Skip to content

നിൻ നിഴലായി – ഭാഗം 11

nin nizhalay aksharathalukal novel

പ്രണയം തുളുമ്പി നിൽക്കുന്ന സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ മായ മുഖം താഴ്ത്തിയപ്പോൾ കേട്ടു.

“തനിക്ക് എന്റെ മുഖത്തേക്ക് ഞാൻ കാണാതെ എത്ര വേണമെങ്കിലും നോക്കി നിൽക്കാം അല്ലേ, ഞാൻ നോക്കുമ്പോഴാണ് പ്രശ്നം ”

സിദ്ധാർഥിന്റെ ചിരി ഇപ്പോഴും മായയുടെ മനസ്സിൽ നിറഞ്ഞു നിന്നു.

വർഷങ്ങൾക്ക് ശേഷം മായയ്ക്ക് പുഴക്കരയിൽ പോവണമെന്ന് തോന്നി….

രാവിലെ മായ അമ്പലത്തിലേക്ക് ഇറങ്ങി. വേഗം തൊഴുതിട്ട് വരാമെന്ന് കരുതി തിരക്കിട്ടാണ് നടന്നെത്തിയത്. വെള്ളിയാഴ്ച ആയത് കൊണ്ടു തിരക്ക് കൂടുതലാവും.

മതിൽക്കെട്ടിനുള്ളിലേക്ക് കടന്നതും നടയ്ക്കൽ നിൽക്കുന്ന ആളുകളിലാണ് നോട്ടമെത്തിയത്. നിന്ന നിൽപ്പിൽ അപ്രത്യക്ഷയാവാൻ കഴിഞ്ഞെങ്കിൽ എന്ന് മായ ആഗ്രഹിച്ചു. സിദ്ധാർഥിനോടും വേദികയോടുമൊപ്പം മംഗലത്തെ എല്ലാവരുമുണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്ക് നടന്നാലോ എന്ന് ആലോചിച്ചെങ്കിലും അമ്പലത്തിൽ പലരുടെയും കണ്ണുകൾ തന്നിലാണെന്ന് മായ അറിഞ്ഞു. കണ്ടില്ലെങ്കിലും അവരുടെ മുഖങ്ങളിലെ പരിഹാസച്ചിരി മായയുടെ മനസ്സിൽ തെളിഞ്ഞു. ആരെയും ശ്രദ്ധിക്കാതെ നേരേ നടയ്ക്കലേക്ക് നടന്നു. നോക്കരുതെന്ന് വിചാരിച്ചിട്ടും പ്രാർത്ഥിച്ചു തിരിയുന്ന സിദ്ധാർഥിലും വേദികയിലുമാണ് കണ്ണെത്തിയത്. സർവ്വാഭരണവിഭൂഷിതയായ ദേവി വിഗ്രഹം പോലെയുണ്ടായിരുന്നു വേദിക. സിദ്ധുവേട്ടന് നല്ല മാച്ച് ആണ്.ഇരുവരെയും ആരും ഒന്നു നോക്കി പോകും. വേദിക മായയെ നോക്കി ചിരിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ചിത്രയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു. അവളുടെ നോട്ടം മായയുടെ കഴുത്തിലെ കറുത്ത മുത്തു മാലയിലും കോട്ടൺ സാരിയിലും പുച്ഛത്തോടെ എത്തി നിന്നു.

മായ സിദ്ധാർഥിന്റെ നേരേ നോക്കിയതേയില്ല. അവന്റെ നോട്ടം തന്നിലെത്തരുതേയെന്ന് മായ മനസ്സിൽ ആഹ്രഹിച്ചിരുന്നു. അവിടെ ഉള്ള ഒട്ടു മിക്കവരും മായയും സിദ്ധാർഥും തമ്മിലുണ്ടായിരുന്ന ബന്ധം അറിയുന്നവരായിരുന്നു. ഒരു പാട് തവണ ഇവിടെ ചേർന്നു നിന്ന് പ്രാർഥിച്ചതാണ്.

