Skip to content

നിനയാതെ – പാർട്ട്‌ 13

ninayathe aksharathalukal novel

വൈകുന്നേരം അമല വീട്ടിലെത്തിയപ്പോൾ സതിയമ്മ അമ്മയോട് സംസാരിച്ചു കൊണ്ടു കോലായിൽ ഇരിപ്പുണ്ടായിരുന്നു. ഒരു നിമിഷം കണ്ണുകൾ ചുറ്റിലുമെന്തിനോ പരതി.അതുകണ്ടു ചിരിയോടെ ആണ് സതിയമ്മ പറഞ്ഞത്.

“ദേ നീ നോക്കുന്ന ആൾ അവിടെയുണ്ട്.. ”

തൊടിയിലെ തേന്മാവിന്റെ ചുവട്ടിൽ ചിന്നുവിനെയുമെടുത്ത് നിൽക്കുന്ന ശിവനെ അപ്പോഴാണ് അമല കണ്ടത്. സതിയമ്മ പറഞ്ഞത് കേട്ടതുകൊണ്ടാവാം ചിന്നുവിന്റെ നൂറായിരം സംശയങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനിടയിലും അവനിലൊരു പുഞ്ചിരി തെളിഞ്ഞതും ആ നോട്ടം അമലയിലെത്തി നിന്നതും..

തെല്ലൊരു ജാള്യതയോടെ കോലായിലേക്ക് കയറുമ്പോഴും സതിയമ്മ ചിരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറുന്നതിനിടെയാണ് പറഞ്ഞത്.

“അമ്മൂ, നിന്നെയും കാത്തിരുന്നതാണ് , മോൾ ആ ബാഗ് ഒക്കെ കൊണ്ടു വെച്ചിട്ട്
വാ ”

അമല തിരികെ വരുമ്പോൾ സതിയമ്മ ഹാളിൽ ഉണ്ടായിരുന്നു. ശിവേട്ടൻ ഫോണിൽ നോക്കികൊണ്ട് വാതിൽക്കൽ നിൽക്കുന്നത് കണ്ടു.

അമല അരികിലെത്തിയതും സതി അവളെ ചേർത്തു പിടിച്ചു. ഒരു ജ്വല്ലറി ബോക്സ്‌ അമലയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു.

“ഇത് മോൾക്ക് വേണ്ടി വാങ്ങിയതാണ്, വിനു വാങ്ങിയതിന്റെ കൂടെ ഇതും ഇട്ടോണ്ട് വേണം വരാൻ. ”

അമല ശിവനെ ഒന്ന് പാളി നോക്കിയെങ്കിലും ആളുടെ നോട്ടം ഫോണിലായിരുന്നു…

“എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ, അവിടെ കുറച്ചു പേരൊക്കെ എത്തിയിട്ടുണ്ട്”

വിനുവേട്ടന്റെ മുറിയ്ക്ക് നേരേ നോക്കി സതിയമ്മ പറയുന്നത് കേട്ടു.

“വേണി നീ എന്തെടുക്കുവാ അതിനുള്ളിൽ , ഞങ്ങൾ ഇറങ്ങുകയാ, അവിടെ
എല്ലാരുമുണ്ട് ”

“വേണിയും മോളും അങ്ങോട്ട് വരുവാണെന്ന് പറഞ്ഞു. ”

സതി അമലയോടായി പറഞ്ഞതും വേണി പുറത്തേക്ക് വന്നു. സാരിയൊക്കെ ഉടുത്തു ആൾ അത്യാവശ്യം മേക്കപ്പിലൊക്കെ ആയിരുന്നു. അപ്പോഴാണ് ഫോണിൽ നിന്നും ശിവൻ മുഖമുയർത്തി അവളെ നോക്കിയത്. ആ നോട്ടം കണ്ടപ്പോഴേക്കും വേണി പറഞ്ഞു.

“കണ്ണുരുട്ടണ്ട, പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല, മറ്റന്നാൾ ഈ നിൽക്കുന്ന മൊതലിനെ ഞാൻ പുട്ടിയടിപ്പിക്കില്ല, ഇനിയിപ്പോ ഞാൻ ചെന്നാലും അവളെന്നെ ആ ഏരിയയിലോട്ട് അടുപ്പിക്കത്തില്ല ”

എല്ലാവരുടെയും ചിരിക്കിടയിൽ ഇല്ലാത്ത ഗൗരവം മുഖത്തണിഞ്ഞു ഫോണിൽ നോക്കികൊണ്ട് പുറത്തേക്ക് നടന്ന ആളുടെ മുഖത്ത് മിന്നി മാഞ്ഞ ചമ്മൽ അമല കണ്ടിരുന്നു.

