Skip to content

നിനയാതെ – പാർട്ട്‌ 11

ninayathe aksharathalukal novel

അമല മുഖമൊക്കെ കഴുകി മുടി കെട്ടിവെക്കുമ്പോഴേക്കും കോലായിൽ നിന്ന് സംസാരം കേട്ടു തുടങ്ങിയിരുന്നു. വിനുവേട്ടനും അമ്മയുമൊക്കെ എത്തിയിട്ടുണ്ട്. വേണിയ്ക്ക് ഇത് ആറാം മാസമാണ്.അധികം ഇളകാനൊന്നും പാടില്ല ചെറിയ ചില കോംപ്ലിക്കേഷൻസുണ്ട്. അതിന്റെ ഒരു ടെൻഷൻ എല്ലാവരിലുമുണ്ടായിരുന്നു…

വിനുവേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കവേ ഇടയ്ക്കെപ്പോഴോ ആ കണ്ണുകൾ എന്നിലെത്തിയിരുന്നു. നോട്ടം എന്റെ നെറ്റിയിൽ എത്തിയതും ഒരു ചിരി ആ ചുണ്ടുകളിൽ ഒളിച്ചിരുന്നത് ഞാനും കണ്ടു.വേണിയോടൊപ്പം അകത്തേക്ക് കേറാൻ തുടങ്ങുമ്പോൾ പറയുന്നത് കേട്ടു.

“അമ്മേ ഞാൻ ഇറങ്ങാണ്, നിങ്ങൾ ലേറ്റ് ആവുമെന്ന് വിനു വിളിച്ചു പറഞ്ഞത് കൊണ്ടു വന്നതാണ്, കുറച്ചു തിരക്കുണ്ട്.. ”

അമ്മ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞിട്ടും വേണ്ടായെന്ന് പറഞ്ഞിട്ട് ഇറങ്ങുന്നത് കണ്ടു. എന്റെ നേർക്കു നീണ്ട കണ്ണുകൾക്ക് പകരമായി ഒരു പുഞ്ചിരി കിട്ടിയതുകൊണ്ടാണോ എന്നറിയില്ല ആ കണ്ണുകൾ ഒന്ന് വിടർന്നത് പോലെ എനിക്ക് തോന്നിയിരുന്നു…

ഉറക്കം വരാതെ കിടക്കുമ്പോഴും ശിവനന്ദന്റെ മുഖമായിരുന്നു അമലയുടെ മനസ്സിൽ… പ്രണയത്തിനുമപ്പുറം മറ്റെന്തൊക്കെയോ വികാരങ്ങൾ കൂടി നാമ്പിടുന്നുണ്ടായിരുന്നു.. സ്വന്തമാവുമെന്ന് കരുതിയായിരുന്നില്ല പ്രണയിച്ചത്. പക്ഷേ ഇപ്പോൾ എന്തോ മനസ്സ് ആഗ്രഹിച്ചു പോവുന്നുണ്ട് ആ സ്നേഹമറിയാൻ. ആ സാമീപ്യം മനസ്സിലുണ്ടാക്കുന്ന ചലനങ്ങളെ പഴയതു പോലെ മറച്ചു വെയ്ക്കാൻ കഴിയുന്നില്ല….

ചെമ്പകശ്ശേരിയിൽ അന്ന് ശിവനന്ദനും അമലയെ ഓർത്താണ് കിടന്നത്. അവളിലുണ്ടായ ചെറിയ മാറ്റങ്ങൾ പോലും അവനുമറിയുന്നുണ്ടായിരുന്നു..

രാവിലെ സ്കൂളിൽ എത്തി സ്റ്റാഫ്‌ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അമല പിറകിൽ നിന്നു ശബ്ദം കേട്ടത്.

“ഗുഡ് മോർണിംഗ് മാഡം ”

ചിരിയോടെ തന്നെ ആണ് തിരിഞ്ഞു നോക്കി പറഞ്ഞത്.

“ഗുഡ് മോർണിംഗ് ”

“എന്താണ് അമല ടീച്ചറെ സന്തോഷത്തിലാണല്ലോ? , കളഞ്ഞു പോയത് വല്ലതും തിരികെ കിട്ടിയോ? ”

കുസൃതി പതിയിരിക്കുന്ന കണ്ണുകളിലേക്ക് നോക്കിയാണ് ചിരിച്ചത്. ഒരു നിമിഷം ആ കാന്തിക ശക്തിയുള്ള കണ്ണുകൾ നോട്ടത്തെ അവിടെ തന്നെ പിടിച്ചു നിർത്തി..