ദേവിയുടെ നടയിൽ നിൽക്കുമ്പോൾ മായയുടെ മനസ്സ് ശൂന്യമായിരുന്നു. ഇന്നിവിടെ വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടു മായ വേഗം പ്രാർഥിച്ചിറങ്ങി. ആരെയും നോക്കാതെ പുറത്തേക്കിറങ്ങുമ്പോളാണ് വേദിക പുറകിൽ നിന്ന് വിളിച്ചത്. തിരിഞ്ഞു നിൽക്കാതിരിക്കാനായില്ല. ചിരിച്ചു കൊണ്ടു അടുത്ത് എത്തി വേദിക മായയുടെ കൈയിൽ പിടിച്ചപ്പോൾ തൊട്ടപ്പുറത്തായി നോക്കി നിൽക്കുന്ന സിദ്ധാർഥിന്റെ കണ്ണുകൾ മായയുടെ നെറ്റിയിലെ ചന്ദനക്കുറിയിൽ ഒരു മാത്ര ചെന്നെത്തി.

“മായ കല്യാണത്തിന് വരണം കേട്ടോ… ”

“വരാം മാഡം… ഞാൻ പോയിക്കോട്ടെ ഓഫീസിൽ പോവണം ”

ചുറ്റും വന്നു തറയ്ക്കുന്ന കണ്ണുകളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു മായയ്ക്ക്.

സിദ്ധാർഥും വേദികയുമായുള്ള കല്യാണത്തിന് രണ്ടു ദിവസം കൂടിയേയുള്ളൂ. ഓഫീസിൽ അന്നും ബോസ്സിന്റെ കല്യാണം തന്നെയായിരുന്നു ചർച്ച. വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ. മറ്റുള്ളവരെയെല്ലാം വിവാഹശേഷമുള്ള പാർട്ടിയ്ക്കാണ് ക്ഷണിച്ചിരിക്കുന്നത്. ചോദിച്ചവരോടെല്ലാം റിസപ്ഷൻ ഹാളിലേക്ക് എത്തിക്കോളാമെന്ന് പറഞ്ഞൊഴിഞ്ഞു മായ.

അന്നും തിരക്ക് തന്നെയായിരുന്നു മായയ്ക്ക്. വൈകുന്നേരം ആയപ്പോൾ സിദ്ധാർഥ്‌ വന്നു ക്യാബിനിലേക്ക് കയറി. തിരക്കിട്ട് തിരിച്ചിറങ്ങി രേഷ്മയോട് എന്തോ പറഞ്ഞു പുറത്തേക്ക് പോവുന്നത് മായ കണ്ടു.

തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ മംഗലത്തെ പാതി തുറന്നിട്ട ഗേറ്റിനിടയിലൂടെ സിദ്ധാർഥിന്റെ ബൈക്ക് മായയുടെ കണ്ണിൽ പെട്ടു.

ആദ്യമായി സിദ്ധാർത്ഥിനൊപ്പം ബൈക്കിൽ കയറിയ ഓർമ മായയുടെ മനസ്സിൽ നിറഞ്ഞു.

ഒരു പാട് തവണ സിദ്ധാർഥ് നിർബന്ധിച്ചിട്ടും രേഖയുടെ സപ്പോർട്ട് ഉണ്ടായിരുന്നിട്ടും മായയ്ക്ക് പേടിയായിരുന്നു. ആരെങ്കിലും കാണുമോയെന്ന പേടിയോടൊപ്പം ഒരു തവണ പോലും ബൈക്കിൽ കയറിയിട്ടില്ല എന്ന ടെൻഷൻ വേറെയും. പിന്നെ സിദ്ധാർഥ് നിർബന്ധിക്കാതെയായി . എന്നാലും ഉള്ളിൽ ഒരു കൊച്ചു പിണക്കം ഉണ്ടെന്ന് മായയ്ക്ക് അറിയാമായിരുന്നു.

