Skip to content

വർഷം – പാർട്ട്‌ 21

varsham-aksharathalukal-novel

കടന്നു വന്ന പകലുകൾ എല്ലാം ഇരുൾ അടഞ്ഞതു പോലെ തോന്നി….. രാവും പകലും ഒരു പോലെ…… പിന്നീട് ആണ് അറിഞ്ഞത് അതു മനുവേട്ടന്റെ അച്ഛന്റെ തറവാട് വീട് ആണെന്ന്… ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും യാത്ര പറഞ്ഞു…. വിദ്യയെ ഒപ്പം നിർത്തി…..

അവൾ നിഴൽ പോലെ കൂടെ ഉണ്ടെങ്കിലും അവളോട്‌ വർത്തമാനം പറച്ചിൽ തീരെ കുറവായിരുന്നു…. രാത്രിയിൽ കൂട്ടിരുന്നു പാവം ഉറങ്ങി പോകാറുണ്ട്…. അവളെ മടിയിൽ ചായ്ച്ചു കിടത്തി നീല രാവിൽ തുറന്നിട്ട ജാലകത്തിനപ്പുറത്തെ മാവിൻ ചുവട്ടിൽ എനിക്കായി മാത്രം വിരുന്നെത്തുന്ന നിഴൽ രൂപങ്ങളെ നോക്കി ഇരിക്കുമായിരുന്നു….

ചടങ്ങുകൾ എല്ലാം കഴിഞ്ഞതോടെ അവളും വീട്ടിലേക്ക് പോയി…. പോകാൻ നേരം അച്ഛനും അമ്മയും നിർബന്ധിച്ചു കൂടെ ചെല്ലാൻ…. പോയില്ല…..

ആളൊഴിഞ്ഞ വീട്ടിൽ നമ്മൾ നാലു പേര് മാത്രം…. മനുവേട്ടന്റ് അച്ഛനും അമ്മയും ഞാനും അച്ഛന്റെ ജേഷ്ഠനും…വല്യച്ചന് ഓഹരി ആയി കിട്ടിയത് ആണ് തറവാട് മക്കൾ ഓക്കെ ദൂരെ സ്ഥലങ്ങളിൽ ആണ്.. വല്യച്ഛന്റെ ഭാര്യ മരിച്ചു തനിച്ചാണ് തറവാട്ടിൽ താമസം……

പടർന്നു പന്തലിച്ചു കായ് ഫലങ്ങളോടെ നിന്ന ഒരു മരം പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വാടി തുടങ്ങി…. പതിയെ ഇലകൾ കൊഴിയാൻ തുടങ്ങി….. ചില്ലകൾ ഉണങ്ങാൻ തുടങ്ങി…… തായി തടിയിൽ മാത്രം ഒരു കിളിർപ്പ് അവശേഷിച്ചു അതു ഉണങ്ങിയില്ല എന്ന് അറിയാൻ… അതുപോലെ ആയിരുന്നു അമ്മ…… അമ്മയുടെ ചിരിച്ച മുഖം കണ്ടിട്ടില്ല….. ആദ്യമൊക്കെ നടന്നു നിന്ന അമ്മ പിന്നീട് അത്യാവശ്യങ്ങൾക്ക് മാത്രം കട്ടിൽ വിട്ടു എഴുനേൽക്കാൻ തുടങ്ങി…… അമ്മയുടെ ലോകം ആ മുറി ആയി ചുരുങ്ങി….

അമ്മയ്ക്ക് ആഹാരം മുറിയിൽ കൊണ്ടു കൊടുക്കും….. കഴിക്കാൻ മടിയാണ് ഞാൻ കൂടെ ഇരുന്നാൽ അമ്മ കുറച്ചു കഴിക്കും കുറെ എന്നെയും കഴിപ്പിക്കും… കഴിച്ചു കഴിഞ്ഞു അമ്മ പഴയ കഥയൊക്കെ പറയും…..

