Skip to content

നിനയാതെ – പാർട്ട്‌ 7

ninayathe aksharathalukal novel

അമല ചായ ഗ്ലാസ്സിലേക്ക് പകരുമ്പോൾ അടുക്കളയിലെ സ്ലാബിൽ ചാരി കൈകൾ നെഞ്ചിൽ പിണച്ചു വെച്ച് അവളെയും നോക്കി നിൽക്കുകയായിരുന്നു ശിവനന്ദൻ. ആ നോട്ടം തന്നിലെത്തുന്നതറിയുന്നത് കൊണ്ടാവാം അമലയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

അവന്റെ മുന്നിൽ നിന്ന് രക്ഷപെടാൻ വേണ്ടി കൂടിയായിരുന്നു ചായയുമെടുത്ത് പെട്ടെന്ന് പുറത്തേക്ക് നടന്നത്, ആ പോക്ക് കണ്ടു ശിവന്റെ ചുണ്ടിലൊരു ചിരിയെത്തിയിരുന്നു.

വാസുമാമ്മയ്ക്ക് ചായ കൊടുത്തതിനു ശേഷം സതിയമ്മയുടെ അടുത്തേക്ക് ചെന്നു.വെറുതെ അവിടെ ചുറ്റി പറ്റി നിന്നു. തിരികെ അടുക്കളയിൽ ചെന്നപ്പോൾ ആളവിടെ ഉണ്ടായിരുന്നില്ല. ചായ കുടിച്ച ഗ്ലാസ്സ് കഴുകി വെച്ചിരിക്കുന്നത് കണ്ടു.ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കുമ്പോഴും ഇടയ്ക്കിടെ അമലയുടെ നോട്ടം വാതിൽക്കലേക്ക് എത്തിയിരുന്നു, പ്രതീക്ഷിച്ച നിഴലനക്കം കാണാതിരുന്നപ്പോഴൊക്കെ ആശ്വാസത്തോടൊപ്പം നേർത്തൊരു നിരാശയും ഉള്ളിലുയരുന്നത് നടുക്കത്തോടെ അമല തിരിച്ചറിഞ്ഞു.

പുട്ടും കടലക്കറിയും റെഡി ആക്കി ഡൈനിങ്ങ് ടേബിളിൽ ഒക്കെ സെറ്റ് ആക്കി വെച്ച് കഴിഞ്ഞു തിരിയുമ്പോഴാണ് മൂളിപ്പാട്ടുമായി ഗോവണിപ്പടികൾ ഇറങ്ങി വരുന്ന ആളെ കണ്ടത്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്, സ്വയമറിയാതെ ഒരു നിമിഷം നിന്നു പോയി അമല. അരികിലെത്തിയ ശിവൻ കണ്ണുകൾ കൊണ്ട് എന്താ എന്ന് ചോദിച്ചപ്പോൾ അമല ഒന്നും പറയാതെ ജാള്യതയോടെ തിരിച്ചു നടന്നു.പിറകിൽ നിന്ന് ചിരിയോടെ ചോദ്യം വന്നു.

“എന്താ ടീച്ചറേ കിളി പോയാ…? ”

അമല ഒന്നും മിണ്ടിയില്ല. ശിവനും അച്ഛനും ഭക്ഷണം കഴിക്കുമ്പോൾ അമല സതിയ്ക്കു ഭക്ഷണം കൊണ്ടു പോയി കൊടുത്തു അവർക്കരികെ ഇരുന്നു . അവൾ തിരികെ എത്തിയപ്പോൾ അവർ കഴിച്ചു കഴിഞ്ഞിരുന്നു.അവൾ അവിടെ ഇരുന്നു കഴിക്കുമ്പോൾ ശിവൻ ഹാളിലെ സോഫയിൽ ഫോണും കൈയിൽ പിടിച്ചിരിക്കുന്നുണ്ടായായിരുന്നു .

ഉച്ചയ്ക്കത്തേക്കുള്ള പച്ചക്കറികൾ കഴുകി വെക്കുമ്പോഴാണ് വാതിൽക്കൽ നിന്ന് ചോദ്യം വന്നത്.

