Skip to content

കണ്ടതും കേട്ടതും – 9

kandathum-kettathum

അടുത്ത  രണ്ടുദിവസം   കൊണ്ട്  ഊര്‍മ്മിള  എന്ന സ്ത്രീ  ആദിയുടെ  മനസ്സിലേറിയിരുന്നു…  റൂമിലേക്ക്   മാറ്റുമ്പോഴുള്ള   അവരുടെ   പ്രതികരണത്തില്‍   ഭയമുണ്ടായിരുന്നെങ്കിലും   എന്തു  വന്നാലും  ഇനി  അവരുടെ   കൂടെ നില്‍ക്കുമെന്ന്  മനസ്സില്‍   ഉറപ്പിച്ചു…

          രണ്ടാം ദിവസം  ഊര്‍മ്മിളയെ  റൂമിലേക്ക്  മാറ്റി…. റൂമിലേക്ക്  കൊണ്ടു വരുമ്പോള്‍  മയക്കമായിരുന്നത്  കൊണ്ട് ചെറിയ  ആശ്വാസം  കിട്ടിയെങ്കിലും   ഏതു നിമിഷവും ഒരു പൊട്ടിത്തെറി  പ്രതീക്ഷിച്ചു   ബൈസ്റ്റാന്‍ഡറുടെ  കിടക്കയില്‍  ഇരുന്നു…  മൂന്നു നാലു  ദിവസങ്ങള്‍  കൊണ്ട് അവര്‍  ആകെ  മാറിയതു പോലെ തോന്നി…  മുന്‍പ്  ആ മുഖത്ത്  എപ്പോഴും ക്രൂരതയാണ്  തോന്നിയിട്ടുള്ളത്…. അവരെ  നോക്കാനെ  ഭയമായിരുന്നു …. എന്നാല്‍  ഇപ്പോള്‍  ചെറിത കുഞ്ഞുങ്ങളെ   പോലെ  നിഷ്കളങ്കമായി തോന്നി…

”  നീയെന്താ… എന്റെ  മോന്തയിലോട്ട്  നോക്കി  സ്വപ്നം കാണുകയാണോ.. ”’ ..  അതേ  പരുക്കന്‍ ചോദ്യം  കേട്ടപ്പോഴാണ്  അവര്‍ കണ്ണു തുറന്നെന്നും  താന്‍  അവരുടെ  മുഖത്തേക്ക് തുറിച്ചു നോക്കി  ഇരിക്കുകയായിരുന്നെന്നും  ഉള്ള  ബോധം  വന്നത്…  ഒരു നിമിഷം  പതറി പോയി…

 ”  എന്നെ  എന്തിനാ  ഇവിടെ  കൊണ്ടു വന്നത്.. ആരാ  എന്റെ  ഫ്ലാറ്റില്‍   കയറിയത്… ഫ്ലാറ്റ്  എങ്ങനെ തുറന്നു. ”  അവര്‍ ആകെ ദേഷ്യപെട്ടു…  എന്തു പറയണമെന്നു  അറിയാതെ  ആദി നിന്നു…

 ”  അത്   സേവ്യറ്   ചേട്ടന്‍  പറഞ്ഞപ്പോഴാണ്  ഞങ്ങള്‍  അറിഞ്ഞത്.. പ്ലംമ്പിംഗിന്  ആള്  വന്നപ്പോള്‍ …  ”  അതുവരെ  ,സ്വരൂകൂട്ടി വെച്ച  ധൈര്യം ചോര്‍ന്നു പോകുന്നതു പോലെ…

” എനിക്കു ഇപ്പോള്‍  എന്റെ  വീട്ടില്‍ പോകണം.. ” അവര്‍  ബഹളം തുടങ്ങിയപ്പോഴേക്കും   കാര്യങ്ങള്‍  കൈവിട്ടു   പോകുന്നത് പോലെ തോന്നി…

