Skip to content

നിൻ നിഴലായി – ഭാഗം 9

nin nizhalay aksharathalukal novel

“ഒരിക്കൽ ഞാൻ താലി ചാർത്തി സ്വന്തമാക്കിയതാണ് നിന്നെ. ഞാൻ അറിയാത്തതൊന്നും നിന്നിലില്ല. ഞാൻ നിന്റെ ജീവനാണെന്ന് ഈ കണ്ണുകൾ എന്നോടിപ്പോഴും പറയുന്നുണ്ട്. പിന്നെ എന്തിനാണ് ഈ അഭിനയം മായ? ”

സിദ്ധാർഥിന്റെ കൈക്കുള്ളിൽ നിന്ന് കുതറിമാറാൻ ശ്രെമിച്ചു കൊണ്ട് മായ പറഞ്ഞു.

“ആ താലി ഞാനൊരിക്കൽ തിരികെ തന്നതാണ്. അതിന്റെ പേരിൽ ഇനിയൊരാവകാശവും നിങ്ങൾക്ക് എന്നിലില്ല ”

സിദ്ധാർഥിന്റെ കണ്ണുകളിൽ പൊടുന്നനെ എത്തിയ ദേഷ്യം മായയ്ക്ക് കാണാമായിരുന്നു. ദേഷ്യത്തോടെ അവളുടെ മുഖത്തോട് മുഖമടുപ്പിച്ചു കണ്ണുകളിൽ നോക്കിയാണവൻ പറഞ്ഞത്.

“എത്രയൊക്കെ നീ നിഷേധിച്ചാലും നിന്റെ മേലുള്ള അവകാശം എനിക്ക് മാത്രമാണ്, ഈ ജന്മത്തിലും വരും ജന്മങ്ങളിലും… ”

അവളെ തള്ളി മാറ്റി വാശിയോടെ വാതിൽ വലിച്ചടച്ചു പുറത്തേക്കിറങ്ങി സിദ്ധാർഥ് പോകുമ്പോൾ മായ മിഴികൾ അടച്ചിരിക്കുകയായിരുന്നു.

എന്താണ് ഞാൻ സിദ്ധുവേട്ടനോട് പറയേണ്ടത്. എനിക്കറിയില്ല. ഓരോ തവണയും ആ സ്നേഹം നിഷേധിക്കേണ്ടി വരുമ്പോൾ പൊള്ളിയടരുന്നത് എന്റെ നെഞ്ചാണ്. ഇത്രയും സ്നേഹം മനസ്സിലൊളിപ്പിച്ചു ഇങ്ങനെ അഭിനയിക്കേണ്ടി വരുന്നത് ഏത് മുജ്ജന്മ പാപത്താലാണാവോ.മരണത്തിന്റെ പടിവാതിലിലോളം ചെന്നിട്ടും തിരിച്ചയച്ചതാണ് വിധി..

അന്ന് അമ്പലത്തിൽ സിദ്ധുവേട്ടന്റെ പേരിൽ വഴിപാട് കഴിച്ചത് ആൾ കൈയോടെ പിടിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രേഖ തന്നെയും കൂട്ടി പുഴക്കരയിൽ എത്തിയത്. വരുന്നില്ലെന്ന് ആകാവുന്ന രീതിയിലൊക്കെ പറഞ്ഞിട്ടും രേഖ സമ്മതിച്ചില്ല.

അവിടെ എത്തിയതും ബൈക്കിൽ ചാരി കൈയും കെട്ടി നിൽക്കുന്ന ആളെ കണ്ടതും കൈകാലുകൾ തളരുന്ന പോലെ തോന്നി തനിക്ക്. തന്റെ വെപ്രാളം കണ്ടിട്ടാവണം സിദ്ധുവേട്ടൻ ചിരിക്കുന്നുണ്ടായിരുന്നു.

“ദേ പ്രതിയെ ഹാജരാക്കിയിട്ടുണ്ട്, ഇനി എന്റെ ആവശ്യം ഇവിടെ ഇല്ലെന്ന് അറിയാം, നിങ്ങളായിട്ട് പറഞ്ഞു വിടുന്നേനു മുൻപേ ഞാൻ പോയേക്കാം ”

ചിരിയോടെ തിരിഞ്ഞു നടക്കുന്ന രേഖയെ അപേക്ഷാ ഭാവത്തിൽ നോക്കിയെങ്കിലും അവൾ അത് നോക്കാതെ നടന്നു കഴിഞ്ഞിരുന്നു.

