Skip to content

ഇഷ്‌കിൻ താഴ്‌വാരം part 08

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-08

[തുടരുന്നു…]

സുബ്ഹി നമസ്കാരത്തിനുശേഷം വീണ്ടുമുറങ്ങിയ അജു ഫോണിന്റെ ബെല്ലടികേട്ടുകൊണ്ടാണ് എണീറ്റത്.
ആദ്യം ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം ആറുമണി.
“ഈ നേരത്ത് ഇതാരാ വിളിക്കുന്നെ” എന്നുചിന്തിച്ച് അജു ഫോൺ നോക്കിയപ്പോൾ മജീദ്ക്ക.
അതുകണ്ട അജുവിനൊരു പേടിതോന്നി…

“ഹലോ” അജു ഫോൺ ചെവിയോട് ചേർത്തു.

“മോനെ അറിഞ്ഞോ നീ…”

“എന്ത്”

“രാമേട്ടൻ…”

“രാമേട്ടന് എന്താ പറ്റിയത്…?”

“രാമേട്ടൻ മരിച്ചു. ആത്മഹത്യ ആണെന്നാ അറിഞ്ഞത്”

“റബ്ബേ…” അജു നെഞ്ചിൽ കൈവെച്ചു.

“എന്തുപറ്റി… ആരാ ഫോണിൽ” ബെഡിൽനിന്ന് എഴുനേറ്റ് അസി ചോദിച്ചു.

“പോവണ്ടേ നമുക്ക്…” ഫോണിലൂടെ മജീദ്ക്കയുടെ ചോദ്യമെത്തി.

“പോണം. ഇന്ന് മില്ല് തുറക്കണ്ട. ബസ് സർവീസും വേണ്ടെന്ന് ഡ്രൈവർമാരെ അറീച്ചേക്ക്. അപ്പോഴേകക്കും ഞാൻ വീട്ടിലേക്ക് എത്തിയേക്കാം” അജു ഫോൺവെച്ച്
“അസീ പെട്ടെന്ന് റെഡിയാവ്. രാമേട്ടൻ മരണപ്പെട്ടു. നിന്നെ ഷാനയുടെ വീട്ടിലാക്കാം. രണ്ടുപേരും ഇന്ന് ബസ്സിൽ പൊക്കോ കോളേജിലേക്ക്”

അതുകേട്ട അസി എഴുനേറ്റ് പെട്ടെന്ന് റെഡിയാവാൻ തുടങ്ങി.

ഇരുവരും വളരെ പെട്ടെന്നുതന്നെ മജീദ്ക്കയുടെ വീട്ടിലെത്തി.
അജുവിനെ കാത്ത് മജീദ്ക്ക മുറ്റത്ത് നിൽപുണ്ടായിരുന്നു.

അസി കാറിനിന്ന് ഇറങ്ങിയതും മജീദ്ക്ക കാറിൽകയറി.

“അവരിപ്പൊ എവിടെയാ താമസം” അജു ചോദിച്ചു.

“ആ വീട് വിറ്റെങ്കിലും അവിടെത്തന്നെയാണ് താമസം”

“വീട്ടിലേക്ക് പോണോ അതോ…?”
അജു സംശയത്തോടെ ചോദിച്ചു.

“ഹോസ്‌പിറ്റലിൽ പോകാം. ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. ഇനിയിപ്പോ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടല്ലേ ബോഡി വിട്ടുതരൂ”

അജു മറുപാടിയെന്നോണം ഒന്നുമൂളി.

അജ്മലും മജീദ്ക്കയും ഹോസ്പിറ്റലിലെത്തി.
ബന്ധുക്കളും ഏതാനും നാട്ടുകാരുമൊക്കെ അവിടെ ഉണ്ടായിരുന്നു.
കൂട്ടത്തിൽ രണ്ട് പോലീസുകാരും.

“എന്താണ് സംഭവിച്ചത്” എന്ന് മജീദ്ക്ക ബന്ധുക്കളിൽ ഒരാളോട് ചോദിച്ചു.

“ആത്മഹത്യ തന്നെയാണ്. ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ കുറിപ്പും ഉണ്ടായിരുന്നു”

പോസ്റ്റ്മോർട്ടം കഴിഞ്ഞ് രാമേട്ടന്റെ ചലനമറ്റ ശരീരം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി.
പുറകിൽ കാറിൽ മജീദ്ക്കയും അജുവും.

