Skip to content

നിൻ നിഴലായി – ഭാഗം 3

nin nizhalay aksharathalukal novel

തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും മായ മനഃപൂർവം മംഗലത്തേക്ക് നോക്കിയില്ല. ഒരിക്കലെങ്കിലും ഒന്ന് കാണാൻ കഴിയുമെന്ന ആഗ്രഹമായിരുന്നു ഇവിടെ എത്തുമ്പോഴൊക്കെ, അറിയാതെ തന്നെ കണ്ണുകൾ അങ്ങോട്ടെത്തുമായിരുന്നു…

സിദ്ധുവേട്ടനെ ഒരിക്കലും കുറ്റം പറയാനാവില്ല. സ്നേഹിക്കാനായി ആ മനസ്സിൽ ഞാൻ ഒന്നും തന്നെ ബാക്കി വെച്ചിട്ടില്ലല്ലോ..

നാളെ നേരത്തെ തന്നെ കൃഷ്ണന്റെ അമ്പലത്തിൽ പോവണം. കുറച്ചു ദൂരെയാണ്, എന്നാലും നടന്നിട്ടാണ് പോവാറുള്ളത്. നാളെ സിദ്ധുവേട്ടന്റെ പിറന്നാളാണ്. മുടക്കം വരുത്തിയിട്ടില്ല ഇത് വരെ. പറയാൻ മടിച്ച പ്രണയം പിന്നാലെ നടന്നു സ്വന്തമാക്കിയതിലും മുൻപേ തുടങ്ങിയ പതിവാണ്. ഇതായിരുന്നല്ലോ പരസ്പരം അറിഞ്ഞുള്ള പ്രണയത്തിന്റെ തുടക്കവും…

അവളോർത്തു..

അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിലേക്ക് നടക്കുമ്പോഴും ഇടവഴികളോരോന്നും, മാഞ്ഞു പോയൊരു പ്രണയകാലത്തിന്റെ നൊമ്പരമുണർത്തുന്നവയായിരുന്നു. ആ ഓർമകളിൽ സ്വയമുരുകി തീരാനാണ് വിധി.

തിരക്കിട്ട് അമ്പലത്തിലേക്ക് നടക്കുമ്പോൾ സിദ്ധുവിന്റെ ഓർമകളിൽ നിന്ന് രക്ഷപെടാൻ മായ മനസ്സിൽ, പ്രാരാബ്ദക്കെട്ടഴിച്ചു. ഇന്ന് ബാങ്കിൽ പോവണം.കീർത്തിയുടെ ഫീസടക്കണം. ഈ മാലയേ ഇനി ബാക്കിയുള്ളൂ. സാരമില്ല. ജീവിതത്തിന് പിന്നെയും ഒരർത്ഥമുണ്ടായത് അവർ വന്നതിനു ശേഷമാണ്. അല്ലെങ്കിൽ സിദ്ധുവേട്ടന്റെ ഓർമകളിൽ മനസ്സ് കൈ വിട്ടു പോയേനെ.

നിത്യപൂജ ഉണ്ടെങ്കിലും അധികം ആൾത്തിരക്കുണ്ടാകാറില്ല അമ്പലത്തിൽ. കൗണ്ടറിൽ ചെന്നു ശീട്ട് എഴുതിച്ചു മായ കണ്ണന്റെ മുൻപിലെത്തി. കണ്ണടച്ചു തൊഴുതു നിൽക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. സിദ്ധുവേട്ടന്റെ ജീവിതം, അതെന്നും സന്തോഷം നിറഞ്ഞു നിൽക്കുന്നതാവണെ കണ്ണാ…

“സിദ്ധാർഥ്, പുണർതം നക്ഷത്രം ”

തിരുമേനിയുടെ വിളി കേട്ടാണ് മായ കണ്ണു തുറന്നത്. പ്രസാദം വാങ്ങാനായി മുൻപോട്ടു നടക്കുമ്പോഴാണ് കണ്ടത്. കുറച്ചു മുൻപിലായി കൈകൾ കൂപ്പി പ്രാർത്ഥിച്ചു നിൽക്കുന്ന സിദ്ധാർഥ്. ഒരു നിമിഷം പ്രസാദം വാങ്ങാതെ തിരിഞ്ഞു നടന്നാലോയെന്നു മായ ആലോചിച്ചു. തിരുമേനി നോക്കുന്നത് കണ്ടു മായ വേറെ വഴിയില്ലാതെ പ്രസാദം വാങ്ങിച്ചു ദക്ഷിണ കൊടുത്തു.

