Skip to content

അനന്തൻ – ഭാഗം 6

anandhan novel

ദൂരെ തൊടിയുടെ വേലിക്കരികെ എത്തി വീണു കിടക്കുന്നവനോളം എത്തി മിഴികൾ,

“അനന്തേട്ടാ “

എന്നും പറഞ്ഞ് ഓടി അടുത്ത് ചെന്നപ്പോഴും വയ്യാത്ത കാൽ വച്ച് നിരങ്ങി പോകാൻ നോക്കുകയായിരുന്നു ..

“എന്താ അനന്തേട്ടാ കാട്ടീത് ?? ന്തിനാ വയ്യാണ്ടെ ഇങ്ങനെ”

അനന്തേട്ടൻ്റെ അവസ്ഥ കണ്ട് നെഞ്ച് നീറി….

” ഞാൻ.. ഞാനവിടെ നിന്നാൽ നിനക്ക് സമാധാനം കിട്ടില്ല തനു “

എന്ന് എവിടേയോ മിഴികൾ നട്ട് പറയുന്ന അനന്തേട്ടനെ പിടിച്ച് എണീപ്പിക്കുമ്പോൾ പറഞ്ഞിരുന്നു,

സമാധാനം എന്നത് തനൂന് നഷ്ടമായിട്ട് വർഷങ്ങളായി എന്ന് ..

                      

കഞ്ഞി മുഴുവൻ കോരി കൊടുക്കുമ്പോൾ ആ മിഴികൾ പെയ്യുന്നുണ്ടായിരുന്നു…..

എത്ര മതീ ന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ മുഴുവൻ കഴിപ്പിച്ചിരുന്നു..

ഉടുപ്പുകൾ മാറ്റി പകരം അച്ഛൻ്റെ മുണ്ട് കൊടുത്തു…..

ഒന്ന് മാറി കൊടുത്തപ്പോൾ എങ്ങനെ ഒക്കെയോ അനന്തേട്ടൻ തന്നെ മാറ്റി,….

മുറിവുകൾ വൃത്തിയാക്കുമ്പോൾ മനസ്സാണോ ശരീരമാണോ പിടഞ്ഞത് എന്നറിയില്ല കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു….

നീരുവന്ന് നീലിച്ചിരുന്നു മുറിവിന് ചുറ്റുഭാഗവും,

കണ്ടാൽ പേടിയാകും വിധം ..

മരുന്ന് വച്ച് കൊടുത്തപ്പോൾ മെല്ലെ ആ മുഖത്തേക്ക് നോക്കി…

ഇറുക്കി അടച്ച മിഴിയിലൂടെ കണ്ണീർ വഴിഞ്ഞൊഴുകുന്നു ..

” കിടന്നോളൂ ….”

എന്നു പറഞ്ഞ് എണീക്കാൻ നോക്കിയപ്പോൾ കണ്ടു കൈ പിടിച്ച് വച്ചിരിക്കുന്നത് …

എൻ്റെ കയ്യിൽ മിഴികൾ ചേർത്ത്,

“ഞാ… ഞാൻ .. എന്നോട്, ഇങ്ങനെ കരുണ കാട്ടല്ലേ തനൂ.. ഇതെനിക്ക് സഹിക്കാൻ വയ്യടീ … “

എന്നു പറഞ്ഞ് പൊട്ടിക്കരയുന്നയാളെ കണ്ടപ്പോൾ ഉള്ളിലെ ദേഷ്യമെല്ലാം എവിടേയോ പോയി മറഞ്ഞ പോലെ …

” അനന്തേട്ടൻ കിടന്നോളൂ.. ഒട്ടും വയ്യല്ലോ… ഞാൻ അച്ഛന് ആഹാരം കൊടുത്തിട്ട് ഉടനെ വരാം…”

അതു പറഞ്ഞതും കൈയ്യിലെ പിടി അയഞ്ഞു…

അവിടെ കിടക്കാൻ സഹായിച്ചു..

ചായ്പ്പിൽ അനന്തേട്ടന് കിടക്കാനായി പായ വിരിച്ചു കൊടുത്തു..

