Skip to content

നിനയാതെ – പാർട്ട്‌ 5

ninayathe aksharathalukal novel

ഇടവഴിയിൽ നിന്ന് മുറ്റത്തേക്ക് കയറുമ്പോഴും അമല ചിന്തയിൽ തന്നെയായിരുന്നു. ഒരിക്കൽ പോലും ആരോടും സൂചിപ്പിച്ചിട്ട് കൂടിയില്ല മനുവേട്ടനൊപ്പമുള്ള ജീവിതത്തെക്കുറിച്ച്. അയാളൊന്ന് മരിച്ചു പോയെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും. എങ്കിലും ആരോടും ഒന്നും പറയാൻ തോന്നിയിട്ടില്ല. എപ്പോഴൊക്കെയോ വേണി ചോദിച്ചിട്ടുണ്ട് മനുവേട്ടനെക്കുറിച്ച്, സ്നേഹധനനായ ഒരു ഭർത്താവിന്റെ ചിത്രമാണ് അവൾക്കെപ്പോഴും കൊടുത്തിട്ടുള്ളത്.

പിന്നെ ശിവേട്ടൻ പറഞ്ഞതൊക്കെ? ആരിൽ നിന്നാണോ എല്ലാം ഒളിക്കാൻ ശ്രമിച്ചത്, അനുഭവിച്ചതൊക്കെ ആരറിയരുതെന്നാണോ ആഗ്രഹിച്ചത്, അയാളുടെ വാക്കുകൾ അവളെ ആകെ ഉലച്ചിരുന്നു…

കോലായിൽ പത്രം വായിച്ചിരിക്കുന്ന വിനുവേട്ടന്റെ അടുത്തായി ചിന്നുമോൾ ഒരു പ്ലേറ്റിൽ നിന്ന് എന്തോ പെറുക്കി തിന്നുകൊണ്ടിരിക്കുന്നു, ഇടയ്ക്കിടെ അച്ഛനും കൊടുക്കുന്നുണ്ട്, രണ്ടും പല്ലു പോലും തേച്ചു കാണത്തില്ല. വിനു മുഖമുയർത്തി നോക്കിയതും അമല ഒരു ചിരി വരുത്തി കൊണ്ടു പറഞ്ഞു.

“ഈ തവണയും തേന്മാവ് നിറയെ കായ്ച്ചിട്ടുണ്ടല്ലേ വിനുവേട്ടാ ”

“കഴിഞ്ഞ തവണ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും കൊണ്ടു പോയി കൊടുത്തിട്ടുണ്ട് അമ്മ.. ”

ചെമ്പരത്തിക്കൂട്ടത്തിനുമപ്പുറം നിറയെ വിടർന്നു നിൽക്കുന്ന മഞ്ഞ റോസാപ്പൂക്കളുടെ അടുത്തേക്ക് നടന്നപ്പോഴാണ് വിനുവേട്ടന് ചായയുമായി പുറത്തേക്ക് വന്ന വേണി പറഞ്ഞത്.

“എന്റമ്മൂ ഞാൻ പറയാൻ മറന്നതാ അന്ന് നീ ഹോസ്പിറ്റലിൽ ആയപ്പോൾ ഞാൻ ആ റോസാച്ചെടി നനയ്ക്കാൻ മറന്നു, അന്ന് ഈ പെണ്ണ് എന്നെ ചെവി തല കേൾപ്പിച്ചിട്ടില്ല. നട്ടു പിടിപ്പിച്ചത് നീ, നനച്ചു വളർത്തിയത് ഞാൻ, എന്നിട്ടിപ്പോൾ അവകാശം അവൾക്കും. ”

ചെമ്പകശ്ശേരിയിൽ നിന്ന് മോഷ്ടിച്ചു കൊണ്ടു വന്നതിൽ ഇതൊന്നേ ഇവിടെ വേര് പിടിച്ചിട്ടുള്ളൂ. വേണി അവിടെ നിന്ന് ചെടികളൊക്കെ കൊണ്ടു വന്നു നട്ടുപിടിപ്പിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ അതിന്റെയൊക്കെ പരിപാലകർ ഞാനും ചിന്നുമോളുമാണ്.

