Skip to content

കണ്ടതും കേട്ടതും – 1

kandathum-kettathum

അവധി ദിനത്തിന്റെ  ആലസ്യത്തില്‍ കിടക്കയില്‍ തിരിഞ്ഞും  മറിഞ്ഞും കിടക്കുമ്പോഴാണ്  പുറത്തു  ഉച്ചത്തിലുള്ള സംസാരം കേട്ടത്….  ശ്രദ്ധ അവിടേയ്ക്ക് പോകാതെ  കട്ടിലിന്റെ  മറുഭാഗത്തു കിടന്ന തലയിണയെടുത്തു   ഒരു ചെവിയോട്   അമര്‍ത്തി  ചരിഞ്ഞു കിടന്നു….  തിരക്കേറിയ  ഓഫീസ് ദിനങ്ങളുടെ വിരസത  അവധിദിനങ്ങളില്‍  തീര്‍ക്കുന്നതാണ്  പതിവ്…  കുറേ  സമയം  കഴിഞ്ഞിട്ടും  പുറത്തെ  ആരവം അടങ്ങാത്തതിന്റെ  ആകാംക്ഷയിലും   കടാക്ഷിക്കുമായിരുന്ന ഉറക്കത്തെ  ഉപേക്ഷിച്ചതിന്റെ   ദേഷ്യത്തിലും  എഴുന്നേറ്റ്   ഫ്ലാറ്റിന്റെ  വാതിലില്‍  വലിച്ചു തുറന്നു…. 

 ഫ്ലാറ്റിന്റെ  വരാന്തയില്‍  ഒറ്റയായും  കൂട്ടമായും ആള്‍ക്കൂട്ടം  നിന്നു ശബ്ദം   താഴ്ത്തിയും ഉറക്കെയും  കാര്യം  പറയുന്നു…  അവരുടെ എല്ലാം നോട്ടം  തൊട്ടടുത്ത  ഫ്ലാറ്റിലേക്കാണ്… 

തിരികെ  ബാത്ത്റൂമില്‍ പോയി  വായും മുഖവും കഴുകി  മുടിയൊന്നു   മാടികെട്ടി  വീണ്ടും വരാന്തയിലേക്ക്   ഇറങ്ങി…

 എതിര്‍വശത്തു  താമസിക്കുന്ന  മായാന്റി  സെക്യൂരിറ്റിയോട്  കാര്യം പറഞ്ഞു  നില്‍ക്കുന്നത്  കണ്ട്  അങ്ങോട്ടു  നീങ്ങി…

”   സേവ്യറ്     എങ്ങനെയാ  അറിഞ്ഞത്… ”

”അത് മായേച്ചി  ,ഞാനാ പാല്  സ്ഥിരം കൊണ്ടു കൊടുക്കുന്നത്.. വാതിലില്‍ വെച്ച് പൊയ്ക്കോണം.. വിളിക്കുന്നതൊന്നും ഇഷ്ടമല്ല.. സ്വഭാവം  മായേച്ചിക്ക്  അറിയാലോ..

 അതുകൊണ്ട്  പാല് വെച്ചിട്ട്  ഞാന്‍ തിരികെ പോയി…  ഒരു മണിക്കൂര്‍  കഴിഞ്ഞപ്പോഴാ  പ്ലംമ്പിംഗിന്  ആള്  വന്നത്… ഇന്നലെ വിളിച്ചു  ഏര്‍പ്പാടാതാക്കിയതാണത്രെ..  അയാള്‍ വന്നു വിളിച്ചിട്ടും  അനങ്ങാത്തത്  കൊണ്ടാണ്  എന്നെ  വിളിച്ചത്…

ഞാന്‍  വന്നു വിളിച്ചിട്ടും  പ്രതികരണം ഇല്ല..  ഫോണിലും ,വിളിച്ചു നോക്കി.. ഒടുവില്‍ തല്ലിതുറക്കേണ്ടി  വന്നു.. 

അകത്തു  കയറി നോക്കിയപ്പോള്‍   അനക്കമില്ലാതെ  കിടക്കുകയാണ്… ”

  ഞാന്‍  ആ ഫ്ലാറ്റിന്റെ  വാതിലിലേക്ക്  നോക്കി…

 അത്യാഹിതം  വല്ലതും സംഭവിച്ചോ ,ആവോ..