അമ്മയുടെ ഇല്ലം അവിടെ നിന്നു കുറച്ചേ ഉള്ളൂ എന്ന് പറയും….. അച്ഛനെ കണ്ടതും, സംസാരിച്ചതും അതുവരെ പുറത്തേക്ക് പോലും ഒറ്റയ്ക്ക് പോകാൻ ധൈര്യം ഇല്ലാതിരുന്ന അമ്മ അച്ഛന്റെ കൂടെ ഇറങ്ങി പോന്നതും എല്ലാം……

“എല്ലാവരും പറയുന്നുണ്ടായിരുന്നു മോളെ എന്റെ വീട്ടുകാരുടെ ശാപം കൊണ്ടാണ് എന്റെ മനുകുട്ടന് ഇങ്ങനെ വന്നത് എന്ന്….. ”

“അങ്ങനെ ഒന്നും ഇല്ല അമ്മേ…. ”

“ഉണ്ട്‌ മോളെ ബ്രാഹ്മണ ശാപം ആ കുലത്തിൽ പിറന്നിട്ട് എനിക്കുഅതു ഏൽക്കാതെ പോകില്ല….. എനിക്കു വന്നാലും എന്റെ കുഞ്ഞിനെ കൊണ്ടുപോകാതെ ഇരിക്കാമായിരുന്നു…… ”
“എനിക്ക് കിട്ടാനുള്ള ഏറ്റവും വലിയ ശിക്ഷ തന്നെ അതല്ലേ…. ഞാൻ ഇരിക്കെ എന്റെ കുഞ്ഞു പോയില്ലേ….? ”

“സത്യത്തിൽ ഞാൻ അല്ലെ മോളെ കാരണക്കാരി.? ”

“ഇല്ലമ്മേ ഓക്കെ അമ്മയ്ക്ക് തോന്നുന്നതാ… ”

മനുഷ്യന് മനുഷ്യനെ ശിക്ഷിക്കാൻ പറ്റില്ല അമ്മേ… എനിക്കു ഇഷ്ട്ടമില്ലാത്തൊരാൾ നശിച്ചു പോകണം എന്ന് പ്രാർഥിച്ചു അയാളെ നശിപ്പിക്കാൻ പറ്റുമോ? “ഓക്കെ അമ്മയ്ക്ക് തോന്നുന്നതാണ്..

“ഞാൻ ഈ ഭൂമിയ്ക്ക് മീതെ ഇരിക്കുന്നതിന്റെ ഒരു കാരണം നീയാണ് മോളെ…. എനിക്കു ആ കുഞ്ഞു മുഖം ഒന്ന് കാണണം….. അതിനുള്ള യോഗം കൂടി ഭഗവാൻ എനിക്കു തരട്ടെ…. ”

“അമ്മ കൂടി തളർന്നു പോകല്ലേ അമ്മേ… ”

“ആര് ആശ്വാസവാക്ക് പറഞ്ഞാലും അതൊക്കെ എനിക്കു വേദന ആണ് മോളെ…. ജീവിക്കാൻ എനിക്കു കാരണങ്ങൾ ഇല്ല….. ഒരു അമ്മ ആകുമ്പോൾ നിനക്ക് മനസിലാകും… ”

അമ്മ കിടന്നു കഴിഞ്ഞപ്പോൾ മുറിക് വെളിയിൽ ഇറങ്ങി…..
പറമ്പിലൂടെ നടന്നു ഏട്ടന്റെ അരികിൽ പോയിരുന്നു….

അമ്മ പറഞ്ഞത് ശരിയല്ലേ ഏട്ടാ..കാണാൻ സ്വപ്നങ്ങളും നാളെയുടെ പ്രതീക്ഷയും ഇല്ലെങ്കിൽ പിന്നെ എന്തിനു ജീവിക്കണം…..

കാണുന്നുണ്ടോ ഏട്ടാ അമ്മയെ അച്ഛനെ…. എന്റെ വിശേഷം അറിയുന്നുണ്ടോ? “”അമ്മ രാജകുമാരി ആയ കഥ കേൾക്കാൻ ഒരാൾ കൂടി വരുന്നു….. കഥയിലെ രാജകുമാരനെ എവിടെ എന്ന് ഒരു ചോദ്യം അതിൽ ഉണ്ടാകും…..
കുന്നോളം സ്നേഹം കൂട്ടി വച്ചിട്ട് ദൂരെ ഒരിടം വരെ പോയി എന്ന് പറയാം അല്ലെ….?

