Skip to content

ദേവഭദ്ര – ഭാഗം 36

devabhadhra-novel

ഗുരുക്കൾ ഒരിക്കലും അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല…

“ഗൗരി ഒരിക്കലും അനന്തനെ സ്വപ്നം കണ്ടിട്ടില്ലേ …? “

ഗുരുക്കൾ അല്പ നേരത്തെ ആലോചനക്ക് ശേഷം ചോദിച്ചു…

“അത്… അവൾ ഒരിക്കലും എന്നോട് അനന്തന്റെ കാര്യം പറഞ്ഞിട്ട് ഇല്ല…. ”

ദേവു ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു…

“മോളെ ഇതിന് വ്യക്തമായ ഒരു ഉത്തരം നൽകാൻ ഞാൻ അശക്തൻ ആണ്.. ഭദ്രയുടെ പ്രണയം ആരെന്ന് അവൾക്ക് മാത്രമേ കൃത്യമായി അറിയുക ഒള്ളു…

ഭദ്രയുടെ വിവാഹം ദേവനും ആയി ഉറപ്പിച്ചിരുന്നു അത് അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നത് കൊണ്ടാണെന്ന് ഞാൻ കേട്ടിട്ടുണ്ട്…

എന്നാൽ ആ വിവാഹ നിശ്ചയ ദിവസം സംഭവിച്ച മായയുടെ ദുർമരണവും അതിനെ തുടർന്ന് ഉണ്ടായ പ്രേശ്നങ്ങളും തീരെ ചെറുതല്ല…

അതിനെ തുടർന്ന് പുറത്താക്കപ്പെട്ട അനന്തൻ വിവാഹ തലേന്ന് തിരിച്ചു എത്തി… അന്ന് വൈകിട്ട് കാവിൽ വിളക്ക് വെക്കാൻ പോയ ദേവനും ഭദ്രയും പിന്നെ അനന്തനും കൊല്ലപ്പെട്ടു…

ഇതൊക്ക കേട്ട്കേൾവികൾ മാത്രം ആണ് ഇതിന്റെ ഒന്നും സത്യാവസ്ഥ അറിയുന്ന ആരും ഇന്ന് ജീവനോടെ ഇല്ല… “

ഗുരുക്കളുടെ ആ മറുപടി പക്ഷെ ദേവൂന് തൃപ്തികരം അല്ലായിരുന്നു…. കാരണം അപ്പോഴും അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവൾക്ക് ലഭിച്ചിരുന്നില്ല….

ദേവൂന്റെ മുഖത്തെ തെളിച്ചക്കുറവിന് കാരണം ഗുരുക്കൾക്ക് പെട്ടന്ന് തന്നെ പിടി കിട്ടി…

അദ്ദേഹം ഒന്നും മിണ്ടാതെ ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി…

അല്പം കഴിഞ്ഞു തിരിച്ചു എത്തിയ അദേഹത്തിന്റെ കൈയിൽ കുറച്ച് എഴുത്തോലകൾ ഉണ്ടായിരുന്നു…

അവ ഓരോന്നും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ചു…

ഈ സമയം ഒന്നും മനസിലാകാതെ മുത്തശ്ശനും ദേവും അദേഹത്തിന്റെ പ്രവർത്തികൾ തന്നെ നോക്കി ഇരിക്കുക ആയിരുന്നു….

“നിങ്ങൾ ക്ക് കാത്തിരിക്കാൻ സമയം ഉണ്ടാകുമോ? “

ഇടക്ക് ഗുരുക്കൾ മുത്തശ്ശനോട് ചോദിച്ചു…

അവർ കാത്തിരിക്കാൻ തയാറാണെന്ന് അറിയിച്ചതും ഗുരുക്കൾ വീണ്ടും എഴുത്തോലകളിലേക്ക് ശ്രദ്ധ തിരിച്ചു…

ഒച്ചിനെക്കാൾ പതുകയാണ് സമയം ഇഴയുന്നത് എന്ന് ദേവു ന് തോന്നി…

അവൾ അക്ഷമയോടെ കാത്തിരുന്നു….

  • ••••••••••••••••••••••••••••••••••••••••••••••••••••••

ആവിശ്യ സാധനങ്ങളുമായി അധികം വൈകാതെ ഗണേശനും പാച്ചുവും ആശുപത്രിയിൽ തിരികെ എത്തി….

