Skip to content

കണ്ടതും കേട്ടതും – 11

kandathum-kettathum

” ഇന്നലെ  പറഞ്ഞില്ലേ.. ”

മടിച്ചു കൊണ്ടാണ്  പറഞ്ഞത്…

” ഓ.. അതോ  ..,അത് അങ്ങനെ  പെട്ടെന്ന്  പോകാന്‍ പറ്റുമോ..  ആദ്യം  അവര്‍ എവിടെ  ആണെന്ന്  അറിയേണ്ടേ..   അത് ആദ്യം തിരയട്ടെ…  എന്നിട്ട്   പറയാം… ”   അശ്രദ്ധയോടെ ആദി  പറയുന്നത്  കേട്ട്  ഊര്‍മ്മിളയുടെ  മുഖമൊന്നു വാടി…

   ഊര്‍മ്മിളയോട്  അങ്ങനെ  പറഞ്ഞെങ്കിലും   എവിടെ നിന്നു തുടങ്ങണമെന്നു  ആദിക്ക്  ഒരു  ഊഹവും കിട്ടിയില്ല…  രണ്ടാഴ്ച  ലീവ്  വാങ്ങിയതില്‍    പകുതിയും തീരാറായി … അത് തീരും  മുന്നെ  കണ്ടെത്തണം…  തിടുക്കത്തില്‍   ഉച്ചയൂണ്  ഉണ്ടാക്കാന്‍  പാറു അമ്മയെ  സഹായിച്ചു.. എല്ലാം  റെഡിയാക്കി വെച്ചിട്ടു  പുറത്തു പോയി വരാമെന്നു പറഞ്ഞപ്പോള്‍   ഊര്‍മ്മിള  അവളെ ഒന്നു പാളി നോക്കി…

കൂടെ  വരാന്‍ വിളിക്കാത്തത്‌  കൊണ്ടാണ്  ആ നോട്ടമെന്നു മനസ്സിലായിട്ടും  അറിയാത്ത ഭാവത്തില്‍ യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍  ആ മുഖത്തെ തെളിച്ചം  മങ്ങിയത്  ശ്രദ്ധിച്ചിരുന്നു…

  ആദ്യം ഓഫീസിലേക്ക്  ആണ് പോയത്‌.. അവിടെ  പോയി മാഡത്തിനെ കണ്ടു സംസാരിച്ചു.. കാര്യങ്ങളൊക്കെ  പറഞ്ഞു  യാത്ര പറഞ്ഞിറങ്ങുമ്പോള്‍   അടുത്തത് ഉണ്ണിയേട്ടന്റെ  ഓഫീസ്  ആയിരുന്നു .. പാറു  അമ്മയോട്  അതേപറ്റി നേരത്തെ അന്വേഷിച്ചിരുന്നു… 

തിരികെ  എത്തുമ്പോഴേക്കും മൂന്നുമണി  കഴിഞ്ഞിരുന്നു….  അവളുടെ  മുഖം  കനത്ത്    ഇരുന്നത്  കൊണ്ട്  ഊര്‍മ്മിള  കൂടുതല്‍ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ ഭക്ഷണം  കൊടുത്തു..

” പാറു അമ്മ കഴിച്ചോ.. ? ”  ചോറു  കുഴച്ചു വായിലേക്ക് വെയ്ക്കുന്നതിന് മുന്നേ  ആദി ചോദിച്ചു… 

” ഇല്ല.. ”     ശബ്ദത്തിന്  രാവിലത്തെ  അത്ര ഉഷാറില്ല..

”  ബാ.. നമുക്ക്  ഒരൂമിച്ചു  കഴിക്കാം.. ” ചിരിയോടെ  ആ  ഉരുള ചോറ്  ഊര്‍മ്മിളയുടെ നേര്‍ക്ക്  നീട്ടിയപ്പോള്‍  അവരുടെ  കണ്ണു നിറഞ്ഞു….

