Skip to content

നിൻ നിഴലായി – ഭാഗം 7

nin nizhalay aksharathalukal novel

മായ എയർപോർട്ടിൽ എത്തുമ്പോൾ സിദ്ധാർഥ് അവിടെ ഉണ്ടായിരുന്നു . തന്റെ അരികിലേക്ക് നടന്നു വരുന്ന മായയിൽ തന്നെയായിരുന്നു സിദ്ധുവിന്റെ കണ്ണുകൾ…

മായയോടൊത്തുണ്ടായിരുന്ന ഓരോ നിമിഷവും ഓർത്തു ഉറക്കം വരാതെയാണിന്നലെ കിടന്നത്. എത്രയും വേഗം അവളെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു മോഹം . അവളുടെ അകൽച്ചയ്ക്ക് പിന്നിൽ എന്തോ കാരണമുണ്ടെന്നറിയാമായിരുന്നു. പക്ഷേ എന്തിന്റെ പേരിൽ ആയാലും തന്നെ അവൾ തള്ളി പറഞ്ഞു എന്നത് ഇന്നും അംഗീകരിക്കാൻ ആവുന്നില്ല.

അത്ര എളുപ്പമല്ലെന്നറിയാമെങ്കിലും മായയിൽ നിന്ന് തന്നെ സത്യങ്ങൾ അറിയണമെന്നത് തന്റെ വാശി തന്നെയാണ്. അതിനു താൻ എല്ലാം അറിഞ്ഞുവെന്നത് മായ മനസ്സിലാക്കാൻ പാടില്ല. തീരുമാനങ്ങൾ എടുത്തു തന്നെയാണ് സിദ്ധാർഥ് ഇറങ്ങിയത്.

ഒരിക്കൽ ജീവനും തുല്യം സ്‌നേഹിച്ചവർ പിന്നീട് അപരിചിതരെ പോലെ പെരുമാറേണ്ടി വരുന്നത്, അഭിനയിക്കേണ്ടി വരുന്നത്…തൊട്ടരികിൽ ഉണ്ടായിട്ടും ഒന്ന് നോക്കാനാവാതെ, മിണ്ടാനാവാതെ നിൽക്കേണ്ടി വരുന്നത് മരണതുല്യമായ വേദന തന്നെയാണ്.

മായ അരികെ എത്തിയിട്ടും ഒന്നും മിണ്ടാതെ സിദ്ധാർഥ് അവളെതന്നെ നോക്കുകയായിരുന്നു. മായ ആകെ അങ്കലാപ്പിൽ ആയി. അവളെ വീണ്ടും ഞെട്ടിച്ചുകൊണ്ടായിരുന്നു അവന്റെ വാക്കുകൾ.

“മായ, യൂ ലുക്ക്‌ ബ്യൂട്ടിഫുൾ….. ”

മറ്റെന്തിനേക്കാളും ആ വാക്കുകൾ അവളുടെ മനസ്സിൽ പതിയുമെന്നും ഓർമകളെ പുറകോട്ട് കൊണ്ടു പോവുമെന്നും അത് അവരുടേതായിരുന്ന നിമിഷങ്ങളിലേക്ക് എത്തിക്കുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് സിദ്ധാർഥ് അങ്ങിനെ പറഞ്ഞത്.

താൻ പ്രതീക്ഷിച്ച റിയാക്ഷൻ അവളിലുണ്ടായത് കണ്ടപ്പോൾ ഒരു കുസൃതി ചിരിയോടെയാണ് സിദ്ധാർഥ് തിരിഞ്ഞു നടന്നത്.

സിദ്ധാർത്ഥിനൊപ്പമെത്താൻ തിരക്കിട്ടു നടക്കുമ്പോൾ മായയുടെ മനസ്സിന്റെ ബാലൻസ്, സിദ്ധാർഥ് ഉദ്ദേശിച്ചത് പോലെ തന്നെ തെറ്റി തുടങ്ങിയിരുന്നു. ഇത് തനിക്കുള്ള അഗ്നി പരീക്ഷയാണെന്ന് അവൾക്കറിയാമായിരുന്നു.

