Skip to content

ശിവാത്മിക – 6

shivathmika

നാട്ടിൽ വൈഷ്ണവി ജയനെ കാണാൻ സ്റ്റേഷനിൽ പോയത് ആയിരുന്നു..

“അഹ് വൈഷ്ണു.. ഇരിക്ക്…”

അവൻ ചെയർ കാണിച്ചു കൊടുത്തപ്പോൾ അവൾ ഇരുന്നു..

“ജയാ.. എന്തെങ്കിലും..?”

“അഹ്.. ബാംഗ്ലൂർ എത്തിയ ട്രെയിനിൽ ശിവ ഇല്ല. ചില സ്റ്റേഷനുകളിൽ അനേഷിച്ചു എങ്കിലും വിവരം ഇല്ല. ഇനി അനേഷണം വേറെ ഒരു രീതിയിൽ ആക്കണം..”

അവൻ പറഞ്ഞു. അവനും അകെ ഒരു പരിഭ്രമം അവൾ ശ്രദ്ധിച്ചു.

“ഹൌ? എങ്ങനെ..?”

“അതായത് ഇന്നത്തെ കാലം അല്ലെ.. സൊ എന്തെങ്കിലും അപകടം. ഒറ്റക്ക് അല്ലായിരുന്നോ.. പേടിപ്പിക്കാൻ പറഞ്ഞതല്ല ബട്ട്…”

അത് കേട്ടതും വൈഷ്ണവി മേശയിൽ തലവച്ചു കരയാൻ തുടങ്ങി..

എല്ലാം അവൾ കാരണം ആണെന് അവൾക്ക് തോന്നി. അക്കയോട് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു.

അവളുടെ അക്ക അഭിമാനം വിട്ടു ഒരു കാര്യവും ചെയ്യില്ല എന്നവൾക്ക് അറിയാമായിരുന്നു എന്നാലും അവിശ്വസിച്ചു..

“കരയണ്ട വൈഷ്ണു.. നിന്നോടായതുകൊണ്ടു പറഞ്ഞതാണ്. അവൾ വർക്ക് പ്ലസിൽ ഉള്ള ആരെയും വിളിച്ചിട്ടില്ല.

നിങ്ങൾ അറിയാത്ത ഫ്രെണ്ട്സ് ഇല്ല. എവിടെയും എത്തിയിട്ടില്ല.. സൊ.. അവൾ ജീവനോടെ ഉണ്ടെങ്കിൽ ഭാഗ്യം എന്ന് കരുതിക്കോളൂ.. ഞാൻ ഇത് പറയുന്നത് വൈഷ്ണവി അപ്പയെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി ആണ്..”

ജയൻ ഓപ്പൺ ആയി പറഞ്ഞപ്പോൾ അവൾ കരച്ചിൽ നിർത്തി വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി.. അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.

“ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ഓർ വിസിറ്റ് നടത്തിയ മലയാളി കുട്ടികളുടെ ലിസ്റ്റ് ഉടനെ എടുക്കും. അതിൽ അറിയാം..”

അവൻ സീരിയസ് ആയി പറഞ്ഞു.. ഇനി അതാണ് മാർഗം എന്ന് വൈഷ്ണവിക്കും തോന്നി.

***

ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് ഏർപ്പാട് ആക്കിയിരുന്നു ശിവയെ വയനാട്ടിൽ എത്തിക്കാൻ.. കോയമ്പത്തൂർ നിന്നും ഊട്ടി വഴിയാണ് അവർ വയനാട് എത്തിയത്.

വീട്ടിൽ എത്തിയപ്പോൾ അവളെ താഴത്തെ നിലയിലെ ഒരു റൂമിൽ ആക്കി നഴ്സും ആംബുലൻസും തിരികെ പോയി..

അമ്മച്ചി അവളുടെ കൈ സ്നേഹത്തോടെ കവർന്നു..

“ഒരു വിഷമവും വേണ്ടാട്ടോ കുട്ടിക്ക്.. അമ്മച്ചി ഉണ്ട് കൂടെ.. മോളുടെ വീടുപോലെ കണക്കാക്കികോളു..”