കോലായിലേക്ക് നോക്കുമ്പോൾ ആളിപ്പോഴും ഗൗരവത്തിൽ പ്ലേറ്റിൽ നിന്ന് ചിക്കിപ്പെറുക്കുകയാണ്. അമ്പലത്തിൽ പോവുമ്പോൾ കൂടെ കൊണ്ടു പോവാതിരുന്നതിന്റെ പിണക്കമാണ്. അപ്പോഴാണ് പടർന്നു പന്തലിച്ചു കിടക്കുന്ന മുല്ലവള്ളിയിലെ പൂക്കൾ കണ്ടത്. ഇതാണ് പിണക്കം മാറ്റാനുള്ള ഏക മാർഗം. താൻ കോർത്തു കെട്ടി കൊടുക്കുന്ന പൂക്കൾ തലയിൽ വെച്ച് ആട്ടിയാട്ടി നടക്കുന്നത് കാണാൻ തന്നെ രസമാണ്. പലപ്പോഴും ഓർത്തിട്ടുണ്ട് ചിന്നു മോൾക്കും തന്റെ ഇഷ്ടങ്ങളാണെന്ന്. ചെമ്പകശ്ശേരിയിൽ പോവുമ്പോഴൊക്കെ ശിവേട്ടന്റെ കണ്ണു വെട്ടിച്ചു മുല്ലപ്പൂക്കളും മഞ്ഞ റോസയുമൊക്കെ ഒരുപാട് തവണ മോഷ്ടിച്ചു കൊണ്ടു വന്നിട്ടുണ്ട്. പിടിക്കപ്പെടുന്നതിനേക്കാൾ വിഷമം വാദ്ധ്യാരുടെ പ്രഭാഷണം കേട്ടു നിൽക്കുന്നതിലായിരുന്നു.

അമല പൂക്കളിറുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അമല തല ചെരിച്ചു നോക്കിയപ്പോഴേ കണ്ടു കള്ളച്ചിരിയുമായി നിൽക്കുന്ന ചിന്നു മോളെ..

“എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കാണ് ഞാൻ പൂ കെട്ടി കൊടുക്കുക ”

“തിന് മോൾക്ക്‌ ചിറ്റയെ ഇഷ്ടാണല്ലോ ”

“ഏറ്റവും ഇഷ്ടം…? ”

തല ചൊറിയുന്നത് കണ്ടപ്പോൾ അമല ചിരിയടക്കി ഗൗരവത്തിൽ നിന്നു.

“അത്.. അത് നന്ദു മാമ്മൻ… ”

അമല മുഖം വീർപ്പിച്ചത് കണ്ടു ചിന്നു മോൾ തന്നെ പരിഹാരവും കണ്ടു.

“എന്നാലേ ചിറ്റ നന്ദുമാമ്മനെ കല്യാണം കഴിച്ചാൽ മതി ”

ഒന്ന് ഞെട്ടിയെങ്കിലും അമല ചോദിച്ചു.

“അതെന്തിനാ ? ”

“അത്, ഞാൻ അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയുമ്പോൾ അമ്മയ്ക്ക് സങ്കടം ഒന്നുമില്ലാലോ ”

അന്തംവിട്ടു നിൽക്കുന്ന അമലയോടായി അവൾ ഗൗരവത്തിൽ തുടർന്നു.

“അതേയ് അമ്മയ്ക്ക് അച്ഛനെ ഒത്തിരി ഇഷ്ടമായോണ്ടാ, അമ്മ പറഞ്ഞിട്ടുണ്ടല്ലോ ”

എന്താണ് പറയേണ്ടതെന്നറിയാതെ നിൽക്കുമ്പോഴാണ് തൊട്ടരികെ നിന്നാ ശബ്ദം കേട്ടത്.

“ഞാൻ റെഡി, നിന്റെ ചിറ്റയ്ക്ക് സമ്മതമാണോന്ന് ചോദിക്കെടി കാന്താരി ”

അമലയുടെ കൈയിൽ നിന്നും താഴെ വീണ പൂക്കൾ പെറുക്കി കൊണ്ടു നിവരവേ ഒരു കുസൃതി ചിരിയോടെ അമലയെ നോക്കി കൊണ്ടു ശിവനന്ദനൻ പറഞ്ഞു.

