Skip to content

അവളറിയാതെ – ഭാഗം 6

avalariyathe aksharathalukal novel

ഞാൻ അകത്തേക്ക് നടന്നു.

“എടാ നീ നോക്കി നോക്കി ആ കൊച്ചിന്റെ ചോര മുഴുവനും ഊറ്റാതെടാ ”

ഗിരി പറഞ്ഞതുകേട്ട് മഹി കണ്ണിറുക്കി ചിരിച്ചു കാണിച്ചു.

“അതേയ്… ഈ മഹേഷിന്റെ സ്വന്തം പ്രോപ്പർട്ടി ആണ് മോനെ ആ പോയത്, ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും കേട്ടോ ”

“നോക്കാം… ഈ കാര്യത്തിൽ അളിയൻ കുറച്ചു പാട് പെടും ”

മഹി ചിരിച്ചതേയുള്ളു….

അകത്തേക്ക് ചെന്നപ്പോൾ എന്തോ ചിറ്റയെ കാണാൻ തോന്നി.

“നീ ഇപ്പോൾ വരുമെന്ന് എനിക്ക് അറിയാമായിരുന്നു ”

എന്നെ കണ്ടപാടെ ചിറ്റ പറഞ്ഞു.

“അമ്പലത്തിൽ വെച്ചു സുഭദ്രാമ്മയെ കണ്ടെന്നു ഗായു പറഞ്ഞു ”

ഞാൻ ഒന്നും മിണ്ടിയില്ല, ചിറ്റയുടെ അടുത്തിരുന്നു ആ നെഞ്ചിലേക്ക് തല ചേർത്തു.

എന്റെ തലയിൽ തഴുകികൊണ്ടു ചിറ്റ പറഞ്ഞു

“മോള് അഭിയെ പോയി കാണണം. ആ അമ്മയും മകനുമാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ സങ്കടം, സമാധാനത്തോടെ അഞ്ജുവിന്റെ അടുത്തേക്ക് എനിക്ക് പോവാൻ കഴിയില്ല ”

ഞാൻ ഞെട്ടി തലയുയർത്തി ചിറ്റയെ നോക്കി

“നീ എന്തിനാ ഞെട്ടുന്നെ, എനിക്ക് പോവാൻ സമയമായി വരുന്നു, എനിക്കറിയാം കാത്തു… ഇപ്പോൾ അഞ്ജുവിനെ ഓർത്തു ഞാൻ നെഞ്ചു പൊട്ടിക്കരയാറില്ല കാരണം അവളെന്നെ അവിടെ കാത്തു നിൽക്കുന്നുണ്ടെന്ന് എനിക്കറിയാം… അവൾക്കു പ്രിയപ്പെട്ടവരെല്ലാം സന്തോഷത്തോടെ ഇരുന്നാലേ എന്റെ മോൾക്ക്‌ അവിടെ സമാധാനം ഉണ്ടാവൂ… ”

“ചിറ്റേ… ഞാൻ…. ”

“മഹിയോട് ക്ഷമിച്ചൂടെ നിനക്ക്… ഇന്ന് വരെ നിന്നോട് ഞാനിങ്ങനെ ചോദിച്ചിട്ടില്ല, കാരണം എനിക്കറിയാം നിന്റെ വിഷമം .മഹി ചെയ്തത് ഞാൻ ഒരിക്കലും ന്യായീകരിക്കില്ല പക്ഷേ ഒരു കാരണവും ഇല്ലാതെ അവനങ്ങനെ ചെയ്യില്ല എന്നെനിക് ഉറപ്പാണ്. മോൾക്ക് അറിയാലോ എനിക്ക് അഞ്ജുവിനെപോലെ തന്നെയാണ് നിങ്ങളും.നിങ്ങളെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കാണണം എനിക്ക്… ”

“എനിക്ക് സാധിക്കില്ല ചിറ്റേ… ”

“ചിറ്റയുടെ ആഗ്രഹം നടക്കും, ഞാൻ നടത്തും, ഇനി ഇതോർത്തു മനസ്സ് വിഷമിപ്പിക്കരുത്… ”

മഹിയേട്ടൻ വാതിൽക്കൽ നിന്ന് പറഞ്ഞു.

“ഇങ്ങേർക്ക് ഈ ഒളിഞ്ഞു കേൾക്കൽ തന്നെ ആണോ പണി ”

ഞാൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു.