അവർ ഇറങ്ങാൻ തുടങ്ങിയതും ചിന്നു മോൾ ഓടി വന്നു അമലയെ കെട്ടി പിടിച്ചു.

“ചിറ്റയും കൂടി വാ”

അമലയുടെ സാരിത്തുമ്പിൽ പിടിച്ചു ചിന്നു പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു. ശിവൻ വന്നു അവളെ എടുത്തു.

“ചിറ്റയെ നമുക്ക് മറ്റന്നാൾ കൊണ്ടുപോവാം
ട്ടോ ചെമ്പകശ്ശേരിയിലേക്ക് ”

പതിയെ ആണ് പറഞ്ഞതെങ്കിലും അമലയെ നോക്കിയായിരുന്നു ശിവന്റെ വാക്കുകൾ.

ചിന്നുമോൾ വാശി പിടിച്ചെങ്കിലും ശിവൻ അമലയെ ഒന്ന് നോക്കി മോളെയും ചേർത്തു പിടിച്ചു പുറത്തേക്കിറങ്ങി. രണ്ടു കൈയും ശിവന്റെ കഴുത്തിലൂടെ ഇട്ടു അവന്റെ മുഖത്തോട് മുഖം ചേർത്തിരിക്കുന്ന ചിന്നുമോളുടെ ചെവിയിൽ അവനെന്തോ പറഞ്ഞു, തലയാട്ടി ചിരിച്ചു കൊണ്ടു അവൾ അമലയെ നോക്കി. ആ കാഴ്ച്ച കണ്ടു ഒരു ഞൊടിയിടയിൽ തന്റെ മനസ്സിൽ മിന്നി മാഞ്ഞ വികാരം അസൂയയാണെന്നറിഞ്ഞതും അമല ഒന്ന് ഞെട്ടി.

ശിവന് പിന്നാലെ വേണിയും സതിയമ്മയും ഇടവഴിയിലേക്കിറങ്ങി നടന്നു മറഞ്ഞിട്ടും അമല കോലായിൽ തന്നെ നിന്നു…

രാത്രിഭക്ഷണം കഴിഞ്ഞു ജോലികളൊക്കെ ഒതുക്കി റൂമിലെത്തിയെങ്കിലും അമലയ്ക്ക് കിടക്കാൻ തോന്നിയില്ല. വെറുതെ ജനലഴികളിൽ പിടിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു, മനസ്സ് ചെമ്പകശ്ശേരിയിലായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങളായി മനുവേട്ടൻ ഒരിക്കൽ പോലും തന്റെ ചിന്തകളിൽ എത്തിയില്ലെന്ന് അമല ഓർത്തു. ഓർക്കരുതെന്ന് കരുതുമ്പോഴൊക്കെ കൂടുതൽ തെളിമയോടെ ആ ക്രൂരത നിറഞ്ഞ ചിരി മനസ്സിൽ തെളിയാറായിരുന്നു പതിവ്. മറക്കാൻ തനിക്ക് കഴിയുമെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ശിവേട്ടൻ പറഞ്ഞത് സത്യമാണെന്നറിയാഞ്ഞിട്ടല്ല. മരിച്ചു കഴിഞ്ഞിട്ടും തന്റെ മനസ്സിലെ ഓർമകളിലൂടെ അയാൾ ജീവിക്കുകയായിരുന്നു..

ഇന്നിപ്പോൾ തന്റെ പ്രണയം സ്വന്തമാവുന്നതിന്റെ സന്തോഷത്തിനിടയിലും മനസ്സിന്റെ ഏതോ ഒരു കോണിൽ എന്തിനെന്നറിയാതെ ഭയവും പതിയിരിപ്പുണ്ട്.ഇനി ഒരു നോട്ടം കൊണ്ടു പോലും ശിവേട്ടൻ അവഗണിച്ചാൽ താൻ തകർന്നു പോവും. ഒരിക്കലും വരില്ലെന്ന് കരുതിയ വസന്തത്തെ മനസ്സ് വീണ്ടും കാത്തിരിക്കാൻ തുടങ്ങിയിരിക്കുന്നു..

അമല ധൃതിയിൽ മേശയ്ക്കരികിലേക്ക് നടന്നു. ശിവനന്ദന്റെ പുസ്തകങ്ങൾ എടുത്തു നെഞ്ചോടു ചേർത്തു. അവന്റെ അക്ഷരങ്ങൾ പോലും മനസ്സിനൊരു സുരക്ഷിതത്വം നൽകാറുണ്ട്. പതിയെ ആ ഫോട്ടോയിൽ നോക്കിയപ്പോൾ തനിക്കായി ആ കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിച്ചിരി ഇപ്പോഴും എവിടെയുണ്ടെന്ന് തോന്നുന്നുണ്ടായിരുന്നു.