ആ യാത്രയിൽ രാമേട്ടൻ ഇന്നലെ വീട്ടിൽവന്നതൊക്കെ അജു മജീദ്ക്കയോട് പറഞ്ഞു.

“നീ ടെൻഷനാവണ്ട അജൂ. മൂപ്പർക്ക് അതാവും വിധിച്ചിട്ടുണ്ടാവുക”

ട്രാവൽസിലെയും മില്ലിലെയും ജോലിക്കാരെല്ലാം രാമേട്ടന്റെ വീട്ടിലുണ്ടായിരുന്നു.
മരണാനന്ദര ചടങ്ങുകൾക്കൊടുവിൽ പലരും പലവഴിക്കായി തിരിഞ്ഞു.

അജുവും മജീദ്ക്കയും രാഹുലിനെ കണ്ട് സമാധാനിപ്പിച്ച് തിരികേ പോകാനൊരുങ്ങിയപ്പോഴായിരുന്നു പോലീസ്ജീപ്പ് അവിടേക്ക് വന്നത്.
ജീപ്പിൽനിന്നിറങ്ങിയ ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനോട് എന്തോ പറഞ്ഞ് അജുവിനുനേരെ കൈചൂണ്ടുന്നത് അജു കണ്ടു.

ആ പോലീസുകാരൻ അജുവിന്റെ അടുത്തുവന്ന്
“അജ്മൽ അല്ലെ” എന്ന് ചോദിച്ചു.

“അതേ” എന്ന് അജു മറുപടിയും പറഞ്ഞു.

“ഒന്ന് സ്റ്റെഷൻവരെ വരണം. ആത്മഹത്യാ കുറിപ്പിൽ നിങ്ങളുടെ പേരുണ്ട്” എന്ന് പോലീസുകാരൻ പറഞ്ഞപ്പോൾ
“വരാം” എന്ന് അജു പറഞ്ഞ് ജീപ്പിൽകയറി.

“കാറെടുത് വീട്ടിലേക്ക് പൊയ്ക്കോളൂ. പിന്നെ കുറച്ച് പൈസ രാഹുലിന്റെ കൈകളിൽ ഏൽപ്പിക്കണം” എന്ന് മജീദ്ക്കയോട് പറഞ്ഞിട്ടാണ് അജു ജീപ്പിൽ കയറിയത്.

പോലിസ്റ്റേഷനിൽ എത്തിയ അജു ജീപ്പിൽനിനിറങ്ങി.
അവനെ മറ്റൊരു പോലീസുകാരൻ എസ്ഐയുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട്പോയി.

“സർ ഇതാണ് അജ്മൽ” ആ പോലീസുകാരൻ തന്റെ മുന്നിലിരിക്കുന്ന എസ്ഐയോട് പറഞ്ഞു.

“അജ്മൽ ഇരിക്കൂ” തന്റെ മുന്നിലുള്ള കസേരയിലേക്ക് അജുവിനോട് ഇരിക്കാൻ എസ്ഐ ആവശ്യപ്പെട്ടു.

“അറിയാലോ രാമൻ എന്ന വ്യക്തിയുടേത് ആത്മഹത്യ തന്നെയാണ്. അതിൽ സംശയം ഒന്നുമില്ല. പക്ഷെ ആത്മഹത്യക്ക് മുൻപ് അയാളെഴുതിയ കുറിപ്പിൽ നിങ്ങളുടെയും അപകടത്തിൽ മരണപ്പെട്ടുപോയ നിങ്ങളുടെ ഉപ്പയുടെയും പേരുണ്ട്. അപ്പൊ ചിലതൊക്കെ അറിയാൻവേണ്ടിയാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്”
എസ്ഐ ഒന്ന് നിർത്തി.
എന്നിട്ട് ചോദ്യം ആരംഭിച്ചു.

“മരണപ്പെട്ട രാമൻ എന്നായാളും നിങ്ങളുംതമ്മിൽ എന്താണ് ബന്ധം…?”

“ഞങ്ങളുടെ ട്രാവൽസ് നോക്കിനടത്തിയിരുന്നത് രാമേട്ടനാണ്. ഉപ്പയാണ് രാമേട്ടനെ ഏല്പിച്ചത്”

“ഉപ്പയുടെ മരണം ഒരു ആക്‌സിഡന്റ് ആണെന്ന് പോലീസുകാർ വിധിയെഴുതി എങ്കിലും അത് വെറുമൊരു അപകടമരണം ആയിരുന്നില്ല അല്ലെ…?”

