Skip to content

ഇഷ്‌കിൻ താഴ്‌വാരം part 11

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-11

[തുടരുന്നു…]

അജുവിന് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. സുഖവും സന്തോഷവും മറന്ന് അനിയത്തിക്ക് കൂട്ടിരുന്നിട്ട്, അവൾ ആഗ്രഹിച്ച ജീവിതം തോൽവിയോടെയാണെങ്കിലും അവൾക്ക് നൽകിയിട്ട്, അവൾ കളിച്ചുവളർന്ന വീട്ടിൽനിന്ന് അവളിറങ്ങുന്ന അതെ ദിവസം അവനും ഇറങ്ങണമല്ലോ എന്നോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണും നിറഞ്ഞു.
അസിയുടെ ജീവിതത്തിൽ അവനാരുമല്ല എന്നൊരു തോന്നൽ അവനിലേക്കെത്തി.

“ഇക്കാ…” അസി വിളിച്ചു.

“പറ അസീ”

“ഇക്കയെന്താ ഒന്നും പറയാത്തത്”

“ഞാൻ എന്തുപറയാനാ അസീ… നിന്റെ ആഗ്രഹംപോലെ എല്ലാം ഞാൻ നിനക്ക് തന്നിരിക്കും. അതുപോരെ നിനക്ക്”

“ആ അത് കേട്ടാമതി എനിക്ക്”

അജു അടുക്കളയിൽനിന്നും പുറത്തേക്കിറങ്ങി ഫോണെടുത്ത് നബീലിന്റെ ഉപ്പയെ വിളിച്ചു.

“ഞാനാ അജ്മൽ”

“പറ അജ്മലെ”

“വീട്ടിലാണോ.. എങ്കിൽ ഒന്ന് നേരിട്ട് കാണണമായിരുന്നു”

“ഞാൻ വീട്ടിലുണ്ട്. ഇവിടെക്ക് പോര്” എന്ന് നബീലിന്റെ ഉപ്പ പറഞ്ഞപ്പോൾ അജു അസിയോട് പറയാതെ കാറുമെടുത്ത് നബീലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

നബീലിന്റെ വീട്ടിലെത്തിയ അജു അവിടത്തെ ഉപ്പയുടെ മുന്നിലിരുന്നു.
നബീലും റാഷിയും ജോലിക്കുപോയെന്നും നിയാസ് കോളേജിൽ പോയെന്നും ആ ഉപ്പ അജുവിനോട് പറഞ്ഞു.

“ഞാൻ വന്നത് കല്യാണത്തിന്റെ ദിവസം ചോദിക്കാനാണ്”
എന്ന് അജു പറഞ്ഞു.

“ഇതിപ്പോ ഒക്ടോബർ. ഡിസംബർ ആദ്യത്തിൽ വേണെമെന്നാ അവർ പറയുന്നത്. ആ കുട്ടിയുടെ ഉപ്പ ഡിസംബർ പകുതിയോടെ ഗൾഫിലേക്ക് തിരിച്ചുപോകും. അതിനുമുൻപ് വേണമെന്നാണ് അവരുടെ ആവശ്യം”

“ആ… ദിവസം ഏതായാലും ഞങ്ങൾ ഒരുക്കമാണ്” എന്നറീച്ച് അജു അവിടെനിന്ന് വീട്ടിലേക്ക് മടങ്ങി.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.
അജു ഉപ്പയുടെ റൂമിനകത്തെ അലമാരയിൽനിന്നും വീടിന്റെ ആധാരമെടുത്ത് അത് അസിയുടെ പേരിലാക്കാൻ കാലത്തേ പുറപ്പെട്ടു.
അസിയുടെ ആവശ്യമായ അവളുടെ ഉപ്പയും ഉമ്മയും ജീവിച്ച ആ വീടും പുരയിടവും അസിയുടെ പേരിലായി.
അതോടെ ആ വീട്ടിൽ അജുവിനുണ്ടായിരുന്ന സ്ഥാനം ഒഴിവാക്കപ്പെടുകയായിരുന്നു.

