Skip to content

അവളറിയാതെ – ഭാഗം 7

avalariyathe aksharathalukal novel

ശ്രീലകത്തേക്കു തിരിച്ചിറങ്ങിയപ്പോഴേക്കും സന്ധ്യ ആയിരുന്നു.

തിരിച്ചു വരുമ്പോൾ മഹിയേട്ടൻ നിശബ്ദനാ യിരുന്നു.

ഇടയ്ക്കിടെ മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും ആൾ നോക്കിയില്ല.

ശ്രീലകത്തെ മതില്കെട്ടിനുള്ളിലെത്തിയതും…..

ആമ്പൽകുളത്തിനടുത്തേക്ക് ഒന്നേ നോക്കിയുള്ളൂ…

എന്നേക്കാൾ മുൻപേ മഹിയേട്ടൻ അവിടെ എത്തിയിരുന്നു.

അവിടെ പടവുകളിൽ വാടിയ ആമ്പൽ പൂ പോലെ കിടക്കുന്ന കാവ്യയുടെ മുഖം…….

നേരം പുലരുവോളം ചിറ്റയെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ഞാൻ.

വിശ്വസിക്കാനാവുന്നില്ല, രാവിലെ എന്റെ കൈയിൽ പിടിച്ചു സംസാരിച്ച കാവ്യ ഇനിയില്ല എന്ന്.

പോലീസും ബഹളവുമൊക്കെയായി രാത്രി കടന്നു പോയി.

വല്യമ്മായി വന്നു പറഞ്ഞു കാവ്യയുടെ ബോഡി അവളുടെ തറവാട്ടിലേക്കാണ് കൊണ്ടു പോവുന്നത് എന്ന്, അച്ഛനമ്മമാർ അങ്ങോട്ടാണ് എത്തുന്നത് എന്നും…

കാവ്യയുടെ സഹോദരനും ഭാര്യയും ദുബായിൽ തന്നെയാണ് താമസം.

“മോള് പോവുന്നില്ലേ കാണാൻ…. ”

ചിറ്റ ചോദിച്ചു.

“ഞാൻ പോണോ ചിറ്റേ എനിക്കെന്തോ അവളെ അങ്ങനെ കാണാൻ തോന്നുന്നില്ല…

ശാരദാമ്മായിയും ശേഖരമ്മമ്മയും ബാലമ്മാമ്മയും ഉണ്ണിയേട്ടനുമൊഴികെ പൂജക്ക്‌ വന്ന ബന്ധുക്കൾ ഒക്കെ മടങ്ങി പോയിരുന്നു.

“എന്നാലും ആ പൂജാകർമങ്ങൾക്കിടയിൽ തന്നെ ഇങ്ങനെയൊരനർത്ഥം തറവാട്ടിൽ സംഭവിച്ചൂലോ ”

ആരൊക്കെയോ പറയുന്നുണ്ടായിരുന്നു

“ചിറ്റേ ഞാൻ തിരിച്ചു വന്നതുകൊണ്ടാണോ പിന്നെയും ഇവിടെ ഇങ്ങനെയൊക്കെ…. ”

കണ്ണീരോടെ ഇരുന്ന എന്നെ ചിറ്റ ശാസിച്ചു.

“നീ എന്തിനാ കുട്ടി വേണ്ടാത്തതൊക്കെ ചിന്തിക്കുന്നത് ”

എന്നാലും എന്താവും കാവ്യക്ക് എന്നോട് പറയാനുണ്ടായിരുന്നത്? എന്റെ മനസ്സിൽ അതുതന്നെ ആയിരുന്നു.

ഞങ്ങൾ പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് കാവ്യ ഞങ്ങൾക്കിടയിലേക്ക് വന്നത്.

ഒരു പൊങ്ങച്ചക്കാരി. അഞ്ജുവിനായിരുന്നു കാവ്യയുടെ സ്വഭാവം ഒട്ടും പിടിക്കാതിരുന്നത്.
കാവ്യക്കിട്ട് പണി കൊടുക്കാനുള്ള ഒരവസരവും അഞ്ജു പാഴാക്കിയിരുന്നില്ല.

