Skip to content

അവളറിയാതെ – ഭാഗം 5

avalariyathe aksharathalukal novel

ചിറ്റയുടെ റൂമിലേക്ക് നടക്കുമ്പോൾ ഗായത്രിയെയും അപ്പുമോനെയും കണ്ടു.

ഉറങ്ങുന്ന മോനെ തോളിലെടുത്തു നിൽക്കയാണവൾ…

“കാത്തു നീ ആ പില്ലോ ഒന്ന് നേരെ വെച്ചേ ഞാനിവനെ ഒന്ന് കിടത്തട്ടെ ”

അപ്പുവിന്റെ നെറുകയിൽ ഉമ്മ
കൊടുത്തു തിരിച്ചു നടക്കവേ ഗായത്രി വിളിച്ചു

“കാത്തു…. നീയും മഹിയെട്ടനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒന്ന് ഞാൻ പറയാം ആ മനസ്സിൽ നീയേയുള്ളൂ… ”

“ഗായൂ പ്ലീസ് നീയും…. ”

പുറത്തേക്കിറങ്ങിയതും മുൻപിൽ മഹിയേട്ടൻ….

മഹിയേട്ടനെ നോക്കാതെ ചിറ്റയുടെ റൂമിലേക്ക് നടന്ന എന്നെ പുറകിലൂടെ പിടിച്ചു അടുത്ത റൂമിലേക്ക് വലിച്ചതും വാതിൽ ലോക്ക് ചെയ്തതും ഒരുമിച്ചായിരുന്നു.

ഇങ്ങേരു ഇത് എന്തു ഭാവിച്ചാണോ എന്തോ…

കണ്ണൊന്നിറുക്കി, മീശയും പിരിച്ചു കാട്ടാളൻ എന്റെ അടുത്തേക്ക് വരുന്നതിനനുസരിച്ച് ഞാൻ പുറകോട്ട് പോയി.

“ശരിയാടി എനിക്ക് ഭ്രാന്ത് ആണ്…..നീയെന്ന ഭ്രാന്ത്, അത് ഈ ജന്മം മാറില്ല. ആ ഭ്രാന്തിനെ കഴിഞ്ഞ പത്തു കൊല്ലമായി ചങ്ങലക്കിട്ടിരിക്കയായിരുന്നു ഞാൻ… നീ വന്നു പിന്നെയും തുറന്നു വിട്ടു.
ഇനി നീ എന്റെ കൂടെ തന്നെ വേണം , എന്റേത് മാത്രമായി….”

“മഹിയേട്ടാ, ഒന്ന് നിർത്തുന്നുണ്ടോ… ഒരിക്കൽ എല്ലാരുടെയും മുൻപിൽ വെച്ചു എന്നെയും എന്റെ സ്നേഹത്തെയും തള്ളി പറഞ്ഞതാണ് നിങ്ങൾ… എനിക്കത് ഈ ജന്മം മറക്കാനും പൊറുക്കാനുമാവില്ല. മഹിയേട്ടൻ എന്തു തന്നെ പറഞ്ഞാലും എന്റെ തീരുമാനം മാറില്ല… ”

“കാത്തു, നിന്നോട് ഞാൻ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ്… ആ നിമിഷത്തിൽ ഞാൻ അങ്ങനെ പെരുമാറിപ്പോയി… പക്ഷേ ജീവനു തുല്യം സ്നേഹിച്ചതല്ലേ നമ്മൾ…ക്ഷമിച്ചൂടെ നിനക്കെന്നോട്….? ”

“ഇല്ല, ക്ഷമിക്കാനാവില്ല എനിക്ക് ”

ജീവിതത്തിൽ ആദ്യമായി മഹിയേട്ടന് മുൻപിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായില്ല.

ഓടി രക്ഷപെടാൻ മനസ്സ് വെമ്പൽ കൊള്ളവേ പുറത്തേക്ക് നടന്നു.

പൊടുന്നനെ ആ കൈകൾ എന്നെ പുറകിലൂടെ ചേർത്തു പിടിച്ചു

“എത്രയൊക്കെ നീ നിഷേധിച്ചാലും എനിക്ക് ആ കണ്ണിൽ കാണാം എന്നോടുളള പ്രണയം
അത് നിനക്ക് മറച്ചു വെക്കാനാവില്ല പെണ്ണെ…”

“വിട്, എന്നെ വിടാൻ… നിങ്ങൾക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ ”

“എന്താടി ഞാൻ തൊടുമ്പോൾ മാത്രം നിനക്കിത്ര പൊള്ളൽ…”

“അത് നിങ്ങളുടെ മനസ്സിലിരിപ്പ് എനിക്കറിയാവുന്നത് കൊണ്ട്..