  ”  എവിടേയ്ക്കാ പോയത്… ”’  ഭക്ഷണം  കഴിഞ്ഞു  റെസ്റ്റ് എടുക്കുമ്പോഴാണ്  പരിഭവം നിറഞ്ഞ  ശബ്ദത്തില്‍  ഊര്‍മ്മിള  ചോദിച്ചത്…

” ഞാന്‍ ഓഫീസിലേക്ക്  പോയതാണ്.. പെട്ടെന്ന്  ഒരു ദിവസം ലീവ് എടുത്തതല്ലേ… അതുകൊണ്ട്  ചില കാര്യങ്ങള്‍  പറഞ്ഞേല്‍പ്പിക്കാന്‍  ഉണ്ടായിരുന്നു .. ”

.” നിനക്കു ഞാനൊരു ബുദ്ധിമുട്ട്  ആയോ  ആദി.. ”  അവളുടെ  തലയില്‍ തലോടി കൊണ്ടാണ് അവര്‍ തിരക്കിയത്‌.  അതിനു  ഉത്തരം  എന്നവണ്ണം  ആദി  അവരുടെ  കൈകളില്‍   അമര്‍ത്തി പിടിച്ചു…

        അവര്‍ അങ്ങനെ  കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്  സേവ്യറ്  വാതിലില്‍ വന്നു എത്തി നോക്കിയത്‌…  അവര്‍ക്കൊക്കെ  ഇപ്പോഴും  ചെറിയ ഒരു ഭയം ബാക്കി നില്‍ക്കുന്നുണ്ടെന്ന്  ആദിക്ക് തോന്നി..

” കയറി വാ സേവ്യറേ…. പഴയതുപോലെ  ഞാന്‍ വഴക്ക്  പറയില്ല… പറഞ്ഞാല്‍  ഇവള്  ആശുപത്രിയില്‍  കൊണ്ടു പോയി എന്നെ ഓപ്പറേഷന്‍  ചെയ്യിക്കുമെന്നാണ് ഭീഷണി പെടുത്തിയിരിക്കുന്നത്…. ,  ”    ഊര്‍മ്മിളയുടെ വാക്കുകള്‍ കേട്ട്  അവരോടൊപ്പം  ചിരിച്ചു കൊണ്ട്  സേവ്യറ്  അകത്തേക്ക്  വന്നു..

                        ”   പറയ് സേവ്യറ് ചേട്ടാ..  എന്താ കാര്യം.. ”

”ആദി  മോളേ….. ഫ്ലാറ്റ് വാടകയ്ക്ക്  കൊടുക്കാം എന്നു  പറഞ്ഞിരുന്നെല്ലോ.. ഒരു ഫാമിലി  ഫ്ലാറ്റിന്  വന്നിട്ടുണ്ട്….. താല്‍പര്യം ഉണ്ടെങ്കില്‍  നോക്കു…” 

” അതിനെന്താ  നമുക്ക്  നോക്കാലോ.. ആ ഫ്ലാറ്റിന്റെ  കീ  സേവ്യറ്  ചേട്ടന്‍ വെച്ചോ.. അഥവാ ഞങ്ങള്‍  ഇല്ലാത്തപ്പോഴാണ്  അവര്‍ ഫ്ലാറ്റ് നോക്കാന്‍ വരുന്നതെങ്കില്‍ മുടക്കം  ഉണ്ടാകേണ്ടേല്ലോ…    ഞാന്‍ കീ  എടുത്തു  വരാം.. ” .അതും പറഞ്ഞു  അവള്‍  അകത്തേക്ക്  പോയി…

    താക്കോലുമായി   വരുമ്പോള്‍   ഊര്‍മ്മിള  കൊടൂത്ത ചായയും  കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു  അയാള്‍… താക്കോല് സേവ്യറിന്  കൊടുത്തു കൊണ്ട്  ആദി  ഊര്‍മ്മിളയുടെ സമീപം  ഇരുന്നു….

