Skip to content

ഇഷ്‌കിൻ താഴ്‌വാരം part 01

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-01

“അജൂ… മോനേ… എന്തൊരു ഉറക്കമാണിത്, സമയം എത്രയായെന്നാ…മതിയാക്ക്”

ഉറങ്ങിക്കിടന്ന അജു ചാടിയെണീറ്റ് കണ്ണുതുറന്നു.
“ഇല്ല… എല്ലാം ഒരിക്കലും തിരിച്ചുകിട്ടാത്ത വെറുമൊരു സ്വപ്നം മാത്രമാണ്” അജു അവനോടുതന്നെ പറഞ്ഞ് കട്ടിലിൽ ഇരുന്നപ്പോൾ പള്ളിമിനാരത്തിൽനിന്നും സുബ്ഹിബാങ്കിന്റെ ഈരടി കാറ്റിലൂടെ ഒഴുകിയെത്തി.

ബെഡിൽ അജൂന്റെ അരികിലായി കിടന്നുറങ്ങുന്ന അവന്റെ എല്ലാമായ അനിയത്തി അസ്നയെ പതിയെ തട്ടിവിളിച്ചു.
“അസീ… എഴുനേൽക്കുന്നില്ലേ നീ”

“കുറച്ച് കഴിയട്ടെ അജുക്കാ” അസി തലവഴി പുതപ്പുമൂടിക്കൊണ്ട് പറഞ്ഞു.

ഇത് കുന്നത്ത് അബ്‌ദുവിന്റെയും ആയിഷയുടെയും മക്കളായ അജ്മലും അസ്‌നയും.
ഇരുപത്തിനാലുകാരൻ അജു ഗൾഫിലായിരുന്നു. ഒന്നരമാസംമുൻപ് നാട്ടിലെത്തിയതാണ്. പതിനേഴുകാരി അസ്ന പ്ലസ്ടു പഠിക്കുകയാണ്.
ഇരുവരും കുഞ്ഞുനാൾതൊട്ട് നല്ല കൂട്ടാണെങ്കിലും ഇടക്കൊക്കെ കീരിയും പാമ്പുമാണ്.

“അസീ… എണീറ്റെ… ഒരു ചായ തരോ എനിക്ക്. നിനക്കിന്ന് ക്ലാസ്സിൽ പോണ്ടേ”
അജു വീണ്ടും അസിയെ കുലുക്കിവിളിച്ചു.

“ഇന്ന് ഞാൻ പോണില്ല. എനിക്കൊന്നും വയ്യ എന്നും ക്ലാസ്സിൽ പോവാൻ”
പുതപ്പിനുള്ളിൽകിടന്നുകൊണ്ട് അസി മറുപടിപറഞ്ഞു.

“അതുപറഞ്ഞാൽ പറ്റില്ല. ഒരുമാസമൊള്ളൂ എക്‌സാമിന്. എണീറ്റെ…” അജു പുതപ്പ് വലിച്ചെടുത്തതും

“എന്റെ പൊന്നിക്കാക്കാ… ഇന്ന് ഞായറാഴ്ചയാണ്. ഇന്നെങ്കിലും എന്നെയൊന്ന് ഉറങ്ങാൻ സമ്മതിക്ക്… പ്ലീസ്” അസി കൈ കൂപ്പിയപ്പോൾ അജു പുതപ്പുവിട്ടു.

അവനും അപ്പോഴാണോർത്തത് ഇന്ന് ഞായറാഴ്ച ആണെന്ന്.
അതോടെ അവനും ബെഡിന്റെ അരികിലായി കിടന്നു.

“ഇക്കാക്കാ…” അസി അജൂന്റെ അരികിലേക്ക് ഇഴഞ്ഞുവന്ന് വിളിച്ചു.

“എന്തെ അസീ”

“ഇക്കാക്ക് ഉമ്മച്ചീനെ മിസ്സെയ്യുന്നുണ്ടോ…?”

ആ ചോദ്യം അവനൊട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു.

