Skip to content

ഉണ്ണ്യേട്ടൻ – 1

unniyettan

“ടാ,നീയറിഞ്ഞാ നമ്മുടെ ഉണ്ണിയുടെ ഭാര്യ അപ്പുറത്തെ വീട്ടിലെ കൃഷ്ണേട്ടന്റെ മോന്റെ കൂടി ഒളിച്ചോടി പോയെന്ന്”

“ആ പെണ്ണിനെ ഞാൻ കുറ്റം പറയൂലട്ടാ, ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് നല്ല ചുറുചുറുക്കുള്ള ഒരാണിനെയാണ്. ഉണ്ണിയെപ്പോലെ തണുപ്പനായ ഒരുത്തന്റെ കൂടെ ഏത് പെണ്ണ് പൊറുക്കാനാ”

അന്ന് നാട്ടിൽ മുഴുവൻ ഇതായിരുന്നു ചർച്ച. ഉണ്ണിയെക്കുറിച്ച് നാട്ടുകാർക്കുള്ള അഭിപ്രായം ഇതാണ്. നാട്ടുകാർക്ക് മാത്രമല്ല, വീട്ടുകാർക്കും ഇതൊക്കെത്തന്നെയാണ് അഭിപ്രായം.

പോലീസുകാരനായ മാധവനും ഭാര്യ ലക്ഷ്മിക്കും ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഉണ്ണി ജനിക്കുന്നത്. ഉണ്ണിക്ക് മുന്നേ മൂന്ന് കുട്ടികൾ ലക്ഷ്മിയമ്മയുടെ വയറ്റിനുള്ളിൽ വെച്ചുതന്നെ മരിച്ചിരുന്നു. ഉണ്ണിയെ കയ്യിൽ കിട്ടിയ ഉടൻ ലക്ഷ്മിയമ്മ പ്രസവം നിറുത്തി. അത്രക്ക് വേദന സഹിച്ചാണ് അവർ ഉണ്ണിക്ക് ജന്മം നൽകിയത്.

കുടുംബ ജോത്സ്യന്റെ നിർദ്ദേശ പ്രകാരം ഉണ്ണിയെ വല്ലാണ്ട് കെയർ ചെയ്താണ് നോക്കിയത്, കാരണം ഉണ്ണിക്ക് ഏത് നിമിഷവും ആളഭായം സംഭവിക്കാൻ ഇടയുണ്ട് എന്ന് ജോത്സ്യൻ കവടി നിരത്തി പ്രവചിച്ചു. അതുകൊണ്ട് തന്നെ ഉണ്ണിയെ വല്ലാണ്ടങ്ങ് കൊഞ്ചിച്ചും ശ്രദ്ധിച്ചുമാണ് വളർത്തിയത്. ഉണ്ണി എന്ത് ചോദിച്ചാലും അച്ഛനും അമ്മയും അത് മേടിച്ച് കൊടുക്കും. കൊഞ്ചിച്ച് കൊഞ്ചിച്ച് ഉണ്ണിയെ അവർ ഒരു പരുവമാക്കി.

ഉണ്ണിയുടെ അവസ്ഥ മനസ്സിലാകണമെങ്കിൽ കുറച്ച് കാര്യങ്ങൾ പറയാം. അതായത് ഉണ്ണിക്ക് അച്ഛനും അമ്മയും ആഗ്രഹിക്കുന്നതൊക്കെ സാധിച്ച് കൊടുത്തിരുന്നു. പക്ഷേ, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോൾ അച്ഛൻ വാത്സല്യത്തോടെ ഉണ്ണിയോട് പറഞ്ഞു

“അയ്യോ ന്റെ കുട്ടിക്ക് സൈക്കിൾ ഓടിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല. സൈക്കിൾ മറിഞ്ഞ് ന്റെ കുട്ടിക്ക് എന്തേലും പറ്റിയാൽ ഞങ്ങക്ക് പിന്നെ ആരാ ഉള്ളേ”