അവൾ അത് കേട്ടപ്പോൾ പുഞ്ചിരിച്ചു..

“ശരി അമ്മച്ചി…”

അവൾ മറുപടി കൊടുത്തു.

“അഹ് എന്നതാ ഒരു വർത്തമാനം…?”

സാം അവിടേക്ക് വന്നു ഒരു കസേറയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

ശിവ അയാളെ നോക്കി.. അയാൾ ഗൗരവത്തോടെ മീശ പിരിച്ചപ്പോൾ അവൾക്ക് ചിരിയാണ് വന്നത്.

അവൾക്ക് ആ വീടിനോടും അവരോടും വല്ലാത്തൊരു ആത്മബന്ധം തോന്നി.. ഇവിടെ എല്ലാവരും ഒപ്പം ഉണ്ടാകുമെന്ന് ഒരു തോന്നൽ..

“ഞാൻ കൊച്ചിനെ ഒന്ന് പരിചയപ്പെടുവാ അച്ചായാ.. “

സാറാമ്മ പറഞ്ഞപ്പോൾ സാം ചിരിച്ചു..

“കൊച്ചു നമ്മുടെ ഒരാൾ പോലെ അല്ലിയോടീ..? നേരത്തെ പരിചയം ഉള്ളതുപോലെ.. നമ്മുടെ ആലീസിനെപോലെ…”

ശിവക്ക് അപ്പോഴും ആലീസ് ആരാണെന്നു മനസിലായില്ല.. വന്നതിൽ പിന്നെ പ്രിൻസിനെയും അവൾ കണ്ടില്ല..

“കൊച്ചിന്റെ പേര് എന്താ..?”

സാറാമ്മ അവളോട് ചോദിച്ചു.

“ശിവാത്മിക.. “

അവൾ മെല്ലെ പറഞ്ഞു..

അപ്പോഴാണ് സാമും അവളുടെ മുഴുവൻ പേര് അറിയുന്നത് തന്നെ.

ഹോസ്പിറ്റലിൽ പോലും പേര് കൊടുത്തിട്ടില്ലായിരുന്നു. അവർക്കും അതൊന്നും അറിയാൻ ആഗ്രഹം ഇല്ലായിരുന്നു..

പോലീസ് പ്രിൻസിന്റെ ഡീറ്റെയിൽസ് മാത്രമാണ് എഴുതി എടുത്തതും.. വരാൻ നേരത്ത് മാത്രം അവർ ഒരു കടമയ്ക്ക് പേര് ചോദിച്ചു. അപ്പോൾ ശിവ എന്ന് മാത്രമാണ് പറഞ്ഞത്.

“നല്ല പേരാണല്ലോ. എന്തായാലും മോൾ ഉറങ്ങിക്കോ.. മുറിവുകൾ ഡ്രസ്സ് ചെയ്യാൻ ദിവസവും ഒരു നേഴ്സ് വരും..

പിന്നെ എന്ത് ആവശ്യം ഉണ്ടേലും അമ്മച്ചിയെ വിളിക്കണം.. കേട്ടില്ലയോ..? ബാക്കി പരിചയപ്പെടൽ ഒക്കെ പിന്നെ..”

സാറാമ്മ സ്നേഹത്തോടെ അവളോട് പറഞ്ഞപ്പോൾ അവൾ തല മെല്ലെ ഇളക്കി സമ്മതം അറിയിച്ചു..

“ശരി കൊച്ചെ..ഞാൻ പോയേക്കുവാ..”

സാം എഴുന്നേറ്റു പോയപ്പോൾ സാറാമ്മയും എഴുന്നേറ്റു..

അപ്പോൾ ആണ് ശിവ അവരുടെ കയ്യിൽ പിടിച്ചത്..

“അമ്മച്ചി.. എന്റെ കൂടെ ഒന്ന് ഇരിക്കാമോ…ഒറ്റക്ക്.. പേടിയാണ്..”

അവളുടെ ചോദ്യം കേട്ടപ്പോൾ സാറാമ്മയുടെ നെഞ്ച് പൊടിഞ്ഞു..

