Skip to content

ഉണ്ണ്യേട്ടൻ – 4

unniyettan

ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയെ നോക്കി

“എന്നേയും കൂടെ കൂട്ടോ ഈ പേടിത്തൊണ്ടന്റെ പെണ്ണായിട്ട്”

പാറു പറഞ്ഞ് തീർന്നതും ആരോ വീട്ടിൽ നിന്നും എത്തിനോക്കി ഉച്ചത്തിൽ അലറി

“കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ നമ്മുടെ രവിയേട്ടന്റെ മോൾ പാറു ഇതാ തിരിച്ചു വന്നേ”

ഒരു ഞെട്ടലോടെ ഉണ്ണിയും പാറുവും അയാളെ നോക്കി. അപ്പോഴേക്കും ആളുകൾ അവരുടെ അടുത്തേക്ക് എത്തിയിരുന്നു. ആളുകളിൽ നിന്നും ഒരു അമ്മാവൻ മുന്നോട്ട് വന്ന് ഉണ്ണിയുടെ കവിളുനോക്കി ആഞ്ഞൊരു അടിയടിച്ച് ഉച്ചത്തിൽ അലറി

“എട്ടും പൊട്ടും തിരിയാത്ത ഞങ്ങളുടെ പാറു മോളേയും കൊണ്ട് നാട് ചുറ്റിയിട്ട് ഇപ്പൊ മൂട്ടിലെ പൊടിയും തട്ടി വീട്ടിൽ കൊണ്ടാക്കി മുങ്ങാൻ നോക്കുന്നോ നായിന്റെ മോനേ”

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അടിയുടെ ആഘാതത്തിൽ ഉണ്ണിയുടെ ചെവിയിൽ നിന്നും പൊന്നീച്ച പാറി. അടികിട്ടിയ കവിളിൽ കയ്യുംവെച്ച് ഉണ്ണി പാറുവിനെ നോക്കി

“എന്റെ പാറൂ, ഇവരെന്താ ഈ പറയണേ…? നീ ഇവരോട് കാര്യം പറഞ്ഞ് മനസ്സിലാക്ക്”

ഉണ്ണി പറഞ്ഞ് തീർന്നതും മര്യാദക്ക് നടക്കാൻ പോലും വയ്യാത്ത ഒരു അപ്പൂപ്പൻ ഉണ്ണിയുടെ മറ്റേ കരണത്തിൽ ആഞ്ഞൊരു അടി

“എന്റെ പാറൂന്നോ…? ഞങ്ങളോട് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പാറൂനോട് കല്പിക്കുന്നോ നീ…? പാറു ഒന്നും പറയേണ്ട, എല്ലാം ഞങ്ങൾക്ക് മനസ്സിലായി”

ഉണ്ണി മറ്റേ രണ്ട് കവിളിലും കൈവെച്ച് ദയനീയമായി പാറുവിനെ നോക്കി, പാറു നിന്ന് കിടുകിടാ വിറക്കാണ്. ഉണ്ണി അപ്പൂപ്പനെ നോക്കി

“കല്പിച്ചതല്ല അപ്പൂപ്പാ, റിക്വസ്റ്റ് ചെയ്തതാണ്”

അപ്പൂപ്പൻ ഉണ്ണിയെ തറപ്പിച്ചൊന്ന് നോക്കി

“ആരാടാ നിന്റെ അപ്പൂപ്പൻ…?”

ഉണ്ണി വീണ്ടും ദയനീയമായി പാറുവിനെ നോക്കി

“അപ്പൂപ്പൻ അല്ല ലേ…? ന്നാ ചേട്ടാ… ന്ന് വിളിക്കാം… ലേ”

പാറു എന്താ ചെയ്യേണ്ടേ, എന്താ പറയേണ്ടേ എന്ന് മനസ്സിലാകാതെ തരിച്ച് നിന്നു. ഒരാൾ ഉണ്ണിയുടെ കൈപിടിച്ച് വീട്ടിലേക്ക് നടന്നു, പിറകിൽ തലയും താഴ്ത്തി പാറുവും. പാറുവിനെ കണ്ടതും അമ്മ അവളെ വലിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി. അച്ഛൻ ഉണ്ണിയെ നോക്കി

“നീ ആരാ…? നീയും എന്റെ മോളും തമ്മിൽ എന്താണ് ബന്ധം…?”