“ഞാനും കാത്തുവും അഭിയേട്ടനെ കാണാൻ പോണുണ്ട് ചിറ്റേ…. ”

ഞാൻ കണ്ണ് മിഴിച്ചു അങ്ങേരെ നോക്കി

“ഉണ്ടക്കണ്ണു ഉരുട്ടാതെടി ഞാൻ പേടിക്കും ”

അങ്ങേരുടെ പറച്ചിലും ഭാവവുമെല്ലാം കണ്ടു എനിക്കങ്ങു വിറഞ്ഞു കേറി.

“ചിറ്റേ ഞാൻ പോവാണ്… ”

ചിരി അമർത്തി പിടിച്ചിരിക്കുന്ന ചിറ്റയെ നോക്കി ഞാൻ പറഞ്ഞു.

കാട്ടാളൻ വാതിൽ നിറഞ്ഞങ്ങനെ നിൽക്കുകയാണ്. എന്നെ മൈൻഡ് ചെയ്യാതെ

“മാറി നില്ക്ക് എനിക്ക് പോണം ”

“എന്താ….? ”

“മാറിനിൽക്കാൻ… ”

“മര്യാദക്ക് പറയെടി… ”

“പ്ലീസ് ഒന്ന് മാറി നിൽക്ക് ”

“അങ്ങനെ മര്യാദക്ക് പറ ”

മുഖം വെട്ടിതിരിച്ചു ഞാൻ അങ്ങേരെ കടന്നു നടന്നു പോയി.

“അതേയ് ഫുഡ്‌ ഒക്കെ കഴിച്ചു പെട്ടെന്ന് വാ നമുക്ക് അഭിയേട്ടനെ കാണാൻ പോണം ”

പുറകിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നിന്നു.

“എനിക്ക് പോണമെങ്കിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളും നിങ്ങളുടെ സഹായം ആവശ്യമില്ല ”

അങ്ങേര് വാതിൽക്കൽ നിന്ന് തല പുറത്തേക്കിട്ട് എന്നെ നോക്കി ഫ്ലയിങ് കിസ്സടിച്ചു.

“അയ്യേ ഇങ്ങേരെന്താ ഇങ്ങനെ ”

അങ്ങേരുടെ കൂടെ എന്തായാലും പോവില്ല ഞാൻ.
മനസ്സിൽ ഉറപ്പിച്ചു. എങ്ങിനെയെങ്കിലും കാണാതെ പോണം.

രേണുകാന്റിയോട് സംസാരിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോൾ കണ്ടു മഹിയേട്ടൻ ബൈക്കിൽ പുറത്തേക്ക് പോവുന്നത്.

മുണ്ടൊക്കെയുടുത്തിട്ടാണല്ലോ. എന്തൊക്കെ പറഞ്ഞാലും അഡാർ ലുക്ക്‌ ആണ്. പ്രായം കൂടുന്നതിനനുസരിച്ചു ഇങ്ങേരുടെ ഗ്ലാമറും കൂടുവാണല്ലോ ദേവീ..

വിശേഷങ്ങൾ പറഞ്ഞതു തീർന്നതും ഞാൻ ഫോൺ കട്ട്‌ ചെയ്ത് റൂമിലേക്കോടി.

ഡ്രസ്സ്‌ മാറി ഒരു കോട്ടൺ സാരി ഉടുത്തു. ഞാൻ വീണ്ടും പഴയപോലെ മാറുകയാണോ. ഇവിടുന്ന് പോയതിൽ പിന്നെ ഇത്തരം ശീലങ്ങൾ ഒന്നുമില്ല. മഹിയേട്ടന്റെ ഇഷ്ടങ്ങൾ എല്ലാം മനപ്പൂർവം ഒഴിവാക്കിയാതായിരുന്നു..

പെട്ടന്ന് പുറത്തേക്ക് നടന്നു

“കാർത്തിക… ”

കാവ്യ ബാൽക്കണിയിൽ നിൽക്കുന്നു

എന്തെ എന്ന അർത്ഥത്തിൽ നോക്കിയതും

“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… കുറച്ചു സമയം പ്ലീസ് ”

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

പഴയ അഹങ്കാരമോ പകയോ ഒന്നും മുഖത്ത് കണ്ടില്ല.ഈ കാവ്യയെ എനിക്ക് പരിചയമില്ലല്ലോ എന്ന് മനസ്സിലോർത്തു.