മിഴികളുയർത്താൻ ധൈര്യമില്ലാതെ സിദ്ധുവിനരികിലൂടെ പുറത്തേക്ക് നടക്കുമ്പോൾ മായയുടെ കൈകാലുകൾ തളരുന്നുണ്ടായിരുന്നു.

മതിൽക്കെട്ടിനു പുറത്തു സൈഡിലേക്കായി നിർത്തിയിട്ടിരുന്ന ബുള്ളറ്റിനരികിലൂടെ പോവുമ്പോൾ അറിയാതെ തന്നെ, മായയുടെ കൈകൾ അതിലൊന്ന് തൊട്ടു പോയി.

അതിൽ സന്തോഷവും പ്രണയവും ഇടകലർന്ന മുഖത്തോടെ ഒരു ചെറുപ്പക്കാരനും, നാണത്തോടെയും അതിലേറെ പേടിയോടെയും, അവന് പിന്നിലായി ഇരിക്കുന്ന ഒരു പെൺകുട്ടിയും അവളുടെ മനസിലൂടെ കടന്നു പോയി.

വർഷങ്ങളുടെ പ്രണയം. ഒരിക്കലും ഒരു തരത്തിലും താൻ പ്രതികരിക്കാതിരുന്നിട്ടും സിദ്ധുവേട്ടൻ പിന്തിരിഞ്ഞില്ല. എന്തിനാണ് സിദ്ധുവേട്ടൻ എന്നെ ഇത്രയുമധികം സ്നേഹിച്ചത്. എടുത്തു പറയത്തക്കതായ യാതൊരു പ്രത്യേകതയുമില്ലാത്തൊരു സാധാരണ പെണ്ണ്. മംഗലത്ത് വീട്ടിലെ പ്രതാപിയായ മാധവമേനോന്റെ മകന് ഒരു തരത്തിലും യോജിക്കാത്ത ഈ പെണ്ണിനോട്, ഇത്രയും ഇഷ്ട്ടം തോന്നാൻ കാരണമെന്തേ..

പലപ്പോഴും സ്വയം ചോദിച്ച ചോദ്യമാണ്. സിദ്ധുവേട്ടനോട് ചോദിക്കുമ്പോഴൊക്കെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. പിന്നെ ആ കണ്ണുകളിലെ പ്രണയം കാണുമ്പോൾ മിഴികൾ താഴ്ത്തി നിൽക്കാനേ സാധിച്ചിട്ടുള്ളൂ.

നടക്കുന്നതിനിടയിൽ, വീണ്ടുമവൾക്ക് വർഷങ്ങൾക്ക് മുൻപ് നടന്ന, നേരത്തെ കഴിഞ്ഞു പോയതുപോലുള്ള മറ്റൊരു രംഗം മനസ്സിൽ തെളിഞ്ഞു.

സ്കൂളിലും കോളേജിലുമൊക്കെ ഒട്ടേറെ ആരാധികമാരുണ്ടായിരുന്ന സിദ്ധാർഥ് മാധവിനോട് മനസ്സിൽ തോന്നിയ ഇഷ്ടം സ്വയം സമ്മതിക്കാൻ തന്നെ പേടിയായിരുന്നു അവൾക്ക്. ആദ്യമായി സിദ്ധാർഥ് പ്രണയം പറഞ്ഞപ്പോൾ, അത്ഭുതത്തോടൊപ്പം, തന്നെ പറ്റിക്കുകയാണോ എന്നൊരു തോന്നലും ഉണ്ടായിരുന്നു.

