Skip to content

നിനയാതെ – പാർട്ട്‌ 14

ninayathe aksharathalukal novel

പാടവരമ്പത്ത് കൂടി ശിവനന്ദന്റെ കല്യാണപെണ്ണായി ചെമ്പകശ്ശേരിയിലേക്ക് നടക്കുമ്പോൾ അമല ഓർത്തു.

എത്രെയോ തവണ ശിവേട്ടനോട് വഴക്ക് കൂടി നടന്നിട്ടുണ്ടിതിലെ, പിന്നീടൊരിക്കൽ ശിവനന്ദന്റെ മുന്നിൽ നിന്ന് മനസ്സ് തകർന്നു ഓടിപ്പോയതും ഇതുവഴിയാണ്. ഇന്നിപ്പോൾ വീണ്ടും ഈ വഴിത്താരയിലൂടെ ആ ജീവന്റെ പാതിയായി നടത്തുന്നതും കാലത്തിന്റെ മായാജാലമാണ്.

പാടവരമ്പത്ത് നിന്ന് ചെമ്മൺ പാതയിലേക്ക് കയറാൻ അമല സാരി ഒതുക്കി പിടിക്കുമ്പോഴേക്കും മുൻപേ നടന്ന ആൾ കൈ നീട്ടിയിരുന്നു.മുഖമുയർത്താതെ ആ കൈയിലേക്ക് വലം കൈ വയ്ക്കുമ്പോൾ അമലയുടെ പുഞ്ചിരി ശിവനിലും ഉണ്ടായിരുന്നു. ശിവന്റെ കൈയിൽ തൂങ്ങി നടക്കുന്ന ചിന്നു മോളുടെ കളിക്കൊഞ്ചലുകൾ കേട്ടാണ് ചെമ്പകശ്ശേരിയിലെത്തിയത്.

നിലവിളക്കുമായി അമലയെ ചെമ്പകശ്ശേരിയിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ സതിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു തുളുമ്പിയിരുന്നു. പൂജാമുറിയിൽ വിളക്ക് വെച്ച് ശിവനരികെ നിന്ന് പ്രാർത്ഥിച്ചു പുറത്തേക്കിറങ്ങുമ്പോൾ തൊട്ടപ്പുറത്തെ വാതിലിനരികെ നിന്ന് ആരും കാണാതെ മിഴികൾ തുടയ്ക്കുന്ന രാജലക്ഷ്മിയെ അമല കണ്ടു.

താഴത്തെ മുറിയിൽ ചിന്നുമോളെ മടിയിലിരുത്തി ചുറ്റും കൂടിയവരുടെ സംസാരങ്ങൾക്ക് കാതോർക്കുമ്പോഴും അവിടെയും ഇവിടെയുമായുള്ള കാഴ്ചകൾക്കിടയിൽ തന്നിലേക്കെത്തുന്ന നോട്ടങ്ങൾ അമല കാണുന്നുണ്ടായിരുന്നു അതിനു വേണ്ടി അവളുടെ കണ്ണുകളും പരതുന്നുണ്ടെന്ന് ശിവനന്ദനുമറിയുന്നുണ്ടായിരുന്നു.

സദ്യ വിളമ്പിത്തുടങ്ങിയപ്പോൾ അടുത്തുള്ളവരോരോന്നായി എഴുന്നേറ്റു പോയി. വേണി ചിന്നുമോളുടെ ഉടുപ്പ് മാറ്റാനായി കൊണ്ടു പോയതാണ്. സതിയമ്മ വന്നു വിളിച്ചെങ്കിലും ചിന്നു മോൾ വരട്ടെയെന്ന് പറഞ്ഞു അമല. പോവുമ്പോഴേ ചിന്നു പറഞ്ഞേൽപ്പിച്ചാണ് പോയത്. എങ്ങാനും കൂട്ടാതെ കഴിക്കാൻ പോയാൽ കല്യാണപന്തൽ അവൾ തിരിച്ചു വെയ്ക്കും.