തൊട്ടകലെയുള്ള ഞാവൽ മരച്ചോട്ടിലേക്കാണ് ആ പോക്കെന്നറിയാം.സ്കൂൾ കാലം തൊട്ടേ ഇടയ്ക്കിടെ ഞങ്ങൾ ഇവിടെ വരാറുള്ളതാണ്.

മുൻപിൽ നിൽക്കുന്ന ആളെ മുഖമുയർത്തി നോക്കാൻ മടിച്ചപ്പോൾ കേട്ടു ആ ശബ്ദം.

“മായ നമുക്ക് അവിടെ ഇരുന്നാലോ ”

പിറകെ നടക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. സിദ്ധുവേട്ടനരികിലായി ആ പൊട്ടി പൊളിഞ്ഞ പടവുകളിൽ ഇരിക്കുമ്പോൾ മനസ്സ് പിടി വിട്ടോടുകയായിരുന്നു. വെള്ളത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന തന്നോടായി ചിരിയൊളിപ്പിച്ച ശബ്ദത്തിൽ ചോദിക്കുന്നത് കേട്ടു.

“തനിക്ക് എന്നെ ഇത്ര പേടിയാണോഡോ? ”

“എനിക്ക്.. എനിക്ക് പേടിയൊന്നുമില്ല ”

“പിന്നെ…? ”

ആ ചോദ്യത്തിന്റെ അർത്ഥം അറിയാമായിരുന്നിട്ടും സിദ്ധുവേട്ടൻ ആഗ്രഹിച്ച ഉത്തരം വാക്കുകളിലേക്കാൻ കഴിഞ്ഞില്ല.

എന്തേ താനിങ്ങനെ. രേഖ കളിയാക്കാറുണ്ട് പലപ്പോഴും. നീ ഈ ഭൂമിയിലേക്ക് വരാൻ ഒരു നൂറ്റാണ്ട് വൈകി പോയെന്ന് പറഞ്ഞിട്ട്. തനിക്കും തോന്നിയിട്ടുണ്ട് ചെറുതിലേ കൂടെയുണ്ടായിരുന്ന ഈ പേടിയും നാണവുമൊന്നും എത്ര ശ്രമിച്ചിട്ടും ഇപ്പോഴും തന്നെ വിട്ടു പോവാൻ മടി കാണിക്കുന്നതെന്തേയെന്ന്.

“എന്നോട് മനസ്സിൽ ഒളിപ്പിച്ചു വെച്ച ഇഷ്ടം താനായിട്ട് പുറത്തെടുക്കില്ല എന്നുറപ്പായപ്പോഴാണ് വർഷങ്ങളായി മുടങ്ങാതെ എനിക്കായ് കൃഷ്ണന്റെ അമ്പലത്തിൽ പൂജയും വഴിപാടും നടത്തുന്ന ആളെ നേരിൽ കാണാൻ വന്നത്, ഇന്നലെ ”

ആശ്ചര്യത്തോടെ മായ സിദ്ധുവിനെ നോക്കി. രേഖയ്ക്ക് പോലും അറിയാത്ത കാര്യമാണത്.

അവളെ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

“എനിക്കറിയാം, എല്ലാം അറിയാം. രേഖ പറഞ്ഞല്ല. താൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയ കാലം മുതൽക്കേ അറിയാം. തന്റെ കണ്ണുകളിൽ ഞാനത് കണ്ടതാണ്. ഈ കണ്ണുകളിൽ നോക്കിയാൽ തന്റെ മനസ്സിന്റെ അടിത്തട്ടിലോളം എനിക്ക് എത്താനാവുമെടോ ”

മായ ഒരു ഞെട്ടലോടെ മിഴികൾ താഴ്ത്തുമ്പോഴും സിദ്ധാർഥ് ചിരിക്കുന്നുണ്ടായിരുന്നു.

സിദ്ധുവേട്ടന് അരികിൽ ഇരിക്കുമ്പോഴെല്ലാം വാക്കുകൾക്ക് പിശുക്കായിരുന്നു തനിക്ക്. പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ആ വാക്കുകൾ കേൾക്കാനാണ് തനിക്കിഷ്ടമെന്നു സിദ്ധുവേട്ടനും അറിയാമായിരുന്നു. വാക്കുകൾ ഇല്ലാതെ തന്നെ എന്നെ മനസ്സിലാക്കിയ ആൾ.
പക്ഷേ…

എന്നിട്ടും അകന്നു പോവേണ്ടി വന്നത് പ്രണയം പെയ്തു തീർന്നത് കൊണ്ടായിരുന്നില്ല പേമാരിയായി കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു.പെയ്തൊഴിയാതെ…

സിദ്ധാർഥിന്റെ കാൾ വന്നപ്പോഴാണ് മായ കണ്ണുകൾ തുറന്നത് .