“എന്റെ പെണ്ണേ ഇങ്ങനെ നോക്കല്ലേ… അമല ടീച്ചറും നന്ദൻ മാഷും തമ്മിൽ കല്യാണം കഴിക്കാൻ പോവാണെന്നറിഞ്ഞതിൽ പിന്നെ ഇവിടുള്ളവരുടെ മാത്രമല്ല പിള്ളേരുടെ കണ്ണുകളും നമ്മളിലാ. ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന സീൻ ആരേലും കണ്ടാൽ മതി… ”

തെല്ലൊരു ജാള്യതയോടെ അകത്തേക്ക് കയറുന്നതിനിടെ അമല പറഞ്ഞു.

“ഞാൻ നോക്കിയൊന്നുമില്ല… ”

“ഉവ്വ് ഉവ്വെയ്‌, അല്ലെങ്കിലും പണ്ടേ കള്ളം കൈയോടെ പിടിച്ചാലും ഞനൊന്നുമറിഞ്ഞില്ലേയെന്ന ഭാവമായിരുന്നല്ലോ മുഖത്തെപ്പോഴും ”

അമല മറുപടി പറയാൻ തുടങ്ങിയതും ശോഭ ടീച്ചറുടെ ചോദ്യമെത്തി.

“ആഹാ അമല ടീച്ചർ ഇന്ന് നന്ദൻ മാഷിന്റെ കൂടെയാണോ വന്നത്? ”

“കൂടെ വരാൻ കുറച്ചൂടെ ദിവസങ്ങൾ കഴിയണ്ടേ ടീച്ചറെ ”

ശിവനാണ് ശോഭ ടീച്ചർക്കുള്ള മറുപടി കൊടുത്തത്, അമല ചിരിച്ചതേയുള്ളൂ..

ഹബീബ് മാഷ് ലീവ് കഴിഞ്ഞു എത്തിയിരുന്നു. അശ്വതിയുടെ കണ്ണുകളിലെ തിളക്കം അമല കണ്ടു .എല്ലാവരുടെയും മുൻപിൽ വെച്ചുള്ള അവരുടെ പെരുമാറ്റം ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാത്തതായിരുന്നു.പക്ഷേ അവരുടെ വാക്കുകളിൽ ഒളിഞ്ഞു കിടന്നിരുന്ന ചിലതൊക്കെ ഇപ്പോൾ അമലയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു..

ആദ്യത്തെ പിരീയഡ് കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ എത്തിയത് ഇത്തിരി വൈകിയായിരുന്നു. ശിവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആൾ പുസ്തകത്തിൽ മുഴുകിയിരിക്കുകയാണ്. ഒന്ന് നോക്കിയിട്ട് അമല കുട്ടികളുടെ നോട്സ് കറക്റ്റ് ചെയ്യാനിരുന്നു. ഇടയ്ക്കിടെ വന്നെത്തി രണ്ടുപേരിലും ഒരു പുഞ്ചിരി ഉണർത്തുന്ന നോട്ടങ്ങൾ അല്ലാതെ സംസാരമൊന്നുമുണ്ടായില്ല…

അടുത്ത പിരീഡിന് ബെല്ലടിക്കാറായപ്പോഴാണ് അശ്വതി കയറി വന്നത്, തൊട്ട് പിന്നാലെ തന്നെ ഹബീബ് മാഷും…

“ആഹാ ഇവിടെ ഇതു വരെ അവാർഡ് പടത്തിൽ നിന്ന് മാറ്റമൊന്നും കിട്ടിയിട്ടില്ലേ? ”

അമലയെ നോക്കിയാണവൾ പറഞ്ഞതെങ്കിലും ശിവന്റേതായിരുന്നു മറുപടി.