തനിയെ ആയപ്പോൾ വെറുതെ കഴുത്തിൽ കിടക്കുന്ന താലി പിടിച്ചു നോക്കി അമല. വാതിൽക്കൽ നിന്ന് തന്നെ ആരോ നോക്കുന്നതായി തോന്നിയപ്പോഴാണ് മുഖമുയർത്തിയത്. ശിവേട്ടൻ..

ചെറിയൊരു ചമ്മലോടെ അമല എഴുന്നേറ്റു നിന്നു. ശിവൻ അവൾക്കരികിലെത്തി.

“ആഹാ ഇത്രയൊക്കെ വിനയം ഉണ്ടോ എന്റെ ഭാര്യയ്ക്ക് ”

ആ കുസൃതിച്ചിരിയ്ക്ക് മുന്നിൽ തല ഉയർത്താതെ ചിരിയോടെ അമല പറഞ്ഞു.

“ഞാൻ വിനയം കാണിച്ചില്ലേൽ നന്ദൻ മാഷ്ക്കല്ലേ നാണക്കേട് ”

“ഓ അങ്ങനെയിപ്പോൾ എനിക്ക് വേണ്ടി നന്നാവാനൊന്നും നിൽക്കണ്ട എന്റെ ടീച്ചറെ ”

അമല ചിരിച്ചു.

“കഴിക്കണ്ടേ..? ”

“വേണി ചിന്നൂനെ ഉടുപ്പ് മാറ്റാൻ കൊണ്ട് പോയിട്ടുണ്ട്. പുള്ളിക്കാരി വന്നിട്ട് പോയാൽ മതീന്നാ ഓർഡർ ”

“എന്നാ പിന്നെ അത് വന്നിട്ട് ഇറങ്ങിയാൽ മതി. അതൊരു കൊച്ച് ആറ്റം ബോംബാണ് ”

ശിവൻ പറഞ്ഞത് കേട്ട് അമല ചിരിച്ചു.

“പിന്നേയ് ഇന്ന് രാത്രി നമ്മുടെ ബെഡിന്റെ നടുക്കുള്ള ഭാഗം പുള്ളിക്കാരി ഇന്നലെ തന്നെ റിസേർവ് ചെയ്തു വെച്ചേക്കുവാ. ഇന്നലെ എന്നോട് വല്യ സങ്കടം പറച്ചിൽ ആയിരുന്നു ഇനി അവിടെ ചിറ്റേടെ കൂടെ കിടക്കാൻ പറ്റില്ലെന്നൊക്കെ. അതിൽ ഞാനങ്ങു വീണു പോയി.. ”

അമല ചിരിച്ചതേയുള്ളൂ, ശിവന്റെ കണ്ണുകൾ തന്നെ തേടിയെത്തിയപ്പോൾ അവൾ മിഴികൾ താഴ്ത്തി.

“എടോ താൻ എന്റെ മുൻപിൽ ഇങ്ങനെ പതറി നിൽക്കേണ്ടതില്ല, കാത്തിരിക്കാം എന്ന് പറഞ്ഞത് മനസ്സോടെ തന്നെയാണ്. പിന്നെ, ഒരു പാട് കാലം ആശിച്ചു മോഹിച്ചു മനസ്സിൽ കൊണ്ടു നടന്നതല്ലേ, അതിന്റെ ചില്ലറ കുരുത്തക്കേടുകളൊക്കെ കാണും അതൊക്കെ താനൊന്ന് ക്ഷമിച്ചാൽ മതി. ”

അമല എന്തോ പറയാൻ വന്നതും വാതിലിനപ്പുറത്തു നിന്ന് വന്ന വാക്കുകൾ അവരുടെ ചെവിയിലെത്തി.