അവർ അവളുടെ കൈ എടുത്തു പിടിച്ചു അവളുടെ ഒപ്പം ഇരുന്നു.. അവൾ ആ കയ്യിൽ അമർത്തി പിടിച്ചു.

അൽപ നേരം കഴിഞ്ഞപ്പോഴേക്കും ശിവ മയക്കത്തിലേക്ക് വീണു..

ഈ പെൺകുട്ടി ആരാണെന്നു പോലും അറിയില്ല..

പക്ഷെ വല്ലാതെ അടുപ്പം തോന്നുന്നു അവളോട്.. അവൾ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഒത്തിരി അനുഭവിച്ചിട്ടുണ്ട് എന്ന് അവർക്ക് മനസിലായി..

സാറാമ്മ പുറത്തേക്ക് വന്നപ്പോൾ ഒരു ആർഡി 350 ബൈക്ക് ഗേറ്റ് കടന്നു വന്നു. അതിൽ നിന്നും പ്രിൻസ് ഇറങ്ങി.

“അമ്മച്ചിയെ.. “

എന്നും വിളിച്ചുകൊണ്ടു അവൻ അകത്തേക്ക് വന്നു..

“കട തുറന്നില്ലിയോടാ..?”

“അഹ്.. അവര് നോക്കിക്കോളുമേന്നെ.. ഉറങ്ങാഞ്ഞിട്ട് എന്തോപോലെ.. അവൾ ഉറങ്ങിയോ..?”

അവൻ ഉമ്മറത്തെ ചൂരൽ കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു..

“മ്മ്മ് പാവം കുട്ടി.. ഒത്തിരി അനുഭവിച്ചിട്ടുണ്ട് തോന്നുന്നു.. മ്മ്മ് എല്ലാം അറിയാം.. പേര് ശിവത്മിക എന്നാ..വെറും ശിവയല്ല..”

അവർ പറഞ്ഞപ്പോൾ അവൻ എന്തോ ആലോചിച്ചു..

അവളുടെ കണ്ണുകൾ മനസ്സിൽ വന്നപ്പോൾ അവൻ തല ചെരിച്ചു നോക്കി..

വീടിന്റെ മിറ്റത്തിന് സമീപം ഒരു കൊച്ചു പുര.

അതിന്റെ ഉള്ളിൽ ഒരു ചുവന്ന സ്കോഡ ഒക്ടോവിയ.. അത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ എന്തിനോ ഈറൻഅണിഞ്ഞു..

അമ്മച്ചിയും അത് കണ്ടു.. അവരുടെ കണ്ണിലും ഒരു നൊമ്പരം വന്നു നിറഞ്ഞു..

പ്രിൻസ് വേഗം എഴുന്നേറ്റ് അകത്തേക്ക് പോയി..

സാം ടിവി കാണുന്നുണ്ടായിരുന്നു..

***

ശിവക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു സാറാമ്മ..

അവൾക്ക് അവരോടു ഒത്തിരി സ്നേഹം തോന്നി.. അമ്മയുടെ ഓർമകൾ..

“മോള് വീട്ടിൽ നിന്നും പിണങ്ങിയത് ആണോ..?”

സാറാമ്മയുടെ ചോദ്യം കേട്ടപ്പോൾ ശിവ ഒന്ന് ഞെട്ടി.. കണ്ണ് നിറഞ്ഞു..

“ക്ഷമിക്കണം മോളെ.. അമ്മച്ചി അറിയാതെ ചോദിച്ചത് ആണ്..”

അവർ അവളോട് പറഞ്ഞപ്പോൾ ശിവ അമ്മച്ചിയെ നോക്കി.. മെല്ലെ ഒന്ന് കണ്ണടച്ചു..

വീട്ടിലേക്ക് അപ്പ വിളിപ്പിച്ചത് മുതൽ ഇത്ര നേരം ഉണ്ടായ കാര്യങ്ങൾ എല്ലാം അവൾ അമ്മച്ചിയോട് പറഞ്ഞു..

അവസാനം സങ്കടം സഹിക്കാൻ ആവാതെ കരഞ്ഞു..