“കാവ്യ, അത്യാവശ്യം ഒന്നുമല്ലലോ ഞാൻ ഒന്ന് പുറത്തു പോവുകയാണ് എന്നിട്ട് മതിയോ ”

“മതി.. ”

എന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു പറഞ്ഞു

“കാർത്തു നീ എന്നോട് ക്ഷമിക്കണം. നിന്നോട് മത്സരിച്ചു തോറ്റുപോയി ഞാൻ. കാർത്തിക ആവാൻ കാവ്യക്ക് ഒരിക്കലും കഴിയില്ല. മഹേഷ്‌ നാരായണിന് ഈ ജന്മം കാർത്തികയെ മാത്രമേ സ്നേഹിക്കാനാവൂ എന്നത് തിരിച്ചറിയാൻ ഞാൻ വൈകി പോയി. അസൂയയായിരുന്നു നിന്നോടും അഞ്ജുവിനോടും എല്ലാം…അച്ഛനമ്മമാരുടെ തിരക്കിൽ ഒറ്റപെട്ടു പോയ എനിക്ക്…. ”

“കാവ്യാ.. നീ… സാരമില്ല.. ഞാൻ ”

എന്താണ് കാവ്യയോട് പറയേണ്ടതെന്നറിയാതെ ഞാൻ നിന്നു.

ഇവിടെ വന്നു കയറിയ നാൾ മുതൽ എന്റെ ശത്രുവായി മാറിയതാണവൾ.

“സാരമില്ല കാർത്തൂ നീ പോയി വാ എനിക്ക് കുറച്ചേറെ സംസാരിക്കാനുണ്ട് ”

എന്താണവൾക്ക് പറയാനുള്ളതെന്നോർത്തു ഞാൻ താഴേക്ക് നടന്നു.

വല്യമ്മായിയും ഗായത്രിയും ഹാളിൽ ഉണ്ടായിരുന്നു അപ്പു മോന്റെ കൂടെ…ബാലമ്മാമയും വേദും സോഫയിൽ ഇരിക്കുന്നു

“അമ്മായി ഞാൻ ഒന്ന് ടീച്ചറമ്മയുടെ വീട്ടിൽ പോയിട്ടു വരാവേ ”

“മോൾ ഒറ്റക്കാണോ പോവുന്നെ… ”

“വേദ് നീ കൂടെ ചെല്ല് കാർത്തുവിന്റെ കൂടെ ”

ബാലമ്മാമയാണ്.

വേദ് ഗായത്രിയെ നോക്കുന്നത് കണ്ടു

“നീ നടന്നോടി ഞാൻ പുറകെ വന്നേക്കാം എനിക്ക് ഹരിയേട്ടനെ ഒന്ന് കാണണം ”

എന്നും പറഞ്ഞു അവൻ അകത്തേക്ക് നടന്നു

എന്തോ ചുറ്റിക്കളി ഉണ്ടല്ലോ രണ്ടിനും എന്നോർത്ത് ഞാൻ മുറ്റത്തേക്കിറങ്ങി.

ശ്രീലകത്തിന്റെ ഗേറ്റ് കഴിഞ്ഞതും ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു…
മഹിയേട്ടൻ.

എന്നെ അടിമുടി ഒന്ന് ചുഴിഞ്ഞു നോക്കി. ഞാൻ മുഖം കൂർപ്പിച്ചു നിന്നു

“തമ്പുരാട്ടി എഴുന്നള്ളിയതേയുള്ളോ അടിയൻ കുറച്ചു സമയമായി കാത്തു നിൽക്കുന്നു ”

ഞാൻ തുറിച്ചു നോക്കി നിന്നു

“മിഴിച്ചു നിൽക്കാതെ വന്നു വണ്ടിയിൽ കയറെടി… ”

“ഇല്ല, ഞാൻ നടന്നു വന്നോളാം ”

“എന്തെ എന്റെ കാർത്തുമ്പിക്ക് ഏട്ടനെ വിശ്വാസമില്ലാത്തത് കൊണ്ടാണോ ? ”

പിന്നെ ഒന്നും നോക്കിയില്ല നടക്കാൻ തുടങ്ങി.

അപ്പോഴേക്കും അങ്ങേര് മുൻപിൽ കയറി നിന്നു.

“എടി മര്യാദക്ക് വന്നു വണ്ടിയിൽ കയറുന്നോ അതോ ഞാൻ തൂക്കിയെടുത്തു കൊണ്ട് പോണോ?. നീയായിട്ട് വന്നു കയറിയാൽ വല്ല്യ പരിക്കൊന്നും കൂടാതെ മോളവിടെ എത്തും..
അല്ലെങ്കിൽ… അറിയാലോ എന്നെ നിനക്ക് ശരിക്കും ”

കാട്ടാളൻ മീശ പിരിക്കാൻ തുടങ്ങിയതും ഞാൻ വണ്ടിയിൽ കയറിയിരുന്നു.