“ഇത് ഒരു സ്കൂളാണ്, നിനക്ക് ബോധമില്ലെന്ന് കരുതി എല്ലാർക്കും അങ്ങനെ ആവണമെന്നില്ലല്ലോ ”

“ഓ.. പിന്നേ… ”

മുഖം കോട്ടി കൊണ്ടു അശ്വതി സീറ്റിലേക്കിരുന്നപ്പോൾ ശിവേട്ടൻ ഹബിക്കയോട് ചോദിക്കുന്നത് കേട്ടു.

“എന്തായി ഹബി കാര്യങ്ങൾ? എച്ച്എമ്മിനോട്‌ സംസാരിച്ചോ, എന്നാ നീ പോവുന്നത്, അവിടുത്തെ കാര്യങ്ങൾ ഒക്കെ റെഡി ആക്കണ്ടേ? ”

“ശരിയായി കൊണ്ടിരിക്കുന്നു നന്ദാ നമ്മുടെ സജീവ് ഉണ്ടല്ലോ അവിടെ, ഫ്ലാറ്റ് ഒക്കെ അവൻ റെഡി ആക്കിയിട്ടുണ്ട് ”

സംസാരം കേട്ട് ഒന്നും മനസ്സിലായില്ലെങ്കിലും അശ്വതിയുടെ മുഖത്തെ ടെൻഷൻ അമല കണ്ടിരുന്നു. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു രണ്ടാളും മാത്രമായൊരു സമയം കിട്ടിയപ്പോഴാണ് അശ്വതി കാര്യങ്ങൾ പറഞ്ഞത്.

“അമലയ്ക്കറിയാമല്ലോ കാര്യങ്ങളൊക്കെ. എല്ലാവരും എല്ലാം അറിയുമ്പോൾ ഇവിടെ പിടിച്ചു നിൽക്കാൻ ഇത്തിരി പാടാണ്. സെറീനയുടെ വിവാഹം കൂടി കഴിഞ്ഞിട്ട് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയാൽ മതിയെന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചതാണ്. വീട്ടിൽ കാര്യങ്ങളൊക്കെ അറിയുമ്പോൾ വല്യ പ്രശ്നമാവും.നിങ്ങളുടെ വിവാഹക്കാര്യം കൂടി അറിഞ്ഞതോടെ, ഏട്ടൻ ഈ വെക്കേഷന് ഡൽഹിയിൽ നിന്ന് വരുമ്പോൾ കല്യാണക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽപ്പാണ് അമ്മ… ”

ഒരു നിമിഷം കഴിഞ്ഞാണ് അശ്വതി തുടർന്നത്.

“ശിവേട്ടനാണ് പറഞ്ഞത്, കുറച്ചൊന്നു മാറി നിൽക്കാൻ. ഹബിക്കയ്ക്കു എറണാകുളത്തേക്ക് ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ട്. എന്തായാലും എല്ലാവരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടേ പോവൂ..”

അമലയുടെ കൈകളിൽ പിടിച്ചു കൊണ്ടു അശ്വതി പറഞ്ഞു.

“തെറ്റാണ് എന്നറിയാം അമല, പക്ഷേ അച്ഛനും അമ്മയും ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ല. ഹബിക്കയെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ ഈ ജന്മം എനിക്ക് കഴിയുകയുമില്ല. മനസ്സ് ഒരാൾക്ക് കൊടുത്തു മറ്റൊരാളുടെ കൂടെ ജീവിക്കുന്നത് ചിന്തിക്കാനാവില്ല. എന്നെങ്കിലും അവർ എന്നെ മനസ്സിലാക്കുമായിരിക്കും അല്ലേ. .. ”

“അശ്വതി ചെയ്യുന്നത് തെറ്റാണെന്നു ഞാൻ പറയില്ല.കാരണം ജീവിതം അശ്വതിയുടേതാണ്.എല്ലാം അനുഭവിക്കേണ്ടതും താൻ തന്നെയാണ്. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തെ നരകത്തിലാഴ്ത്തും . എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും ചെയ്തത് തന്നെ ആവർത്തിക്കേണ്ടി വരുന്ന എന്നെ പോലുള്ളവർക്ക് തന്നെ മനസ്സിലാക്കാൻ കഴിയും. എന്നെങ്കിലും അശ്വതിയ്ക്ക് ചുറ്റുമുള്ളവർ തന്നെ മനസ്സിലാക്കും.. ധൈര്യമായിരിക്ക്… ”

അശ്വതിയിൽ ഉണ്ടായ ചിരിയിൽ തെളിഞ്ഞ, സങ്കടത്തിന്റെ നേർത്ത വരകൾ അമലയ്ക്ക് കാണാമായിരുന്നു..