 ” നാളെ  നമുക്ക് ഒരിടം   വരെ പോകണം… കേട്ടോ.. ” .ഉറങ്ങാന്‍  കിടക്കുമ്പോള്‍  ആദി വിളിച്ചു പറഞ്ഞതു കേട്ട്  ഊര്‍മ്മിള  എന്തെങ്കിലും  ചോദിക്കാന്‍ തുടങ്ങും മുന്നെ  ആദി  തിരിഞ്ഞു കിടന്നു  കഴിഞ്ഞിരുന്നു .

 ”’ എവിടേയ്ക്കാ.. ”    പുറത്തു തട്ടി കൊണ്ട്  ചോദിച്ചു..

”  അതൊക്കെ  പോകുമ്പോള്‍  അറിഞ്ഞാല്‍ പോരെ  എന്റെ  പാറു അമ്മേ.. ”

  അവള്‍  പറയാന്‍  കൂട്ടാക്കിയില്ല…. ഊര്‍മ്മിളയുടെ  നെഞ്ച് പടപടാ മിടിക്കാന്‍ തുടങ്ങി.

  ആകാംക്ഷ കൊണ്ട് ഉറങ്ങാന്‍  കഴിയാതെ  ഊര്‍മ്മിള തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം  വെളുപ്പിച്ചു… രാവിലെ തന്നെ  ജോലികള്‍ എല്ലാം  തീര്‍ത്തു  ആദി ഉണരുന്നതിനായി കാത്തിരുന്നു…

” രണ്ടു  മൂന്നു ദിവസത്തെ യാത്രയാണേ…. ഡ്രസൊക്കെ  എടുക്കാന്‍   മറക്കരുതേ … ”  കുളിമുറിയിലേക്ക്  പോകുന്നതിന് മുന്നെ  അവള്‍  വിളിച്ചു  പറഞ്ഞതു കേട്ട് അന്ധാളിച്ചു പോയി… രണ്ടു മൂന്നു ദിവസത്തേക്ക്  എവിടേ പോകാനാണ്..

 ” എങ്ങോട്ടേക്കാണ്  യാത്ര.. ”  കുളി  കഴിഞ്ഞിറങ്ങിയതും ആകാംക്ഷയോടെ ചോദിച്ചു.. ,

”’  പാറു അമ്മയ്ക്ക്   അവരെ  കാണേണ്ടേ…  അവര്‍  പാലക്കാടാണ്  ഉള്ളത്… ”   അവരുമായുള്ള  കൂടിക്കാഴ്ച  പ്രതീക്ഷിച്ചിരുന്നത്  ആയിരുന്നെങ്കില്‍  പോലും  ഒരു വിറയല്‍  ഊര്‍മ്മിളയെ  ബാധിച്ചു…

” പാറു അമ്മ എന്തിനാ പേടിക്കുന്നത്.. ഞാനില്ലേ  കൂടെ.. ”  ഊര്‍മ്മിളയെ  ചേര്‍ത്തു നിര്‍ത്തി കൊണ്ട്  ആദി പറഞ്ഞു..

  തിടുക്കത്തില്‍   ഭക്ഷണം  കഴിച്ചു   ,  സേവ്യറ്  ചേട്ടനോട്  യാത്ര പോകുന്ന കാര്യവും പറഞ്ഞിറങ്ങുമ്പോഴും  യാത്ര തിരിക്കുമ്പോഴും ഊര്‍മ്മിള  മൗനം പൂണ്ടൂ…

 അവരുടെ മനസ്സ്  പ്രക്ഷൗബ്ധമാണെന്നു മനസ്സിലാക്കി  അവളും  ഡ്രൈവിംഗില്‍ ശ്രദ്ധ  കൊടുത്തു..

 വര്‍ഷങ്ങള്‍ക്ക്  ശേഷം തന്നെ കാണുമ്പോള്‍  എന്തായിരിക്കും   അവരുടെ പ്രതികരണം ..പുഞ്ചിരിയോടെ  സ്വീകരിക്കുമോ.. അതോ അടിച്ചിറക്കി  വിടുമോ…  ആദ്യത്തേതിന്  സാധ്യത  ഇല്ലെന്നു  ആരോ മനസ്സിലിരുന്നു  വിളിച്ചു പറഞ്ഞു..

