Skip to content

കണ്ടതും കേട്ടതും – 13 (അവസാന ഭാഗം)

kandathum-kettathum

” മാലുവിന്  ചെറിയ  ഒരു തകരാര്‍  കാണുന്നുണ്ട് .. വിഷമിക്കേണ്ട ..നമുക്ക്  ശ്രമിക്കാം .. ബാക്കിയൊക്കെ  ദൈവത്തിന്റെ  കൈയ്യിലല്ലേ..  ”  ആശ്വസിപ്പിക്കുന്നത് പോലെ  ഡോക്ടര്‍   പറഞ്ഞു..  അത് കേട്ടതും  മാലു തകര്‍ന്നു പോയി.. ഡോക്ടറുടെ മുന്നില്‍ ഇരുന്നു പൊട്ടിക്കരഞ്ഞു…

 അവിടേ നിന്നും ഇറങ്ങുമ്പോള്‍ മാലു എന്നെ കൂടുതല്‍   അടക്കി പിടിച്ചിരുന്നു….  പിന്നെ ചികിത്സയും നേര്‍ച്ചയുമായി  വര്‍ഷങ്ങള്‍ക്ക്  മുന്നോട്ടു പോയി…എപ്പോഴും എന്തെങ്കിലും  ആലോചിച്ചിരുന്നു  കരയുന്നത്  മാലുവിന്റെ  സ്വഭാവം ആയി…  എന്റെ ഭാഗ്യദോഷം കൊണ്ടാണ്  ഇങ്ങനെയൊക്കെ എന്നത്  എന്നെയും വിഷമിപ്പിച്ചു…. എന്നെ  കല്യാണം കഴിച്ച രണ്ടു പേര്‍ക്കും ഒരെ വിധി വന്നത്  എന്റെ  ഭാഗ്യദോഷമാണെന്നു ഞാന്‍ വിലയിരുത്തി…കഴിയുന്നത്ര ചേര്‍ത്തു  പിടിക്കാനും  ആശ്വസിപ്പിക്കാനും ഞാന്‍ ശ്രമിച്ചു..  കാരണം നിന്നോട് ഞാന്‍ അങ്ങനെ  ഒരു  അനീതി കാട്ടിയതായി  ഒരു കുറ്റബോധം എനിക്കും ഉണ്ടായിരുന്നു … കുട്ടികള്‍   ഇല്ലെന്നു പറഞ്ഞു പലരും  മാലുവിനെ കുറ്റപെടുത്തി.. മാലു വല്ലാത്ത ഒരു  അവസ്ഥയില്‍ എത്തിയപ്പോള്‍  ഒരു കുട്ടിയെ ദത്തെടുക്കാമെന്ന് ഞാന്‍  പറഞ്ഞു.. ചികിത്സയില്‍  അപ്പോഴും വിശ്വസിച്ചിരുന്ന മാലു അതൂം സമ്മതിച്ചില്ല.. ആലയിലെ  കനല് പോലെ  ജീവിതം ചുട്ടുപൊളളിച്ചു  കൊണ്ടിരുന്നു …

    ഉണ്ണിയേട്ടാ… നമുക്ക്   പാറുവിനെ കാണിച്ച  ഹോസ്പിറ്റലിലെ  ഡോക്ടറിനെ ഒന്നു പോയി കണ്ടാലോ… എന്റെ  പരിചയക്കാരിയാണ്‌..എനിക്കു  അവരെ നല്ല വിശ്വാസവുമാണ്…

  ഒരു ദിവസം മാലു പറഞ്ഞു…  വര്‍ഷങ്ങള്‍ക്ക് ശേഷം  അവര്‍ നിന്റെ പേര്  പറഞ്ഞത്  ആശ്ച്യപെടുത്തി…

   അങ്ങോട്ടു പോകാന്‍  എനിക്കു വലിയ താല്‍പര്യം  ഉണ്ടായിരുന്നില്ലെങ്കിലും  മാലുവിന്റെ നിര്‍ബന്ധത്തിന്  സമ്മതിച്ചു.. അവള്‍ക്ക്   അത്രയെങ്കിലും  ആശ്വാസം  കിട്ടട്ടെന്നു  കരുതി….