വെട്ടി നട്ട പാരിജാതത്തിന്റെ ഇലകൾ കൊഴിഞ്ഞു കമ്പു മാത്രം നിൽക്കുന്നു പുതിയ ഒരു അതി ജീവനത്തിനായി……

കൊതിപിടിപ്പിച്ചു കൊണ്ടു മാങ്ങയും ചക്കയും രസവും ഓക്കെ കടന്നു പോയി….. വിശേഷം അറിയാൻ ഇടക്ക് അമ്മയും അച്ഛനും ഓക്കെ വന്നു പോയി….

അടുത്ത വീട്ടിൽ താമസിക്കുന്ന അച്ഛന്റെ സ്വന്തത്തിൽ ഉള്ള ചേച്ചിയെയും കൂട്ടി ആണ് ആശുപത്രിയിൽ പോയിരുന്നത്…. അച്ഛൻ കൂടെ ഉണ്ടാകും…. ഒന്നും അച്ഛനോട് അങ്ങോട്ട്‌ ആവിശ്യപെടാതെ അച്ഛൻ എല്ലാം അറിഞ്ഞു കൈ എത്തും ദൂരത്തു കൊണ്ടു തരുമായിരുന്നു…

ഇടയ്ക്ക് അച്ഛൻ മംഗലത്തറയിൽ പോയി വരുമായിരുന്നു…. ഒരിക്കൽ അച്ഛൻ എന്നോട് ചെല്ലുന്നോ എന്ന് ചോദിച്ചു…..

പോകണം എന്ന് ഉണ്ടായിരുന്നു….. അന്ന് മനുവേട്ടന്റെ ഒപ്പം ആ വീട്ടിൽ നിന്നു ഇറങ്ങിയതാ…. കയറി ചെല്ലുമ്പോൾആളില്ല….

എന്തോ വേണ്ടാന്നു തോന്നി

“അച്ഛൻ പോയിട്ടു വാ…. ”

“മ്… അച്ഛൻ അവിടുത്തെ മില്ല് ഓക്കെ വിൽക്കാൻ ഏല്പിച്ചിരിക്കുവാ… ”

“ഇനി അങ്ങോട്ട്‌ പോകുന്നില്ലേ അച്ഛാ…. ”

“ഇല്ല…. അവിടെ ഇനി ആരാ ഉള്ളത്….. വില ഒന്നും നോക്കുന്നില്ല…. വീട് അവിടെ കിടക്കട്ടെ അവൻ ഓടി കളിച്ചു നടന്നതാ….. ഓരോ മുക്കിലും അവന്റെ കാൽപ്പാട് കാണും…. ”
“പോയിട്ടു വരാം മോളെ…… അകത്തു പോയിരുന്നോ എന്തെകിലും ഉണ്ടെങ്കിൽ അപ്പുറത്തെ രമയെ വിളിക്കണം…. വല്യച്ഛൻ പെൻഷൻ വാങ്ങാൻപോയതാ ഉച്ചക്കെ വരൂ….

“മ് അച്ഛൻ പോയിട്ടു വാ….. ”

അടുക്കളയിലെ പണി ഓക്കെ കഴിഞ്ഞു മുറിയിലേക്ക് പോയി…..
ബുക്ക്‌ എടുത്തു മറിച്ചു… മണി എഴുതികൊണ്ടു വന്ന അവന്റെ വിശേഷങ്ങൾ…. ഇനിയും നീണ്ടു കിടക്കുന്ന വെള്ള കടലാസുകൾക്ക് മീതെ അക്ഷരത്തിൽ ഞാൻ മഷി പുരട്ടി…… ഒരിക്കലും മനുവേട്ടൻ ഇല്ലാതായി എന്ന് തോന്നിയില്ല ഞാൻ പറയുന്ന വിശേഷങ്ങൾ കേൾക്കാൻ എന്റെ അടുത്ത് എവിടെയോ ഉള്ളത് പോലെ….ഞാൻ എഴുതുമ്പോൾ എന്റെ അടുത്തിരുന്നു കേൾവിക്കാരൻ ആയി ഉണ്ടാകും…. എല്ലാം മനുവേട്ടന് വേണ്ടി എഴുതുന്ന എഴുത്തുകൾ ആയിരുന്നു…..