ദേഷ്യത്തോടെയുള്ള എന്റെ മറുപടിക്ക് ഒരു അമർത്തിയ ഒരു ചിരി ആയിരുന്നു കേട്ടത്

“അറിയാലോ നിനക്ക്, പ്രണയത്തോടെ ഞാൻ ഒരു പെണ്ണിനെയെ നോക്കിയിട്ടുള്ളു, എല്ലാ അർത്ഥത്തിലും എന്റേതാക്കാൻ ആഗ്രഹിച്ചിട്ടുള്ളു…ആൻഡ്, യെസ് ഐ ആം പൊസ്സസ്സീവ് എബൌട്ട്‌ യൂ… അത് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടൊന്നുമല്ല പെണ്ണെ എന്നേക്കാൾ കൂടുതൽ ഒന്നിനെയും നീ കെയർ ചെയ്യുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല ”

ആ നിശ്വാസം എന്റെ കഴുത്തിൽ പതിച്ചതും ഞാൻ വീണ്ടും പിടഞ്ഞു മാറാൻ നോക്കി…

“എന്തു പറഞ്ഞു നിന്റെ ഉണ്ണിയേട്ടൻ…? ”

“എന്തു പറഞ്ഞാലും നിങ്ങൾക്കെന്താ? അത് ചോദിക്കാൻ നിങ്ങൾ ആരാ…?, അല്ല, എനിക്കറിയാഞ്ഞിട്ടു ചോദിക്കുവാ ഉണ്ണിയേട്ടനോട് നിങ്ങൾക്ക് ഇത്ര ദേഷ്യം എന്താ? ”

“എനിക്ക് ഇഷ്ടമല്ല, നീ അവനോടു സംസാരിക്കുന്നതൊന്നും എനിക്ക് ഇഷ്ടമല്ല. പിന്നെ, ഞാൻ ആരാ, എന്ന ചോദ്യത്തിന് കാർത്തിക എന്ന നിന്നിൽ, എല്ലാ അധികാരങ്ങളുമുള്ള നിന്റെ ജീവന്റെ പാതി… മഹേഷ്‌ നാരായണൻ എന്ന ഈ ഞാൻ ”

എന്റെ പിൻകഴുത്തിൽ ചുണ്ടമർത്തി പറഞ്ഞു

“പെണ്ണെ നിന്റെ ഹൃദയത്തിന്റെ താളം പോലും എനിക്കറിയാം, എന്നോടുള്ള നിന്റെ പ്രണയം പുറത്ത് വരുമൊന്നു പേടിച്ചാണ് നീ ഇങ്ങനെ ദേഷ്യം കാണിക്കുന്നതെന്നും എനിക്കറിയാം ”

ഒരു മിന്നൽ പിണർ ശരീരത്തിലൂടെ കടന്നു പോവുന്നത് ഞാൻ അറിഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“എന്റെ സ്നേഹം കൊണ്ട് നിന്നെ ഞാൻ എന്റേതാക്കും, നിന്റെ എല്ലാ എതിർപ്പുകളും ഞാൻ ഇല്ലാതാക്കും, കാർത്തുമ്പീ… ”

ആ വിളി കൂടിയായപ്പോൾ സഹിക്കാൻ പറ്റിയില്ല എനിക്ക്.

കുതറി മാറി കരഞ്ഞു കൊണ്ട് വാതിൽ തുറന്നു ഞാൻ പുറത്തേക്കോടി..

അവിടെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഹരിയേട്ടനും ഉണ്ണിയേട്ടനും ശേഖരമാമ്മയും ബാലാമാമ്മയുമൊക്കെ ഉണ്ടായിരുന്നു.

ആരും കാണാതെ കണ്ണ് തുടച്ചു നടന്നു

“എന്തു പറ്റി മോളെ, മുഖം ഒക്കെ
വല്ലാതിരിക്കുന്നു…” ഹരിയേട്ടൻ ആണ്

“ഒന്നുമില്ല ഹരിയേട്ടാ.. ഞാൻ വെറുതെ… ”

എല്ലാരും എന്റെ പിറകെ വരുന്ന ആളെ നോക്കുന്നത് കണ്ടു.

ഞാൻ വേഗം ചിറ്റയുടെ റൂമിലേക്ക്‌ നടന്നു

ചിറ്റയുടെ റൂമിൽ ആരുമില്ലായിരുന്നു.

