Skip to content

ഭാഗ്യരേഖ – 7

  • by
bhagyarekha

“”ശ്രീക്കുട്ടി നിന്റെ ഫോട്ടോ അയച്ചു തന്നിരുന്നു..

നിങ്ങൾ ഒരുമിച്ചുള്ള സെൽഫിയും മറ്റും കണ്ടപ്പോളൊക്കെ എന്റെ കണ്ണ് പതിഞ്ഞത് ഈ വെള്ളക്കൽ മൂക്കുത്തിയിലാണ്..

എന്തോ എനിക്കിത് ഒരുപാട് ഇഷ്ടായി..

ശ്രീയേട്ടൻ ചെറു ചിരിയോടെ പറഞ്ഞു.

“”ആണോ എങ്കിൽ ഞാൻ ഊരി തന്നേക്കാം കൊണ്ടു പൊക്കോ..

ദേഷ്യത്തിൽ തന്നെ ആയിരുന്നു എന്റെ മറുപടി….

ഫോണിൽ എന്നോട് സംസാരിക്കാതെ ഒഴിഞ്ഞു മാറിയ ആളിപ്പോൾ വന്നു ഇങ്ങനൊക്കെ പറയുമ്പോൾ ആർക്കായാലും ഇത്തിരി ദേഷ്യം തോന്നുക സ്വഭാവികമല്ലേ..

ഞാൻ മനസ്സിൽ പറഞ്ഞു..

“”എന്റെ പൊന്ന് ദച്ചു.. നിന്റെ മൂക്കുത്തി ഒന്നും എനിക്ക് വേണ്ടേ….

മൂക്കിൻ തുമ്പിൽ വിരിഞ്ഞൊരു ഒറ്റമന്ദാരം പോലതവിടെ തന്നെ കിടക്കട്ടെ..

അതാണ് അതിന്റെ ഭംഗി..

“”നല്ല വാചകം ആണല്ലോ.. ചുമ്മാതല്ല പെമ്പിള്ളേർ വീണു പോവുന്നത്..

“”പെമ്പിള്ളേർ വീണെന്നോ.. മനസ്സിലായില്ല..

ശ്രീയേട്ടൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു….

“”ഓ ഒന്നുമറിയാത്ത ഒരു വാവ….

അതേയ് എന്നോട് ശ്രീക്കുട്ടി എല്ലാം പറഞ്ഞിട്ടുണ്ട്..

ഈ കൃഷ്ണന്റെയും തോഴിമാരുടെയും കഥകളും ലീലാ വിലാസങ്ങളും….

“”ഹഹഹ അപ്പോൾ അവളെന്നെ നല്ലപോലെ ബൂസ്റ്റ്‌ ചെയ്തു വെച്ചേക്കുവാണല്ലേ..

അപ്പോൾ എന്റെ ഇമേജ് ഫുൾ പോയി കാണും….

പൊട്ടിച്ചിരിയോടെ ശ്രീയേട്ടൻ പറഞ്ഞു..

“”പിന്നെ നല്ല പോലെ ബൂസ്റ്റ്‌ ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഈ കൃഷ്ണന്റെ ലീലകൾ  എനിക്കും ഇപ്പോൾ അറിയാം….

“”മ്മ്മം.. നീ പറഞ്ഞത് ശെരിയാണ് പക്ഷേ തോഴിമാർ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കൃഷ്ണന് പ്രണയം രാധയോട് ആയിരുന്നു….

വൃന്ദാവനത്തിൽ തനിക്കു വേണ്ടി കാത്തിരുന്നു.. കാത്തിരിപ്പിന്റെ പ്രണയം പഠിപ്പിച്ച രാധയോട്..

“”ഓ സാഹിത്യം….. കൊള്ളാം നന്നായിട്ടുണ്ട്..

അതേ ഇനി ഇവിടെ നിന്ന് നേരം കളയാതെ വീട്ടിലേക്ക് പോവാം..

വിളക്ക് വെക്കാൻ വന്നിട്ട് ഇപ്പോൾ തന്നെ നേരം വൈകി..

അവിടുള്ളവർ പേടിക്കും..

“”മ്മ്മം ശെരി നീ നടന്നോ.. ഞാൻ പിന്നാലെ ഉണ്ട്‌..