 ”  ദേ….  മര്യാദയ്ക്ക്  കിടന്നില്ലെങ്കില്‍  ഞാന്‍ ഡോക്ടറെ  വിളിച്ചു  കൊണ്ടു വന്നു  മരുന്ന് കുത്തി വെച്ചു  മയക്കി കിടത്തും… പറഞ്ഞില്ലെന്നു  വേണ്ട… ”  ആദി  കപട ദേഷ്യത്തില്‍ പറഞ്ഞതു കൊണ്ട്  കുറച്ചു നേരം  അവര്‍  അന്ധാളിച്ചു  ഇരുന്നു പോയി..തന്റെ  നിഴല്‍ വട്ടം കണ്ടാല്‍ ഓടി മായുന്ന  പെണ്ണാണ്  ധൈര്യത്തോടെ  മുന്നില്‍ നിന്നു   സംസാരിക്കുന്നത്….

  ” എനിക്കു  അറിയാടീ… നീയൊക്കെ ചതിക്കും.. മരുന്നും മാറി  കുത്തി വെയ്ക്കും.. ” അവരും  രോഷാകുലയായി..

    ”   ചതിക്കുന്നവരെ  കൂട്ടുപിടിച്ചാല്‍  ചതി കിട്ടും എന്നു കരുതി എല്ലാവരും  അങ്ങനെയാണോ… ”    പോരു കോഴിയെ പോലെ  ആദി നിന്നു..

                    അവര്‍  അവളെ തുറിച്ചു നോക്കുന്നത്  കണ്ടിട്ടും   അവള്‍ക്ക്  കുലുക്കം  ഇല്ലായിരുന്നു …..

”  ദേ..  കഞ്ഞി കുടിക്കാം.. എഴുന്നേല്‍ക്ക്  ”

ഉച്ചയായപ്പോള്‍  പാത്രവുമായി  അടുത്തു ചെന്നു തട്ടി വിളിച്ചു..

”’  അവിടെ വെച്ചാല്‍ മതി.. ഞാനെടുത്ത്  കഴിച്ചോളാം.. ”  രൂക്ഷമായി നോക്കി  അവര്‍  അത് പറഞ്ഞപ്പോള്‍ അവരുടെ  ദേഷ്യം  കുറഞ്ഞിട്ടില്ലെന്ന്  മനസ്സിലായി..

  ”  അതൊക്കെ   അങ്ങ് സ്വന്തം  വീട്ടില്‍ മതി… ഇവിടെ   ഞാനാ തീരുമാനിക്കുന്നത്‌… ഒന്നും ഇല്ലെങ്കിലും  ബോധമില്ലാതെ  കിടന്നപ്പോള്‍  പൊക്കി കൊണ്ടു വരാന്‍    ഞാനല്ലെ  ഉണ്ടായിരുന്നുള്ളു….  അതു  കൊണ്ട്  അങ്ങോട്ടു  എഴുന്നേറ്റേ…  ”  അവള്‍ ചെന്നു  അവരെ  പിടിച്ചു എഴുന്നേല്‍പിച്ചു  ബെഡിലേക്ക് ചാരിയിരുത്തി.. ഇടയ്ക്ക്   ഒന്നു കുതറിയെങ്കിലും അവര്‍  ബെഡിലേക്ക് ചാരി  ഇരുന്നു….

” നിന്നോട്   ആര് പറഞ്ഞു  എന്നെ  ആശുപത്രിയില്‍  കൊണ്ടു  വരാന്‍… ,എനിക്കു  ആരുമില്ല.. ആരും വേണ്ട..  അവിടെ  കിടന്നു ചത്തേനെയെല്ലോ..”  ദേഷ്യവും പരിഭവവും  നിറഞ്ഞ സ്വരത്തില്‍ അവര്‍  പറഞ്ഞതു  കേട്ടപ്പോള്‍   അവള്‍ക്ക്   സങ്കടം തോന്നി…

” ഇതിപ്പോള്‍  കൊണ്ടു വന്നു  പോയില്ലേ.. ഇനി  വീഴുമ്പോള്‍  കൊണ്ടു വരില്ല കേട്ടോ…. ഇപ്പോള്‍     ഇത് കഴിക്ക്… ”