നിനച്ചിരിക്കാതെയാണ് ഫോൺ റിംഗ് ചെയ്തത്. ശിവേട്ടൻ..

സ്കൂളിൽ പോയി തുടങ്ങിയപ്പോൾ വിനുവേട്ടനാണ് ആ നമ്പർ തന്റെ മൊബൈലിൽ സേവ് ചെയ്തു വെച്ചത്. പക്ഷേ ഒരിക്കൽ പോലും ഈ ഫോണിലൂടെ സംസാരിച്ചിട്ടില്ല. തെല്ലൊരു പേടിയോടെയാണ് ഫോണെടുത്തത്. ആ ശബ്ദം ചെവിയിലെത്തി.

“ഉറങ്ങിയില്ലേ..? ”

“ഇല്ല.. ഞാൻ… ”

“തനിച്ചായി പോയത് പോലെ തോന്നുന്നുണ്ടോ? ”

അമല ഒന്നും മിണ്ടിയില്ല.

“അമ്മൂ..? ”

“തനിച്ചല്ലല്ലോ ഇപ്പോൾ.. ”

“സത്യം..? ”

“സത്യം.. ”

“എന്നാൽ പോയി ഉറങ്ങിക്കോ എന്റെ പെണ്ണ്.. ”
ഒരു നിമിഷം കഴിഞ്ഞാണ് പറഞ്ഞത്.

“കൂടെയുണ്ട്… എന്നും.. എപ്പോഴും ”

കാൾ കട്ടായിട്ടും ആ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നത് പോലെ തോന്നി അമലയ്ക്ക്…

അമ്മയോടൊപ്പമാണ് അമ്പലത്തിൽ പോയത്. നേരം പുലരുന്നേയുള്ളൂ. വല്ലാത്തൊരു ഉന്മേഷം തോന്നി. ആൽത്തറക്കരികിലൂടെ നടക്കുമ്പോൾ ഇന്നെന്തോ പതിവ് പോലെ മനസ്സ് പിടഞ്ഞില്ല.ശ്രീകോവിലിനുള്ളിൽ ചന്ദനഗന്ധം നിറഞ്ഞിരുന്നു. സർവ്വാഭരണ വിഭൂഷിതയായി ദീപങ്ങളുടെ പ്രകാശത്തിൽ തിളങ്ങുന്ന ദേവിവിഗ്രഹത്തിന് മുൻപിൽ നിന്നതും അറിയാതെ ഒരു പ്രാർത്ഥന മനസ്സിൽ വന്നു വർഷങ്ങൾക്കു ശേഷം..

ശിവേട്ടനെ പ്രണയിച്ച് ആ സ്നേഹമറിഞ്ഞു ദീർഘസുമംഗലിയായി ജീവിക്കാനുള്ള ഭാഗ്യം അതാണ്‌ ദേവിയോട് യാചിച്ചത്. കണ്ണുകൾ നിറഞ്ഞിരുന്നു. ദേവിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് പോലെ തോന്നി. ഒരു കുളിർക്കാറ്റ് തന്നെ തഴുകി കടന്നു പോയത് പോലെ തോന്നി അമലയ്ക്ക്..

തിരികെ വയൽവരമ്പിലൂടെ സാരിത്തലപ്പ് തോളിലൂടെ പുതച്ചു കൊണ്ടു അമ്മയുടെ പിറകെ നടക്കുമ്പോൾ അമലയുടെ മനസ്സ് ശാന്തമായിരുന്നു…

ചെമ്പകശ്ശേരിയിലെ മുൻപിൽ എത്തിയപ്പോൾ മുറ്റത്തുയർന്ന പന്തൽ കണ്ടു. ആരുടേയും കണ്ണിൽപെടേണ്ടെന്നു കരുതി അമ്മയെയും വിളിച്ചു ധൃതിയിൽ നടന്നു. അമ്മയുടെ മുഖത്തെ നിറഞ്ഞ സന്തോഷം കണ്ടപ്പോൾ മനസ്സിനൊരാശ്വാസമാണ് തോന്നിയത്.