” സേവ്യറ് ചേട്ടാ  ഏതു ഹോസ്പിറ്റലില്‍  ആണ് കൊണ്ടു പോയത്. .. ” കുറച്ചു  വേവലാതിയോടെ  ചോദിക്കുന്നത്  കേട്ട് സേവ്യറ്  ചേട്ടന്‍ ആദ്യം  എന്നെയൊന്നു   മിഴിച്ചു നോക്കി….  കാരണം  കഴിഞ്ഞാഴ്ച  സേവ്യറ് ചേട്ടന്റെ  മുന്നില്‍  വെച്ചാണ്  അവര്‍  എന്നെ  ആക്ഷേപിച്ചത്…

      ”  ആദി  മോളേ  ആശുപത്രിയില്‍  കൊണ്ടു പോയിട്ടില്ല…  അവിടെ കിടക്കുന്നതേയുള്ളു… ആംബുലന്‍സ്  വിളിച്ചിട്ടുണ്ട്..വരട്ടെ… ” .

 അനക്കമില്ലാതെ  കിടക്കുന്നയാളിന്റെ കാര്യത്തില്‍  ഇത്ര  നിസാരമോ…. 

”അതെന്താ  സേവ്യറ്  ചേട്ടാ… അതും ഒരു  ജീവനല്ലേ.. ഇത്ര നിസാരമായാണോ  കാണേണ്ടത്‌….  ഈ  ഫ്ലാറ്റില്‍  എത്രപേര്‍ക്‌  സ്വന്തമായി   വണ്ടിയുള്ളതാണ്…  അവരെ  ഒന്നു  ഹോസ്പിറ്റലില്‍  കൊണ്ടൂ  പോകാന്‍  ആര്‍ക്കും തോന്നീലേ.. ”

  അവളുടെ  ശബ്ദം  ഉയര്‍ന്നപ്പോള്‍  കാഴ്ചക്കാരായി  കൂടിയവരൊക്കെ പതിയെ  അവരവടെ  ഫ്ലാറ്റിലേക്‌ കയറി  കതകടച്ചു…

,സത്യത്തില്‍  ആ നിസ്സഹകരണം  അവര്‍  അര്‍ഹിക്കുന്നതാണെങ്കിലും   ഒരു മനുഷ്യ ജീവിയെന്ന  പരിഗണന കൊടുക്കാത്തതില്‍  അമര്‍ഷം  തോന്നി…

  ” .മായേച്ചിയും  സേവ്യറ്  ചേട്ടനും ഒന്നു പിടിക്കാമോ… എന്റെ  വണ്ടിയില്‍  ആശുപത്രിയില്‍  കൊണ്ടു പോകാം.. ”

 അവര്‍   സംശയത്തോടെ  നോക്കി നിന്നു…

” ആശുപത്രിയില്‍  വരേണ്ട. ഞാന്‍ കൊണ്ടുപോയ്ക്കോളാം..”

  പകുതി സമ്മതത്തില്‍  അവര്‍ തലയാട്ടിയപ്പോള്‍  വേഗം പോയി  ഡ്രസ്  മാറ്റി   ബാഗും  കാര്‍ഡും  വണ്ടിയുടെ താക്കോലും എടുത്തു ഫ്ലാറ്റും പൂട്ടിയിറങ്ങി….വളരെ  ബുദ്ധിമുട്ടി  അവരുടെ  സഹായത്തോടെ  ഒരു  വിധം കാറിന്റെ  പുറകില്‍  കിടത്തി   , ഒരു പുഞ്ചിരി  സമ്മാനിച്ചു   നഗരത്തിലെ  സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക്  വണ്ടി വിട്ടു..

