Skip to content

ഉണ്ണ്യേട്ടൻ – 6

unniyettan

19.02.2022

അന്ന് പുലർച്ചെ കേരളം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു

“വീണ്ടും ആദ്യരാതി മണിയറയിൽ വെച്ച് നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു. ഒരു മാസത്തിനുള്ളിൽ സമാന സ്വഭാവമുള്ള രണ്ടാമത്തെ കൊലപാതകം. പ്രതി സീരിയൽ കില്ലറോ…? പ്രതിയെ തിരഞ്ഞ് പോലീസ്..”

ഉച്ചക്ക് ചോറ് കഴിക്കുമ്പോഴാണ് ഉണ്ണി ഈ വാർത്ത ടീവിയിൽ കണ്ടത്. ഉണ്ണി അച്ഛനെ നോക്കി

“പ്രതിയെ കുറിച്ച് വല്ല സൂചനയും ഉണ്ടോ അച്ഛാ…? അച്ഛന്റെ ടീമല്ലേ ഈ കേസ് അന്വേഷിക്കുന്നത്”

അച്ഛൻ ഉണ്ണിയെ നോക്കി

“എവിടുന്ന്, ഒരു കച്ചിത്തുരുമ്പ് പോലും അവശേഷിപ്പിക്കാതെയാണ് പ്രതി കൃത്യം നടത്തിയിട്ടുള്ളത്. സിഐ സാറിനാ അന്വേഷണ ചുമതല, കൂടെ ഞങ്ങൾ രണ്ട് എസ് ഐമാരും ഉണ്ട്”

ഒന്ന് നിറുത്തിയിട്ട് അച്ഛൻ ഉണ്ണിയെ നോക്കി

“ഏതെങ്കിലും സൈക്കോ ആയിരിക്കും കൊലയാളി, ഇവനെയൊക്കെ പിടിക്കാൻ വല്യ പാടാ. മുകളിൽ നിന്നുള്ള പ്രഷറാണേൽ സഹിക്കാനും വയ്യ”

ഉണ്ണി അച്ഛനെ നോക്കി ചിരിച്ചു

“എന്നിട്ടാണോ ഇവിടെ തിരിഞ്ഞ് കളിക്കുന്നേ…? പോയി പ്രതിയെ പിടിക്കൂ അച്ഛാ”

അച്ഛൻ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു

“എടാ മറ്റെന്നാൾ ഞങ്ങളുടെ വിവാഹ വാർഷികം അല്ലേ, അമ്മ വിളിച്ച് വലിയൊരു ലിസ്റ്റ് തന്നു. അതൊക്കെ മേടിച്ച് വന്നതാ. ഞാൻ ദാ പോവാണ്”

“എന്റെ പൊന്നാര അച്ഛാ, അതൊക്കെ എന്നോട് പറഞ്ഞാ പോരെ”

അച്ഛൻ ഉണ്ണിയെ അടിമുടിയൊന്ന് നോക്കി

“നല്ല ആളാണ്‌, ആദ്യം പോയി ബുള്ളറ്റ് ഓടിക്കാൻ പഠിക്ക്. അതുവരെ നിന്നെ ശല്യം ചെയ്യരുത് എന്നാണ് അമ്മയുടെ ഓർഡർ”

പുറത്ത് നിന്നും പാറുവിന്റെ ശബ്ദം

“ഉണ്ണ്യേട്ടാ വാ”

ഉണ്ണി പുറത്തേക്കിറങ്ങി പാറൂനെ നോക്കി കണ്ണിറുക്കി കാണിച്ച് ബുള്ളറ്റിൽ കയറിയിരുന്ന് കിക്കർ അടിച്ചു, എന്നിട്ട് പതുക്കെ ഗിയർ തട്ടി മെല്ലെ മുന്നോട്ടെടുത്തു. അച്ഛൻ സന്തോഷത്തോടെ അത് നോക്കി നിന്നു. പെട്ടെന്നാണ് ഉണ്ണിയും ബുള്ളറ്റും തെങ്ങിലിടിച്ച് പെടേ എന്ന് നിലത്തേക്ക് വീണത്. അച്ഛൻ ഓടിപ്പോയി ഉണ്ണിയെ എഴുന്നേൽപ്പിച്ചു. പാറു അച്ഛനെ നോക്കി