പേടിച്ച് വിരണ്ട് തൊണ്ടവറ്റിയ ഉണ്ണി അച്ഛനേയും നാട്ടുകാരേയും മാറിമാറി നോക്കി

“ഞാനും… പാറുവും”

ഉണ്ണിയുടെ പരുങ്ങൽ കണ്ടപ്പോൾ അച്ഛനും ഉറപ്പിച്ചു, ഉണ്ണി പാറുവിന്റെ കാമുകനാണെന്ന്. നടന്നതൊക്കെ പറയാൻ ഉണ്ണി പലപ്രാവശ്യം വായ തുറന്നിരുന്നു പക്ഷേ, പേടിച്ചിട്ട് ശബ്ദം പൊങ്ങിയില്ല.

അച്ഛൻ പാറുവിനെ നോക്കി

“സമാധാനായോ എന്റെ മോൾക്ക്, എല്ലാവരുടേയും മുന്നിൽ ഞങ്ങളെ നാണം കെടുത്തിയപ്പോൾ ന്റെ കുട്ടിക്ക്…”

അച്ഛന്റെ വാക്കുകൾ മുറിഞ്ഞു, പാറു അച്ഛനെ ദയനീയമായി നോക്കി

“അച്ഛാ, നിങ്ങളാരും കരുതുന്ന പോലെ…”

അച്ഛൻ അവളെ തടഞ്ഞു

“വേണ്ടാ, ഒന്നും പറയേണ്ട ഇനി”

എന്നിട്ട് ഉണ്ണിയെ ചൂണ്ടി കാണിച്ച് പാറുവിനെ നോക്കി

“ഇവന്റെ മൗനത്തിൽ ഉണ്ട് എല്ലാം, ഇത്രേം ആളുകളെ കണ്ടിട്ടും ഒട്ടും പതറാതെ, പേടിക്കാതെയുള്ള അവന്റെ ആ നിൽപ്പിലുണ്ട് നിനക്കവൻ ആരാണ് എന്നതിനുള്ള ഉത്തരം”

ഉണ്ണി ദയനീയമായി അച്ഛനെ നോക്കി. പേടിച്ച് വിറച്ചിട്ടാണ് വായ തുറക്കാൻ പറ്റാത്തത് എന്ന് എങ്ങനെയാ ഇയാളെ പറഞ്ഞ് മനസ്സിലാക്കാ എന്ന് ഉണ്ണി പിറുപിറുത്തു.

അച്ഛൻ ഉണ്ണിയെ നോക്കി

“നിന്റെ അച്ഛനെ വിളിക്ക്”

ഇത് കേട്ടപ്പോൾ താൻ ഭൂമിയുമായി ലയിച്ച് ചേരുന്നപോലെ തോന്നി ഉണ്ണിക്ക്. അവന്റെ കാലുകൾ കിടുകിടാ വിറക്കാൻ തുടങ്ങി. അച്ഛനെങ്ങാനും ഇതൊക്കെ അറിഞ്ഞാൽ…? ഉണ്ണിക്ക് അത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷേ പേടിച്ച് വിറച്ചിട്ട് വായ തുറക്കാൻ പറ്റിയില്ല.

പാറുവിന്റെ അച്ഛന്റെ സ്വരം കടുത്തു

“മൗനം കൊണ്ട് ഞങ്ങളെ നേരിടുന്ന നിന്റെ ധീരതയൊക്കെ കൊള്ളാം, പക്ഷേ, ഇനിയും ഞങ്ങളുടെ ക്ഷമയെ നീ പരീക്ഷിക്കരുത്”

ധീരതയോ!!! ഇടിവെട്ടിയവന്റെ തലയിൽ തേങ്ങാ വീണ അവസ്ഥയിലായി ഉണ്ണി. ഉണ്ണി പാറുവിനെ ദയനീയമായി നോക്കി. അപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് ഉണ്ണിയുടെ ഫോൺ തട്ടിപ്പറിച്ചു

“ഇതിലുണ്ടാകുമല്ലോ നിന്റെ തന്തയുടെ നമ്പർ, വിളിക്കടാ”

ഉണ്ണി വിയർത്തൊലിച്ചു. ഒടുവിൽ നാട്ടുകാരുടെ ഭീഷണി കാരണം അവന് അച്ഛനെ വിളിച്ചു. ഫോണെടുത്ത അച്ഛനോട് എന്താ പറയേണ്ടേ എന്ന് പറയാൻ അറിയാതെ നിന്ന് പരുങ്ങുന്ന ഉണ്ണിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ച് പാറുവിന്റെ അച്ഛൻ സംസാരിച്ചു.