ശ്രീയേട്ടൻ പറഞ്ഞു നിർത്തിയതും ഞാൻ മുന്നോട്ട് നടന്നു.. പിന്നാലെ ശ്രീയേട്ടനും..

ഞങ്ങൾ ഇല്ലത്തെത്തുമ്പോൾ ഉമ്മറത്തു ശ്രീക്കുട്ടിയും മുത്തശ്ശനും ഉണ്ടായിരുന്നു..

“”അയ്യേ ശ്രീയേട്ടനായിരുന്നോ .. ഞാൻ ഓർത്തു കാവിൽ വിളക്ക് വെക്കാൻ പോയ ദച്ചു ചേച്ചി ഏതോ ഗന്ധർവ്വനെയും കൂട്ടി കൊണ്ട് വരുവാണെന്ന്..

ഞങ്ങളെ കണ്ട് ശ്രീക്കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..

“”അതെന്താടി ഒരു അയ്യേ..ഞാൻ ഗന്ധർവ്വൻ ആയാൽ കൊള്ളൂല്ലേടി..

യക്ഷിയെ പ്രണയിച്ച ഗന്ധർവ്വൻ..

ശ്രീയേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“”ഓ ഗന്ധർവ്വൻ ആവാൻ പറ്റിയ മൊതല്..

വെറുതെ ഗന്ധർവ്വൻമാരുടെ വില കൂടി കളയരുത്….

എടുത്തടിച്ച പോലുള്ള ശ്രീക്കുട്ടിയുടെ മറുപടി കേട്ടു ഞാനും മുത്തശ്ശനും ചിരിച്ചു പോയി…..

“”ഓ വന്നു കേറിയപ്പോഴേ തുടങ്ങിയോ രണ്ടും..

അവിടെയും രണ്ടും ഇങ്ങനാണ് ഇടയ്ക്കിടെ തോണ്ടി പിടിച്ചു വഴക്കുണ്ടാക്കും ….

എന്നും പറഞ്ഞു അപ്പച്ചി അകത്ത് നിന്നും ഇറങ്ങി ഉമ്മറത്തേക്ക് വന്നു..

പിന്നാലെ മുത്തശ്ശിയും അമ്മയും കൂടി എത്തി..

“””നീ എന്താടാ നേരം വൈകിയത്..

മുത്തശ്ശന്റെ ചോദ്യം കേട്ടതും ശ്രീയേട്ടന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു..

മുത്തശ്ശനെ ഇപ്പോഴും ഏട്ടന് ഭയമാണെന്ന് ആ നിൽപ്പ് കണ്ടപ്പോൾ തോന്നി.

“”അതുപിന്നെ മുത്തശ്ശാ….ട്രെയിൻ ലേറ്റ് ആയിരുന്നു..

ഇങ്ങോട്ട് വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ റേഞ്ച് ഇല്ലായിരുന്നു..

“””മ്മ്മ്മം.. ശെരി ശെരി….

നീ പോയി കുളിച്ചു വന്നു ഭക്ഷണം വല്ലതും കഴിക്കാൻ നോക്ക്….

മുത്തശ്ശൻ പറഞ്ഞു നിർത്തുമ്പോളേക്കും മുത്തശ്ശി ഓടി വന്നു ഏട്ടനെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മയും നൽകി കൈ പിടിച്ചു അകത്തേക്ക് കയറ്റി..

“”മോനെ ശ്രീ നിനക്കെന്നെ മനസ്സിലായോ..

അമ്മ ഏട്ടന്റെ അടുത്ത് വന്നു ചോദിച്ചു..

“”എനിക്ക് അറിയാം അമ്മായി.. അമ്മായിയെ ഒക്കെ അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്….

ഏട്ടൻ ചെറു പുഞ്ചിരിയോടെ മറുപടി കൊടുത്തു.

“””ശെരിയെന്നാൽ മോൻ പോയി കുളിച്ചു വാ.. യാത്ര കഴിഞ്ഞതല്ലേ നല്ല ക്ഷീണം കാണും കുളിച്ചു വരുമ്പോളേക്കും ഞാൻ ഭക്ഷണം എടുത്തു വെക്കാം..

എന്നമ്മ പറഞ്ഞത് കേട്ട് എന്നെ പാളി ഒരു നോട്ടം നോക്കി ഏട്ടൻ അകത്തേക്ക് പോയി..

രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂടി ഉമ്മറത്തിരുന്നു പഴയ കഥകൾ പറഞ്ഞു.

കൂട്ടത്തിൽ ഞങ്ങളുടെ കുട്ടിക്കാലത്തെ വഴക്കുകളും ഇടയിലേക്ക് വന്നു..

അത് കേട്ടിരിക്കുമ്പോൾ ഞാൻ ശ്രീയേട്ടനെ ഇടം കണ്ണിട്ട് നോക്കി..

ആള് എന്നെയും പാളി നോക്കുന്നുണ്ടായിരുന്നു….

ഞങ്ങൾ ഇരുവരുടെയും ചുണ്ടുകളിൽ ചെറു പുഞ്ചിരി തത്തി കളിച്ചു..

“”അതേ സമയം ഒരുപാടായി പിള്ളേരെ കിടക്കാൻ നോക്ക്..

മോളെ ദച്ചു നിനക്ക് പുലർച്ചെ നിർമ്മാല്യം തൊഴാൻ പോവേണ്ടതല്ലേ ഉറങ്ങാൻ നോക്ക്..

മുത്തശ്ശി പറയുന്നത് കേട്ടപ്പോൾ ആണ് ഞാനും ആ കാര്യം ഓർത്തത്….

നാളെ നിർമ്മാല്യം തൊഴേണ്ടതാണ്….

ഇനിയും താമസിച്ചാൽ പുലർച്ചെ എഴുന്നേൽക്കാൻ പറ്റിയെന്നു വരില്ല….

ഞാൻ പതിയെ എഴുന്നേറ്റ് കിടക്കാനായി പോയി..

എന്റെ ഒപ്പം കിടക്കാനായി ശ്രീക്കുട്ടിയും പിന്നാലെ വന്നു…..

ഞങ്ങൾ കിടന്നതും അപ്രതീക്ഷിതമായൊരു മഴ വിരുന്നെത്തി….

വരണ്ടുണങ്ങിയ മണ്ണിൽ പ്രണയമായത് പെയ്തിറങ്ങുമ്പോൾ വരണ്ടുണങ്ങിയ എന്റെ മനസ്സിലും ഒരു പ്രണയ മഴ പെയ്തു തുടങ്ങിയിരുന്നു…..

ശ്രീയേട്ടന്റെ മുഖവും ഏട്ടൻ പറഞ്ഞ വാക്കുകളും  മനസ്സിന്റെ ആഴങ്ങളിൽ ഒരു മഴ പോലെ പെയ്തു തുടങ്ങി….

മനസ്സിനെ കുളിരണിയിക്കുന്ന മഴ..

രാധാ കൃഷ്ണ പ്രണയം മനസ്സിൽ തെളിഞ്ഞു വന്നു..

ഏട്ടൻ പറഞ്ഞ പോലെ കൃഷ്ണന്റെ പ്രണയം ഏറ്റു വാങ്ങിയ രാധായാവാൻ മനസ്സ് വെമ്പുന്നത് പോലെ തോന്നി….

വൃന്ദാവനത്തിൽ ഇരുന്നു കാത്തിരിപ്പിന്റെ പ്രണയം പഠിപ്പിച്ച രാധ….

സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് പാതിയായി മാറിയ രാധ…

ആ രാധക്ക് എന്റെ മുഖം ആയിരിക്കുമോ..

ചിന്തകളിൽ പ്രണയം നിറഞ്ഞതോടെ  സ്വപ്നങ്ങളുടെ ആഴങ്ങളിലേക്ക് ഞാൻ വഴുതി വീണു കൊണ്ടിരുന്നു…..

————————————————————-

പുലർച്ചെ എഴുന്നേറ്റു കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവാനായി മുറ്റത്തേക്ക് ഇറങ്ങിയതും മുണ്ടും ഇളം പച്ച കളർ ഷർട്ടും അണിഞ്ഞു റെഡിയായി ശ്രീയേട്ടൻ നിൽപ്പുണ്ടായിരുന്നു….

“”ദച്ചു ഞാനും വരുന്നുണ്ട് അമ്പലത്തിലേക്ക്..

“”മ്മ്മം ശെരി.. എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു..