“മാഡം എനി ഹെൽപ്..? ”

“മര്യാദക്ക് ഒരു ചായയിടാൻ പോലും അറിയാത്ത ആളാണ്‌ ഹെൽപ്പാൻ വന്നിരിക്കുന്നത് ”

“അത് തനിക്കറിയാവുന്നതല്ലേ മിസ്സിസ് സതീദേവി വാസുദേവൻ ഈ അടുക്കളയിലേക്ക് ആരെയും അടുപ്പിക്കില്ലാന്ന്, പിന്നെ എങ്ങനെ പഠിക്കാനാ ”

അവളെ നോക്കി കണ്ണിറുക്കി കൊണ്ടവൻ പറഞ്ഞു.

“പിന്നെ.. അങ്ങനത്തെ സീരിയസ് ഹെൽപ്പ് ഒന്നും പ്രതീക്ഷിക്കരുത്, വല്ല പച്ചക്കറി അരിയാനോ, തേങ്ങ ചിരവാനോ മറ്റോ.. ”

“വേണ്ടായേ, നന്ദൻ മാഷ് ഒന്നു സ്ഥലം കാലിയാക്കിയാൽ മതി ”

“അപ്പോൾ സഹായം വേണ്ടാഞ്ഞിട്ടാണ്…? ”

“അതെ… ”

“അല്ലാതെ അമല ടീച്ചർക്ക് നന്ദൻ മാഷ് അടുത്തു നിൽക്കുമ്പോൾ കൈയും കാലും വിറച്ചിട്ടല്ല…? ”

“ദേ ശിവേട്ടാ ഇവിടുന്ന് പോയില്ലേൽ ഞാൻ സതിയമ്മയോട് ചെന്നു പറയും ”

“നീ ചെന്നു പറ പെണ്ണേ അപ്പോൾ പിന്നെ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായി ”

പറഞ്ഞു ജയിക്കാനാവില്ലെന്നു മനസ്സിലാക്കി അമല മിണ്ടാതിരുന്നപ്പോൾ ശിവൻ പുറത്തേക്ക് നടന്നു.

“നമ്മളാരെയും ശല്യം ചെയ്യുന്നില്ലേ…”

അമലയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. ശിവേട്ടനെ ഇങ്ങനെ ആദ്യമായാണ് കാണുന്നത്..

ഉച്ചയ്ക്ക് അരികെ നിന്ന് ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആൾ നല്ല ഗൗരവത്തിൽ ആയിരുന്നു. ആ മുഖത്തെ കൃത്രിമ ദേഷ്യം കണ്ടപ്പോൾ അമല മനസ്സിൽ ചിരിച്ചു. കുറച്ചു സമയം സതിയമ്മയോട് സംസാരിച്ചു രാത്രിയിലേക്കുള്ള ഭക്ഷണവും റെഡി ആക്കി വെച്ചിട്ടാണ് അമല ഇറങ്ങിയത്. ചായ എടുത്തു വെച്ചപ്പോൾ വാസുമ്മാമ്മ പറയുന്നത് കേട്ടിരുന്നു നന്ദൻ മുകളിലേക്ക് കയറി പോയി എന്ന്. അവന്റെ മുറിയിൽ പോയി വിളിക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല. എങ്കിലും പോവാനായി മുറ്റത്തേക്കിറങ്ങിയപ്പോൾ മുകൾ നിലയിലെ തുറന്നിട്ട ജാലകത്തിലേക്കൊന്നു പാളി നോക്കിയിരുന്നു അവൾ. ആരെയും കണ്ടില്ല. ഉള്ളിലെവിടെയോ തോന്നിയ നിരാശ്ശ അടക്കിപ്പിടിച്ചു അമല ചെമ്പകശ്ശേരിയിലെ ഗേറ്റ് കടക്കുമ്പോൾ ജാലകമറവിൽ അവളെ നോക്കിനിന്നിരുന്ന ശിവനന്ദനൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അമലയുടെ മനസ്സിൽ ശിവനന്ദനൻ നിറഞ്ഞു നിന്നിരുന്നു, അതുകൊണ്ടാവാം വർഷങ്ങൾക്ക് ശേഷം വീണ്ടും അവളുടെ സ്വപ്നത്തിൽ ആ മുഖം എത്തിയത്.