തിരികെ വീട്ടിലെത്തി സോഫയിലേക്ക് ചാരുമ്പോൾ ഇനി കല്യാണത്തിനുള്ള പൊന്ന് എത്ര എന്ന ചോദ്യമായിരുന്നു അജൂന്റെ ഉള്ളിൽ.
ആ ചോദ്യം ഒരു ചോദ്യമായി നിർത്തി ഷാനയുടെ കോളുവന്നു.

“ആ ഷാനാ…”

“അസി ഇനി കോളേജിൽ വരുന്നില്ലേ ഇക്കാ”

“അറിയില്ല ഷാനാ. എനിക്ക് നിർബന്ധിക്കാൻ കഴിയില്ലല്ലോ”

“അവളില്ലാതെ ഒറ്റക്ക് പോവുമ്പോ എനിക്കും മടിയാവാ. ഇനിതൊട്ട് ഞാനും പോകുന്നില്ല”

അജു ഒന്നുമൂളി.

“എന്താണ് വിശേഷം. ഇന്ന് എന്തായിരുന്നു പരിപാടി”

“എന്ത് പരിപാടി. പ്രത്യേകിച്ച് ഒന്നുല്ല. വീട്ടിലുണ്ട്”

“എന്താമോനെ സങ്കടത്തിലാണോ എന്റെ ഇക്ക”

“സങ്കടോ… എനിക്കോ… എന്തിന്” അജു ചിരിച്ചു.

“മനസ്സിലാവില്ല എന്ന് കരുതണ്ട”

“ഷാനാ… അസിക്ക് സ്വർണം എത്രവേണ്ടിവരും…?”

“റബ്ബേ എന്നോടോ… എനിക്കറിയില്ല ഇക്കാ. ഇവിടെ ഉപ്പ ഒരു പത്തിരുപത്തഞ്ച് പവൻ എനിക്ക് തരുമെന്നാ കേട്ടത്. എന്തേ ഇക്കാ”

“ഒന്നുല്ല പെണ്ണെ. അസിക്ക് സ്വർണം എടുക്കണ്ടേ. എനിക്ക് കണക്കറിയില്ല അതാണ് ചോദിച്ചത്. ഒരു അൻപത് പവൻ കൊടുക്കാലെ…?”

“ഇക്കാക്ക് കഴിയുമെങ്കിൽ കൊടുത്തോളു.. ഒറ്റ പെങ്ങളല്ലേ…?” എന്ന് ഷാന ചോദിച്ചപോൾ അജു ഉറക്കെ ചിരിച്ചു.
“എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ…?”

“ഏയ്‌… ഒന്നുല്ല”

ആ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു. അപ്പോഴാണ് വീടിനുമുന്നിൽ ഒരു കാറിന്റെ ശബ്ദം കേട്ടത്.
അജു ഫോൺ കട്ടാക്കി ചെന്നുനോക്കിയപ്പോൾ രണ്ട് മാമന്മാർ.

“ആ മാമാ വായോ” അജു അവരെ അകത്തേക്ക് വിളിച്ചു.

രണ്ട് മാമന്മാരും അകത്തുകയറി സോഫയിൽ ഇരുന്നു.

അസിയുടെ കല്യാണത്തെ പറ്റിയായിരുന്നു ചർച്ചമുഴുവൻ.
അതിൽ അജുവിനെ മാമന്മാർ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു. എല്ലാം കേട്ടുകൊണ്ട് അസിയും അവർക്കരികിൽ ഉണ്ടായിരുന്നു.

“അപ്പൊ ഇനി ഒരുമാസം അല്ലെ… ഡിസംബർ രണ്ടിന് അസിയുടെ കല്യാണം” അബുമാമ ചോദിച്ചു.

ആ ചർച്ചക്കൊടുവിൽ രണ്ടുപേരും അവിടെന്നിറങ്ങി പോകാൻനേരം
“അജൂ… അസിയുടെ കല്യാണത്തിന് ശേഷമെങ്കിക്കും നീ നിനക്കുവേണ്ടി ജീവിക്കണേ” എന്ന് മാമന്മാർ അജുവിനെ ഓർമപ്പെടുത്തി.

ദിനങ്ങൾ വീണ്ടും ശരവേകത്തിൽ നീങ്ങിക്കൊണ്ടിരുന്നു.
മാമനും കുടുംബവും കല്യാണത്തോടനുബന്ധിച്ച് ഒരാഴ്ച മുൻപ് അജുവിന്റെ വീട്ടിലെത്തി.