“മായ ഫുഡ്‌ കഴിഞ്ഞിട്ട് ഇൻഡിഗോയുടെ ഓഫീസിൽ പോവണം. ഞാൻ റെസ്റ്റോറന്റിൽ ഉണ്ട്. താൻ താഴേക്ക് വാ ”

മൊബൈലിൽ
ഗൗരവത്തിൽ തന്നെയാണ് സിദ്ധാർഥ് പറഞ്ഞത്.
ആദ്യമായി ഒറ്റയ്ക്കു താഴെ റെസ്റ്റോറന്റിലേക്ക് ചെല്ലുമ്പോൾ ചെറിയൊരു പരിഭ്രമം മായയ്ക്ക് ഉണ്ടായിരുന്നു. ഉള്ളിലേയ്ക്ക് കയറിയപ്പോഴേ ഒരു കോർണറിൽ ആയി ഇരിക്കുന്ന സിദ്ധുവേട്ടനെ കണ്ടു. താൻ അരികിലെത്തുവോളം തന്നെ നോക്കിയ ആൾ താൻ അടുത്തിരുന്നതിൽ പിന്നെ മൊബൈലിൽ നിന്ന് കണ്ണുയർത്തിയിട്ടില്ല. ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതും ഗൗരവത്തിലാണ്. ദേഷ്യം മാറിയിട്ടില്ല. എത്രയോ തവണ തന്റെ കണ്ണു നനച്ചിട്ടുണ്ടെങ്കിലും ആ ദേഷ്യത്തെ പോലും എനിക്കിഷ്ടമാണ്. എല്ലാരുടെ ഇടയിലും സൗമ്യനായി പെരുമാറുന്ന ആളുടെ രൗദ്ര ഭാവവും താൻ കണ്ടിട്ടുള്ളതാണ്.

ഒരിക്കൽ കണ്ടപ്പോൾ കുറെ കവറുകൾ കൈയിൽ തന്നു.തനിക്കുള്ള ഡ്രസ്സുകൾ ആയിരുന്നു അതിൽ. പലപ്പോഴും പഴകി പിഞ്ഞിയത് ഇട്ടു കണ്ടിട്ടുള്ളത് കൊണ്ടാവാം. തനിക്ക് നേരേ നീട്ടിയത് വാങ്ങിക്കാൻ കൈകൾ ഒന്ന് മടിച്ചതേയുള്ളൂ. ആ കൈകളിലെ കവറുകൾ ചിതറിതെറിക്കുന്നതാണ് കണ്ടത്. കണ്ണുകളിലേക്ക് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു, പേടിയോടെയാണ് കവറുകൾ പെറുക്കി കൂട്ടിയത്.അപ്പോഴാണ് പറഞ്ഞത്.

“ഇത് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണ്. എന്റെ പെണ്ണിന് വേണ്ടി. എന്നിട്ട് നീ…. ”

മുഖത്തേക്ക് നോക്കാതെ സോറി പറയുമ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചേർത്ത് നിർത്തിയാണ് സിദ്ധുവേട്ടൻ പറഞ്ഞത്.

“എന്റെ സ്നേഹം പോലെ തന്നെ ദേഷ്യവും താനറിയണം. കാരണം എത്രയൊക്കെ ദേഷ്യപ്പെട്ടാലും താൻ എന്നെ വിട്ടു പോവില്ലെന്നെനിക്ക് ഉറപ്പാണെടോ . ”

“മായ തന്നോട് പറഞ്ഞത് കേട്ടില്ലേ ”

സിദ്ധാർഥിന്റെ കനത്തിലുള്ള ശബ്ദം കേട്ടാണ് മായ ഞെട്ടിയത്.

“സോറി സർ, ഞാൻ.. ഞാൻ കേട്ടില്ല ”

അപ്പോഴാണ് മുൻപിൽ കൊണ്ടു വെച്ച ഫുഡ്‌ കണ്ടത്. നോക്കിയപ്പോൾ ആൾ കഴിക്കാൻ തുടങ്ങിയിരുന്നു. പതിയെ മായയും കഴിച്ചു തുടങ്ങി.

ഇൻഡിഗോയുടെ ഓഫീസിൽ പോയി എഗ്രിമെന്റ് സൈൻ ചെയ്യുമ്പോഴും എല്ലാം സിദ്ധാർഥ് മായയുമായി അകലം പാലിച്ചു തന്നെ നിന്നു.