ആ ചോദ്ധ്യത്തിന് മറുപടിപറയാൻ അജുവിനായില്ല.

“ഇനി ഒന്നും മൂടിവെക്കരുത് അജ്മൽ. മരിക്കാനൊരുങ്ങുന്ന മുൻപ് അയാളെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. അയാൾ ചെയ്ത പാപമുൾപ്പെടെ. ഇനി പറ അജ്മൽ. ഉപ്പയെ കൊലപ്പെടുത്തിയതല്ലേ…?”

“അതേ…”

“അതറിഞ്ഞ അജ്മൽ അയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അത് സത്യമാണോ…?”

“അതേ… ഉപ്പയുടെ രണ്ട് ബസ്സുകളാണ് രാമേട്ടൻ ഉപ്പ അറിയാതെ മറ്റൊരാൾക്ക് കൈമാറിയത്. അതിനെ ചോദ്യം ചെയ്തപ്പോഴാണ് രാമേട്ടൻ സത്യങ്ങളെല്ലാം പറഞ്ഞത്”

“ഈ നാസർ എന്നുപറയുന്ന കോഴിക്കോട്ടുകാരനായ വ്യക്തിയെ നിങ്ങൾ നേരിട്ടോ അല്ലങ്കിൽ ഫോണിലൂടെയോ പരിചയമുണ്ടോ…?”

“ഇല്ല സർ”

“മരണപ്പെട്ടായാൽ ഇന്നലെ വീട്ടിൽ വന്നിരുന്നു അല്ലെ. നിങ്ങളുടെ വാഹനം മറ്റൊരാൾക്ക് വിറ്റുകിട്ടിയ പണം നിങ്ങൾക്കുതന്നെ തിരികെ തരാൻ”

“വന്നിരുന്നു. പക്ഷെ ആ പണം ഞാൻ വാങ്ങിയില്ല, മാത്രമല്ല വീട്ടിൽനിന്നും ഇറക്കിവിട്ടു”

“മതി അജ്മൽ. ഇത്രയും മതി. പോയവർ പോയി. നിങ്ങളുടെ ഉപ്പയെ ഇല്ലാതാക്കിയതിൽ പ്രധാന പങ്കുവഹിച്ച നാസർ എന്നവ്യക്തിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. നിങ്ങൾ സമാധാനത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ” എന്ന് എസ്ഐ പറഞ്ഞപ്പോൾ
അജു എഴുനേറ്റ് പുറത്തേക്ക് നടന്നു.

ഒരു ഓട്ടോ വിളിച്ച് അതിൽ അജു മജീദ്ക്കയുടെ വീട്ടിലേക്ക് പോയി.

അജുവിന്റെ വിളിക്കായി കാത്തുനിൽക്കുകയായിരുന്നു മജീദ്ക്ക.
ആ അജു ഓട്ടോയിൽ വന്നതുകണ്ട് മജീദ്ക്ക അജൂന്റെ അടുത്തേക്ക് ചെന്നു.

“എന്തായി… എന്തിനാ അവർ കൊണ്ടുപോയത്”
മജീദ്ക്ക ചോദിച്ചു.

“രാമേട്ടൻ ചെയ്ത തെറ്റ് എഴുതിവച്ചിട്ടാ പോയത്. അതിനെപ്പറ്റി ചോദിക്കാൻ ക്കണ്ട്പോയതാ”

അജുവിന്റെ ശബ്ദംകേട്ട അസി അകത്തുനിന്നും ഓടി അവന്റെ അടുത്തെത്തി.
“എവിടായിരുന്നു. വിളിച്ചിട്ട് ഫോൺ എടുത്തില്ലലോ”
എന്ന് അസി ചോദിച്ചപ്പോഴാണ് അജു പോക്കറ്റിൽ ഫോൺ തിരഞ്ഞത്.

“കാറിൽ ഉണ്ടാകും” എന്ന് അജുതന്നെ പറഞ്ഞ് കാറിൽ പരിശോധിച്ചപ്പോൾ ഫോൺ കിട്ടി.
അതുമെടുത്ത് അകത്തേക്ക് കയറിയപ്പോഴേക്കും ചായയുമായി റസിയാത്ത എത്തി.