                നഗരം അതിന്റെ  തിരക്കേറിയ മുഖം അണിഞ്ഞു തുടങ്ങിയിരുന്നു …എല്ലാവരും  അവരവരുടെ തിരക്കുകളിലൂടെ  പരക്കം പായാന്‍ തുടങ്ങി….  സിഗ്നലുകളും തിരക്കുകളും കടന്നു   ഹോസ്പിറ്റലിലിന്റെ മെയിന്‍   എന്‍ട്രന്‍സില്‍ എത്തുമ്പോള്‍  അവിടെയും തിരക്കായിരുന്നു … സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോള്‍  അയാള്‍  അകത്തേക്ക്  പോയി   രണ്ടു അറ്റന്റര്‍മാരെയും കൂട്ടി  വന്നു  അവരെ  സ്ട്രെച്ചറിലേക്ക്  മാറ്റി അകത്തേക്ക്  ഉരുട്ടികൊണ്ടു പോയി…

 അതിനോടൊപ്പം  നടക്കവെ  ഞാന്‍  ആ  മുഖത്തേക്ക്  പാളി നോക്കി….  അപ്പോഴൊക്കെ  അകാരണമായ  ഒരു  ഭയം  എന്നെ  പൊതിയുന്നത് പോലെ  തോന്നി….  പെട്ടെന്ന്  നോട്ടം  മാറ്റിയെങ്കിലും വീണ്ടും നോക്കാതെ  ഇരിക്കാന്‍  കഴിഞ്ഞില്ല…..

 .ഇതുവരെ  കാണാത്ത ,ശാന്തതയില്‍  ആ  മുഖം നിഷ്കളങ്കമായ കാണപെട്ടു… അവരെയും അകത്തേക്കു കയറ്റി ഡോറ്  അടയുന്നത് വരെ  ആ  മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു …  ചുറ്റും  പല പല മുഖഭാവത്തോടെ  ചെറിയ ആള്‍ക്കൂട്ടം….

  അവിടെ  അങ്ങനെയിരിക്കുമ്പോള്‍  എനിക്കു സ്വയം  അത്ഭുതം  തോന്നി….. മുഖത്തോടു  മുഖം കണ്ടാലൊക്കെ  വെറുതെ  തല്ലു കൂടുന്ന  ആ സ്ത്രീയ്ക്കു വേണ്ടിയാണ്    നല്ലയൊരു  അവധിദിനത്തിലെ  ഉറക്കവും കളഞ്ഞു   ഈ നേരംവെളുത്ത നേരം   ആശുപത്രി വരാന്തയില്‍ കുത്തിയിരിക്കുന്നത്..

  ”   ദേ  പെണ്ണേ… വേഷം  കെട്ടലൊന്നും ഇങ്ങോട്ടു വേണ്ട. നീ  അങ്ങോട്ടും ഇങ്ങോട്ടു  പോകുമ്പോഴൊക്കെ  എന്റെ  ഫ്ലാറ്റിലേക്ക്  എത്തിനോക്കാന്‍  നിന്റെ  തന്തയും  തള്ളയും  സമ്പാദിച്ചതൊക്കെ  ഇവിടെയാണോ  വെച്ചെക്കുന്നത്…. ”

കഴിഞ്ഞാഴ്ച  അവരുടെ  ഫ്ലാറ്റിന്റെ  മുന്നിലൂടെ പോയപ്പോള്‍   അലറികൊണ്ടു  ചാടി  വരികയായിരുന്നു…. 

ഞാന്‍  അവരുടെ  ഫ്ലാറ്റിലേക്ക്  നോക്കിയോ….. ഇല്ലെന്നാണ് ഓര്‍മ്മ….

സേവ്യറ് ചേട്ടന്‍  വല്ലായ്മ

യോടെ  എന്നെ നോക്കുന്നുണ്ട്..

”  നേരം  വെളുക്കുന്നതിന്   മുന്നേ  ഇറങ്ങും.. രാത്രിയില്‍  എപ്പോഴേങ്കിലും   വന്നാലായി..  കൂട്ടിന്  ഒരു  സെര്‍വെന്‍റ് പോലും ഉണ്ടോന്നു നോക്കൂ….  ആ  ഫ്ലാറ്റിനകത്ത് എന്തൊക്കെ യാണ്  നടക്കുന്നതെന്ന്  ആര്‍ക്കറിയാം… ” 

 അവരോട്  എന്തു പറയണമെന്ന് . അറിയാതെ   നാണം കെട്ടു നില്‍ക്കുമ്പോഴാണ്  മുകളിലെ  ഫ്ലാറ്റില്‍  വന്ന  രണ്ടു മൂന്നു പുരുഷന്‍മാര്‍  ആ  വഴി  വന്നത്…  ഇവരുടെ  സംസാരം  കേട്ട  അവര്‍ എന്നെ  ആപാദചൂഡം   നോക്കുന്നത്  കണ്ട്  നാണക്കേട് കൊണ്ട് ചൂളിച്ചു പോയി…