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് നിനച്ചിരിക്കാതെ ജെന്നിഫർ വന്നു കൈകൾ കവർന്നത്.

“മായ… കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല, നഷ്ടപ്പെടുത്തികളഞ്ഞതോർത്ത് ജീവിതാവസാനം വരെ വേദനിക്കാൻ ഇട വരുത്തരുത്. സിദ്ധാർഥിനെ പോലെ തന്നെ മായയേയും എനിക്കിഷ്ടമാണ്. ഇനി കാണുമ്പോൾ ആ താലി തിരികെ മായയുടെ കഴുത്തിൽ തന്നെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം ”

തൊട്ടപ്പുറത്ത് നിൽക്കുന്നയാൾ എല്ലാം കേട്ടിട്ടുണ്ട് എന്ന് മായയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ടാവണം യാത്ര പറയുമ്പോൾ ജെന്നിഫറിനോട്‌ പറഞ്ഞത്.

“ജെന്നിഫർ, അടുത്തയാഴ്ച എന്റെ വിവാഹമാണ്, ഡാഡിയോട് പറഞ്ഞിട്ടുണ്ട്. ജെന്നിഫർ വരണം ”

അത്ഭുതത്തോടെ മായയെ നോക്കുന്ന ജെന്നിഫറിനെ കാണാത്ത ഭാവത്തിൽ അവൾ സിദ്ധാർഥിന്റെ പിന്നിലായി നടന്നു.

തിരികെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് മായയുടെ ഫോൺ റിംഗ് ചെയ്തത്. അനിരുദ്ധൻ.

അടുത്തിരിക്കുന്ന ആളെ ഒന്നു പാളി നോക്കി മായ കാൾ കട്ട്‌ ചെയ്തു. പിന്നെയും കാൾ വന്നപ്പോൾ ആ മുഖം വലിഞ്ഞു മുറുകുന്നത് മായ കണ്ടു. കട്ട്‌ ചെയ്താൽ പിന്നെയും വിളിക്കുമെന്നുറപ്പുള്ളത് കൊണ്ടു മായ കാൾ എടുത്തു.സിദ്ധാർത്ഥിനൊപ്പം ബാംഗ്ലൂർ പോവുകയാണെന്ന് കേട്ടപ്പോൾ തുടങ്ങിയ വെപ്രാളം ആണ് അനിയേട്ടന്. അമ്മായിയെക്കൊണ്ട് വിവാഹത്തിന് നിർബന്ധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും താൻ തുറന്നു പറഞ്ഞതാണ്. എന്നിട്ടും..

ഒന്ന് രണ്ടു മൂളലിൽ പറഞ്ഞവസാനിപ്പിച്ചെങ്കിലും സിദ്ധുവേട്ടൻ എല്ലാം കേട്ടിട്ടുണ്ട് എന്നറിയാമായിരുന്നു.

ജ്വവല്ലറിയ്ക്കു മുൻപിൽ എത്തിയപ്പോഴാണ് ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞത്. ഇറങ്ങി പോവുന്ന ആളുടെ കൂടെ പോവണമോ വേണ്ടായോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് തിരിഞ്ഞു നിന്നത്. വേഗം ഇറങ്ങി അടുത്തേക്ക് എത്തുമ്പോഴേക്കും ആൾ അകത്തേക്ക് കയറി പോയിരുന്നു. പിന്നാലെ എത്തിയപ്പോൾ റിംഗ് സെക്ഷനിൽ ആണ് ഉള്ളത്. എടുത്തു വെച്ച റിങ്ങുകളിൽ നിന്ന് ഏതൊക്കെയോ സെലക്ട്‌ ചെയ്യുന്നത് കണ്ടു. അരികിലേക്ക് വിളിച്ചിട്ടാണ് പറഞ്ഞത്.

“മായ ഇതൊന്ന് ട്രൈ ചെയ്തേ, അളവ് അറിയാൻ വേണ്ടിയാണ്, വേദികയ്ക്കായി വാങ്ങാനാണ്. ”

കൈയ്യിൽ തന്ന മോതിരം വിരലിലേക്കിടുമ്പോൾ കൈകൾ വിറയ്ക്കാതിരിക്കാൻ പ്രാർഥിക്കുകയായിരുന്നു.

സെലക്ട്‌ ചെയ്തു കഴിഞ്ഞു ബിൽ പേ ചെയ്യാനായി തിരിയുമ്പോൾ സെയിൽസ് മാനോടായി പറയുന്നത് കേട്ടു ഫിയാൻസിക്കാണ്, അടുത്ത ആഴ്ച കല്യാണമാണെന്നൊക്കെ.