“എന്റീശോയെ.. എന്നാലും എന്തൊരു ദുഷ്ട്ടന്മാർ ആണ് കർത്താവേ..”

അമ്മച്ചി സങ്കടത്തോടെ അവളെ നോക്കി.. അവരും കരഞ്ഞുപോയിരുന്നു..

അൽപ നേരം ആരും ഒന്നും മിണ്ടിയില്ല.. അവൾ കരഞ്ഞു തീർക്കട്ടെ എന്ന് സാറാമ്മ ഓർത്തു.

“മോളെ…?”

അല്പം കഴിഞ്ഞപ്പോൾ അവർ മെല്ലെ വിളിച്ചു.. അവൾ തലപൊക്കി നോക്കി..

“എന്താ അമ്മച്ചി..?”

“മോൾക്ക് പകരം വീട്ടണ്ടേ..?”

അമ്മച്ചിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. അമ്മച്ചിയുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.

“മോളെ.. ഇത്ര സൗമ്യൻ ആയ കർത്താവ് തന്നെ ചാട്ട എടുക്കേണ്ടി വന്നിട്ടുണ്ട്..

കാലം മറുപടി ഒന്നും കൊടുക്കത്തില്ല.. മറുപടി നമ്മൾ തന്നെ കൊടുക്കണം.. അല്ലിയോ.. “

അത് കേട്ടപ്പോൾ ശിവയുടെ കണ്ണ് തിളങ്ങി…

“പക്ഷെ ഞാൻ എങ്ങനെ..?”

“അങ്ങനെ ഒരു ചോദ്യം ഇല്ല കൊച്ചെ.. നമ്മൾ പെണ്ണുങ്ങൾ വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല..

സമയം ആവട്ടെ.. ആദ്യം മോൾ ഒന്ന് ആരോഗ്യവതി ആവട്ടെ.. എന്നിട്ട് അമ്മച്ചി പറഞ്ഞു തരാം എന്നാ വേണം എന്ന്..”

അത് കേട്ടപ്പോൾ അവൾ സമ്മതത്തോടെ പുഞ്ചിരിച്ചു… ശരിയാണ്..

രാജൻ… അവനെ  വേണം എനിക്ക്.. അവൾ മനസ്സിൽ ഉറപ്പിച്ചു. അമ്മച്ചി എന്തിനും കൂടെ ഉണ്ടാകുമെന്ന് അവൾക്ക് ഉറപ്പായി..

***

ഒരു ദിവസം കഴിഞ്ഞു. ശിവ വീടുമായി ഇണങ്ങി വന്നിരുന്നു..

പിറ്റേന്ന് രാവിലെ.. പ്രിൻസ് അവന്റെ ജീപ്പ് കഴുകുക ആയിരുന്നു..

സാം മുൻപിൽ ഇരുന്നു പത്രം വായിക്കുന്നു..

പെട്ടെന്നാണ് തുറന്നു കിടന്ന ഗേറ്റിലൂടെ ഒരു ജീപ്പും പുറകെ ഒരു ഇന്നോവയും പാഞ്ഞു വന്നു നിന്നത്..

പ്രിൻസ് കൊച്ചി രെജിസ്ട്രേഷൻ വണ്ടികൾ കണ്ടപ്പോൾ ഒന്ന് ശ്രദ്ധിച്ചു.

അതിൽ നിന്നും ആദ്യം ചാടി ഇറങ്ങിയത് കാക്കി പാന്റ്സും ചുവന്ന ഷൂസും ഒരു മുറുകിയ ഷർട്ടും ധരിച്ച ചെറുപ്പക്കാരൻ ആയിരുന്നു..

ഇന്നോവയിൽ നിന്നും അല്പം പ്രായമുള്ള ഒരാളും ഒരു സുന്ദരിയായ പെൺകുട്ടിയും..

“ആരാ പ്രിൻസ്..?”

ചെറുപ്പക്കാരൻ വേഗം മുൻപോട്ട് വന്നു..

“ഞാൻ ആണ്.. എന്താ..? ആരാണ്..?”

പ്രിൻസ് അത് പറഞ്ഞതും അവൻ ചാടി പ്രിൻസിന്റെ ബനിയൻ കൂട്ടി കുത്തി പിടിച്ചു..

