Skip to content

നിൻ നിഴലായി – ഭാഗം 2

nin nizhalay aksharathalukal novel

പതിയെ തിരിഞ്ഞു നോക്കിയതും മംഗലത്ത് സുമംഗലാമ്മ. അടുത്ത് തന്നെ മകനും സിദ്ധാർഥ്.

അവളെ കണ്ടതും സുമംഗലാമ്മയിൽ ഒരു നടുക്കം ഉണ്ടായി.സിദ്ധാർഥ് അവളെ നോക്കുന്നെ ഉണ്ടായിരുന്നില്ല. അവരുടെ വിളറിയ ചിരിക്ക് പകരം അവർക്ക് ഒരു ചെറു മന്ദഹാസം നൽകി തിരിഞ്ഞു നോക്കാതെ അവൾ നടന്നു.

മനസ്സിൽ നൂറായിരം കൂർത്ത മുള്ളുകൾ കുത്തിത്തറക്കുന്ന വേദന ഉണ്ടായിരുന്നെങ്കിലും അതു മിഴിനീർ തുള്ളികളായി പുറത്തെത്തിയില്ല. ഇടവഴിയിലേക്ക് കയറിയതും മെല്ലെ തിരിഞ്ഞു നോക്കവേ കണ്ടു ബെൻസിൽ പോവുന്ന അമ്മയെയും മകനെയും.

തികട്ടി വന്ന തേങ്ങൽ അടക്കി പിടിച്ചു മായ തിരിഞ്ഞു നടന്നു. സ്വപ്‌നങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ കരയാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്നതാണല്ലോ പലപ്പോഴും..

എത്രയൊക്കെ ശ്രെമിച്ചിട്ടും മനസ്സിനെ പിടിച്ചു നിർത്താനാവുന്നില്ല എന്നവൾ അറിഞ്ഞു. എങ്ങനെയൊക്കെ നിഷേധിച്ചാലും സിദ്ധുവേട്ടൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് ഓർക്കാൻ എനിക്കാവില്ല.

അറിയാതെ മായയുടെ കൈകൾ കഴുത്തിലേക്കെത്തി. ഒരിക്കൽ ഈ നെഞ്ചിൽ ചേർന്നു കിടന്നതാണ് ആ കൈകളാൽ അണിയിച്ച ആലിലത്താലി. അർഹത ഇല്ലെന്ന് അറിയാമായിരുന്നെങ്കിലും അത് അഴിച്ചെടുത്തു തിരികെ നൽകുമ്പോൾ ഹൃദയം പറിച്ചെടുക്കുന്ന വേദന അനുഭവിച്ചതാണ്.

പിടിച്ചു വാങ്ങിയതാണ് സിദ്ധുവേട്ടൻ താൻ മനസ്സിൽ ഒളിപ്പിച്ചു വെച്ച സ്നേഹം. പക്ഷേ അനുഭവിക്കാൻ യോഗം ഇല്ലാതെ പോയി തനിക്ക്, ആ സ്നേഹം. പ്രതീക്ഷിച്ചതാണെങ്കിലും ഇന്നിപ്പോൾ മറ്റൊരു പെണ്ണിന് സ്വന്തമാവാൻ പോവുകയാണെന്നറിയുമ്പോൾ….

ഓർമ്മകളിൽ മുഴുകി വീടെത്തിയപ്പോഴേക്കും മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. മുറ്റമടിക്കുന്ന അമ്മുവിനെ കണ്ടതും കണ്ണുകൾ തുടച്ചു മുഖത്തൊരു ചിരി പടർത്തി നടന്നു മായ.
അമ്മുവിന്റെ വീർത്ത മുഖം നോക്കി മായ ചോദിച്ചു.

“അമ്മുക്കുട്ടിയ്ക്ക് രാവിലെ അമ്മയുടെ കൈയിൽ നിന്ന് പിടിപ്പത് കിട്ടിയിട്ടുണ്ടല്ലോ ”

“മായേച്ചി തന്നെ പറ ആകെ ഒരു ഞായറാഴ്ച ആണ് രാവിലെ കുറച്ചു സമയം ഉറങ്ങാൻ പറ്റുന്നത്. പെൺകുട്ടികൾ രാവിലെ നേരത്തെ എണീക്കണത്രെ. അപ്പുറത്ത് പോത്തു പോലെ കിടന്നുറങ്ങുന്നവന് ഇതൊന്നും ബാധകമല്ല. ഇത് നീതിയാണോ ന്യായമാണോ ”