അമല ദേഷ്യത്തോടെ അകത്തേക്ക് നടക്കുമ്പോൾ ചിന്നു മോൾ ചോദിക്കുന്നത് കേട്ടു.

“ചിറ്റയ്ക്ക് ന്തിനാ ദേഷ്യം പിടിച്ചത്?

“അത് നിന്റെ ചിറ്റയ്ക്ക് രണ്ടടിയുടെ കുറവുണ്ട്. അതീ നന്ദു മാമ്മന്റെ കൈയിൽ നിന്ന് കിട്ടുമ്പോൾ ചിറ്റയുടെ കുരുത്തക്കേടൊക്കെ മാറിക്കോളും ”

തിരിഞ്ഞു നോക്കാതെ അകത്തേക്ക് കയറുന്ന അമലയെ നോക്കി ചിരിയോടെ ശിവൻ ചിന്നു മോളോടായി പറഞ്ഞു.

അമല പൂക്കൾ തിണ്ണയിൽ വെച്ച് അകത്തു കയറി വാതിലടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു..

കുറേ കഴിഞ്ഞു മുഖം കഴുകി മുടി മാടികെട്ടി കൊണ്ടു അവൾ പുറത്തേക്ക് ചെന്നപ്പോൾ ചിന്നു മോൾ മാത്രമേ കോലായിൽ ഉണ്ടായിരുന്നുള്ളൂ. കളർ ബുക്കിൽ കൊണ്ടുപിടിച്ച ജോലിയിലാണ് കക്ഷി. അമലയെ കണ്ടതും ചോദ്യം വന്നു.

“ചിറ്റ എന്തിനാ കരഞ്ഞത്? നന്ദു മാമ്മനെ ഇഷ്ടമല്ലാത്തത് കൊണ്ടാണോ? ”

“അതല്ല…. മോളെ ഞാൻ ”

“പിന്നെന്താ കല്യാണം കഴിച്ചാൽ? ”

ഇതിനൊരുത്തരം കിട്ടുന്നത് വരെ എവിടെ വെച്ചും ഈ ചോദ്യം അവൾ ആവർത്തിക്കുമെന്നുറപ്പുള്ളത് കൊണ്ട് അമല ചിന്നുവിനരികെ ഇരുന്നു പതിയെ പറഞ്ഞു.

“ചിറ്റയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞതല്ലേ, മനു അങ്കിളുമായി. മോളുടെ നന്ദു മാമ്മൻ ചിറ്റയേക്കാൾ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കും. അപ്പോൾ ചിന്നു മോൾക്ക്‌ പുതിയൊരു മാമിയെക്കൂടി കിട്ടും ”

“നിക്ക് ചിറ്റയെ മതി… ”

“അപ്പോൾ മനു അങ്കിളിന് സങ്കടമാവില്ലേ, ചിറ്റയ്ക്ക് അങ്കിളിനെയാണ് ഇഷ്ടം ”

“വിനു ഞാൻ ഈ പേപ്പേഴ്സ് രവിയേട്ടന് കൊടുക്കാം, സൈൻ ചെയ്തു നാളെ പഞ്ചായത്തിൽ ഏൽപ്പിക്കാൻ പറയാം, അയാൾക്ക് സമാധാനമാവും ”

പറഞ്ഞുകൊണ്ട് പുറത്തെ വിനുവേട്ടന്റെ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും അമല എണീറ്റു നിന്നു പോയി….
പോയില്ലായിരുന്നോ….

ചിന്നുമോൾക്ക് ഉമ്മ കൊടുത്തു അമലയ്ക്കരികിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അവളെ നോക്കാതെ ശിവൻ പറഞ്ഞു.