ഭഗവതിക്കാവിൽ നിന്ന് തൊഴുതിറങ്ങിയ ശിവനന്ദനന്റെ ഒപ്പം നടന്നിരുന്ന അമലയുടെ കഴുത്തിൽ ആലിലത്താലിയും സീമന്ത രേഖയിൽ സിന്ദൂരവുമുണ്ടായിരുന്നു. പാടവരമ്പത്തുകൂടി ശിവന്റെ പിറകെ നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയത്തോടൊപ്പം സന്തോഷവുമുണ്ടായിരുന്നു. ഒരു നിമിഷം, ചളിയിൽ ചവിട്ടാതിരിക്കാൻ താഴേക്ക് നോക്കി, മുഖമുയർത്തിയ അമല മുൻപേ നടന്നിരുന്ന ആളെ കാണാതെ ചുറ്റും നോക്കി, അവളുടെ കഴുത്തിലെ താലിയും, സിന്ദൂരവും അപ്രത്യക്ഷമായിരുന്നു. ഞെട്ടിയെഴുന്നേറ്റ അമലയുടെ നെഞ്ചിലെ വിങ്ങൽ അവളുടെ കണ്ണുകൾ നിറച്ചു .

ശിവനന്ദനെന്ന മായികവലയത്തിലകപ്പെട്ട് പതറിപ്പോയ മനസ്സിനെ ശാസിച്ചു അടക്കി നിർത്താൻ ശ്രമിച്ചു കൊണ്ടാണ് പിറ്റേന്ന് രാവിലെ ചെമ്പകശ്ശേരിയിലേക്ക് നടന്നത്. മനുവേട്ടന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടും മനസ്സും ശരീരവും മരവിച്ച അവസ്ഥയിലായിരുന്നു ഇത്രയും കാലം . എത്ര പെട്ടെന്നാണ് ആ സാന്നിധ്യത്തിൽ മനസ്സ് ചഞ്ചലമായി പോവുന്നത്, പ്രണയത്തിനു ഇത്രയും ശക്തിയുണ്ടോ…. തീരുമാനങ്ങളെയൊക്കെ നിമിഷാർദ്ധം കൊണ്ടു കാറ്റിൽ പറത്താൻ…. ചിന്താശേഷിയെ ഇല്ലാതാക്കാൻ….

ഇന്നിപ്പോൾ അർഹതയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ആ സാന്നിധ്യം കൊതിച്ചു പോവുന്നുണ്ട് മനസ്സ്..

ദേവി.. വീണ്ടുമെന്നെ ചതിക്കുകയാണോ എന്റെ മനസ്സ്…?

പൂമുഖത്തു വാസുമ്മാമ്മ ഇല്ലായിരുന്നെങ്കിലും വായിച്ചു മടക്കിയ പത്രത്തിനരികിലായി ഒഴിഞ്ഞ ചായ ഗ്ലാസ്സ് കണ്ടു. വാദ്ധ്യാരുടെ ചായയിടീൽ ഒക്കെ കഴിഞ്ഞോ ആവോ?

സീതമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തിയതും സംസാരം കേട്ടു. ശിവേട്ടന്റെ അമ്മായി, അശ്വതിയുടെ അമ്മ…

“ആഹാ നീ വന്നില്ലല്ലോന്നു ഞാൻ ഓർക്കുകയായിരുന്നു അമ്മുവേ, ശാരദ ഇന്നലെ സന്ധ്യക്കെത്തിയതാ, ഒന്നു രണ്ടു ദിവസം സ്കൂൾ ലീവ് ആയത് കൊണ്ട് സഹായമായത് എനിക്കാ, എല്ലാരും ഉണ്ടല്ലോ കൂടെ ഇപ്പോൾ ”