“എന്നാലും ഒരു രണ്ടാം കെട്ടുകാരിയെ കെട്ടാൻ ഈ ചെറുക്കനിതെന്തിന്റെ കേടാണോ ആവോ. വേറെ നല്ല പെൺപിള്ളേരെ കിട്ടാഞ്ഞിട്ടാണോ ”

“പക്ഷേ ആ പെങ്കൊച്ചിനെ കണ്ടാൽ ഒന്ന് കെട്ടിയതാണെന്നൊന്നും പറയത്തില്ല. രണ്ടാളും നല്ല ചേർച്ചയാണ് ”

“ഓ എന്തൊക്കെ പറഞ്ഞിട്ടെന്താ എത്രയായാലും രണ്ടാം കെട്ടല്ലെ ”

ശിവനന്ദന്റെ മുഖം ഇരുണ്ടതും ആ മുഖത്ത് ദേഷ്യം ഇരച്ചു കയറി വരുന്നതും അമല കണ്ടു. അവൻ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും അമല ആ കൈയിൽ കയറി പിടിച്ചു.

“വേണ്ട.. ‘

ശിവൻ അമലയുടെ കൈ കുടയാൻ ശ്രമിച്ചെങ്കിലും അവൾ വിട്ടില്ല.

“ഒന്നും പറയരുത്… പ്ലീസ്… എനിക്ക് വേണ്ടി ”

ശിവൻ ഒന്നും പറയാതെ അവിടെത്തന്നെ നിന്നെങ്കിലും അവന്റെ മുഖഭാവം മാറിയില്ല. അമല പതിയെ പറഞ്ഞു.

“ഈ പറയുന്നവരുടെയൊക്കെ വായടപ്പിക്കാൻ ശിവേട്ടന് കഴിയോ. സോഷ്യൽ മീഡിയയിൽ ഞാനും കണ്ടിരുന്നു കവി ശിവനന്ദന്റെ വിവാഹവാർത്തകൾ വിശദമായി തന്നെ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു കുറവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഒരു രണ്ടാംകെട്ടുകാരിയെ കല്യാണം കഴിച്ചുവെന്നറിഞ്ഞാൽ പലരും ഇപ്പോഴും അത്ഭുതത്തോടെയേ നോക്കുകയുള്ളൂ.അത് ഉൾക്കൊള്ളാൻ സാധിക്കാത്തവർ ഇപ്പോഴുമുണ്ടാകും. ”

ഒന്ന് നിർത്തി അമല തുടർന്നു.

“പിന്നെ ഇതൊന്നും എന്നെ സങ്കടപ്പെടുത്തില്ല, ഇതൊക്കെ ഞാനും പ്രതീക്ഷിച്ചതാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സങ്കടപ്പെടാനോ അതിന്റെ പിന്നാലെ പോവാനോ നിന്നാൽ അതിനേ സമയം കാണൂ.ഞാൻ സ്നേഹിക്കുന്നവരുടെ വാക്കുകൾക്കേ എന്നെ മുറിപ്പെടുത്താനാവൂ”

ശിവന്റെ കണ്ണുകളിലേക്ക് നോക്കി അമല പറഞ്ഞു.

“അമ്മയെ ഓർത്താണ് വിവാഹത്തിന് സമ്മതം പറഞ്ഞതെങ്കിലും ഈ മനസ്സറിഞ്ഞതിന് ശേഷം ഇഷ്ടത്തോടെ തന്നെയാണ് ഞാൻ ഈ താലി കഴുത്തിലണിഞ്ഞത്. ആരെന്തു പറഞ്ഞാലും എനിക്ക് പ്രശ്നമില്ല, എന്റെ… എന്റെ കൂടെ ഉണ്ടായാൽ മതി ”

ശിവന്റെ കണ്ണുകളിൽ നിറഞ്ഞ സ്നേഹം അമലയ്ക്ക് കാണാമായിരുന്നു.ശിവൻ അവൾ പിടിച്ച കൈയിലേക്ക് നോക്കിയതും പെട്ടെന്നു ഓർമ്മ വന്നത് പോലെ ചമ്മലോടെ അമല കൈ വിട്ടെങ്കിലും ശിവൻ ആ കൈയിൽ പിടിച്ചു അവളെ തന്നോട് ചേർത്തു .