“എവിടെടാ ശിവ.? എവിടെ അവൾ…???”

അലറിക്കൊണ്ട് ആണ് അവൻ അത് ചോദിച്ചത്..

ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പ്രിൻസ് ഒന്ന് ചിരിച്ചു..

അവന്റെ നെറ്റിയിലെ ഞരമ്പ് തെളിഞ്ഞു വരുന്നത് ആ ചെറുപ്പക്കാരൻ കണ്ടു..

കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ആണ് പ്രിൻസ് തിരിച്ചു അവന്റെ കഴുത്തിൽ കുത്തി പിടിച്ചത്..

അവന്റെ കണ്ണ് മിഴിയുന്നതും കാലുകൾ നിലത്തുനിന്നും പൊങ്ങുന്നതും കണ്ടു സാം ഓടി വന്നു.

“ഡാ പ്രിൻസെ.. വിടടാ.. എടാ വിടാൻ…”

സാം അവന്റെ കൈ ബലമായി വിടീപ്പിച്ചു..

പ്രിൻസ് ദേഷ്യം അടങ്ങാതെ അടുത്ത് കിടന്ന ഒരു മരത്തിന്റെ ചെയർ ചവുട്ടി തെറിപ്പിച്ചു.. അവന് വല്ലാത്ത ദേഷ്യം വന്നിരുന്നു..

“ശിവയെ അല്ലെ കാണേണ്ടത്..? അതിന് ഒരു വീട്ടിൽ കയറി വന്നു കോളറിൽ കുത്തി പിടിക്കുകയല്ല വേണ്ടത്.. ഇത് പാലത്തിങ്കൽ തറവാട് ആണ്.. “

സാം നീരസത്തോടെ അയാളോട് പറഞ്ഞു.. അവൻ തൊണ്ട പൊത്തിപിടിച്ചു ചുമക്കുകയായിരുന്നു..

“എവിടെ? എന്റെ അക്ക.. എന്റെ അക്ക എവിടെ..?”

ആ പെൺകുട്ടി സാമിന്റെ മുൻപിൽ വന്നു കൈകൂപ്പി..

“നീയാരാണ്..?”

“ശിവ എന്റെ അക്ക ആണ്.. ഞാൻ വൈഷ്ണവി. ഇത് അപ്പ ആണ്. സോറി.. ജയൻ അറിയാതെ ചെയ്തത് ആണ്…”

അവൾ പറഞ്ഞപ്പോൾ സാം ഒന്ന് ഇരുത്തി നോക്കി.

“വാ…”

അത് പറഞ്ഞു അയാൾ അകത്തേക്ക് നടന്നപ്പോൾ വൈഷ്ണവി പുറകെ ഓടി.. അപ്പയും.

“എറണാകുളം എസ്ഐ ആണെടാ ഞാൻ.. പെണ്ണിനെ തട്ടി കൊണ്ട് വന്നതിന് നിന്നെ ഞാൻ എടുത്തു അകത്തിടും.. അപ്പോൾ കാണാം നീ കളിച്ചത് ആരോടാണ് എന്ന്..”

ജയൻ പ്രിൻസിനെ നോക്കി കൈ ചുരുട്ടി..

പ്രിൻസ് ഒന്ന് ചിരിച്ചു..

“പ്രിൻസിനിട്ട് ഉണ്ടാക്കാൻ നിന്റെ തന്ത നിന്നെ ഒന്നുകൂടെ ഉണ്ടാക്കേണ്ടി വരും.. അതിപ്പോ നീ എസ്‌ഐ അല്ല.. ആരാണെങ്കിലും..”

അവൻ മീശ ഒന്ന് പിരിച്ചുവച്ച് പറഞ്ഞപ്പോൾ ജയൻ ഒന്ന് പതറി..

പോലീസ് ആണെന്ന് കേൾക്കുമ്പോൾ പേടിക്കും എന്ന് കരുതി..എന്നാൽ അവന് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു.

അവൻ പ്രിൻസിനെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോയി..