സ്പൂണില്‍ കഞ്ഞി കോരി വായ് യുടെ  അടുത്ത്  കൊണ്ട് ചെന്നിട്ടാണ്  പറഞ്ഞത്… ആദ്യമൊക്കെ  പ്രതിഷേധിച്ചെങ്കിലും  കഞ്ഞി പതിയെ  കുടിച്ചു.. മരുന്നും കൊടുത്ത ശേഷം  ആദി  അവരുടെ  ശരീരം  മുഴുവന്‍ തുടച്ചു  ഡ്രസ്  മാറി   ,  മാറിയ തുണികള്‍  കഴുകാനായി പോയി… 

  ഊര്‍മ്മിള   ഈ  സമയമെല്ലാം  അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…ആ  ഫ്ലാറ്റില്‍ വന്ന നാള്  മുതല്‍  അവളോട്  ദ്രോഹമെ  ചെയ്തിട്ടുള്ളു… അവളുടെ  നിഷ്കളങ്കമായ മുഖം  കണ്ടിട്ടും യാതൊരു  അലിവും കാട്ടിയിട്ടില്ല…. കണ്‍മുന്നില്‍  കാണുമ്പോഴൊക്കെ  വായില്‍  വരുന്നതൊക്കെ  പറഞ്ഞു  ആക്ഷേപിച്ചിട്ടെയുള്ളു…   എന്നിട്ടും അവള്‍ തന്നെ  എന്തു നന്നായാണ് പരിചരിക്കുന്നത്…  ഐസിയൂവില്‍ വെച്ച്  സിസ്റ്റന്‍ പറഞ്ഞിരുന്നു  കൂട്ടിന്  ഒരു  കുട്ടി പുറത്തുണ്ടെന്ന്..  ആരാണെന്ന്  ഒരു   പിടിയും കിട്ടിയില്ല …

            പെട്ടെന്ന് തന്നെ  അവര്‍ നല്ല  കൂട്ടായി…  ഊര്‍മ്മിളയുടെ  ചുണ്ടില്‍ പുഞ്ചിരി തെളിഞ്ഞു.. ആദി  അത്  അത്ഭുതത്തോടെയാണ്  കണ്ടത്…. 

 ”  ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ …  എന്തിനായിരുന്നു  എല്ലാവരോടും  ദേഷ്യം..”  ഊര്‍മ്മിള  മനസ്  തുറക്കുമോന്നും   ഉണ്ണിയേട്ടനെയും  മാലുവിനെയും പറ്റി  കൂടുതല്‍  അറിവുണ്ടോന്നും  മനസ്സിലാക്കുക  ആയിരുന്നു  ലക്ഷ്യം…

 പെട്ടെന്ന്  അവരുടെ  മുഖത്തെ  പ്രകാശം മങ്ങി….  പഴയതുപോലെ  മുഖം ഇരുണ്ടു…    തല  മറുവശത്തേക്ക് തിരിച്ചു  കിടന്നു…

”  പാറു  അമ്മേ… ”   ആദിയുടെ  വിളി കേട്ട് ഞെട്ടലോടെയാണ്  ഊര്‍മ്മിള  നോക്കിയത്….

”  പാറു  അമ്മയുടെ  അനുവാദമില്ലാതെ  ഫ്ലാറ്റില്‍   കയറുക  മാത്രമല്ല..  ആ  ഡയറിയും  ഞാനെടുത്തു  വായിച്ചു…. സോറി… ”

തെറ്റു ചെയ്ത  കുട്ടിയെ  പോലെ അവളുടെ   തല താഴ്ന്നിരുന്നു… ഊര്‍മ്മിളയ്ക്കും  എന്തു പറയണമെന്ന്  അറിയാതെ  മൗനം പാലിച്ചു.. തന്റെ  സ്വകാര്യതയിലേക്ക്  ഇടിച്ചു കയറിയ  അവളോട്  തോന്നുന്ന വികാരം  എന്താണെന്ന്  അവര്‍  ആലോചിച്ചു …തന്റെ  ആരുമല്ലാത്ത  ഒരുവള്‍  തന്റെ  സ്വകാര്യത  അപഹരിച്ചിരിക്കുന്നു…  അതിലുപരി  ഇനി  അവളുടെ  മുന്നിലും വിഡ്ഢിയായി നില്‍ക്കേണ്ടി വരുമെന്ന  സങ്കടം …