സൂര്യൻ ഉദിക്കാൻ നേരമാവാത്തത് കൊണ്ട് തന്നെ ചുറ്റും നേർത്ത ഇരുൾ പരന്നു കിടക്കുന്നു..

സ്ട്രീറ്റ് ലൈറ്റുകൾ ഇടവഴിയിൽ വെളിച്ചമേകി നിൽക്കുന്നു….

തലേ രാത്രിയിലെ മഴയിൽ കുതിർന്ന ചെടികൾ വെയിലിനായി കാത്ത് നിൽക്കുന്നു….

മരങ്ങൾ കാറ്റിൽ ഇലകൾ ഇളക്കി തുവർത്തുന്നു….

ഇരുവശവും കൽക്കെട്ടുകൾ ഉള്ള മഞ്ഞ് പൊതിഞ്ഞു കിടക്കുന്ന ഇടവഴിയിലൂടെ ഞങ്ങൾ നടന്നു..

തണുത്തിട്ടാവണം  ഇടക്കിടെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ  ഒക്കെ ശ്രീയേട്ടൻ കൈകൾ കൂട്ടി ഉരുമ്മി ചൂട് പിടിക്കുന്നുണ്ടായിരുന്നു….

“”ദച്ചു.. ഡി ഒന്ന് പതുക്കെ പോടീ.. ഞാനും കൂടെ വരട്ടെ..

“”അതേ നിർമ്മാല്യം തൊഴാൻ ആണ് പോവുന്നത്.. താമസിച്ചാൽ പിന്നെ പോയിട്ട് കാര്യമില്ല..

“”അത് എന്താ താമസിച്ചാൽ അമ്പലത്തിൽ നിന്ന് ദേവി ഇറങ്ങി പോവുമോ..

ശ്രീയേട്ടൻ ചിരിയോടെ ചോദിച്ചു..

“”കളിയാക്കേണ്ട..നിർമ്മാല്യ ദർശനം സൂര്യോദയത്തിന് മുൻപ് നടത്തുന്ന പ്രധാന ചടങ്ങാണ്..

തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീഷ്ട പ്രദായകവുമാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്….

തലേന്നത്തെ ആടയാഭരണങ്ങൾ വിഗ്രഹത്തിൽ നിന്നും മാറ്റി പൂർണ്ണ ബിംബ തേജസ്സ് കാണുന്നതിനെ ആണ്  ഈ നിർമ്മാല്യ ദർശനം എന്ന് പറയുന്നത്……

ആ സമയത്തു പ്രാത്ഥിച്ചു തൊഴുതാൽ ഏത് ആഗ്രവും നടക്കുമെന്നൊക്ക ആണ് വിശ്വാസം..

“”ഓഹോ ഇതിന് പിന്നിൽ ഇങ്ങനെ ഒക്കെ ഉണ്ടോ..

“”പിന്നെ എന്തറിഞ്ഞാണ് മോൻ ഈ കൊച്ചു വെളുപ്പാൻ കാലത്ത് നിർമ്മാല്യം തൊഴാനെന്നും പറഞ്ഞു ചാടി ഇറങ്ങിയത്…..

“”അതുപിന്നെ നാട്ടിൻപുറം ആവുമ്പോൾ രാവിലെ തന്നെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ വരുന്ന സുന്ദരി കുട്ടികൾ ഉണ്ടാവുമല്ലോ.. അവരെ ചെറുതായ് ഒന്ന് വായിനോക്കണം പോരണം അത്രമാത്രം..

അതിന് ഇതൊന്നും അറിഞ്ഞിരിക്കേണ്ട കാര്യമില്ലല്ലോ..

അത് കേട്ടതും എനിക്ക് എന്തോ പെട്ടെന്ന് ദേഷ്യം വന്നു.

ശ്രീയേട്ടനെ ഒന്ന് തുറിച്ചു നോക്കി ഞാൻ വേഗത്തിൽ മുന്നോട്ടു നടന്നു..

ഏട്ടൻ പിന്നാലെ ഓരോന്ന് പറഞ്ഞു നടന്നെങ്കിലും ഞാൻ അതൊന്നും കേൾക്കാത്ത മട്ടിൽ നടന്നു..

അമ്പലത്തിൽ എത്തി ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ മനസ്സ് അസ്വസ്ഥമാവുമ്പോലെ തോന്നി..