         അങ്ങനെ ഞങ്ങള്‍  അവിടേയ്ക്ക് പോയി..  ഡോക്ടറെ  കണ്ടു കാര്യങ്ങള്‍  വിശദീകരിച്ചു…

 അതൊക്കെ നമുക്ക് ശരിയാക്കാം.. നീ പോയി ടെസ്റ്റുകള്‍ ചെയ്തു വാ.

ഡോക്ടറുടെ വാക്കുകള്‍  മാലുവിന്  ഭയങ്കര ആശ്വാസമായിരുന്നു..

ഞാന്‍  പറഞ്ഞില്ലെ ഉണ്ണിയേട്ടാ  ഈ ഡോക്ടര്‍  നല്ലതാ.. ഇനി പേടിയ്ക്കേണ്ട…

വര്‍ഷങ്ങള്‍ക്ക്  ശേഷം  മാലു  മനസ്സറിഞ്ഞു ചിരിച്ചു..

               ടെസ്‌റ്റ് റിസല്‍ട്ടുമായി വരുമ്പോഴാണ് മുന്‍പ് ഓഫീസില്‍  കൂടെ വര്‍ക്കു ചെയ്ത സുരേഷിനെ കണ്ടത്… ഞാന്‍  അയാളോട്  സംസാരിച്ചുനിന്നു..

ഉണ്ണിയേട്ടന്‍ സംസാരിച്ചിട്ടു  വാ.. ഞാന്‍ ഡോക്ടറെ  കാണട്ടെ..  മാലു  പറഞ്ഞു..

 അവള്‍ക്ക്  അത്രത്തോളം ആകാംക്ഷയും പ്രതീക്ഷയും ഉണ്ടായിരുന്നു ..അവള്‍ക്ക്  പരിചയമുള്ള ഡോക്ടര്‍ ആയതുകൊണ്ട് തനിയെ പോയി കണ്ടോട്ടെന്നു  ഞാനും കരുതി..

സുരേഷിനോട് യാത്ര പറഞ്ഞു ഡോക്ടറുടെ ക്യാബിനിലേക്ക് ഞാന്‍ നടന്നു..  സമയം ഉച്ച കഴിഞ്ഞിരുന്നതിനാല്‍   ഡോക്ടറുടെ  റൂമിന് പുറത്ത്    ആരും ഉണ്ടായിരുന്നില്ല…

 ഞാന്‍   പാറൂനോട് ചെയ്ത തെറ്റിന്റെ  ഫലമാണ്  ഡോക്ടറെ  ഇത്… അല്ലെ….

 ക്യാബിന്  വാതിലില്‍ എത്തിയപ്പോള്‍  മാലുവിന്റെ  പൊട്ടിക്കരച്ചിലിനൊപ്പം വാക്കുകള്‍ ചിതറുന്നത് കേട്ട് ഞാന്‍ സ്തംഭിച്ചു നിന്നു..

നിന്റെ പേര് കേട്ടതും ഞാന്‍  അകത്തേക്ക്  പോകാന്‍ മടിച്ചു  ബാക്കി കേള്‍ക്കാന്‍ അവിടെ തന്നെ  നിന്നു.. നിന്നോട്  മാലു  എന്തു തെറ്റാണ് ചെയ്തതെന്ന്  മനസ്സിലായില്ല…

”  മാലൂ  നീ വിഷമിക്കല്ലേ..എല്ലാം ശരിയാകും..   ”   ഡോക്ടര്‍  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു…

”  ഇനി  എന്തു ശരിയാകാന്‍…  ഇവിടെ  വരും വരെ  എനിക്കു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു … ഇപ്പോള്‍  അതും നശിച്ചു…  ഉണ്ണിയേട്ടന് ഒരു കുഞ്ഞിനെ  കൊടുക്കാന്‍  കഴിയാതെ  ഞാനെന്തിനാ  ജീവിക്കുന്നത്‌..  ”  തകര്‍ന്ന മനസ്സോടെ മാലു അലമുറയിട്ടു കൊണ്ടിരുന്നു ..