                        

അച്ഛന് ആഹാരവും മരുന്നും കൊടുത്ത് വേഗം ചായ്പ്പിലെത്തി,

കണ്ണടച്ച് കിടക്കുന്നുണ്ട് അനന്തേട്ടൻ,

ഉറങ്ങാവുമെന്ന് കരുതി തിരികെ നടന്നപ്പോൾ കേട്ടു

“തനൂ “

എന്ന വിളി..

” ഞാൻ അനന്തേട്ടൻ ഉറങ്ങിക്കാണും ന്ന് കരുതിയാ…. “

അതിന് മറുപടിയായി, നിറമില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ച് വീണ്ടും ആകണ്ണുകൾ അടച്ചു,

മെല്ലെ അപ്പുറത്ത് തന്നെ ഞാൻ ചുമരോട് ചാരി ഇരുന്നു …

” അനന്തേട്ടാ…”

“ഉം “

“ൻ്റെ അനു… ൻ്റെ അനൂന് എന്താ പറ്റിയേ…..?”

മെല്ലെ യാ ചുണ്ടുകൾ വിറകൊള്ളുന്നത് കണ്ടു…

കണ്ണുനീർ ചാലിട്ട് ഒഴുകി….

” അനന്തേട്ടാ…. “

മെല്ലെ വിളിച്ചപ്പോൾ ശ്രമപ്പെട്ട് എണിറ്റ് എനിക്കഭിമുഖമായി , ചുമരിൽ ചാരി ഇരുന്നു..

“എല്ലാം …. എല്ലാം എൻ്റെ തെറ്റാ തനു..

ഞാൻ എല്ലാം പറയാം, ഇനി താനറിയത്തതായി ഒന്നും വേണ്ട അനന്തൻ്റെ ജീവിതത്തിൽ ….

അന്ന് നല്ലൊരു ജോലി തേടി പലയിടത്തും അലഞ്ഞു, ഒരു ജോലിക്കും എനിക്ക് തൃപ്തി തരാനായില്ല,

കാരണം ലക്ഷ്യം മുഴുവൻ കൈവിട്ടത് സമ്പാദിക്കുന്നതിലായിരുന്നു …

ഒടുവിൽ പണ്ട് കൂടെ പഠിച്ച കൂട്ടുകാരനെ കണ്ടു,

“രഞ്ചൻ ഫിലിപ്പ് “

മാറാരോഗം തളർത്തിയ അമ്മച്ചിയുടെ ചികിത്സക്കായി പണം കണ്ടെത്താൻ ഇറങ്ങിയവൻ,

അവൻ്റെ കൂട്ടുകാരൻ വഴിയാണ് ഒരു ജോലിയുണ്ട് പെട്ടെന്ന് തന്നെ കൈനിറയെ കാശ് കിട്ടും എന്നറിഞ്ഞത്…

രണ്ടാളും പിന്നെ ഒന്നും നോക്കിയില്ല…

അവൻ്റെ കൂടെ ബോംബെയിലെത്തി,

അന്ന് ഞാൻ യാത്ര പറഞ്ഞിറങ്ങിയത് അതിനായിരുന്നു ……

 ചെന്ന് പറ്റിയപ്പോഴാ അറിഞ്ഞത്, അതൊരു ചെളിക്കുണ്ടായിരുന്നു എന്ന്,

കയറാൻ ശ്രമിക്കുന്തോറും അഗാധതയിലേക്കാണ്ട് പോകുന്ന ചളിക്കുണ്ട് ……

സ്വർണ്ണം കടത്തലായിരുന്നു പണി,

പല പല പേരിൽ , പല രൂപത്തിൽ പല സ്ഥലങ്ങളിൽ ഞങ്ങൾ അത് വിദഗ്ദമായി ചെയ്തു ..

വിശ്വസ്തരായി,

കൈ നിറയെ സമ്പാദിച്ചു…

പിന്നെ ഒരിക്കൽ പറഞ്ഞു വില കൂടിയ ഡ്രഗ്സ് അവർ പറഞ്ഞ സ്ഥലത്ത് എത്തിക്കാൻ…

അതിന് പക്ഷെ ഞങ്ങൾ തയ്യാറായില്ല… മനസാക്ഷി അനുവദിച്ചില്ല…..