ആ ചായയും കുടിച്ച് അജു സ്റ്റേഷനിൽ നടന്ന സംഭവമൊക്കെ അവരോട് പറഞ്ഞു.
ഈ സമയം ഷാന വാതിലിന് മറവിലായിരുന്നു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ
“അപ്പൊ ആ നാസർ എന്നയാളെ പോലിസ് പൊക്കുമല്ലേ അജുക്കാ” അസി ചോദിച്ചു.

“പൊക്കും. കിട്ടാനുള്ളത് കിട്ടുകയും ചെയ്യും”

കുറച്ചുനേരം ആ വീട്ടിൽ മജീദ്ക്കയോടും റസിയാത്തയോടും സംസാരിച്ച് അജു അസിയെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി.

അന്നത്തെ ദിവസം അജുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇറക്കിവിട്ടപ്പോൾ രാമേട്ടന്റെ ഉള്ളുവേദനിച്ചപോലെ അജുവിന്റെ ഉള്ളും വേദനിക്കാൻ തുടങ്ങിയിരുന്നു. അവന്റെ ഉള്ളിലുണ്ടായിരുന്ന തീനാളാമറിഞ്ഞ അസി അത് ഊതിക്കെടുത്തി.
“ന്റെ ഇക്കാ… ഇക്ക ഒരുറതെറ്റും ചെയ്തിട്ടില്ല. ഉപ്പയെ ഇല്ലാതാക്കിയവരോട് നമ്മൾ ക്ഷമിച്ചില്ല എന്നത് സത്യമാണ്. അതുകൊണ്ട് ഇക്ക സങ്കടപ്പെടരുത്. രാമേട്ടൻ ചെയ്തത് തെറ്റാണെന്ന് രാമേട്ടന് മനസ്സിലായി. അതുകൊണ്ട് ജീവിക്കാൻ മൂപ്പർക്ക് തോന്നിയില്ല. ഇതിനെ അങ്ങനെ കണ്ടാൽമതി. ഉറങ്ങാൻ നോക്ക്” എന്ന് അസി പറഞ്ഞതിന് ശേഷമാണ് അജു ഒന്നുറങ്ങുയത്.

അന്ന് രാത്രിതന്നെ ഷാനയുടെ കോളെത്തി.
ബെഡിൽനിന്ന് എഴുന്നേറ്റ് അജു ബാൽകണി ഡോർതുറന്ന് അവിടെ ചെന്നിരുന്ന് ഷാനയോട് സംസാരിച്ചു.

“സമയം ഒരുപാടായല്ലോ ഷാനാ. ഉറങ്ങിയില്ലേ നീ…?”

“ഇല്ല… ഉറക്കംവരുന്നില്ല”

“എന്തുപറ്റി”

“അറിയില്ല. ഇന്ന് ഇക്കയെ ഒരുപാട്സമയം കണ്ടതല്ലേ. അതുകൊണ്ടാവും കണ്ണടച്ചാൽ കാണുന്നത് ഇക്കയെയാണ്”

“അടിപൊളി. എന്നാലിനി കണ്മുന്നിൽ വരാതെ നോക്കാം” അജു പതിയെ ചിരിച്ചു.

അതുകേട്ട ഷാന
“എന്നാൽ മോന്റെ മയ്യത്താണ്. മര്യാദക്ക് ഒന്ന് മിണ്ടാൻപോലും കഴിയുന്നില്ല.. അപ്പോഴാണ്” സങ്കടത്തോടെ പറഞ്ഞു.

“സങ്കടപ്പെടല്ലേ ഷാനാ. എല്ലാം ശെരിയാവും”

ഷാന ഒന്ന് മൂളിയശേഷം
“ഇക്കാക്ക് അസിയോട് എന്തോരം ഇഷ്ടമുണ്ട്…?” എന്ന് ഷാന ചോദിച്ചപ്പോൾ

“അളന്നുനോക്കിയില്ല” എന്ന് അജു മറുപടിപറഞ്ഞു.

“എന്നെയാണോ അതോ അസിയെയാണോ ഇക്കാക്ക് കൂടുതൽ ഇഷ്ടം”

അജുവിന് ഒന്നും പറയാൻ കഴിഞ്ഞില്ല.