”  മാലു  ഇന്നത്തെ  കാലത്ത്  കുട്ടികളെ  ദത്തെടുക്കുന്നത്  സാധാരണയാണ്‌…  അങ്ങനെ വല്ലതും ശ്രമിക്കു.. ”’

 ” എനിക്ക്  അല്ലെ കുഴപ്പം .. ഉണ്ണിയേട്ടന് കുഴപ്പമില്ലല്ലോ…

 എല്ലാം എന്റെ തെറ്റിന്റെ  ഫലമാണ്  ഡോക്ടറെ … എന്റെ   പാറൂനോടുള്ള   വാശിയും    ഉണ്ണിയേട്ടനോടുള്ള  സ്വാര്‍ത്ഥത നിറഞ്ഞ ഇഷ്ടവുഃ കാരണം  ഒരു കുഴപ്പവും ഇല്ലാതിരുന്ന  അവള്‍ക്ക്  കുട്ടികള്‍ ഉണ്ടാകില്ലെന്ന്  ഡോക്ടറെ  കൊണ്ട് പറയിച്ചു. പ്രഗ്നനന്‍സി തടയാന്‍  എന്നും ഗുളികകള്‍ കൊടുത്തു… 

അവരെ   തമ്മില്‍  തെറ്റിച്ചു   പാറുവിനെ ചതിച്ചു  ഞാന്‍  ഉണ്ണിയേട്ടനെ സ്വന്തമാക്കി…

  അങ്ങനെ  സ്വന്തമാക്കുമ്പോള്‍  ഉണ്ണിയേട്ടനെ  ഒരു കുറവും  അറിയിക്കാതെ  ജീവിതകാലം മുഴുവന്‍  കൂടെ  ജീവിക്കണമെന്നേ  കരുതിയുള്ളു… പക്ഷേ  വിധി  മറിച്ചായിപ്പോയി…

 ഉണ്ണിയേട്ടന്‍ പാറുവിനെ ഓര്‍ക്കുന്നോ ഓരോ നിമിഷവും എന്റെ  മരണമാണെന്നു കരുതി  ജീവിക്കുന്നവളാണ്  ഞാന്‍… ആ  എനിക്കും  കുട്ടികള്‍  ഉണ്ടാകില്ലെന്നു  അറിയുമ്പോള്‍  ഉണ്ണിയേട്ടന്റെ  മനസ് പാറുവിലേക്ക് പോകില്ലെ ഡോക്ടര്‍ … ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പരസ്പരം  പ്രാണനായി സ്നേഹിക്കുന്നവരാണ് അവര്‍… അവിടെ വിള്ളല്‍  ഉണ്ടാക്കി  കടന്നു കൂടി  ,  പാറുവിനെ സ്നേഹിച്ച അത്രയില്ലെങ്കിലും ഉണ്ണിയേട്ടന്‍  എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെ  ആയിട്ടുള്ളു… ആ  സ്നേഹം നഷ്ടമായാലോ… ”

   കൂടം കൊണ്ട് തലയ്ക്ക്   അടിച്ചതു പോലെ തകര്‍ന്നു ഞാന്‍  കസേരയിലേക്ക് ഇരുന്നു..  മാലുവിന്റെ  നാവില്‍ നിന്നും   വീണ ഒരു വാക്ക് പോലും അംഗീകരിക്കാന്‍ എനിക്കു കഴിയില്ലായിരുന്നു..