മണി “ചേട്ടാ” എന്ന് സംബോധന ചെയ്തു എഴുതിയാതായിരുന്നു അവന്റെ വിശേഷങ്ങൾ… അതിൽ പിന്നെ” മനുവേട്ടാ “എന്ന് എഴുതി തുടങ്ങി……

രാത്രിയിൽ റാന്തൽ വെട്ടത്തിന്റ വെളിച്ചത്തിൽ ആണ് എഴുതിയിരുന്നത്…. അതൊരു ഓർമയും അനുഭൂതിയും ആയിരുന്നു….. എഴുതുമ്പോൾ ആ അക്ഷരങ്ങളിൽ ജീവിക്കും…. എഴുതി കഴിയുബോൾ വെളിച്ചത്തിൽ തെളിയുന്ന നിഴലുകൾ എഴുതിയ കഥ കാണിച്ചു തരും…..

ആ മുറി തന്നെ ആയിരുന്നു ലോകം….. ഒരിക്കലും വിശ്വസിക്കാൻ കഴിയാതിരുന്നത് ജീവൻ ഇല്ല എന്നുള്ളത് ആയിരുന്നു…… എന്റെ ഓർമകൾക്കും കഥകൾക്കും ഒന്നും ജീവനില്ല…….

ആഴ്ചകൾ കടന്നു പോയി…. അമ്മയ്ക്ക് കാലുകളൊക്കെ നീരുവന്ന് നടക്കാൻ തീരെ ബുദ്ധിമുട്ട് ആയി….. അമ്മ തീരെ ആ മുറിയിൽ നിന്നു പുറത്തേക്ക് വരാതെ ആയി…..

ചടങ്ങുകൾ ഒന്നും ഇല്ലാതെ മാസക്കാലം കടന്നുപോയി….. മാസം തികയറായപ്പോൾ തന്നെ ഒരു സ്ത്രീ യെ അച്ഛൻ സഹായത്തിനു നിർത്തി……

ആശുപത്രിയിലേക്ക് പോകുമ്പോൾ അമ്മയ്ക്ക് കൂടെ വരാൻ ഒത്തിരി ആഗ്രഹം ഉള്ളത് പോലെ തോന്നി….

“സമയം ആകുമ്പോൾ ഞാൻ കൂട്ടികൊണ്ടു വന്നോളാം മോള് സമാധാനത്തോടെ പൊയ്ക്കോ “അച്ഛൻ പറഞ്ഞു…

ആവേശത്തോടെ കൈപിടിച്ച് കൂടെ കൊണ്ടു പോകേണ്ട ആളെഅങ്ങോട്ട്‌ പോയി കണ്ടു….. ഒരിക്കലും കണ്ണീരു കൊണ്ടു എന്റെ വിശേഷങ്ങൾ പറഞ്ഞിരുന്നില്ല, അതു ഇഷ്ടമായിരുന്നില്ല…. അതുകൊണ്ട് കുഞ്ഞിനേയും കൊണ്ട് മടങ്ങി വരും എന്ന് പറഞ്ഞു ഇറങ്ങി…

പ്രസവസമയം ആയപ്പോൾ അമ്മയും വിദ്യയും കൂടി വന്നു….

അസ്ഥി നുറുങ്ങുന്ന വേദന കടിച്ചു അമർത്തി അവനു ഭൂമിയിലേക്ക് ഉള്ള വഴി തെളിച്ചു….. കാഴ്ചയെക്കാൾ മുന്നേ ആ ശബ്ദം കാതുകളിൽ മുഴങ്ങി….. കഥയിലെ രാജകുമാരിക്കും രാജകുമാരനും കുഞ്ഞു പിറന്നു….

ചിരിക്കാൻ മറന്നുപോയ ചുണ്ടുകൾ വലിഞ്ഞു പുഞ്ചിരിച്ചു തുടങ്ങി……കണ്ണീർ വറ്റിയ കണ്ണുകളിൽ കുസൃതി തിളക്കം…..

മറ്റൊരു കയ്യിൽ ഇരുന്നു അവൻ കരയുമ്പോൾ അറിയാതെ എന്റെ നെഞ്ചു വേദനിക്കാൻ തുടങ്ങി…. വേദനയുടെ അവസാനം നെഞ്ചിൽ നനവ് പടരാൻ തുടങ്ങി…..