കോളേജിൽ പോവുന്നതിനിടെ പനി അധികമായപ്പോൾ രേഖ കുറെയേറെ ദിവസങ്ങൾ ലീവായി. ഒരു ദിവസം ബസ് സ്റ്റോപ്പിൽ ബസുകൾ ഒന്നും നിർത്താത്ത ടെൻഷനിൽ നിൽക്കുമ്പോഴാണ് തൊട്ടരികെ ബൈക്ക് വന്നു നിന്നത്. കയറാൻ പറഞ്ഞിട്ട് മായ ഒരു ചെറിയ മടി കാണിച്ചതേയുള്ളൂ. ആൾ ഒന്നും മിണ്ടാതെ ബൈക്ക് ഓടിച്ചു പോയി.

മംഗലത്ത് വെച്ച് കണ്ടിട്ടു പോലും രണ്ടു ദിവസത്തേക്ക് സിദ്ധാർഥ് മായയുടെ മുഖത്തേക്ക് നോക്കിയില്ല. തന്റെ പെരുമാറ്റം ആൾക്ക് നല്ല പോലെ ഫീൽ ചെയ്‌തെന്ന് മായയ്ക്ക് മനസ്സിലായി.പക്ഷേ ഒരു സോറി പറയാൻ പോലും അവൻ അവൾക്കു മുഖം കൊടുത്തില്ല. മായയ്ക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ഓരോ പ്രവൃത്തിയും തന്നിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് മായ തിരിച്ചറിയുകയായിരുന്നു.

പിറ്റേന്ന് പതിവിലും നേരത്തെ ആണ് മായ കോളേജിലേക്കിറങ്ങിയത്.ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നത് . പ്രതീക്ഷിച്ചപോലെ തന്നെ സിദ്ധാർഥ് ബൈക്കിൽ വരുന്നുണ്ടായിരുന്നു. മായയെ മൈൻഡ് ചെയ്യാതെ കടന്നു പോവുമ്പോളാണ് അവൾ പിറകിൽ നിന്ന് വിളിച്ചത്.

“സിദ്ധുവേട്ടാ ഒന്ന് നിർത്തോ? ”

നിർത്തില്ല എന്ന് കരുതിയപ്പോഴാണ് കുറച്ചു മുമ്പോട്ടായി വണ്ടി ഒതുക്കി നിർത്തിയത്. ഓടി ചെന്നു മുൻപിൽ നിന്നതും ഗൗരവത്തിലായിരുന്നു നോട്ടവും ചോദ്യവുമെല്ലാം.

“എന്താ… “?

മുഖത്ത് നോക്കാതെയാണ് ചോദിച്ചത്.

“എന്നെയൊന്നു കോളേജിന്റെ മുൻപിൽ ഇറക്കാമോ? ”

ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ കൂട്ടാതെ പോവുമെന്നാണ് കരുതിയത്. തറഞ്ഞു നിൽക്കുമ്പോൾ കേട്ടു.

“വായും തുറന്നു നിൽക്കാതെ വേണേൽ കയറിയിരിക്കെടി ”

പേടിയോടെ ആണ് കയറിയതും ഇരുന്നതും എല്ലാം. പുറകിലേക്ക് ഒന്ന് നോക്കിയാണ് സിദ്ധാർഥ് പറഞ്ഞത്.

“പിടിച്ചിരുന്നില്ലെങ്കിൽ റോഡിൽ കിടക്കും പറഞ്ഞേക്കാം ”

ഗൗരവം തന്നെയാണ് ഇപ്പോഴും.

മടിച്ചു മടിച്ചാണ് കൈ ഷോൾഡറിൽ വെച്ചത്. സിദ്ധാർഥിന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.

കോളേജിന്റെ ഗേറ്റിന് മുൻപിൽ സിദ്ധാർഥ് വണ്ടി നിർത്തിയപ്പോൾ മായ ഇറങ്ങി അവനെ നോക്കി. തല താഴ്ത്തിയാണ് മായ പറഞ്ഞത്.