“അവിടെ കിടക്കട്ടെ അച്ഛാ, ഇങ്ങനെ നാലഞ്ച് പ്രാവശ്യം വീണ് മേല് വേദനയാകുമ്പോൾ താനേ പഠിച്ചോളും”

അച്ഛൻ ഉണ്ണിയെ മെല്ലെ എഴുന്നേൽപ്പിച്ചു, ഉണ്ണിയുടെ കൈ മുറിഞ്ഞിട്ടുണ്ടായിരുന്നു, അതുകണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നത് പാറു ശ്രദ്ധിച്ചു. പാറു അച്ഛനെ നോക്കി

“അയ്യേ, അച്ഛൻ കരയാ… ഇതിനൊക്കെ ആരേലും കരയോ, ചെറിയൊരു മുറിവല്ലേ ആയുള്ളൂ. വെറുതെയല്ല ഉണ്ണ്യേട്ടൻ ഇങ്ങനെ ആയത്”

പാറു അച്ഛനെ നോക്കി കളിയാക്കി ചിരിച്ചു. അച്ഛന്റെ പാറുവിനെ ചമ്മിയ മുഖത്തോടെ നോക്കി

“പെട്ടെന്ന് കണ്ടപ്പോൾ… എന്തോ… സഹിക്കാൻ പറ്റിയില്ല…”

അച്ഛൻ ഉണ്ണിയെ നോക്കി

“മോള് പറയുന്നതാ ശരി, വീണാലേ നീ പഠിക്കൂ… പേടിത്തൊണ്ടൻ”

ഉണ്ണി പാറുവിനെ നോക്കി കണ്ണുരുട്ടി. അച്ഛൻ ഉണ്ണിയെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെച്ചു

“നിന്നെ പരിഹസിച്ചവരെക്കൊണ്ടെല്ലാം നീ മാറ്റി പറയിക്കണം. നിന്നെക്കൊണ്ട് അതിന് സാധിക്കും”

ഇതും പറഞ്ഞ് അച്ഛൻ നടന്നുനീങ്ങി. അച്ഛൻ പോവുന്നത് കണ്ണിമവെട്ടാതെ ഉണ്ണി നോക്കി നിന്നു. പെട്ടെന്ന് പാറു ഉണ്ണിയുടെ കയ്യിൽ പിടിച്ചുനോക്കി

“അയ്യോ ന്റെ ഉണ്ണിയേട്ടന് ശരിക്കും വേദനിച്ചോ…? ഞാൻ വെറുതേ അച്ഛനെ ചൂടാക്കാൻ…”

ഉണ്ണി പാറുവിനെ നോക്കി കണ്ണുരുട്ടി

“പോടീ കാന്താരീ”

*****************************************

അടുത്ത ദിവസം ഉണ്ണിയും പാറുവും അച്ഛനും അമ്മക്കും വിവാഹ വാർഷികത്തിന് ഒരു സർപ്രൈസ് ഗിഫ്റ്റ് മേടിച്ച് വീട്ടിൽ വന്നു. അന്ന് നേരം ഇരുട്ടിയിട്ടും അച്ഛനെ കാണാതായപ്പോൾ ഉണ്ണി നമ്മുടെ അടുത്ത് ചെന്നു

“അച്ഛനിത് എവിടെ പോയിക്കിടക്കാണ് അമ്മേ…? നാളെ പരിപാടിയൊക്കെ പ്ലാൻ ചെയ്തിട്ട് മൂപ്പര് മുങ്ങിയോ…?”

“ആ കേസിന്റെ പിറകേയാണ് അച്ഛനും പോലീസുകാരും, മോളീന്ന് നല്ല പ്രഷറുണ്ട്”

ഒന്ന് നിറുത്തിയിട്ട് അമ്മ ഉണ്ണിയെ നോക്കി

“എന്തായാലും അച്ഛൻ ഇന്ന് വരാന്ന് പറഞ്ഞിട്ടുണ്ട്, വന്നോളും”

ഉണ്ണിയൊന്ന് മൂളി എന്നിട്ട് ടീവി ഓണാക്കി ന്യൂസ്‌ വെച്ചു.

