Skip to content

ഭാഗ്യരേഖ – 9

  • by
bhagyarekha

“”കുറച്ചു ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുവാ എന്താ എന്റെ ശ്രീയേട്ടന് പറ്റിയെ..

ശ്രീക്കുട്ടിയുടെ ചോദ്യം കേട്ട് ശ്രീജിത്ത് ഫോണിൽ നിന്നും കണ്ണെടുത്ത് അവളെ ഒന്ന് നോക്കി..

“”ഒന്നുല്ലെടി..

“”ഒന്നുല്ലേ.. എന്നോട് കള്ളം പറയണ്ട.. ഏട്ടന്റെ മുഖം മാറിയാൽ എനിക്ക് അറിയാം..

സത്യം പറ.

“”ഒന്നൂല്ലെന്ന് പറഞ്ഞില്ലേ.. നാശം മനുഷ്യനെ സ്വസ്ഥമായൊന്ന് ഇരിക്കാനും സമ്മതിക്കില്ല..

എന്നും പറഞ്ഞവൻ ദേഷ്യപ്പെട്ടു പുറത്തേക്ക് ഇറങ്ങി പോയി..

അവനിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം ഒരിക്കലും അവൾ പ്രതീക്ഷിച്ചില്ല..

ഏട്ടൻ ദേഷ്യപ്പെട്ടതിനേക്കാൾ തന്നോട് എന്തോ ഏട്ടൻ ഒളിക്കാൻ ശ്രമിക്കുന്നു എന്നതാണ് അവളെ സങ്കടത്തിൽ ആഴ്ത്തിയത്.

ശ്രീജിത്ത്‌ കിടന്നിരുന്ന കട്ടിലിലേക്ക് അവളിരുന്നു..

ആ മിഴികൾ നിറഞ്ഞു തുളുമ്പി.

“”എന്താ ശ്രീക്കുട്ടി നിനക്കിത് എന്തുപറ്റി..? നീ എന്തിനാ കരയുന്നത്..

മുറിയിലേക്ക് കേറി വന്നുള്ള ദക്ഷയുടെ ചോദ്യം കേട്ടവൾ കണ്ണു നീർ തുടച്ചു മാറ്റി.

“”ഒന്നുല്ല ചേച്ചി.. ഞാൻ വെറുതെ ഓരോന്ന് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞതാണ്..

“”കണ്ണ് നിറയാൻ മാത്രം എന്താ ഇപ്പോൾ നീ ആലോചിച്ചത്.

“”അതുപിന്നെ ഏട്ടൻ..

“”ശ്രീയേട്ടനോ.. ശ്രീയേട്ടൻ വല്ലതും പറഞ്ഞോ..

“”മ്മ്മം.. ഏട്ടന് കുറച്ചു ദിവസമായി ഒരു മാറ്റം.. ഞാൻ അതിന്റെ കാരണം ചോദിച്ചതിന് എന്നോട് ദേഷ്യപ്പെട്ടു പുറത്തേക്ക് ഇറങ്ങി പോയി..

“”അത്രേ ഒള്ളോ.. നീ അത് കാര്യമാക്കണ്ട..

ശ്രീയേട്ടന് എന്തെങ്കിലും പ്രശ്നം കാണും….

നിന്നോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറയുക തന്നെ ചെയ്യും..

അതുകൊണ്ട് നീ ഇനി അത് ചോദിക്കാൻ നിൽക്കേണ്ട..

“”അങ്ങനല്ല ചേച്ചി.. ഏട്ടൻ എന്നോട് എല്ലാം പറയാറുണ്ട്.. പക്ഷേ ഇങ്ങനെ ഇത് ആദ്യമായിട്ടാണ്..

“”മ്മ്മം…. എന്തായാലും നീ മുറിയിൽ പോയി കിടക്കാൻ നോക്ക്..

ഞാൻ മൂപ്പരോട് ഒന്ന് സംസാരിച്ചു നോക്കട്ടെ..

“”വേണ്ട ചേച്ചി.. വെറുതെ ചേച്ചിയും ഇനി വഴക്ക് കേൾക്കാൻ നിൽക്കേണ്ട.

“”ഹേയ് എന്നെ ഒന്നും പറയില്ല.. പറഞ്ഞാൽ ആ മൂക്ക് ഞാൻ ഇടിച്ചു പരത്തും..