എല്ലാവരും വരുണിനെ ശ്രദ്ധിക്കുമ്പോൾ അവൻ ശ്രദ്ധിച്ചത് പാച്ചുവിനെ ആയിരുന്നു…

അവനിൽ എന്തോ ഒരു മാറ്റം വരുണിന് തോന്നി എങ്കിലും അതിനുള്ള കാരണം കണ്ടെത്താൻ വരുണിന് ആയില്ല…

വരുണിന് മരുന്ന് കൊടുക്കാനും  ശ്രിശ്രുഷിക്കാനും നന്ദിതയെക്കാൾ ആവേശം ഗൗരിക്ക് ആയിരുന്നു…

ഒരു കൊച്ച് കുഞ്ഞിനെ പോലെ വരുണിനെ അവൾ പരിപാലിച്ചു….

അവന്റെ അരികിൽ നിന്നും ഒന്ന് മാറാൻ പോലും അവൾ തയാറായിരുന്നില്ല…

അവളുടെ സാമിപ്യം വരുൺ ആസ്വദിക്കുമ്പോൾ ഇതൊന്നും സഹിക്കാൻ പറ്റാതെ അരുൺ അസ്വസ്ഥനായിരുന്നു….

പാച്ചു വൈകിട്ട് ചായ വാങ്ങിക്കാൻ പോയപ്പോൾ ആണ് ഗണേശൻ ഇന്നലെ മനക്കൽ നടന്ന സംഭവങ്ങളെ കുറിച്ച് ബാക്കി ഉള്ളവരോട് പറഞ്ഞത്….

അത് കേട്ടപ്പോൾ വരുണിന്റേയും അരുണിന്റേയും മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടന്നു കൂടി….

പാച്ചുവിലെ മാറ്റത്തിന് കാരണം ഇന്നലത്തെ സംഭവങ്ങൾ ആകാം എന്ന് വരുൺ ഊഹിച്ചു….

പാച്ചുവിൻറെ മനസ്സ് തീർത്തും അസ്വസ്ഥം ആയിരുന്നു…. സുമംഗല പറഞ്ഞ വാക്കുകൾ അവനിൽ അത്രക്കും ആഴത്തിൽ പതിഞ്ഞിരുന്നു…

ദേവു നോട് ഇപ്പോൾ തനിക്ക് ഉള്ള ഫീലിംഗ് എന്താണെന്ന് പോലും പാച്ചുവിന് തിരിച്ചറിയാൻ ആയില്ല….

  • ••••••••••••••••••••••••••••••••••••••••

പുറത്ത് ഒരു  വണ്ടി വരുന്ന ശബ്ദം കേട്ടാണ് പത്മ പുറത്തേക്ക് വന്നത്…

മുറ്റത്ത് വന്ന് നിന്ന വെള്ള കളർ കാറിൽ നിന്നും മാധവനും ഒപ്പം ദേവൂന്റെ മാതാപിതാക്കളും ഇറങ്ങി…

സത്യത്തിൽ ആ കാഴ്ച്ച പത്മക്ക് വിശ്വസിക്കാൻ ആയില്ല…  കാരണം ഇവർ ആരും തന്നെ വരും എന്നൊരു സൂചന പോലും നൽകിയിരുന്നില്ല…

രാജീവും ഭാര്യ ഗൗതമിയും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന മനക്കൽ തറവാടിനെ അതിശയത്തോടെ നോക്കി…

പത്മ പെട്ടെന്ന് തന്നെ മുത്തശിയെയും വിളിച്ച് അവരെ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു…

മാധവൻ ഒന്ന് മടിച്ചു നിന്ന ശേഷം അവർക്ക് ഒപ്പം അകത്തേക്ക് നടന്നു…

മുത്തശ്ശിയെ കണ്ടതും മാധവൻ അവരുടെ  കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങി…

ശേഖരന് പുതിയ അതിഥികളെ ഇഷ്ടം ആയില്ലെങ്കിലും അയാൾ അത് പുറത്ത് കാട്ടാതെ പതിവ് അഭിനയം കാഴ്ച വച്ചു…

“നിങ്ങൾ അവളുടെ വിശേഷം അറിഞ്ഞിട്ട് വന്നതാണോ..? “

സുമംഗല തന്റെ പതിവ് കുശുമ്പ് പുറത്ത് എടുത്ത് കൊണ്ട് ദേവു ന്റെ മാതാപിതാക്കളോട് ചോദിച്ചു…

“ഏട്ടത്തി ഉദേശിച്ചത് പാച്ചുവും ആയുള്ള ഇഷ്ടത്തെ കുറിച്ചാണ്… “

സുമംഗല ഇന്നലത്തെ സംഭവങ്ങൾ ആണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടും പത്മ ഇടക്ക് കേറി പറഞ്ഞു..