വൈകുന്നേരം സ്കൂൾ ഗേറ്റിന് അടുത്തെത്താറായപ്പോഴാണ് അരികിലൂടെ ശിവേട്ടൻ ബൈക്കിൽ പോയത്. ചിരിയോടെ കണ്ണുകൾ കൊണ്ടു ബാക്ക് സീറ്റിലേക്ക് കാണിച്ചെങ്കിലും അമല നിഷേധാർത്ഥത്തിൽ തലയാട്ടി. അത് പ്രതീക്ഷിച്ചത് കൊണ്ടാവാം ശിവനന്ദൻ ബൈക്ക് നിർത്താതെ പോയി.

വിളഞ്ഞു പാകമായി കിടക്കുന്ന നെൽക്കതിരുകൾക്കരികിലൂടെ നടക്കുമ്പോൾ, ചുറ്റും കാണുന്ന പച്ചപ്പിനും പാറി പറക്കുന്ന കിളികൾക്കും തന്നെ തലോടി കടന്നു പോയ കാറ്റിനുമൊക്കെ എന്തോ ഒരു പുതുമ തോന്നുന്നുണ്ടായിരുന്നു.

മതിൽക്കെട്ടിനരികിലൂടെ പോവുമ്പോൾ പെട്ടെന്നുള്ള തോന്നലിൽ പുറത്തേയ്ക്ക് ചാഞ്ഞു കിടക്കുന്ന ചെമ്പകക്കൊമ്പിൽ നിന്ന് രണ്ടു പൂക്കൾ പൊട്ടിച്ചെടുത്തു അമല. പതിയെ ആണ് നടന്നെത്തിയത്. ഇടവഴിയിൽ നിന്ന് മുറ്റത്തേക്ക് കയറുമ്പോൾ കണ്ടു കോലായിൽ അമ്മയ്ക്കും വിനുവേട്ടനുമൊപ്പമിരിക്കുന്ന സതിയമ്മയെയും വാസുമാമ്മയെയും..

കോലായിലേക്ക് കയറുമ്പോഴാണ് ചാരുപാടിയിൽ ഇരിക്കുന്ന ആളെ കണ്ടത്. ശിവേട്ടൻ.. കൈയിലെ ചെമ്പകപ്പൂക്കളിൽ നോട്ടമെത്തിയതും ആ കണ്ണുകളിൽ കുസൃതി വിരിയുന്നത് കണ്ടു.

സതിയമ്മ വന്നു ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.

“എത്ര ദിവസമായി അമ്മൂ നിന്നെ കാണണമെന്ന് കരുതുന്നു. നിന്നെ അങ്ങോട്ട് വിളിപ്പിക്കാനും വയ്യല്ലോ ”

“ഓ മരുമകളെ കിട്ടിയതോടെ അമ്മയ്ക്ക് നമ്മളെയൊന്നും കണ്ണിൽ പിടിക്കാതായി ”

ചായയുമായി വന്ന വേണി ആണ്.

“അതെടി എനിക്ക് ഇവൾ കഴിഞ്ഞിട്ടേ നീയും നിന്റെ ഏട്ടനുമൊക്കെയുള്ളൂ ”

“കേട്ടല്ലോ ഏട്ടനും ഔട്ട്‌.. ”

ശിവനന്ദനോട്‌ വേണി പറഞ്ഞതിന്നു അമലയെ നോക്കി കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്.

“അല്ലെങ്കിലും പണ്ടേ ഇവളുടെ കുരുത്തക്കേടുകൾക്കൊക്കെ വളം വെച്ചു കൊടുക്കാറുള്ളത് അമ്മയായിരുന്നല്ലോ ”

അമലയുടെ കൂർപ്പിച്ചുള്ള നോട്ടത്തിന് അവൻ കണ്ണിറുക്കി കാട്ടി.

അതുവരെ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ അവിടെയിരുന്ന് കളിച്ചു കൊണ്ടിരുന്ന ചിന്നുമോൾ പെട്ടെന്നാണ് ഓടി വന്നു സതിയേയും അമലയെയും ചേർത്ത് വട്ടം പിടിച്ചത്.

