അന്നത്തെ യാത്രയോടെ ഡേവിസിനെ സ്വീകരിക്കാൻ എന്റെ മനസ്സു ഏറെക്കുറെ പാകപ്പെട്ടു….ഇപ്പോൾ അവൻ എന്നെ വിളിക്കുമ്പോ അവനോടു സംസാരിക്കുമ്പോ ഞാൻ അനുഭവിച്ചിരുന്ന ശ്വാസം മുട്ടൽ ഒരുപാട് കുറഞ്ഞു…… പിന്നെ അപ്പൻറെ അവസ്ഥ മോശമായി തുടങ്ങിയത് കൊണ്ടും ഞാൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ടും ഒരുപാട് എന്നെ ഫോൺ ചെയ്തു ഡേവിസ് ബുദ്ധിമുട്ടിച്ചില്ല…..എന്നാലും വിളിക്കാറുണ്ട്…….അവന്റെ സംസാരത്തിൽ പലപ്പോഴും അവന്റെ സ്വപ്നങ്ങളും അവൻ കണ്ട സ്ഥലങ്ങളും ഇഷ്ടപ്പെട്ട സിനിമകളും അങ്ങനെയൊക്കെ കടന്നു വന്നു……. എന്നോടും അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്…..എന്നെ കേൾക്കാൻ അവനു ഒരുപാട് താല്പര്യമുള്ളതു പോലെ തോന്നാറുണ്ട്…..
അപ്പന്റെ അവസ്ഥ മോശമായി കൊണ്ടിരുന്നു. വേദന ഉണ്ട്…..ആഹാരത്തിനോട് വെറുപ്പ്…തികട്ടൽ……എല്ലാത്തിനും ഉപരി മറവി…..പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചു തുടങ്ങി…….ഇടയ്ക്കു പാലിയേറ്റീവിൽ കൊണ്ട് പോയിരുന്നു……അവർക്കു ഒന്നും ചെയ്യാൻ ഇല്ലാ എന്ന് എനിക്കും അറിയാമായിരുന്നു…എന്നാലും മനസ്സിന് ഒരു ആശ്വാസം……അത്ര തന്നെ…..അപ്പന്റെ അവസ്ഥ കാണുമ്പോൾ ഞാൻ ഡോക്ടർ ആകാൻ പാടില്ലായിരുന്നു എന്ന് തോന്നുന്നു……കാരണം ഞാനും തിരിച്ചറിയുന്നു അപ്പന്ടെ ദിവസങ്ങൾ എണ്ണപെട്ടിരിക്കുന്നു എന്ന സത്യം…..അപ്പന് യാത്രയാവാനുള്ള ദിവസം അടുത്ത് എത്തി..
“ഞാൻ സാൻഡിയാ അപ്പ…….” ഞാൻ പറയുമ്പോ എന്നെ നോക്കും….വെറുതെ ഒന്ന് മൂളും…….പിന്നെ മേലോട്ട് നോക്കി ഒരു കിടപ്പ…… ജോസെഫങ്കിലും അന്നമ്മച്ചിയും പകൽ ഉണ്ടാവും…..വൈകിട്ട് അവർ പോവും……
“കെട്ടു മാറ്റിയാലോ……? മോളേ…….” ജോസെഫേട്ടനാണു……. എനിക്കും അതാണ് ശെരി എന്ന് തോന്നി……ഞാൻ യാന്ത്രികമായി തലയാട്ടി…… ഞാൻ അനാഥയാവാൻ ഏതാനം ദിവസങ്ങൾ മാത്രം……….