അവർ പല രീതിയിൽ പറഞ്ഞ് നോക്കി..

പക്ഷെ മയക്ക് മരുന്ന് പുതിയ തലമുറയിൽ എത്തിക്കുന്നതിന് കൂട്ട് നിൽക്കാൻ ആവുമായിരുന്നില്ല …

എൻ്റെ ഫോൺ ട്രേസ് ചെയ്ത് അവർ അമ്മയും അനുവും ഉള്ളയിടം കണ്ടെത്തി,

അതാ അന്ന് രായ്ക്ക് രാമായണം ഇവിടെ നിന്ന് അവരെ മാറ്റിയത്….

തന്നോട് പറയാതെ വരില്ലെന്ന് പറഞ്ഞ അനുവിനെ ഞാനാ…. ഞാനാ സമ്മതിക്കാതെ..

പിന്നെ അവൾ ആരോടും ചിരിച്ചിട്ടില്ല …. മിണ്ടിയിട്ടില്ല … എപ്പഴും കരച്ചിൽ…. തന്നെ പിരിഞ്ഞത് അവൾക്ക് താങ്ങാൻ കഴിഞ്ഞില്ലെടോ….

പേടിച്ചിട്ടാട്ടോ… തന്നെ കൂടെ പ്രശ്നത്തിലാക്കാൻ വയ്യടോ…

ഇതിനിടയിൽ എങ്ങനേ യോ അവരുടെ കണ്ണ് വെട്ടിച്ച് ഞാൻ നാട്ടിലെത്തി ..

അളവറ്റ സമ്പാദ്യം കയ്യിലുണ്ടായിരുന്നു,

സമാധാനം ഒഴിച്ച് …

അനുവിനെ ഒരു സൈക്യട്രിസ്റ്റ്നെ കാണിക്കാൻ പറഞ്ഞു അമ്മ..

വിവാഹം ആയിരുന്നു ഡോക്ടർ നിർദേശിച്ചത് ..

പക്ഷെ ….. പണം മോഹിച്ച് വന്നവൻ്റെ കൂടെ ഉള്ള ജീവിതം വീണ്ടും അവളെ തളർത്തി…

ഇപ്പോഴും ഉണ്ട് അവൾ ഒരു ജീവച്ഛവമായി …

മിഴി ചിമ്മാതെ നോക്കിയിരിക്കുന്ന ഒരമ്മക്കിളിക്കരികെ ചിറക് കരിഞ്ഞ കുഞ്ഞിക്കിളിയായി, തന്റെ അനു…

ഇടക്ക് സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണർന്നെന്നവണ്ണം കേൾക്കാം അവൾ തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ പേര് ചൊല്ലി കരയുന്നത് ….

അത് മാത്രമാണ് അവളുടെ ഉള്ളിൽ ഉള്ളൂ…

അവൾ പാവാടോ… തന്നെ അത്രക്ക് ജീവനാ…. ഞാൻ…. ഞാനാ എല്ലാത്തിനും … “””

എല്ലാം കേട്ട് ഒന്നും പ്രതികരിക്കാനാവാതെ ഞാൻ…

തൊണ്ടക്കുഴി വരെ അലറിക്കരച്ചിലുകൾ എത്തി മൃതിയടഞ്ഞു കൊണ്ടിരുന്നു…

അനന്തേട്ടൻ വീണ്ടും തുടർന്നിരുന്നു.

“”അവർ ഞങ്ങൾക്കായി വലവിരിച്ചു, പോലീസ് കാരെ കൊന്നത് മുതൽ പല കേസുകളിലും ഞങ്ങളെ കുടുക്കി … കൊല്ലാൻ പോയിട്ട് ആരേം നോവിക്കാൻ പോലും കഴിയില്ലടോ തൻ്റെ അനന്തേട്ടന്..