“എടി ഇവളെ ഇപ്പോഴേ ഒതുക്കിയില്ലേൽ നിനക്ക് പണി ആവുമേ, ഞാൻ പറഞ്ഞില്ലന്നു വേണ്ട… കണ്ടില്ലേ ആ കുട്ടിത്തേവാങ്ക് നിന്റെ മഹിയേട്ടന്റെ തോളിൽ തൂങ്ങാൻ നടക്കുന്നത്… ”

അഞ്ജു പറഞ്ഞത് കേട്ടു ഞാൻ നോക്കി.

മുറ്റത്ത് മഹിയെട്ടനും കാവ്യയും സംസാരിച്ചു നിൽക്കുന്നത് ഞാൻ തെല്ലൊരസൂയയോടെ തന്നെ നോക്കി.

ഇടക്കെപ്പോഴോ തലയുയർത്തിയപ്പോൾ മഹിയേട്ടൻ ഞങ്ങളെ കണ്ടു.

അഞ്ജു കൈ ഉയർത്തിക്കാണിച്ചങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

ചിരിച്ചു കൊണ്ട് അങ്ങേര് അകത്തോട്ടു പോവുന്നത് കണ്ടു.

പിന്നീടെപ്പോഴോ താഴേക്ക് പോവാൻ തുടങ്ങുമ്പോഴാണ് ഗോവണി പടി കയറി വരുന്ന ആളെ കണ്ടത്, തലയുയർത്താതെ താഴേക്കിറങ്ങുമ്പോൾ കേട്ടു

“എന്താടി നിന്റെ മുഖത്തിനിത്ര വലിപ്പം, വല്ല കടന്നലും കുത്തി,നീര് വെച്ചതാണോ, അല്ലെങ്കിലേ രണ്ടാമതൊന്നു നോക്കാൻ തോന്നുല്ല ആ മരമോന്തയിലോട്ട്. ”

കണ്ണ് നിറയുന്നതിനിടയിലും ദേഷ്യം കുറഞ്ഞില്ലായിരുന്നു.

“നിങ്ങൾ പോയി നിങ്ങളുടെ മറ്റവളെ നോക്കിയാൽ മതി… ”

ഞാൻ പിറുപിറുത്തു.

“അത് ശരിയാ, ഒരു മറ്റവളെ കണ്ടു പിടിക്കുന്ന കാര്യം ഒന്ന് ആലോചിക്കണം, നീയും ഞാനും ഒട്ടും മാച്ചെല്ലല്ലോടി പൊടിക്കുപ്പീ… ”

അങ്ങേരുടെ ചിരിയും കൂടി കേട്ടതോടെ ഞാൻ ചവിട്ടിത്തുള്ളി സ്റ്റെപ് ഇറങ്ങി നടന്നു

“നിന്റെ സൂക്കേട് എനിക്കറിയാമെടി കുശുമ്പി പാറു ”

പുറകിൽ നിന്നു വിളിച്ചു പറയുന്നത് ഞാൻ കേട്ടു.

ഹാളിൽ ചെന്നപ്പോൾ ദേണ്ടിരിക്കുന്നു ആ ഭൂലോക രംഭ.

ആള് മോഡേൺ ആണെങ്കിലും കാണാൻ സുന്ദരി ആണ്.

അതുതന്നെ ആണ് നമ്മുടെ ടെൻഷനും.

പിന്നെ ആകെ ഒരു സമാധാനം അങ്ങേർക്കീ മോഡേൺ കൊച്ചുങ്ങളെ ഒന്നും പിടിക്കില്ലെന്നുള്ളതാണ്. എന്നാലും….

അഞ്ജുവിനടുത്തേക്ക് ഞാൻ ചെന്നതും കാവ്യ ഓടി വന്നു.

“കാർത്തൂ നാളെ അമ്പലത്തിൽ വരുന്നോ ”

ഞാൻ അവളെ നോക്കി.