 നിന്റെ നിറഞ്ഞ കണ്ണുകളും  വിതുമ്പുന്ന മുഖവും  എന്റെ  മനസ്സില്‍ തെളിഞ്ഞു.. എത്ര വിദഗ്ധമായി   ഞാനും നീയും പറ്റിക്കപെട്ടെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു…  എന്റെ  ജീവിതം തകര്‍ത്തിട്ടു  കപടസ്നേഹത്താല്‍ തലോടിയ  മാലുവിനോട്  ആ നിമിഷം  എന്റെയുള്ളില്‍  വെറുപ്പ്  നിറഞ്ഞു…. നിന്നോട്  കാട്ടിയ  വഞ്ചന  എന്നെയാണ്  തകര്‍ത്തത്‌..  ഇത്രയും വലിയ വിഷമാണ്  അവളെന്നു തിരിച്ചറിഞ്ഞപ്പോള്‍ ,അവളെ  സ്നേഹിച്ച എന്നോടു തന്നെ വെറുപ്പ് തോന്നി..

എത്രനേരം  അങ്ങനെ  ഇരുന്നെന്ന് അറിയില്ല.. ,ഡോക്ടറോടൊപ്പം  പുറത്തേക്ക് വന്ന  മാലു എന്നെ കണ്ടു ഞെട്ടി. ഡോക്ടറുടെ മുഖവും വിളറി വെളുത്തു…   എനിക്കു ഒന്നും ചോദിക്കാനോ  പറയാനോ ഇല്ലായിരുന്നു …  ഞാന്‍ എല്ലാം കേട്ടെന്നു  അവര്‍ക്കും മനസ്സിലായിരുന്നു…

മടക്കയാത്രയില്‍ പരസ്പരം ഒന്നും മിണ്ടിയില്ല…. അവളുടെ മുഖത്തേക്ക് നോക്കാന്‍ പോലും  അറപ്പ് തോന്നി… നിന്റെ  അടുത്തേക്ക് ഓടി വരണമെന്നു  മനസ്സ് കൊണ്ട് പലതവണ  ആഗ്രഹിച്ചു…..  ഒരുപോലെ  ചതിക്കപെട്ടവരല്ലേ  നമ്മള്‍…നീ പുതിയ ഒരു ജീവിതം  ആരംഭിച്ചെങ്കില്‍  വീണ്ടും നിന്നെ ദ്രോഹിക്കുന്നത് പോലെ  ആകില്ലെ  അത്.. ഇതൊന്നും അറിയാതെ നീ  സമാധാനത്തോടെ ജീവിക്കട്ടെന്നു ഞാനും  കരുതി…

തുടര്‍ന്നുള്ള ദിവസങ്ങള്‍ ശരിക്കും പരീക്ഷണങ്ങളുടേതായിരുന്നു….  നിന്റെ നഷ്ടം  ഞാന്‍ നികത്താന്‍ ശ്രമിച്ചത്  മാലുവിലൂടെ  ആയിരുന്നു ..പക്ഷേ അത് ചതിയായിരുന്നു  എന്നത്  എന്നെ അത്രമേല്‍ തകര്‍ത്തു.. മാലു എന്നെ നേരിടാനാവാതെ നടന്നൂ….ഒന്നു രണ്ടുതവണ  എന്നോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍  മുഖം കൊടുത്തില്ല..എന്റെ മനസ്സില്‍  നിന്നും  ആ വ്യക്തിയെ പൂര്‍ണ്ണമായും  ഒഴിവാക്കാന്‍ തുടങ്ങിയിരുന്നു …

 കുറേ ദിവസങ്ങള്‍ക്ക് ,ശേഷം  ഇവിടെ  ജോലിക്ക് വരുന്ന രാധ ചേച്ചിയുടെ നിലവിളി  കേട്ടാണ്  ഞാന്‍ ഉണര്‍ന്നത്… അന്നത്തെ  സംഭവത്തോടെ ഞങ്ങള്‍ രണ്ടുമുറിയില്‍  ആയിരുന്നു  ഉറങ്ങിയത്‌.. നിലവിളി കേട്ട് ചെന്നു നോക്കിയപ്പോള്‍  അവിടെ തൂങ്ങിനില്‍ക്കുന്നു..