“ഇക്കാക്ക എന്നെവിളിച്ചപ്പോൾ ഉമ്മച്ചീനെ ഓർത്തുപോയി” അസിയുടെ കണ്ണുനിറയുന്നത് അജു കണ്ടു.

അസിയെ എങ്ങനെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു.

നാട്ടിൽ ആർക്കും ഉപദ്രവമില്ലാതെ ജീവിച്ചുപോന്നിരുന്ന ആളായിരുന്നു ഇവരുടെ ഉപ്പ അബ്ദു.
വർഷങ്ങളായി നടത്തിവരുന്ന തടിമ്മിലും ട്രാവൽസുമായിരുന്നു അബ്‌ദുക്കയുടെ സ്വന്തം സംരഭങ്ങൾ. ഒരുമാസംമുൻപ് മില്ലിൽവെച്ചുണ്ടായ ഒരു അപകടത്തിൽ പരിക്കേറ്റ അബദുക്ക ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ഓട്ടോയിൽ പുറപ്പെട്ട ആയിഷാത്തയും അസ്‌നയും മറ്റൊരു അപകടത്തിൽ പെടുകയുണ്ടായി. ഒരാഴ്ച കഴിഞ്ഞാൽ വരാനിരുന്ന അജു വിവരമറിഞ്ഞ് അന്നുതന്നെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.

ഉപ്പ ലോകത്തോട് വിടപറഞ്ഞപ്പോൾ ഉമ്മ ആശുപത്രിയിലെ മരണക്കിടക്കയിൽ രാവുംപകലുമറിയാതെ കിടന്നപ്പോൾ അജൂനൊരു കൂട്ടിനുവേണ്ടിയായിരിക്കും അസ്‌നയെ നിസാരപോറലുകളോടെ പടച്ചവൻ രക്ഷിച്ചത്.

വിവരമറിഞ്ഞ് ആശുപത്രിയിൽ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കൾ.
ഉപ്പ തന്നെവിട്ട് പോയതറിയാതെ നാട്ടിലേക്കുള്ള യാത്രയിൽ അജ്മൽ.
പോസ്റ്റുമോർട്ടം റൂമിൽ ഉപ്പയുള്ളപ്പോൾ ഐസിയൂന്റെ മുൻപിൽ കണ്ണീരിൽകുതിർന്ന പ്രാർഥനയോടെ അസ്ന എന്ന പതിനേഴുകാരി.

വെള്ളയിൽ പുതച്ച അബ്‌ദുക്കയുടെ ചലനമറ്റ ദേഹത്തെ വഹിച്ചുകൊണ്ട് മുകളിലെ നീലയും ചുവപ്പും മിന്നിക്കത്തുന്ന ലൈറ്റും തെളീച്ച് ആംബുലൻസ് ആ വീടിന്റെ പടികടന്നു.

മണിക്കൂറുകൾക്കൊടുവിൽ അജ്മലും എത്തിയതോടെ കർമങ്ങൾ പെട്ടെന്ന് കഴിഞ്ഞു. ഒരിറ്റ് കണ്ണീരിന്റെ നനവില്ലാതെ അജു അനിയത്തിയെയും ചേർത്തുപിടിച്ച് നൊന്തുപ്പറ്റ ഉമ്മയുടെ അടുത്തേക്ക്.

ദിവസങ്ങൾക്ക് ശേഷമാണ് ആയിഷാത്ത സ്വബോധത്തിലേക്ക് മടങ്ങിയെത്തിയത്. പക്ഷെ…
നെറ്റിയിലൊരു മുറിപ്പാടുമാത്രമായി അസ്ന ആയിഷാത്തയുടെ മുന്നിൽ നിന്നപ്പോൾ ആ കണ്ണുകൾ തിരഞ്ഞത് തന്റെ പ്രിയതമനെ ആയിരുന്നു.
അബദുക്ക മരണത്തിന് കീഴടങ്ങിയെന്നറിഞ്ഞപ്പോൾ ആയിഷതയുടെ ഉള്ളൊരുപാട് വേദനിച്ചു.
ആ വേദന അധികം സഹിക്കാതെ നെഞ്ചുപൊട്ടി ആയിഷാത്തയും അബ്‌ദുക്കയുടെ അരികിലേക്ക് യാത്രയായി.