ഉണ്ണി ദയനീയമായി അമ്മയെ നോക്കി

“എന്റെ പൊന്ന് മോൻ അച്ഛൻ പറയുന്നത് കേൾക്ക്, കുറച്ചൂടെ കഴിയട്ടെ മോന് ഈ അമ്മ സൈക്കിൾ മേടിച്ച് തരാം ട്ടൊ”

പിന്നീട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴും പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും ഉണ്ണി ഇതേ ആവശ്യം അച്ഛനോടും അമ്മയോടും ചോദിച്ചു. അപ്പോൾ അച്ഛൻ ഉണ്ണിയുടെ തലയിൽ സ്നേഹത്തോടെ തലോടി

“സൈക്കിളൊക്കെ ഇപ്പൊ ഫാഷൻ പോയില്ലേ മോനേ, മോൻ കുറച്ചൂടെ വലുതായിട്ട് അച്ഛൻ നല്ലൊരു ബൈക്ക് മേടിച്ചു തരാം ട്ടൊ”

ഉണ്ണി ദയനീയമായി അമ്മയുടെ കണ്ണിലേക്ക് നോക്കി, അമ്മ അച്ഛനെ നോക്കി കണ്ണുരുട്ടി

“നോക്കിക്കോ, കുറച്ചൂടെ വലുതായിട്ട് ന്റെ മോന് ബൈക്ക് മേടിച്ചു കൊടുത്തില്ലേൽ ഉണ്ടല്ലോ… ആ..”

അങ്ങനെ തന്റെ കൂട്ടുകാരെല്ലാം സൈക്കിളിൽ സ്കൂളിൽ പോവുമ്പോൾ ഉണ്ണി അമ്മ ഉണ്ടാക്കി കൊടുത്ത ഓലപീപിയും, ഓല പമ്പരവും കറക്കി സ്കൂളിൽ പോയി. ഉണ്ണിക്ക് അത് എന്തോ വല്യ സംഭവം ആയിരുന്നു. പക്ഷേ തന്നെ കൂട്ടത്തിൽ കൂട്ടാതെ ചുറ്റിലും നിന്ന് കുട്ടികൾ കളിയാക്കുന്നത് അവന് തിരിച്ചറിയാൻ സാധിച്ചില്ല.

ഉണ്ണി എന്ത് ചെയ്താലും അച്ഛനും അമ്മക്കും പേടിയായിരുന്നു, ഉണ്ണി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാൽ പേടി, പടിയിൽ നിന്ന് താഴേക്ക് ചാടിയാൽ പേടി, സൈക്കിൾ ഓടിച്ചാൽ പേടി, ബൈക്ക് ഓടിച്ചാൽ പേടി… അങ്ങനെ പേടിച്ച് പേടിച്ച് അവർ ഉണ്ണിയെ വളർത്തി. ഉണ്ണിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടികൊണ്ടാണ് അച്ഛനും അമ്മയും ഇങ്ങനെയൊക്കെ ചെയ്യുന്നത്. പക്ഷേ, ഉണ്ണി വളർന്നപ്പോൾ അവനൊരു പേടിത്തൊണ്ടനായി മാറി. എന്തിനും ഏതിനും പേടി.

ഉണ്ണിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല, കാർ ഡ്രൈവിംഗ് അറിയില്ല എന്തിനേറെ പറയുന്നു, ഒറ്റക്ക് ബസ്സിൽ പോവാൻ വരെ പേടിയാണ്. ആരോടും മുഖത്ത് നോക്കി സംസാരിക്കില്ല. സ്വന്തമായി ഒരു തീരുമാനം എടുക്കാൻ വരെ അറിയില്ല. ഉണ്ണിക്ക് ഇപ്പോൾ ഇരുപതിനാല് വയസ്സായി. അവന് പറയത്തക്ക കൂട്ടുകാരോ പരിവാരങ്ങളോ ഉണ്ടായിരുന്നില്ല. ആകെ കൂട്ടായി ഉണ്ടായിരുന്നത് അയൽവാസികളായ രമ ചേച്ചിയും അസീനത്തയുമാണ്.