“ഞാൻ ജഡ്ജിയോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് പറയാം ”

ചിരിയോടെ അകത്തേക്ക് നടന്നു കൊണ്ടു മായ പറഞ്ഞു. ഡ്രസ്സ്‌ മാറി അടുക്കളയിൽ എത്തിയപ്പോഴേക്കും ചെറിയമ്മ ദോശ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

“ചെറിയമ്മ എന്തിനാ ഇതിനൊക്കെ വന്നത്. ഞാൻ വന്നിട്ട് ചെയ്യാമെന്ന് പറഞ്ഞതല്ലേ. ആഹ് പിന്നെ അമ്മുക്കുട്ടി മുറ്റത്ത്‌ കലി തുള്ളി നിൽപ്പുണ്ട്. എന്തിനാ അവളെ ഇത്ര നേരത്തെ വിളിച്ചെഴുന്നേൽപ്പിച്ചത്..”

“താങ്ങാവുന്നതിലും കൂടുതൽ ഭാരം നീയെടുത്ത് തോളിൽ വെച്ചിട്ടുണ്ടല്ലോ മോളെ. പറ്റുന്നതെങ്കിലും ഞാനും ചെയ്യണ്ടേ. അവളും വിഷമങ്ങൾ അറിയണം. ”

“അപ്പു അവിടെ കിടന്നുറങ്ങുന്നതാണ് അവളുടെ വിഷമം ”

മായ ചിരിച്ചുകൊണ്ടു പറഞ്ഞു.

“പാവം അതിന് ഇന്ന് പത്രമിടാൻ പോവേണ്ടാത്തത് കൊണ്ടു കുറച്ചു കിടന്നോട്ടെന്നു ഞാനും കരുതി. ഒരു ദിവസവും അതിന് ഒഴിവു കിട്ടാറില്ലല്ലോ ”

ചട്ണിക്കു തേങ്ങ ചിരവുന്നതിനിടയിൽ ശാരദ മായയെ നോക്കി

“കീർത്തി വിളിച്ചിരുന്നോ മോളെ ഇന്നലെ? ”

“രാവിലെ വിളിച്ചിരുന്നു അമ്മായി. അവൾക്കു എക്സാം തുടങ്ങാൻ പോവുകയാണ് ഈ ആഴ്ച. അതുകൊണ്ട് ഈ ആഴ്ച വരില്ലന്നു പറഞ്ഞു ”

മായ പറഞ്ഞു. കീർത്തി മടിച്ചു മടിച്ചു പറഞ്ഞ ഫീസിന്റെ കാര്യം മാത്രം മനപ്പൂർവം മായ പറഞ്ഞില്ല. പഴയ സ്റ്റാഫുകൾ ഒക്കെ പോയത് കൊണ്ടു ഇനിയാരോടും ചോദിക്കാനില്ല ഓഫീസിൽ. സുനിതേച്ചിക്ക് മുൻപ് വാങ്ങിച്ചത് തിരിച്ചു കൊടുത്തിട്ടില്ല. ആലോചനയോടെ മായയുടെ കൈ കഴുത്തിൽ കിടക്കുന്ന നൂല് പോലുള്ള മാലയിൽ എത്തി.

ജോലികളെല്ലാം കഴിഞ്ഞപ്പോഴേക്കും ട്യൂഷനു വരുന്ന കുട്ടികൾ എത്തി. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ മുഴുകുമ്പോഴും മനസ്സിലെ ഉണങ്ങാത്ത മുറിവിൽ നിന്ന് ചോര പടരുന്നത് അവളറിയുന്നുണ്ടായിരുന്നു.

അത്രമേൽ സ്നേഹിച്ചു പോയതു കൊണ്ടാവാം മറവിയുടെ ഇരുട്ടിൽ മറയ്ക്കാൻ ശ്രെമിച്ചിട്ടും ഓർമ്മകൾ കൂടുതൽ തെളിമയോടെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കാൻ ശ്രെമിക്കുന്നത്….
തനിയ്ക്കായി മാത്രം കിട്ടുന്ന, രാത്രിയുടെ നിശബ്ദയാമങ്ങളിലെപ്പോഴോ മായ കരഞ്ഞുറങ്ങി പോയി. എന്നത്തേയും പോലെ..