അത് തിരുത്താൻ ശ്രമിച്ച സുമംഗലയെ മുത്തശ്ശി കണ്ണുകൾ കൊണ്ട് വിലക്കി….

പാച്ചുവിന്റെയും ദേവൂന്റെയും കല്യാണ കാര്യം തീരുമാനിക്കാൻ ആണ് രാജീവും ഗൗതമിയും എത്തിയത്…

അത്കൊണ്ട് തന്നെ മറ്റുള്ള പ്രേശ്നങ്ങൾ ഒന്നും അവർ അറിയാതെ ഇരിക്കാൻ പത്മ പ്രതേകം ശ്രദ്ധിച്ചു….

രാജീവും ഗൗതമിയും ദേവൂനെ തിരക്കിയപ്പോൾ അവൾ മുത്തശ്ശന് ഒപ്പം അമ്പലത്തിൽ പോയത് ആണെന്ന് പറഞ്ഞു പത്മക്ക് ഒപ്പം മുത്തശ്ശിയും പിടിച്ചു നിന്നു…

മാധവനോട് മാത്രം പത്മ കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു… മാധവനും ദേവൂന്റെയും വരുണിന്റേയും കാര്യങ്ങൾ ഓർത്ത് വിഷമം തോന്നി ..

യാത്ര ക്ഷീണം മാറിയപ്പോൾ രാജീവ്‌ നെയും കൂട്ടി മാധവൻ വരുണിനെ കാണാൻ പോയി..

“അച്ഛാ…. എപ്പോ എത്തി….? “

മാധവനെ കണ്ടതും ഗൗരി അയാൾക്ക് അരികിൽ എത്തി ചോദിച്ചു…

“ഉച്ചക്ക് എത്തി മോളെ… വരുണിന് ഇപ്പോൾ എങ്ങനെ ഉണ്ട്…? “

മാധവൻ വരുണിന്റെ കാര്യം ആണ് ചോദിച്ചത് എങ്കിലും അയാൾ ഗൗരിയെ ഒന്ന് ശ്രദ്ധിച്ചു… ദിവസങ്ങൾ ആയി ഉറങ്ങിയത് പോലെ ക്ഷീണം വിളിച്ചോതുന്ന കണ്ണുകൾ..  മുഖത്ത് പണ്ടത്തേ തിളക്കം ഒന്നുമില്ല ആകെ ഒരു വിഷാദം തളം കെട്ടികിടക്കുന്നത് അയാൾ ശ്രദ്ധിച്ചു…

എങ്കിലും വരുണിനെ കുറിച്ച് പറയാൻ അവൾക്ക് നൂറ് നാവായിരുന്നു…

അതിനിടയിൽ മാധവന് ഒപ്പം വന്ന രാജീവനെ പോലും അവൾ ശ്രദ്ധിച്ചില്ല…

അവളുടെ സംസാരത്തിന് ഇടയിലാണ് ഗണേശൻ അങ്ങോട്ടേക്ക് വന്നത്.. 

പഴയ പരിഭവങ്ങൾ എല്ലാം മാറ്റി വച്ച് കൊണ്ടാണ് ഗണേശൻ മാധവനെ സ്വീകരിച്ചത്….

വരുണിനെയും അരുണിനെയും ഗണേശൻ മാധവന് പരിചയപ്പെടുത്തി  ..