”  പാറുവമ്മേ… പാറു അമ്മ എങ്ങനെയാണ്  വിഡ്ഢിയാകുന്നത്…  അവരുടെ  ചതി പാറു അമ്മ  അറിയാതെ പോയത്  കൂട്ടുകാരിയെ  അന്ധമായി  സ്നേഹിക്കുകയും  വിശ്വസിക്കുകയും  ചെയ്തത്  കൊണ്ടല്ലേ… അത്  പാറു അമ്മയുടെ  നല്ല  ഗുണമല്ലേ..  കൂട്ടുകാരി  കാണിച്ചതല്ലേ  ചതി.. അപ്പോള്‍  അവിടെ  വിഡ്ഢിയായി  എന്ന ചിന്ത  എന്തിനാണ്.. ” 

  അവരുടെ  മനസ്സറിഞ്ഞത് പോലെയാണ്  ആദി  പറഞ്ഞത്…  വര്‍ഷങ്ങള്‍ക്ക്  ശേഷമാണ്  അവരുടെ  കാര്യം  ഒരാള്‍  സംസാരിക്കുന്നത്.. ഓരോ നിമിഷവും പിന്‍തുടരുന്ന ദുഃസ്വപ്നം പോലെ ആ ഓര്‍മ്മകള്‍   ഉണ്ടെങ്കിലും  പഴയ  ഓര്‍മ്മകള്‍ ചലിക്കുന്ന ചിത്രങ്ങള്‍ പോലെ മനസ്സിലേക്ക് കടന്നു….

പതിനാലാം പിറന്നാളിന്  ഉണ്ണിയേട്ടനോട്  ഇഷ്ടം പറഞ്ഞതും  ഉണ്ണിയേട്ടന്‍  അത് നിരാകരിച്ചതിന്  ശേഷം തന്നോടു വാശിയോടെയും ദേഷ്യത്തോടെയും പെരുമാറിയതും  ഓര്‍മ്മയില്‍ തങ്ങി…  ആ  അവളെ  എന്തു വിശ്വസിച്ചാണ്  താന്‍ തന്റെ  വീട്ടില്‍ കയറ്റി  താമസിപ്പിച്ചത്….എല്ലാത്തിനും  അവസരം   ഉണ്ടാക്കി  കൊടുത്തത്… അതൊക്കെ  ഓര്‍ത്തപ്പോള്‍ തന്നെ  മുഖം വലീഞ്ഞൂ മുറുകി…

”  കഴിഞ്ഞതൊക്കെ  കഴിഞ്ഞു..  ഇനി  അതോര്‍ത്ത്  സങ്കടപെട്ടിട്ടു  എന്തിനാ.. ”

ആദി  സമാധാനിപ്പിക്കാന്‍ ശ്രമിച്ചു…

”  മോളുടെ പേരെന്താ…  ജോലി ചെയ്യുകയാണോ.. അച്ഛനും അമ്മയും… ”

 ” ആദിത്യ എന്നാ പേര്…  ആദി  എന്നു  വിളിക്കും… പാറു  അമ്മയും അങ്ങനെ  വിളിച്ചാല്‍ മതി.. ടൗണിലെ  ഐ റ്റി കമ്പനിയില്‍  ജോലി ചെയ്യുന്നു..  അമ്മ  ചെറുപ്പത്തില്‍ മരിച്ചു പോയി.. അച്ഛന്‍  മൂന്ന് വര്‍ഷം മുന്നേയും.. അതിനു ശേഷമാണ്  ആ ഫ്ലാറ്റില്‍  താമസത്തിന്  എത്തിയത്‌… ”

” സഹോദരങ്ങളും ബന്ധുക്കളും  ആരുമില്ലേ.. ”

”  ഞാന്‍  അച്ഛനും ,അമ്മയ്ക്കും  ഒറ്റ മോളാണ്…അമ്മയെ  കണ്ട  ഓര്‍മ്മ  എനിക്കില്ല… അച്ഛനാണ്  വളര്‍ത്തിയത്‌.. അച്ഛന്  ബന്ധുക്കളുമായി  ഒന്നും അധികം  അടുപ്പമില്ലായിരുന്നു…” 

പിന്നെയും  പരസ്പരം  ഒരുപാട്  കാര്യങ്ങള്‍  പറഞ്ഞു  അവര്‍  ഇരുന്നു..  വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു  ഊര്‍മ്മിള   ഒരാളിനോട്  അടുപ്പത്തോടെ  സംസാരിക്കുന്നത്….