മനസ് കല്ലായിപ്പോയ  എനിക്കു ഒരുസഹതാപവും തോന്നിയില്ല…അത്രയേറേ  അവളീടെ തെറ്റിനെ എനിക്കു ക്ഷമിക്കാന്‍  കഴിഞ്ഞില്ല….  ഇപ്പോള്‍  രണ്ടുവര്‍ഷമായി… ഇപ്പോഴും  ഒരു നിര്‍വികാരത  ഉണ്ടെന്ന്  അല്ലാതെ  ഒരുതരി പോലും  സങ്കടം തോന്നിയിട്ടില്ല… മാപ്പ്  എന്നൊരു കുറിപ്പ് മാത്രം  അവശേഷിച്ചിരുന്നു… 

നിനക്കായ് ഒരു കത്തെഴുതി വെ്ച്ചിരുന്നു.. ഞാന്‍  തുറന്നു നോക്കിയിട്ടില്ല… വേണമെങ്കില്‍  …. ”’

   കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയാതെ  ഊര്‍മ്മിള  പകച്ചിരുന്നു… താന്‍  വെറുപ്പോടെ   പകയോടെ  ചിന്തിച്ചിരുന്ന ഒരു വ്യക്തി  അവസാനിച്ചിരിക്കുന്നു…സ്വന്തം തെറ്റുകള്‍ സ്വയം അംഗീകരിച്ചു കൊണ്ട് തോറ്റു മടങ്ങിയിരിക്കുന്നു….  അവള്‍  അവസാനമായി  എന്തായിരിക്കും പറയാന്‍  ആഗ്രഹിച്ചത്‌….. ആകാംക്ഷയും  അതെസമയം വേദനയും ഉള്ളില്‍ നിറഞ്ഞു…

                       ഇത്രയേറേ ദ്രോഹിച്ചിട്ടും അവളുടെ  മരണം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു..

അകത്തേക്ക്  പോയ ഉണ്ണിയേട്ടന്‍ ഒരു കവറുമായി മടങ്ങീവന്നു..    ഊര്‍മ്മിളയുടെ നേര്‍ക്ക് നീട്ടി…  മടിച്ചു മടിച്ചാണ്  അവര്‍ അത്  വാങ്ങിയത്… പുറത്ത്  എന്റെ പാറുവിന്  എന്ന് ഭംഗിയായി  എഴുതിയ  മാലുവിന്റെ    കൈപ്പട…

      വിറയ്ക്കുന്ന കൈകളോടെയാണ്  കവര്‍ പൊട്ടിച്ചത്‌..

 പാറുവിന്  ഒരിക്കലും ക്ഷമിക്കാന്‍  കഴിയാത്ത തെറ്റാണ് നിന്നോട് ഞാന്‍ ചെയ്തത്‌.. മാപ്പ്  ചോദിക്കാന്‍  അര്‍ഹതയില്ലാത്തത് കൊണ്ട്  അതിനു മുതിരുന്നില്ല..

നിനക്കു ഉണ്ണിയേട്ടനോടുള്ള  ആത്മാര്‍ത്ഥ സ്നേഹത്തിന് മുന്നില്‍ ഞാന്‍  തോറ്റുപോയി….. ഉണ്ണിയേട്ടന്റെ മനസ്സില്‍ വീണ്ടും നീ മാത്രമായി…. ഇനി ഞാന്‍  ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല.. എന്റെ മരണത്തിലും എനിക്കു വേദനയില്ല.. കാരണം ഞാന്‍ ഇത് അര്‍ഹിക്കുന്നു..