ഉണ്ണിയും പാറുവും പ്രേമിച്ച് ഒളിച്ചോടിപ്പോയ കഥയൊക്കെ കേട്ട് അച്ഛൻ അന്തംവിട്ട് നിന്നു. തന്റെ മോന്റെ കാര്യം തന്നെയാണോ ഇവരീ പറയുന്നത് എന്ന് അച്ഛൻ സംശയിച്ചു. ഒടുവിൽ അച്ഛൻ ഉണ്ണിയുടെ കയ്യിൽ ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടു, വിറയലോടെ ഉണ്ണി ഫോൺ വാങ്ങി

“അച്ഛാ…”

“ന്റെ ഉണ്ണീ, നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നടത്തി തരുമായിരുന്നല്ലോ നിന്റെ ആഗ്രഹം. ഇതിപ്പോ നിന്നെ കാണാഞ്ഞിട്ട് ഇവിടെ എല്ലാവരും ടെൻഷനടിച്ച് പണ്ടാരമടങ്ങി നിക്കാ”

നല്ലോണം ഒന്ന് ശ്വാസം വിട്ട് അച്ഛൻ തുടർന്നു

“നീയെന്തായാലും അവിടെ നിക്ക്, ഞങ്ങൾ ഇപ്പൊ അങ്ങോട്ടേക്ക് വരാം”

അങ്ങനെ ആത്മഹത്യ ചെയ്യാൻ പോയ ഉണ്ണിയും പാറുവും സ്വന്തം വീട്ടുകാരുടെ എല്ലാവിധ അനുഗ്രഹത്തോടുകൂടേയും വിഹാഹിതരാവാൻ പോവാണ്. രണ്ടുപേരുടെ വീട്ടുകാർക്കും വല്യ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ആകെ ഒരു ചർച്ചയായി വന്നത് ഉണ്ണി ഒന്ന് കെട്ടിയതാണ്, അവന്റെ ഭാര്യ ഒളിച്ചോടിപോയതാണ് എന്നൊക്കെയുള്ള കാര്യങ്ങളായിരുന്നു. അതിൽ ഉണ്ണിയുടെ നിരപരാധിത്യം വീട്ടുകാർക്ക് ബോധ്യപ്പെട്ടതിനാലും പാറു ഉണ്ണിയെ മാത്രം മതി എന്ന ഉറച്ച തീരുമാനമെടുത്തതിനാലും, ഉണ്ണിയും പാറുവും ഒളിച്ചോടിയ കഥ നാട്ടിൽ മൊത്തം പാട്ടായതിനാലും രണ്ടുപേരുടെ വീട്ടുകാരും കൂടി അവരുടെ വിവാഹം എത്രയും അടുത്ത മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചു.

ദിവസങ്ങൾ കടന്നുപോയി, നാളെയാണ് വിവാഹം. രാത്രി ഉണ്ണി പാറുവിനെ വിളിച്ചു

“പാറൂ, എനിക്കെന്തോ ഒരു പേടിപോലെ”

പാറു പുഞ്ചിരിച്ചു

“ന്റെ ഉണ്ണ്യേട്ടന്റെ പേടി ഇനിയെന്നാ മാറാ”

“അതല്ല, കല്യാണം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കുമ്പോൾ നിനക്കും എന്റെയീ സ്വഭാവം ഇഷ്ടപ്പെടാതിരിക്കോ എന്നൊക്കെ ഞാൻ…”

ഉണ്ണിയുടെ വാക്കുകൾ മുറിഞ്ഞു, പാറു പുഞ്ചിരിച്ചു

“ഈ പേടിത്തൊണ്ടന്റെ ധൈര്യം ഞാൻ നേരിട്ട് കണ്ടതല്ലേ”

ഉണ്ണിക്ക് അത്ഭുതം

“എങ്ങനെ…?”