“ഹെലോ ഹെലോ ഇതേ നിങ്ങടെ ബെഡ്‌റൂം അല്ല, ഇത്രേം ആൾക്കാർ ചുറ്റും ഉള്ളപ്പോഴാ മാഷിന്റെയും ടീച്ചറുടെയും ശൃംഗാരം. ”

ചിന്നുവിനെയുമെടുത്ത് റൂമിലേക്ക് വന്ന വേണിയുടെ വാക്കു കേട്ട് അമല അകന്നു മാറാൻ ശ്രമിച്ചെങ്കിലും ശിവൻ വിട്ടില്ല.

“അമ്മാ അത് ചിറ്റ വീഴാൻ പോയപ്പോൾ നന്ദു മാമ്മൻ കെട്ടിപ്പിടിച്ചതാ ”

മുറിയിലേക്ക് കയറി വന്ന അശ്വതി വായ തുറന്നു നിന്നു പോയി.ശിവൻ കണ്ണുകൾ അടച്ചു നിൽപ്പായിരുന്നു. അശ്വതി ചോദിച്ചു.

“അത് മോൾക്കെങ്ങിനെ അറിയാം? ”

“അത് വീട്ടിൽ വെച്ച് ചിറ്റ വീഴാൻ പോയപ്പോൾ നന്ദു മാമ്മൻ പിടിച്ചിട്ടുണ്ടല്ലോ.അല്ലേ ചിറ്റേ ”

അമല മുഖമുയർത്തിയില്ല. വാക്കുകൾ കിട്ടാതെ നിൽക്കുന്ന ശിവനടുത്തേക്ക് നടന്നു കൊണ്ടു അശ്വതി പറഞ്ഞു.

“ആഹ്ഹാ നന്ദൻ മാഷും അമല ടീച്ചറും കൊള്ളാലോ… ”

“എന്റെ അച്ചൂ നീ ആ കുരിപ്പ് പറഞ്ഞത് കേട്ടു തുള്ളാൻ നിൽക്കണ്ട. ഇനി ഇപ്പോൾ ഞാൻ പറഞ്ഞത് വിശ്വാസമില്ലേൽ അങ്ങനെ തന്നെയാണെന്ന് വെച്ചോ. ഇവളേ ഇപ്പോൾ എന്റെ ഭാര്യയാ”

പുറത്തേക്ക് നടക്കുന്നതിനിടയിൽ വാതിൽക്കൽ തിരിഞ്ഞു നിന്ന് ശിവൻ അശ്വതിയെയും വേണിയെയും നോക്കി പറഞ്ഞു.

“ഒരു കാര്യം പറഞ്ഞേക്കാം സന്ധ്യയ്ക്ക് മുൻപേ രണ്ടും ഇവിടന്ന് സ്ഥലം വിട്ടേക്കണം കേട്ടല്ലോ ”

“അപ്പൊ ഞാനോ..? ”

വിതുമ്പാൻ റെഡി ആയിക്കൊണ്ടാണ് ചിന്നു മോൾ ചോദിച്ചത്.

“അയ്യോ മാഡത്തിനോടല്ല.. മാഡം ഇവിടെ തന്നെ വേണം ഇങ്ങനെയുള്ള മൊഴിമുത്തുകളുമായി മനുഷ്യനെ നാണം കെടുത്താൻ ”

കൈകൂപ്പി കൊണ്ടു ചിന്നുമോളോട് പറഞ്ഞിട്ട് ശിവനന്ദൻ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.

ഭക്ഷണം കഴിക്കാൻ അമലയും ശിവനും ചിന്നുമോളും അശ്വതിയുമാണ് ഒരുമിച്ചിരുന്നത്. തൊട്ടപ്പുറത്ത് വിനീതിനും വേണിയ്ക്കുമൊപ്പം ഹബീബ് മാഷും ഉണ്ടായിരുന്നു.