ചിന്തയിൽ ആണ്ടുപോയ അജൂനെ അസി തട്ടിവിളിച്ചു.
“ഇക്കാക്കാ…”

അജു ഒരു ഞെട്ടലോടെ അവനവളെ നോക്കി.

“ഇന്ന് എന്തൊക്കെയാ പരിപാടി…?” അസി ചോദിച്ചു

“മില്ലിലൊന്ന് പോണം. കുറേ ആയില്ലേ ആവഴി പോയിട്ട്. പണിയൊക്കെ മുടങ്ങിക്കിടക്കുകയല്ലേ. നാളെതൊട്ട് അത് വീണ്ടും തുടങ്ങണം. ഉപ്പ വർഷങ്ങളായി നടത്തിവരുന്ന മില്ലല്ലേ… പത്തിരുപത് ജോലിക്കാരും ഇപ്പൊ ജോലിയില്ലാതെ വീട്ടിലിരിക്കുകയല്ലേ”

“അപ്പൊ ഞാനോ…?”

“എന്റെകൂടെ പോര്”

“ഞാനില്ല. എന്നെ ഷഹാനയുടെ വീട്ടിൽ ആക്കിയാമതി. ഇക്ക പണിയൊക്കെ കഴിഞ്ഞ് തിരികെ വരുമ്പോൾ വിളിക്കാൻ വന്നാൽമതി”

മറുപടിയായി അജു ഒന്നുമൂളി.

കാലത്ത് ഭക്ഷണമൊക്കെ കഴിച്ച് ഉപ്പയുടെകാറിൽ അവർ രണ്ടുപേരും ഷഹാനയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

ഏഴാംക്ലാസ്സുതൊട്ട് അസിയും ഷാന എന്ന് വിളിപ്പേരുള്ള ഷഹാനയും ഒരുമിച്ചാണ് പഠിക്കുന്നത്. സ്കൂളിലെത്തിയാൽ രണ്ടുപേരും ഒരുമിച്ചാണ്. എന്തെങ്കിലും കാരണംകൊണ്ട് ഒരാള് മുടങ്ങിയാൽ മാറ്റയാളും അന്ന് ലീവായിരിക്കും.
ചങ്കിന്റെ ചങ്കായ രണ്ട് കൂട്ടുകാർ.

“രണ്ടുപേരും ചേർന്നാൽ പഠിപ്പ്നടക്കുമോ അസീ” ഡ്രൈവിങ്ങിനിടയിൽ അജു ചോദിച്ചു.

“അതിന് പഠിക്കാനാണ് പോകുന്നതെന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇക്കാക്കാ” ചിരിച്ചുകൊണ്ടായിരുന്നു അസിയുടെ മറുപടി.

ഏറെദൂരമില്ലാത്തതുകൊണ്ട് അഞ്ചുമിനിറ്റിനുള്ളിൽ അവർ ഷാനയുടെ വീട്ടിലെത്തി.

മുറ്റത്ത് ചെടികൾ നനക്കുന്ന തിരക്കിലായിരുന്നു ഷാനയുടെ ഉപ്പ മജീദ്ക്ക.
അബ്‌ദുക്കയുടെ കാറുകണ്ടതും മജീദ്ക്ക കയ്യിലെവെള്ളം തോളിൽകിടന്ന തോർത്തിൽതുടച്ച് കാറിനരികിലേക്ക് നടന്നു.
കാറിൽനിന്നും ആദ്യം പറത്തിറങ്ങിയത് അസി ആയിരുന്നു.

“ഷാന എവിടെ…” അസി ചോദിച്ചു.