പഠിക്കാൻ മിടുക്കനായിരുന്നു, ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയപ്പോൾ മണ്ണുണ്ണി, പൊട്ടൻ, മന്തൻ, തണുപ്പൻ എന്നിങ്ങനെ ഒരുപാട് പേരുകളിൽ ഉണ്ണി അറിയപ്പെട്ടു. എല്ലാവർക്കും അവനൊരു കോമഡി പീസായിരുന്നു. പൊട്ടൻ കളിപ്പിക്കാനുള്ള ഒരു ബഫൂൺ.

ഉണ്ണിയുടെ ഈ സ്വഭാവം കാരണം അവന് എവിടേയും സ്ഥിരമായി ജോലി ചെയ്യാൻ സാധിച്ചില്ല. വീട്ടുകാർ ആകെ വിഷമത്തിലായി. അച്ഛൻ റിട്ടേർഡ് ആവാൻ ഇനി രണ്ട് വർഷം കൂടി ബാക്കിയൊള്ളൂ. ഒരുദിവസം അച്ഛൻ ഉണ്ണിയെ വിളിച്ച് സംസാരിച്ചു

“മോനേ, നീയിങ്ങനെ ആയാൽ എങ്ങിനാ. ഇനിയെങ്കിലും നീ സ്വന്തം കാലിൽ നിൽകാൻ പഠിക്കേണ്ടേ. അച്ഛൻ എസ് ഐ ആയി ഇനി രണ്ട് വർഷം കൂടിയൊള്ളൂ സർവീസിൽ, അത് കഴിഞ്ഞാൽ നീയല്ലേ ഞങ്ങളെ നോക്കേണ്ടത്”

ഉണ്ണി അച്ഛനെ നോക്കി

“ഞാൻ… ഞാൻ നോക്കാലോ അച്ഛാ”

അച്ഛൻ അവന്റെ തലയിൽ മെല്ലെ തലോടി

“ഇങ്ങനെ നോക്കിയാൽ പോരാ മോനേ, മോന് നല്ലൊരു ജോലിയൊക്കെ കിട്ടി, നല്ല ഉശിരുള്ള ആൺകുട്ടിയായി ഞങ്ങളെ നോക്കണം”

ഉണ്ണി ശരി എന്ന അർഥത്തിൽ തലയാട്ടി അച്ഛനെ നോക്കി

“എനിക്ക് എന്തോ എല്ലാത്തിനും ഒരു ധൈര്യക്കുറവ് അച്ഛാ, എന്താന്ന് അറിയില്ല, ഒരു പേടി”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി അച്ഛനെ നോക്കി

“ഞാൻ എന്ത്‌ ചെയ്താലും ആളുകൾ ചിരിക്കുന്നു, കളിയാക്കുന്നു, ഞാൻ പൊട്ടനാണ് എന്ന് പറഞ്ഞ് കളിയാക്കുന്നു”

അച്ഛൻ ഉണ്ണിയെ ചേർത്ത് പിടിച്ചു

“ആര് പറഞ്ഞു ന്റെ മോൻ പൊട്ടനാണ് എന്ന്, ന്റെ മോൻ ഉശിരുള്ള ആൺകുട്ടിയാണ്. അവർക്ക് അറിയാഞ്ഞിട്ടാ”

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അച്ഛൻ ശ്രദ്ധിച്ചു

“ന്തിനാ, എന്റെ കുട്ടി കരയണേ”

തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൻ അച്ഛനെ നോക്കി

“കുട്ടിക്കാലത്ത് എന്നെ കുറച്ച് ധൈര്യം തന്ന് വളർത്തിക്കൂടായിരുന്നോ അച്ഛാ”

അച്ഛൻ ഒന്നും മിണ്ടാതെ ഉണ്ണിയെ നോക്കി, അപ്പോഴേക്കും അമ്മ വന്നു. അവരുടെ സംസാരം വേറെ വഴിയിലേക്ക് ദിശ മാറി. പക്ഷേ അന്ന് അച്ഛന് കിടന്നിട്ട് ഉറക്കം വന്നില്ല. അച്ഛൻ അമ്മയെ നോക്കി