 ”  പാറൂ.. നീ  നന്നായി  ആലോചിച്ചു തീരുമാനിക്കണം….  നിന്റെ  ജീവിതമാണ്‌.. എനിക്കു വേറേ  എത്രയോ പുരുഷന്‍മാരെ  കിട്ടും..  അതുപോലെ  അല്ല  നിനക്ക്.. ഉണ്ണിയേട്ടന്‍  നിന്റെ  ഭര്‍ത്താവാണ്.. ”

  ”’  വേറേ എത്രയോ പുരുഷന്‍മാരെ കിട്ടുമായിരുന്നെട്ടും  നീ എന്താ കല്യാണം  കഴിക്കാതെ  ഇരുന്നത്..”

തിരിഞ്ഞിരുന്നു  കണ്ണീര്‍ തുടയ്ക്കുന്ന  മാലു…

എത്ര ഭംഗിയായിട്ടാണ്  അവള്‍ തന്നെ  കബളിപ്പിച്ചത്…. അവളുടെ   ആവശ്യം തന്നെ കൊണ്ടു പറയിപ്പിച്ചു  നടപ്പിലാക്കി… ഈ   വഴിയിലൂടെ  അല്ലാതെ   ഉണ്ണിയേട്ടന്‍  അവളെ  സ്വീകരിക്കുമായിരുന്നോ….  ? .ഒരിക്കലും  ഇല്ല. താനാണ്  അവളെ  ഉണ്ണിയേട്ടന്റെ  ജീവിതത്തില്‍ പിടിച്ചിട്ടത്….

ഓരോന്നും ആലോചിച്ചപ്പോള്‍   പാറുവിന്  മാലുവിനോടുള്ള  ദേഷ്യം  വര്‍ദ്ധിച്ചു..  യാത്രയ്ക്ക് ഇടയ്ക്ക്  ഓരോ  തമാശകള്‍ പറഞ്ഞു  അവരുടെ   മൂഡ് മാറ്റാന്‍  അവള്‍ ശ്രമിച്ചു…   ഇടയ്ക്ക്  ഭക്ഷണമൊക്കെ  കഴിച്ചു  അവര്‍  പാലക്കാട്  എത്തിയപ്പോഴേക്കും  രാത്രി ആയിരുന്നു …

ആദി  അവര്‍ക്ക് താമസിക്കാന്‍   റൂം എടുത്തിട്ടിരുന്നു…

                     ഹോട്ടലിലെത്തി  ഫ്രഷായി  ഭക്ഷണം കഴിക്കുമ്പോഴും ഊര്‍മ്മിള മൗനമായിരുന്നു…

” പാറു അമ്മ  എന്തോ  ആലോചിക്കുന്നത്. ”

” ആദി.. നമുക്കു  അവിടെ  ദൂരെ നിന്നും കണ്ടാല്‍ പോരെ… ”  ആ ശബ്ദം ആകെ തണുത്തിരുന്നു…

”  ഒളിഞ്ഞു നോക്കാനാണോ  ഇത്ര ദൂരം  വന്നത്…. ”’ ആദി  മുഖം വീര്‍പ്പിച്ചു.

”  അല്ല  ആദി  ,  നേരിട്ടു  കാണുമ്പോള്‍    അവരുടെ  പ്രതികരണം എങ്ങനെ  ആയിരിക്കുമെന്ന്  പേടി… ”

”  എന്ത്  പേടിക്കാന്‍ … നമ്മള്‍ നേരെ ചെല്ലും  പാറു  അമ്മ ഇപ്പോഴും  സന്തോഷത്തോടെയാണ്  കഴിയുന്നതെന്ന്  അവരെ  കാണിക്കും  നമ്മള്‍ പോരും… പാറു അമ്മ തോറ്റു പോയെന്നു  കരുതി  അങ്ങനെ  അവര്‍ സന്തോഷിക്കേണ്ട…. ”

ഊര്‍മ്മിളയുടെ തോളിലേക്ക്  ചാരി കൊണ്ടാണ്  ആദി  പറഞ്ഞത്…..