ഞാന്‍ ഇഷ്ടപെട്ടത് ഞാന്‍ സ്വന്തമാക്കി.. അവിടെ ഞാന്‍ നിന്നെ  കണ്ടില്ല…കുറച്ചു നാളെങ്കിലും  ആശിച്ചത് സ്വന്തമാക്കാന്‍  കഴിഞ്ഞു   എന്ന  സന്തോഷമുണ്ട്.. ഇനി ഉണ്ണിയേട്ടന്‍ നിന്നെ തേടിവരുന്നത് കാണാന്‍ എനിക്കു ശേഷിയില്ല… എന്നെങ്കിലും നീ ഇതൊക്കെ അറിയും എന്ന് എനിക്കു അറിയാമായിരുന്നു…അതാണ്  നിന്റെ കണ്ണെത്താ ദൂരത്തേക്ക്  ഉണ്ണീയേട്ടനെയും കൊണ്ടു  പോന്നത്… പക്ഷേ വിധി  എന്നെ തോല്‍പിച്ചു….  കുറ്റബോധം ഇല്ല… ഇനിയും കണ്ടുമുട്ടാന്‍ ഇടയില്ലാത്ത  നമുക്കിടയിലെ  അവസാനവാക്കുകള്‍,ആവട്ടെ ഇത്…

          മാലു…

 ആ പേപ്പര്‍  കൈയ്യിലിരുന്നു വിറച്ചു…  ഒരിക്കലും   മാലുവിനോട് ക്ഷമിക്കാന്‍ കഴിയില്ലെന്നു  ഉള്ളില്‍ ഇരുന്ന് ആരോ ഓര്‍മ്മപെടുത്തുന്നു…  ആ അധ്യായം  അവിടെ  അവസാനിച്ചപ്പോള്‍ ,ഉള്ളിന്റെയുള്ളില്‍  പറഞ്ഞറിയിക്കാന്‍  കഴിയാത്ത വികാരങ്ങള്‍….. . സന്തോഷമോ സങ്കടമോ നിരാശയോ…

 ” ഞാന്‍  വി ആര്‍ എസ്  എടുത്തു ഇവിടെയങ്ങ് കൂടി…  ഇനി ഇങ്ങനെയങ്ങ് തീരട്ടെ ജീവിതം.. ”

ഉണ്ണിയേട്ടന്റെ വാക്കുകളില്‍ നിരാശ നിറഞ്ഞിരുന്നു ..

” ഞാന്‍ ,മറ്റൊരു ജീവിതം തേടി പോയില്ല  ഉണ്ണിയേട്ടാ.. ഞാന്‍ എന്നും      ഒറ്റയ്ക്ക് ആയിരുന്നു .. നിങ്ങളുടെ വിവാഹം കഴിഞ്ഞു  മാസങ്ങള്‍ക്കുള്ളില്‍   തന്നെ മാലുവിന്റെ  ചതി ഞാന്‍  മനസ്സിലാക്കിയിരുന്നു.. … അത് നേരിട്ട് ചോദിക്കാന്‍  അവളെ  തേടീ  ചെന്നപ്പോഴാണ് നിങ്ങള്‍  രണ്ടാളും  ട്രാന്‍സ്ഫര്‍ വാങ്ങി പോയെന്ന്  അറിഞ്ഞത്…  അതോടെ എല്ലാം എന്റെ വിധി ആണെന്നും നിങ്ങള്‍ സുഖമായി  ജീവിക്കട്ടെന്നും കരുതി  എന്നിലേക്ക് ഒതുങ്ങി… അച്ഛന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപെട്ട ഞാന്‍   മറ്റൊരു വ്യക്തി ആയിരുന്നു .. ആരെയും വിശ്വസിക്കാന്‍ കഴിയാതെ   ആരോടും സംസാരിക്കാതെ  രാവും പകലും അറിയാതെ ജീവിതം തള്ളി നീക്കിയ ജീവി…

” എന്റെ ആദി മോളാണ്  എന്നെ മാറ്റിയത്..  എന്നെ പോലെ ആരോരും ഇല്ലാത്തവളാണ്  അവള്‍.. ഇന്ന് എന്റെ  ജീവിതത്തില്‍ നിറങ്ങള്‍  ചാലിക്കുന്നത്  അവളാണ്… ”  ആദിയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഊര്‍മ്മിള  പറഞ്ഞു..