.എന്റെ മിന്നു കെട്ട് അപ്പന് കാണാൻ പറ്റുകേല…..അപ്പൻ അതിനു മുന്നേ പോവും….എന്നെ പോലും ഇപ്പോൾ രണ്ടു ദിവസമായി മറന്നിട്ടു….ആനി എന്നാ വിളിക്കുന്നേ ഓർമ്മ വരുമ്പോ….എന്റെ മമ്മയാ ആനി…..ഞാൻ ഓടി ചെല്ലുമ്പോ…..വെള്ളം കൊടുക്കുമ്പോ……വെറുതെ നോക്കും…പക്ഷേ എന്നെ തന്നെ അല്ല നോക്കുന്നെ……
രാത്രി അപ്പൻ അസ്വസ്ഥനാണ്…വേദന കൂടുന്ന സമയം…… ഞാൻ മരുന്ന് കൊടുക്കുമ്പോ കുറച്ചു ഉറങ്ങും…വീണ്ടും അങ്ങനെ തന്നെ……രാത്രിയുടെ നിശബ്ദതയും അപ്പന്ടെ ഞെരക്കവും എന്റെ മനസ്സിനെ തകർത്തു മറിച്ചു കൊണ്ടിരുന്നു….പുറത്തു എന്തെക്കെയോ ശബ്ദം കേൾക്കുന്ന പോ ലെ തോന്നി……അപ്പന്ടെ ശ്വാസം നിന്ന് പോവുമോ എന്ന ഭയത്താൽ ഞാൻ ഉറങ്ങിയിട്ട് പോലും ദിവസങ്ങളായി…… സമയം ഒമ്പതു ഒക്കെ ആയിട്ടുള്ളു എങ്കിലും എനിക്ക് ഒരു അർദ്ധ രാത്രിയുടെ പ്രതീതി തോന്നി….. എനിക്ക് കിടക്കാനും പറ്റുന്നില്ല ഞാൻ വെറുതെ മുകളിലൊക്കെ പോയി….അപ്പന്റെ മുറിയിൽ…മമ്മയുടെ മുറിയിൽ….അപ്പൻ ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുള്ള ലൈബ്രറിയിൽ……എല്ലായിടത്തും എന്റെ അപ്പന്റെ ഓർമ്മകൾ ആയിരുന്നു…. താഴെ അടുക്കളയിൽ വന്നപ്പോൾ…..ഞങ്ങൾ ഒരുമിച്ചു ചിരിച്ചും കളിച്ചും പാചകം ചെയ്ത ഞങ്ങളുടെ ഏറ്റവും ഇഷ്ട സ്ഥലം ആണ്…..ഞാൻ പൊട്ടി കരഞ്ഞു പോയി…ഉറക്കെ…..നിലവിളി കേട്ട് വരാൻ പോലും ..ആരുമില്ല..ഒടുവില അത് തേങ്ങലായി അവസാനിച്ചു..ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായതു പോലെ…. എന്റെ മൊബൈൽ ബെൽ അടിക്കുന്ന ശബ്ദം വിദൂരതയിൽ എങ്ങോ കേൾക്കുന്ന പോലെ തോന്നി……ഞാൻ എണീറ്റ് മൊബൈൽ എടുത്തു…… ആ പേര് കണ്ടപ്പോൾ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഞാൻ മൊബൈൽ ചെവിയോടെ ചേർത്തു……
“സാൻഡീ………….” ഞാൻ നിശബ്ദയായി നിന്നു….. എനിക്ക് മിണ്ടാൻ ശബ്ദമില്ലായിരുന്നു. എന്റെ തേങ്ങൽ പുറത്തു കേൾക്കുമോ എന്ന ഭയം ആയിരുന്നു. അപ്പുറവും നിശബ്ദമായിരുന്നു…..
“കരഞ്ഞോ……കരഞ്ഞു കരഞ്ഞു…അവസാനം നമുക്ക് ആ ചുണകുട്ടിയെ പുറത്തെടുക്കണം……ആ കലിപ്പ് സാൻഡിയെ…………” അവന്റെ ശബ്ദം ആർദ്രമായിരുന്നു….. അത് നിറച്ചും സ്നേഹമായിരുന്നു……
ഞാൻ കരഞ്ഞു പോയി……ഒത്തിരി കരഞ്ഞു…..അവൻ നിശബ്ദനായി ……
“അപ്പൻ നിന്നെ മറന്നോ……..?” അവനാണു.
“മ്മ്……… മ” എനിക്ക് കരച്ചിൽന്റെ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു……
“ഐ ഓറിയന്റ്റേഷൻ പോയോ….ഫോക്കസ് ചെയ്യുന്നുണ്ടോ…….?” അവനാണ്…… എബി…….
“ഇല്ല………… ഞെരക്കം മാത്രം…………. ” ഞാനാണ്……
“മ്മ്…….. സൊ…….. ആ ദിവസം എത്തി…………. ” എബിയാണ്…….