എന്നും പറഞ്ഞു ദക്ഷ ചിരിക്കുമ്പോൾ ശ്രീക്കുട്ടിയുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

നിലാവുദിച്ചു നിൽക്കുന്ന രാവ്..

നിശാഗന്ധി പൂക്കളുടെ മാസ്മരിക ഗന്ധം ചുറ്റിലും പരന്നൊഴുകി.

മഞ്ഞിന്റെ നേർത്ത തണുപ്പുള്ള കാറ്റ് വീശുന്നുണ്ട്.

മിന്നാമിനുങ്ങുകൾ വട്ടമിട്ടു പറക്കുന്നു…

ശ്രീജിത്തിനെ തിരഞ്ഞു കൊണ്ട്  നടന്നു നടന്നു ഒടുക്കം ദക്ഷ ഇല്ലത്തിന്റെ വടക്ക് വശത്തുള്ള കുളത്തിനടുത്തെത്തി..

അവിടെ കുളത്തിലേക്ക് നോക്കി താഴത്തെ കൽപടവിൽ ഇരുപ്പുണ്ടായിരുന്നു ശ്രീജിത്ത്‌.

അവനെ കണ്ടതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…. മെല്ലെ പടവുകൾ ഇറങ്ങി അവൾ അവന്റെ അരുകിലേക്ക് ചെന്നു..

“”ശ്രീയേട്ടാ.. ഏട്ടനിത് എന്തുപറ്റി….?

എന്തിനാ ശ്രീക്കുട്ടിയോട് ദേഷ്യപ്പെട്ടത്..

പാവം അവളിരുന്നു കരയുന്നുണ്ട്..

“”മ്മ്മം..

ശ്രീജിത്ത്‌ ഒന്നിരുത്തി മൂളി.

“”നീയാ ആമ്പൽ പൂവിനെ കണ്ടോ..

കുളത്തിന് ഒത്ത നടുവിൽ വിരിഞ്ഞു നിന്ന ആമ്പൽ പൂവിനെ ചൂണ്ടി ശ്രീയേട്ടൻ എന്നോട് അങ്ങനെ ചോദിക്കുമ്പോൾ ആണ് ഞാനത് ശ്രദ്ധിച്ചത്….

നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ഒറ്റയാമ്പൽ പൂവ്……

ദളങ്ങൾ മുഴുവൻ വിടർത്തി അവൾ രാത്രിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു…

ഞാൻ അതിനെ കൗതുകത്തോടെ  നോക്കി നിന്നു….

“”ദച്ചു നിനക്കറിയുമോ….

അവൾ ഈ രാത്രിയെ വല്ലാതെ പ്രണയിക്കുന്നുണ്ടാവും..

ഒരിക്കലും ഈ രാത്രി അവസാനിക്കരുതേ എന്നവൾ ആശിക്കുന്നും ഉണ്ടാവാം…….

പക്ഷേ അതൊരിക്കലും നടക്കില്ല എന്നവൾക്കറിയാം….

എന്നിട്ടും നിലാവിന്റെ കരസ്പർശം ഏറ്റവളവന്റെ പ്രണയത്തിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്…..

പുലരും വരെയേ തന്റെ പ്രണയത്തിന് ആയുസ്സ് ഒള്ളൂ എന്നറിഞ്ഞു കൊണ്ട് തന്നെ….

അതുപോലെ ആണ് പ്രണയിക്കുന്ന ചിലരുടെ മനസ്സും.. നഷ്ടപ്പെടുമെന്നറിഞ്ഞാലും.. ഒരു പക്ഷേ നഷ്ടപ്പെട്ടാലും പ്രണയിച്ചു കൊണ്ടേ ഇരിക്കും..

അത് പറയുമ്പോൾ ശ്രീജിത്തിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി..

“”എന്താ ശ്രീയേട്ടാ എന്തിനാ കരയുന്നത്..?

“”ദച്ചു.. അതുപോലെ ആണെടി എന്റെ പ്രണയവും…..

ഉള്ളിൽ ഇപ്പോഴും ഞാൻ അവളെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്….

ശ്രീജിത്ത്‌ പറഞ്ഞത് കേട്ട് ദക്ഷയൊന്നു ഞെട്ടി…..