“മരിക്കാൻ പേടിക്കാത്ത ഉണ്ണ്യേട്ടന് ഈ പേടി എന്ന സാധനം പാറക്കല്ലിൽ ബലൂൺ മൂടിയപോലെയാണ്. ആ ബലൂൺ ഞാൻ പൊട്ടിക്കും”

ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല

“നീയെന്തൊക്കെയാ ഈ പറയുന്നേ…? എനിക്ക് മനസിലായില്ല”

പാറു പുഞ്ചിരിച്ചു

“ആറടി ഉയരവും അതിനൊത്ത തടിയുമുള്ള ഉണ്ണ്യേട്ടന് തന്റെ ശക്തി അറിയില്ല എന്ന്. ഈ പേടിത്തൊണ്ടന് നല്ല ഉശിരുള്ള ആൺകുട്ടിയാവാൻ ഒരു സെക്കന്റ്‌ മതി എന്ന്”

ഉണ്ണിക്ക് പുച്ഛം

“ഉവ്വ, ഇതൊക്കെ സിനിമയിലേ നടക്കൂ”

അങ്ങനെ അന്ന് കുറേനേരം സംസാരിച്ച് അവർ കിടന്നുറങ്ങി. പിറ്റേദിവസം ഗംഭീരമായി അവരുടെ വിവാഹം നടന്നു. വലതുകാൽ വെച്ച് പാറു വീട്ടിലേക്ക് കയറിയപ്പോൾ ഇടിവെട്ടി തകർപ്പൻ മഴപയ്തു.

മണിയറയിൽ നാണത്തോടെ വന്ന പാറുവിനെ പിറകിലൂടെ കെട്ടിപിടിച്ച് പതുക്കെ അവളുടെ ചെവിയിൽ ചുംബിച്ച് ഉണ്ണി തന്നിലേക്ക് ചേർത്ത് പിടിച്ചു. ചെവിക്ക് താഴെ പിൻകഴുത്തിൽ പാറിപറക്കുന്ന മുടികളെ മെല്ലെ മാറ്റി ഉണ്ണി തന്റെ ചുണ്ടുകൾ കൊണ്ട് കവിത രചിച്ച് പാറുവിന്റെ ശരീരം ഉണ്ണിയുടെ ശരീരത്തിൽ ലയിപ്പിച്ചു.

പിറ്റേദിവസം രാവിലെ രണ്ടുപേരും എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി. ദൈവത്തിനോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. തിരിച്ച് വരുമ്പോഴാണ് ഉണ്ണിയുടെ ആദ്യഭാര്യ ഒളിച്ചോടി പോയ ജിം കോച്ച് സന്ദീപും കൂട്ടുകാരും അമ്പലത്തിനോട് ചേർന്നുള്ള പാടത്ത് ഫുട്‌ബോൾ കളിക്കുന്നത് ഉണ്ണി ശ്രദ്ധിച്ചത്. അവരെ കണ്ടതും ഉണ്ണി തിരിഞ്ഞ് നടക്കാനൊരുങ്ങി. പക്ഷേ പാറു അത് തടഞ്ഞു

“നിങ്ങളാരെയാണ് ഉണ്ണ്യേട്ടാ ഈ പേടിക്കുന്നത്…? നിങ്ങളല്ല അവനാണ് ഉണ്ണ്യേട്ടനെ കാണുമ്പോൾ മാറി നടക്കേണ്ടേത്”

ഉണ്ണി തലയും താഴ്ത്തി അവരുടെ മുന്നിലൂടെ നടന്നു. ഉണ്ണിയെ കണ്ടതും സന്ദീപും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചു. സന്ദീപ് കൂട്ടുകാരെ നോക്കി

“ഓഹ് എന്റെ ദൈവേ, മാരക ഉരുപ്പടിയാണല്ലോ പുതിയത്. ആദ്യത്തേതിനെ ഞാൻ സ്വന്താക്കി. ഇനിയിപ്പോ ഇതിനെ ആരാണാവോ കൊണ്ടോവാ”

ഇതും പറഞ്ഞ് സന്ദീപും കൂട്ടുകാരും പൊട്ടിച്ചിരിച്ചു. പാറുവിന്റെ തൊലി ഉരിയുന്നത് പോലെ തോന്നി അത് കേട്ടപ്പോൾ. ഉണ്ണി ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടന്നു. പെട്ടന്ന് സന്ദീപ് പാറുവിന്റെ തൊട്ടടുത്ത് വന്ന് ചെവിയിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിച്ച് പതുക്കെ പറഞ്ഞു

“കെട്ടാൻ പറ്റില്ല, വേണം എന്നുണ്ടേൽ താത്കാലിക ആശ്വാസം തരാം. ഈ പൊട്ടനെ കൊണ്ട് പറ്റാത്തതൊക്കെ ഡബിൾ സ്ട്രോങ്ങിൽ തരാം”