ആഭരണം വാങ്ങലും വസ്ത്രങ്ങൾ വാങ്ങലും അതിനപ്പുറം നാടാകെയുള്ള കല്യാണംവിളിയും.

ഒടുക്കം ആ മുഹൂർത്ഥമെത്തി.
ഇന്നാണ് അസിയുടെ ദിവസം.
അസിയുടെ കല്യാണദിവസം.

സുബ്ഹി നമസ്കാരത്തിന് ശേഷം അജു ഉപ്പയുടെയും ഉമ്മയുടെയും അടുത്തുപോയി.
ഏറെനേരം അവർക്ക് നടുവിലിരുന്നു.
ഉള്ളിലുള്ള പ്രയാസങ്ങളും സങ്കടങ്ങളും അജു അവർക്കുമുന്നിൽ തുറന്നുകാട്ടി.
കണ്ണീരിന്റെ നനവില്ലാതെ അജുവിന് അവരോടൊന്നും പറയാനായില്ല.
“അസി അവൾക്കുള്ള അവകാശവും വാങ്ങിയിട്ടാ പോകാൻ ഒരുങ്ങുന്നത്. അവളുടെ ഏതെങ്കിലും ഒരാവശ്യമെങ്കിലും ഞാൻ നിറവേറ്റാതിരുന്നിട്ടില്ല. എല്ലാം ചെയ്തുകൊടുത്തു. അവൾ പറയുന്നപോലെ ഞാൻ നടന്നു, അവളെ അനിസരിച്ചു. എന്നിട്ടും എന്തുകൊണ്ടാ നമ്മുടെ അസി ഇങ്ങനെ മാറിയതെന്ന് എനിക്കറിയില്ല ഉപ്പാ. എന്റെഭാഗത്തുനിന്ന് തെറ്റെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളെന്നോട് പൊറുക്കണം”

അജു അവന്റെ സങ്കടങ്ങളൊക്കെയും ഉപ്പയോടും ഉമ്മയോടും പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്കും സങ്കടമായിക്കാണും.
അതാവും കാലംതെറ്റി ആകാശവും കരഞ്ഞത്. താഴേക്കുപതിക്കുന്ന മഴത്തുള്ളിയിൽ നനയാൻ തുടങ്ങിയപ്പോൾ അജു ഉപ്പയോടും ഉമ്മയോടും യാത്രപറഞ്ഞു.

ക്ഷണം സ്വീകരിച്ച് നാട്ടുകാരൊക്കെ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.
അനസും മിഥുവും അജൂനൊരു താങ്ങായി അവന്റെകൂടെ കൂടി. അവരുടെ കൂടെ ആദിയും.
അണിഞ്ഞൊരുങ്ങിയ അസിയെ കാണണമെന്ന് അജുവിനില്ലായിരുന്നു.
അസിക്കും അജുവിന്റെ മുന്നിൽ ചെന്നുനിൽക്കാനുള്ള ധൈര്യം കുറവായിരുന്നു.

എല്ലാത്തിനുമൊടുവിൽ റാഷിയും ബന്ധുക്കളുമെത്തി.
അബ്‌ദുക്കാക്ക് പകരക്കാരനായി അജു അസിയെ റാഷിക്ക് നിക്കാഹ്ചെയ്തുകൊടുത്തു.

എല്ലാ കല്യാണത്തിലും പെൺകുട്ടിയുടെ വീട്ടിൽ അരങ്ങേരാറുള്ള ആ കരച്ചിലിന്റെ മുഹൂർത്ഥമെത്തി.
അസി അജുവിനെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞപ്പോൾ ഒരിറ്റ്കണ്ണീരിന്റെ നനവില്ലാതെ അജു അവളെ സമാധാനിപ്പിച്ചു.
“അസീ… എന്നോട് കാണിച്ചിരുന്ന വാശിയൊന്നും ഇനി ചെന്നുകയറുന്ന വീട്ടിൽ കാണിക്കരുത്” എന്നൊരു ഉപദേശവുംനൽകി അസിയെ യാത്രയാക്കി.