“ടീ, നമ്മുടെ മോൻ ഇങ്ങനെയൊക്കെ ആവാൻ കാരണം നമ്മൾ തന്നെയാണ്”

അമ്മ അച്ഛന്റെ കണ്ണിലേക്ക് നോക്കി

“നമ്മൾക്ക് അറിയില്ലല്ലോ ഇങ്ങനെയൊക്കെ ആയിതീരും എന്ന്”

അച്ഛൻ ഒന്ന് നെടുവീർപ്പിട്ടു

“ഏതായാലും നമുക്ക് വലിയൊരു തെറ്റുപറ്റി, നമുക്ക് ആ തെറ്റ് തിരുത്തണം”

അമ്മ അത്ഭുതത്തോടെ അച്ഛനെ നോക്കി

“നിങ്ങൾ എന്തൊക്കെയാ മനുഷ്യാ ഈ പറയുന്നത്…? എനിക്കൊന്നും മനസ്സിലാകുന്നില്ല”

അച്ഛൻ എഴുന്നേറ്റ് നിന്ന് അമ്മയെ നോക്കി

“എടീ, ഉണ്ണിയുടെ ഈ സ്വഭാവം മാറണമെങ്കിൽ അവനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം. നല്ല തന്റേടിയായ പെണ്ണിനെ കൊണ്ട് നമുക്ക് ഉണ്ണിയെ മാറ്റിയെടുക്കാം”

അമ്മ അച്ഛന്റെ കണ്ണിലേക്ക് നോക്കി

“അവനേ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയില്ല, ഇനി കല്യാണം കൂടി കഴിപ്പിച്ച്…?”

പക്ഷേ അച്ഛന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു

“നീ നോക്കിക്കോ, ഒരു പെണ്ണ് ഉണ്ണിയുടെ ജീവിതത്തിലേക്ക് വന്നാൽ അവൻ അടിമുടി മാറും”

അങ്ങനെ അച്ഛനും അമ്മയും കൂടി ഉണ്ണിയെ മാറ്റാൻ വേണ്ടി കെട്ടിച്ച് കൊടുത്ത പെണ്ണാണ് കല്യാണം കഴിഞ്ഞ്  ഒരുമാസം തികയുന്നതിന് മുന്നേ അപ്പുറത്തെ വീട്ടിലെ ജിം ട്രൈനറോടൊപ്പം ഒളിച്ചോടിയത്.

പക്ഷേ നമ്മുടെ കഥ തുടങ്ങുന്നത് ഇവിടെയൊന്നുമല്ല. ഉണ്ണിയുടെ ജീവിതം ആകെ മാറ്റിമറിച്ച ആ ദിവസമാണ് ഉണ്ണിയുടെ കഥ തുടങ്ങുന്നത്…

ഒരുദിവസം നാട്ടിലെ ഒരു ഉത്സവനാൾ, എല്ലാവരും വൈകീട്ടോട് കൂടി ഉത്സവപ്പറമ്പിലേക്ക് പോകുന്നു. ഉണ്ണിക്ക് അന്ന് എന്തോ ഒരു അസ്വസ്ഥത, അവൻ പോയില്ല. വീട്ടിൽ ഒറ്റക്ക് നിക്കാൻ പേടിയാണ് എന്ന് പറഞ്ഞിട്ട് അവൻ അമ്മയേയും കൂടെ നിർത്തി. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മയെ ഉണ്ണിയുടെ വീട്ടിൽ കൊണ്ടാക്കുന്നത്. ഉണ്ണി അവരെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും ഉത്സവം കാണാൻ പോയി. വീട്ടിൽ ഉണ്ണിയും അമ്മയും അമ്മൂമ്മയും മാത്രം.

നട്ടപ്പാതിര ആയപ്പോൾ അമ്മൂമ്മക്കൊരു നെഞ്ചുവേദന. അമ്മൂമ്മ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി. ഉണ്ണിയുടെ അമ്മ ഫോണെടുത്ത് അച്ഛനെ വിളിച്ചെങ്കിലും ഫോൺ ഓഫ്‌. ഒടുവിൽ ചികിത്സ കിട്ടാതെ അമ്മൂമ്മ മരിച്ചു.