“ഇനി ഇങ്ങനെ എന്നോട് പിണങ്ങരുത്, എനിക്ക് താങ്ങാനാവില്ല ”

“നിന്ന് കിണുങ്ങാതെ കയറി പോവാൻ നോക്ക് പെണ്ണേ ”

ചിരിയോടെ പറഞ്ഞിട്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. മായ അവനെ നോക്കിയപ്പോൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് സിദ്ധാർഥ് പോയി. കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ടാണ് മായ കോളേജിലേക്ക് കയറിയത്. അവളവിടെ തന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് സിദ്ധാർഥിനും അറിയാമായിരുന്നു.

ബാങ്കിൽ പോവാനുള്ളത് കൊണ്ടു രേഷ്മയെ വിളിച്ചു പറഞ്ഞിട്ട് കുറച്ചു വൈകിയാണ് മായ അന്ന് ഓഫീസിൽ എത്തിയത്. സിദ്ധാർഥ് എത്തിയിട്ടില്ല എന്ന് മായയ്ക്ക് മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധാർഥിന്റെ അപ്പ്രൂവൽ വേണ്ട ഫയൽ നോക്കിയപ്പോഴാണ് മായ രേഷ്മയെ വിളിച്ചത്.

“രേഷ്മ, സിദ്ധാർഥ് സർ ഇന്ന് വരില്ലേ? ഒരു ഫയലിൽ സാറിന്റെ അപ്രൂവൽ വേണമായിരുന്നു ”

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷമാണ് രേഷ്മ പറഞ്ഞത്.

“അത്.. മായ, സിദ്ധാർഥ് സാറിന്റെ കല്യാണം മുടങ്ങി… ”

കേട്ടത് ശരി തന്നെയാണോ എന്ന സംശയത്തിൽ ആണ് മായ ചോദിച്ചത്.

” രേഷ്മ എന്താ പറഞ്ഞത്? ”

“സാറിന്റെ മാരിയേജ് മുടങ്ങിപ്പോയി മായാ, വേദിക മാഡം വേറൊരാളോടൊപ്പം പോയി. ”

മായയ്ക്ക് ശബ്ദിക്കാനായില്ല…

കല്യാണം മുടങ്ങി, വേദിക വേറൊരാളോടൊപ്പം പോയി എന്ന് മാത്രമേ ഓഫീസിൽ എല്ലാവർക്കും അറിയാമായിരുന്നുള്ളൂ. അതുവരെ വേദികയുടെ ഗുണഗണങ്ങൾ ഏറ്റുപാടിയവർ തന്നെ അവളുടെ കുറ്റങ്ങൾ എണ്ണിപ്പെറുക്കി പറയുന്നതും മായ കേട്ടു. മായയുടെ മനസ്സ് സങ്കടം കൊണ്ടു നിറഞ്ഞു. സിദ്ധുവേട്ടന്റെ ജീവിതം നല്ലതാവണം എന്ന് മാത്രമേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ.

സിദ്ധാർഥിന്റെ വരവ് ആരും പ്രതീക്ഷിച്ചില്ലായിരുന്നു. സിദ്ധാർഥ് കയറി വന്നപ്പോഴാണ് ചർച്ചകൾ നിലച്ചത്. ഉള്ളിൽ കയറി രണ്ടു മിനിറ്റ് കഴിഞ്ഞതും മായയുടെ ഫോൺ ശബ്ദിച്ചു.

“മായ, കം ടു മൈ ക്യാബിൻ ”

എന്തും പ്രതീക്ഷിച്ചാണ് മായ ഉള്ളിലേക്ക് കയറിയത്. പതിവുപോലെ സിദ്ധാർഥ് മൊബൈലിൽ നോക്കിയിരിക്കുകയാണ്. മായ അടുത്തെത്തി സാർ എന്ന് വിളിച്ചപ്പോഴാണ് അവൻ മുഖമുയർത്തി നോക്കിയത്. ആ കണ്ണുകളിലെ ദേഷ്യം മായയ്ക്ക് കാണാമായിരുന്നു.

“മായ തന്റെ സീറ്റ്‌ എവിടെയാ..? ”

“സർ.. ഞാൻ.. ”

“തന്നോട് ഞാൻ എവിടെ ഇരിക്കാനാണ് പറഞ്ഞത്…? ”

മായ ഒന്നും മിണ്ടിയില്ല. അവന്റെ ദേഷ്യം തീരുന്നത് വരെ സിദ്ധാർഥ് പറഞ്ഞതെല്ലാം മായ കേട്ടു നിന്നു. അവസാനം പതിയെ പറഞ്ഞു.