                 ”  ഡോക്ടര്‍  വിളിക്കുന്നു.. ”

  അവരെ  അകത്തേക്ക്  കൊണ്ടു പോയ  അറ്റന്‍ററാണ്…  അയാളോടൊപ്പം  ഡോക്ടറെ  കാണാന്‍ പോകുമ്പോള്‍  ഉത്തരമില്ലാത്ത ഒരായിരം  ചോദ്യങ്ങള്‍  എന്റെയുള്ളില്‍  ഉയര്‍ന്നു തുടങ്ങിയിരുന്നു ….

  ഡോക്ടറുടെ  മുറിയുടെ  വാതിലില്‍ തട്ടി  അനുവാദം വാങ്ങിയിട്ട്  എനിക്കൊരു  പുഞ്ചിരിയും  സമ്മാനിച്ചു  അറ്റന്‍റര്‍  അയാളുടെ അടുത്ത കര്‍ത്തവ്യത്തിലേക്ക് പോയി…

”  വരൂ.. !!  ഇരിക്കൂ.

 പേഷ്യന്റിന്റെ  ആരാണ്… ”

”   ഡോക്ടര്‍ .. ഞാന്‍  അവരുടെ  അയല്‍വാസിയാണ്…. രാവിലെ  ഫ്ലാറ്റില്‍  അനക്കമില്ലാതെ  കിടക്കുന്നത്  കണ്ട് കൊണ്ടുവന്നതാണ്…. ”

” കുട്ടി  ഒറ്റയ്ക്കേയുള്ളോ….  അതോ  മറ്റാരെങ്കിലും.. ”

”  ഇല്ല ,,ഡോക്ടര്‍ .. ഞാന്‍ തനിച്ചാണ്… ” .ഡോക്ടര്‍   അലിവോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

”  ഇവരുടെ  ബന്ധുക്കള്‍ .. ?  ഭര്‍ത്താവ്  ,മക്കള്‍  ,സഹോദരങ്ങള്‍.. ? ”

ചോദ്യഭാവത്തില്‍ ,ഡോക്ടര്‍  നോക്കി…

” ഇല്ല ഡോക്ടര്‍ .. അവര്‍  ഒറ്റയ്ക്കാണ്  താമസം… ഏകദേശം  മൂന്നു വര്‍ഷത്തോളമായി ഞാന്‍  അവിടെയാണ്  താമസം…   ഇവരെ കാണുവാന്‍ ആരും  വരാറില്ല…ഇവരും  എവിടെയും പോയി താമസിക്കുന്നതും  കണ്ടിട്ടില്ല. ”

” അപ്പോള്‍  എന്തു ചെയ്യും… ”  നിരാശയോടെ  ഡോക്ടര്‍  ചിന്തിച്ചു കൊണ്ടിരുന്നു …

” എന്തുപറ്റി  ഡോക്ടര്‍ .. ”

” അവരുടെ  ശാരീരികാവസ്ഥ  കുറച്ചു മോശമാണ് …. ഇപ്പോ  പ്രഷര്‍  കൂടിയിട്ടാണ്  വീണത്‌…..  പ്രസന്റ്   സിറ്റുവേഷനില്‍  കൂടുതല്‍  പരിശോധനകള്‍ വേണ്ടി വരും… അവരോടൊപ്പം ഒരാള്‍  എപ്പോഴും  വേണം.. ഒരുപക്ഷേ ഒരു  വശം  തളര്‍ന്നു പോകാം…  സാധ്യതകളാണ്  പറയുന്നത്… പിന്നെ  ചികിത്സാചിലവുകള്‍  , അവരുടെ  ഉത്തരവാദിത്വം … ”

  ഡോക്ടര്‍  അകലേയ്ക്ക് നോക്കി പറഞ്ഞു കൊണ്ടിരുന്നു …

ഒരു നിമിഷം കണ്ണടച്ചൂ  … സ്ട്രെച്ചറില്‍ കിടന്ന അവരുടെ  മുഖം കണ്‍മുന്നില്‍ തെളിഞ്ഞു…..