പിറ്റേന്ന് രാവിലെ ബസ് സ്റ്റോപ്പിലേക്ക് തിരക്കിട്ടോടുമ്പോൾ മായ മനഃപൂർവം മംഗലത്തേക്ക് നോക്കിയില്ല. ബസ് സ്റ്റോപ്പിൽ എത്തുന്നതിനു മുൻപേ സിദ്ധാർത്ഥിന്റെ കാർ തന്നെ കടന്നു പോവുന്നത് അവൾ കണ്ടിരുന്നു.

ബസിറങ്ങി ഓടി കിതച്ചു ഓഫീസിലേക്ക് കയറുമ്പോഴാണ് തൊട്ട് മുൻപിൽ പുറത്തേക്കിറങ്ങാനായി വന്ന ആളെ അവൾ കണ്ടത്. ഒന്ന് പകച്ചെങ്കിലും പെട്ടെന്നു തന്നെ പുറകോട്ടു മാറി മായ പറഞ്ഞു.

“ഗുഡ് മോർണിംഗ് സർ…”

ഒരു നിമിഷം അവളെ നോക്കിയിട്ടാണ് സിദ്ധാർഥ് മറുപടി പറഞ്ഞത്.

“മോർണിംഗ്…മായ ഞാൻ പുറത്തേക്ക് പോവുകയാണ്. ഉച്ചയ്ക്ക് ശേഷം ആ റിസോർട്ടിന്റെ ടീമുമായുള്ള മീറ്റിംഗ് ഉണ്ട്. ഫയൽ ഞാൻ കറക്ഷൻ ചെയ്ത് വെച്ചിട്ടുണ്ട്. ഷാർപ് 2.30 യ്ക്ക് ഫയൽ റെഡിയായി എന്റെ ടേബിളിൽ കാണണം.”

അവളുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ, അവളെ നോക്കാതെ സിദ്ധാർഥ് പുറത്തേക്ക് നടന്നു.

എംഡിയുടെ ക്യാബിനിൽ ഫയൽ എടുക്കാൻ കയറിയപ്പോഴാണ് ടേബിളിന്റെ സൈഡിലായി പുതുതായി സ്ഥാനം പിടിച്ച മംഗലത്തെ ഫാമിലി ഫോട്ടോ മായ ശ്രെദ്ധിച്ചത്.

ഗാംഭീര്യം ഒട്ടും കുറയാതെ മംഗലത്ത് മാധവമേനോൻ, ഭാര്യ സുമംഗല, മൂത്ത മകൻ ആകാശ്, ഭാര്യ ചിത്ര, രണ്ടാമത്തെ മകനായ സിദ്ധാർഥിനടുത്തായി ഇളയ സഹോദരനായ അരുണും ഏക സഹോദരി നന്ദനയും.

ഫോട്ടോയിൽ നിന്ന് നോട്ടം മാറ്റി ഫയൽ എടുത്തു മായ തിരികെ നടന്നു. ജോലിയിൽ എപ്പോഴും പെർഫെക്ട് ആയിരുന്നു മായ. അതുകൊണ്ട് തന്നെ മാധവൻ സർ എന്ത് കാര്യവും ധൈര്യത്തോടെ അവളെ ഏൽപ്പിക്കുമായിരുന്നു. എന്നാലും സിദ്ധാർഥ് ഏല്പിച്ച ഫയൽ റെഡിയാക്കുമ്പോൾ ഇത് വരെ ഇല്ലാത്തൊരു വേവലാതി മായയ്ക്കുണ്ടായിരുന്നു. ലഞ്ച് ബ്രേക്കിന്,ഫുഡ്‌ കഴിക്കാനായി എല്ലാവരും പോയപ്പോഴും മായ ജോലിയിൽ തന്നെ ആയിരുന്നു.

സിദ്ധാർഥ് തിരികെ വന്നു ക്യാബിനിലേക്ക് കയറി പോവുന്നത് മായ കണ്ടിരുന്നു. ഫയലുമായി മായ ചെന്നത് പേടിയോടെയാണ്. ഫോണിൽ നോക്കിയിരുന്ന സിദ്ധാർഥ് അവളെ നോക്കാതെ ഫയൽ വാങ്ങി തുറന്നു. രണ്ടു മിനിറ്റ് അതിലേക്ക് നോക്കിയതും അവളെ ഒന്ന് നോക്കി ഫയൽ അയാൾ ടേബിളിലേക്ക് വലിച്ചെറിഞ്ഞു.