സതിയമ്മ പറഞ്ഞത് കേട്ട് അശ്വതിയുടെ അമ്മയെ നോക്കിയപ്പോൾ ഒരു തെളിച്ചമില്ലാത്ത ചിരി മറുപടിയായി കിട്ടി. അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിന് കനം വെച്ചു തുടങ്ങിയിരുന്നു. അടുക്കള വാതിലിൽ എത്തുമ്പോഴേക്കും ചിരിയും സംസാരവും ചെവിയിലെത്തി. ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അശ്വതിക്കരികെ കിച്ചൻ സ്ലാബിൽ കയറിയിരുന്നു സംസാരിക്കുകയാണ് ശിവനന്ദൻ. അകത്തേക്ക് കയറാതെ ഒരു നിമിഷം വാതിലിൽ മറഞ്ഞു ചുമരിലേക്ക് ചാരി നിന്നു അമല. വീണ്ടും നോക്കാതെ തിരികെ പുറത്തേക്കു നടക്കുമ്പോൾ തന്നെ കണ്ടു ശിവനന്ദൻ എഴുന്നേറ്റ് പുറകെ വന്നത് അവൾ കണ്ടില്ല.

എന്തെങ്കിലും കള്ളം പറഞ്ഞു തിരികെ പോവാമെന്ന് കരുതി സീതമ്മയുടെ മുറിയിലെത്തിയതും അകത്തെ സംസാരം അവൾ കേട്ടു .

“അല്ല ഏടത്തീ എത്രാന്നു വെച്ചിട്ടാ അവർ ആ കൊച്ചിനെ ഇങ്ങനെ നിർത്തുക , അവൻ മരിച്ചിട്ടിപ്പോൾ അഞ്ചാറു കൊല്ലമായില്ലേ.എങ്ങോട്ടെങ്കിലും പറഞ്ഞയക്കണ്ടേ അതിനെ, നമ്മുടെ സുമതിയേടത്തീടെ മോനൊന്നു ആലോചിച്ചാലോ ”

“ആർക്ക് , ശ്രീകുമാറിനോ? ”

തെല്ലാശ്ചര്യത്തോടെയുള്ള സതിയമ്മയുടെ ചോദ്യം അവൾ കേട്ടു.

“അതേന്നെ, ഇട്ട് മൂടാൻ സ്വത്തുണ്ട്, ഗവണ്മെന്റ് ജോലിയുണ്ട്, അവനൊരു പെങ്കൊച്ചുള്ളതിനെ കെട്ടിച്ചയച്ചു.ഇനി അവനൊരു പെണ്ണിനെ നോക്കണമെന്ന് കഴിഞ്ഞ ആഴ്ച കൂടി സുമതിയേടത്തി പറഞ്ഞിരുന്നു. രണ്ടാം കെട്ടായാലും അവർക്ക് കുഴപ്പമൊന്നുമില്ലന്നേ ,ഇതിപ്പോൾ കൊച്ചുങ്ങളൊന്നുമില്ലല്ലോ ”

സതിയമ്മ ഒന്നും പറഞ്ഞു കേട്ടില്ല, ശബ്ദം താഴ്ത്തി ശാരദ പറഞ്ഞത് അമല കേട്ടു.

“കാര്യം നമ്മുടെ വേണി മോൾക്ക്‌ ഇപ്പോൾ അവളൊരു സഹായമാ, പക്ഷേ പിന്നീടതൊരു ബാധ്യതയാവുമെന്നേ, വല്ല പേരുദോഷവും കേൾപ്പിച്ചാൽ അതുമായി ”

അമലയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി, നിറഞ്ഞു വരുന്ന കണ്ണുകളുമായി ധൃതിയിൽ തിരിഞ്ഞപ്പോഴാണ് മുന്നിലുള്ള ആളെ കണ്ടത്, ശിവനും എല്ലാം കേട്ടുവെന്ന് അമലയ്ക്ക് മനസ്സിലായി. അവന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് നടക്കുമ്പോൾ നേർത്ത ശബ്ദത്തിൽ ശിവനന്ദൻ അവളെ വിളിച്ചു.