പാറുവിന്റെ ചോര തിളച്ചു, അവൾ സന്ദീപിനെ അടിക്കാൻ കയ്യോങ്ങി പക്ഷേ, സന്ദീപ് അവളുടെ കൈ പിടിച്ചു. അവന്റെ ബലമുള്ള കൈക്കുള്ളിൽ പാറുവിന്റെ കൈ ഞെരുങ്ങി. വേദനകൊണ്ട് പിടഞ്ഞ പാറു ഉച്ചത്തിൽ അലറി

“ഉണ്ണ്യേട്ടാ…”

ഉണ്ണി സന്ദീപിന്റെ അടുത്തുപോയി കൈകൾ കൂപ്പി അപേക്ഷിച്ചു

“ഞങ്ങളായിട്ട് ഒരു പ്രശ്നത്തിനും വരുന്നില്ലല്ലോ, പിന്നെ ഞങ്ങളെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നേ. അവളെ കയ്യീന്ന് വിട്, ഞാൻ കാലു പിടിക്കാം”

പറഞ്ഞ് തീർന്നതും ഉണ്ണിയുടെ നെഞ്ച് നോക്കി ആഞ്ഞൊരു ചവിട്ടായിരുന്നു സന്ദീപ്. ഉണ്ണി തെറിച്ച് നിലത്തേക്ക് വീണു. പാറു ഉണ്ണിയെ നോക്കി

“ഉണ്ണ്യേട്ടാ, നാണവും മാനവും ഉണ്ടെങ്കിൽ സ്വന്തം ഭാര്യയെ ഈ കാണുന്ന ആളുകളുടെയൊക്കെ മുന്നിൽ വെച്ച് അപമാനിച്ച ഈ ചെറ്റയെ പട്ടിയെ തല്ലുന്ന പോലെ തല്ല് ഉണ്ണ്യേട്ടാ”

ഉണ്ണി തന്റെ കൈ നിലത്ത് കുത്തി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു, പാറു ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി

“സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് തല്ല് കൊള്ളുന്നതിലും ഭേദം ചാവുന്നതാണ് ഉണ്ണ്യേട്ടാ, ഈ നാറിയെ തിരിച്ചടിക്കാൻ മരിക്കാൻ കാണിച്ച ധൈര്യത്തിന്റെ നൂറിലൊരു അംശം മതി ഉണ്ണ്യേട്ടാ”

ഒന്ന് ശ്വാസം വിട്ട് പാറു ഉണ്ണിയെ നോക്കി

“തിരിച്ചടിക്ക് ഉണ്ണ്യേട്ടാ ഇവനേ…”

സന്ദീപ് പാറുവിനെ പിടിച്ച് അവളുടെ മുഖത്ത് ആഞ്ഞടിക്കാൻ കയ്യോങ്ങി, ഭയന്ന് വിറച്ച് അവൾ കണ്ണുകൾ അടച്ചു, പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്.

കണ്ണ് തുറന്നപ്പോൾ അവൾ കാണുന്ന കാഴ്ച്ച ഫുട്‌ബോൾ പോസ്റ്റിലേക്ക് തെറിച്ച് വീഴുന്ന സന്ദീപിനെയാണ്, അത്ഭുതത്തോടെ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് മുണ്ടും മടക്കികുത്തി നെഞ്ചും വിരിച്ച് നിൽക്കുന്ന ഉണ്ണിയേയാണ്.

കുറച്ച് സമയം നിശബ്ദത, പെട്ടന്ന് ഒരു ട്രെയിൻ കടന്നുപോയി. എല്ലാവരുടേയും കാതിൽ ട്രെയിനിന്റെ ശബ്ദം. നാട്ടുകാരും പാറുവും അത്ഭുതത്തോടെ ഉണ്ണിയെ നോക്കുന്നു. ട്രെയിൻ പോയി കഴിഞ്ഞതും ഉണ്ണി നിലത്ത് കിടക്കുന്ന സന്ദീപിനേയും, കൂട്ടുകാരേയും മാറിമാറി തറപ്പിച്ചൊന്ന് നോക്കി

“വാടാ”

************* ഇന്റർവെൽ **************

ഇത് അഞ്ച് പാർട്ടിലൊന്നും നിക്കൂലട്ടാ, എഴുതുമ്പോൾ ഒരു രസം, ഇനിയും നാലോ അഞ്ചോ ഭാഗങ്ങൾ കൂടി ഉണ്ടാവും എന്നാണ് വിശ്വാസം…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!