“”എന്തൊക്കെയാ ശ്രീയേട്ടാ ഈ പറയുന്നത്….

എനിക്കൊന്നും മനസ്സിലാവുന്നില്ല….

“”അവൾ.. എന്റെ പാറു…. അവളെന്നെ വിളിച്ചു..

“””പാറുവോ.. അതാരാണ്..?

“”ഞാൻ എല്ലാം നിന്നോട് പറയാം.. നിന്നോട് എങ്കിലും എല്ലാം തുറന്നു പറഞ്ഞാലേ എന്റെ മനസ്സിന് സമാധാനം കിട്ടൂ..

അതും പറഞ്ഞു ശ്രീജിത്ത്‌ പാർവ്വതിയെ കുറിച്ച് സംസാരിച്ചു തുടങ്ങി….

പാർവ്വതിയെ കുറിച്ചവൻ വാ തോരാതെ സംസാരിക്കുമ്പോൾ ദക്ഷയുടെ  ഹൃദയം പിടയുകയായിരുന്നു.

വിടരും മുൻപേ കൊഴിഞ്ഞ പൂമൊട്ടു പോലെ തന്റെ പ്രണയവും ഇല്ലാതെ ആവുന്നെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു…..

അവളുടെ ഹൃദയത്തിൽ പാർവ്വതിയെന്ന പേര് ഒരു മുറിവുണ്ടാക്കി കഴിഞ്ഞിരുന്നു..

അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്കും ശ്രീജിത്ത്‌ എല്ലാം പറഞ്ഞു തീർത്തിരുന്നു…..

“”ദച്ചു നീ പറ…. ഞാൻ എന്ത്‌ വേണം.. അവളെ കാണാൻ പോണോ..?

ഈ കാര്യം ശ്രീക്കുട്ടിയോട് പറഞ്ഞാൽ എന്നോടുള്ള സ്നേഹം കൊണ്ട് ഒരുപക്ഷേ അവൾക്ക് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല…..

അതുകൊണ്ടാണ് നിന്നോട് അഭിപ്രായം ചോദിച്ചത്..

നീ പറ ഞാൻ എന്താ ചെയ്യേണ്ടത്..

ശ്രീജിത്തിന്റെ ചോദ്യത്തിന് മുന്നിൽ ദക്ഷയൊന്നു പതറി.

എന്ത്‌ പറയണമെന്നറിയാതെ അവൾ കുഴങ്ങി..

“””ദച്ചു….. നീ എന്താ ഒന്നും മിണ്ടാത്തത്.. എന്തെങ്കിലും ഒന്ന് പറ..

ഞാൻ നാളെ അവളെ കാണാൻ പോണോ….?

“”പോണം.. ആ കുട്ടിയെ കാണണം.. അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയണമെന്ന് ശ്രീയേട്ടനും ആഗ്രഹിക്കുന്നില്ലേ..?

“”മ്മ്മം..

അതേ എന്ന മട്ടിൽ ശ്രീജിത്ത്‌ മൂളി..

“”എനിക്ക് മനസ്സിലാവും ശ്രീയേട്ടന്റെ മനസ്സ്.. അതുകൊണ്ട് ശ്രീയേട്ടൻ പോയിട്ട് വാ….

അത് കേട്ടതും ശ്രീജിത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….

“”പോവാം.. അവൾക്ക് പറയാനുള്ളത് കേൾക്കണം..

എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ആണവൾ പറയുന്നതെങ്കിൽ നാളെ തന്നെ അവളെ ഞാൻ കൂട്ടിക്കൊണ്ട് വരും ..

ഇല്ലെങ്കിൽ എന്നന്നേക്കുമായി അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാവും ഞാൻ പൂജക്ക്‌ വരുക….

അതും പറഞ്ഞു ശ്രീജിത്ത്‌ ദക്ഷയുടെ മുഖത്തേക്ക് നോക്കി..

അവളുടെ മുഖത്തൊരു വിഷാദഭാവം നിഴലിച്ചു..

“”ഈ കൃഷ്ണന്റെ മനസ്സിൽ ഇടം നേടിയ രാധ അവളാണല്ലേ.. ഭാഗ്യം ചെയ്ത കുട്ടിയാ അവൾ..