“അമ്മൂ… ”

കേൾക്കാത്ത പോലെ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ അമല പറഞ്ഞു.

“സീതമ്മയോട് പറഞ്ഞേക്ക് ഞാൻ പോയെന്ന് ”

അവന്റെ വിളി കേൾക്കാതെ പുറത്തെ മഴത്തുള്ളികളിലേക്ക് അവളിറങ്ങി നടക്കുന്നത് വേദനയോടെ നോക്കി നിൽക്കവേ ശിവനന്ദനൻ തീരുമാനങ്ങൾ മനസ്സിൽഉറപ്പിക്കുകയായിരുന്നു.

വീട്ടിലെത്തുമ്പോൾ അമലയുടെ കണ്ണുനീർത്തുള്ളികൾ മഴയിൽ അലിഞ്ഞു ചേർന്നിരുന്നു….

അമ്മയോടൊപ്പം ജോലികളോരോന്നായി തീർക്കുമ്പോഴും മനസ്സിലെ പൊള്ളൽ മറച്ചു പിടിക്കാൻ പാടുപെടുകയായിരുന്നു അവൾ. ശാരദയുടെ ഏറ്റവും അവസാനത്തെ വാക്കുകളായിരുന്നു അമലയുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നത് .

ചിന്നു മോളുടെ കളികളിലും കുസൃതികളിലും പങ്കു ചേരാൻ അവൾക്കായില്ല. വൈകിട്ട് പൂമുഖത്തു നിന്നും ശിവനന്ദനന്റെ ശബ്ദം കേട്ടെങ്കിലും വാതിൽ ചാരി മുറിക്കുള്ളിൽ തന്നെ ഇരുന്നു അമല…

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ചിലപ്പോഴൊക്കെ ചിന്നുമോൾ അമലയുടെ കൂടെ ഉറങ്ങും. ഇടയ്ക്കൊക്കെ വിനുവോ വേണിയോ എടുത്തു കൊണ്ടു പോവും. അമലക്കരികെ കിടന്നു എന്തെല്ലാമോ പറയുന്നതിനിടയിൽ ചിന്നു പറഞ്ഞു.

“നന്ദു മാമ്മൻ ചിറ്റയെ ചോദിച്ചിരുന്നു, ഞാൻ പറഞ്ഞു ചിറ്റയ്ക്ക് തല വേദനിക്കുന്നുന്ന് . അപ്പോ മാമ്മൻ പറയാ അതിനുള്ള മരുന്ന് നന്ദു മാമ്മന്റെ കൈയിലുണ്ടെന്ന് ചിറ്റയോട് പറയാൻ. തെന്തു മരുന്നാ ചിറ്റേ? ”

“ചിറ്റയ്ക്കറിയില്ല, മോൾ മാമ്മനോട് തന്നെ ചോദിക്ക് ”

നാളെ ശിവേട്ടനോട് സംസാരിക്കണം, പറഞ്ഞു മനസ്സിലാക്കണം.പക്ഷേ തിരിച്ച് , എപ്പോഴെങ്കിലും ഞാൻ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ …

കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ മോൾ ഉറങ്ങിയിരുന്നു. വിനുവേട്ടൻ വന്നു എടുത്തു കൊണ്ടു പോയതിനു ശേഷമാണ് ബെഡിൽ കിടന്ന ബാർബി ഡോളിനെ കണ്ടത്. ചിന്നുവിന്റെ സന്തതസഹചാരിയാണ്, ഊണിലും ഉറക്കത്തിലും അത് കൂടെ വേണം. രാവിലെ കൊടുക്കാമെന്നു കരുതിയപ്പോഴാണ് വിനുവേട്ടന്റെ റൂമിൽ നിന്ന് അവളുടെ ചിണുങ്ങൽ കേട്ടത്, വാശിക്കാരിയാണ്, പിന്നെ താമസിച്ചില്ല അതുമെടുത്ത് നേരേ വിനുവേട്ടന്റെ റൂമിലേക്ക് നടന്നു. പകുതി ചാരിയ വാതിലിൽ തട്ടാൻ തുടങ്ങിയതും വേണിയുടെ ശബ്ദം കേട്ടു.