അപ്പോൾ അമ്മയെ ഓർമ വന്നു…. “ഒരമ്മയുടെ സങ്കടം….. ആര് എന്ത് പറഞ്ഞാലും ആ നോവ് നികത്താൻ ആകില്ല എന്ന് മനസിലായി….. ”

വയ്യായിക കാരണം അമ്മയ്ക്ക് ആശുപത്രിയിൽ വന്നു മോനെ കാണാൻ പറ്റിയില്ല…. ഡിസ്ചാർജ് ആയി വീട്ടിൽ ചെന്നിട്ടു ആണ് അവനെ കണ്ടത്……

മോനെ കണ്ടപ്പോഴും അമ്മ മനുകുട്ടാ എന്ന് വിളിച്ചു കരയുക ആയിരുന്നു…..

അമ്മ ഒരു മാസം കൂടെ നിന്നു….
“ഇതൊക്കെ നമ്മുടെ വീട്ടിൽ ആകേണ്ടത് ആണ്…. ”

“മ്… ”

“ഇനി അങ്ങോട്ട്‌ വരില്ലേ മോളെ..? ”

“ഇല്ലന്ന് അച്ഛൻ പറയുന്നത് കേട്ടു…. മില്ല് വില്പന ആയില്ലേ… ഇനി അങ്ങോട്ട്‌ വരവ് ഉണ്ടാകില്ല…. ”

“മ് ”

അതു കഴിഞ്ഞു അമ്മ വീട്ടിലേക്ക് തിരിച്ചു പോയി…. മോന്റെ വിശേഷങ്ങൾ അറിയാൻ വിദ്യ ഒന്നിടവിട്ട് വിളിച്ചു കൊണ്ടിരുന്നു….

മനുവേട്ടന്റ് അമ്മ മോൻ വന്നതിന് ശേഷം കുറച്ചു നേരം അവനെ കളിപ്പിക്കാനും കണ്ണെഴുതാനും ഓക്കെ വന്നു തുടങ്ങി…..

അവനെ അച്ചു എന്ന്പേര് വിളിച്ചു അമ്മ അവനു പ്രിയപ്പെട്ടതായി…കമഴ്ന്നു വീണു പിന്നെ ഇരുന്നു പിച്ച നടന്നു പതുക്കെ ഓടി നടക്കാൻ തുടങ്ങി അവൻ….

പതുക്കെ ജീവിതത്തിലേക്ക് തിരികെ വരണം എന്ന ആഗ്രഹം അമ്മയിലേക്ക് വന്നപ്പോഴേക്കും അമ്മയും ഞങ്ങളോട് യാത്ര പറഞ്ഞു…. പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം ഒറ്റപ്പെടൽ ആയിരുന്നു…. ഇരുട്ടിനെ പ്രണയിച്ച ദിവസങ്ങൾ….
വിശക്കുമ്പോൾ എന്നെ തേടി പിടിച്ചു മോൻ അവന്റെ വിശപ്പ് മാറ്റിയിരുന്നു.. അതുകൊണ്ട് ഇരുട്ട് അവനെയും ബാധിച്ചില്ല…..

അച്ഛനും അധികം പുറത്തേക്ക് എങ്ങും പോകാതെ ആയി നാലു ചുവരുകളുടെ മറയിൽ ആയി എല്ലാവരും….

വിദ്യ കോളേജ് പഠനം തുടങ്ങിയിരുന്നു ആ ഇടയ്ക്ക് അവൾക്ക് ആലോചനകൾ വന്നു…. നല്ല ഒരു ബന്ധം ഉറപ്പിച്ചു… വിശേഷങ്ങൾ ഓക്കെ അവൾ തന്നെ വിളിച്ചു പറഞ്ഞിരുന്നു…..

വിവാഹത്തിന്റെ വിവരം പറയാൻ അച്ഛൻ വീട്ടിൽ വന്നപ്പോഴാണ് മനുവേട്ടന്റെ അച്ഛൻ എന്നെ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത്…..

അച്ഛൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു….. നിവർത്തി ഇല്ലാതെ എനിക്കു സമ്മതിക്കേണ്ടി വന്നു…..