                            അവരെ  പാതി വഴിയില്‍ ഉപേക്ഷിക്കരുതെന്ന് ഉള്ളില്‍ ഇരുന്ന്  ആരോ പറയുന്നതു പോലെ…  ഒരു നിമിഷം  കണ്ണുകള്‍  ചേര്‍ത്തടച്ചു… എന്തുകൊണ്ടോ  അപ്പോള്‍   അമ്മയുടെ  അവ്യക്തമായ  മുഖം തെളിഞ്ഞു….  അച്ഛന്റെ  വാക്കുകളിലൂടെ  അറിഞ്ഞ  അമ്മയ്ക്ക്  ഒരിക്കലും യോജിച്ച  രീതികളോ  രൂപമോ  ആയിരുന്നില്ല  അവര്‍ക്ക് … എന്നിട്ടും  എന്തിനായിരിക്കും  അമ്മയെ  ഓര്‍മ്മ വന്നത്…    കണ്ണുകള്‍   തുറക്കുമ്പോള്‍  ഡോക്ടര്‍  വിഷണ്ണനായി  ഇരിക്കുകയാണ്…

”  ഡോക്ടര്‍ ,  ചികിത്സ  തുടങ്ങിക്കോളു…..കാര്യങ്ങളൊക്കെ  ഞാന്‍  നോക്കികൊള്ളാം… ”    ആ  വാക്കുകള്‍ക്ക്   വല്ലാത്ത  ധൈര്യവും  ഉറപ്പും ഉണ്ടായിരുന്നു .

”അത്  പിന്നെ.. !! 

       എത്ര രൂപയാകുമെന്നോ  എത്ര ദിവസം  കിടക്കേണ്ടി വരുമെന്നോ  അറിയില്ല…  കുട്ടിയുടെ  വീട്ടുകാര്‍  സമ്മതിക്കുമോ… ?

 ഞാന്‍  അയാളെ നോക്കി ഒന്നു ചിരിച്ചു.. വേദനയോ  നിസംഗതയോ തിങ്ങിയ  ഒരു  ചിരി..

  ”  എനിക്ക്  ആരുമില്ല   ഡോക്ടര്‍ .. ഞാന്‍  അനാഥയാണ്…  അതുകൊണ്ട്  ആരോടും ചോദിക്കാനൂം  പറയാനുമില്ല…..  അവരെ  അഡ്മിറ്റ്  ചെയ്തോളൂ.. ”

 ”  അവരുടെ  പേര്  പറഞ്ഞില്ല… ”

.ഡോറ് തുറന്നു  പുറത്തേക്ക്  ഇറങ്ങുമ്പോഴാണ്   പിന്നില്‍  നിന്നും  ചോദ്യം  വന്നത്…

”  ഊര്‍മ്മിളാ ദേവി..,”  അത്  പറയുമ്പോള്‍,,ആ  ഫ്ലാറ്റിന്റെ  വാതിലില്‍ വെച്ചിരുന്ന  സ്വര്‍ണ്ണലിപികള്‍  എന്റെ  കണ്ണുകളില്‍  തെളിഞ്ഞിരുന്നു…

                അവരെ  ഐസിയുവിലേക്ക്  മാറ്റി…  ആ  വരാന്തയില്‍  എത്ര നേരം  ഇരുന്നൂന്ന് അറിയില്ല… വിശപ്പ്  കഠിനമായപ്പോള്‍    എഴുന്നേറ്റു ക്യാന്റീനിലേക്ക്  പോയി…  തിരക്കൊഴിഞ്ഞ  ഒരു മേശയില്‍ ഇരുന്നു  ഭക്ഷണം  ഓര്‍ഡര്‍ ചെയ്യുമ്പോഴും ഇനീയെന്തു  ചെയ്യണമെന്ന  കാര്യത്തില്‍  ഒരു  രൂപവും  കിട്ടിയില്ല….. ഓഫീസ  ഹെഡ്  നിര്‍മ്മലാ മാഡത്തിനെ വിളിച്ചു  രണ്ടാഴ്ച  ലീവ് ചോദിച്ചു… ഇതുവരെ  ഒരു  ലീവ് പോലും  എടുക്കാത്തത്  കൊണ്ട്  ആ കാര്യത്തില്‍  വിഷമം  ഉണ്ടായില്ല….  പക്ഷേ    രൂപമില്ലാത്ത  നിഴലുകള്‍ പോലെ  നാളെകള്‍ …