“വിനുവേട്ടൻ എന്താ ഈ പറയുന്നത്, നന്ദേട്ടൻ അമ്മുവിന്റെ മനസ്സിലില്ല .. ഒരിക്കൽ കൂടി എന്റെ ഏട്ടനെ കോമാളിയാക്കാൻ ഞാൻ സമ്മതിക്കില്ല.അതും ഒരു രണ്ടാം കെട്ടു.. ”

തുടർന്നു കേട്ടു നിൽക്കാനുള്ള കരുത്തില്ലായിരുന്നു, വാതിലിൽ ചെറുതായൊന്നു തട്ടി അകത്തേക്ക് കയറി,ബാർബിയെ ബെഡിലേക്കിട്ട് വേണിയുടെ വിളറിയ മുഖത്ത് നോക്കി പറയുമ്പോൾ അമലയുടെ ശബ്ദം പതറിയില്ല.

“ഒളിഞ്ഞു നിന്ന് കേട്ടതല്ല, കേട്ടു പോയതാണ്.. നീ പറഞ്ഞത് ശരിയാണ് വേണി, ശിവനന്ദനൻ ഒരിക്കലും അമലയുടെ മനസ്സിലുണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോണില്ല. എന്റെ ജീവിതത്തിൽ ഒരു പുരുഷനേ ഉണ്ടായിട്ടുള്ളൂ, അത് മരണം വരെ അങ്ങിനെ തന്നെ ആയിരിക്കും. ശിവനന്ദനൻ അമലയെന്ന വിഴുപ്പുകെട്ടു ചുമക്കേണ്ടതില്ല, അയാളെന്നല്ല, ആരും … ആരുടേയും ജീവിതത്തിൽ ഞാൻ തൂങ്ങി പിടിച്ചു കിടക്കില്ല… ആരുടേയും ”

“അമ്മൂ.. ഞാൻ..
അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല ”

“എനിക്ക് ദേഷ്യമോ സങ്കടമോ ഒന്നുമില്ല വേണി, കാര്യങ്ങൾ വ്യക്തമാക്കിയെന്നേ യുള്ളൂ.. ഗുഡ് നൈറ്റ്‌ ”

വാക്കുകൾ കിട്ടാതെ നിൽക്കുന്ന വേണിയെയും വിനുവേട്ടനെയും നോക്കി ഒരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ അമലയുടെ കണ്ണുകൾ പുകയുന്നുണ്ടായിരുന്നു.

ഒരു യോഗ്യതയും ഇല്ലെന്നറിഞ്ഞിട്ടും ഇടയ്ക്കെപ്പോഴോ മനസ്സിടറിപ്പോയതോർത്താവാം പുലരുവോളം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

രാവിലെ അടുക്കളയിലെ ജോലികൾ തുടങ്ങിയപ്പോഴാണ് അമ്മ വന്നത്.

“അമ്മൂ നീ സതിയുടെ അടുത്ത് പോണില്ലേ ഇന്ന്? ”

“അതിന് അവിടെ അവരൊക്കെ ഇല്ലെ അമ്മേ, അശ്വതിയും അമ്മയുമൊക്കെ,
പിന്നെന്തിനാ ഞാൻ പോണത്?

“അവരൊക്കെ ഇന്നലെ വൈകുന്നേരം തന്നെ തിരിച്ചു പോയിന്ന്, ആ കുട്ടിക്ക് എന്തോ അത്യാവശ്യം ഉണ്ടത്രേ.നീ ഒന്ന് ചെല്ലമ്മൂ , ഇല്ലെങ്കിൽ അവരെന്തു കരുതും? ”

മനസ്സില്ലാമനസ്സോടെ സ്വയം പഴിച്ചു കൊണ്ടാണ് അമല ചെമ്പകശ്ശേരിയിൽ എത്തിയത്. ശിവേട്ടനെ പുറത്തൊന്നും കണ്ടില്ല. ഇഡ്ഡ്ലിയും സാമ്പാറുമൊക്കെ ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വെക്കാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്.