“അപ്പൊ ചിന്നുവോ…? ”

അമല ചിരിയോടെ അവളെ വാരിയെടുത്തു കൊണ്ടു പറഞ്ഞു.

“നീയല്ലേ ഇവിടുത്തെ രാജകുമാരി.. ”

“ഞാനും പിന്നെ കുഞ്ഞാവയും ”

“ആഹാ വരുന്നത് അനിയത്തിയാണെന്ന് നീയങ്ങുറപ്പിച്ചോ ”

“നിക്ക് അനിയത്തി മതി, പിന്നെ കല്യാണമൊക്കെ കഴിഞ്ഞു കൊറേ കഴിയുമ്പോൾ ചിറ്റയുടെ വയറ്റിലും കുഞ്ഞാവ വരുമെന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ, അപ്പോൾ എനിക്ക് അനിയനേം കിട്ടല്ലോ ”

ചിന്നുവിന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് എല്ലാരും ചിരിച്ചെങ്കിലും, ആരുമറിയാതെ അമലയിൽ ഉണ്ടായ ഭാവവ്യത്യാസം ശിവനന്ദൻ കണ്ടിരുന്നു. ഇത്തിരി കഴിഞ്ഞു അവൾ അകത്തേക്ക് കയറി പോകുമ്പോഴും അവന്റെ കണ്ണുകൾ അമലയിൽ ആയിരുന്നു.

അകത്തേക്കെത്തിയതും ബാഗ് മേശപ്പുറത്തേക്കിട്ട് സാരിത്തലപ്പ് കൊണ്ടു മുഖം അമർത്തി തുടച്ചു നിന്നു അമല.

മനുവേട്ടനുമൊത്തുള്ള ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിട്ടില്ല. ആ നരകത്തിലേക്ക് ഒരു ജീവനെയും കൂടെ കൊണ്ടു വരുന്നത് ആലോചിക്കാൻ പോലും ആവില്ലായിരുന്നു. സ്വന്തം സുഖത്തിനപ്പുറം മറ്റൊന്നും ആലോചിക്കാതിരുന്ന മനുവിന്റെ നിർബന്ധബുദ്ധിയും അവൾക്കു തുണയായിരുന്നു.

കുറച്ചു കഴിഞ്ഞു ഫ്രഷ്‌ ആയി കോലായിൽ അവർക്കരികിലേക്ക് എത്തിയ അമലയുടെ മുഖത്ത് നേരത്തെ കണ്ട തെളിച്ചമില്ലാത്തത് ശിവൻ ശ്രദ്ധിച്ചിരുന്നു .

“അമ്മൂ ഇനി അഞ്ചാറു ദിവസം കൂടിയല്ലേയുള്ളൂ, മറ്റന്നാൾ എന്തായാലും ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോണം, നിനക്കു ലീവില്ല എന്ന് നന്ദൻ പറഞ്ഞു.. ”

അമല തെല്ലൊരു അത്ഭുതത്തോടെ ശിവനെ നോക്കിയെങ്കിലും അവൻ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു.

പലപ്പോഴും ഒരു വാക്ക് പോലും പറയാതെ എന്റെ മനസ്സറിയാൻ കഴിയുന്നതെങ്ങിനെ?..

“സാരമില്ല സതിയമ്മേ വേണി ഉണ്ടല്ലോ അവൾക്കറിയാം എന്റെ ഇഷ്ടങ്ങളൊക്കെ ”

അതുകേട്ടപ്പോൾ ശിവൻ തല പൊക്കി തന്നെ നോക്കിയത് അമല കണ്ടു. മറ്റുള്ളവരുടെ സംസാരത്തിൽ പങ്കു ചേരുമ്പോഴും അവരുടെ മനസ്സുകൾ പരസ്പരം തേടുന്നുണ്ടായിരുന്നു.