എന്റെ കണ്ണുകൾ ഏട്ടനിലേക്ക് ഇടക്കിടെ പാളി പോവുന്നു..

ആള് കണ്ണടച്ചും തുറന്നും പൂജാരിയേക്കാൾ വലിയ പ്രാത്ഥനയിൽ ആണെന്ന് തോന്നി പോയി..

ഞാൻ ചുറ്റും നോക്കി.. കുറച്ചു പ്രായമായവർ ഒഴികെ തരുണീമണികൾ ഒന്നുമില്ല..

അതെനിക്ക് തെല്ലൊരാശ്വാസം തന്നു..

പതിയെ അവിടെ നിന്നും ഇറങ്ങി നടവഴിയിലൂടെ നടക്കുമ്പോൾ ശ്രീയേട്ടനും ഒപ്പം വന്നു..

“”ദച്ചു..

പിന്നിൽ നിന്നാരോ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

മഹിയേട്ടൻ..

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“””ദച്ചു.. നിങ്ങൾ തറവാട്ടിലേക്ക് മാറിയല്ലേ….

അഞ്ജലി പറഞ്ഞിരുന്നു..

“”മ്മ്മം.. അതേ മഹിയേട്ടാ…. മുത്തശ്ശൻ വന്നു വിളിച്ചത് കൊണ്ട് പോയതാണ്..

അല്ല മഹിയേട്ടനും അമ്മയും നാട്ടിൽ നിന്ന് എന്ന് വന്നു..

“”ഞങ്ങൾ ഇന്നലെ വന്നു..

“”അയ്യോ പരിചയപ്പെടുത്താൻ മറന്നു.. മഹിയേട്ടാ ഇത് ശ്രീയേട്ടൻ എന്റെ അപ്പച്ചിയുടെ മകൻ..

ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ..

“”ഓ അറിയാം….അറിയാം നിന്റെ നെറ്റിയിൽ അടയാളം ഇട്ടു പോയ ആള്..

മഹിയേട്ടൻ ചെറു ചിരിയോടെ പറഞ്ഞു.

“”ശ്രീയേട്ടാ ഇത് മഹേഷ്‌..

ഞങ്ങളുടെ ഒക്കെ മഹിയേട്ടൻ..

ഏട്ടൻ തിരുവാണിയൂർ ഉള്ളതാണ്..

ഇവിടെ ഞങ്ങളുടെ അയൽവക്കത്തു സ്ഥലം വാങ്ങി ഇപ്പോൾ നമ്മുടെ നാട്ടുകാരൻ ആയി മാറി….

ഞാൻ പറഞ്ഞു നിർത്തിയതും ഇരുവരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.

“”ശെരിയെന്നാൽ ഞാൻ പോട്ടെ..

എന്നും പറഞ്ഞു മഹിയേട്ടൻ അവിടെ നിന്നും നടന്നു നീങ്ങി….

“”ഡി ചോദിക്കാൻ വിട്ടു അയാൾക്ക് എന്താ ജോലി..

“”ഓട്ടോ ഓടിക്കുവാ..

“”മ്മ്മം.. ആൾക്ക് നിന്നോട് എന്തോ ഉണ്ടെന്ന് തോന്നുന്നു..

“”എന്ത്‌….?

“”ആളുടെ കണ്ണിൽ ഒരു പ്രണയം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഒരു തോന്നൽ….

“”പിന്നെ ഒന്ന് പോയെ ശ്രീയേട്ടാ.. ആളൊരു പാവമാണ്.. മുപ്പർക്ക് അങ്ങനെ ഒന്നും ഉണ്ടാവില്ല..

“”നമുക്ക് നോക്കാം എന്റെ കണക്ക് കൂട്ടൽ തെറ്റാറില്ല….

എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ശ്രീയേട്ടൻ പുറത്തേക്ക് നടന്നു..

പിന്നാലെ ഞാനും..

അമ്പലത്തിൽ നിന്ന് ഇറങ്ങിയതും ഫോൺ റിങ് ചെയ്യുന്നത് കേട്ടു ശ്രീജിത്ത്‌ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു

നോക്കി….

“”പാർവ്വതി..

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടവനൊന്ന് ഞെട്ടി..

പതിയെ അവന്റെ മുഖത്ത് പരിഭ്രമം പടർന്നു…..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ)

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!