ഫ്ലൈറ്റിൽ കയറുമ്പോഴും സിദ്ധാർഥിനരികിലായി ഇരിക്കുമ്പോഴും താളം തെറ്റുന്ന ഹൃദയമിടിപ്പുകൾ മായ അറിയുന്നുണ്ടായിരുന്നു. സിദ്ധാർഥും…

ടേക്ക് ഓഫ്‌ ന്റെ സമയത്തു മായ സീറ്റിൽ ഇറുകെ പിടിച്ചിരുന്നു. പൊടുന്നനെയാണ് സിദ്ധാർഥിന്റെ കൈ അവളുടെ കൈയ്യിൽ അമർന്നത്. ഞെട്ടലോടെ മായ കൈ പിൻവലിക്കാൻ ശ്രെമിച്ചിട്ടും സിദ്ധാർഥ് പിടി വിട്ടില്ല. ശ്രമിച്ചിട്ടും കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് മായ കണ്ണടച്ച് ചാരി ഇരുന്നു.

“റിലാക്സ് ”

ചെവിയിലായി ആ ശബ്ദം കേട്ടപ്പോൾ മായ കണ്ണു തുറന്നു. തൊട്ടരികെ ആ മുഖം കണ്ടപ്പോൾ കണ്ണുകൾ മുറുകെ അടച്ചു മായ വീണ്ടും ചാരി കിടന്നു. സിദ്ധാർഥിന്റെ ചിരിയോടൊപ്പം വാക്കുകളും മായയുടെ ചെവിയിലെത്തി.

“അഭിനയിക്കാൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലേ മായ. ”

കണ്ണടച്ചിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ സിദ്ധാർഥിന്റെ മനസ്സ് അവളെ മാറോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തുവാൻ വെമ്പൽ കൊണ്ടു. നിയന്ത്രണം നഷ്ടപ്പെട്ടു പോവുമെന്ന് തോന്നിയ നിമിഷത്തിലാണ് സിദ്ധാർഥ്‌ മിഴികൾ അടച്ചത്. മായയുടെ കൈ അപ്പോഴും അവന്റെ കൈക്കുള്ളിലായിരുന്നു. മായയെ അത് പൊള്ളിക്കുന്നുണ്ടായിരുന്നെങ്കിലും ആ സാമീപ്യം അവളുടെ അനുവാദമില്ലാതെ തന്നെ മനസ്സാസ്വദിക്കുന്നുണ്ടായിരുന്നു.

“പറഞ്ഞതിലുമേറെയിഷ്ടം പറയാൻ കൊതിച്ചൊരാ വാക്കുകൾ.
നിൻ മിഴികളിൽ നോക്കീടവേ ഞാൻ മറന്ന് പോയൊരെൻ മൊഴികൾ.
എന്നുടലും ഉയിരും പൊള്ളിക്കുന്നിന്നിതാ, അഗ്നിയായി നീ തന്നൊരെന്നോർമ്മകൾ”

എയർപോർട്ടിൽ നിന്ന് കാറിൽ ഹോട്ടലിലേക്ക് പോവുമ്പോൾ സിദ്ധാർഥ് മായയോടൊപ്പം പിൻ സീറ്റിൽ തന്നെയായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും സിദ്ധാർഥിന്റെ കണ്ണുകൾ ഇടയ്ക്കിടെ തന്നെ തേടിയെത്തുന്നത് മായ അറിയുന്നുണ്ടായിരുന്നു.

ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു റൂമിലേക്കെത്തിയപ്പോൾ മായ തെല്ലൊരാശങ്കയോടെയാണ് സിദ്ധാർഥിനെ നോക്കിയത്. അവർക്ക് പിറകെ ലഗേജുമായി എത്തിയ റൂം ബോയിയോട് സിദ്ധാർഥിന്റെ ബാഗുകൾ തൊട്ടപ്പുറത്തെ റൂമിൽ കൊണ്ടു വെക്കാൻ അവൻ പറയുന്നത് കേട്ടപ്പോഴാണ് മായയുടെ ശ്വാസം നേരെ വീണത്. റൂംബോയ് വാതിൽ ചാരി പുറത്തേക്കിറങ്ങിയപ്പോഴാണ് സിദ്ധാർഥ് പറഞ്ഞത്.

“ഓർക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഞാൻ ആശിച്ചു മോഹിച്ചാ കഴുത്തിൽ കെട്ടിയ താലി അഴിച്ചു തിരികെ തന്നത് മറന്നിട്ടില്ല ഞാൻ ”

ആ വാക്കുകളിലപ്പോൾ പരിഹാസമോ ദേഷ്യമോ ഇല്ലായിരുന്നു. വേദനയായിരുന്നു..