“അകത്തുണ്ട് മോളെ”

അപ്പോഴേക്കും അജുവും കാറിൽനിന്നിറങ്ങി മജീദ്ക്കക്ക് സലാംചൊല്ലി കൈനീട്ടി.

തിരികെ സലാംപറഞ്ഞ് മജീദ്ക്ക അജൂനെ വീട്ടിലേക്ക് ക്ഷണിച്ചു.

മജീദ്ക്കയുടെ ഭാര്യയായ റസിയാത്തതന്ന കട്ടനും ഊതിക്കുടിച്ചിരിക്കുമ്പോൾ അജു ചോദിച്ചു.
“മില്ല് തുറക്കണ്ടേ…?”

“വേണം മോനെ. ഇനിയും തുറന്നില്ലേൽ ഉണ്ടായിരുന്ന ജോലിക്കാരൊക്കെ വേറെവല്ല ജോലിക്കുംപോകും”

“മില്ലിൽ ഉപ്പയുടെ സഹായി നിങ്ങളായിരുന്നില്ലേ…?”

“അതെ. ഞാൻതന്നെയായിരുന്നു മില്ലിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ട്രാവൽസിൽ രാമേട്ടനും”

“എങ്കിൽ നമുക്ക് മില്ലിൽപോയി ശേഷം രാമേട്ടനേയും ഒന്ന് കണ്ടാലോ”

“അതിനെന്താ… ഞാനൊന്ന് കുളിച്ചുവരാം”

മജീദ്ക്ക റെഡിയായി വരുന്നവരെ അജു മുറ്റത്തിറങ്ങി കാറിൽചാരിനിന്നു.

“പോവാം മോനെ…”

അങ്ങനെ രണ്ടുപേരും മില്ലിലേക്ക് പുറപ്പെട്ടു.
മജീദ്ക്കയുടെ വീട്ടിൽനിന്നും അരമണികൂർ യാത്രയുണ്ട് മില്ലിലേക്ക്.
യാത്രക്കൊടുവിൽ അടഞ്ഞുകിടന്ന ഗേറ്റിനുമുന്നിൽ വണ്ടിന്നു.
മജീദ്ക്ക കയ്യിലിരുന്ന താക്കോൽകൂട്ടമെടുത്ത് ഗേറ്റ്തുറന്ന് അകത്തുകയറി.

അജു ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചു.

“ഇക്കാ… എവിടെവെച്ചാ ഉപ്പാക്ക് അപകടമുണ്ടായത്…?”

“വണ്ടികിടക്കുന്ന അതേസ്ഥലം” മജീദ്ക്ക ക്രയിനിന് നേരെ കൈചൂണ്ടി.

“നമുക്കാ വണ്ടി കൊടുക്കാം. പകരം മറ്റൊന്ന് വാങ്ങാം”

മില്ലിൽ വാസംതുടങ്ങിയ പട്ടികളും പൂച്ചകളും.
അവർക്കിടയിലൂടെ അജു നടന്നു.
ആയുസൊടുങ്ങിയ മരത്തടികൾക്കിടയിലൂടെ നടക്കുമ്പോൾ അജൂന്റെ കണ്ണിലേക്ക് ഓടിയെത്തിയത് ഉപ്പയുടെ മുഖമായിരുന്നു.

ഉച്ചയോടെ മില്ലിൽനിന്നും രണ്ടുപേരും രാമേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
പോകുന്നവഴി
“ഉണ്ടായിരുന്ന ജോലിക്കാരോടെല്ലാം നാളെമുതൽ ജോലിക്കുവരാൻ പറയണം” എന്ന് അജു മജീദ്ക്കയെ ഓർമിപ്പിച്ചു.

രാമേട്ടന്റെ വീടിന്റെ അടുത്തായിരുന്നു ട്രാവൽസ്. ഞായറാഴ്ച ആയതുകൊണ്ട് വണ്ടികൾ പലതും സ്ഥലത്തിലായിരുന്നു.
ഇരുവരും നേരെ രാമേട്ടന്റെ വീട്ടിലേക്ക് നടന്നു.