 ഭക്ഷണം  കഴിഞ്ഞു  ആദി  ഉറങ്ങാന്‍ പോയെങ്കിലും ഊര്‍മ്മിളയ്ക്ക് ഉറക്കം വന്നില്ല….  ആദി  അങ്ങനെയൊക്കെ പറഞ്ഞെങ്കിലും   ഉണ്ണിയേട്ടന്റെ  മുന്നില്‍ പോയി  നില്‍ക്കാനുള്ള  ധൈര്യം തനിക്കുണ്ടോ എന്നവര്‍  ആശങ്കപെട്ടു….    ഇനി എന്റെ  മുന്നില്‍ വരരുതെന്നു  പറഞ്ഞപ്പോള്‍ നിറഞ്ഞൊഴുകിയ  കണ്ണുനീര്‍  ദഹിപ്പിക്കുന്നത് പോലെ…  ഒന്നിച്ചു  ജീവിച്ച നാളുകളിലൊന്നും പരസ്പരം കണ്ണുനീര്‍ പൊഴിക്കാന്‍ അവസരം  ഉണ്ടാക്കിയിട്ടില്ല… മാലൂന്റെ   നിര്‍ദേശപ്രകാരം  ആ  ആശുപത്രിയില്‍ പോകുന്നതൂ  വരെ… 

 മാലുവിന്റെ  മുഖം  ഓര്‍ക്കും തോറും  ശരീരം ചുട്ടുപഴുക്കും പോലെ….. നാളെ അവളെ കാണുമ്പോള്‍ തനിക്ക് നിയന്ത്രിക്കാന്‍ കഴിയുമോ.. ? 

ഹോട്ടലിലെ  ജനാലയിലൂടെ  പുറത്തേക്ക് നോക്കി  പറഞ്ഞും കണ്ടും പരിചയിച്ച പാലക്കാടിന്  എന്നും നാട്ടിന്‍പുറത്തിന്റെ  നൈമ്മര്‍ല്യം ആയിരുന്നു .. ഇത്  സിറ്റിയിലാണ്.. വാഹനങ്ങള്‍  പാഞ്ഞു പോകുന്നുണ്ട്..രാത്രിയില്‍  ആയതുകൊണ്ട്  തിരക്ക് നന്നെ  കുറവാണ്….  മഞ്ഞിന്‍ പുതപ്പ്  അണിഞ്ഞ  അന്തരീക്ഷത്തില്‍ എവിടെയോ  പച്ചപ്പ് തലയുയര്‍ത്തി നില്‍ക്കുന്നു…  ചെറുതും വലുതുമായ  ബള്‍ബുകള്‍  ചിന്നിചിതറി കത്തുന്നു…..  ഈ  ഇരുളിലും  ചില  മനുഷ്യര്‍  റോഡിലുടെ നടക്കുന്നു….

 ഉണ്ണീയേട്ടന്  പ്രായമായിട്ടുണ്ടാകുമോ…  അത്രയ്ക്ക് പ്രായം ഉണ്ടാകില്ലല്ലോ… മക്കള്‍ ഉണ്ടായിരിക്കും…  ആ  ഓര്‍മ്മയില്‍  കണ്ണു നിറഞ്ഞു.. ഈ ജന്മം  ഈശ്വരന്‍ തന്ന  ഭാഗ്യമായിരുന്നു  ഉണ്ണിയേട്ടന്‍ …ആ ഭാഗ്യത്തെ  ആണ്  വലിച്ചെറിഞ്ഞത്…

അടൂത്ത ജന്മം  ഉണ്ണിയേട്ടനേ എനിക്കു  തന്നെ  തരണേ  ദൈവമേ.  അറിവു ഇല്ലായ്മ കൊണ്ട്  കൈവിട്ട ജീവിതം  ജീവിച്ചു തീര്‍ക്കാന്‍   ഒരു  അവസരം തരണേ…. നെഞ്ചു നുറുങ്ങുന്ന വേദനയോടെ  അവര്‍  ദൈവത്തോടെ പ്രാര്‍ത്ഥിച്ചു.. ..