“കുഞ്ഞിനെ കൂടി കള്ളങ്ങൾ പഠിപ്പിക്കണ്ട ”

അവൻ പോവുമ്പോഴും, ചിന്നു ഓരോരോ ആവശ്യങ്ങൾ വിളിച്ചു പറയുന്നതിനനുസരിച്ചു ശിവൻ മറുപടി പറയുന്നുണ്ടായിരുന്നു. അമല തിരിഞ്ഞു നോക്കിയില്ല…

ദിവസങ്ങൾ കടന്നു പോകവേ അമലയുടെ മനഃസംഘർഷം കൂടി വന്നു. ഈ അവസ്ഥയിൽ തനിക്ക് ഒരു ജോലി അത്യാവശ്യമാണെന്നറിയാമായിരുന്നെങ്കിലും അത് ശിവൻ ജോലി ചെയ്യുന്ന സ്കൂളിൽ ആണെന്നതായിരുന്നു അമലയുടെ പ്രശ്നം..

ശിവൻ വീട്ടിൽ വരുമ്പോഴൊക്കെ അവന് മുഖം കൊടുക്കാതെ പഴയതുപോലെ മുറിക്കുള്ളിൽ തന്നെ ഇരുന്നു അമല..

അന്ന്, വേണിയും വിനുവും ഡോക്ടറുടെ അടുത്ത് പോയതായിരുന്നു. വൈകുന്നേരം രാജലക്ഷ്മിയുടെ കൂടെ അമ്പലത്തിലേക്ക് ദീപാരാധന തൊഴാൻ ഒരുങ്ങിയിറങ്ങിയ ചിന്നു മോളുടെ ശബ്ദം കേട്ടാണ് അമല പൂമുഖത്തേക്ക് ചെന്നത്. ശിവന്റെ മടിയിൽ കയറി ഇരിക്കുകയാണ് കാന്താരി. ഇരുകൈകളിലും ചോക്ലേറ്റ് മുറുകെ പിടിച്ചിട്ടുണ്ട്.

“അച്ഛമ്മ വേണേൽ പൊയ്ക്കോ ചിന്നു വരുന്നില്ല ”

അവള് പറയുന്നത് കേട്ട് ചിരിയോടെ മുറ്റത്തേക്കിറങ്ങുന്നതിനിടയിൽ രാജലക്ഷ്മി തിരിഞ്ഞു അമലയോടായി പറഞ്ഞു.

“അമ്മൂ നീ നന്ദനൊരു ചായ ഇട്ടു കൊടുത്തേ, സതി അവിടെയില്ല ”

ഒന്നു പറയാതെ അമല അടുക്കളയിലേക്ക് നടന്നു. വെള്ളം തിളപ്പിക്കവേ അവളോർത്തു. പണ്ടെന്നോ ചെമ്പകശ്ശേരിയിൽ പോയപ്പോൾ സതിയമ്മ പറഞ്ഞിട്ട് ശിവേട്ടന് ചായ ഇട്ട് കൊടുത്തത്…..

അമ്മ ഉണ്ടാക്കിയ, നന്ദൻ മോന് ഇഷ്ടപ്പെട്ട ചക്കയട ഏൽപ്പിക്കാൻ ചെന്നതായിരുന്നു അമല .വേണി അവിടെ ഉണ്ടായിരുന്നില്ല, സതിയമ്മയോട് യാത്ര പറഞ്ഞു പുറത്തേക്ക് നടക്കുമ്പോഴാണ് ശിവേട്ടൻ കയറി വന്നത്, അമ്മേ ചായ എന്ന് പറഞ്ഞു മുകളിലേക്ക് കയറി പോവുന്നതും കണ്ടു. സതിയമ്മ പറഞ്ഞു.

“അമ്മൂ നീയവനൊരു ചായ ഇട്ടു കൊടുത്തേ, ഞാൻ കുളിക്കാൻ പോവാൻ തുടങ്ങുകയായിരുന്നു..പിന്നേ അവന് കടുപ്പം കൂടുതല് വേണം ട്ടോ ”

മറുത്തെന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ സതിയമ്മ പോയിരുന്നു.

സകല ദൈവങ്ങളെയും വിളിച്ചാണ് ചായ ഉണ്ടാക്കിയതും കൊണ്ടുപോയതും . രാജാവ് സോഫയിൽ ഇരുന്നു ടീവിയിലെ ചാനൽ മാറ്റിക്കളിക്കുകയായിരുന്നു. പുച്ഛത്തോടെ തന്നെ ഒന്നു നോക്കിയിട്ട് ചായ വാങ്ങി ഒരിറക്ക് കുടിച്ചതും ഒറ്റത്തുപ്പായിരുന്നു, കൂടെ ഒരലർച്ചയും .