ഒട്ടേറെ തവണ ആ പ്രണയം തന്നെ തേടി വന്നിട്ടും മൗനം മാത്രമായിരുന്നു മറുപടി.ശല്യമായി പിറകെ നടന്നില്ലെങ്കിലും, ഓരോ തവണയും കാണുമ്പോൾ താനറിയുന്നുണ്ടായിരുന്നു ആ കണ്ണിലെ പ്രണയം കൂടുന്നേയുള്ളൂവെന്ന്.

ഒരിക്കൽ ഒരു പിറന്നാൾ ദിനത്തിൽ, ഇത് പോലെ കൃഷ്ണന്റെ അമ്പലത്തിൽ സിദ്ധുവേട്ടന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു പ്രസാദം വാങ്ങി തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ആളുടെ മുഖത്തെ കുസൃതിചിരി കണ്ടത്. കള്ളം പിടിക്കപ്പെട്ട അങ്കലാപ്പോടെ തിരക്കിട്ടോടുമ്പോഴാണ് കൈകളിൽ പിടി വീണത്. പിന്നെയും ആ കണ്ണുകളിൽ നോക്കി നിഷേധിക്കാനായില്ല. അതായിരുന്നു തുടക്കം…

ഓർമകളിൽ മുഴുകി നടക്കുമ്പോഴാണ് തൊട്ടരികിലൂടെ തന്നെ കടന്നു പോവുന്ന സിദ്ധാർഥിനെ മായ കണ്ടത്. ഒരു നോട്ടം പോലും അവളുടെ നേരെ വന്നില്ല.

ഓഫീസിൽ എത്തി സീറ്റിൽ ഇരുന്നതും ഫോൺ റിംഗ് ചെയ്തു.

“മായ കം ടു മൈ ഓഫീസ് ”

“ശരി സർ.. ”

പേടിയോടെ തന്നെയാണ് അകത്തേക്ക് ചെന്നത്. സിദ്ധാർഥ് പതിവ് പോലെ അവളെ ശ്രെദ്ധിക്കാതെ ഫോണിൽ തന്നെയായിരുന്നു. അവളെ നോക്കാതെ തന്നെയാണ് പറഞ്ഞത്.

“മായ ആ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസിന്റെ ഫയൽ എനിക്ക് ഉച്ചയാവുമ്പോഴേക്കും കിട്ടണം, കൂടെ ഇതും ”

ടേബിളിൽ ഇരിക്കുന്ന ഫയൽ എടുത്തു അവൾക്കു നേരെ നീട്ടുമ്പോഴും കണ്ണുകൾ അവളിലേക്ക് എത്തിയില്ല.

പിന്നെയും മായ അവിടെ തന്നെ പരുങ്ങി നിൽക്കുന്നത് കണ്ടിട്ടാണ് സിദ്ധാർഥ് ചോദ്യഭാവത്തിൽ അവളെ നോക്കിയത്.

“സർ, എനിക്ക്.. എനിക്ക് ഒന്ന് പുറത്ത് പോവണം, ഒരു അര മണിക്കൂർ, ബാങ്കിൽ പോവാനാണ് ”

അവളെ ഒന്ന് നോക്കിയാണ് സിദ്ധാർഥ് പറഞ്ഞത്.

“ഓക്കേ. പക്ഷേ ഉച്ചയ്ക്ക് മുൻപേ ആ വർക്ക്‌ തീർക്കണം ”

“ശരി സർ.. ”

“ഒരു മിനിറ്റ്, ഞാൻ ഇതൊന്ന് നോട്ട് ചെയ്തു തരാം ”

നോട്ട് പാഡിൽ എഴുതുന്ന സിദ്ധുവിനെ നോക്കി നിൽക്കവെയാണ് രേഷ്മ എത്തിയത്. അവർ തമ്മിലുള്ള സംസാരത്തിനിടെ രേഷ്മ മായയോടായി പറഞ്ഞു.

“മായ ഇന്ന് സാറിന്റെ ബർത്ത്ഡേ
ആണ് ട്ടോ ”

വേറെ നിവൃത്തിയില്ലാതെ മായ സിദ്ധാർഥിനെ നോക്കി പറഞ്ഞു.

“ഹാപ്പി ബർത്ത്ഡേ സർ ”

“താങ്ക്‌സ് ”

ഉത്തരവും മായയെ നോക്കാതെ തന്നെയായിരുന്നു.