“അത്.. അത് മഹിയേട്ടന്റെ പക്കനാളാണെന്നു പറഞ്ഞു നാളെ ”

ഞാൻ ഞെട്ടി നിൽക്കെ അവൾ തുടർന്നു

“ഈ മഹിയേട്ടന്റെ ഒരു കാര്യം, എന്തൊക്കെയാ പറയുന്നെന്നറിയോ ”

വാക്കുകൾ കിട്ടാതെ നിൽക്കുന്ന എന്റെ നാവായി അഞ്ജു ചോദിച്ചു

“എന്ത് പറഞ്ഞൂന്നാ… ”

“അതേയ് മഹിയേട്ടൻ പറയുവാ എന്റെ കണ്ണുകൾ കാണാൻ നല്ല ഭംഗിയുണ്ടെന്നു… പിന്നെ… പിന്നെ എന്നോട് നാളെ അമ്പലത്തിൽ കൂടെ ചെല്ലോന്നും ചോദിച്ചു ”

ഞാൻ വായ തുറന്നു നിന്ന് പോയി.

അവളുടെ നാണവും കളം വരപ്പുമൊക്കെ കണ്ടപ്പോൾ എനിക്ക് സർവ്വാംഗം പുകഞ്ഞു.

കാവ്യ പോകുന്നത് കണ്ടപ്പോൾ പിറകീന്നു ഒരു ചവിട്ട് കൊടുത്താലോന്നു പോലും ഞാൻ ആലോചിച്ചു പോയി.

“എടി പൊട്ടിക്കാളി നീ ആദ്യം ആ വായടയ്ക്ക് വല്ല ഈച്ചയും കയറും, നീ ആ രംഭ പറഞ്ഞതൊക്കെ വിശ്വസിച്ചിരിക്കയാണോ…?

“അതെല്ലെടി ഇന്ന് വരെ എന്റെ കണ്ണ് പോയിട്ടു എന്നെ പോലും ഇഷ്ടമാണെന്ന് അങ്ങേര് നേരെ ചൊവ്വേ പറഞ്ഞിട്ടില്ല… എന്നിട്ട് അവളോട്‌… ”

എന്റെ മുഖം വാടിയത് കണ്ടു അഞ്ജുവിനു കലിയിളകി.

“എടി പെണ്ണെ മിണ്ടാതിരുന്നോണം ഒറ്റ അടി വെച്ചു തരും ഞാൻ…നിനക്കു തോന്നുന്നുണ്ടോടി മഹിയേട്ടൻ അങ്ങിനെ ഒക്കെ പറയുമെന്ന്..കോളേജിൽ ഏതോ പെണ്ണ് ഇഷ്ടവും പറഞ്ഞു പുറകെ നടന്നതിന് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചവനാ നിന്റെ ആ കാട്ടാളൻ. അങ്ങേർക്കീ മേക്കപ്പ് ബോക്സിനെ എങ്ങനെ ഇഷ്ടപെടാനാടീ. നിന്നെ തന്നെ അങ്ങേര് കാച്ചെണ്ണയിൽ കുളിപ്പിച്ച് ചന്ദനക്കുറി തൊടീപ്പിച്ചു ധാവണിയും ഉടുപ്പിച്ചാ നടത്തുന്നെ. നിന്നെ ആരെങ്കിലും നോക്കിയാൽ അങ്ങേർക്ക് പ്രാന്തിളകും അങ്ങേരോടാരെങ്കിലും മിണ്ടിയാൽ നീ കണ്ണ് നിറയ്ക്കും, അല്ല മോളെ അറിയാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങൾക്കീ മനുഷ്യന്മാരെ പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ ”

ഞാൻ ചിരിച്ചു പോയി.

നീറി നിന്ന എന്റെ മനസിന്‌ കുളിർക്കാറ്റായിരുന്നു അവളുടെ വാക്കുകൾ.

“നിന്റെ വാചകമടി ഒക്കെ കൊള്ളാമെടി… പക്ഷേ നിന്റെ ഈ സത്സ്വഭാവം കൊണ്ട് അഭി സർന് ഇപ്പോൾ എന്റെ മുഖത്ത് പോലും നോക്കാൻ പേടിയാണ്. നീ അങ്ങനെ അല്ലെ അങ്ങേരെ കൊല്ലാകൊല ചെയ്യുന്നേ… ”

അഞ്ജുവിന്റെ വളിച്ച ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു.