കാറിൽ നിന്നും തിരിച്ചു റൂമിലേക്ക് നടക്കുമ്പോഴുമൊക്കെ സിദ്ധാർഥ് ഫോണിൽ വേദികയുമായി സംസാരിക്കുന്നത് മായ കേൾക്കുന്നുണ്ടായിരുന്നു. മായ റൂമിന്റെ വാതിൽ തുറക്കുമ്പോഴേക്കും സിദ്ധാർഥ് അവളെ നോക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ടു അവന്റെ റൂമിനടുത്തേക്ക് നടന്നകന്നിരുന്നു.

എയർപോർട്ടിലേക്ക് പോകാൻ സമയം ഇനിയും ഉണ്ടായിരുന്നത് കൊണ്ടു മായ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു, സിദ്ധാർഥുമൊരുമിച്ചുള്ള നിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയപ്പോൾ കണ്ണുനീർ തുള്ളികൾക്കൊപ്പം പുഞ്ചിരിയും ഇടയ്ക്കിടെ അവളുടെ ചുണ്ടുകളിൽ എത്തിയിരുന്നു.

എയർപോർട്ടിൽ വെച്ചാണ് സുജിത്തിനെയും ഭാര്യ ദീപയെയും കണ്ടത്. സുമംഗലയുടെ ആങ്ങളയുടെ മകനാണ് സുജിത്. മംഗലത്ത് വെച്ച് പല തവണ മായ അയാളെ കണ്ടിട്ടുണ്ട്. ആ നോട്ടവും സംസാരരീതിയും ഒന്നും ശരിയല്ല എന്ന് അന്നേ മനസ്സിലായതാണ്.

ദീപയുടെ ചേച്ചി ബാംഗ്ലൂർ ആണ് താമസം, അവിടെ വന്നതാണെന്നൊക്കെ പറയുന്നത് മായ കേട്ടു. അപ്പോഴാണ് സിദ്ധാർഥിന്റെ പിന്നിൽ നിന്നിരുന്ന മായയെ ചൂണ്ടി അയാൾ ചോദിച്ചത്.

“ഇത് മായ അല്ലേ? മംഗലത്ത് ജോലിയ്ക്ക് നിന്നിരുന്ന… ”

പെട്ടെന്നായിരുന്നു സിദ്ധാർഥിന്റെ മറുപടി.

“അതെ, മായ ഇപ്പോൾ എന്റെ സെക്രട്ടറി ആണ്. ഇവിടെ ഒരു മീറ്റിംഗിൽ വന്നതാണ് എന്റെ കൂടെ ”

മായയെ നോക്കിയുള്ള സുജിത്തിന്റെ വഷളൻ ചിരി അവൾ കണ്ടില്ലെന്ന് നടിച്ചെങ്കിലും സിദ്ധാർഥിന്റെ മുഖം ഇരുണ്ടിരുന്നു.

ഫ്ലൈറ്റിൽ കയറിയപ്പോൾ മുതൽ സിദ്ധാർഥ് കണ്ണടച്ച് കിടക്കുകയായിരുന്നു. ഇനി ഇങ്ങനെ ഒരവസരം ഉണ്ടാവില്ലെന്നറിയുന്നത് കൊണ്ടു മായ ഇടയ്ക്കിടെ ആ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.

എയർപോർട്ടിൽ നിന്ന് കാറിൽ കയറി മായയ്ക്ക് അരികിൽ ഇരിക്കുമ്പോൾ മൊബൈൽ നോക്കി കൊണ്ടാണ് സിദ്ധു പറഞ്ഞത്.

“മായ യൂ നോ സംതിങ്, നമ്മൾ കണ്ണടച്ചിരിക്കുകയാണെങ്കിലും ഒരാൾ നമ്മളെ നോക്കുന്നത് നമുക്ക് ഫീൽ ചെയ്യാനാവും ”

അവളെ ഒന്ന് നോക്കി സ്വയം എന്നോണം അവൻ പറഞ്ഞു.

“കണ്ണടച്ചാൽ ഇരുട്ടാവില്ല എന്നത് തനിക്ക് ഈ ജന്മം മനസ്സിലാകില്ല ”

അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ടു മാത്രമല്ല മായ തന്നിൽ നിന്ന് അകന്നു പോകാൻ കാരണം എന്ന് സിദ്ധാർഥിന് തോന്നി തുടങ്ങിയിരുന്നു.

(തുടരും )

Click Here to read full parts of the novel

4.6/5 - (25 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!