എന്നിട്ടും… എന്നിട്ടും…

പോലീസ്കാര് ഒരു വശത്ത് ഡ്രഗ് മാഫിയയുടെ ആളുകൾ മറുവശത്ത്.. ആർക്കു കിട്ടിയാലും അവർ ഞങ്ങളെ കൊല്ലും….

ഇപ്പോ തന്നെ കൊല്ലാക്കൊല ചെയ്തിട്ടും ആയുസിൻ്റെ ഫലത്താൽ രക്ഷപ്പെട്ടതാ…

രഞ്ചൻ… അവൻ ….. അവനെ അവർ…

അതു പറഞ്ഞ് പൊട്ടിക്കരയുന്ന  അനന്തേട്ടനെ അലിവോടെ നോക്കി…

എന്നെ രക്ഷിക്കാൻ മനപ്പൂർവ്വം പിടികൊടുത്തതാ അവൻ..

ഇന്നലെ … എന്നെ കാറിൽ നിന്ന് ഇവിടെ കൊണ്ട് തള്ളിയിട്ട് അവൻ അവർക്ക് മുന്നിലേക്ക് ചെന്നു നിന്നു കൊടുത്തു..

എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല തനൂ…

അവസാനമായി അവൻ പറഞ്ഞത്,

അവൻ്റെ അമ്മച്ചിയെ നോക്കിക്കോണം എന്നാ …

ഒന്നും…. ഒന്നും വേണ്ടാരുന്നു…

പണവും സ്വത്തും ഒന്നും ..

ഭയന്ന് ഭയന്ന്… മതിയായി….”””

മനസ് മുഴുവൻ അനുവായിരു- ന്നു അപ്പോൾ …… ഞാൻ കണ്ട തൊന്നുമല്ല സത്യം എന്നത് എന്നെ ഏറെ വേദനിപ്പിച്ചു…

പലപ്പോഴും സത്യങ്ങൾ അങ്ങനെയാണ് ….

കേട്ടതിനേക്കാൾ, കണ്ടതിനേക്കാൾ മറ്റെന്തോ അതിന് പറയാനുണ്ടാകും..

അച്ഛൻ തീർത്തും അവശനായ പോലെ, കിടപ്പിൽ നിന്നും എഴുന്നേക്കാൻ പോലും പ്രയാസം,

കാണുംതോറും ചങ്കു പൊടിഞ്ഞു..

ഗുളികയുടേതാണോ അറിയില്ല ഒരു മയക്കം എപ്പോഴും,

സംസാരിക്കുമ്പോ നാക്കിനൊരു കുഴച്ചിൽ പോലെ….

പരമാവധി അച്ഛൻ്റെ മുന്നിൽ കുസൃതികൾ പറഞ്ഞു,

ഉള്ളുരുകി പിടയുമ്പോഴും …..

                         

“സന്ധ്യക്ക് കടക്കരുത് എന്ന് ഉപദേശിക്കാറുള്ള ആളാ… ഇപ്പോ ഉറങ്ങാ?”

എന്ന് ചോദിച്ച് മേല് തുടപ്പിക്കാനുള്ള ചൂടുവെള്ളം എടുത്ത് ചെന്നതും

കണ്ണുകൾ ആയാസപ്പെട്ട് തുറന്നു അച്ഛൻ,

വയ്യായ്മ ആൾക്കാരെ എന്തു വേഗം ആണ് മാറ്റുന്നത് ….

മേലു തുടച്ച്,

ചെറുചൂടുള്ള പൊടിയരികഞ്ഞി

കുടിപ്പിക്കുമ്പോൾ നിറഞ്ഞ് തൂവുന്ന അച്ഛൻ്റെ മിഴികളിൽ കണ്ണുടക്കി,

“ന്താ….? എന്തിനാ അച്ഛൻ്റെ കണ്ണ് നിറഞ്ഞേ?”