“എനിക്കറിയാം… ഇക്കാക്ക് അസിയെ കഴിഞ്ഞേയൊള്ളു മാറ്റാരുമെന്ന്. അവൾക്കും അങ്ങനെതന്നെയാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലട്ടോ. വർഷങ്ങൾക്ക് മുൻപ് ഞാൻ കേൾക്കാൻ തുടങ്ങിയതാണ് അജുക്കയെപ്പറ്റി. അസിക്ക് ഇക്കയെപ്പറ്റി പറയാൻ നൂറുനാവാണ്. അസിക്ക് കൂട്ടിന് ഇക്കമാത്രമായപ്പോൾ സ്നേഹം പിന്നെയുംകൂടി. പക്ഷെ അവളെപ്പോഴും പറയുന്നൊരു കാര്യമുണ്ട്. അവൾക്കുവേണ്ടി ഇക്കയുടെ സന്തോഷങ്ങളെ ഇക്ക മാറ്റിനിർത്തുന്നു എന്ന്”

അതുകേട്ട അജു എന്തൊക്കെയോ ആലോചിച്ചു.

അജുവിന്റെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഷാന
“ഇക്കാ… നിങ്ങൾ സ്വപനംകാണുകയാണോ…?” എന്ന് ചോദിച്ചു.

“ശെരിയാണ് ഷാനാ. ഗൾഫിൽ പോകുന്നമുപ് കാലത്ത് കഴിച്ചിറങ്ങിയാൽ ഉച്ചക്ക് കഴിക്കാൻ വരും. എന്നിട്ട് വീണ്ടും പുറത്തിറങ്ങിയാൽ രാത്രിയാകും വീട്ടിൽ വരുന്നത്. ക്ലബ്ബിലും കൂട്ടുകാർക്കൊപ്പമൊക്കെ ആയിരുന്നു ഞാൻ. ഉമ്മാക്ക് എന്നും പരാതിയായിരുന്നു. കുറച്ച് നേരമെങ്കിലും വീട്ടിലിരുന്നൂടെ എന്ന് ഉമ്മ എന്നും ചോദിക്കും. ആ ഞാനിപ്പോ എപ്പോഴും വീട്ടിലാണ്. പഴയപോലെ ഇറങ്ങിനടക്കാൻ എനിക്കിപ്പോ കഴിയില്ലല്ലോ.
പഴയ ആ ജീവിതം ഞാൻ തുടർന്നാൽ എന്റെ അസി തനിച്ചാകും. എന്നെ തനിച്ചാക്കാതിരിക്കാൻ പടച്ചോനാ അസിയെ ബാക്കിവെച്ചത്. ആ അസിയെ ഞാൻ തനിച്ചാകിയാൽ പടച്ചവൻ എന്നോട് പൊറുക്കില്ല”

“അല്ലാ… അസിയെ കെട്ടിക്കാനൊന്നും ഉദ്ദേശമില്ലേ ഇക്കാക്ക്. എന്നും കൂടെ കൊണ്ടുനടക്കാനാണോ ഉദ്ദേശം”

“അവളെന്നോട് രണ്ടുകാര്യമാണ് ഇതുവരെ ആവശ്യപ്പെട്ടത്. ഒന്ന് നിന്നെ കെട്ടണം എന്നും പിന്നെ അസിയെ ഉടനെയൊന്നും കെട്ടിക്കരുത് എന്നും”
അജു ചിരിച്ചു.

“ബെസ്റ്റ്. അപ്പൊ അസിയെ കെട്ടിക്കില്ലേ…?” ഷാന സംശയത്തോടെ ചോദിച്ചു.

“പിന്നെ കെട്ടിക്കാതെ. അവൾക്ക് അതിനുള്ള പ്രായമായില്ലല്ലോ ഷാനാ. നിന്നെക്കാൾ ചെറുതല്ലെ അസി. കുറച്ച് കഴിയട്ടെ”

അസി മൂളി. അതുകേട്ട അജു ചോദിച്ചു
“നിനക്ക് എന്താമോളെ അസൂയ തോന്നുന്നുണ്ടോ..?” ചിരിച്ചുകൊണ്ട് തന്നെയാണ് അജു ചോദിച്ചത്.

“ഉണ്ട്… അസൂയ മാത്രമല്ല സങ്കടവുമുണ്ട്” ഷാന പറഞ്ഞപ്പോൾ അജൂന്റെ ചിരിമാഞ്ഞു.