“മ്മ്…..” ഞാനാണെ
“അപ്പന് പോവണ്ടേ സാൻഡി….. അപ്പന് മമ്മയുടെ അടുത്ത് പോവണ്ടേ …….എത്രയോ കാലങ്ങളായി അവർ ആഗ്രഹിക്കുന്ന ദിവസം ആവും ഇത്……..മമ്മ പെട്ടന്ന് ഒരു ദിവസം പോയപ്പോൾ അവർ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഇങ്ങനെ ഒരു ദിവസം……തീർച്ചയായിട്ടു ഉണ്ടാവും……തൻ്റെ പാതി നഷ്ടപ്പെടുമ്പോ ഇങ്ങനെ ഒരു ദിവസം ഓർത്താവും അവർ ആശ്വസിക്കുന്നേ………..” അവൻ ഒന്ന് നിർത്തി….ശെരിയാന്നോ…..അപ്പൻ പറയാറുണ്ട് മമ്മ കാത്തു നിൽക്കുന്നുണ്ടാവും എന്ന്….ഇപ്പൊ കുറച്ചു ദിവസമായി എന്നെ ആനി എന്നാ വിളിക്കുന്നേ……..എനിക്ക് ഇനിയും എബിയെ കേൾക്കണം എന്ന് തോന്നി…….ഞാൻ ചെവിയോർത്തു……
“അപ്പൻ പൊക്കോട്ടെ സാൻഡി…… മമ്മ നിനക്ക് ഇത്രയും നാൾ തന്നില്ലേ……. ” എബിയാണ്…അവന്റെ ശബ്ദം ശാന്തമായിരുന്നു…എന്നാൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചത് പോലെ………ഞാൻ തളരുമ്പോ എന്റെ അപ്പൻ എന്നെ സാന്ത്വനിപ്പിക്കുന്നെ പോലെ……
“ഞാൻ ഒറ്റയ്ക്കായി പോവില്ലേ എബി……….” ഞാനാണെ …
അവനും നിശബ്ദനായി……..
” ഇല്ലല്ലോ……അപ്പൻ നിനക്ക് ഡേവിസിനെ തന്നിട്ടല്ലേ പോവുന്നെ…………….ഈ ലോകത്തുള്ള എല്ലാ മനുഷ്യരും അങ്ങനല്ലേ…….. കുറച്ചു കാലമേ നമ്മളോടൊപ്പം അപ്പനും മമ്മയും ഉണ്ടാവുള്ളു…….പിന്നങ്ങോട്ട് നമ്മൾ തനിയെ അല്ലേ ജീവിക്കാൻ….. നിന്ടെ അപ്പൻ ബാക്കി വെച്ച എത്രയോ കാര്യമുണ്ട്….അതൊക്കെ ചെയ്യേണ്ടേ,…… ആ ഓൾഡ് ഏജ് ഹോമിലെ അപ്പന്മാരും അമ്മമാരും ഇല്ലേ….അവർക്കൊക്കെ ആരാ……നീ അല്ലേയുള്ളൂ സാൻഡി……. അന്ന് നീ അപ്പന്റെ മാത്രം പ്രതീക്ഷ ആയിരുന്നു എങ്കിൽ….ഇന്ന് നീ ഒരുപാട് പേരുടെ പ്രതീക്ഷയാണ്……..”
അവന്റെ വാക്കുകൾ എനിക്കൊരുപാട് ആശ്വാസമേകി…… ഇരുട്ടിലാഴ്ന്ന് പോയ എന്നിലേക്ക് ഒരു നേരിയ മെഴുകുതിരി വെളിച്ചം പോലെ തോന്നി….അവന്ടെ വാക്കുകൾ…….അത് എന്നും അങ്ങാനായിരുന്നല്ലോ…….
“നീ ഉണ്ടാവുമോ എബി എന്നും എന്റൊപ്പം…ഇതുപോലെ ഒരു ഫോൺ കാൾ ആയി എങ്കിലും……? ………………..” ഞാനാണ്……
അവൻ നിശ്ശബ്ദനായിരുന്നു……
“ഞാൻ വെറുതെ ചോദിച്ചതാടാ……. വിട്ടു കള……” ഞാനാണ്.
“നീ വിളിച്ചിട്ടാണോ ഞാൻ എപ്പോഴും നിന്റെ പുറകെ വന്നിട്ടുള്ളതു….നീ എന്നെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ സാൻഡി? …………”
ശെരിയാണ്……ഞാൻ അവനെ ഒരിക്കലും വിളിച്ചിട്ടില്ല…എന്നും അവൻ ഞാൻ വിളിക്കാതെ എന്റൊപ്പം വന്നിട്ടുള്ളൂ…….ഇപ്പോഴും അതേ……….ഈ ഏകാന്തതയിൽ അവന്ടെ ഫോൺ എന്നെ തേടി വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോഴും നിലവിളിച്ചു കൊണ്ടിരുന്നേനെ…..