 ഭക്ഷണം  കഴിച്ചു  തിരികെ എത്തിയപ്പോഴാണ്  നഴ്സ്  വന്നു  അവരുടെ  വസ്ത്രങ്ങള്‍  ചോദിച്ചത്… തല്‍ക്കാലം   ഹോസ്പിറ്റലിനു  സമീപത്തെ  ചെറിയ  ടെക്സ്റ്റയില്‍  നിന്നും  ഒരു നൈറ്റീ  വാങ്ങി നല്‍കി…

സമയം  പോയ്ക്കോണ്ടേയിരുന്നു..  പല മുഖങ്ങളും  അവിടെ  വന്നും ഇരുന്നും നടന്നും  പോയി…  ഇടയ്ക്ക്  എപ്പോഴോ  ക്യാന്‍റീനില്‍ പോയി എന്തോ  കഴിച്ചെന്നു  വരുത്തി…..  പുറത്തു സമയം  എത്രയായെന്ന്   ഒരു പിടിയും  ഇല്ല… ആ  രാത്രി  ഐസിയു  വരാന്തയിലെ  തണുപ്പും  അടിച്ചിരിക്കുമ്പോള്‍  നാളെ  ഒരു റൂം  എടുക്കണമെന്ന്  ഉറപ്പിച്ചു… ഇടയ്ക്കിടെ   അകത്തേക്കും  പുറത്തേക്കും പോകുന്ന  നഴ്സുമാരെ  ഒഴിച്ചാല്‍  വരാന്തകള്‍  ശൂന്യമായി തുടങ്ങി… സമീപത്ത്  ഇരിക്കുന്നവരില്‍  ചിലര്‍  ഭിത്തിയിലേക്ക്  തല ചാരിവെച്ചു  ഉറങ്ങാന്‍  ശ്രമിക്കുന്നു… ചിലര്‍  ഒരു  കസേരയില്‍ ചുരുണ്ടു കൂടാനും… മറ്റു ചിലര്‍  അക്ഷമയോടെയും ആകുലതയോടെയും  ഇടയ്ക്കിടെ  അകത്തേക്ക് നോക്കി  ഇരിക്കുന്നു….

 തനിക്ക്   അവരുടെ കാര്യത്തില്‍  ആകുലതയൊന്നും തോന്നുന്നില്ലേ… അവര്‍ക്ക്  കാര്യമായി  എന്തെങ്കിലും  കുഴപ്പമുണ്ടെങ്കില്‍   എന്തു  ചെയ്യും…. അവരുടെ  ബന്ധുക്കള്‍ തനിക്ക്  എതിരെ  തിരിയുമോ..?

    ഇടയ്ക്ക് എപ്പോഴോ   കണ്ണിലേക്ക് മയക്കം കടന്നൂ  വന്നു…  ആരോ ധൃതിയില്‍  ഓടുന്നതും പുറകെ  കരച്ചിലിന്റെയും   ശബ്ദം കേട്ടാണ്  കണ്ണു തുറന്നത്… ചോരയില്‍ കുതിര്‍ന്ന ഒരു രൂപം തിടുക്കത്തില്‍ സ്ട്രെച്ചറില്‍  തള്ളികൊണ്ടു പോകുന്നത്  കണ്ട് വേഗം  കണ്ണുകള്‍  ചേര്‍ത്തടച്ചു  ഒരു വശത്തേക്ക് മുഖം തിരിച്ചു..