“വാട്ട് യൂ തിങ്ക് ഓഫ് യുവർ സെൽഫ്? താൻ എന്താ വിചാരിച്ചിരിക്കുന്നത്. ഇവിടെ തനിക്ക് തോന്നിയത് പോലെ ജോലി ചെയ്യാമെന്നോ….? ”

സിദ്ധാർഥ് ഷൗട്ട് ചെയ്യുന്നത് പുറത്തു കേൾക്കാമായിരുന്നു. അയാൾ പറഞ്ഞു നിർത്തിയിട്ടും മായയ്ക്ക് ശബ്ദം തിരിച്ചു കിട്ടിയില്ല. കുറച്ചു സമയത്തെ നിശ്ശബ്ദതക്കു ശേഷം മായ പതിയെ ചോദിച്ചു.

“സർ പറഞ്ഞത് പോലെ അല്ലെ ഞാൻ ചെയ്തത് ”

ഫയൽ തുറന്നു അവൾക്കു നേരെ എടുത്തു നീട്ടിയ പേജ് കണ്ടിട്ടും ആദ്യം അവൾക്കൊന്നും മനസിലായില്ല. പിന്നെയാണറിഞ്ഞത് ആ പേജ് പ്രിന്റ് എടുക്കുമ്പോൾ ഇത്തിരി സൈഡിലേക്ക് ആയി പോയി. അതിനാണ് ഇത്രയും ഷൗട്ട് ചെയ്തതെന്ന് ഓർത്തപ്പോൾ അവൾ വിശ്വാസം വരാതെ അയാളെ ഒന്ന് നോക്കിപോയി.

“സോറി സർ ഞാൻ വേറെ പ്രിന്റ് കൊണ്ടു വരാം ”

മായ അയാളെ നോക്കാതെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

ഇത്രത്തോളം വേണോ സിദ്ധുവേട്ടാ, ഇങ്ങനെ വേദനിപ്പിക്കണോ എന്നെ. ഒരിക്കൽ നിങ്ങൾക്ക് എല്ലാമായിരുന്ന എന്റെ മനസ്സ് കരയുന്നത് ഇന്ന് നിങ്ങൾക്ക് കാണാനാവില്ല… എങ്കിലും.

പുതിയ പ്രിന്റ് എടുത്തു കൊണ്ടു കൊടുത്തപ്പോൾ മായ അയാളുടെ മുഖത്തേക്ക് നോക്കിയില്ല.

“ഓക്കേ. മീറ്റിംഗിൽ താൻ കൂടെ ഉണ്ടാവണം ”

“ശരി സർ.. ”
മായ പറഞ്ഞു.

“പിന്നെ ഒരു കാര്യം കൂടി മായ. യൂ ഷുഡ് ബി പ്ലസന്റ്. ഇങ്ങനെ വീർപ്പിച്ചു കെട്ടിയ മുഖവുമായല്ല ഓഫീസിൽ നിൽക്കേണ്ടത്. അഭിനയിക്കാൻ തന്നെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ ”

വാക്കുകൾ കൂരമ്പുകളായി മനസ്സിൽ തറച്ചുവെങ്കിലും മായ പറഞ്ഞു.

“മനസ്സിൽ കരയുന്നുണ്ടെങ്കിലും ചുണ്ടിൽ ചിരി വരുത്താനും എനിക്കറിയാം സി… സർ
ഞാൻ ശ്രെദ്ധിച്ചോളാം ”

പറഞ്ഞതും അയാളെ നോക്കാതെ അവൾ തിരികെ നടന്നു.

എന്തിനാണ് താൻ അങ്ങിനെ പറഞ്ഞത്. വേദനിപ്പിക്കാനുള്ള അവകാശം സിദ്ധുവേട്ടനുണ്ട്. തരുന്ന എന്തു ശിക്ഷയും അനുഭവിക്കാൻ താൻ അർഹയുമാണ്. എങ്കിലും താങ്ങാൻ ആവുന്നില്ല ചിലപ്പോൾ.

മീറ്റിംഗിനിടയിലും പലപ്പോഴും മായയുടെ കണ്ണുകൾ ആർത്തിയോടെ സിദ്ധാർത്ഥിൽ തന്നെ ആയിരുന്നു. അയാൾ അവളെ ശ്രെദ്ധിക്കുന്നേയില്ല എന്നവൾക്ക് ഉറപ്പായിരുന്നു.