സന്ധ്യയ്ക്ക് മുൻപേ അവർ ഇറങ്ങി. പോവുന്നതിനു മുൻപേ, അമലയുടെ കൈയിൽ നിന്ന് നിലത്തു വീണ ചെമ്പകപ്പൂക്കൾ ശിവൻ ചാരുപടിയിലേക്ക് എടുത്തു വെച്ചത് അമല കണ്ടിരുന്നു. അന്ന് രാത്രി ഉറങ്ങുമ്പോൾ ശിവനന്ദനന്റെ പുസ്തകത്തോടൊപ്പം അതും അവൾക്കരികിൽ ഉണ്ടായിരുന്നു..

“അരികിലെത്തീടുവാൻ കാതങ്ങൾ ഏറെയാണെന്നാകിലും സഖീ…

പറയാതെ അറിയുന്നു ഞാൻ ഇന്നീ
മനസ്സിൻ തേങ്ങലുകൾ..

മൗനമാം ഭാഷയിൽ നീ മൊഴിഞ്ഞതെല്ലാം എൻ മനസ്സേറ്റു വാങ്ങീടുന്നു … ”

പിറ്റേന്ന് ലഞ്ച് ബ്രേക്കിനിടയിലെപ്പോഴോ അരികിലെത്തി പറഞ്ഞു.

“അമല വൈകിയിട്ടൊന്ന് കാണണം, എനിക്കിത്തിരി സംസാരിക്കാനുണ്ട് ”

തലയാട്ടിയെങ്കിലും മനസ്സിൽ വെറുതെ ഒരാധി വന്നു നിറയുന്നുണ്ടായിരുന്നു. ഒന്ന് കൂടി ആ മുഖത്തേക്ക് നോക്കിയതും ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു..

വൈകുന്നേരം ലാസ്റ്റ് പിരീഡ് കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ ആളെ കണ്ടില്ല.സ്കൂൾ വിട്ടു പുറത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ നാലു പാടും പരതുന്നുണ്ടായിരുന്നു.വണ്ടിയും കണ്ടില്ല.. സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട്..? എന്തായിരിക്കും?.. മനസ്സ് വീണ്ടും പിടി വിട്ട് കുതിക്കുന്നുണ്ടായിരുന്നു…. വെറുതെ..

വായനശാലയുടെ അടുത്ത് വണ്ടി നിർത്തിയിട്ടത് കണ്ടു. അതിലേ നടക്കുമ്പോൾ അകത്തേക്ക് പാളി നോക്കിയെങ്കിലും ശിവനന്ദനെ കണ്ടില്ല.

പതിയെ ആണ് നടന്നത്, പിന്നാലെ വന്ന ആൾ അരികിൽ എത്തിയപ്പോൾ അമല അവനെ നോക്കാതെ ചോദിച്ചു.

“സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട്? ”

“ഞാൻ കുറച്ചു നേരത്തേ ഇറങ്ങിയിരുന്നു, അവിടെ തന്നെ കാത്ത് നിന്നതാണ് ”

“എന്തേ എനിക്ക് ലീവില്ലെന്ന് പറഞ്ഞത്? ”

“വേണമെങ്കിൽ ലീവ് കിട്ടിയെന്ന് പറയാം, വേണോ? ”

ചിരിയോടെയുള്ള ചോദ്യത്തിന് അവനെ ഒന്ന് നോക്കി അമല തല താഴ്ത്തി.

“തനിക്കു ഇഷ്ടമാവില്ലെന്ന് തോന്നി, അതാണ്‌ അമ്മയോട് അങ്ങനെ പറഞ്ഞത് ”

“അമ്മയ്ക്കും ആഗ്രഹങ്ങൾ ഉണ്ടാവും.. എനിക്ക് വേണ്ടി ഒന്നും മാറ്റി വെക്കണ്ട.. അമ്മ മാത്രമല്ല മകനും… ”

ശിവൻ ഒന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ നടക്കുന്നതിനിടയിൽ ശിവൻ അമലയെ നോക്കി…

“അമല, എന്നെങ്കിലുമൊരിക്കൽ തന്നോട് പറയണമെന്ന് കരുതിയതാണ്, പക്ഷേ ഇന്നലെ ചിന്നു മോളുടെ വാക്കുകൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കിയത് ഞാൻ അറിഞ്ഞിരുന്നു… ”

അമല ചോദ്യഭാവത്തിൽ ശിവനന്ദനെ നോക്കി…

(തുടരും )

Click Here to read full parts of the novel

4.4/5 - (43 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!