” സാൻഡി നീ കണ്ണ് തുടച്ചിട്ട് ഗേറ്റ് തുറന്നു കൊടുക്ക്…….പുറത്തു ജോസെഫേട്ടനും അന്നമ്മച്ചിയും ഉണ്ട്…….ഇനി രാത്രി ഒറ്റയ്ക്ക് നിക്കണ്ട….അവരും ഉണ്ടാവും…..ഞാൻ അവരെ വിളിച്ചു പറഞ്ഞിട്ടുണ്ട്….”
ഞാൻ പെട്ടന്ന് കണ്ണുതുടച്ചു എണീറ്റ്……പുറത്തേക്കു നോക്കി…ശെരിയാണ് അവർ പുറത്തു നിൽക്കുന്നു……
“എബി എങ്ങനെ….?”
“അന്ന് ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ ജോസഫ് അങ്കിളിന്റെ നമ്പർ വാങ്ങിയിരുന്നു………പിന്നെ നിൻറ്റെയും അപ്പന്റെയും മൊബൈലിൽ ഞാൻ ഒത്തിരി വിളിച്ചു…നീ എടുക്കുന്നുണ്ടായിരുന്നില്ല……അങ്ങനാ പുള്ളിയെ വിളിച്ചേ…….ഇനി എല്ലാ ദിവസവും രാത്രി അവർ അവിടെ നിക്കട്ടെ…….നീ ഒറ്റയ്ക്ക് നിൽക്കണ്ട….ഒറ്റയ്ക്ക് നിക്കുമ്പോ ഭയങ്കര വേഷമായിരിക്കും കൊച്ചേ….ആരേലും ഉണ്ടാവുമ്പോ ഒരു ആശ്വാസവാ…….”
ആ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്ന കരുതലും സ്നേഹവും……എന്നെത്തെയും പോലെ എന്നെ നൊമ്പരപ്പെടുത്തിയില്ല…എനിക്കു ആശ്വാസമേകി. എൻ്റെ ആരുമല്ലെങ്കിലും എബിയുണ്ടല്ലോ ……
“നിനക്ക് ………ഞാൻ….ആരാ എബി…?.” എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല…..അതിനു മുന്നേ അവന്റെ മറുപടി വന്നു…
“നീ എന്റെ അടുത്ത കൂട്ടുകാരിയാണ് നാട്ടുകാരിയാണ്…..ഈ വക വിശേഷണം ഒന്നുമില്ല….എനിക്കറിയാന്മേല സാൻഡി….. എനിക്കറിയാന്മേല…. എൻ്റെ ആരെക്കെയോ ആണു ……..? “
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു……… ആ വാക്കുകൾ “ആരെക്കെയോ”…..ഇപ്പോഴും നിനക്ക് എന്നെ മനസ്സിലായില്ലേ…….ഞാൻ എന്റെ കണ്ണുകൾ അടച്ചു ……. ഒരു തുള്ളി കണ്ണുനീർ ഒഴുകിറങ്ങി .
“നീ വിട്ടു കള…..ഞാൻ വെറുതെ ചോദിച്ചതാ……ഞാൻ ഇപ്പൊ ഓക്കേ ആയെടാ……നീ വെച്ചോ? ആൻഡ് ……………………….ഒന്നുമില്ല……….വെക്കട്ടെ……” ഞാനാണെ….
“മ്മ്…….നീ വെച്ചോ……..” എബിയാണ്……
“മ്മ്……” ഞാൻ കുറച്ചു നേരം വെക്കാതെ നിന്നു. ജോസഫ് അങ്കിളിനും അന്നമ്മച്ചിയ്ക്കും വാതിൽ തുറന്നു കൊടുത്തു…………. അപ്പോഴും അവൻ ഫോൺ വെച്ചിട്ടുണ്ടായിരുന്നില്ല……
“നീ വെച്ചോടാ എബിച്ചാ…….. ഐ ആം ഓക്കേ………” ഞാനാണ്.