അപ്പോൾ ചിറ്റ വിളിച്ചുന്നു പറഞ്ഞത് വെറുതെ ആയിരുന്നിരിക്കണം

മഹിയേട്ടന് എന്തുകൊണ്ടാവും ഉണ്ണിയേട്ടനോട് ഇത്ര ദേഷ്യം? അപ്പോഴും എന്റെ മനസ്സിൽ അത് തന്നെയായിരുന്നു.

വാഷ് റൂമിൽ കയറി മുഖം കഴുകി പുറത്തിറങ്ങി

പൂജ തുടങ്ങിക്കാണും… തിരക്കിട്ടു നടന്നു

ചിറ്റയുടെ അടുത്തേക്ക് ചെന്നു.

ചിറ്റയുടെ കണ്ണ് നിറഞ്ഞിരുന്നു.. അടുത്തായി ഇരുന്നു ആ കൈ പിടിച്ചു. ചിറ്റ കൈയിൽ പിടിച്ചു അമർത്തി…

ആ റൂമിൽ നിന്ന് ചിറ്റ പുറത്തിറങ്ങാറില്ലായിരുന്നു.

അസുഖം കൂടിയായപ്പോൾ ഭക്ഷണം കൂടി റൂമിൽ തന്നെയാക്കി.. അഞ്ജുവിനു വേണ്ടിയാണ് ഇപ്പോൾ…

അവളുടെ ആത്മശാന്തിക്കായി മനസ്സുരുകി പ്രാർത്ഥിച്ചു…..

എന്റെ അഞ്ജു… അവളുടെ കുറുമ്പ് നിറഞ്ഞ മുഖം മനസ്സിൽ നിറഞ്ഞു.

എന്തോ അഭിയേട്ടനെ ഓർമ വന്നു… പോയി കാണണം…

ചടങ്ങുകൾക്കിടയിലും ഊണ് കഴിക്കുമ്പോഴും എല്ലാം മഹിയേട്ടന്റെ കണ്ണുകൾ എന്നെ തേടി വരുന്നതറിഞ്ഞിട്ടും ഒരു നോട്ടം പോലും ഞാൻ തിരികെ കൊടുത്തില്ല.

ഇതിനൊരവസാനം വേണം… ഉണ്ടായേ പറ്റൂ…

മഹിയേട്ടന്റെ ഈ ഒരു ഭാവം ഞാൻ കണ്ടിട്ടേയില്ല… ആ നോട്ടത്തിനു വേണ്ടി ഞാനായിരുന്നു പിറകെ നടന്നിരുന്നത് എപ്പോഴും…

പ്രണയം എപ്പോഴും തീവ്രമായിരുന്നെങ്കിലും വാക്കുകളായി പുറത്തു വരുന്നത് അപൂർവമായിരുന്നു, ഇത് എന്നെ തളർത്തുന്നു…

തിരിച്ചു പോവുന്നതിനു മുൻപ് എല്ലാം പറഞ്ഞു തീർക്കണം.

പിന്നെ ഒരു മടങ്ങി വരവ് ഉണ്ടാവില്ല..

എല്ലാം മനസ്സിൽ ഉറപ്പിച്ചു റൂമിലെത്തി, കിടന്നു കുറച്ചു നേരം.

ഇനി വൈകുന്നേരം കുടുംബ ക്ഷേത്രത്തിൽ പോവണം, അവിടെയും ചടങ്ങുകൾ ഉണ്ട്.

ക്ഷേത്രത്തിലെ പൂജകൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും രാവേറെ ആയി.

ഇടക്കെപ്പോഴോ മഹിയെട്ടൻ നടയ്ക്കൽ നിന്നു കാര്യമായി പ്രാർത്ഥിക്കുന്നത് കണ്ടിരുന്നു.

തിരിച്ചു പോവുന്നത് വരെ പിടിച്ചു നിൽക്കാൻ സാധിക്കണമെന്നു മാത്രമേ ദേവിയോട് അപേക്ഷിച്ചുള്ളു.

തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ഗായുവും വീണയും അമ്മായിമാരുമൊക്കെ ഉണ്ടായിരുന്നു.

കാവ്യ ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയി എന്ന് ഗായു പറഞ്ഞു.

അന്നത്തെ സംഭവത്തിനു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.