 ആ  രാത്രിയിലും  ഊര്‍മ്മിള  ഒരുപോള കണ്ണടച്ചില്ല….  അതിരാവിലെ  കുളിച്ചു റെഡിയായി   ആദിയെ വിളിച്ചുണര്‍ത്തി….

ഊര്‍മ്മിളയുടെ ,അവസ്ഥ   അറിയുന്ന    അവള്‍ മടി കൂടാതെ എഴുന്നേറ്റു  കുളിച്ചൂ  റെഡിയായി .

” എന്താ  ഉദ്ദേശം …  നേരം വെളുക്കുന്നതിന് മുന്നേ  വല്ലവരുടെയും  വീട്ടിലേക്ക്  കയറി ചെല്ലാന്‍ ആണോ.. ”  

കുസൃതിയോടെ  അതും പറഞ്ഞു അവള്‍ ചിരിച്ചു.. പക്ഷേ  ഊര്‍മ്മിളയുടെ മുഖം തെളിഞ്ഞില്ല…

” ആദി.. രാവിലെ   അടുത്തുള്ള  ഏതെങ്കിലും  അമ്പലത്തില്‍  പോകാം…. മനസ് ശരിയല്ല… ”

”  അമ്പലത്തിലൊക്കെ കൊണ്ടു പോകാം.. പക്ഷേ  അവരുടെ  മുന്നില്‍ ചെല്ലുമ്പോള്‍ മുഖം ഇങ്ങനെ  വീര്‍പ്പിച്ചു വെയ്ക്കരുത്‌.. നല്ല ചിരിച്ച മുഖത്തോടെ  വേണം  അവരെ ഫെയ്സ്  ചെയ്യാന്‍… സമ്മതിച്ചോ.. ”’

  ഇരു കൈകളും ഇടുപ്പില്‍  കുത്തി ചെരിഞ്ഞു നിന്നു കൊണ്ട്  അവള്‍ ചോദിച്ചു..

                    പാടുപെട്ട്   ഊര്‍മ്മിള ഒന്നു  ചിരിച്ചു… അവര്‍  അടുത്തുള്ള ഒരു അമ്പലത്തിലേക്കാണ് പോയത്‌…  ഊര്‍മ്മിള കുറേയധികം സമയം   പ്രാര്‍ത്ഥിച്ചു..ആദി തൊഴുതിറങ്ങി  അടുത്തുള്ള  ആല്‍മര ചുവട്ടില്‍ കാത്തിരുന്നു ..അമ്പലത്തില്‍ നിന്നും ഇറങ്ങി വരുമ്പോള്‍   ഊര്‍മ്മിളയുടെ  മുഖം തെളിഞ്ഞിരുന്നു …അത്   കണ്ടപ്പോള്‍   ആദിക്ക്  സന്തോഷമായി …

    അടുത്തു കണ്ട ചെറിയ  ഒരു   ഹോട്ടലില്‍ നിന്നും  ആഹാരം   കഴിച്ചു  ലക്ഷ്യത്തിലേക്ക്   യാത്ര തിരിച്ചു…  അങ്ങോട്ടുള്ള  യാത്രയില്‍  ഉടനീളം  ഊര്‍മ്മിള  ശാന്തയായിരുന്നു…  ആ  ചുണ്ടുകളില്‍ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു …  ടൗണില്‍ നിന്നും  വണ്ടി  നാട്ടിന്‍പുറത്തേക്ക്  കടന്നു… ഇരുവശത്തും  പാടങ്ങള്‍ക്ക് നടുവിലൂടെ  കണ്ണെത്താ ദൂരത്തോളം  റോഡ്…  പാടങ്ങളെ തഴുകി വരുന്ന കാറ്റ് ഊര്‍മ്മിളയുടെ  മുടിയെ തലോടി …ഇടയ്ക്ക് ഒന്നു രണ്ടിടത്ത്  ഇറങ്ങി വഴി തിരക്കുന്നുണ്ടായിരുന്നു…