“അമ്മൂ, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ”

മുഖത്തേക്ക് നോക്കാതെ അമല പറഞ്ഞു.

“അമ്മുവല്ല അമല, അങ്ങിനെ വിളിച്ചാൽ മതിയെന്നെ. ഭർത്താവ് മരിച്ചുപോയൊരു പെണ്ണാണ് ഞാൻ… വിധവ.. തുറന്നു തന്നെ ചോദിക്കാം, ശിവേട്ടന്റെ ഉദ്ദേശമെന്താ, എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്? ”

“അമല നീ എന്തൊക്കെയാ ഈ പറയുന്നേ? ”

“ഞാൻ പറയുന്നതെന്താണെന്ന് ശിവേട്ടന് വ്യക്തമായി അറിയാം. അശ്വതിയെ ഭാര്യയാക്കുന്നതോടൊപ്പം അമലയെ വെപ്പാട്ടിയാക്കാനാണോ ശിവനന്ദനൻ ആഗ്രഹിയ്ക്കുന്നത്? ”

ഒന്നും മിണ്ടാതെ അവൻ അവളെ നോക്കി നിന്നു. അമല വായിൽ വന്നതൊക്കെയും വിളിച്ചു പറഞ്ഞു. ശിവന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. അവന്റെ കൈ ഉയർന്നു താഴ്ന്നതിനൊപ്പം അമലയുടെ കവിൾത്തടം പുകഞ്ഞു.

“നിർത്തെടി, എന്തൊക്കെയാ ഈ വിളിച്ചു പറയുന്നതെന്നോർമ്മയുണ്ടോ, ഈ ശിവനന്ദനൻ അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്തവനാണെന്ന് കരുതിയോ.അശ്വതി എനിക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്, വേണിയെ പോലെ. നിന്നോട് ഞാൻ വേറൊരു രീതിയിൽ പെരുമാറിയെങ്കിൽ അത് എന്റെ പെണ്ണായായി കണ്ടിട്ടു തന്നെയാ. വേറൊരുത്തന്റെ താലി നിന്റെ കഴുത്തിൽ കിടന്നപ്പോൾ അകലം പാലിച്ചു നിന്നിട്ടുമുണ്ട്. പക്ഷേ ഞാൻ ഒരു പെണ്ണിനെയേ സ്നേഹിച്ചിട്ടുള്ളൂ, ആഗ്രഹിച്ചിട്ടുള്ളൂ, അന്നും ഇന്നും.. അമലയെ .. അവളെ മാത്രം.. ”

ഒരു നിമിഷം അവളെയൊന്ന് നോക്കിയിട്ട് അവൻ പറഞ്ഞു.

“എന്നിട്ടും എന്നെ ഇങ്ങനെയൊക്കെ ആണല്ലോ മനസ്സിലാക്കിയത്..ഛേ”

അമലയെ തള്ളിമാറ്റി അവൻ പുറത്തേക്ക് നടന്നു. മുന്നോട്ട് വേച്ചു പോയ അവളുടെ നെറ്റി കിച്ചൻ റാക്കിന്റെ മൂലയിൽ തട്ടി മുറിഞ്ഞതോ ചോര പൊടിഞ്ഞതോ അവളറിഞ്ഞില്ല. അവന്റെ വാക്കുകളുടെ ആഘാതമായിരുന്നു അതിലേറെ മനസ്സിൽ…

ഇത്തിരി കഴിഞ്ഞു മുറ്റത്ത് നിന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കാതിലെത്തി.ഉച്ചഭക്ഷണമുൾപ്പെടെ വേഗത്തിൽ ജോലികളെല്ലാം തീർത്തു അമല ഇറങ്ങിയപ്പോഴും ശിവൻ തിരിച്ചെത്തിയിട്ടില്ലായിരുന്നു….

(തുടരും )

Click Here to read full parts of the novel

4.1/5 - (31 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!