നാട്ടുകാർ പിരിഞ്ഞു.
മാമന്മാരും കുടുംബവും, മജീദ്ക്കയും കുടുംബവും, പിന്നെ അവശേഷിക്കുന്ന അജൂന്റെ രണ്ട് കൂട്ടുകാരും മാത്രമായി ചുരുങ്ങിയപ്പോൾ അവരും അജൂന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അല്ല… അസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

ഇത്രയുംകാലം ആരുടേയും അനുവാദം ചോദിക്കാതെ എന്തും ചെയ്തിരുന്ന ആ വീട്ടിലേക്ക് കാലെടുത്തുവെക്കാൻ അജൂന് പേടിതോന്നി. ഉള്ളിൽ ഒരുപാട് സങ്കടവും.
എങ്കിലും ഇറക്കിവിടുന്നതുവരെ ഇവിടെ കഴിയണം എന്നായിരുന്നു അജൂന്റെ മനസ്സിൽ.

“അജൂ.. എന്നാൽ ഞങ്ങളെങ്ങോട്ട്”
മജീദ്ക്ക ചോദിച്ചതും
“എങ്ങോട്ട്… ആരും എവിടേക്കും ഇന്ന് പോവില്ല. നാളെ അസിയും ചെക്കനും പോയതിന് ശേഷം ആർക്കും ഇവിടുന്ന് പോകാം. അല്ലാതെ ആരും ഇവിടുന്ന് പോവില്ല” എന്ന് അജു പറഞ്ഞു.

അതുകേട്ട് കൂടുതൽ സന്തോഷിച്ചത് ഷാനയാണ്.
ഷാനക്ക് കൂട്ടിന് ബിൻസിയും ദിലുവുമുണ്ടായിരുന്നു.

വൈകുന്നേരത്തോടെ അസിയും അവളുടെ കൂടെ റാഷിയും ആ വീട്ടിലേക്കെത്തി.
സാദാരണ മണവാളനുള്ള പണികളൊക്കെ ആദിയും ദിലുവും ബിൻസിയും ചേർന്ന് ഒരുക്കി. അവർക്കൊപ്പം ഷാനയും ചേർന്നു.

രാത്രി കലാപരിപാടികളൊക്കെ കഴിഞ്ഞ് ആസിയും റാഷിയും അവരുടെ ജീവിതം തുടങ്ങാനായി മണിയറയിൽ പ്രവേശിച്ചു.

“അജുക്കാ… കിടക്കുന്നില്ലേ…?” എന്ന് സോഫയിലിരിക്കുന്ന അജുവിനോട് ബിൻസി ചോദിച്ചു.

“ഞാൻ കിടന്നോളാം. നിങ്ങൾ കിടന്നോളൂ” എന്ന് ബിൻസിയോട് പറഞ്ഞ് അജു അവന്റെ റൂമിലേക്ക് കയറിയപ്പോൾ ഷാനയും ദിലുവും അജൂന്റെ ബെഡിലിരിക്കുന്നു.

“നിങ്ങളെന്താ ഇവിടെ” അജു ചോദിച്ചു.

“പിന്നെ ഞങ്ങളെവിടെയാ കിടക്കാ”
ദിലു ചോദിച്ചു.

“മുകളിലേ റൂമൊക്കെ കാലിയാവും. അവിടെപ്പോയി കിടന്നോ”

“ബെസ്റ്റ്. മുകളിലെ ഒരുറൂമിൽ ഉപ്പയും ഉമ്മയും സ്ഥാനംപിടിച്ചു. മറ്റേതിൽ ബഷീർകൊച്ചുപ്പ”

“അപ്പൊ നിങ്ങളിവിടെകിടക്കാൻ തീരുമാനിച്ചോ…?” അജു ചോദിച്ചു.

“ആ ഇക്കാ. ഞങ്ങളും പിന്നെ ബിൻസിയും ഇവിടെയാ കിടക്കുന്നത്” എന്ന് ദിലു മറുപടിപറഞ്ഞു.

അജു അവന്റെ റൂമിൽനിന്നും അവശേഷിക്കുന്ന ഉപ്പയുടെ മുറിയിലേക്ക് കടന്നുചെന്നപ്പോൾ ബെഡിലതാ ആദി കിടക്കുന്നു.
അജു ആദിയുടെ അരികിലായി സ്ഥാനംപിടിച്ചു.