”  അല്ല.. എന്താണ്  ഇവിടെ.. ആരാ  ഇത്….  ഐസിയു വില്‍ വെച്ചു കണ്ട  ആളെ  അല്ലല്ലോ  ഇത്.. ”

  തമാശകള്‍  പറഞ്ഞു പൊട്ടിച്ചിരിച്ചു  കൊണ്ടിരിക്കുന്ന  ഊര്‍മ്മിളയെ   കളിയാക്കി കൊണ്ടാണ്  രാത്രിയില്‍ റൗണ്ട്സിന്  വന്ന ഡോക്ടര്‍  അകത്തേക്ക്  കയറിയത്….  കള്ളം ചെയ്ത  കുട്ടിയെ പോലെ ഊര്‍മ്മിള  താഴേയ്ക്ക് നോക്കി  ഇരുന്നു…..   ഡോക്ടറും  അവരോടോപ്പം കുറച്ചു  സമയം കാര്യം പറഞ്ഞു ഇരുന്നു  ,പരിശോധന  കഴിഞ്ഞു  പോകാന്‍ നേരം  ആദിയെ  മുറിയിലേക്ക്  വിളിച്ചു…

 ഊര്‍മ്മിളയോട്  ഉടനെ  വരാമെന്നു പറഞ്ഞു  ഡോക്ടറുടെ പിന്നാലെ  പോകുമ്പോള്‍  മനസ്സില്‍  ആശങ്ക നിറഞ്ഞിരുന്നു..

              ”  അവര്‍ക്ക്  നല്ല ഭേദമുണ്ട്…വേണമെങ്കില്‍ നാളെ  ഡിസ്ചാര്‍ജ്  ചെയ്യാം.. മെന്‍റലി  ആന്‍റ് ഫിസിക്കലി  ആള് നല്ല ഉഷാറായിട്ടുണ്ട്.. അവരുടെ  പേഴ്സണല്‍ ബാക്ക് ഗ്രൗണ്ട് ഒന്നും എനിക്ക് അറിയില്ല.. പക്ഷേ    ജീവിതത്തോട് ഒരുപാട്  സ്റ്റ്രഗിള്‍ ചെയ്യുന്ന  ഒരാളായിട്ടാണ്  തോന്നിയത്… മാനസികമായി വളരെ വീക്കും ആയിരുന്നു…. ഇപ്പോള്‍  ഒരുപാട് മാറ്റം വന്നിട്ടുണ്ട്.. ആദിത്യ  മിടുക്കി  ആണ്  കേട്ടോ…   ഇനി മരുന്നു ഫോളോ ചെയ്താല്‍ മതി.. ഇടയ്ക്കിടെ   ചെക്കപ്പും..  ആദിത്യ  അവരോടൊപ്പം  കാണില്ലേ… ”  ചിരിയോടെ  ഡോക്ടര്‍  ചോദിച്ചപ്പോള്‍   സന്തോഷത്തോടെ  അവള്‍ തലയാട്ടി …

  ” ഡോക്ടര്‍  എന്തിനാ ചെല്ലാന്‍ പറഞ്ഞത് മോളേ..  ” ആദി ചെന്നപ്പോഴേക്കും  വേവലാതിയോടെ   ഊര്‍മ്മിള  ചോദിച്ചു….  അതോ  പാറു അമ്മയ്ക്ക്   ഒരു ഓപ്പറേഷന്‍  നടത്തി ഇവിടെ കിടത്താന്‍ പോകുന്നൂന്ന്.. ”  അവരുടെ  മുഖം ഭയം കൊണ്ടു വിളറി..