എന്നും പറഞ്ഞു ശ്രീജിത്തിന്  കൃത്രിമമായൊരു ചിരിയും സമ്മാനിച്ചു ദക്ഷ എഴുന്നേറ്റു പടവുകൾ കേറി..

മേഘങ്ങളിൽ ചന്ദ്രൻ ഒളിഞ്ഞു നിന്നപ്പോൾ പരന്ന ഇരുട്ടിൽ ഒരു തേങ്ങലോടെ അവൾ നടന്നു..

ആ മിഴികൾ നിറഞ്ഞു തുളുമ്പി..

ഒന്ന് പൊട്ടിക്കരയാൻ വെമ്പിയവൾ മുറിയിലേക്ക് ഓടി..

മുറിയിൽ എത്തിയപ്പോഴേക്കും ശ്രീക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു..

ലൈറ്റ് കെടുത്തി മുറിയുടെ മൂലക്ക് ഇരുളിൽ ഇരുന്നു കൊണ്ട് ദക്ഷ പൊട്ടി കരഞ്ഞു.

സങ്കടങ്ങളും സ്വപ്നങ്ങളും അവൾ ആ കണ്ണീരിൽ ഒഴുക്കി..

തന്റെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് അവൾ കണ്ണീര് കൊണ്ട് ചിതയൊരുക്കി..

—————————————————————–

സന്ധ്യയോടെ കാവിൽ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ശ്രീയേട്ടൻ ഒഴികെ ഞങ്ങൾ എല്ലാവരും കാവിൽ എത്തി.

കത്തുന്ന മൺചിരാതുകളുടെ ദീപപ്രഭയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ് കാവ്…..

കാവിൽ വിരിഞ്ഞ നിശാഗന്ധി പൂക്കളുടെ ഗന്ധം കാറ്റിൽ പരന്നൊഴുകി…..

പൂജക്കായി കുരുത്തോല കൊണ്ട് ഒരു മണിപന്തൽ തയ്യാറാക്കിയിരുന്നു അവിടെ..

ആ  മണിപ്പന്തലിനു നാലു ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചു കളം വരക്കാൻ അവർ ആരംഭിച്ചു….

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാനത് നോക്കി നിന്നു..

അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്…..

സമയം കടന്നു പോയി കൊണ്ടിരുന്നു….

സർപ്പ കളം വരച്ചു പൂർണ്ണമായതും പുള്ളോർക്കുടം, വീണ,ഇലത്താളം എന്നിവ ഉപയോഗിച്ച് പുള്ളോർ ദമ്പതികൾ ആ കളത്തിനടുത്തിരുന്നു നാഗസ്തുതികൾ പാടി തുടങ്ങി.

നാഗസ്തുതികൾ കൊണ്ട് ഭക്തി നിർഭരമായ അന്തരീക്ഷം…

മഞ്ഞൾ പൊടി അഭിഷേകത്തിൽ മുങ്ങി നിൽക്കുന്ന നാഗ വിഗ്രഹത്തെ ഞാൻ തൊഴുതു…

പതിയെ പതിയെ എന്റെ മനസ്സ് ശ്രീയേട്ടന്റെ ചിന്തകളിലേക്ക് തിരിഞ്ഞു തുടങ്ങി….

എന്റെ കണ്ണുകൾ ഇടക്കിടെ ശ്രീയേട്ടനെ തിരഞ്ഞു കൊണ്ടിരുന്നു….

ഏട്ടൻ പാർവ്വതിയെ കണ്ടിട്ട് എന്തുണ്ടായി കാണുമെന്നറിയാൻ മനസ്സ് വല്ലാതെ തുടിച്ചു..

പൂജ തുടങ്ങി പകുതി സമയം ആയതോടെ  ശ്രീയേട്ടൻ എത്തി.

ഏട്ടനൊപ്പം പാർവ്വതി ഉണ്ടാവുമോ എന്നായിരുന്നു എന്റെ കണ്ണുകളപ്പോൾ തിരഞ്ഞത്..

ഇല്ലെന്ന് കണ്ടതും എന്തോ ഉള്ളിൽ തെല്ലൊരാശ്വാസം വീണത് പോലെ എനിക്ക് തോന്നി.

ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് ഞാൻ ഏട്ടനെ നോക്കി….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ)

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!