” അച്ഛൻ്റെ …. തനൂട്ടന്… കഷ്ടപ്പാടായി ല്ലേ “

ദീർഘശ്വാസങ്ങൾക്കിടയിൽ പെറുക്കി പെറുക്കി പറഞ്ഞതും നെഞ്ച് പൊടിഞ്ഞു…

പുറത്ത് കാട്ടാതെ ഗൗരവം കാട്ടി കഞ്ഞി മുഴുവൻ കുടിപ്പിച്ചു…

മരുന്നും കൊടുത്ത് ലൈറ്റണച്ച് വാതിൽ ചാരി പുറത്തിറങ്ങി,

അമ്മയുടെ ഫോട്ടോ മാലയിട്ട് തൂക്കിയതിൽ ഇത്തിരി നേരം നോക്കി,

മെല്ലെ ഒരു പാത്രത്തിലേക്ക് കഞ്ഞി പകർന്ന് അനന്തേട്ടന്റെ അടുത്തേക്ക് നടന്നു….

കണ്ണടച്ചു കിടക്കുന്നയാൾ ഉറങ്ങാന്ന് വിചാരിച്ച് തിരികെ ഇറങ്ങാൻ നോക്കിയപ്പഴാ

“തനൂ “

എന്ന് കേട്ടത് ..

തിരികെ എത്തി എണീറ്റിരിക്കാൻ സഹായിച്ചു..

“പൊടിയരിക്കഞ്ഞിയാ.. ചൂടാറും മുമ്പ് കുടിച്ചോളു”

എന്ന് പറഞ്ഞപ്പോൾ,

വിശപ്പില്ല, വേണ്ട എന്നായിരുന്നു മറുപടി…

“അതെന്താ അനന്തേട്ടാ നിങ്ങള് മനുഷ്യനല്ലേ? വിശക്കാതിരിക്കാൻ പ്രതിമ ഒന്നുമല്ലല്ലോ,

എന്നു പറഞ്ഞപ്പോൾ കേട്ടു,

മനസ് മരവിക്കുമ്പോ വിശപ്പറിയില്ല തനൂ എന്ന് “

ദേഷ്യം വന്നു അത് കേട്ടപ്പോൾ ,

ദാ എന്നു പറഞ് … ഒരു പ്ലാവില കഞ്ഞി  നീട്ടിയപ്പോൾ

വേഗം കൈയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി ..

കുറച്ച് കുടിച്ച്

” മ തി ” എന്ന് പറഞ്ഞ് നീട്ടിയപ്പോൾ ഞാനും നിർബന്ധിക്കാൻ പോയില്ല…

” ഒന്നു മേല് കഴുകിക്കോളൂ അനന്തേട്ട.. ഈ ക്ഷീണമൊക്കെ മാറും”

എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന്

തലയാട്ടുന്നുണ്ടായിരുന്നു ….

“വേണം എന്ന്‌ പറഞ്ഞ് താങ്ങി കുളിമുറി വരെ എത്തിച്ച്

തോർത്ത് കയ്യിൽ കൊടുത്തു,

പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു,

”മുറിവ് നനക്കണ്ട ട്ടോ “

എന്ന് ..

                         

” ഇപ്പോ ആള് ഉഷാറായി ട്ടോ…

ദാ, മുറിവ് മാറാൻ ആൻറിബയോട്ടിക്ക് ആണ് ,  ഹെൽത്ത് സെൻ്ററിൽ പുതിയതായി വന്ന ഡോക്ടറോട് കാര്യം പറഞ്ഞ് എഴുതി വാങ്ങീതാ…. “

പറയുന്നത് ചെറുചിരിയോടെ കേട്ട് ,

“എന്ത് പറഞ്ഞാ താൻ വാങ്ങിയേ?” എന്ന്

അനന്തേട്ടൻ തിരിച്ച് ചോദിച്ചു…

ചിരിയോടെ പറഞു,

തൂമ്പ തട്ടി വീട്ടിലൊരാൾക്ക് മുറിവായി എന്ന് ….

” വീട്ടിലെ ആർക്ക്??”

പറഞ്ഞത് കേട്ട്, തല താഴുന്നതും ചുണ്ടിൽ നാണത്തിൻ്റെ ചിരി വിടർന്നതും ഞാൻ അറിഞ്ഞു ……

” അത് .. എൻ്റെ … എൻ്റെ …..”

“തന്റെ ….?”