“ദൈവമേ… ആരായിത്. അജുമോനൊ… അബ്ദൂന്റെ അതേ പതിപ്പ് അല്ലെ മജീദെ. വാ കയറിയിരിക്ക് രണ്ടുപേരും”

കുറച്ചുനേരം വിശേഷങ്ങൾ പങ്കുവെച്ച് അവരവിടെ ഇരുന്നു.

“വണ്ടികൾക്കൊക്കെ നല്ല ട്രിപ്പുകളുണ്ട്. റൂട്ട്ബസ്സ് മാത്രമാണ് കുറച്ച് മെനക്കേട്. മോശമാണ് എന്നല്ലാട്ടാ അജൂ…”

“അതൊന്നും കുഴപ്പല്ല രാമേട്ടാ. ടുറിസ്റ്റ് വണ്ടികൾ ഒഴിവാക്കിയാലും നമ്മൾ റൂട്ട് ബസ് ഒഴിവാക്കില്ല. ഉപ്പയുടെ ആഗ്രഹം ആയിരുന്നു ഗ്രാമങ്ങളിലേക്കുള്ള ബസ് റൂട്ട്. നമ്മുടെ ബസ്സുകൾ തന്നെയാണ് ആദ്യം ആ റോഡിലൂടെ സർവീസ് നടത്തിയതും. ഉപ്പ തുടങ്ങിവെച്ചതൊന്നും നശിപ്പിക്കാൻ അല്ല ഞാൻ വന്നത്. എല്ലാം പഴയരൂപത്തിലാക്കാനാ”

അബ്ദുദുക്ക മരണപ്പെട്ടശേഷമുള്ള കണക്കുകളുടെ ലിസ്റ്റ് രാമേട്ടൻ അജൂനെ കാണിക്കാൻ തുടങ്ങി.
എവിടെയോ എന്തോ ഒരു കള്ളത്തരം അജൂന്റെ കണ്ണിലുടക്കി.

“അല്ല രാമേട്ടാ… നമുക്ക് എത്ര റൂട്ട് ബസ്സുണ്ട്”

“മൂന്ന്”

“ടൂറിസ്‌റ്റോ?”

“എല്ലാംകൂടി ആറ്”

“ആണോ മജീദ്ക്കാ…?” അജു ബുക്കിൽനിന്ന് കണ്ണെടുത്ത് മേജീദ്ക്കയെ നോക്കി.

“എനിക്ക് കൃത്യമായി അറിയില്ല മോനെ”
മജീദ്ക്കയുടെ മറുപടികേട്ട് അജു ഒന്ന് പുഞ്ചിരിച്ചു.

“കേട്ടോ രാമേട്ടാ… മജീദ്ക്കക്ക് അറിയില്ലാന്ന്. ഉപ്പാടെ സഹായിയാണ്. എന്നിട്ട് മൂപ്പർക്ക് അറിയില്ല. എന്നുവെച്ച് എനിക്കും അറിയില്ലെന്ന് രാമേട്ടൻകരുതിയല്ലേ. എങ്കിൽ രാമേട്ടന് തെറ്റി. ഉപ്പാക്ക് മൊത്തത്തിൽ പതിമൂന്ന് വണ്ടികളുണ്ട്. മില്ലിൽ ഒരെണ്ണം പിന്നെയൊന്ന് ഈ കിടക്കുന്ന കാറും. ബാക്കി പതിനൊന്നും ഇവിടെ ട്രാവൽസിലാണ്.
എട്ട് ടുറിസ്റ്റ് വാഹനങ്ങകും മൂന്ന് റൂട്ട് ബസ്സും. രണ്ട് വണ്ടി ഈ ലിസ്റ്റിൽ മിസ്സിങ്ങാണ്. അത് എവിടെപ്പോയി..?”
അജു ചിരിവിടാതെതന്നെ ചോദിച്ചു.