   ചുറ്റും പച്ചപ്പും  ചെറിയ തണുപ്പും വേറേതോ ലോകത്ത് എത്തിയത് പോലെ  കുട്ടികളുടെ കൗതുകത്തോടെ   ഊര്‍മ്മിള  ചുറ്റുംനോക്കി  കൊണ്ടിരുന്നു …വണ്ടി  ഒടുവില്‍ ഒരു വീടിന്  മുന്നില്‍  നിന്നപ്പോള്‍  ഊര്‍മ്മിളയുടെ നോട്ടം  അങ്ങോട്ടേക്കായി…

    വലിയ  ഒരു  പറമ്പിന്  നടുവില്‍  ഒറ്റനിലയില്‍  അത്യാവശ്യം വലിയ  ഒരു വീട്.. ചുറ്റും പൂന്തോട്ടം ഭംഗിയായി സൂക്ഷിച്ചിരുന്നു..ധാരാളം  മരങ്ങളും നട്ടു വളര്‍ത്തിയിട്ടുണ്ട്…  ഉണ്ണിയേട്ടന്  ചെടികളോടും മരങ്ങളോടുമുള്ള  ഇഷ്ടം ഓര്‍ത്തു…

”  സ്വപ്നം കണ്ടിരിക്കാതെ  ഇറങ്ങി വാ…”  ആദി തട്ടി വിളിച്ചപ്പോഴാണ്  ഊര്‍മ്മിളയ്ക്ക് പരിസരബോധം  വന്നത്..  ഡോറ് തുറന്നിറങ്ങി  ആദിയുടെ പിന്നാലെ  സ്വപ്നത്തിലെന്നവണ്ണം   നടന്നു…

   പഴയ വീടുകളെ പോലെ  മുന്നോട്ട്  ഇറക്കിയ  ഉമ്മറം  ആ വീടിന് ഭംഗി കൂട്ടിയത് പോലേ …അവിടെ ചുറ്റും സൈഡ് വശം പകുതിയോളം  ഉയര്‍ത്തി കെട്ടിയിരുന്നു…  അതിനോട്  ചേര്‍ന്നു  ഒരു  ചാരു  കസേരയും ഇട്ടിരുന്നു …   ഉമ്മറത്തു തന്നെ  കെട്ടി തൂക്കിയിട്ടിരുന്ന മണിയില്‍  ആദി  രണ്ടുവട്ടം അടിച്ചു…..

”  ആരാ..,”

       |പതിനഞ്ച് വയസ്സോളം  പ്രായം   വരുന്ന  ഒരൂ പെണ്‍കുട്ടി വന്നു   ചോദിച്ചപ്പോഴാണ്  ചുറ്റുപാടും  നോക്കി നിന്ന ആദിയും  ഊര്‍മ്മിളയും  വീടിന് നേരേ തിരിഞ്ഞത്…

  ”  ഉണ്ണിയേട്ടന്‍… ”  ആദിയാണ്  ചോദിച്ചത്…

” ഇപ്പോള്‍  വരും.. കയറി ഇരിക്കു… ”  വരാന്തയിലെ    കസേരയിലേക്ക് ചൂണ്ടി പറഞ്ഞിട്ടു  ആ കുട്ടി  അകത്തേക്ക്  പോയി…

ഉണ്ണിയേട്ടന്റെ  മകളായിരിക്കുമോ…  ആ  ഛായയുണ്ടോ…  പെട്ടെന്നുള്ള  വെപ്രാളത്തില്‍  അത് ശ്രദ്ധിച്ചതുമില്ല.. അതുവരെ ഉള്ള ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ…   ഇങ്ങനെ  ഒരു  കൂടിക്കാഴ്ച  ഒരിക്കലും  ഓര്‍ത്തിരുന്നില്ല..

 ഊര്‍മ്മിള  തറഞ്ഞു നിന്നു….  ആദി  അവരുടെ  കൈ പിടിച്ചു പടികള്‍ കയറി  കസേരയിലേക്ക് ഇരുത്തി…  ആ  കൈകളില്‍  മുറുക്കി പിടിച്ചു.. ധൈര്യം പകരുന്നത്  പോലെ…

തുടരും………..

 

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!