“സോറി സാർ.. ”

സിദ്ധാർഥിനെ നോക്കാതെ മായ അവളുടെ സീറ്റിലേക്ക് നടന്നു. സിദ്ധാർഥിന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞിട്ടും മായ ഒന്നുമറിയാത്ത പോലെ ജോലി തുടർന്നു.

ക്യാബിനിൽ കയറി വന്ന എല്ലാവരോടും സിദ്ധാർഥ് വളരെ കൂളായിട്ട് തന്നെയാണ് സംസാരിച്ചത്. സഹതാപത്തോടെ നോക്കിയവരെല്ലാം അന്തം വിട്ടു മടങ്ങുന്നത് മായ കണ്ടു.

മായ കൊടുത്ത പേപ്പേഴ്സ് എല്ലാം സൈൻ ചെയ്തിട്ടാണ് അവൻ എണീറ്റത്.

“വേറെ ആവശ്യം ഒന്നുമില്ലല്ലോ മായ?. ഞാൻ രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാവുള്ളൂ ”

മായ സിദ്ധാർഥിനെ നോക്കി.അവൻ തുടർന്നു.

“കല്യാണം മുടങ്ങിയത് സെലിബ്രേറ്റ് ചെയ്യണ്ടേ…? ”

സിദ്ധാർഥ് മായയുടെ തൊട്ടരികിൽ എത്തിയിരുന്നു.

“താനെന്തു കരുതി, സിദ്ധാർഥ് കല്യാണം കഴിക്കാൻ മുട്ടി നടക്കുവാനെന്നോ? ”

മായയുടെ മുഖം ബലമായി പിടിച്ചുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി സിദ്ധാർഥ് പറഞ്ഞു.

“ഞാൻ സ്നേഹിച്ചതും ആഗ്രഹിച്ചതും മോഹിച്ചതുമെല്ലാം ഒരു പെണ്ണിനെ മാത്രമാണ്. അവളോടൊപ്പമാണ് ജീവിക്കാൻ തീരുമാനിച്ചതും ”

മായ ഞെട്ടലോടെ സിദ്ധാർഥ് പുറത്തേക്ക് പോവുന്നത് നോക്കി നിന്നു.

പറഞ്ഞത് പോലെ സിദ്ധാർഥ് പിറ്റേന്ന് ഓഫീസിൽ എത്തിയില്ല. ഓഫീസിലെ ചർച്ചകൾ തീർന്നില്ലെങ്കിലും ആർക്കും കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല.

ഞായറാഴ്ച രാവിലെ എണീറ്റപ്പോൾ മായ ഓർത്തു ഇന്നായിരുന്നു സിദ്ധുവേട്ടന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.സിദ്ധുവേട്ടൻ മറ്റൊരാളുടേതാവുന്നത് ഹൃദയം പറിച്ചെടുക്കുന്ന വേദനയാണെങ്കിലും ആ കല്യാണം മുടങ്ങിയതിൽ ഒരു തരി പോലും സന്തോഷം മായയ്ക്ക് തോന്നിയില്ല. സിദ്ധാർഥിന്റെ ജീവിതം സന്തോഷം നിറഞ്ഞത് തന്നെയാവണം. പക്ഷേ ആ ജീവിതത്തിൽ മായ ഉണ്ടാവില്ല. ഒരിക്കലും…

ശമ്പളം കിട്ടിയിരുന്നത് കൊണ്ടാണ്, ഉച്ചയ്ക്ക് ശേഷം ചിട്ടി പൈസ കൊടുക്കാനിറങ്ങിയത്.
തിരിച്ചെത്തിയ മായ വീട്ടിൽ അവളെ കാത്തിരിക്കുന്ന അതിഥികളെ കണ്ടു ഞെട്ടി…

(തുടരും )

Click Here to read full parts of the novel

4.2/5 - (32 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!