നാളെ കല്യാണം അമ്പലത്തിൽ വെച്ചാണ്. സദ്യ ചെമ്പകശ്ശേരിയിൽ വെച്ചും .ഇവിടെ പേരിനൊരു പന്തലെങ്കിലും ഇടാമെന്നു അമ്മയും വിനുവേട്ടനും പറഞ്ഞതാണ്. താൻ സമ്മതിച്ചില്ല. പതിവില്ലാത്ത തന്റെ വാശിയ്ക്ക് മുൻപിൽ അവർ നിർബന്ധം പിടിച്ചില്ല. നാളെ രാവിലെ ഇവിടെ നിന്ന് ഒരുങ്ങി അമ്പലത്തിലേക്ക് പോവേണ്ടതേയുള്ളൂ. ബന്ധുക്കളായി ആരും എത്തിയിട്ടില്ല.ആരെയും അറിയിച്ചിട്ടുമില്ല.

വെറുതെ തൊടിയിലും മുറ്റത്തുമൊക്കെ നടന്നു സമയം പോക്കി. വല്ലാത്തൊരു വെപ്രാളം മനസ്സിനെ കീഴടക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് ഭക്ഷണം ചെമ്പകശ്ശേരിയിൽ നിന്ന് വിനുവേട്ടൻ കൊണ്ടു വന്നിരുന്നു. വിനുവേട്ടന്റെ കൂടെ ചിന്നു മോൾ വന്നിരുന്നെങ്കിലും ആൾ ചെമ്പകശ്ശേരിയിൽ സ്റ്റാർ ആയി വിലസി കൊണ്ടിരിക്കുകയാണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി.തിരികെ പോവാൻ നേരം അവൾ അമലയെ അങ്ങോട്ട് ക്ഷണിച്ചിട്ടാണ് പോയത്. ഭാവവും കളികളുമൊക്കെ കണ്ടിട്ട് സതിയമ്മയുടെ സ്ഥാനത്ത് ഇവളായിരിക്കും എന്നെ ആരതിയുഴിഞ്ഞു കയറ്റുക എന്നാണ് തോന്നുന്നത്.

വൈകുന്നേരം അശ്വതി വന്നു കുറച്ചു സമയം സംസാരിച്ചിട്ട് പോയി. അവൾ ടെൻഷനിൽ തന്നെയാണ്. വാക്കുകൾ കൊണ്ടൊന്നും ആശ്വസിപ്പിക്കാനാവില്ലെന്നറിഞ്ഞിട്ടും എന്തൊക്കെയോ പറഞ്ഞു വെറുതെ അതിന് ശ്രമിച്ചു.

രാത്രി കിടക്കുമ്പോൾ ഓർത്തു, നാളെ ജീവിതത്തിൽ മറ്റൊരാൾ കൂടെ വരികയാണ്. പതിവുകളെല്ലാം വീണ്ടും മാറിത്തുടങ്ങുകയാണ്. വെറുതെ ഫോണിന്റെ റിങ്ങിനായി ചെവിയോർത്തെങ്കിലും വിളി വന്നില്ല. തിരക്കിലാവും.. എങ്കിലും എവിടെയോ ഒരു നിരാശ്ശ ഉണ്ടായിരുന്നു..

പുലർച്ചെ ഉറക്കം ഞെട്ടിയപ്പോൾ സമയം നോക്കാനായി മൊബൈൽ എടുത്തപ്പോൾ ശിവേട്ടന്റെ മിസ്സ്ഡ് കാൾ കണ്ടു. ഉറക്കത്തിനിടയിൽ എപ്പോഴോ ഫോൺ റിംഗ് ചെയ്തുവെന്ന് തോന്നിയത് മനസ്സിന്റെ ആഗ്രഹമായിരുന്നില്ലെന്ന് മനസ്സിലായി.കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞപ്പോഴേക്കും വേണിയും അശ്വതിയും ശിവേട്ടന്റെ അച്ഛൻപെങ്ങളുടെ മകൾ മിനിയേച്ചിയുമെത്തി. കൂടെ റെഡ് ഗൗണുമിട്ട് തല നിറയെ മുല്ലപ്പൂക്കൾ വെച്ച് ചിന്നു മോളും. വേണി കല്യാണസാരി പുറത്തെടുത്തപ്പോൾ പ്രതീക്ഷിച്ചതായിരുന്നെങ്കിലും ചെറിയൊരു അമ്പരപ്പുണ്ടായിരുന്നു. ചില്ലി റെഡ് കളർ.

പണ്ട് ചെമ്പകശ്ശേരിയിലെ മുറ്റത്ത്‌ വെച്ച് വേണിയോട് പറഞ്ഞതോർത്തു.