അവൻ തിരിഞ്ഞു വാതിൽ ചാരി പുറത്തേക്കിറങ്ങിയതും മായ തൊട്ടടുത്തുള്ള സോഫയിലേക്ക് വീണു.

സിദ്ധാർഥിന്റെ ഭാവമാറ്റങ്ങൾ മായ തിരിച്ചറിയുന്നുണ്ടായിരുന്നു. മനപ്പൂർവം അഭിനയിച്ചിരുന്ന അപരിചതത്വം മാറി ഇപ്പോഴാ ഭാവം, തന്നെ തോൽപിച്ചു തന്റെ പ്രണയം മുഴുവനും സ്വന്തമാക്കിയ ആ പഴയ സിദ്ധുവേട്ടന്റേത് തന്നെയാണ്…

പക്ഷേ എന്തിന്. ഇവിടെ എത്തുന്നതിനിടയിൽ പല തവണ വേദിക സിദ്ധുവിനെ വിളിക്കുന്നത് അവൾ കണ്ടിരുന്നു.കേൾക്കരുതെന്നാഗ്രഹിച്ചിട്ടും പലതും അവളുടെ ചെവികളിൽ എത്തിയിരുന്നു. സിദ്ധാർഥിന്റെ മനസ്സിൽ എന്താണെന്ന് മായയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഒപ്പം ഈ ഭാവമാറ്റത്തിനുള്ള കാരണവും.

പക്ഷേ ഒന്നവൾക്കറിയാം. ഈ സിദ്ധാർഥിനെ നേരിടാൻ അവൾക്കാവില്ലെന്ന്. അവന്റെ ദേഷ്യം താങ്ങാൻ കഴിയുന്നത് പോലെ അവന്റെ പ്രണയാർദ്ര ഭാവങ്ങളെ അവഗണിക്കാനാവില്ലെന്ന്. പക്ഷേ ഒരിക്കൽ കൂടി അവന്റെ മുൻപിൽ മനസ്സിലെ പ്രണയം വെളിപ്പെടുത്താനും അവൾക്കാവില്ലായിരുന്നു..

മൊബൈലിന്റെ റിംഗ് ആണ് അവളെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

“മായ മീറ്റിംഗ് 3മണിക്കാണ്. താൻ ഫ്രഷ്‌ ആയി വന്നാൽ നമുക്ക് താഴെ റെസ്റ്റോറന്റിൽ പോയി ലഞ്ച് കഴിക്കാം. ”

“ഞാൻ പെട്ടെന്ന് റെഡി ആവാം സർ ”

മൊബൈലിൽ നോക്കി നടക്കുന്ന സിദ്ധാർത്ഥിനൊപ്പം ലിഫ്റ്റിനടുത്തേക്ക് നടക്കുമ്പോൾ മായ ഓർത്തു. വേദിക പറഞ്ഞത് ശരിയാണ്. കാഷ്വൽസിൽ ആള് അടിപൊളിയായിട്ടുണ്ട്. മായയുടെ അപകർഷതാ ബോധം പതിയെ തല പൊക്കാൻ തുടങ്ങി.

ലിഫ്റ്റിൽ കയറിയപ്പോൾ അവളെ ഒന്ന് തിരിഞ്ഞു നോക്കിയാണ് സിദ്ധു ബട്ടൺ പ്രെസ്സ് ചെയ്തത്. പിറകിൽ നിന്ന മായയുടെ നോട്ടം സിദ്ധാർഥിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ലിഫ്റ്റ് താഴെ എത്താറായപ്പോൾ സിദ്ധാർഥ് വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ മായ ജാള്യതയോടെ തല താഴ്ത്തി. ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെ സിദ്ധാർഥിന്റെ ചുണ്ടിലെ ചിരി മായ കണ്ടിരുന്നു.

സിദ്ധാർഥിനരികെയായി ഇരിക്കുമ്പോൾ മായയുടെ ടെൻഷൻ കൂടി വരികയായിരുന്നു. ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടുകൾ, ആളുകൾ എല്ലാം അവളിലെ വെപ്രാളം കൂട്ടുന്നുണ്ടായിരുന്നു. സിദ്ധാർഥ് മെനു കാർഡ് അവളുടെ നേർക്കു നീക്കി വെച്ചു. ഇത് വരെ കാണാത്തതും കേൾക്കാത്തതുമായ പേരുകൾ.. അവൾ മുഖമുയർത്തി സിദ്ധാർഥിനെ നോക്കി.സിദ്ധാർഥ് അവളെ നോക്കി കണ്ണടച്ചു കാണിച്ചിട്ട് പതിയെ പറഞ്ഞു.