“അജുക്കാ… എനിക്ക് ആകെയുള്ള ബാബി ഈ വീട്ടിലുണ്ട്. രാത്രി ഇറങ്ങിനടക്കരുത്. ചീത്തപ്പേര് കേൾപ്പിക്കരുത്” എന്ന് ആദി അജുവിനോട്‌ പറഞ്ഞപ്പോൾ
“മിണ്ടാതെ കിടന്ന് ഉറങ്ങെടാ” എന്നായിരുന്നു അജുവിന്റെ മറുപടി.

വീടുണരുന്നമുൻപ് അജു ഉണർന്നു. അജു ഉപ്പയുടെ റൂമിൽനിന്ന് പുറത്തേക്കിറങ്ങി അവന്റെ റൂമിലേക്ക് കയറി.
മൂന്നുപേരും നല്ല ഉറക്കമാണ്.
റൂമിലെ ചെറിയ ടേബിളിന് മുകളിലിരുന്ന കാറിന്റെ ചാവിയെടുത്ത് അജു ആ റൂമിൽനിനിറങ്ങി അങ്ങാടിയിലേക്ക് പുറപ്പെട്ടു.

അങ്ങാടിയിൽ നിൽകുമ്പോഴാണ് ഷാനയുടെ കൊളുവന്നത്.
“ഇക്ക എവിടെയാ” ഷാനയുടെ ചോദ്യമെത്തി.

“എന്തുപറ്റി…?”

“ഇന്നലെ ഇവിടെയല്ലേ ഉറങ്ങിയത്”

“ആ”

“പിന്നെ ഇപ്പൊ എവിടെക്കാ പോയത്. എല്ലാവരും ഇക്കയെ ചോദിക്കുന്നുണ്ട്”

“ഞാൻ അങ്ങാടിയിലാണ് പെണ്ണെ. ഇറച്ചിയും മീനുമൊക്കെ വാങ്ങണ്ടേ. അതിന് വന്നതാ”

“എന്റെ ഇക്കാ… നിങ്ങൾക് പറഞ്ഞിട്ട് പൊക്കൂടെ. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ”

അതുകേട്ട അജു ചിരിച്ചു.
“നീ ഉപ്പയെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറ. ഇന്നലെ മുങ്ങിയതല്ലേ രണ്ടുപേരും. ഇപ്പൊത്തന്നെ വിളിച്ചേക്ക്… ഇല്ലെങ്കിൽ അസി ഇറങ്ങാൻ നേരത്താവും ഉപ്പയും ഉമ്മയും വരുന്നത്”

“ആ അത് ഞാൻവിളിച്ചുപറഞ്ഞോളാം. ഇക്ക പെട്ടെന്ന് വരാൻനോക്ക്”

“ഷാനാ… എന്റെകാര്യത്തിൽ നീ ഇപ്പൊത്തന്നെ ഇങ്ങനെ ആവല്ലേ. അതിനുള്ള സമയമായിട്ടില്ല. അതോർമ്മവേണം” അജു പറഞ്ഞു.

“എനിക്ക് ഇക്കയുടെ കാര്യത്തിൽ നേരവും കാലവും ഒന്നുമില്ല. എനിക്ക് ആരെയും പേടിയുമില്ല”

“അങ്ങനെയാണോ. എന്നാൽ നീ ഫോൺ വെക്കേണ്ട” എന്ന് അജു പറയുമ്പോഴേക്കും ഫോൺ കട്ടായി.

അജു അങ്ങാടിയിൽനിന്ന് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി വീട്ടിലെത്തി.
ഉമ്മറത്ത് മാമന്മാരോട് സംസാരിച്ചിരിക്കുകയാണ് റാഷി.

അജു അവർക്കിടയിലൂടെ കയ്യിലുള്ള കവറുമായി അടുക്കളയിലേക്ക് നടന്നു.

വൈകാതെത്തന്നെ മജീദ്ക്കയും റസിയാത്തയുമെത്തി.

പിന്നെ പെൺപടഎല്ലാവരുംകൂടി അടുക്കളയിലാകെ ബഹളമായിരുന്നു.