നാട്ടുകാരും വീട്ടുകാരും ഉണ്ണിക്കെതിരെ തിരിഞ്ഞു.

ഒന്നിനും കൊള്ളാത്തവൻ, വീട്ടിൽ കാർ ഉണ്ടായിട്ടും ഡ്രൈവിംഗ് അറിയാത്ത ഒറ്റ കാരണം കൊണ്ട് ഒരു ജീവൻ പൊലിഞ്ഞു, പോത്ത് പോലെ വളർന്നിട്ടും ആർക്കും ഒരു ഉപകാരമില്ലാത്തവൻ, പോലീസുകാരന്റെ മകൻ തന്നെയാണോ ഇവൻ… എന്നൊക്കെയുള്ള കുത്തുവാക്കുകൾ കേട്ട് ഉണ്ണി തകർന്നു.

താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ട വിഷമത്തിൽ ഉണ്ണി ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി. വീട് വിട്ടിറങ്ങിയ ഉണ്ണി കുറച്ചകലെയുള്ള മലയുടെ മുകളിലേക്ക് വലിഞ്ഞ് കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.

മലയുടെ മുകളിൽ കയറി ഉണ്ണി ചുറ്റിലും നോക്കി, അവന്റെ കൈകാലുകൾ വിറച്ചു, ഹൃദയം പെടപെടാന്ന് ഇടിച്ചു, നന്നായി വിയർത്തു… പക്ഷേ എന്തോ ഒരു ധൈര്യം കിട്ടിയത് പോലെ തോന്നി ഉണ്ണിക്ക്. അവൻ രണ്ടും കൽപ്പിച്ച് താഴേക്ക് ചാടാൻ ഒരുങ്ങുമ്പോഴാണ് പെട്ടന്ന് ആരോ പിറകിൽ നിന്നും വിളിച്ചത്

“ചേട്ടാ”

ഒരു ഞെട്ടലോടെ ഉണ്ണി തിരിഞ്ഞു നോക്കി. വല്ല പ്രേതോം മറ്റോ ആണോ എന്നവൻ പേടിച്ചെങ്കിലും പേടി പുറത്ത് കാണിക്കാതെ നിന്നു. അല്ലേലും മരിക്കാൻ പോവുന്നവന് എന്ത് പേടി. ഉണ്ണി അവളെ നോക്കി

“ആ.. ആരാ…?

അപ്പോഴാണ് അവളുടെ മുഖം ഉണ്ണി കണ്ടത്. നല്ല ഐശ്വര്യമുള്ള ഒരു സുന്ദരിക്കുട്ടി. പാറിപറക്കുന്ന മുടി പിടിച്ചുവെക്കാൻ പാടുപെട്ട് അവൾ ഉണ്ണിയെ നോക്കി

“എന്തൊരു ധൈര്യാ ചേട്ടന്, മരിക്കാൻ ഒരു പേടിയും ഇല്ലാലെ”

ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയുടെ കയ്യിൽ പിടിച്ചു

“ഞാനും ആത്മഹത്യ ചെയ്യാൻ വന്നതാണ് ചേട്ടാ, പക്ഷേ താഴേക്ക് ചാടാൻ ഭയങ്കര പേടി. ചേട്ടൻ ചാടുമ്പോൾ എന്നേം കൂട്ടോ…? പ്ലീസ്…”

കാറിൽ പോവുമ്പോൾ ലിഫ്റ്റ് ചോദിക്കുന്ന ലാഘവത്തോടെ മരിക്കാൻ കൂടെ കൂട്ടോ എന്ന് ചോദിച്ച അവളുടെ കണ്ണിലേക്ക് ഉണ്ണി നോക്കി…

ഉണ്ണിയുടെ മുഖത്ത് നോക്കി ആദ്യമായി ധൈര്യമുള്ള ആളാണ് എന്ന് പറഞ്ഞ അവൾക്ക് ഇനി ഉണ്ണിയുടെ ജീവിതത്തിൽ എന്താണ് ചെയ്യാനുള്ളത്…?

                                                   തുടരും

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!