പുറത്ത് കടന്നു മായ ദീർഘ നിശ്വാസം വിട്ടു.

സിദ്ധാർഥ് കൊടുത്ത ജോലികൾ ഒക്കെ തീർത്താണ് മായ രേഷ്മയെ വിളിച്ചത്

“രേഷ്മ, ഞാൻ ചോദിച്ച സാലറി അഡ്വാൻസിന്റെ കാര്യം ”

“അത് മായ, ഞാൻ അക്കൗണ്ട്സിൽ പറഞ്ഞിരുന്നു. ഡ്യൂസ് ഉള്ളത് കാരണം സാറിനോട് ഒന്ന് പറയണം എന്ന് പറഞ്ഞു. ഞാൻ വിളിച്ചു പറയാം, മായ സാറിനോട് ഒന്ന് സൂചിപ്പിച്ചേക്ക് ”

സിദ്ധാർഥിനടുത്ത് ചെന്നു ഈ കാര്യം പറയുന്നത് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കീർത്തിയുടെ മുഖം മനസിലേക്ക് വന്നപ്പോൾ മായ എണീറ്റു നടന്നു. നാളെയാണ് ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ്.

നോക്ക് ചെയ്തിട്ടാണ് അകത്തു കയറിയത്. സിദ്ധാർഥിന് മുൻപിലായി ഇരിക്കുന്നവരെ കണ്ടപ്പോൾ മായയ്ക്ക് നാവിറങ്ങി പോയി.
അവളെ നോക്കിയ സിദ്ധാർഥിനോടായി മായ പറഞ്ഞു.

“ഞാൻ.. ഞാൻ രേഷ്മ പറഞ്ഞ…. ”

അവൾ പൂർത്തിയാക്കുന്നതിനു മുൻപായി തന്നെ സിദ്ധാർഥ് പറഞ്ഞു.

“മായ അക്കൗണ്ട്സിൽ നിന്ന് വാങ്ങിച്ചോളൂ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ”

ഇവിടെ വന്നിട്ട് ആദ്യമായാണല്ലോ ഇത്രയും സൗമ്യമായി തന്നോട് സംസാരിക്കുന്നതെന്ന് മനസ്സിലോർത്ത് മായ പറഞ്ഞു

“താങ്ക്യു സർ.. ”

സിദ്ധാർഥിന്റെ മുൻപിൽ ഇരിക്കുന്ന ചിത്രയെയും വേദികയെയും നോക്കാതെ മായ നടന്നു. ചിത്രയുടെ കസിനാണ് വേദിക എന്ന് മായയ്ക്ക് അറിയാമായിരുന്നു.തന്നെ കണ്ടപ്പോൾ,ചിത്രയുടെ മുഖത്തുണ്ടായ അത്ഭുതത്തോടൊപ്പം,പുച്ഛവും ദേഷ്യവും മായ കണ്ടിരുന്നു.

പുറത്തേക്ക് നടക്കുന്നതിനിടയിൽ ചിത്ര പറയുന്നത് മായയുടെ ചെവിയിലെത്തിയിരുന്നു.

“സിദ്ധു നീ ലേറ്റ് ആവരുത്. 7 മണിക്കാണ് പാർട്ടി. വേദു ആണ് എല്ലാം അറേഞ്ച് ചെയ്തത്. ഇവളുടെ ഫ്രണ്ട്‌സ് എല്ലാം കാണും അവിടെ ”

സിദ്ധാർഥിന്റെ മറുപടി മായ കേട്ടില്ല.

മാല വിറ്റ പണവും സാലറിയും എല്ലാം കൂടെ കീർത്തിയുടെ അക്കൗണ്ടിലേക്കിട്ട് മായ തിരിച്ചെത്തുമ്പോൾ കുറച്ചു വൈകിയിരുന്നു.

വണ്ടി വെച്ച് ഓഫീസിലേക്ക് നടക്കുമ്പോൾ പുറത്തേക്ക് വരുന്ന ചിത്രയെയും ദേവികയെയും മായ കണ്ടു. മായയോടൊന്നു പുഞ്ചിരിച്ചു ദേവിക കാറിനടുത്തേക്ക് നടന്നപ്പോൾ ചിത്ര മായയ്ക്ക് നേരെ തിരിഞ്ഞു.