സമയം രാത്രി 07.05

ഇത്ര നേരമായിട്ടും അച്ഛനെ കാണാതായപ്പോൾ ഉണ്ണി അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. റിങ്ങാവുന്നുണ്ട് പക്ഷേ കോൾ എടുക്കുന്നില്ല. കുറച്ച് കഴിഞ്ഞ് ഉണ്ണി വീണ്ടും വിളിച്ചു. അപ്പോഴും എടുത്തില്ല. ഉണ്ണി അടുത്തിരിക്കുന്ന പാറുവിനെ നോക്കി

“അച്ഛനിത് എന്തുപറ്റി…? കോൾ എടുക്കുന്നില്ല”

പാറു ഉണ്ണിയെ നോക്കി

“എന്തേലും തിരക്കിലാവും ഉണ്ണ്യേട്ടാ, ഫ്രീ ആയിട്ട് തിരിച്ച് വിളിച്ചോളും”

ഉണ്ണി വീണ്ടും അച്ഛനെ വിളിച്ചു. അപ്പോൾ കോൾ ബിസിയാക്കി. ഉണ്ണി ആകെ അസ്വസ്തനായി. പത്ത് മിനുട്ട് കഴിഞ്ഞ് അച്ഛന്റെ കോൾ വന്നു, ഉണ്ണി വേഗം കോളെടുത്തു

“നിങ്ങളിത് എവിടേ അച്ഛാ…?”

“മോനേ… ഞാൻ… ഞാൻ… അവനെ കണ്ടു… പക്ഷേ അവർ എന്നെ കണ്ടിട്ടില്ല”

അച്ഛൻ നന്നായി കിതക്കുന്നുണ്ട് എന്ന് ഉണ്ണിക്ക് മനസ്സിലായി. ഉണ്ണി ആകെ പരിഭ്രാന്തിയിലായി

“ആരെ കണ്ട കാര്യാണ് അച്ഛനീ പറയുന്നേ…? അച്ഛനിപ്പോ എവിടാ ഉള്ളേ…? അച്ഛന്റെ കൂടെ ആരും ഇല്ലേ…?”

“കില്ലറെ… സാറിനെ ഞാൻ വിളിച്ചോണ്ടിരിക്കാണ് പക്ഷേ ഫോൺ ബിസിയാണ്. ഞാൻ ഇപ്പൊ അവനെ കയ്യോടെ പിടിക്കും”

ഉണ്ണി സോഫയിൽ നിന്നും എഴുന്നേറ്റു

“അച്ഛാ ഒറ്റക്ക് പോവല്ലേ”

“മോനേ…. അവൻ… ഒറ്റ… ക്കല്ല…”

പെട്ടന്ന് ഉണ്ണിയുടെ കാതിൽ ശക്തിയായി ഒരു ശബ്ദം പതിച്ചു. അച്ഛന്റെ ശബ്ദം നിലച്ചു. ഉണ്ണി അച്ഛാ… അച്ഛാ എന്ന് അലറി. പെട്ടന്ന് ഉണ്ണിയുടെ കാതിൽ ഒരു മനോഹരമായ പ്രണയഗാനം മുഴങ്ങി

“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… ഉം.. ഉം..

അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…ഉം.. ഉം..

ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ  ഉം.. ഉം..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…

കാറ്റോടു മേഘം മെല്ലെ ചൊല്ലി

സ്നേഹാർദ്രമേതോ സ്വകാര്യം

മായുന്ന സന്ധ്യേ നിന്നെ തേടി

ഈറൻനിലാവിൻ പരാഗം

എന്നെന്നും നിൻ  മടിയിലെ പൈതലായ്

നീ മൂളും പാട്ടിലെ പ്രണയമായ്

നിന്നെയും കാത്തു ഞാൻ നിൽക്കവേ…

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…ഉം.. ഉം..”

ഉണ്ണിയുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് വീണു… ഒരു കുട്ടിയെപ്പോലെ അവൻ പൊട്ടിക്കരഞ്ഞു. അമ്മയും പാറുവും ഉണ്ണിയുടെ അടുത്തേക്ക് ഓടി. കാര്യം തിരക്കിയപ്പോൾ അവരെ ചേർത്ത് പിടിച്ച് ഉണ്ണി പൊട്ടിക്കരഞ്ഞു.