അവരെ പ്രതീക്ഷിച്ചിരുന്നു ശിവ.. ജയൻ ഏതു വഴിയും അന്വേഷിച്ചു വരുമെന്ന് അവൾക്ക് അറിയാമായിരുന്നു..

വൈഷ്ണവി അവളുടെ അവസ്ഥ കണ്ടു അലറി കരഞ്ഞു.. അപ്പയും വാ പൊത്തി നിന്ന് കരഞ്ഞു.. ശിവ പുച്ഛത്തോടെ മുഖം വെട്ടിക്കുകയാണ് ചെയ്തത്..

അകത്തേക്ക് വന്ന ജയൻ ഒരു നിമിഷം പതറി നിന്നു.

“ശിവ ഇറ്റ്സ് ഓക്കേ.. വാ നമുക്ക് പോകാം…”

അവൻ റൂമിലേക്ക് കയറി അവളെ കോരി എടുക്കാൻ നോക്കിയതും അവന്റെ കയ്യിൽ ഒരു പിടി വീണു.

അവൻ തിരിഞ്ഞു നോക്കി..

സാം.

“നീയേതാടാ ചള്ളൂ ചെക്കാ.? വന്നപ്പോൾ മുതൽ ഷോ ഇറക്കുന്നുണ്ടല്ലോ..?

അവളെ ഇവിടെ നിന്നും കൊണ്ടുപോകാം.. അവൾ സമ്മതിച്ചാൽ മാത്രം.. അല്ലെങ്കിൽ…”

സാം മീശ പിരിച്ചു.. അയാളുടെ പിടി മുറുകിയപ്പോൾ ജയന് കൈ വേദനിച്ചു..

“ആരും എന്നെ കൊണ്ടുപോകാൻ ബുദ്ധിമുട്ടണ്ട.. നിങ്ങളെക്കാൾ സ്നേഹവും വിശ്വാസവും ഇന്നലെ കണ്ട ഇവർക്ക് ഉണ്ട്…

ആൻഡ് ഹു ദി ഹെൽ ആർ യു ജയൻ..? നീയാരാണ്..?”

ശിവയുടെ ചോദ്യം കേട്ടപ്പോൾ ജയൻ അടി കിട്ടിയത് പോലെ ആയി..

“ശിവ നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്..? ജയൻ ആണ് നീ എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചത്.. “

അവളുടെ അപ്പ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ഇവർ കാരണം ആണ് ഞാൻ ഇപ്പോൾ ജീവനോടെ ഉള്ളത്.. ജയൻ കാരണം അല്ല.. പിന്നെ എന്നെ കണ്ടുപിടിക്കാൻ എന്നെ ആരും തട്ടികൊണ്ടുപോയത് അല്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ ഇവരുടെ ഒപ്പം വന്നത്..”

അവൾ ശാന്തമായി ആണ് അത് പറഞ്ഞത്.. എല്ലാവരും സാമിനെയും പ്രിൻസിനെയും നോക്കി..

“പിന്നെ, എന്നെ വിശ്വാസം ഇല്ലാത്ത ആരും എന്റെ കാര്യം ഓർത്തു സങ്കടപെടണ്ട..

വൈഷ്ണവിക്ക് എന്നെ ഇഷ്ടമല്ല എന്നും അക്ക ചീപ് ആണെന്നും ഒക്കെ പറയാൻ ഒരു മടിയും ഇല്ലായിരുന്നല്ലോ? ഇനി സെന്റിമെന്റ്സ് എന്നോട് വേണ്ട..

ഇത് ശിവയാണ് പറയുന്നത്.. പ്ലീസ്.. ഇവിടെ നിന്നും പോണം നിങ്ങൾ..”

അവൾ പറഞ്ഞത് കേട്ട് നിന്ന് കരയാൻ മാത്രമേ അപ്പാക്കും വൈഷ്ണവിക്കും കഴിയുന്നുണ്ടായിരുന്നുള്ളു..

സാം അവളുടെ അപ്പയെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി..