വരുണിനെ മാധവന് വളരെ ഇഷ്ടമായി… സൗമ്യമായ പെരുമാറ്റം മാധവനെ വളരെ അധികം ആകർഷിച്ചു… നേരിൽ കാണും മുൻപ് തന്നെ ഗണേശന് വരുണിനെ പത്മയുടെ വാക്കുകളിലൂടെ അറിയാമായിരുന്നു…

പാച്ചുവിനെ രാജീവനും ബോധിച്ചു…. ബഹുമാനപൂർവ്വം ഉള്ള അവന്റെ പെരുമാറ്റവും ഒക്കെ രാജീവന് ഇഷ്ടപ്പെട്ടു…

ദേവൂന് പറ്റിയ പയ്യൻ ആണ് പാച്ചു എന്ന് അയാൾക്ക് ബോധ്യമായി…

  • •••••••••••••••••••••••••••••••••••••••••••••••••••••••

ദേവും മുത്തശ്ശനും അക്ഷമയോടെ ഗുരുക്കളുടെ വാക്കുകൾക്ക് കാത്തിരുന്നു…

ഗുരുക്കൾ പൂജാമുറിയിലെ കത്തിച്ചു വച്ചിരുന്ന നിലവിളക്കിന് മുൻപിൽ അല്പ നേരം പ്രാർത്ഥിച്ചു ശേഷം ഒരു ഉരുളി ക്ക് മുൻപിൽ ഇരുന്നു….

അതിലെ വെള്ളത്തിലേക്ക് മന്ത്രങ്ങൾ ജപിച്ച ശേഷം ഒരു തുളസി ഇല നുള്ളി അതിലേക്ക് ഇട്ടു..

ശേഷം കണ്ണുകൾ അടച്ചു ഒന്നുടെ ധ്യാനിച്ച ശേഷം അദ്ദേഹം കണ്ണുകൾ തുറന്ന് ഉരുളിയിലേക്ക് നോക്കി….

അതിൽ ഭദ്രയുടെ ജീവിതം അദ്ദേഹത്തിന് ദൃശ്യമായി…. എല്ലാം കണ്ട അദ്ദേഹം  ഭഗവാനെ ഒന്നുടെ വണങ്ങിയ ശേഷം ഉരുളിക്ക് മുൻപിൽ നിന്നും എഴുന്നേറ്റ് അദ്ദേഹം ദേവൂന്റെയും മുത്തശ്ശന്റെയും അരികിൽ എത്തി….

“മോൾക്ക് ഞാൻ തന്ന മറുപടി എനിക്ക് തന്നെ തൃപ്തി ആവാതിരുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം കൂടി ചെയ്തു നോക്കിയത്…

ഭദ്ര യെ ദേവനും അനന്തനും വളരെ അധികം പ്രണയിച്ചിരുന്നു…. അനന്തൻ അവളുടെ മനസിനെ പ്രണയിച്ചപ്പോൾ ദേവൻ അവളുടെ സൗന്ദര്യത്തെ യും അവളെ വിവാഹം ചെയ്താൽ ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങളെയും പ്രണയിച്ചു…

എന്നാൽ ഭദ്ര പ്രണയിച്ചത് അനന്തനെ ആയിരുന്നു… കണ്ണുകൾ കൊണ്ട് കഥ പറഞ്ഞും പുഞ്ചിരിയിൽ പ്രണയം ഒളിപ്പിച്ചും അവർ മുൻപോട്ട് പോയി… അവരുടെ ഈ പ്രണയം മറ്റാരും അറിയാതെ അവർ സൂക്ഷിച്ചു…

എന്നാൽ ദേവന്റെ കഴുകൻ കണ്ണുകൾ ആ സത്യം മനസിലാക്കി… അഥർവ്വ മന്ത്രങ്ങൾ അനന്തൻ പഠിച്ചു എന്ന് ദേവൻ നാട് മുഴുവൻ പറഞ്ഞു പരത്തി സത്യത്തിൽ അഥർവ്വ മന്ത്രങ്ങളിൽ അഗ്രഗണ്യൻ ദേവൻ ആയിരുന്നു….

എന്നാൽ ദേവന്റെ ഒരു പ്രവർത്തിയും ഭദ്രയുടെയും അനന്തന്റെയും പ്രണയത്തെ ബാധിച്ചില്ല..