പലപ്പോഴും കാവ്യ എന്റെ മുന്നിൽ വെച്ച് മഹിയേട്ടനുമായി അടുപ്പത്തിലാണെന്ന് കാണിക്കാൻ പല പ്രകടനങ്ങളും നടത്തിയിരുന്നു.

പലതും എന്നെ അങ്ങേയറ്റം ദേഷ്യം പിടിപ്പിച്ചിരുന്നെങ്കിലും മഹിയേട്ടൻ എന്റെ ദേഷ്യം കണ്ടു ആസ്വദിക്കുകയായിരുന്നു.

മഹിയേട്ടനോട് വിശ്വാസകുറവ് ഒന്നുമില്ലായിരുന്നെങ്കിലും കാവ്യയുടെ പ്രവൃത്തികൾ എന്നെ അലോസരപ്പെടുത്തിയിരുന്നു.

പക്ഷേ ഇന്നലെ രാവിലെ കണ്ടത് പോലെ ഒരിക്കലും ഞാൻ അവളെ കണ്ടില്ല. അപ്പോൾ എനിക്ക് അവളോട് സഹതാപം ആണ് തോന്നിയത്.

ഞാൻ ഹാളിൽ ചെന്നപ്പോൾ ഗായത്രി അപ്പു മോനെയും കൊണ്ട് ഹാളിൽ ഇരിപ്പുണ്ട്.

ഞാൻ അവളുടെ അടുത്തിരുന്നു.

“എവിടെയെങ്കിലും പോവാനായിട്ടല്ലാതെ കാവ്യ മുറ്റത്തോട്ട് പോലും ഇറങ്ങാറില്ലായിരുന്നു. പിന്നെങ്ങനെ അവൾ കുളത്തിനടുത് എത്തി, അതും സന്ധ്യക്ക്‌.. ”

ഗായു ചോദിച്ചപ്പോൾ ഞാൻ ഓർത്തു

ശരിയാണ്. കുളത്തിനടുത്തു തന്നെയാണ് കാവും.
കാവ്യക്ക് ഇതൊക്കെ പേടിയായിരുന്നു, അതു കൊണ്ട് അവൾ അങ്ങോട്ടൊന്നും പോവാറെ ഇല്ലായിരുന്നു.

എന്റെയും അഞ്ജുവിന്റേയും വിഹാര സ്ഥലങ്ങളായിരുന്നു അവിടെയൊക്കെ. അതുകൊണ്ട് തന്നെ അഞ്ജുവിനെ അവിടെ കണ്ടെത്തിയപ്പോൾ ആർക്കും വല്യ സംശയങ്ങൾ ഒന്നുമില്ലായിരുന്നു. എനിക്കൊഴികെ…

ആ ദിവസങ്ങളിൽ തന്നെ എന്റെ ലോകം കീഴ്മേൽ മറിഞ്ഞപ്പോൾ അതെല്ലാം എന്റെ മനസ്സിൽ തന്നെയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി…

പക്ഷേ ഇപ്പോൾ കാവ്യയും….

മഹിയേട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു.

“കാവ്യയുടെ രീതികളോട് ഇവിടെ ആർക്കും പൊരുത്തപ്പെടാൻ ആയിരുന്നില്ല പക്ഷേ അവൾക്കിങ്ങനെ ഒരു വിധി ”

“കാവ്യ ഓഫീസിൽ പോവാറുണ്ടായിരുന്നില്ലേ….? ”

കാവ്യ ശ്രീലകത് ഗ്രൂപ്പിൽ മഹിയേട്ടന്റെ കൂടെ ജോയിൻ ചെയ്‌തെന്ന് വേദ് പറഞ്ഞു മുൻപേ തന്നെ കേട്ടിരുന്നു.

“കാവ്യ എം കെ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് കുറച്ചെ ആയിട്ടുള്ളു ”

ഞാൻ നോക്കുന്നത് കണ്ടു ഗായു പറഞ്ഞു.

“അവിടെ മഹിയേട്ടനുമായി എന്തോ പ്രശ്നം ഉണ്ടായി, അവളോട്‌ മഹിയേട്ടൻ ജോലി നിർത്തിക്കോളാൻ പറഞ്ഞത്രേ, ഹരിയേട്ടൻ പറഞ്ഞു കേട്ടതാ ”

അതെനിക്കൊരു പുതിയ അറിവായിരുന്നു.