“മ്മ്……..ഓക്കേ …ഡീ…….” അവൻ വെചു. എന്റെ മനസ്സിന് ഒരു ആശ്വാസമായിരുന്നു അവൻ……
ഞാൻ അപ്പൻ്റെ അടുത്ത് വന്നു കിടന്നു……. അങ്ങനെ മൂന്നു നാല് ദിവസങ്ങൾ കടന്നു പോയി…….ആ ദിവസം വന്നെത്തി…അപ്പൻ അസ്വസ്ഥനായി കൊണ്ടിരുന്നു…..ശ്വാസം വലിക്കാൻ ഒരുപാട് ബുദ്ധിമുട്ടി…..പള്ളിയിൽ നിന്നും അച്ഛനും മറ്റും വന്നു പ്രാർത്ഥിച്ചു ……ആരെക്കെയോ വന്നു…അപ്പൻ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി കൊണ്ടിരുന്നു……അപ്പൻ്റെ അസ്വസ്ഥതയും വേദനയും ഒരോ നിമിഷവും വർധിച്ചു കൊണ്ടിരുന്നു…..മണിക്കൂറുകൾ ഇത് തന്നെ തുടർന്ന് കൊണ്ടിരുന്നു…..എനിക്കതു കണ്ടുകൊണ്ടു
നിൽക്കാൻ കഴിയുമായിരുന്നില്ല…..എപ്പോഴും നല്ല ഉന്മേഷത്തോടെ ഊർജ്ജസ്വലനായി ഈ അടുത്ത
കാലം വരെ ഓടി നടന്ന എന്റെ അപ്പനെ എനിക്ക് ഇങ്ങനെ കാണാൻ മേലായിരുന്നു…ഞാൻ മാതാവിന് മുന്നിൽ ചെന്നു കണ്ണടച്ചു നിന്നു……പ്രാർത്ഥിച്ചു……
“മാതാവേ….എന്റെ അപ്പനെ ഇനിയും വേദനിപ്പിക്കല്ലേ……..എത്രയും പെട്ടന്ന്…….നീ അപ്പനെ സ്വീകരിക്കേണമേ……..” ഞാൻ പ്രാർത്ഥന വചനങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു…… ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു…….അപ്പനെ കഷ്ടപ്പെടുത്താതെ വേഗം ദൈവസന്നിധിയിലേക്കു കൊണ്ട് പോവേണമെ………
അന്നമ്മച്ചി എന്റെ ചെവിയിൽ വന്നു പറഞ്ഞു……..” കഴിഞ്ഞു മോളെ…….മാത്യുച്ചായൻ പോയി……..” .
ഞാൻ ദീർഘശ്വാസം എടുത്തു…..അപ്പൻ പോയി……എല്ലാരുടെയും മാത്യുച്ചായൻ പോയി…….
എനിക്ക് ചുറ്റും നിന്നവരെയോ വന്നവരെയോ പോയെവരെയോ ഞാൻ അറിഞ്ഞിരുന്നില്ല……..ഞാനും അപ്പനും മാത്രമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളു…… ചടങ്ങുകൾക്കും മറ്റുമുള്ള പൈസയും മറ്റു ഞാൻ ആദ്യമേ ജോസെഫേട്ടനെ ഏൽപ്പിച്ചിരുന്നു……അപ്പനെ കാണാൻ ഒരുപാട് പേർ വന്നിരുന്നു….. ദൂരെ സ്ഥലങ്ങളിൽ നിന്ന് മറ്റും…..ഞങ്ങളുടെ ഓൾഡ് അജ് ഹോമിൽ നിന്ന് വന്നവർ അവിടത്തെ അന്തേവാസികൾ നിലവിളികൾ കരച്ചിൽ ഞങ്ങൾക്ക് ആരുമില്ലാതായല്ലോ എന്ന രോദനങ്ങൾ……. എല്ലാം എനിക്ക് ചുറ്റും ഉയർന്നു……ഞാൻ മറ്റേതോ ലോകത്തായിരുന്നു……. “എൻ്റെ സാൻഡി ചുണക്കുട്ടീ അല്ലയോ….പിന്നെന്നാ……..” എന്നുറക്കെ വിളിച്ചു പറയുന്ന അപ്പൻ….. ആ അപ്പന് പിന്നാലെ ഒപ്പം എത്താൻ ഓടി
പോകുന്ന പെൺകുട്ടി…
ഡേവിസും കുടുംബവും ഉണ്ടായിരുന്നു….. അവർ എന്നരികിൽ വന്നിരുന്നു…..മോളി ആന്റിയും വന്നിരുന്നു….എബിയെയും ശ്വേതയെയും ഞാൻ കണ്ടില്ല…… വന്നിട്ടുണ്ടാകാം……. ഞാൻ കണ്ടില്ല……ചടങ്ങുകൾ കഴിഞ്ഞു മൂന്നു ദിവസം ആരെക്കെയോ ഉണ്ടായിരുന്നു……പിന്നെ ഞാൻ മാത്രമായി….. എബി പറഞ്ഞതനുസരിച്ചു ജോസെഫേട്ടനും അന്നമ്മച്ചിയും രാത്രിയും ഉണ്ടായിരുന്നു…….എബി വിളിച്ചിരുന്നു…ശ്വേതയും…..എബി വന്നിരുന്നു എന്ന് പറഞ്ഞു….ഞാൻ കണ്ടില്ല….