” എന്തിന്.. ” 

” ഇനി  പഴയത്  ഒന്നും ആലോചിച്ചു വിഷമിച്ചിരിക്കുകയോ     മുരുട്ടു സ്വഭാവം കാണിക്കുകയോ ചെയ്യില്ലെങ്കില്‍  ഡോക്ടറോട്  പറഞ്ഞു  ഞാന്‍  ഓപ്പറേഷന്‍  വേണ്ടെന്നു  വെയ്ക്കാം…” .

കുസൃതിയോടെ  അവള്‍  പറഞ്ഞപ്പോഴാണ്  അവര്‍ക്ക്  ശ്വാസം നേരെ  വീണത്…

അടുത്ത ദിവസം  ഡിസ്ചാര്‍ജ്  വാങ്ങി  ,ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍  അവര്‍  ഏറെ സന്തോഷവതിയായിരുന്നു…

”  ഈ  ഹോസ്പിറ്റലിലേക്ക്   ഞാന്‍  വരുമ്പോള്‍  എന്റെ   ജീവിതം  നിറങ്ങള്‍  നഷ്ടപെട്ടതായിരുന്നു… പക്ഷേ  തിരിച്ചു  പോകുമ്പോള്‍  എനിക്കു ചുറ്റും വര്‍ണ്ണവസന്തമാണ്…..  നഷ്ടപെടുത്തിയ  സമയത്തെ ഓര്‍ത്തുള്ള നിരാശ  മാത്രമെ  എനിക്കുള്ളു… അവര്‍  അവരുടെ  ജീവിതം    ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ  ജീവിതം കനലിലിട്ടു   ഉരുക്കി… ഇപ്പോള്‍  എല്ലാം തിരിച്ചറിഞ്ഞു.. എല്ലാറ്റിനും നീയാണ്  കാരണം്… എന്റെ പ്രതീക്ഷയും വസന്തവുമെല്ലാം ഇപ്പോള്‍  നീയാണ്…   നീ  എന്റെ കൂടെ എപ്പോഴും കാണില്ലേ.. ” 

പ്രതീക്ഷ   നിറഞ്ഞ ആ മുഖം  കണ്ടപ്പോള്‍  എന്തു പറയണമെന്ന്  അറിയാതെ  ആദി ഇരുന്നു.. 

” ഇനിയും എന്തിനാണ്  ഈ  ദുഷിച്ച   ഓര്‍മ്മകളെ  ഞാന്‍ ചുമക്കുന്നത്.. ”

കൈയ്യിലിരുന്ന  ഡയറി  പിറകിലേക്ക്  വലിച്ചെറിഞ്ഞു  കൊണ്ട് അവര്‍ ചോദിച്ചു..

        ഫ്ലാറ്റിന്റെ  വാതിലെത്തിയപ്പോള്‍  ഊര്‍മ്മിള  കാറിന് വെളിയിലേക്ക് തലയിട്ടു  ഒന്നു നോക്കി.. സേവ്യറ് ഓടി വന്നു ഗേറ്റ് തുറന്നു..  കാറിന്  പിന്നാലെ ഓടി വന്നു….  കാറില്‍ നിന്നും  ഇറങ്ങിയ ഊര്‍മ്മിള   സേവ്യറേ നോക്കി മനോഹരമായി  ചിരിച്ചു…  അതു കണ്ട്  അന്തം വിട്ടു നില്‍ക്കുന്ന സേവ്യറെ  കണ്ടു കൊണ്ടാണ്  ആദി വണ്ടിയില്‍  നിന്നും  ഇറങ്ങിയത്‌.. സേവ്യറ് വേഗം പോയി രണ്ടു ഫ്ലാറ്റിന്റെയും താക്കോല്  എടുത്തു കൊണ്ടു വന്നു  കൊടുത്തു….  കളിച്ചും ചിരിച്ചും  ആദിയോടൊപ്പം  പോകുന്ന ഊര്‍മ്മിളയെ  അത്ഭുതത്തോടെ നോക്കി കൊണ്ട്   സേവ്യറ്  ബാക്കി  ബാഗുകള്‍  എടുത്ത്  അവരുടെ പിന്നാലെ  ചെന്നു..

തുടരും…..

 

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!