    ”  ആക്സിഡന്‍റ്  ആണ്… ഒരേയോരു  മോനേയുള്ളു.. അച്ഛന്‍ കഴിഞ്ഞ  വര്‍ഷം  ആക്സിഡന്‍റില്‍  മരിച്ചിരുന്നു…..  ആ  സ്‌ത്രീയുടെ  അവസ്ഥയേ…”’

 ഞാന്‍  പൊട്ടിക്കരച്ചലിന്റെ ശബ്ദത്തിലേക്ക് നോട്ടമയച്ചു.. ഒരുപാട്  പ്രായം  തോന്നാത്ത ഒരു സ്ത്രീ.. സര്‍വ്വവും തകര്‍ന്നു നിലവിളിക്കുകയാണ്… ,

വേഗം  ഡ്യൂട്ടിറൂമില്‍ പോയി  ഊര്‍മ്മിളാദേവിയുടെ  അവസ്ഥകള്‍ ചോദിച്ചറിഞ്ഞു… വേണമെങ്കില്‍  ഇന്നു റൂമിലേക്ക്  മാറ്റാമെന്നു  അവര്‍  പറയുന്നത് കേട്ട്  റും ബുക്ക് ചെയ്തു  ഫ്ലാറ്റില്‍ പോയി തുണിയും മറ്റും  എടുത്തു കൊണ്ടു വരാമെന്നു  പറഞ്ഞ ശേഷം  താഴത്തെ  നിലയിലേക്ക് പോയി… റും ബുക്ക് ചെയ്ത്  അഡ്വാന്‍സും  അടച്ചു  ഫ്ലാറ്റിലേക്ക് പോകുമ്പോള്‍  ഏറെക്കുറേ  മനസ് ശാന്തമായിരുന്നു.. റൂമിലേക്ക് മാറ്റുമെന്നു  പറയു,മ്പോള്‍  അവര്‍ക്ക്  കാര്യമായ കുഴപ്പമൊന്നും  ഉണ്ടാകില്ലെന്ന്  ഞാന്‍ ആശ്വസിച്ചു….

                 ഫ്ലാറ്റിലെത്തി  നന്നായി  ഒന്നൂ കുളിച്ചു  ചായയും  കുടിച്ചു കഴിഞ്ഞപ്പോള്‍ ഒരു  ഉന്മേഷമൊക്കെ തോന്നി..  സേവ്യറ്  ചേട്ടനെ  വിളിച്ചു ഊര്‍മ്മിളാദേവിയുടെ ഫ്ലാറ്റിന്റെ കീ  ചോദിച്ചു… വാതിലില്‍  ഇന്നലത്തെ തന്നെ ശരിയാക്കി പൂട്ടു വെച്ചെന്ന്  സേവ്യറ് ചേട്ടന്‍  വിളിച്ചു  പറഞ്ഞിരുന്നു …  ഹോസ്പിറ്റലില്‍ കൊണ്ടൂപോകാന്‍  അഞ്ചാറ്    ജോഡി  ഡ്രസും  മൂന്നു നാല് ബുക്ക്സും  ഒന്നു രണ്ടു പാത്രങ്ങളും  ഗ്ലാസും  മൊബൈല്‍  ചാര്‍ജറും  എല്ലാം കൂടി ബാഗിലേക്ക്  എടുത്തു വെയ്ക്കുമ്പോഴേക്കും  സേവ്യറ് ചേട്ടന്‍ താക്കോലുമായെത്തി   കാളിംഗ്  ബെല്‍ അടിച്ചു..

വീടിന്  പുറത്തിറങ്ങി  പുറത്തു  നിന്നും ലോക്ക് ചെയ്തു  സേവ്യറ് ചേട്ടനോടൊപ്പം  അവരുടെ   ഫ്ലാറ്റിലേക്ക് നടന്നു…

  അവരുടെ ഫ്ലാറ്റിന്റെ മുന്നിലേക്ക് എത്തിയപ്പോഴേക്കും  മായാന്റി  ഓടിയെത്തി.. 

”  ആദി.. അവര്‍ക്ക്  എങ്ങനെയുണ്ട്.. എന്തുപറ്റിയതാണ്… ”  സേവ്യറ് ചേട്ടന്റെ  മുഖത്തും ഇതേ ചോദ്യങ്ങള്‍ തെളിഞ്ഞിരുന്നു…

” പ്രഷര്‍  കൂടിയാണ്  തല കറങ്ങി വീണത്  കൂടുതല്‍   പരിശോധന വേണമെന്നു   പറഞ്ഞു.. ഇന്നു ചിലപ്പോള്‍  റൂമിലേക്ക്  മാറ്റും…  അവര്‍ക്ക്  ആവശ്യമുള്ള  ഡ്രസുകള്‍  എടുക്കാന്‍  വന്നതാണ്… ”,