മീറ്റിംഗ് കഴിഞ്ഞു വാഷ് റൂമിൽ പോയി തിരികെ സീറ്റിൽ എത്തിയപ്പോഴാണ് ക്യാബിനിലേക്ക് ചെല്ലാൻ വിളി വന്നത്. കൂടെ എവിടെ പോയി കിടക്കുകയായിരുന്നു എന്ന ചോദ്യവുമുണ്ടായിരുന്നത് കൊണ്ടു തിരക്കിട്ടാണ് അകത്തേക്ക് കയറിയത്. കയറിയപ്പോഴേ കണ്ടു എംഡിയ്ക്ക് മുൻപിൽ വിസിറ്റേഴ്സിനെ.

“നോക്ക് ചെയ്തിട്ടാണ് കയറി വരേണ്ടത് ”

അവൾക്കു നേരെ വന്ന വാക്കുകൾക്ക് മറുപടിയായി സോറി പറയുമ്പോഴാണ് തന്റെ അടുത്തായി നിൽക്കുന്ന രേഷ്മയെ അവൾ കണ്ടത്.

“രേഷ്മ. മീറ്റ് മൈ ഫിയാൻസി വേദിക. അടുത്ത മാസം എൻഗേജ്മെന്റ് ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ നന്ദനയെ രേഷ്മയ്ക് അറിയാമല്ലോ. ഇത് എന്റെ കസിൻ സിസ്റ്റർ രേഖ.. ”

ആ പേര് കേട്ടപ്പോഴാണ് ഒരു ഞെട്ടലോടെ തന്നെ നോക്കിയിരിക്കുന്ന ആളെ ശ്രെദ്ധിച്ചത്. സിദ്ധാർഥ് പറഞ്ഞതെല്ലാം രേഷ്മയോടായിരുന്നെങ്കിലും തന്നെ കേൾപ്പിക്കാനാണെന്ന് മായയ്ക്ക് അറിയാമായിരുന്നു. സിദ്ധാർഥ് കൊടുത്ത ഫയലുമായി ആരെയും നോക്കാതെ മായ പുറത്തേക്ക് നടന്നു.

സിദ്ധാർത്ഥിന്റെ കൂടെ അവർ പുറത്തേക്ക് പോവുന്നത് കണ്ടപ്പോൾ തല താഴ്ത്തിയെങ്കിലും വേദികയുടെ കൈ സിദ്ധാർഥിന്റെ കൈയിലായിരുന്നുവെന്ന് മായ കണ്ടിരുന്നു.

ഓഫീസ് ടൈം കഴിഞ്ഞു ഒരു പാട് ലേറ്റ് ആയത് കൊണ്ടു തിരക്കിട്ടു പുറത്തേക്ക് നടക്കുന്നതിനിടയിലാണ് രേഷ്മ അടുത്തേക്ക് വന്നത്.

“മായയ്ക്ക് സാറിന്റെ കസിൻ സിസ്റ്റർ രേഖയെ പരിചയം ഉണ്ടോ? അവർ എന്റെ കൈയിൽ നിന്ന് മായയുടെ നമ്പർ വാങ്ങിയിട്ടുണ്ട് ”

ഒന്ന് പതറിയെങ്കിലും മായ പറഞ്ഞു.

“അറിയാം.രേഖ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു ”

രേഷ്മയോട് യാത്ര പറഞ്ഞു പോകവേ മായ മനസ്സിൽ പറഞ്ഞു.

വേണ്ടായിരുന്നു രേഷ്മ, സിദ്ധുവേട്ടന് മുൻപിൽ അഭിനയിച്ചതുപോലെ രേഖയിൽ നിന്ന് ഒളിച്ചോടാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സെക്യൂരിറ്റി നാരായണേട്ടൻ പിറകിൽ നിന്ന് വിളിച്ചത്.

“മോളെ ഈ താക്കോൽ മോളുടെ കൈയിൽ തന്നെ തരാൻ പറഞ്ഞു സാർ ”

മായ ഒട്ടൊരു അത്ഭുതത്തോടെ തന്നെയാണ് വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചത്

(തുടരും)

Click Here to read full parts of the novel

4.3/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിൻ നിഴലായി – ഭാഗം 2”

Leave a Reply

Don`t copy text!