“മക്കളെ നൂറു ശതമാനം വിശ്വസിക്കണം എന്നൊന്നും പറയുന്നില്ല. എന്നാലും വിശ്വാസം വേണം.. പിന്നെ എല്ലാത്തിനും ഇരു വശം ഉണ്ട്.. അത് നമ്മൾ ചോദിക്കുക തന്നെ വേണം.. “

സാം അത് പറഞ്ഞപ്പോൾ അയാൾ കണ്ണ് തുടച്ചു.

“അവൾ സങ്കടത്തിൽ ആണ്. രണ്ടു തവണ ആണ് ആ കുട്ടി റേപ്പ് അറ്റംപ്റ്റിൽ നിന്നും രക്ഷപെട്ടത് അറിയാമോ..? അവൾ ഒറ്റക്ക് ഇറങ്ങി പോയത് നിങ്ങൾ കാരണം അല്ലെ..?”

അത് കേട്ട് അവളുടെ അപ്പ ഞെട്ടി.. 

“അതെ.. അവൾ ആരെയും വിളിക്കണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ അവളെ ഇവിടേക്ക് കൊണ്ടുവന്നത്..

അവളുടെ അമ്മച്ചി അവളെ നോക്കിക്കോളും.. അതുവരെ അവൾ ഇവിടെ നിൽക്കട്ടെ.. മൈൻഡ് ഒക്കെ ആവുമ്പോൾ അവൾ തിരിച്ചു വരും.. “

സാം അത് പറഞ്ഞപ്പോൾ അപ്പ മെല്ലെ തലയാട്ടി.. അയാൾ ചെന്ന് വൈഷ്ണവിയെ വിളിച്ചു.. ശിവ കണ്ണടച്ച് കിടക്കുക ആയിരുന്നു.

“വാ പോകാം..”

അയാൾ മെല്ലെ പറഞ്ഞു.

“അപ്പ ശിവയെ കൂട്ടണ്ടേ? ഞാൻ വേണ്ടത് ചെയ്യാം..നിയമ വഴികൾ നോക്കാം..നമുക്ക് കൊണ്ടുപോകാം അപ്പ ഇവളെ..”

ജയൻ വീണ്ടും വാശി കാണിച്ചു. സാമിനും ദേഷ്യം വന്നു.

“ഹ കൊച്ചനെ നിനക്ക് പറഞ്ഞാൽ മനസിലാവത്തില്ലിയോടാ..?

കൊച്ചല്ലേ പറഞ്ഞത് പൊക്കോളാൻ.. പിന്നെ എന്നാത്തിനാ നിനക്ക് വാശി..?”

സാം ചോദിച്ചപ്പോൾ അവൻ പല്ലു ഞെരിച്ചു.

“ശിവ പ്ലീസ്.. വാ ഞാൻ വണ്ടി ഏർപ്പാട് ചെയ്യാം.. അപ്പയും വൈഷ്ണവിയും അല്ലെ? ഒന്ന് ക്ഷമിച്ചൂടെ? ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ.. കം ഓൺ ശിവ..”

ജയൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു..

അവൾ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നപ്പോൾ ജയൻ പുറത്തേക്ക് നിരാശയോടെ ചെന്നു..

“അമ്മച്ചി.. അക്കയെ നോക്കും എന്നറിയാം.. എന്നാലും.. ഒന്ന് നോക്കണേ.. ന്നോട് ക്ഷമിക്കോ അറീല.. ന്നാലും പൊറുക്കണം ന്നു പറയണം..”

വൈഷ്ണവി അതും പറഞ്ഞു പൊട്ടി കരഞ്ഞുകൊണ്ട് ഓടി വണ്ടിയിൽ കയറി..

“ക്ഷമിക്കണം….മോളെ…അപ്പയോട് ക്ഷമിക്കണം..”

അത് മാത്രം ശിവയോട് പറഞ്ഞു അപ്പയും പുറകെ പോയി..

“ശിവ.. ഞാൻ ഇനിയും വരും. തയാറായി ഇരിക്കുക….നിന്നെ കൊണ്ടുപോകും..”

പുറത്തേക്ക് പോയ ജയൻ വീണ്ടും വന്നു പറഞ്ഞു.

അപ്പോഴും ശിവ ഒന്നും മിണ്ടിയില്ല..