അങ്ങേര് പറഞ്ഞാൽ അതും അതിനപ്പുറവും ചെയ്യും ചുമ്മാ നമ്മളായിട്ടെന്തിനാ സീൻ ഉണ്ടാക്കുന്നെ അല്ല പിന്നെ.

ചിരിയോടെ വന്നു വണ്ടിയെടുത്തു. പരമാവധി അകലം പാലിച്ചിരുന്നു ഞാൻ.

ഇടക്ക് മിററിലൂടെ നോക്കുന്നതും ചിരിക്കുന്നതും ഒക്കെ കണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

“അതേയ് എനിക്ക് പകർച്ചവ്യാധി ഒന്നുമില്ലെടി മര്യാദക്ക് പിടിച്ചിരുന്നാൽ നിനക്ക് കൊള്ളാം ”

ഞാൻ അനങ്ങിയില്ല.

അടുത്ത നിമിഷം അങ്ങേര് സഡ്ഡൻ ബ്രേക്കിട്ടതും ഞാൻ അറിയാതെ അങ്ങ് കേറി പിടിച്ചു പോയി.

കാട്ടാളൻ ചിരിക്കിടയിലൂടെ പറയുന്നത് കേട്ടു

“ഇപ്പോൾ എന്റെ കൊച്ചിന് ഏട്ടനോട്‌ സ്നേഹം വന്നു ല്ലേ “.

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.

ഒന്നിനും റിയാക്ട് ചെയ്യാതിരിക്കുന്നതാണ് എനിക്ക് നല്ലത് അല്ലെങ്കിൽ അമേരിക്കയിലേക്ക് പോവുന്നതിനു പകരം ഇയാളെ കൊന്നിട്ട് ഞാൻ ജയിലിൽ പോവേണ്ടി വരും.

ടീച്ചറമ്മയുടെ വീടിനു മുൻപിൽ എത്തിയതും മനസ്സിൽ ടെൻഷൻ നിറഞ്ഞു.

ടീച്ചറമ്മ നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ചു

“സന്തോഷമായി എനിക്ക്, പിണക്കമൊക്കെ മാറി രണ്ടു പേരും ഒന്നിച്ചല്ലോ ”

അറിയാതെ മഹിയേട്ടന്റെ മുഖത്തേക്ക് നോക്കിപോയി, ആ കണ്ണുകൾ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ഞാനും എല്ലാം മറന്നു.

“മക്കളിരിക്ക്, അമ്മ ചായ എടുക്കാം, മോളെ ഗംഗേ ”

ടീച്ചറമ്മയുടെ പിന്നിലായി വെളുത്തു മെലിഞ്ഞ സാരിയുടുത്ത ഒരു പെൺകുട്ടി, ചമയങ്ങളൊന്നുമില്ലെങ്കിലും സുന്ദരി ആയിരുന്നു അവൾ.

ഞാൻ നോക്കുന്നത് കണ്ടു ടീച്ചറമ്മ പറഞ്ഞു.

“ഇത് ഗംഗ, എന്റെ ആങ്ങളയുടെ മോളാണ്. ഇവളുടെ അമ്മ നേരത്തെ പോയി, കഴിഞ്ഞ വർഷം അവനും… ഇവളെ ഞാനിങ്ങു കൂട്ടി.

ഗംഗയുടെ മുഖത്ത് വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി കണ്ടു. എന്തോ അവളെ കണ്ടപ്പോഴേ എനിക്കിഷ്ടപ്പെട്ടു.

“ടീച്ചറമ്മേ അഭിയേട്ടൻ…. ”

“മുകളിലുണ്ട്, അവന്റെ റൂമിൽ, നിങ്ങൾ അങ്ങോട്ട്‌ ചെല്ല് ”

ചാരിയിട്ട വാതിലിൽ മഹിയേട്ടൻ തട്ടി.

“ആരാണ്….? ”

മഹിയേട്ടൻ വാതിൽ തുറന്നു അകത്തേക്ക് കയറി, പിറകെ ഞാനും.

ഒരു കസേരയിൽ പുസ്തകവും പിടിച്ചിരിക്കുന്ന ആ രൂപം അഭിയേട്ടനാണെന്നു വിശ്വസിക്കാൻ തോന്നിയില്ല

ഓർമയിലേക്ക് ഒരു നിമിഷം മനസ്സെത്തി നിന്നു.