“എന്തിന്..?” എന്ന് അജു ചോദിച്ചപ്പോൾ
“ഇക്ക അസിയെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. പിന്നെ ഇക്കയെപ്പോലെ എന്നെ സ്നേഹിക്കാൻ എനിക്കൊരു ഇക്കയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവും വരും” ഷാനയുടെ ശബ്ദമിടറുന്നത് അജു അറിഞ്ഞു.

“അപ്പോഴേക്കും സങ്കടംവന്നോ. നീ പറഞ്ഞില്ലേ അസിയെ സ്നേഹിക്കുന്ന ഇക്കഎന്ന്. ആ ഇക്ക നിന്റെ ആരാ ഷാനാ…?”

“എന്റെയും ഇക്കയാണ്”

“പിന്നെ എന്തിനാ സങ്കടപ്പെടുന്നേ. നിനക്ക് എല്ലാമായി ഞാനുണ്ട്. അത് പോരെ നിനക്ക്”

അജു ചോദിച്ചപ്പോൾ ഷാന അജുവിനെ
“ഇക്കാ…..” എന്ന് നീട്ടിവിളിച്ചു.

“ഓയ്…” എന്ന് അജു വിളികേട്ടതും

“I love you” എന്ന് നാണത്താലേ ഷാന പറഞ്ഞു.

“ശെരിക്കും… സത്യം പറ” അജു ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ
“അല്ല നുണ. ഒന്നുപോ ഇക്കാ” ഷാന ദേഷ്യപ്പെട്ടു.

“എടോ ഷാനാ… നീ എന്നുമുതലാണ് എന്നെ ഇഷ്ടപ്പെട്ടത് എന്നൊന്നും എനിക്കറിയില്ല. പക്ഷെ അസി എന്നോട് നിന്റെകാര്യം പറഞ്ഞതുമുതൽ എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുപാടൊരുപാട് ഇഷ്ടമാണ്” അജു പറഞ്ഞപ്പോൾ അജൂന്റെ തോളിൽ ആരോ തട്ടുന്നത് അജു അറിഞ്ഞു.

“പണിപാളി” അജു മനസ്സിൽപറഞ്ഞ് ചെവിയിൽനിന്ന് ഫോണെടുത്ത് പുഞ്ചിരിച്ച് തിരിഞ്ഞുനോക്കി.

“സമയം എന്തായീന്നാ. ഉറങ്ങാതെ ഇരുന്ന് കുറുകുകയാണല്ലേ രണ്ടും” എന്ന് അസി ചോദിച്ചപ്പോൾ അജു ചെറുതായോന്ന് പുഞ്ചിരിച്ചു.
അസിയുടെ ശബ്ദം ഫോണിലൂടെ കേട്ട ഷാന ഫോൺ കട്ടാക്കി.

അജു അവളോടൊന്നും പറയാതെ നേരെ ബെഡിൽപോയി കിടന്നു.

അടുത്ത ദിവസംമുതൽ അസിയും ഷാനയും ബസ്സിലുള്ള കോളേജിലേക്കുള്ള യാത്ര സ്ഥിരമാക്കി.
അജു മില്ലിലും ട്രാവൽസിലുമായി ജീവിതം കഴിച്ചു. ചില വൈകുന്നേരങ്ങളിൽ അസിയെ ഷാനയുടെ വീട്ടിലാക്കി അജു കൂട്ടുകാർക്കൊപ്പവും സമയം ചിലവഴിക്കാൻ മറന്നില്ല.

തടിമില്ല് ബംഗിയായി മുന്നോട്ടുപോകുമ്പോഴും ട്രാവൽസ് നഷ്ടത്തിലേക്കായിരുന്നു ചുവടുവെച്ചിരുന്നത്.
മുൻപൊരിക്കൽ ഉപ്പ ചോദിച്ച അതേ ചോദ്യം അജു ഉപ്പയുടെ സ്ഥാനത്തുള്ള മജീദ്ക്കയോട് ചോദിച്ചു.

“ട്രാവൽസ് നഷ്ടക്കച്ചവടമാണ്. ടൂറിസ്റ്റ് വണ്ടികൾ വിറ്റൊഴിവാക്കിയാലോ…?”