നാലു കൂട്ടം പായസവുമായി വിഭവസമൃദ്ധമായ സദ്യ സതിയുടെ ആഗ്രഹപ്രകാരമായിരുന്നു. അമല കഴിക്കാതെ ഇലയിൽ വെറുതെ നുള്ളി പെറുക്കി ഇരിക്കുന്നത് കണ്ടിട്ട് ശിവൻ കണ്ണുകൾ കൊണ്ടു ചോദിച്ചെങ്കിലും അവൾ ഒന്നുമില്ലെന്ന് തലയാട്ടി. ചിരിയോടെ അമല അശ്വതിയെ നോക്കുന്നത് കണ്ടിട്ടാണ് ശിവൻ അവളെ ശ്രദ്ധിച്ചത്‌. പുള്ളിക്കാരി ഹബീബിനെ നോക്കി കണ്ണും കലാശവും കാട്ടുകയാണ്. അമലയും ശിവനും നോക്കുന്നത് കണ്ടതും അവൾ അവരെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.

“വേറെ ആർക്കും കണ്ണ് കാണുന്നില്ലെന്നാ പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം ”

ശിവൻ പറഞ്ഞത് കേട്ടു അശ്വതി മുഖം ചുളിച്ചു.

“ഓ മനുഷ്യനിവിടെ തീയിൽ ചവിട്ടി നിൽക്കുമ്പോഴാ ഒരോഞ്ഞ കോമഡി. അജുവേട്ടൻ നാളെ ഇങ്ങെത്തും.. ”

“ഹാ അപ്പൊ ഈ ഝാൻസിറാണിക്കും പേടിയുണ്ടോ ”

അശ്വതി ഒന്നും മിണ്ടിയില്ല.

“ഇങ്ങനെ ടെൻഷൻ അടിക്കാതെ അച്ചൂ എന്തായാലും ഫേസ് ചെയ്തല്ലേ പറ്റൂ. അജുവിനോട് ഞാൻ സംസാരിക്കാം. അവന് കാര്യം പറഞ്ഞാൽ മനസ്സിലാവും. പക്ഷേ അമ്മാവനും അമ്മായിയും.. പ്രത്യേകിച്ചും അമ്മായി. ഒന്നാമത് അന്നത്തെ പ്രശ്നത്തിനു ശേഷം എന്നോട് മിണ്ടാറില്ല.ഇനി ഇതും കൂടെ ആയാൽ ഞാൻ നിന്നെക്കൊണ്ട് ഹബിയെ നിർബന്ധിച്ചു പ്രേമിപ്പിച്ചതാണെന്ന് പറഞ്ഞു കളയും ”

“സാരമില്ല എന്തായാലും വരുന്നെടുത്ത് വെച്ചു കാണാം. ഞങ്ങൾ എല്ലാവരുമില്ലേ നിന്റെ കൂടെ ”

ഒന്നും മനസ്സിലായില്ലെങ്കിലും, അതു വരെ ഇലയിലെ ഐറ്റംസിൽ ശ്രദ്ധിച്ചു കഴിച്ചു കൊണ്ടിരുന്ന ചിന്നു മോൾ കഴിപ്പ് നിർത്തി വെച്ചു എല്ലാവരെയും മാറി മാറി നോക്കുന്നത് ശിവന്റെ കണ്ണിലാണ് പെട്ടത്.

” അടുത്ത ബോംബിന് സ്ക്കോപ്പ് ഉണ്ടോന്ന് നോക്കുവാണോ മാമേടെ ചക്കര..”

ചിന്നു അവനെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു വീണ്ടും ഇലയിൽ നിന്ന് ഓരോന്ന് പെറുക്കിയെടുത്തു തിന്നാൻ തുടങ്ങി.

അശ്വതിയുടെ കണ്ണുകൾ വീണ്ടും ഹബീബിനെ തേടി ചെല്ലുന്നത് കണ്ടു ശിവൻ അമലയെ നോക്കി കണ്ണിറുക്കി.