“ഞാനിവനെ ഒന്ന് കിടത്തട്ടെ.. ”

ഗായത്രി മോനെയും കൊണ്ടു എഴുന്നേറ്റു പോയി.

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ വീണ്ടും ഓർമകളിൽ നിന്നുണർന്നത്.

“കാത്തൂ നീ എന്തെ വരാഞ്ഞത്…? ”

വേദ് ആണ്.

“എടാ എനിക്കെന്തോ അവളെ അങ്ങിനെ കാണാൻ ഒരു വിഷമം.ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ…”

“കഴിഞ്ഞു. ഞാൻ എല്ലാവരെയും കൊണ്ട് അങ്ങോട്ട്‌ വരാൻ ഇരിക്കയാണ്. മഹിയെട്ടനും ഹരിയേട്ടനും ഇവിടെ നിൽക്കുകയാണ്.”

ഫോൺ വെച്ചപ്പോഴാണ് ഗായു മോനെ കിടത്തി വന്നത്.

“ആരാണ്…? ”

“വേദ് ആണ്. മഹിയെട്ടനും ഹരിയേട്ടനും അവിടെ നിൽക്കാണെന്ന് പറഞ്ഞു, മറ്റെല്ലാരും വേദ്ന്റെ കൂടെ വരുന്നുണ്ട്… ”

“പാവം ആന്റിയും അങ്കിളും, ഈ തവണ കാവ്യയെയും കൊണ്ടുപോവാനിരിക്കയായിരുന്നു. അവരുടെ ഫാമിലി ഫ്രണ്ട് ന്റെ മകനുമായി അവളുടെ വിവാഹം നടത്താൻ ആയിരുന്നു അവരുടെ പ്ലാൻ. അമ്മയോട് ആന്റി പറഞ്ഞതാണ്. ”

“പ്രശാന്ത് എന്നോ മറ്റോ അല്ലെ അയാളുടെ പേര്, വേദ് എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട് ”

“അവൾ സമ്മതിക്കാഞ്ഞിട്ടായിരുന്നു. അവൾ മഹിയേട്ടനെ തന്നെ മതി എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽപ്പായിരുന്നല്ലോ. അവസാനം ഗതികെട്ട് ആന്റി അമ്മയോട് ചോദിച്ചു, അമ്മ പറഞ്ഞു മഹി കാർത്തികക്കുള്ളതാണെന്നു. ഞങ്ങളുടെ കല്യാണത്തിന്റെ ഒപ്പം മഹിയേട്ടന്റെയും അവളുടേതും കൂടെ നടത്താൻ അവൾ എല്ലാ കളികളും നടത്തി നോക്കിയിരുന്നു, ആത്മഹത്യാഭീഷണി ഉൾപ്പടെ. മഹി പിടി കൊടുത്തില്ല ”

ചിറ്റക്ക് മരുന്ന് കൊടുക്കാൻ ഗായു പോയപ്പോൾ ഞാനും കൂടെ പോയി.

ചിറ്റക്ക് തീരെ വയ്യായിരുന്നു.

“ചിറ്റക്ക് നല്ല വ്യത്യാസം ഉണ്ടായിരുന്നു മുൻപ്, ഒറ്റയ്ക്ക് പിടിച്ചു നടക്കാറൊക്കെ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ പിന്നെയും… ”

ഗായത്രി ചിറ്റ കേൾക്കാതെ പതുക്കെ പറഞ്ഞു.

അഞ്ജുവിന്റെ അടുത്തേക്ക് പോവാൻ സമയമായി എന്ന് ചിറ്റ പറഞ്ഞത് ഓർമ വന്നു. മനസ്സിൽ എന്തോ ഒരു ഭീതി നിറഞ്ഞു.