“മോനെ അത്… ഉപ്പ രണ്ട് വണ്ടി ആർക്കോ വിറ്റായിരുന്നു. അതാണ് ഇതിൽ ഇല്ലാത്തത്” എന്ന് രാമേട്ടൻ പറഞ്ഞു.

“അതുശെരി… അത് ഞാനറിഞ്ഞില്ല രാമേട്ടാ. എന്നോട് ഉപ്പ പറഞ്ഞിട്ടുമില്ല. ക്ഷമിക്കണം”

“അത് കുഴപ്പമില്ല മോനേ… ലിസ്റ്റിലെ തുക മുഴുവൻ ബാങ്കിൽ ഇട്ടിട്ടുണ്ട്” എന്നുകൂടി രാമേട്ടൻ പറഞ്ഞപ്പോൾ അജു
“എങ്കിൽ ശെരി രാമേട്ടാ. എല്ലാം പഴയപോലെ നടക്കട്ടെ. ഞാൻ ഇടയ്ക്കിടെ വരാം” എന്നുംപറഞ്ഞ് മജീദ്ക്കയൊടൊപ്പം അജു കാറിൽ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.

തിരികെയുള്ള യാത്രയിൽ അജൂന്റെ ഉള്ളിലെവിടെയോ ഒരു സംശയം കടന്നുകൂടിയിരുന്നു.

“ഇക്കാ… ഉപ്പാക്ക് അപകടം സംഭവിക്കുമ്പോൾ ഇക്ക അവിടെയുണ്ടായിരുന്നോ…?”

“ഉണ്ടായിരുന്നു”

“അന്ന് എന്താണ് സംഭവിച്ചത്…?”

“അന്ന് ഒരു വലിയതടി ക്രെയിനിൽ മെഷീനിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ, തടികെട്ടിയ ബെൽറ്റ് പൊട്ടി ഉപ്പയുടെ ദേഹത്തേക്ക്…”

“മതി”

“ക്രെയിൻ ഒപ്പറേറ്റർ ആരായിരുന്നു”

“രാമേട്ടന്റെ മോൻ”

അജു ഒന്ന് മൂളി.

“എന്തുപറ്റി മോനെ…?”

“ചിലപ്പോ എന്റെ തോന്നലാകാം. രണ്ടുവണ്ടി ഉപ്പ വിറ്റുഎന്ന് രാമേട്ടൻ പറഞ്ഞത് കേട്ടില്ലേ”

“ആ കേട്ടു”

“പക്ഷെ ഉപ്പ വിറ്റിട്ടില്ല. ഉപ്പ മരണപ്പെടുന്നതിന്റെ തലേന്ന് രാത്രി നഷ്ടത്തിന്റെ കണക്ക് കേട്ടപ്പോൾ ഞാൻ ചോദിച്ചതാണ് വിറ്റൊഴിവാക്കിക്കൂടെ എന്ന്. അന്ന് ഉപ്പ എന്നെ ചീത്തപറഞ്ഞു. അതുകൊണ്ട് ഉപ്പവിറ്റു എന്നത് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്”

“പിന്നെ വണ്ടിയെവിടെ”

“വിറ്റു… ആരോ ഒരാൾ. എനിക്കിനി രാമേട്ടന്റെ മകൻ രാഹുലിനെ ഒന്നുകിട്ടണം”

“അജു നീയിത് എന്തിനുള്ള പുറപ്പാടാ…?”

“പേടിക്കൊന്നും വേണ്ട. ഉപ്പ എല്ലാവരെയും സഹായിച്ചു. ആരെയും പറ്റിക്കാൻ ഉപ്പാക്ക് അറിയില്ല. അതുകൊണ്ട് ഉപ്പയെ ആരൊക്കെയോ പറ്റിച്ചു. അതിന്റെ കണക്കൊന്നും എനിക്കറിയണ്ട. പക്ഷെ ഉപോയെ ഇല്ലാതാക്കിയതാണെങ്കിൽ അതിന്റെ കണക്ക് ഞാൻ ചോദിച്ചിരിക്കും. അത് ആരായാലും”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!