വന്നുചേർന്നവരെല്ലാം പോയി തുടങ്ങിയിരുന്നു. അമ്മ അരികെ വന്നു കൈകളിൽ പിടിച്ചപ്പോൾ എന്തിനോ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും സതിയമ്മ വന്നു ചേർത്ത് പിടിച്ചു.

“ഇന്ന് അമ്മയ്ക്ക് സമാധാനത്തോടെ ഉറങ്ങാം… ”

പോവുന്നതിന്റെ മുൻപേ അമ്മ പറഞ്ഞത് മനസ്സിൽ തട്ടിയിരുന്നു.

അശ്വതി ചെമ്പകശ്ശേരിയിൽ തന്നെ നിന്നു. മനസ്സില്ലാ മനസ്സോടെയാണ് അവളുടെ അമ്മ അവിടെ നിർത്തി പോയത്. തന്നോടുള്ള അവരുടെ നീരസം പല വട്ടം ആ മുഖത്ത് അമല കണ്ടിരുന്നു.

സന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാൻ കുളിച്ചു വരാൻ സതി പറഞ്ഞത് കേട്ടാണ് അമല മുകളിലേക്ക് കയറിയത്. ചെമ്പകശ്ശേരിയിലെ ഓരോ ഇടവും പരിചിതമാണെങ്കിലും, മുകളിലത്തെ നിലയിൽ ശിവൻ ഇല്ലാത്തപ്പോഴേ അമല പോവാറുണ്ടായിരുന്നുള്ളൂ. അവിടെ അവന്റെ ലോകമായിരുന്നു. എത്രയോ തവണ ഒളിച്ചു ചെന്നത് കണ്ടുപിടിച്ചു ചെവിയ്ക്ക് പിടിച്ചു പുറത്താക്കിയിട്ടുണ്ട്.

പരുങ്ങലോടെയാണ് മുറിയിലേക്ക് കയറിയത്. ബാത്‌റൂമിൽ നിന്ന് മൂളിപ്പാട്ട് കേൾക്കുന്നുണ്ട്. ദീർഘനിശ്വാസത്തോടെ അമല വേണി പറഞ്ഞത് പോലെ സൈഡിലുള്ള ഷെൽഫ് തുറന്നു. ശിവേട്ടന്റെ ഡ്രെസ്സുകൾക്കരികെ തന്റേതും വൃത്തിയായി മടക്കി വെച്ചിട്ടുണ്ട്. അതിൽ നിന്നൊരു പിങ്ക് സാരി എടുത്തു കട്ടിലേക്കിട്ടു. കണ്ണാടിയുടെ മുൻപിൽ നിന്നപ്പോൾ കണ്ണെത്തിയത് നെഞ്ചിൽ ചേർന്നു കിടക്കുന്ന ആലിലത്താലിയിലേക്കാണ്. ഒരു നിമിഷം അങ്ങിനെ നിന്നു . പിന്നെ പതിയെ മുടിയിലെ വാടിത്തുടങ്ങിയ മുല്ലപ്പൂക്കൾ എടുത്തു മാറ്റി മുടി അഴിച്ചിട്ടു.ഉച്ചയ്ക്ക് താഴെ നിന്ന് കല്യാണസാരി മാറ്റിയപ്പോൾ തന്നെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു വേണിയുടെ കൈയിൽ കൊടുത്തിരുന്നു. ശിവേട്ടന്റെ താലി മാത്രമേ ഇപ്പോൾ കഴുത്തിലുള്ളൂ. കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് അമല തിരിഞ്ഞതും ബാത്റൂമിലെ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു. തല തുവർത്തികൊണ്ടു പുറത്തേക്കിറങ്ങിയ ശിവനന്ദൻ അവളെ കണ്ടു ഒന്ന് പകച്ചു.

“ഓ ഇനി ഇവിടെ പുതിയൊരു അവകാശി കൂടെയുണ്ടല്ലോ അല്ലേ.. ”

ചിരിയോടെ പറഞ്ഞു കൊണ്ടു അവൻ അരികിലെത്തി.