ഞാൻ അപ്പൻ്റെ മുറിയിൽ നിന്നിറങ്ങിയിരുന്നില്ല……… അപ്പൻ മരിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡേവിസിന്റെ വീട്ടുകാർ വന്നിരുന്നു…… കെട്ട് ഒരു വര്ഷം കഴിഞ്ഞു മതി എന്ന് തീരുമാനിച്ചു……ഡേവിസ് എന്നെ വിളിക്കാറുണ്ട്……. ഡേവിസും കുടുംബവും തിരിച്ചു കാനഡയിലേക്ക് പോയി……. വീട്ടിൽ വന്നു യാത്ര പറഞ്ഞിട്ടാണ് പോയത്…… പാവം ഡേവിസ്…… ഒരു കെട്ട് ഉറപ്പിച്ച വ്യെക്തിക്ക് എന്തൊക്കെ മോഹങ്ങൾ ഉണ്ടാവും……. ഞാൻ അവനു പറ്റിയ ഒരു ഇണ അല്ല എന്ന് തോന്നുന്നു…..
മോളി ആന്റി എന്നെ കാണാൻ വരുമായിരുന്നു……എബിയുടെ അപ്പൻ കിടപ്പാണ്….എന്നിട്ടു പോലും
എങ്ങനെയും സമയം ഉണ്ടാക്കി എന്നെ കാണാൻ വരുമായിരുന്നു. എബിയോട് സംസാരിക്കുമ്പോ…എനിക്ക് അപ്പനെ ഓർമ്മ വരുന്നു…വീണ്ടും എനിക്ക് അവനോടു അടുക്കാൻ തോന്നുന്നു……അത് പാടില്ല….അത് വലിയ തെറ്റാണ്…ഞാൻ അവൻ്റെ ഫോൺ കോളുകൾ എടുക്കാതായി……ഞാൻ ഫോൺ കട്ട് ചെയ്തു കൊണ്ടിരുന്നു……എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമോ എന്ന് തോന്നി തുടങ്ങിയിരുന്നു…. ഞാൻ അപ്പൻ്റെ ഓൾഡ് അജ് ഹോമിൽ പോയി……എന്നെ കണ്ടപ്പോൾ അവരെല്ലാം ഓടി വന്നു……അവർക്കു എന്നിലൂടെ അപ്പനെ കാണാൻ കഴിയും എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു…….തയ്യൽ യൂണിറ്റ് ചേച്ചിമാർക്കും അങ്ങനെ തന്നെ……റബ്ബർ തൊഴിലാളികളും അങ്ങനെ തന്നെ…….ഒരൂ ദിവസവും അവരിൽ പലരും പല ആവശ്യങ്ങളുമായി എന്നെ സമീപിക്കാൻ തുടങ്ങി..ക്രമേണ അതിനു പരിഹാരം കാണലും…..എല്ലാം മുന്നോട്ടു കൊണ്ട് പോകാൻ ഞാൻ മുന്നോട്ടിറങ്ങിയേ പറ്റുള്ളൂ എന്നും എനിക്ക് മനസ്സിലായി……. ഞാൻ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി…അപ്പൻ ചെയ്തിരുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ തുടങ്ങി……അപ്പൻ്റെ ആഗ്രഹം പോലെ ഞാൻ ഞങ്ങളുടെ ഔട്ട് ഹൗസിനെ ഒരു സൗജന്യ ക്ലിനിക് ആയി മാറ്റി..വലിയ
ക്ലിനിക് ഒന്നുമല്ല…..അപ്പന് വരുമാനം കുറവും ഭാരിച്ച ആതുര സേവനവും ആണ് എന്ന് എനിക്ക്
മനസ്സിലായി തുടങ്ങിയിരുന്നു….അതുകൊണ്ടു തന്നെ വൃത്തിയുള്ള ഒരു മുറിയും ഒരു ബെഡും കുറച്ചു മരുന്നുകളും…….സൗജന്യം ആയിരുന്നത് കൊണ്ട് ആരെങ്കിലും ഒക്കെ വരുമായിരിക്കും……പ്രവർത്തനം ആരംഭിച്ചില്ല…..ഈ ആഴ്ച ആരംഭിക്കണം…..