“ഒന്ന് നിന്നേ.. എന്താ നിന്റെ ഉദ്ദേശം, വീണ്ടും അവനെ വശീകരിക്കാനാണോ ”

മറുപടി പറയണമെന്നുണ്ടായിരുന്നെങ്കിലും തന്റെ നിസ്സഹായ അവസ്ഥയോർത്ത് മായ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

രേഷ്മയുടെ സീറ്റിനടുത്തു കൂടെ പോവുമ്പോൾ രേഷ്മ വിളിച്ചു.

“സാർ മായ എത്തിയോന്നു ചോദിച്ചിരുന്നു ”

“കുറച്ചു ലേറ്റ് ആയി പോയി രേഷ്മ, ഞാൻ നോക്കട്ടെ ”

ഒഴിഞ്ഞു കിടക്കുന്ന കഴുത്തു കണ്ടു ഒന്ന് നോക്കിയെങ്കിലും രേഷ്മ ഒന്നും ചോദിച്ചില്ല. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ മായയുടെ ബുദ്ധിമുട്ടുകൾ എല്ലാവരും മനസിലാക്കിയിരുന്നു.

സിദ്ധാർഥ് ക്യാബിനിൽ തന്നെ ഉണ്ടായിരുന്നു. മായ മുന്നിൽ എത്തിയപ്പോൾ ഒരു ഫയൽ എടുത്തു പറഞ്ഞു.

“ഇതൊന്ന് റീ എന്റർ ചെയ്യണം ”

ഫയൽ കൈയിലേക്ക് കൊടുക്കുമ്പോൾ സിദ്ധാർഥ് മായയെ നോക്കി. ചമയങ്ങളൊന്നുമില്ലാത്ത മുഖത്തെ ചന്ദനകുറിയിലാണ് ആ നോട്ടം തങ്ങി നിന്നത്. മായ മുഖം കുനിച്ചു തിരിഞ്ഞു നടന്നു.

രേഷ്മയുടെ സിസ്റ്റത്തിൽ നോക്കി കുറച്ചു ഡീറ്റെയിൽസ് എടുക്കുമ്പോഴാണ് സിദ്ധാർഥ് പുറത്തേക്ക് പോവുന്നത് മായ കണ്ടത്. രേഷ്മയോടായി പറയുന്നതും കേട്ടു.

“ഞാൻ കുറച്ചു നേരത്തേ ഇറങ്ങുന്നു ഈവെനിംഗ് ബർത്ത്ഡേ പാർട്ടിയുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ”

വീട്ടിലെത്തിയപ്പോഴേക്കും നല്ല തലവേദന തോന്നി മായയ്ക്ക്. കുറച്ചൊന്നു കിടന്നു എണീറ്റപ്പോഴാണ് മൈബൈൽ റിംഗ് ചെയ്തത്. നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്.കാൾ എടുത്തു ഹലോ പറഞ്ഞപ്പോൾ ആ ശബ്ദം..

“മായ.. ഞാൻ രേഖയാണ്… ”

മായയ്ക്ക് വാക്കുകൾ കിട്ടിയില്ല.

“എന്താടി നീ ഒന്നും മിണ്ടാത്തത്?, ഒന്നും പറയാനില്ലേ എന്നോട് നിനക്കിപ്പോഴും..? ”

“രേഖ.. ഞാൻ.. ”

“എനിക്ക് നിന്നെ കാണണം നാളെ തന്നെ. കണ്ടേ പറ്റൂ.ഞാൻ നാളെ വിളിക്കും ”

രേഖ, സിദ്ധുവേട്ടന്റെ അച്ഛന്റെ അനിയന്റെ മകൾ, സിദ്ധുവേട്ടന്റെ അതേ സ്വഭാവമുള്ള കസിൻ സിസ്റ്റർ. തന്റെ പ്രിയ കൂട്ടുകാരി….

(തുടരും )

Click Here to read full parts of the novel

4.3/5 - (30 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!