“അവരൊക്കെ വന്നോ ഗായു…? ”

ചിറ്റയുടെ ക്ഷീണിച്ച സ്വരം കേട്ടു

“അവരൊക്കെ ഇപ്പോൾ എത്തും, നാളെയല്ലേ ചിറ്റക്ക് ചെക്ക് അപ്പിന് പോവേണ്ടത്? ”

“ആണോ, വൈശാഖൻ എപ്പോഴാ വരുന്നേ….? ”

“നാളെ എത്തുമെന്നാണ് പറഞ്ഞത് ചിറ്റേ ”

ഗായു പറഞ്ഞു

Dr.വൈശാഖൻ ഗായത്രിയുടെ സഹോദരൻ ആണ്.

അവിവാഹിതൻ, ഗായുവിനെ പോലെ തന്നെ സത് സ്വഭാവി.പണ്ടേ ആൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ആയിരുന്നു.
മെഡിക്കൽ കോൺഫറൻസിനു പോയതാണ് ഡൽഹിയിൽ.

“എല്ലാരും എത്തീന്ന് തോന്നുന്നു… ”

ശബ്ദം കേട്ടിട്ട് ഗായു പറഞ്ഞു.

ഞാൻ പുറത്തേക്കിറങ്ങി.

പൂമുഖത്തു ചെന്നപ്പോൾ വേദ് ഫോണിൽ സംസാരിക്കുകയാണ്.
അവൻ സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു.

“കാൽ വഴുതി കുളത്തിൽ വീണു എന്നാണ് പറയുന്നത്….. ”

“നീ വിശ്വസിക്കുന്നുണ്ടോ വേദ്….? ”

“എനിക്കറിയില്ല കാത്തു… നമ്മുടെ അഞ്ജുവും… അവളും… ”

“കാവ്യയെ പോലെ തന്നെ അവളും ആ സമയത്തു അവിടെ ഉണ്ടാവേണ്ടതല്ലായിരുന്നു…. ”

“നീ എന്താ പറഞ്ഞത്…? ”

“അവൾ അഭിയേട്ടനുമായി ഫോണിൽ സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ കുളിക്കാൻ പോവുമ്പോൾ. അവർ തമ്മിൽ രാവിലെ വഴക്കിട്ടിരുന്നു അതുകൊണ്ട് അവൾ അതു പറഞ്ഞു തീർക്കുകയായിരുന്നു. നിനക്കറിയാലോ അവളുടെ സ്വഭാവം. ആ സമയത്ത് അവൾ കുളത്തിനരികെ പോവില്ല… ”

“എന്നിട്ട് നീ എന്തെ അന്ന് പറയാതിരുന്നത്…? ”
“നിനക്കോർമ്മയില്ലേ വേദ് അന്നത്തെ കാര്യങ്ങൾ ഒക്കെ, ആരോടും പറയാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. പിന്നെ ഇതൊക്കെ എന്റെ സംശയങ്ങൾ അല്ലേ അഞ്ജുവിന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത്.. പിന്നെ….. ”

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണിയേട്ടനും അച്ഛനും അമ്മയും ബാലാമമ്മയും.

“മോളെ ഞങ്ങൾ പോയിട്ടു വരാം, വീണ തനിച്ചേയുള്ളൂ അവിടെ, പ്രവി ഇന്ന് പോയി ”

ശാരദാമ്മായി പറഞ്ഞു.

നാളെ വരാമെന്ന് പറഞ്ഞു
ബാലാമാമ്മയും ഉണ്ണിയേട്ടനും അവരുടെ കൂടെ പോയി.

രാത്രിയിൽ ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ മെല്ലെ പുറത്തേക്കിറങ്ങി ബാലക്കണിയിലേക്ക് നടന്നു.

എന്തൊക്കെയോ ആലോചിച്ചിരുന്നു.

“നീയെന്താ ഇവിടെ….? ”

ഞെട്ടലോടെ എഴുന്നേറ്റു.

ഒന്നും പറഞ്ഞില്ല.

മഹിയേട്ടൻ അടുത്ത് വന്നിരുന്നു…. .

( തുടരും )

Click Here to read full parts of the novel

തിരക്കിട്ടു എഴുതിയതാണ്. അത്രയയ്ക്കങ്ങോട്ട് ശരിയായില്ല എന്നൊരു സംശയം മനസിലുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ…..

4.1/5 - (32 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അവളറിയാതെ – ഭാഗം 7”

Leave a Reply

Don`t copy text!