“അത് ഞാൻ.. സതിയമ്മ പറഞ്ഞിട്ട് ”

“എടോ താനിങ്ങനെ പരുങ്ങിക്കളിക്കണ്ട, ചെല്ല്, പോയി കുളിച്ചിട്ട് വാ ”

തോർത്തു അവളുടെ ചുമലിലേക്കിട്ട് ശിവൻ ചിരിച്ചു. അമല അവനെ നോക്കാതെ കട്ടിലിൽ കിടന്ന ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് നടന്നു. പിറകിൽ നിന്ന് കൈയിൽ പിടുത്തം വീണു . ശിവൻ അവളെ വലിച്ചു തന്നോട് അടുപ്പിച്ചപ്പോഴും അമല മുഖമുയർത്തിയില്ല. ചേർത്ത് നിർത്തി നെറുകയിൽ ചുണ്ടമർത്തുമ്പോൾ അവന്റെ ദേഹത്തെ നനവ് അമലയിലുമെത്തി. ഒരു നിമിഷാർദ്ധം കൊണ്ടു അവളെ മോചിപ്പിച്ചു അവൾക്കു നേരേ കണ്ണുകൾ ചിമ്മി അവൻ കണ്ണാടിയുടെ അടുത്തേക്ക് നടന്നപ്പോഴും അമലയുടെ വിറയൽ മാറിയില്ല. ബാത്‌റൂമിൽ കയറി വാതിൽ അടച്ചപ്പോഴും ആ ചുംബനത്തിന്റെ ചൂട് തന്റെ നെറുകയിൽ ഉണ്ടെന്ന് അമലയ്ക്ക് തോന്നി.

അമല കുളിച്ചിറങ്ങുമ്പോൾ ശിവൻ ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. അമല കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് സാരി നേരെയാക്കി മുടി കുളിപ്പിന്നലുമിട്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ശിവൻ ഫോണിൽ സംസാരിച്ചു കൊണ്ടു അകത്തേക്ക് കയറിയത്. അവളെ കണ്ടു, നിൽക്കാൻ ആംഗ്യം കാണിച്ചു ഇപ്പോൾ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു . അമലയുടെ കൈ പിടിച്ചു കണ്ണാടിക്കരികെ നിർത്തിച്ചു മേശയിൽ നിന്ന് പൊട്ടെടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു. സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സീമന്തരേഖയിൽ ചേർന്നു.

“ഇനി ഇതെന്നും ഇങ്ങനെ വേണം എനിക്ക് കാണാനായി. പിന്നെ എന്നോട് വഴക്കിടാത്തപ്പോഴൊക്കെ ഈ ചുണ്ടിൽ എനിക്കായി ഒരു പുഞ്ചിരിയും വേണം ”

അമല ചിരിയോടെ തലയാട്ടി. ശിവൻ പറഞ്ഞു.

“താൻ താഴേക്കു ചെല്ല് ഞാൻ വന്നേക്കാം ”

അമല താഴേക്കിറങ്ങുമ്പോൾ ശിവൻ വീണ്ടും ഫോണിൽ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അമല മുറ്റത്തെ തുളസിത്തറയിൽ തിരി വെച്ച് പ്രാർത്ഥിച്ചു തിരിയുമ്പോൾ പൂമുഖത്തെ വാതിൽക്കൽ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശിവനന്ദൻ.

അഴിച്ചിട്ട മുടിയും സീമന്തരേഖയിൽ പടർന്നു കിടന്ന ചുവപ്പും കഴുത്തിൽ താൻ ചാർത്തിയ ആലിലത്താലിയുമായി നടന്നു വരുന്ന അമലയെ കണ്ണുകളിൽ നിറച്ചു നിന്നു ശിവൻ…

(തുടരും )

Click Here to read full parts of the novel

4.6/5 - (41 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നിനയാതെ – പാർട്ട്‌ 14”

Leave a Reply

Don`t copy text!