പത്മനാഭ ഗുരുക്കളെ വശത്ത് ആക്കി ദേവൻ ഭദ്രയും ആയുള്ള വിവാഹകാര്യങ്ങളുമായി മുന്പോട്ട് പോയി.. പത്മനാഭ ഗുരുക്കളെ എതിർക്കാൻ ഭദ്ര അശക്ത ആയിരുന്നു…

വിവാഹ നിശ്ചയ ദിവസം മായയെ കൊന്ന് ദേവൻ ആ പഴി അനന്തനിൽ  ചാരി അത് വിശ്വസിച്ച പത്മനാഭ ഗുരുക്കൾ അനന്തനെ മനക്കൽ നിന്നും പുറത്ത് ആക്കി…

ഭദ്രയുടെയും ദേവന്റെയും വിവാഹ തലേന്ന് കാവിൽ വിളക്ക് വെക്കാൻ പോയപ്പോൾ ഭദ്ര ദേവന്റെ കാലു പിടിച്ചു വിവാഹത്തിൽ നിന്നും പിന്മാറാൻ അപേക്ഷിച്ചെങ്കിലും അവളുടെ സൗന്ദര്യത്തിൽ  മയങ്ങിയിരുന്ന ദേവൻ അതിന് തയാർ ആയില്ല…

അവിടേക്ക് അവിചാരിതമായി എത്തിയ അനന്തനെ കൂടി കണ്ടപ്പോൾ ദേവനിലെ അസൂയ ഉച്ചസ്ഥായിൽ എത്തിയിരുന്നു…. അവിടെ വച്ച് ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ ദേവൻ അനന്തനെ ആക്രമിച്ചു…

ദേവനിൽ നിന്നും അനന്തനെ രക്ഷിക്കാൻ ശ്രമിച്ചതിന് ഇടയിലാണ് ഭദ്ര കൊല്ലപ്പെട്ടത്… അത് സഹിക്കാൻ ആവാതെ അനന്തൻ ദേവനെയും വധിച്ചു… ശേഷം അനന്തൻ സ്വയം ജീവത്യാഗം ചെയ്തു….

അഥർവ്വ മന്ത്രങ്ങളിൽ അഗ്രഗണ്യൻ ആയിരുന്ന ദേവൻ മരിക്കും മുൻപ് അനന്തനോട് പറഞ്ഞിരുന്നു ഭദ്രയെ അടുത്ത ജന്മത്തിൽ പോലും അനന്തന് നൽകില്ല എന്ന്…

അതിനായി ജീവൻ പോകുന്ന സമയത്തും ദേവൻ ജപിച്ച അഥർവ്വ മന്ത്രങ്ങളുടെ ശക്തി കാരണം ആണ് ഗൗരി ദേവനെ തുടർച്ചായി സ്വപ്നം കണ്ടത്….  അതിലുടെ ദേവനെ അവളുടെ ഹൃദയത്തിൽ ഉറപ്പിക്കാൻ ആയിരുന്നു അവന്റെ ലക്ഷ്യം… അതിൽ ഒരു പരിധി വരെ ദേവൻ ജയിച്ചു എങ്കിലും അനന്തന്റെ പ്രണയത്തിന് ശക്തി അതിന് അപ്പുറം ആണെന്ന് അവൻ ഓർത്തില്ല..

അത്കൊണ്ട് ആണ് ദേവനെ സ്വപ്നം കണ്ടിട്ടും ഗൗരി അനന്തൻ ആയ വരുണിനെ പ്രണയിക്കുന്നത്.. “

ഗുരുക്കളുടെ വാക്കുകൾ ദേവൂനെയും മുത്തശ്ശനെയും ഞെട്ടിച്ചു… ഇത് വരെ തങ്ങൾ അറിഞ്ഞത് അല്ല സത്യം എന്ന് അറിഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാൻ ആയില്ല…

ഈ കാര്യങ്ങൾ ഒന്നും മറ്റാരും അറിയരുത് എന്ന് കൂടി ഗുരുക്കൾ ഇരുവരെയും ഓർമിപ്പിച്ചു… കാരണം ഗൗരിയിലെ ഭദ്ര പൂർണമായി അവളെ സ്വയം മനസിലാക്കിയാൽ മാത്രമേ ഈ പ്രേശ്നങ്ങൾ പരിഹരിക്കപ്പെടു എന്ന് അദ്ദേഹം സൂചിപ്പിച്ചു…