        ഉണ്ണിയേട്ടന്റെ  മുഖം കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു…  വാക്കുകള്‍  നഷ്ടപെട്ടു  മനസ്സുകള്‍ സംസാരിച്ചു കൊണ്ട്  കൂറേസമയം ഇരുന്നു…

 ”  നമുക്ക്  പോകേണ്ടേ പാറു അമ്മേ.. ” ആദി  കൈതണ്ടയില്‍ തോണ്ടി വിളിച്ചു…

ഊര്‍മ്മിളയുടെയും  ഉണ്ണിയേട്ടന്റെയും മുഖത്തെ പ്രകാശം മങ്ങി…

 പോകരുതെന്ന്  പറയാന്‍ മടിക്കുമ്പോഴും ഉണ്ണിയേട്ടന്റെ മുഖത്ത് ആ ഭാവം  ഊര്‍മ്മിളയും ആദിയും കണ്ടൂ..

അയാളോട് യാത്ര പറഞ്ഞു മടിച്ചു മടിച്ചു ഊര്‍മ്മിള  കാറില്‍ കയറി..  യാത്രയാക്കാന്‍ വന്ന ഉണ്ണിയേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു …  ഊര്‍മ്മിള  ആ  മുഖത്തേക്ക് സൂക്ഷിക്കു നോക്കികൊണ്ടിരുന്നു..

ആദി ചിരിയോടെ യാത്ര പറഞ്ഞപ്പോള്‍  ഉണ്ണി അവളെ ചേര്‍ത്ത് അണച്ചു കൈകള്‍ കൂട്ടി പിടിച്ചു…. 

  വണ്ടി  തിരിച്ചു പോരുമ്പോഴും അവര്‍ പരസ്പരം  നോക്കികൊണ്ടെയിരുന്നു..വണ്ടി കണ്ണില്‍ നിന്നും മറയും വരെ  ഉണ്ണിയേട്ടന്‍ നോക്കി നില്‍ക്കുന്നത് ഊര്‍മ്മിളയും ആദിയും കണ്ടു.. അടക്കിപിടിച്ച കരച്ചില്‍  ഊര്‍മ്മിള  സാരിയാല്‍ മറച്ചു…

   ഇനിയും  പാറുഅമ്മയെ  വിഷമിപ്പിക്കാതെ  അവരെ   എന്നെന്നും സന്തോഷിപ്പിക്കാന്‍ അധികം വൈകാതെ വന്നു ഉണ്ണിയേട്ടനെ കൂടെകൂട്ടണം എന്നു ഉറപ്പിച്ചു ആദി  വണ്ടി പായിച്ചു….

അവസാനിച്ചു…….

©

Deepthy Praveen

 പൊതുവേ  എഴുതാന്‍ മടിയുള്ള ഞാന്‍ രണ്ടോ മൂന്നോ പാര്‍ട്ടില്‍  ഒതുക്കാന്‍ വേണ്ടി എഴൂതിയ ഒരു ചെറിയ തീം  ആണ്… നിങ്ങളുടെ  സപ്പോര്‍ട്ട് കണ്ടപ്പോഴാണ്  ഇത് ഇത്രത്തോളം  എഴുതിയത്‌…. മനോഹരമായ  ഒരു  യാത്ര പോലെ ,എന്നോടൊപ്പം ഇത്രയും ദിവസം  സഞ്ചരിച്ചവര്‍ക്ക് നന്ദി….