“മോള് സന്തോഷത്തോടെ പൊയ്ക്കോ…. ഇവിടെ നിനക്ക് അധികം ബന്ധങ്ങൾ ഒന്നും ഇല്ലാതെ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് ആയിരിക്കും… “മോനെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരാം മോളെ…. ”

അങ്ങനെ ആണ് മനുവേട്ടൻ ഉറങ്ങി കിടക്കുന്ന ഭൂമി വിട്ടു ഞാൻ വീട്ടിലേക്ക് മടങ്ങി വന്നത്……
കല്യാണം കഴിഞ്ഞു പോയെങ്കിലും ഇടക്ക് ഇടക്ക് വിദ്യ വീട്ടിൽ വന്നു നിൽക്കും പണ്ടത്തെ പോലെ ഞങ്ങൾക്ക് ഇടയിലെ ബന്ധം ദൃഡമായി എനിക്കു വേണ്ടി വാദിക്കാൻ എപ്പോഴും അവൾ ഉണ്ടായിരുന്നു…….

മുറിയിലിരുന്ന് ഇരുട്ട് തിന്നപ്പോഴാണ് അവൾ നിർബന്ധിച്ചു പുറത്തേക്ക് ഇറക്കിയത്……
പുറത്തിറങ്ങിയപ്പോൾ സമയം പെട്ടന്നു പോകുന്നത് പോലെ… ഒരു ദിവസം മതിയാകാതെ വരുന്നത് പോലെ തോന്നി…..

ഓർമ്മകൾ ജീവൻ വച്ചു വരച്ചു കാട്ടിയ ജീവിതം ഒന്നുകൂടി വൃന്ദയ്ക്ക് പുഞ്ചിരിയും കണ്ണീരും സമ്മാനിച്ചു…..

എടുത്ത് വച്ച ഡയറിയുടെ പേജിൽ “മനുവേട്ടാ…… അതുമാത്രം എഴുതി… വേറെ ഒന്നും എഴുതാൻ കഴിഞ്ഞില്ല…. പേന വച്ചു ഡയറി മടക്കി

റാന്തലിന്റെ തിരി താഴ്ത്തി അച്ചൂട്ടനോട് ചേർന്നു കിടന്നു…. അപ്പോഴേക്കും ഓടിനു മുകളിൽ കലപില വച്ചു കൊണ്ട് മഴ വന്നെത്തി….

പിറ്റേന്ന് കുറച്ചു വൈകി ആണ് എഴുനേറ്റത്….

അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായ പകർന്നു തന്നു….

“നിനക്ക് ഇന്ന് പോണോ മോളെ? ”

“പോണം… ”

“സമയം പോയി എന്നാൽ ചെന്നു പോകാൻ നോക്ക്… സമയം എത്ര അയെന്നാ വിചാരം… ”

“മ്… ”

കുളിച്ചു വന്നപ്പോഴേക്കും അച്ചൂട്ടൻ എഴുനേറ്റ് വന്നു….. അവനെ പല്ല് തേപ്പിച്ചു കഴിപ്പിച്ചു….

വിദ്യയുടെ മുറിയിൽ പോയി കുഞ്ഞിനെ കണ്ടു ഇറങ്ങി….. രാത്രിയിലെ മഴ കാരണം ഒരു തണുത്ത പ്രഭാതം ആയിരുന്നു…… സൂര്യൻ മങ്ങി നിന്നു….. ആദ്യത്തെ ബസ് കിട്ടിയില്ല…. അടുത്ത ബസിനു കയറി മാളിൽ എത്തിയപ്പോഴേക്കും പത്തു മിനിറ്റ് താമസിച്ചിരുന്നു…

സമയം എഴുതി സൈൻ ചെയ്തപ്പോൾ റിസപ്ഷനിൽ നിന്നിരുന്ന ജനറൽ മാനേജർ സിദ്ധാർഥ്‌ വാച്ചിലേക്ക് നോക്കുന്നത് കണ്ടു…..

ഒരു കാരണം കിട്ടിയ വിജയഭാവം ഉണ്ടായിരുന്നു ആ മുഖത്ത്……

തൊട്ടടുത്തു ഇരുന്ന ലീവ് രെജിസ്റ്ററിൽ ഉച്ചവരെ ലീവ് എഴുതി വച്ചു ഞാൻ അകത്തേക്ക് പോയി….

കാത്തിരിക്കാം…. .

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വർഷം – പാർട്ട്‌ 21”

  1. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വായിച്ചത്. ഇനിയെങ്കിലും ആ ജീവിതത്തഅതിൽ വർണ്ണങ്ങൾ ചാലിച്ചൂടെ.

Leave a Reply

Don`t copy text!