 ”  അപ്പോള്‍  ഹോസ്പിറ്റലില്‍  ഒരാള്  നില്‍ക്കേണ്ടേ.  … ഇവര്‍ക്ക്  ബന്ധുക്കള്‍ ആരുമില്ലേ.. ”

മായാന്റി ഫ്ലാറ്റില്‍  വന്നിട്ടു  കുറച്ചു നാളുകളെ  ആയിട്ടുള്ളൂ…

 ” ഇല്ല  മായേച്ചി… ഞാന്‍  ഇവിടെ   വന്നിട്ടു  പത്തു വര്‍ഷത്തോളമായി…  അവര്‍ക്ക്  ബന്ധുക്കളായി  ആരും ഉണ്ടെന്നു തോന്നുന്നില്ല.. . ”

  സേവ്യറ് ചേട്ടന്റെ  കൈയ്യില്‍  നിന്നും താക്കോല്  വാങ്ങി  ഫ്ലാറ്റിലേക്ക്   കയറി… സേവ്യറ് ചേട്ടനും ഒപ്പം വന്നു…

 അതിനകത്തേക്ക്  കയറിയപ്പോള്‍ അത്ഭുതം തോന്നി…   അവരുടെ  സ്വഭാവം പോലെയല്ല  എല്ലാം  എത്ര അടുക്കും ചിട്ടയൊടെയും ആണ്  സൂക്ഷിച്ചിരിക്കുന്നത്…..  അവിടേ  ആരും ചെല്ലുന്നത്  അവര്‍ക്ക്  ഇഷ്ടമല്ലാത്തതിനാല്‍  ഒരിക്കല്‍ പോലും  ആ ഫ്ലാറ്റില്‍   അവള്‍ കയറിയിരുന്നില്ല…..  ഭിത്തിയില്‍  മുഴുവന്‍    ഒരു പുരുഷന്റെ  ഫോട്ടോ വെച്ചിരുന്നു.  ഷോകേഴ്സിലും  ആയാളുടെ  പല ഭാവത്തിലും പ്രായത്തിലും ഉള്ള ഫോട്ടോസ്  ഉണ്ടായിരുന്നു..

    രണ്ടുപേരും  കൂടി  ബെഡ്റൂമിലേക്ക് പോയി… കബോര്‍ഡുകള്‍ എല്ലാം പൂട്ടിയ നിലയില്‍ ആയിരുന്നു … ഏറെനേരത്തെ തിരച്ചിലിനൊടുവില്‍  താക്കോല്‍ കണ്ടെത്തി    അവ  തുറന്നു  ഡ്രസുകള്‍  എടുക്കാന്‍ തുടങ്ങി.. സേവ്യറ്     ആ  റൂമൊക്കെ ഒന്നു അടിച്ചു വാരിയിട്ടു.. വസ്ത്രങ്ങളുമായി പോരാന്‍   തുടങ്ങിയപ്പോഴാണ്   കട്ടിലിനോട് ചേര്‍ന്ന  സൈഡ്  മേശമേല്‍  ഒരു ഫോട്ടോ  കണ്ടത്… കൗതുകത്തോടെ  അടുത്തേക്ക് ചെന്നപ്പോള്‍   അതിലൊരു സുന്ദരിയായ  സ്ത്രീയെയും  അവരോടൊപ്പം  ഹാളിലെ ഫോട്ടോയിലെ  പുരുഷനെയും  കണ്ടു… സ്ത്രീയുടെ  മുഖത്തേക്ക്  സൂക്ഷിച്ചു നോക്കിയപ്പോള്‍  അത്  ഊര്‍മ്മിളാദേവി  ആണോന്ന് സംശയിച്ചു…

   അതോടൊപ്പം  തടിച്ച   വലിയ  ഒരു  ഡയറിയും   ഒരു പേനയും ഉണ്ടായിരുന്നു …  ആകാംക്ഷ കൊണ്ടു  ഡയറി തുറക്കാന്‍  തുടങ്ങിയെങ്കിലും  അടുത്ത  നിമിഷം  ,മടിച്ചു…

( തുടരും  .)

©

  Dpty

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!