അഭിപ്രായം തുറന്നു പറയുന്ന ഒരുപാട് വായനക്കാര്‍ ഇൗ കഥയ്ക്ക് ഉണ്ട്.. അവരെ ഉള്‍കൊണ്ടു കൊണ്ട്  പറയുകയാണ്…  വായിക്കുന്നവര്‍  നിങ്ങളുടെ  അഭിപ്രായം  സ്റ്റക്കറിലോ  സൂപ്പര്‍ നൈസ്  എന്ന വാക്കുകളിലോ  ഒതുക്കാതെ  തുറന്നു പറയുക…  ഊര്‍മ്മിളയും ഉണ്ണിയേട്ടനും ആദിയും നിങ്ങളില്‍  എത്രത്തോളം  ആഴ്ന്നിറങ്ങിയെന്ന്  അറിയാനുള്ള  ആകാംക്ഷ …  എല്ലാവര്‍ക്കും  നന്ദി..

 

3.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “കണ്ടതും കേട്ടതും – 13 (അവസാന ഭാഗം)”

  1. കണ്ണൂർർന്ന് ഇന്റെ വീട്ടിലേക് പോകാൻ വേണ്ടി ഞാൻ ബസിൽ കേറി ഇരുന്നപ്പോഴാണ് എന്തെങ്കിലും ഒകെ ഒരു ഒരു ആക്ടിവിറ്റി വേണ്ടേ ഒന്നില്ലെങ്കിൽ പാട്ട് കേക്കണം അല്ലെങ്കിൽ പടം കാണണം. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോ അതിൽ പാട്ട് ഇണ്ട് അതാണെങ്കിലോ അടിപൊളി പാട്ടുകളും… പടം കാണാൻ വേണ്ടി ഹെഡ്സെറ്റ് ചെവിയിൽ വച്ചപ്പോ സ്കൂൾ വിട്ട സമയം ആയിരുന്നു ആകെ കുട്ടികൾ. പിന്നെ മോശല്ലേ അവരെ ശ്രദ്ധിക്കാതെ നമ്മൾ പടം കണ്ടിരുന്നേൽ. അങ്ങനെയിരിക്കെ എന്തെങ്കിലും ഒകെ വായിക്കാം എന്ന് കരുതി. ആദ്യം എന്തൊക്കെയോ വായിച്ചു. ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോഴാണ് ഇത് കണ്ടത്. അങ്ങനെയാ ഞാൻ ഒന്നാം ഭാഗം വായിച്ചു അത് വായിച്ചപ്പോ തന്നെ ഇന്ട്രെസ്റ് കൂടി ഞാൻ കോഴിക്കോട് എത്തിയപ്പോഴേക്കും മൊത്തം വായിച്ചു. ഞൻ ഇത് എഴുതുമ്പോഴും വീട്ടിൽ എത്തീട്ടില്ല… അത് വായിച്ച കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ഒരു വിങ്ങൽ മനസിലിങ്ങനെ….. പല വായനങ്ങളിലും നമ്മുടെ ജീവിതത്തെ സാമ്യതകൾ ഇണ്ടാകും… ചില ചെറിയ തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കും… ഇന്നും മനസിനെ അലട്ടുന്ന ആ കാര്യം ആ തീരുമാനം തെറ്റായോ എന്നൊക്കെ ആലോചിച് ഇങ്ങനെ… ഉണ്ടായിരുന്നെങ്കിൽ ഇന്നും മനസിനെ വല്ലാതെ അലട്ടാറുണ്ട്…….. എഴുത്തും വരികളും ഒകെ ഇഷ്ടപ്പെട്ടു… പക്ഷെ ഇനി കുറച്ചു ദിവസങ്ങൾക്കു ഉറക്കം എന്ന് പറയുന്ന ആ സാധനം കിട്ടുമോന്ന് അറിയില്ല്ല….

Leave a Reply

Don`t copy text!