“മുൻപ് അബ്ദു എന്നോട് ഇത് ചോദിച്ചതാണ്. അന്ന് നീതന്നെയല്ലേ ഉപ്പയെ വിലക്കിയത്. അന്ന് ഉപ്പ ചോദിച്ചപ്പോഴും നഷ്ടക്കച്ചവടം വേണ്ടാ എന്നുതന്നെയാണ് ഞാൻ പറഞ്ഞത്. ഇന്നും അതുതന്നെ പറയുന്നുള്ളു. നഷ്ടമാണെങ്കിൽ ഇനിയും നഷ്ടമാവുന്നതിന് മുമ്പ് എല്ലാം ഒഴിവാക്കുക”

മജീദ്ക്ക അങ്ങനെ അഭിപ്രായം പറഞ്ഞതോടെ ട്രാവൽസ് മൂന്ന് റൂട്ട് ബസ്സിലേക്ക് ഒതുങ്ങി. മറ്റുള്ള ടുറിസ്റ്റ് വാഹനങ്ങൾ മുഴുവൻ പലർക്കായി അജു കൈമാറി.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.
അന്നൊരു ഞായറാഴ്ച ആയിരുന്നു.
കാലത്ത് വീട്ടിൽ ചടഞ്ഞിരുന്നപ്പോൾ അസിക്കൊരു അസ്ഗ്രഹം മാമന്മാരുടെ വീട്ടിലൊക്കെ ഒന്ന് പോവണമെന്ന്.
അസി അജുവിനോട്‌ ആ ആഗ്രഹം പറഞ്ഞപ്പോൾ അജു അതിനെ തല്ലിക്കെടുത്താൻ തയ്യാറായില്ല.

ഇരുവരുംകൂടി മാമന്മാരുടെ വീട്ടിലേക്ക് പുറപ്പെട്ടു.
കാലങ്ങൾക്കുശേഷം അജു വന്നസന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. ആദിയും ദിലുവും ബിൻസിയും വളരെ സന്തോഷത്തിലായിരുന്നു.
കൂടെ അസിയും.

ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള അജു കൂടുതലും മാമന്മാരോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു.

എല്ലാവരും ഒന്നിച്ചിരുന്ന് അന്നത്തെ വൈകുന്നേരം തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് അബുമാമൻ അത് ചോദിച്ചത്.

“അല്ല അജൂ… അഞ്ചാറുമാസം കഴിയുമ്പോ നിനക്കൊരു പെണ്ണുവരും. അസിക്ക് പതിനെട്ട് തികഞ്ഞില്ലേ. ഇനിയിപ്പോ അസിമോൾക്കും ഒരു ചെക്കനെ കണ്ടുപിടിക്കണ്ടേ…?”
മാമൻ അത് ചോദിച്ചപ്പോൾ അസിയുടെ മുഖംവാടി.

“എന്റെ അസിയെ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പുള്ള ആരെയെങ്കിലും കിട്ടിയാൽ നമുക്ക് നോക്കാം” എന്ന് അജു പറഞ്ഞതും അസി അജുവിനെ നോക്കി.

“എനിക്ക് ഇപ്പൊത്തന്നെ ഒരു കല്യാണമൊന്നും വേണ്ട” എന്ന് അസി തുറന്നുപറഞ്ഞു.

“അതെന്താ അസീ… ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ നീ” ആദിയാണ് ചോദിച്ചത്.

“ഏയ്‌ അതൊന്നും ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം” അജു ഗമയോടെ പറഞ്ഞു.

“എന്തായാലും കെട്ടിക്കാതെ പറ്റില്ലല്ലോ. ഉടനെ ഇല്ലെങ്കിക്കും നമുക്ക് ഒരാളെ കണ്ടുപിടിക്കണം” ബഷീർ മാമയും അസിയെ കെട്ടിക്കണം എന്ന നിലപാടിലാണ്.

ഏറെനേരത്തെ ചർച്ചക്കൊടുവിൽ… ഭൂമിയിൽ ഇരുട്ട് വീഴാൻതുടങ്ങിയപ്പോൾ അജുവും അസിയും പോകാനൊരുങ്ങി.

“അജുക്കാ… ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നുമോ…?” കാറിലിരുന്ന് അസി ചോദിച്ചു.

“നീ പറ”

ഉള്ളിലൊരുപാട് പേടിയുണ്ടെങ്കിലും അസി അത് പറയാൻ തീരുമാനിച്ചു.
“എനിക്ക് ഒരാളെ ഇഷ്ടമാണ്”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!