ഇന്നോവ ഗേറ്റ് കടന്നു പോയി.. ജയൻ ജീപ്പിന്റെ അടുത്ത് ചെന്നു..

അവൻ എന്തോ ആലോചിച്ചു പ്രിൻസിന്റെ അടുത്തേക്ക് വന്നു..

“നീ പിടിച്ച പിടി കൊള്ളാം.. പക്ഷെ ഒന്നോർത്തോ.. ശിവ എന്റെ പെണ്ണ് ആണ്.. കാലങ്ങൾ ആയി മനസ്സിൽ കൊണ്ട് നടക്കുന്നവൾ.. അപ്പ കാരണം നഷ്ടമായതാണ് ഒരിക്കൽ അവളെ.. എന്നാൽ ഇല്ല.. നഷ്ടമായിട്ടില്ല.. ഇപ്പോൾ നീയാണ് തടസം..

അവളെ ഞാൻ കൊണ്ടുപോകും.. ഇടക്ക് കയറിയാൽ പൊന്നു മോനെ.. നിന്നെ തീർത്തിട്ടായാലും ശരി.. തടസം ഞാൻ മാറ്റും..”

ജയൻ കൈ ചൂണ്ടി പറഞ്ഞത് കേട്ടപ്പോൾ പ്രിൻസ് ചിരിക്കുകയാണ് ഉണ്ടായത്..

“പറഞ്ഞില്ലേ..? അവളുടെ സമ്മതം ഉണ്ടെങ്കിൽ നിനക്ക് അവളെ കൊണ്ടുപോകാം.. അല്ലെങ്കിൽ എസ്ഐ സാറേ..

നീ മതിയാകില്ല പ്രിൻസിനെ തളക്കാൻ..”

അവൻ പുച്ഛ ചിരിയോടെ ജയനോട് പറഞ്ഞു അകത്തേക്ക് കയറി പോയി.. ജയന് വല്ലാതെ ദേഷ്യം വന്നു.

“കാണാമെടാ.. ജയൻ ആരാണെന്ന് നീ അറിയും…”

ജയൻ വണ്ടിയിൽ കയറാൻ പോയപ്പോൾ ആണ് ഒരു ചുവന്ന കളർ ഹോണ്ട ജാസ് ഒഴുകി ഗേറ്റ് കടന്നു വന്നത്.. അത് അല്പം മാറി പാർക്ക് ചെയ്തു.

നീളൻ മുടി പോണി കെട്ടി, അയഞ്ഞ ഷർട്ടും ജീൻസും ധരിച്ച ആരെയും ആകർഷിക്കുന്ന ഭംഗിയുള്ള ഒരു പെൺകുട്ടി ഡോർ തുറന്ന് അതിൽ നിന്നും ഇറങ്ങി..

ജയൻ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചു.. ആ സൗന്ദര്യം കണ്ടു ജയൻ ഒന്ന് പകച്ചു.

“പ്രിൻസിന്റെ..?”

അവൻ സംശയത്തോടെ ചോദിച്ചു..

“സഹോദരിയാണ്.. ആലീസ്…”

അവൾ മാന്യമായി മറുപടി കൊടുത്തു അകത്തേക്ക് പോയപ്പോൾ ജയൻ ചിരിച്ചു..

വല്ലാത്തൊരു ചിരി..

“മോനെ പ്രിൻസെ.. ഇനി നിന്നെ എങ്ങനെ തളക്കാം എന്നുള്ളത് ജയനോട് ആരും പറഞ്ഞു തരാനില്ല..

ഹ്മ്മ്മ്.. ആലീസ്.. നീ കൊള്ളാമെടീ മോളെ..എനിക്കിഷ്ടമായി.. പക്ഷെ ഭാഗ്യമില്ല കുട്ടിക്ക്..”

അവൻ ചിരിയോടെ സ്വയം പറഞ്ഞു ജീപ്പിൽ കയറി..

അത് വട്ടം ചുറ്റി തിരിഞ്ഞു വേഗത്തിൽ ഗേറ്റ് കടന്നുപോയി..

തുടരും

 

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

അഗ്നി

ശിവപാർവതി

ദുർഗ്ഗ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!