“എന്തുവാടി ഇത് ഒരു ചായ ഇടാൻ പോലും നിനക്കറിയില്ലേ.. നിന്നെയൊക്കെ കെട്ടുന്നവന്റെ യോഗം ”

“അതിന് ഇയാളെയൊന്നുമല്ലല്ലോ ഞാൻ കെട്ടാൻ പോവുന്നത് ഇത്രയ്ക്കങ്ങു വിഷമിക്കാൻ…അലവലാതി… ”

പിറുപിറുത്തു കൊണ്ടു പുറത്തേക്ക് നടക്കുമ്പോഴും പുറകിൽ നിന്നെന്തൊക്കെയോ പറയുന്നത്
കേൾക്കാമായിരുന്നു.

ചായ ഗ്ളാസ്സിലേക്ക് പകർന്നെടുത്തു പുറത്തേക്ക് നടക്കുമ്പോൾ പഴയൊരോർമ്മയിൽ അമല പുഞ്ചിരിച്ചു.

ശിവന്റെ താടിയിൽ പിടിച്ചു കൊണ്ടു എന്തൊക്കെയോ കൊഞ്ചിപ്പറയുകയാണ് ചിന്നു മോൾ, അതെ താളത്തിൽ അവനും തിരിച്ചെന്തൊക്കെയോ ചിരിച്ചു കൊണ്ടു പറയുന്നുണ്ട്, ഒന്ന് രണ്ടു നിമിഷം സ്വയം മറന്നു അവരെ നോക്കി നിന്ന അമല, പൊടുന്നനെ ശിവൻ അവളെ നോക്കിയപ്പോഴാണ് ചായ അവന്റെ മുൻപിലെ ചെറിയ ടേബിളിൽ കൊണ്ടു വെച്ചത്. ചായ എന്ന് പറഞ്ഞിട്ട് പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ശിവൻ പറഞ്ഞു.

“എടോ താൻ എന്റെ മുൻപിൽ ഇങ്ങനെ ഒളിച്ചുകളിക്കേണ്ട ആവശ്യമൊന്നുമില്ല, ഞാൻ തന്നെ തട്ടിക്കൊണ്ടു പോവത്തൊന്നുമില്ല ”

ശിവനെ ഒന്ന് നോക്കി, ഒന്നും മിണ്ടാതെ അമല അകത്തേക്ക് കയറി പോയി.

ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ എന്തിനോ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വാതിൽക്കൽ നിന്നും ശബ്ദം കേട്ട് നോക്കുമ്പോൾ ചിന്നു ശിവാനന്ദനന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അവളുടെ മുറിയിലേക്ക് കയറി വരുന്നു. അമല ഞെട്ടി നിന്നു.

“കണ്ടോ ഞാൻ പറഞ്ഞല്ലേ ചിറ്റേടെ മേശ മുഴനും നന്ദു മാമ്മന്റെ പുസ്തകമാ , ഫോട്ടോയും ഉണ്ട്, ചിറ്റ നോക്കുന്നത് ചിന്നു കണ്ടിട്ടുണ്ടല്ലോ ”

ശിവന്റെ കണ്ണുകളെ നേരിടാനാവാതെ അമല നിലത്തേക്ക് നോക്കി നിന്നു.

“അയ്യോ , അച്ഛൻ കൊണ്ടു വന്ന പുതിയ കിച്ചൻ സെറ്റ് നന്ദു മാമ്മൻ കണ്ടില്ലാലോ , ഞാൻ എടുത്തിട്ട് വരാവേ ”

പറഞ്ഞു കൊണ്ടു ചിന്നു ഓടി പോയി.

ശിവൻ തൊട്ടരികെ എത്തിയിട്ടും അമല മുഖമുയർത്തിയില്ല.