“റിലാക്സ് മായ ഞാൻ ഓർഡർ ചെയ്തോളാം ”

പറയാതെ തന്നെ സിദ്ധാർഥിന് തന്നെ മനസ്സിലാവും എന്നത് മായയ്ക്ക് ഒരത്ഭുതം ആയിരുന്നില്ല. പിരിയാനുള്ള കാരണങ്ങൾ മായ പറഞ്ഞതൊക്കെ കള്ളമാണെന്ന് അന്നേ സിദ്ധാർഥിന് അറിയാമായിരുന്നു. താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് സിദ്ധാർഥിന് അറിയാമെന്നു മായയ്ക്കും അറിയാമായിരുന്നു…. പക്ഷേ അഭിനയിക്കാ തിരിക്കാൻ ആവുമായിരുന്നില്ല മായയ്ക്ക്.

തിരികെ റൂമിലേക്ക് പോവുമ്പോൾ ലിഫ്റ്റ് ഇറങ്ങിയപ്പോളാണ് സിദ്ധാർഥിന്റെ ഫോൺ ശബ്ദിച്ചത്. വേദികയാണെന്ന് അറിഞ്ഞിട്ടാണ് മായ വേഗം സിദ്ധാർഥിനെ കടന്നു മുൻപോട്ട് നടന്നത്. പക്ഷേ അപ്പോഴേക്കും പുറകിൽ നിന്നാ കൈ മായയുടെ വലം കൈയ്യിൽ പിടിത്തമിട്ടിരുന്നു. മായ കൈ വലിച്ചെങ്കിലും സിദ്ധാർഥ് ആ കൈയിൽ മുറുകെ പിടിച്ചിരുന്നു. അവൾ മുഖത്തേക്ക് നോക്കിയപ്പോഴും സിദ്ധാർഥ്‌ അവളെ നോക്കാതെ വേദികയോട് സംസാരിക്കുകയായിരുന്നു.

റൂമിന്റെ മുൻപിൽ എത്തിയപ്പോഴാണ് സിദ്ധാർഥ് കാൾ കട്ട്‌ ചെയ്തത്. റൂമിന്റെ താക്കോൽ സിദ്ധാർഥിന്റെ കൈയിൽ ആയിരുന്നു. സിദ്ധാർഥ് പോക്കറ്റിൽ നിന്ന് ചാവി എടുത്തു തുറക്കാൻ തുടങ്ങുമ്പോഴാണ് മായ പറഞ്ഞത്.

“സർ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. മീറ്റിംഗിൽ ഇരിക്കാൻ എനിക്ക് നല്ല പേടിയുണ്ട്. എനിക്കിതൊന്നും തീരെ പരിചയമില്ല. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. സാറിനു വേറെ ആരെയെങ്കിലും കൂട്ടാമായിരുന്നു ”

വാതിൽ തുറക്കാതെ സിദ്ധാർഥ് അവളുടെ നേരെ തിരിഞ്ഞു. അവൻ തൊട്ടരികിൽ ആയപ്പോൾ മായ വാതിലിൽ ചാരി നിന്നു. അവളോട് ചേർന്നു നിന്ന് ഒരു കൈ അവളുടെ സൈഡിൽ ആയി വാതിലിൽ വെച്ചു കൊണ്ടാണ് സിദ്ധാർഥ് പറഞ്ഞത്.

“ഒന്നും പേടിക്കണ്ട, താൻ എന്റെ കൂടെ ചുമ്മാ ഇരുന്നാൽ മാത്രം മതി.പിന്നെ തന്റെ മനോഹരമായ ആ പുഞ്ചിരി ഇടയ്ക്കിടെ വേണംട്ടോ. ഇപ്പോൾ ഉണ്ടാവാറുള്ളത് പോലെ ചുണ്ടുകളിൽ മാത്രമല്ല. അത് ഈ മിഴികളിലും എത്തണം. ഞാനില്ലേ കൂടെ ”

മായയുടെ കണ്ണുകളിൽ നോക്കി സിദ്ധാർഥ് അത് പറയുമ്പോൾ ആ കൈ അവളുടെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു. അവളറിയാതെ മായയും ആ കണ്ണുകളുടെ മാസ്മരിക വലയത്തിൽ ആയിരുന്നു. സിദ്ധാർഥിന്റെ നിശ്വാസം അവളുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് മായ ഞെട്ടി മാറിയത്. തല കുനിച്ചു നിൽക്കുന്ന അവളിൽ നിന്ന് വന്ന വാക്കുകൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു.