തിരികെ ഉള്ള യാത്രയിൽ മുത്തശ്ശനും ദേവും തങ്ങൾ അറിഞ്ഞത് എല്ലാം രഹസ്യമായി തന്നെ സൂക്ഷിക്കും എന്ന് പരസ്പരം വാക്ക് നൽകി…

  • ••••••••••••••••••••••••••••••••••••••••••••••••••

തിരികെ മനക്കൽ എത്തിയ മുത്തശ്ശനെയും ദേവൂനെയും തേടി എത്തിയത് വിവാഹങ്ങൾ ഉറപ്പിക്കാൻ ഉള്ള തീരുമാനം ആയിരുന്നു…

വരുണിന്റേയും ഗൗരിയുടെയും വിവാഹവും പാച്ചുവിന്റെയും ദേവൂന്റെയും വിവാഹം രണ്ടു മാസങ്ങൾ കഴിഞ്ഞ് നടത്താൻ ഉള്ള തീരുമാനം മുത്തശ്ശനെ സന്തോഷിപ്പിച്ചെങ്കിലും ദേവൂന് അത് അംഗീകരിക്കാൻ ആയില്ല. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ അവളെ അത്രയും മുറിവേല്പിച്ചിരുന്നു..

എങ്കിലും അവൾ അതൊന്നും പുറത്ത് കാണിച്ചില്ല..

അച്ഛനും അമ്മക്കും ഇന്നലെ സംഭവിച്ച കാര്യങ്ങൾ താങ്ങാൻ ആവില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ടവൾ അവർക്ക് മുൻപിൽ സന്തോഷവതി ആയി അഭിനയിച്ചു….

  • ••••••••••••••••••••••••••••••••••••••••••••••••••••

രണ്ട് ദിവസം കൂടി കഴിഞ്ഞതും വരുണിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു…

വരുണിന്റെ തിരിച്ചു വരവ് ശേഖരനെ വല്ലാതെ ഭയപ്പെടുത്തി.

അവൻ സത്യങ്ങൾ എല്ലാം ആരോടെങ്കിലും പറയുമോ എന്ന് അയാൾ ഭയന്നു..

തിരിച്ചു എത്തിയ വരുൺ പക്ഷേ അയാളുടെ കാര്യം ആരോടും പറഞ്ഞില്ല എന്നത് അയാളെ യും മുത്തശ്ശനെയും അത്ഭുതപ്പെടുത്തി..

ദിവസങ്ങൾ കൊഴിഞ്ഞു പോകവേ വരുൺ ആരോഗ്യവാനായി ഒപ്പം അവന്റെയും ഗൗരിയുടെയും പ്രണയം കൂടുതൽ ദൃഢമായി കൊണ്ടിരുന്നു…

എന്നാൽ പാച്ചുവിനും ദേവുനും ഇടയിൽ ഉണ്ടായ വിടവ് ദിനം പ്രതി വലുതായി കൊണ്ടിരുന്നു… അവർ ഈ ദിനങ്ങളിൽ ഒരിക്കൽ പോലും പരസ്പരം മിണ്ടിയില്ല..

എങ്കിലും പാച്ചുവിന്റെ സാമിപ്യം ദേവു ഒരുപാട് ആഗ്രഹിച്ചിരുന്നു..

നടക്കാർ ആയപ്പോൾ വരുൺ ഗൗരിയെയും കൂട്ടി പഴയ മനക്കലേക്ക് പോയി..

അന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ലക്ഷ്യം പൂർത്തിയാക്കുക എന്നത് ആയിരുന്നു വരുണിന്റെ മനസ്സിൽ…

അവളുടെ കൈയിലെ പിടി വിടാതെ തന്നെ അവൻ പഴയ മനയ്ക്കലെ പൂജാമുറിയുടെ വാതിലിൽ തൊട്ടതും അത് തുറന്നത് അവനിൽ അത്ഭുതം നിറച്ചു….

(തുടരും )

രണ്ടു തവണ ക്ലൈമാക്സ്‌ മാറ്റി എഴുതേണ്ടി വന്നു.. പക്ഷേ ടൈപ്പ് ചെയ്തു വന്നപ്പോൾ എല്ലാം കൂടി ഒറ്റ പാർട്ടിൽ നിൽക്കില്ല അത്കൊണ്ട് ഇനി ഒരു പാർട്ടും കൂടി ഉണ്ട്…

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!