“ആരോടും ഒന്നും പറയാതെ ഇങ്ങനെ സ്വയമുരുകി തീരണോടോ? ”

അവൾ അവനെ നോക്കിയില്ല, പക്ഷേ ആ കണ്ണുകൾ നിറയുന്നത് ശിവൻ കണ്ടു.

അമ്മൂ എന്ന് വിളിച്ചു അവൻ ചുമലിൽ തൊട്ടതും അമല ഒരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുനീർ മുഴുവൻ നെഞ്ചിലേറ്റ് വാങ്ങുമ്പോഴും അവളെ ചേർത്ത് നിർത്തി മുടിയിഴകളിൽ തഴുകിയതല്ലാതെ ശിവൻ ഒന്നും പറഞ്ഞില്ല.

“അയ്യോ.. ”

ചിന്നുവിന്റെ ശബ്ദം കേട്ടതും അമല അവനിൽ നിന്നകന്നു മാറി കണ്ണുകൾ തുടച്ചു.
ഓടി വന്നു അമലയുടെ കൈകളിൽ പിടിച്ചു കൊണ്ടു അവൾ ചോദിച്ചു.

“ചിറ്റയ്ക്കെന്ത് പറ്റി? ന്തിനാ കരഞ്ഞേ? നന്ദു മാമൻ അടിച്ചോ? ”

“ചിറ്റയ്ക്കൊന്നുമില്ലാട്ടോ.. ”

വിറയാർന്ന ശബ്ദത്തിൽ അമല പറഞ്ഞൊപ്പിച്ചു.

“എടി കാന്താരി നീ എന്നെ നാറ്റിക്കുമോ? ”

പറഞ്ഞു കൊണ്ടു ശിവൻ മോളെ എടുത്തുയർത്തി.പുറത്തേക്ക് നടന്നകവേ പെട്ടെന്നാണ് തിരിഞ്ഞു നിന്ന് അമലയെ നോക്കി പറഞ്ഞത്.

“ഒരിക്കൽ കൈ വിട്ടുകളഞ്ഞതാണ് ഞാൻ, തനിക്കൊരിക്കലും അത് മറക്കാനാവില്ലെന്നുമറിയാം… കൊണ്ടു പോവും ഞാൻ.. ചെമ്പകശ്ശേരിയിലേക്ക്, ശിവനന്ദന്റെ പെണ്ണായിട്ട്… ”

അമല നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടു പറഞ്ഞു.

“ഇല്ല.. ഞാൻ സമ്മതിക്കില്ല… ഒരിക്കലും ”

“ഇനി തന്റെ സമ്മതം എനിക്ക് വേണ്ട. ഈ മനസ്സിൽ ഞാനേയുള്ളുവെന്നെനിക്കറിയാം, അന്നും ഇന്നും. അതു മാത്രം മതിയെനിക്ക്.. ”

മോളെയുമെടുത്ത് അവൻ പുറത്തേക്ക് പോയപ്പോൾ മനസ്സു കൈ വിട്ടു പോയ നിമിഷങ്ങളെ ശപിച്ചു കൊണ്ടു അമല തളർച്ചയോടെ കട്ടിലിലേക്കിരുന്നു.

എല്ലാവരും തിരികെ എത്തിയപ്പോഴും തലവേദനയാണെന്ന് പറഞ്ഞു കിടന്നെങ്കിലും വേണിയുടെ വയ്യായ്ക കണ്ടു അമല അവളെ പറഞ്ഞയച്ചു വിനുവിനും ശിവനും ഭക്ഷണം എടുത്തു കൊടുത്തു. അമല ശിവനെ നോക്കിയതേയില്ല. തൊട്ടരികെ നിന്ന് വിളമ്പികൊടുക്കുമ്പോഴും, തന്നെ തേടി വരുന്ന കണ്ണുകളെ അവൾ കണ്ടില്ലെന്ന് നടിച്ചു…

രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോഴും ശിവന്റെ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ.അത് ഒരു തമാശയായിപ്പോലും അവൾക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല.

ശിവനന്ദനന്റെ മനസ്സിൽ എന്താണെന്നത് ഊഹിക്കാൻ പോലും അമലക്കായില്ല….

(തുടരും )

Click Here to read full parts of the novel

4.5/5 - (36 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!