“എടി ഞാനേ എന്റെ അഭിയേട്ടന് ഒരു ഹെൽമെറ്റ്‌ വാങ്ങിക്കൊടുത്താലൊന്നാലോചിക്ക്യാ, ഇങ്ങേരുടെ ഈ മുടിഞ്ഞ ഗ്ലാമർ കാരണം മനുഷ്യന്റെ ഉറക്കം പോയിട്ടു
നാളു കുറച്ചായി ”

അഞ്ജുവിന്റെ സംസാരം കേട്ടു ചിരിയോടെ ഞാൻ പറഞ്ഞു

“മോളെ അഞ്ജുവേ, ചക്കരേ കാര്യം നിന്റെ അഭിയേട്ടൻ ആള് ചുള്ളനൊക്കെ തന്നെയാ എന്നാലും ഒരു മയത്തിലൊക്കെ തള്ള് ”

“എന്തായാലും നിന്റെ കാട്ടാളനെ പോലെ ഒരു
അൺറോമാന്റിക് മൂരാച്ചിയൊന്നുമല്ല എന്റെ അഭിയേട്ടൻ ”

“എടി വേണ്ടാട്ടോ… ”

“ഓ…. പ്രാണനാഥനെ പറഞ്ഞപ്പോഴേക്കും പെണ്ണിനങ്ങു കൊണ്ടു ”

“ഇതാരാ കാർത്തികയോ താൻ എപ്പോൾ വന്നു….? ”

നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെയായി നിൽക്കുന്ന അഭിയേട്ടനെ അപരിചിതനായി തോന്നി.

“ഞാൻ രണ്ടു ദിവസമായി അഭിയേട്ടാ…. ”

“നന്നായി… സ്നേഹം ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിയുമ്പോഴുള്ള വേദന അ നുഭവിക്കുമ്പോഴെ അറിയാനാവൂ. ഇനിയെങ്കിലും നിങ്ങൾ ഈ ഒളിച്ചുകളി നിർത്തണം…. ”

ഞാൻ ഒന്നും മിണ്ടിയില്ല

ആ കുസൃതിചിരിയും കണ്ണുകളിൽ നിറയെ സ്നേഹവുമുള്ള അഭിയേട്ടൻ അഞ്ജുവിന്റെ കൂടെ യാത്രയായി എന്ന് എനിക്ക് മനസിലായി.

ഇടക്ക് ഫോൺ വന്നപ്പോൾ മഹിയേട്ടൻ പുറത്തേക്ക് പോയി.

“മോളെ കാത്തു ഇനിയും അവനോട് നീ പിണങ്ങരുത്, കാലം ആർക്ക് വേണ്ടിയും കാത്തുനിൽക്കില്ല….നീ പോയപ്പോൾ അവൻ അനുഭവിച്ച വേദന ഞാൻ കണ്ടതാണ്. അത്ര മേൽ സ്നേഹിക്കുന്നവർക്ക് ക്ഷമിക്കാനുമാവണം… ”

“അഭിയേട്ടാ….ഞാൻ… ”

“എനിക്കറിയാം നീ അവനെ ജീവനായി തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്. കഴിഞ്ഞതെല്ലാം മറക്കണം ”

ഞാൻ ഒന്നും പറഞ്ഞില്ല

അഭിയേട്ടൻ ഞങ്ങളുടെ കൂടെ താഴേക്ക് വന്നു, ഭക്ഷണം കഴിച്ചു.. സംസാരിച്ചു.

ടീച്ചറമ്മയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.

ശ്രീലകത്തേക്കു തിരിച്ചിറങ്ങിയപ്പോഴേക്കും സന്ധ്യ ആയിരുന്നു.

തിരിച്ചു വരുമ്പോൾ മഹിയേട്ടൻ നിശബ്ദനാ യിരുന്നു.

ഇടയ്ക്കിടെ മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും ആൾ നോക്കിയില്ല.

ശ്രീലകത്തെ മതില്കെട്ടിനുള്ളിലെത്തിയതും…..

ആമ്പൽകുളത്തിനടുത്തേക്ക് ഒന്നേ നോക്കിയുള്ളൂ…

എന്നേക്കാൾ മുൻപേ മഹിയേട്ടൻ അവിടെ എത്തിയിരുന്നു.

അവിടെ പടവുകളിൽ വാടിയ ആമ്പൽ പൂ പോലെ കിടക്കുന്ന കാവ്യയുടെ മുഖം…….

( തുടരും )

Click Here to read full parts of the novel

4/5 - (30 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!