ഉമ്മറത്തേക്ക് കേറാൻ തുടങ്ങിയപ്പോൾ എതോ ഒരു ഉൾപ്രേരണയാൽ ഞാൻ തൊടിയിലേക്കു നോക്കി, അറിയാതെ കണ്ണെത്തിയത് ആമ്പൽ കുളത്തിലേക്കാണ്.

ഒരു ഞൊടിയിട എന്തോ മിന്നി മാഞ്ഞ പോലെ തോന്നിയോ…

മനസ്സിൽ എന്തോ ഒന്ന് കൊളുത്തി വലിച്ചു…

“നീ എന്താ നോക്കി നിൽക്കുന്നത്? ”

ഗായത്രിയുടെ ചോദ്യമാണെന്നെ ഉണർത്തിയത്

“ഹേയ് ഒന്നുമില്ല, ഞാൻ വെറുതെ… ”

“എന്നാൽ വന്നു കിടക്കാൻ നോക്ക് രാവിലെ അമ്പലത്തിൽ പോവേണ്ടതാ ”

“എന്നാൽ ഗുഡ് നൈറ്റ്‌ ”

” ഗുഡ് നൈറ്റ്‌ ”

ഉറക്കം കണ്ണുകളിൽ എത്തുന്നത് വരെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അഞ്ജു ആയിരുന്നു…

…………………………………….

അയാൾ അസ്വസ്ഥമായ മനസ്സോടെ പടവിലിരുന്നു…

ഉമ്മറത്തെ വെളിച്ചത്തിൽ കാർത്തിക നോക്കുന്നത് അയാൾ കണ്ടിരുന്നു

സമയം കുറവാണ്…
അവർ തമ്മിൽ വീണ്ടും അടുക്കുകയാണ്…

അത് ആപത്താണ്… രണ്ടു മാർഗങ്ങളേയുള്ളു ഒന്നുകിൽ അവരെ വീണ്ടും പിരിക്കുക, പക്ഷെ ഇനി അതത്ര എളുപ്പമല്ല…

അല്ലെങ്കിൽ അഞ്ജുവിനെ പോലെ കാർത്തികയും…

അയാൾ പതിയെ തലയാട്ടി.

………………………………………….

ഗായത്രിയും കാർത്തികയും എത്തുമ്പോൾ തിരക്ക് കുറവായിരുന്നു.

തൊഴുതിറങ്ങി വരുമ്പോൾ ഗായത്രിയെ ആരോ പുറകിൽ നിന്ന് വിളിച്ചു.

അവൾ നിന്നു സംസാരിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി…

മഹിയെട്ടന്റെയും അഞ്ജുവിന്റേയും ഓർമ്മകൾ ഇല്ലാത്ത ഒരിടവും ഇവിടെ ഇല്ലെനിക്ക്.

ഗായത്രിയെ നോക്കി തിരിഞ്ഞപ്പോൾ നേരെ മുന്നിൽ കണ്ടത് മുണ്ടും നേര്യേതും ഉടുത്ത ഐശ്വര്യമുള്ള ഒരു മുഖമാണ്.

സുഭദ്രാമ്മ !!!

അഭിയേട്ടന്റെ അമ്മ, ഞങ്ങളുടെ ടീച്ചറമ്മ…

ധൃതിയിൽ അടുത്തേക്ക് ചെല്ലുമ്പോഴേക്കും ടീച്ചറമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു.

“മോളെ കാർത്തു എനിക്ക് ആദ്യം മനസ്സിലായതേ ഇല്ല്യാട്ടോ….”

ടീച്ചറമ്മ എന്നെ കെട്ടി പിടിച്ചു.. അപ്പോഴേക്കും ഗായത്രിയുമെത്തി.

ടീച്ചറമ്മ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ പതിയെ ഞാൻ ചോദിച്ചു.

“അഭിയേട്ടൻ….? ”

ടീച്ചറമ്മയുടെ മുഖം മാറി. സങ്കടം തിങ്ങിയ ആ മുഖം കണ്ടപ്പോൾ മനസ്സ് പിടഞ്ഞു.

“വീട്ടിലുണ്ട് മോളെ… അവന്റെ മുറിയിൽ, മുറ്റത്തോട്ട് പോലും ഇറങ്ങാറില്ല ”

“അപ്പോൾ കോളേജിൽ പോവാറില്ലേ ”

“അവൻ അതെല്ലാം ഉപേക്ഷിച്ചിട്ട് വർഷം എത്രയായി മോളെ, ആ മുറി വിട്ടു പുറത്തിറങ്ങാറു പോലും ഇല്ല്യാ ഇപ്പോൾ ”

ടീച്ചറമ്മയുടെ കണ്ണ് നിറഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല.