സമയം പിന്നെയും കടന്നുപോയി.
അസിയും റാഷിയും ഇറങ്ങാനൊരുങ്ങുകയാണ്.
ഈ സമയങ്ങളിൽ അജു ആസ്വസ്തനായിരുന്നു.

അസിയും റാഷിയും എല്ലാവരോടും യാത്രപറഞ്ഞ് അജുവിന്റെ അരികിലെത്തി.
അജു അസിയെ ചേർത്തുപിടിച്ചു.
“എടോ റാഷി. നിന്റെകൂടെ വരുന്നത് എന്റെ ജീവനാണ്. പൊന്നുപോലെ നോക്കിക്കോണേ” എന്ന് അജു റാഷിയോട് പറഞ്ഞ് അവരെ യാത്രയാക്കി.

അസിയിൽനിന്ന് പലതുംപ്രതീക്ഷിച്ച അജുവിന് തെറ്റുപറ്റി.
നിറ പുഞ്ചിരിയുമായി അസി റാഷിയുടെ കൂടെ ആ പടിയിറങ്ങുമ്പോൾ വേദനമുഴുവൻ അജുവിനായിരുന്നു.
അസിയും റാഷിയും ഗേറ്റ് കടന്ന് പോയതും അജുവിന്റെ കണ്ണുനിറഞ്ഞു.
മറ്റാരും കാണാതെ, ഉള്ളിലുള്ള സങ്കടം മറ്റാരും കാണരുത് എന്നുകരുതി അജു അവന്റെ കണ്ണുനീരിനെ ഒപ്പിയെടുത്ത് വീടിനകത്തേക്ക് തിരിഞ്ഞ അജുവിന്റെ കണ്ണിലുടക്കിയത് ഷാന ആയിരുന്നു.

ദേ നിക്കുന്നു നിറക്കണ്ണുമായി ഷാന.
മറ്റുള്ളവർക്കിടയിൽവെച്ച് അജു ഷാനയോട് ഒന്നും പറയാൻ തയ്യാറായില്ല.

അസിക്കുപുറകെ മാമന്മാരും കുടുംബവും യാത്രപറഞ്ഞു.
അവർ പോയതും മജീദ്ക്കയും കുടുംബവും പോകാനൊരുങ്ങി.
“നിങ്ങളും…” അജുവിന്റെ ശബ്ദമിടറി.

“പോകാതെ പറ്റില്ലല്ലോ അജൂ” മജീദ്ക്ക ചോദിച്ചു.

അജു ഒന്നുമൂളി.

“മോനെ… ഒറ്റക്കായി എന്ന തോന്നലുവേണ്ട. ഒരു വിളിപ്പാടകലെ ഞാനുണ്ട്. ഞങ്ങളുണ്ട്” മജീദ്ക്ക പറഞ്ഞു.

ഇറങ്ങാൻനേരം അജുവിന്റെ അടുത്തെത്തിയ ഷാന
“ഞാൻ വിളിക്കാം” എന്നുമാത്രം പറഞ്ഞ് അവരും യാത്രയായി.

ആളും ബഹളവുമായി കുറച്ചുനാളുകളായി ആ വീട്ടിൽ ഉത്സവമായിരുന്നു.
ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ, ആരുടേയും കളിചിരിയില്ലാതെ, ആരുടേയും ബഹളമില്ലാതെ ആ വലിയവീട്ടിൽ അജു മാത്രമായി അവശേഷിച്ചു.

എന്തുചെയ്യണമെന്നറിയാതെ അജു സോഫയിലേക്കിരുന്നു.

“പോകാൻ നേരം അസി കൂടുതലൊന്നും പറഞ്ഞില്ല… ഒന്ന് തിരിഞ്ഞുനോക്കിയില്ല… അതിനുമാത്രം അസി എന്നിൽനിന്ന് അകന്നുവോ… അതിനുമാത്രം ഞാൻ അസിയെ വേദനിപ്പിച്ചുവോ…” അജുവിന്റെ മനസ്സിലേക്ക് ഓരോരോചോദ്യങ്ങളായി എത്തുകയായിരുന്നു.

ആ സോഫയിലിരുന്ന് അജു പതിയെ കണ്ണുകളടച്ചു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!