“പ്ലീസ്…. എന്നോടിങ്ങനെയൊന്നും.. ”

വാതിൽ തുറന്നു കൊടുത്തു മായയോട് കൈ കൊണ്ടു അകത്തേക്ക് കയറാൻ ആംഗ്യം കാണിക്കുമ്പോഴും സിദ്ധാർഥിന്റെ കണ്ണുകളിൽ ഒരു ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു. മായ അകത്തേക്ക് കയറിയപ്പോൾ സിദ്ധാർഥ് പുറത്ത് നിന്ന് വാതിലിൽ ചാരുന്നതിനിടയിൽ ചിരിയോടെ പറഞ്ഞു

“ബൈ ”

വാതിൽ അടഞ്ഞതും അതിൽ ചാരി നിന്നു മായ. പിന്നെ ഒരു തേങ്ങലോടെ താഴേയ്ക്കൂർന്നിരുന്നു അവൾ.
എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മായയ്ക്ക് മനസ്സിലാവുന്നില്ലായിരുന്നു. സിദ്ധാർഥിന്റെ സാമീപ്യം കൊതിക്കുന്നതോടൊപ്പം അവനിൽ നിന്ന് ഒരുപാട് അകലേയ്ക്ക് ഓടി പോവാനും മനസ്സ് ആഗ്രഹിക്കുന്നു…മനസ്സിന്റെ ഇരുട്ടറകളിലെന്നോ അടച്ചു വെച്ച ഓർമകളോരോന്നോരാന്നായി പുറത്തെടുക്കാൻ ശ്രെമിക്കുകയാണവൻ.

റൂമിൽ എത്തിയ സിദ്ധാർഥ് സന്തോഷത്തിൽ ആയിരുന്നു. അവളുടെ ഉള്ളുലഞ്ഞത് അവനറിഞ്ഞിരുന്നു. പക്ഷേ ലോലമാണെന്ന് തോന്നുന്ന അവളുടെ മനസ്സിന്റെ തീരുമാനങ്ങൾ ശക്തമാണെന്ന് അവനറിയാം. അതിൽ നിറയെ അവനോടുള്ള സ്നേഹമാണെന്നും അവനറിയാം…. പക്ഷേ വേദിക???

സിദ്ധാർഥിന്റെ മുഖം മങ്ങി.

അവർ കോൺഫറൻസ് ഹാളിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ക്ലൈന്റ്‌സ് വന്നു. രണ്ടു സ്ത്രീകൾ അടക്കം അഞ്ചു പേര് ഉണ്ടായിരുന്നു.

പ്രൊജക്റ്റ്‌ പ്രസന്റേഷൻ ഒക്കെ സിദ്ധാർഥ് തന്നെയാണ് ചെയ്തത്.മായയ്ക്ക് അവൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. കാര്യങ്ങൾ ഒക്കെ ആദ്യമേ ഒരു ധാരണയിൽ എത്തിയിരുന്നത് കൊണ്ടു എഗ്രിമെന്റ് നാളെ സൈൻ ചെയ്യാമെന്നു അവർ തീരുമാനിച്ചു. സിദ്ധാർഥിനും മായയ്ക്കും പിറ്റേന്ന് വൈകുന്നേരം തന്നെ തിരിച്ചു പോവേണ്ടതിനാൽ ഇന്ന് ഈവെനിംഗ് തന്നെ ഒരു പാർട്ടി അറേഞ്ച് ചെയ്യാമെന്ന് ഇൻഡിഗോ ഗ്രൂപ്പ്‌ ചെയർമാൻ മാത്യൂസ് സർ പറഞ്ഞപ്പോൾ സിദ്ധാർഥ്‌ എതിർത്തില്ല.