“ശ്ശോ…. ആർക്കും ഇല്ല”

എന്ന് കപട ഗൗരവം കാട്ടി മുഖം തിരിച്ച് ഓടിപ്പോന്നു,

പണ്ടെങ്ങോ കണ്ട് മറന്ന കുസൃതി ആ കണ്ണുകളിൽ നിറയുന്നത് അറിഞ്ഞു ….

ഒരു നിമിഷം പഴയ ആ തൻമയ ആയതു പോലെ……

                         

“അനന്തേട്ടാ :…”

രാവിലെ കുലുക്കി വിളിച്ചപ്പോൾ ഭയപ്പെട്ട് എന്ന വണ്ണമാണ് എണീറ്റത്,

പരിസരവും എന്നെയും കണ്ട് ആ കണ്ണിലെ ഭയം നിശ്ശേഷം ഇല്ലാതായപ്പോൾ മനസിലായി എന്തോ ദുസ്വപ്നത്തിലായിരുന്നു ആൾ എന്ന്,

” കുറേ നാളുകൾക്ക് ശേഷം ഇന്നലെ ഞാനൊന്നുറങ്ങി ട്ടോ…. “

എന്ന്  ചായ വാങ്ങിക്കൊണ്ട് പറയുന്നയാളിൻ്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു…

” അനന്തേട്ടാ…..”

“ഉം “

” നിക്ക്,…. അനൂനെ ഒന്നു കാണണംന്ന്ണ്ട് “

മെല്ലെ തല ഉയർത്തി എന്നെ നോക്കി അത് കേട്ടപ്പോൾ,

“എവിടാന്ന് വച്ചാ പറയൂ ഞാൻ, ഞാനൊന്ന് പോയി കണ്ടോട്ടെ?”

ആ മുഖം അസ്വസ്ഥമാവുന്നത് കണ്ടു ….

“തനു.. അത് .. ഇപ്പോ വേണോ? തനിക്ക് .. “

മുഴുവൻ പറയാൻ സമ്മതിച്ചില്ല…

എനിക്കെന്തെങ്കിലും വരും ന്നാണെങ്കിൽ എനിക്ക് പേടിയില്ല അനന്തേട്ടാ….

പറ അവരെവിടാ..? പ്ലീസ്….”

“അത് ….”

കേൾക്കാൻ വേണ്ടി അത്രയും ജിജ്ഞാസയോടെ ഞാൻ അനന്തേട്ടനെ നോക്കി…..

” അവര് “

അനന്തേട്ടൻ പറഞ്ഞ് തുടങ്ങിയതും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു .. …

കേൾക്കാനാഗ്രഹിച്ചത് കേൾക്കാൻ പറ്റാത്തതിൻ്റെ നിരാശയോടെ വാതിൽ തുറക്കാൻ നടന്നു..

                         

” അപ്പച്ചീ…”

വാതിലിനപ്പുറം മിഴി തുടച്ച് നിൽക്കുന്നവരെ വിളിച്ചു ഞാൻ…..

“തനൂട്ടാ.. ഏട്ടൻ… “

” അപ്പച്ചി വരൂ… അച്ഛൻ മുറിയിൽ കിടത്തം തന്നെയാ.. പറഞ്ഞാലും കേൾക്കില്ല: ..

അതും പറഞ്ഞ് മെല്ലെ അപ്പച്ചീടെ 

പുറകിലേക്ക് നോക്കി….

അത് കണ്ടിട്ടാവണം,

അപ്പച്ചി പറഞ്ഞത്,

അപ്പൂന് ലീവ് കിട്ടിയില്ല രണ്ട് ദിവസം കഴിഞേ

എത്തൂ….. എന്ന്,

ചിരിച്ച് അപ്പച്ചീടെ ബാഗും പിടിച്ച് പുറകേ കേറി

പെട്ടെന്നാണ് അനന്തേട്ടനുള്ള കാര്യം ഓർത്തത്.. എന്തോ ഒരു ഭയം ഉള്ളിൽ വന്ന് പൊതിഞ്ഞു …..

(തുടരും)

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!