“കേരള മനസാക്ഷിയെ നടുക്കി വീണ്ടും ആദ്യരാത്രി നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞ എസ്ഐ മാധവനെ മനുഷ്യത്വരഹിതമായി പൈശാചികമായി കൊന്ന് കെട്ടിതൂക്കിയ നിലയിൽ. സൈക്കോ കില്ലർ വേട്ട തുടരുന്നു, ഇരുട്ടിൽ തപ്പി പോലീസും ആഭ്യന്തര മന്ത്രിയും”

കേരളം മുഴുവൻ ശരിക്കും ഞെട്ടിവിറച്ചു. പ്രതിയെ പിടിക്കാൻ സാധിക്കാത്ത പോലീസിന് നേരെ ജനങ്ങൾ പ്രതിഷേധം നടത്തി. മാധ്യമങ്ങൾ ഭരിക്കുന്ന പാർട്ടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ആഭ്യന്തര മന്ത്രിയും പോലീസും ശരിക്കും സമ്മർദ്ദത്തിലായി.

അച്ഛന്റെ മരണം ഉണ്ണിയുടെ വീടിന്റെ വെളിച്ചം തന്നെ ഇല്ലാതാക്കി. കുറച്ച് ദിവസമെടുത്തു പരസ്പരം എല്ലാവരും മിണ്ടിതുടങ്ങാൻ. തകർന്ന് പോയിരുന്നു അവർ. അമ്മ ഒരേ കിടപ്പാണ്, ഭക്ഷണം പോലും കഴിക്കാതെ ഒരേ കരച്ചിൽ. പാറുവായിരുന്നു കുറച്ചെങ്കിലും ബോൾഡായി നിന്നത്. ഉണ്ണിയേയും അമ്മയേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പാറു ശ്രമിച്ചു.

ഒരുദിവസം പുറത്ത് തിണ്ണയിൽ ഇരിക്കുകയായിരുന്ന ഉണ്ണിയുടെ അടുത്തുപോയിരുന്നു പാറു

“ഇതെന്ത് ഇരിപ്പാണ് ഉണ്ണ്യേട്ടാ…? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ, ഏത് സമയവും ഒരേ ആലോചനയിൽ മുഴുകി ഇങ്ങനെ…”

ഉണ്ണി അതേ ഇരിപ്പിൽ തന്നെ മെല്ലെ വായ തുറന്നു

“എന്റെ അച്ഛനെ കൊന്നവരെ എനിക്ക് വേണം”

ഒരു ഞെട്ടലോടെ പാറു ഉണ്ണിയെ നോക്കി

“എന്ത്…?”

ഉണ്ണി വീണ്ടും അതുതന്നെ ആവർത്തിച്ചു

“എന്റെ അച്ഛനെ കൊന്നവരെ എനിക്ക് വേണം. ഒരു നിയമത്തിനും അവരെ ഞാൻ വിട്ട് കൊടുക്കില്ല”

പാറു ഭയത്തോടെ ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി

“ഉണ്ണ്യേട്ടൻ എന്തൊക്കെയാ ഈ പറയണേ…?”

ഉണ്ണി മെല്ലെ എഴുന്നേറ്റ് പാറുവിനെ നോക്കി

“സർവീസിലിരിക്കുമ്പോൾ അച്ഛൻ മരിച്ചാൽ ആ ജോലി മക്കൾക്ക് കിട്ടാനുള്ള പ്രൊസീജിയർസ് എന്തൊക്കെയാണ്…?”

പാറു എന്തോ പറയാൻ ശ്രമിച്ചപ്പോൾ ഉണ്ണി തടഞ്ഞു

“ഞനൊരു അമാനുഷികനല്ല, സൂപ്പർ ഹീറോയുമല്ല. എന്റെ അച്ഛനെ കൊന്നവരെ കണ്ടുപിടിക്കാൻ എനിക്ക് പോലീസ് കുപ്പായവും ഡിപ്പാർട്ട്മെന്റിന്റെ സഹായവും വേണം”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഞാൻ പ്രതികളെ കണ്ടുപിടിച്ച് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊന്നില്ലേൽ എന്റെ അച്ഛന്റെ പേര് മാധവൻ എന്നല്ല”

ഇനിയങ്ങോട്ട് അടിയുടെ ഇടിയുടെ വെടിയുടെ പൂരം…

                                                  തുടരും…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!