എനിക്ക് ഒന്നും പറയാനില്ലായിരുന്നു…

അഭിജിത് ശങ്കർ എന്ന സുഭദ്രാമ്മയുടെ മകൻ ഞങ്ങളുടെ കോളേജ്
അധ്യാപകൻ ആയിരുന്നു, അതിലുപരി അഞ്ജലിയുടെ പ്രതിശ്രുത വരനും…

“മോൾ ഇനി തിരിച്ചു പോണില്ല്യാലോ അല്ലെ ”

“ടീച്ചറമ്മേ ഞാൻ ഒരാഴ്ചത്തെ ലീവിന് വന്നതാണ് ”

“മോളെ ഇനിയും മഹിയെ സങ്കടപെടുത്തണോ, അവർക്കോ യോഗമില്ലാതെ പോയി… ”

“ടീച്ചറമ്മേ ഞാൻ വീട്ടിലേക് വരുന്നുണ്ട് എനിക്ക് അഭിയേട്ടനെ കാണണം ”

ടീച്ചറമ്മയോടു യാത്ര പറഞ്ഞു പിരിയുമ്പോൾ അഞ്ജുവിനൊപ്പം അഭിയേട്ടനും ഉണ്ടായിരുന്നു മനസ്സിൽ…

തകർന്നു പോയ ജീവിതങ്ങൾ……….

മുറ്റത്ത്, ഭദ്രനോടും ഗിരിയോടും സംസാരിച്ചു നിൽക്കുമ്പോഴാണ് കാർത്തികയും ഗായത്രിയും വരുന്നത് മഹി കണ്ടത്.

ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു മഹിയും ഭദ്രനും ഗിരിയും… പ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അഭിയും ഉണ്ടായിരുന്നു അവരുടെ കൂടെ എപ്പോഴും…

മഹിയുടെ നോട്ടം കണ്ട് ഗിരിയും ഭദ്രനും അങ്ങോട്ട് നോക്കി.

കാർത്തിക ഗിരിയെയും ഭദ്രനെയും കണ്ടു അടുത്തേക്ക് വന്നു.

“ഹലോ മാഡം ഓർമയുണ്ടോ ഞങ്ങളെയൊക്കെ… ”

“അതെന്താ ഗിരിയേട്ടാ അങ്ങനെ ചോദിച്ചത്”

അവരോടു സംസാരിച്ചു നിൽക്കുമ്പോഴും തൊട്ടടുത്തുള്ള ആളെ അവഗണിച്ചതേയുള്ളു.

തിരികെ ചെന്നപ്പോൾ ഗായുവിനടുത്ത് വേദ് ഉണ്ടായിരുന്നു. ഞാൻ അടുത്തെത്തിയതും അവർ പറഞ്ഞു കൊണ്ടിരുന്ന കാര്യം പെട്ടെന്ന് നിർത്തിയ പോലെ തോന്നി.

“എന്താണ് ഏട്ടത്തിയമ്മയും അനിയനും കൂടെ ഒരു രഹസ്യം ”

“ഒരു ഏടത്തിയമ്മയെക്കൂടി കണ്ടു പിടിക്കുന്ന കാര്യം പറയായിരുന്നെടി ”

“കണ്ടു പിടിച്ചോ, വേണേൽ ഞാനും സഹായിക്കാം ”

“നിന്റെ സഹായം വേണ്ടി വരും ”

“നിന്റെ അനുനെക്കൂടി വിളിച്ചോടാ ”

വേദ്ന്റെ കല്യാണം ആണ് അടുത്ത മാസം.

ഞാൻ അകത്തേക്ക് നടന്നു.

“എടാ നീ നോക്കി നോക്കി ആ കൊച്ചിന്റെ ചോര മുഴുവനും ഊറ്റാതെടാ ”

ഗിരി പറഞ്ഞതുകേട്ട് മഹി കണ്ണിറുക്കി ചിരിച്ചു കാണിച്ചു.

“അതേയ്… ഈ മഹേഷിന്റെ സ്വന്തം പ്രോപ്പർട്ടി ആണ് മോനെ ആ പോയത്, ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും കേട്ടോ ”

“നോക്കാം… ഈ കാര്യത്തിൽ അളിയൻ കുറച്ചു പാട് പെടും ”

മഹി ചിരിച്ചതേയുള്ളു….

( തുടരും )

Click Here to read full parts of the novel

4.3/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!