മായയുടെ റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് എന്തോ ആലോചിച്ചെന്നപോലെ സിദ്ധാർഥ് മായയെ വിളിച്ചത്

“മായ… ”

ചോദ്യഭാവത്തിൽ തന്നെ നോക്കിയ മായയോടായി സിദ്ധാർഥ് പറഞ്ഞു.

“അതേയ് താൻ പാർട്ടിയ്ക്ക് വരുമ്പോൾ സാരിയുടുത്താൽ മതിട്ടോ. സാരിയിലാണ് മായ കൂടുതൽ സുന്ദരിയാവുന്നത് ”

ഒരു ചിരിയോടെ സിദ്ധാർഥ് പുറത്തേക്കിറങ്ങുമ്പോൾ ചുവന്നു പോയ മുഖവുമായി ഒന്നും പറയാനാവാതെ മായ നിൽപ്പുണ്ടായിരുന്നു.

പാർട്ടിക്കിടയിൽ മറ്റുള്ളവരോട് സംസാരിക്കുമ്പോഴും സിദ്ധാർഥിന്റെ കണ്ണുകൾ സ്കൈ ബ്ലൂ കളർ സാരി ചുറ്റിയ മായയിൽ എത്തി നിന്നു. ഇരു നിറമാണ് മായയ്ക്കെങ്കിലും ആ കണ്ണുകൾ ആരെയും ആകർഷിക്കുന്നതാണ്. ആ കണ്ണുകളായിരുന്നു സിദ്ധാർഥിനെ അവളിലേക്കെത്തിച്ചത്. വാക്കുകളിൽ നിന്ന് അറിഞ്ഞതിനേക്കാൾ കൂടുതൽ സിദ്ധാർഥ് അവളുടെ മനസ്സറിഞ്ഞത് ആ കണ്ണുകളിലൂടെയാണ്..

മാത്യൂസ് സാറിന്റെ മകളായ ജെന്നിഫറിനരികിൽ എന്തോ പറഞ്ഞു ചിരിക്കുന്ന സിദ്ധാർഥിനെ നോക്കിയപ്പോൾ തെല്ലൊരസൂയ മായയുടെ കണ്ണുകളിൽ തെളിഞ്ഞു. അടുത്തെത്തിയ മാത്യൂസ് സാറിന്റെ സെക്രട്ടറി മേഘയുടെ വാക്കുകൾ കേട്ടാണ് അവൾ തിരിഞ്ഞത്.

“ഹി ഈസ്‌ ഹാൻഡ്സം നാ… ”

കണ്ണുകളിൽ എത്താത്ത ഒരു പുഞ്ചിരി മേഘയ്ക്ക് നൽകിക്കൊണ്ട് മായ കൈയിലെ ജ്യൂസ്‌ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.

മായയെ തിരഞ്ഞ സിദ്ധുവിന്റെ കണ്ണുകൾ അവളുമായി കൊരുത്തപ്പോഴാണ് ജെന്നിഫർ പറഞ്ഞത്.

“സിദ്ധാർഥിന് മായയുമായി എന്തെങ്കിലും കണക്ഷൻ ഉണ്ടോ? ”

പുരികം തെല്ലൊന്നുയർത്തി സിദ്ധാർഥ് ചോദിച്ചു.

“വൈ…? ”

“യൂ ബോത്ത്‌ ആർ ഇൻ ലവ്. അത് നിങ്ങളെ നോക്കുന്ന ആർക്കും മനസ്സിലാവും..”

ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധാർഥ് പറഞ്ഞത്.

“ഷി ഈസ്‌ മൈ വൈഫ്‌ ജെന്നിഫർ….നോ മൈ എക്സ് വൈഫ്‌ ”

ജെന്നിഫർ ഒരു ഞെട്ടലോടെ രണ്ടു പേരെയും മാറി മാറി നോക്കി.

“ബട്ട് സിദ്ധാർഥ്… ”

ജെന്നിഫർ പൂർത്തിയാക്കുന്നതിന് മുൻപേ സിദ്ധാർഥ് പറഞ്ഞു.

“ചില പ്രണയങ്ങൾ അങ്ങിനെയാണ് ജെന്നിഫർ, എത്ര ചേർത്തു വെച്ചാലും അകന്നു പോയ്കൊണ്ടേയിരിക്കും… അതാണ് വിധി….. ”

(തുടരും )

Click Here to read full parts of the novel

4.5/5 - (26 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!