“എടി വേണി എനിക്ക് നല്ല ചുവന്ന പട്ടു സാരി വേണം എന്റെ കല്യാണത്തിന്. കണ്ടാൽ ദേവിയെപ്പോലെ തോന്നണം. ”

“ഓ നമ്മുടെ ആറാം തമ്പുരാനിലെ മഞ്ജു വാര്യർ ലൈൻ ”

വേണിയുടെ പരിഹാസം മൈൻഡ് ചെയ്യാതെ അടുത്ത ആഗ്രഹത്തിന്റെ കെട്ടഴിക്കാൻ തുടങ്ങുമ്പോഴാണ് തൊട്ടപ്പുറത്തെ വാഴക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുറത്തേക്കിറങ്ങി തലയിലെ തോർത്തഴിച്ചു മുഖം തുടച്ചു കൊണ്ടു വാദ്ധ്യാർ പറഞ്ഞത്.

“പാടത്ത് കോലം കുത്തണമെന്ന് ഇന്നലെ കൂടെ വിചാരിച്ചതേയുള്ളൂ. അതിനിപ്പോൾ ചുവന്ന പട്ടൊക്കെ വേണമോ ആവോ ”

“അതിന് നിങ്ങൾ കല്യാണം കഴിക്കാൻ പോണ ആ ഹതഭാഗ്യയെ കുറിച്ചല്ല ഞാൻ പറഞ്ഞത് ”

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.

“അലവലാതി വാദ്ധ്യാർ ”

“പാടത്തു കോലം കുത്തുന്ന കാര്യം പറഞ്ഞതിന് നീയെന്തിനാടി ഇങ്ങനെ ദേഷ്യപ്പെടുന്നത്? ”

പിറുപിറുത്തു കൊണ്ടു ചവിട്ടി തുള്ളി ഗേറ്റിനടുത്തേക്ക് പോവുന്ന അമലയെ കണ്ടു ചിരിച്ചു കൊണ്ടു ശിവനന്ദൻ വേണിയെ നോക്കി കണ്ണിറുക്കി.

മിനിചേച്ചിയുടെ ശബ്ദമാണ് ഓർമയിൽ നിന്നുണർത്തിയത്.

“കല്യാണപെണ്ണ് സ്വപ്നം കണ്ടു തീർന്നില്ലേ..”

ചിരിയോടെ അശ്വതിയുടെയും വേണിയുടെയും കളിവാക്കുകൾക്കിടയിലൂടെ അമല ഒരുങ്ങിയിറങ്ങി. വിനു വാങ്ങിയ നെക്ക്ലേസും, സതിയമ്മ നൽകിയ പാലയ്ക്കാമാലയും വളകളും മാത്രമേ അമല അണിഞ്ഞുള്ളൂ.കണ്ണെഴുതി പൊട്ടു കുത്തി മുല്ലപ്പൂവും ചൂടി അമല ഒരിക്കൽ കൂടെ കല്യാണപെണ്ണായി. അച്ഛന്റെ ഫോട്ടോയുടെ മുൻപിൽ നമസ്കരിക്കുമ്പോഴും അമ്മയുടെയും വിനുവേട്ടന്റെയും അനുഗ്രഹം വാങ്ങുമ്പോഴും അമലയുടെ ഉള്ളിൽ പ്രാർത്ഥന ഉണ്ടായിരുന്നു..

അവർ അമ്പലത്തിൽ എത്തുമ്പോഴേക്കും ചെമ്പകശ്ശേരിക്കാർ എത്തിയിരുന്നു. ആൽത്തറയുടെ അരികെ നിന്ന ശിവനന്ദനെ കണ്ടതും അമലയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.

ശിവന് മണ്ഡപത്തിൽ തനിക്കരികെ വന്നു നിന്ന അമലയിൽ നിന്ന് കണ്ണെടുക്കാനായില്ല. ചുവന്ന പട്ടുസാരിയിൽ തിളങ്ങുന്ന ദേവിവിഗ്രഹം പോലെ തോന്നിച്ചു അവൾ. അരികെ വന്നു നിന്നപ്പോൾ ശിവനെ ഒന്നു പാളി നോക്കിയതേയുള്ളൂ അമല.

ആലിലത്താലി കഴുത്തിൽ ചാർത്തുമ്പോൾ ശിവന്റെ നിശ്വാസം അമലയുടെ കവിളിനെ തഴുകി. മുഖമുയർത്തിയപ്പോൾ അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അവൾക്കു കാണാമായിരുന്നു…

അമ്പലത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ശിവന്റെ കൈ അമലയുടെ വലം കൈയിൽ മുറുകിയിരുന്നു…

(തുടരും )

Click Here to read full parts of the novel

4.6/5 - (41 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!