ഡേവിസും എന്നെ ഇടയ്ക്കു ഇടയ്ക്കു വിളിക്കും…… ശ്വേത വിളിക്കാറുണ്ട് . അവളുടെ തീയതി അടുത്തു…… ഒന്നിനും വയ്യ……
“നമ്മൾ പഠിക്കുന്ന കണക്കു അത്ര എളുപ്പം ഒന്നുമല്ലഡി ഈ ഗർഭവും ഒക്കെ…….ഈ അച്ചായന് വേണ്ടീട്ടാ…….. എനിക്കിപ്പോ ഒരു താത്പര്യവുമിലായിരുന്നു…….എൻ്റെ മുഖം ഒക്കെ കറുത്ത്……. വീർത്തു…..ഞാൻ ഒട്ടും കൊള്ളില്ല……”
ഇതാ പരാതി……. എപ്പോ വിളിക്കുമ്പോഴും……ഞാൻ അവളെ കാണാൻ പോകാറില്ല….എനിക്ക് എബിയെ കാണാൻ വയ്യായിരുന്നു…..അവനോടു ഇപ്പൊ എനിക്ക് തോന്നുന്ന അടുപ്പം ആഗ്രഹം സ്നേഹം ഇഷ്ടം എല്ലാം എനിക്ക് അടക്കാവുന്നതിലും വലുതാണ്……എന്ത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടുപോയ അപ്പൻ്റെ കരുതൽ സ്നേഹം എല്ലാം എനിക്ക് അവനിൽ നിന്ന് കിട്ടുന്നു എന്നൊരു തോന്നൽ എന്നിൽ ശക്തിപ്പെടുന്നു…….അതെ ശക്തിയോടെ ഞാനതിനെ അടിച്ചു അമർത്തുന്നുണ്ട്……എനിക്ക് ഡേവിസിനോട് ഒപ്പം ജീവിക്കണം..സ്വസ്ഥമായി….. ശ്വേതയ്ക്കും എബിയ്ക്കും കുഞ്ഞിനും ജീവിക്കണം സന്തോഷത്തോടെ…..
ഞാൻ അപ്പൻ്റെ മുറിയിലാണ് കിടക്കുന്നതു……അവിടെ അപ്പൻ ഉണ്ട് എന്ന് തോന്നും….നേരം വെളുക്കാറാവുമ്പോഴാ ഒന്ന് ഉറങ്ങുന്നത്…..അന്നും അങ്ങാനായിരുന്നു….. വെളുപ്പിനെ എൻ്റെ മൊബൈൽ നിർത്താതെ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്. ഞാൻ ഫോൺ എടുത്തു നോക്കി…….ശ്വേതയാണ്…….അവൾക്കു സുഖമിലായിരിക്കുമോ…….കുഞ്ഞു വന്നിട്ടുണ്ടാകും…….ഞാൻ വേഗം ഫോൺ എടുത്തു……
“ഹലോ……. “
“സാൻട്ര………….” ശ്വേതയുടെ തേങ്ങൽ……….
“എന്താ ശ്വേതാ………എന്ത് പറ്റി….?” ഞാൻ ഉൾകിടിലത്തോടെ ചോദിച്ചു…….എന്തോ ഒരു അപായ സൂചന പോലെ…..
“എബി……എബിക്ക് ആക്‌സിഡന്ട് ……..നീ വരുമോ….സാൻഡി പ്ലീസ്………”
(കാത്തിരിക്കണംട്ടോ)
കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..
കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.
ഇസ സാം
ഇസ സാം ന്റെ മറ്റു നോവലുകൾ
ഒരു അഡാർ പെണ്ണുകാണൽ
Title: Read Online Malayalam Novel Curd & Beef written by Izah Sam
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission