Skip to content

കണ്ടതും കേട്ടതും – 7

kandathum-kettathum

” മോളേ  നിന്നെ കാണാന്‍    വന്നിരിക്കുന്നു…”

” ആരാ  അച്ഛാ .. ”  അസ്വസ്ഥതയോടെ ആണ്  ചോദിച്ചത്…

”നീ  ചെന്നു  നോക്കിയേ ..”

അച്ഛന്‍   അകത്തേക്ക്  പോയി…

ഞാന്‍  വരാന്തയിലേക്ക് ചെന്നപ്പോള്‍  അവിടെ   ഉണ്ണിയേട്ടന്‍ …

   പെട്ടെന്ന്  ഉണ്ണിയേട്ടനേ  മുന്നില്‍ കണ്ടപ്പോള്‍  അത്ഭുതമാണോ സങ്കടമാണോ  സന്തോഷമാണോന്ന്  അറിയാതെയായി… നഷ്ടപെട്ട  കളിപ്പാട്ടം കണ്‍മുന്നില്‍  കാണുന്ന  അവസ്ഥ…

    ”    അരുത്…  ഇത്  അന്യ ഒരു വ്യക്തിയാണ്….  അമിത സന്തോഷമോ  പ്രതീക്ഷയോ  പാടില്ല… ”

      അടുത്ത നിമിഷം   ഞാന്‍ എന്റെ  മനസ്സിനെ  ഓര്‍മ്മിപ്പിച്ചു ….

”  കയറി ഇരിക്കു…”

 സിറ്റൗട്ടിലേക്ക്  കസേരയിലേക്ക്  വിരല്‍ ചൂണ്ടി..   അവിടെ കയറി  ഇരിക്കുമ്പോഴും  ആ മുഖം   കുറ്റവാളിയെ  പോലെ താഴ്ന്നു തന്നെയിരുന്നു…..

        ”  എന്താ  ഉണ്ണിയേട്ടാ  വിശേഷിച്ചു…”   ഏറെനേരം  ആയിട്ടും  അനക്കമില്ലാതെ ഇരിക്കുന്നത്  കണ്ട്  ചോദിക്കുമ്പോള്‍  പെട്ടെന്ന് എനിക്കു കിട്ടിയ  ധൈര്യത്തെ  പറ്റി ഓര്‍ത്തു… ഇനി ഉണ്ണിയേട്ടനെ  മുന്നില്‍ കാണുമ്പോള്‍  ആ മുഖത്തേക്ക്  പോലും നോക്കാന്‍ കഴിയുമെന്ന്   കരുതിയതല്ല… ആ  ഞാനാണ്   സംസാരിക്കുന്നത്…  പക്ഷേ  അപ്പോഴും  ഏതു നിമിഷവും പെയ്യാന്‍  വെമ്പുന്ന ഒരു  പെരുമഴ എന്നില്‍  ഉണ്ടെന്ന ഓര്‍മ്മ തളര്‍ത്തി…

 ”  പാറൂ… എന്താ നിന്നോട്  പറയേണ്ടത്…  ഇതിന്റെ ,വല്ല  കാര്യവും  ഉണ്ടായിരുന്നോ  മോളേ….

   നമ്മുടെ കുറ്റങ്ങളും കുറവുകളും നമുക്കിടയില്‍ നിര്‍ത്തി  ജീവിക്കാന്‍ നമുക്ക്  കഴിയുമായിരുന്നു…. തെറ്റ്  എന്റെ  ഭാഗത്തും ഉണ്ട്.. ഞാന്‍ സമ്മതിക്കുന്നു..  മാലു  നമുക്കിടയിലേക്ക്   വന്നതില്‍ പിന്നെ  മനസ് തുറന്നുള്ള സംസാരങ്ങള്‍ കുറഞ്ഞു…. പ്രമോഷനും തിരക്കുമായി ഞാനും  ഒഴിക്കിനൊപ്പം പോയി.. കുറച്ചു കൂടി  ശ്രദ്ധിച്ചിരുന്നെങ്കില്‍  ഇതൊക്കെ  ഒഴിവാക്കാമായിരുന്നു…

 നീ  ഡിവോഴ്സ്  ആവശ്യപെട്ടപ്പോള്‍ ,,വേണ്ടാത്ത  എന്തോ വലിച്ചെറിയുന്ന കുട്ടിയുടെ  ഭാവമായിരുന്നു  നിനക്ക് …  അതെന്നെ  ചൊടിപ്പിച്ചു…  കുട്ടിക്കാലം  മുതല്‍  മനസ്സിലേറ്റിയിട്ട്  നിനക്ക്  എന്നെ  മനസ്സിലാക്കാന്‍  പറ്റുന്നില്ലല്ലോന്നു വിഷമിച്ചു…

പെട്ടെന്നുണ്ടായ  വിഷമത്തില്‍  നീ  പറഞ്ഞത്  ആയിരിക്കാം എന്നു  കരുതി ഞാനത്  വിട്ടപ്പോഴാണ്  നീ  വക്കീല്‍ ഓഫീസില്‍ പോകണമെന്നു  പറയുന്നത്….  അത്  എനിക്കു  വല്ലാത്ത ദേഷ്യം വരുത്തി.. കൂടാതെ  നീ  മാലൂനോട്  എന്നെ  വിവാഹം   കഴിക്കണമെന്ന്  ആവശ്യപെട്ടൂന്ന്  അറിഞ്ഞപ്പോള്‍   ആ ദേഷ്യം  കൂടി….

 സ്വന്തമാക്കിയ  കളിപ്പാട്ടം    ആവശ്യം  കഴിഞ്ഞപ്പോള്‍   കൂട്ടുകാരിക്ക് ദാനം  കൊടുക്കുന്നത്  പോലെ.. ഞാന്‍ ഒരു മനുഷ്യനാണെന്നോ  എനിക്കും വികാരങ്ങള്‍ ഉണ്ടെന്നോ നീ  മറന്നു പോയോ  പാറൂ… മാലൂന്റെ  കാര്യത്തില്‍ എനിക്കു സമ്മതമാണോന്ന് പോലും  എന്നോടു  ചോദിച്ചില്ല… ”’

 ഉണ്ണിയേട്ടന്  മുന്നില്‍  മറുപടി  ഇല്ലാതെ നില്‍ക്കാനേ  കഴിഞ്ഞുള്ളു…

”  കോടതിയില്‍  നീ  ഡിവോഴ്സിന്  സമ്മതമാണെന്നു  പറയുമ്പോള്‍  തകര്‍ന്നത്  എന്റെ  ചങ്കായിരുന്നു… എത്രയൊക്കെ  ജീവനെ പോലെ  സ്നേഹിച്ചാലും  നമ്മളെ  മനസ്സിലാക്കാന്‍  കഴിയാത്തവരോട്  എന്തു പറയാന്‍…..  എന്നിട്ടും  ഞാന്‍ പ്രതീക്ഷിച്ചു.. ഇങ്ങോട്ടു  വരുന്നതിന്  തൊട്ടു മുന്‍പ്  വരെ…നിന്റെയൊരു കോള്‍…

ഇത്രയൊക്കെ   വെറുക്കാന്‍  നിന്നോട്  ഞാന്‍ ചെയ്ത തെറ്റെന്താണ്… നിന്നോട്  കുഞ്ഞിനെ വേണമെന്നു ഞാന്‍  ആവശ്യപെട്ടോ…  കഴിയുന്ന വിധത്തില്‍  ആശ്വസിപ്പിക്കാന്‍ അല്ലെ ശ്രമിച്ചിട്ടുള്ളു….  ചികിത്സ തുടരാമെന്നു   പറഞ്ഞിട്ടും  സമ്മതിക്കാതെ  ഇരുന്നത്  നീ ആണ്… ജോലിത്തിരക്ക്  കൊണ്ട്  ഞാന്‍ ചെയ്തതൊക്കെ  നിനക്കു  അവഗണനയായി്‌….. നിന്റെ  മനസ്സില്‍  നീ  നിറമുള്ള കഥകള്‍  ചിന്തിച്ചു കൂട്ടി…

 എന്നിട്ട്   അവസാന  നമ്മുടെ ജീവിതം  ഉത്തരമില്ലാത്ത സമസ്യയാക്കി…  ഒരു  ആയുസിലേക്ക്  ജീവനോടെ  ദഹിപ്പിക്കുന്ന  ചിതയും… 

     മോളേ…  നിന്നിലേക്ക്  മടങ്ങാനാവാത്ത  വിധം നീ തന്നെ  എന്നെ ചങ്ങലയില്‍ തളച്ചു…  ഇനിയും ഞാനെന്ത്  വേണം… നീ  കരുതുന്ന പോലെ  ഈ നിമിഷം  വരെയും മാലുവിനെ  കാണാന്‍  എനിക്കു പറ്റിയിട്ടില്ല..  നാളെ മുതല്‍  എന്റെ  അവസ്ഥ  എന്തായിരിക്കും എന്നു  പറയാനും  കഴിയില്ല..  മാലു  എപ്പോഴും  വിളിക്കും.. ഞാന്‍  എന്തെങ്കിലും   പറഞ്ഞു പെട്ടെന്ന്  ഫോണ്‍ വെയ്ക്കും.. നാളെ മുതല്‍  അത്  പറ്റില്ലല്ലോ…  ഇന്ന് കൂടിയെ  എനിക്കു നിന്നോട്   ഇത്രയും സ്വാതന്ത്രമായി  സംസാരിക്കാന്‍ കഴിയൂ…  അതുകൊണ്ട്  ആണ്  വന്നത്… ഇത്രയെങ്കിലും  പറഞ്ഞില്ലെങ്കില്‍  എനിക്കു സമാധാനം  കിട്ടില്ല..

 നാളെ മുതല്‍ ഞാന്‍ മറ്റൊരു  മനുഷ്യനാണ്..എന്നെ  വിശ്വസിച്ചു  വരുന്ന  മാലുവിന് വേണ്ടി  മാറണം    , ജീവിക്കണം…  നീ  ഇനി എന്റെ  മുന്നില്‍ വരരുത്‌  പാറു… എന്നെ പിന്നിലേക്ക്  വിളിക്കരുത്…. ”

ഇത്രയും പറഞ്ഞു തിരിഞ്ഞു  പോലും നോക്കാതെ  ഇരുളിലേക്ക്  മറയുന്ന  ആ രൂപത്തെ നോക്കി  ഉള്ളില്‍  മറഞ്ഞിരുന്ന  ആ പെരുമഴ പെയ്തു തുടങ്ങിയിരുന്നു … ഇനി ഒരിക്കലും   അവസാനിക്കാതെ…   

 ഉറക്കം  വരാത്ത  കണ്ണുകളെ  പൂട്ടി കെട്ടി  പഴയ ഓര്‍മ്മകളുടെ   സുവര്‍ണ്ണ കാലത്തൂടെ വെറുതെ  മനസ്സിനെ പായിക്കാന്‍ ശ്രമിച്ചു….

                      എത്രയൊക്കെ  ശ്രമിച്ചിട്ടും  ഉണ്ണിയേട്ടനെ  മറക്കാന്‍ കഴിയുന്നില്ല.. ഇനി  അങ്ങോട്ടും  അതിന് കഴിയുമെന്നും  തോന്നുന്നില്ല.. തോരാതെ പെയ്യുന്ന  മഴ പോലെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു …   ആ കിടപ്പ്  എഴുന്നേറ്റില്ല.. നേരം ഇരുട്ടി വെളുത്തു… നെഞ്ചിടിപ്പ്  വര്‍ദ്ധിച്ചു… ഒരുവേള  അവിടേയ്ക്ക്  ഓടി പോയി കല്യാണം  നിര്‍ത്തിയാലോന്നും ചിന്തിച്ചു.. അടുത്ത നിമിഷം  ആ പൊട്ടത്തരത്തെ  ഓര്‍ത്തു കരഞ്ഞു… ഇനി  ഒന്നും .ചിന്തിച്ചിട്ടു കാര്യമില്ല..  എല്ലാം തന്റെ  തെറ്റാണ്.. ഉണ്ണിയേട്ടനെ  മനസ്സിലാക്കാന്‍ ശ്രമിച്ചില്ല… വീട്ടില്‍  നിന്നും മാറാന്‍ പോയ മാലുവിനെയും  മാറി താമസിക്കാന്‍  അനുവദിച്ചില്ല….  അവളുടെ  ആശ്വാസവാക്കുകളില്‍  മാത്രം അഭയം കണ്ടു….  മാലു  ഉണ്ണിയേട്ടനോട്  അടുത്തു  ഇടപഴകിയതൊക്കെ  മറ്റൊരു  കണ്ണിലൂടെ കണ്ടു..  അവര്‍  ഒന്നിച്ചു പോകാന്‍  അവസരങ്ങള്‍ ഉണ്ടാക്കി… ഉണ്ണിയേട്ടന്റെ  ബന്ധുക്കളുടെ  വാക്കുകള്‍ക്ക്  അനാവശ്യമായ  ശ്രദ്ധ കൊടുത്തു…  കൈവിട്ടു കളഞ്ഞത്  എത്ര മാത്രം വിലപെട്ടതായിരുന്നു  എന്ന ചിന്ത  എന്നെ നിരാശയുടെ  ചിതയില്‍ എരിച്ചു…  മുഹൂര്‍ത്തസമയം കഴിഞ്ഞതും  തളര്‍ന്നു പോയി..  ആ  ദിവസം  കിടക്കയില്‍ നിന്നും  എഴുന്നേല്‍ക്കുകയോ വെള്ളം പോലും കുടിക്കുകയോ ചെയ്തില്ല..  അച്ഛന്‍ ഇടയ്ക്കിടെ   വന്നു  വാതില്‍ പടിയില്‍ നിന്നും നോക്കി പോയി…

             കരഞ്ഞു കരഞ്ഞു  എപ്പോഴോ  ഉറങ്ങി..  അടുത്ത ദിവസം  ഉണരുമ്പോള്‍  കഴിഞ്ഞതിനെ  പറ്റി  ഓര്‍ത്തു വിഷമിക്കരുതെന്ന്  തീരുമാനിച്ചിരുന്നു….   എല്ലാം  എന്റെ തന്നെ  തീരുമാനങ്ങളും  ആഗ്രഹങ്ങളും  ആയിരുന്നു … ഉണ്ണിയേട്ടനും  മാലുവും സന്തോഷമായി  കഴിയട്ടെ … എത്രയൊക്കെ  സ്നേഹത്തിന്  നടുവിലും ഒരു കുഞ്ഞില്ലാത്തത്  ഒരു പോരായ്മ   തന്നെയാണ്…  നാളെ ഒരു  സമയത്ത് ഉണ്ണിയേട്ടന്  ബാധ്യതയായി തോന്നിയാല്‍ സഹിക്കാന്‍   കഴിയില്ല.. ഇപ്പോള്‍  ആണെങ്കില്‍   താനെന്ന നല്ലയൊരു  ചിത്രം   ഉണ്ണിയേട്ടന്റെ  ഉള്ളിലുണ്ട്…

ഒന്നും സംഭവിക്കാത്തത് പോലെ  നേരെ  അടുക്കളയില്‍  ചെന്നു   ജോലികള്‍ തുടങ്ങി.. ഇന്നലെയും  ഓഫീസില്‍  പോയില്ല.. ഇന്നെങ്കിലും പോകണം…

   ജോലികള്‍  തീര്‍ത്തു  കുളിച്ചു റെഡിയായി  വരുമ്പോള്‍  അച്ഛന്‍  എന്നെ  തന്നെ   നോക്കി  നില്‍ക്കുന്നുണ്ടായിരുന്നു….  അച്ഛന്  നല്ലരൊ പുഞ്ചിരി  കൊടുത്തു  ഡ്രസുമാറി  ഒരുങ്ങി  ഓഫീസില്‍  പോകാനിറങ്ങി…

       ” മോളേ…  ”

”  അച്ഛന്‍  വിഷമിക്കേണ്ട .. ഞാന്‍  എല്ലാം  മറക്കാന്‍    ശ്രമിക്കുകയാണ്…..  എല്ലാം  നല്ലതിനാകും  അച്ഛാ…  നമ്മള്‍  ആര്‍ക്കും  ബാധ്യത ആകില്ലല്ലോ..”’

.ഓഫീസിലേക്ക്  ഓടി  കയറുമ്പോള്‍  പതിവില്ലാതെ  പല  കണ്ണുകളും  തന്നിലേക്ക് എത്തുന്നത്  അറിഞ്ഞെങ്കിലും കണ്ടഭാവം  നടിച്ചില്ല.. ഓഫീസിലെ   പലര്‍ക്കും  തന്റെ  കാര്യങ്ങള്‍  അറിയാം..  ഇനി  ഇത്തരം  ഒരുപാട് നോട്ടങ്ങളെയും  ചോദ്യങ്ങളെയും നേരിട്ടാലെ  ജീവിതം മുന്നോട്ട്  പോകൂ  എന്ന്  ഇതിനോടകം  മനസ്സിലാക്കിയിരുന്നു….

   വൈകുന്നേരം വരെ  ഓഫീസില്‍  ചിലവഴിച്ചു  നേരെ  വീട്ടിലേക്ക്  പോയി.. പോകുന്ന വഴിയില്‍   ഉണ്ണിയേട്ടന്റെ  വീടിന്  സമീപത്തു കൂടിയാണ്  അന്ന് പോയത്… അവിടെ  വീട്  അടഞ്ഞു കിടന്നിരുന്നു… മുന്‍പ്  ഒരു കിളിക്കൂട് പോലെ  സുന്ദരമായിരുന്നു  അത്….

   ദിവസങ്ങള്‍ വേഗം  പോയി കൊണ്ടിരുന്നു …..  ഇടയ്ക്കിടെ  ഉള്ള ഓര്‍മ്മകളുടെ  തിരതള്ളല്‍  ഒഴിച്ചാല്‍  സാഹചര്യങ്ങളുമായി പൊരുത്തപെട്ടു തുടങ്ങി….  മറ്റു കാര്യങ്ങളിലേക്ക്  ചിന്ത  പോകാതെ ഇരിക്കാന്‍  ശ്രദ്ധിച്ചു… വിവാഹ ശേഷം  ഒരു തവണ പോലും മാലു വിളിച്ചില്ലെല്ലോന്ന്  ആലോചിച്ചു …  എല്ലാവര്‍ക്കും   അവരവരുടെ   ജീവിതമല്ലേ  വലുത്..   ഒഴുക്കിനൊപ്പം  നീന്തുക തന്നെ…

 അച്ഛന്‍ ഇടയ്ക്ക്   ചില കല്യാണകാര്യങ്ങള്‍   സൂചിപ്പിച്ചെങ്കീലും  എനിക്കു വേണ്ടെന്നു ഉറപ്പിച്ചു  പറഞ്ഞു..  തന്റെ  കാലശേഷം  തനിച്ചായി പോകുന്ന  മകളെ ഓര്‍ത്തു  ഒരുപാട്  സങ്കടം  പറഞ്ഞു.. അതൊക്കെ  ഓര്‍ത്തു  തനിക്കും വിഷമം ഉണ്ടെങ്കിലും   ഇനി  അത്തരത്തില്‍  ഒരു  ജീവിതത്തെ പറ്റി ആലോചിക്കാനെ  വയ്യ..

                     പകലും രാത്രിയുമായി  മുന്നോട്ട് പോയ ദിവസങ്ങള്‍   ജീവിതത്തിലും കറുപ്പും വെളുപ്പും സമ്മാനിച്ചു…..    ജീവിതത്തിലെ  കറുത്ത അധ്യായമൊക്കെ  മറന്നു  മുന്നോട്ട് പോകുമ്പോഴാണ്  അവരെ  കണ്ടത്….

 ഓഫീസില്‍  നിന്നും  വരുന്ന വഴി  മാര്‍ക്കറ്റില്‍  കയറി  സാധനങ്ങള്‍   വാങ്ങിയപ്പോഴാണ്  പരിചയമുള്ള  ഒരു മുഖം  മുന്നില്‍ വന്നത്..

ഒരു നിമിഷം  ഞാനും  അവരും  ആലോചിച്ചു… എനിക്കും  അവരെ  എവിടെയാ  കണ്ടതെന്ന് ഓര്‍മ്മ കിട്ടിയില്ല…

” ഊര്‍മ്മിളാ ദേവിയല്ലേ….”

     ”  അതേ…  എനിക്കു  ഓര്‍മ്മ കിട്ടുന്നില്ല.. ”

 ”  ഞാന്‍ ഇന്ദു..  ഊര്‍മ്മിള  വന്നിരുന്ന  ഹോസ്പിറ്റലിലെ  നഴ്സാണ്….  ” പെട്ടെന്ന്  എന്റെ  മുഖം മങ്ങി.. അവര്‍   അത് ശ്രദ്ധിച്ചുന്ന്  തോന്നുന്നു.. ഹോസ്പിറ്റലില്‍  ചെല്ലാത്തത്  എന്താണേന്ന്     ചോദിക്കാന്‍ ആയിരിക്കും   ..  അവരോട്   എന്തു പറയും ….  ഇനി  എനിക്ക്  അതിന്റെ  ആവശ്യമില്ലെന്നോ.. ഭര്‍ത്താവ്  വേറേ കെട്ടിയെന്നോ…  പലതരത്തില്‍  ചിന്തകള്‍  പോയി…

  ”  തിരക്കില്‍  നിന്നും  അങ്ങോട്ടു  മാറി  നിന്നാലോ.. ”   കൈയ്യില്‍ പിടിച്ചു  കൊണ്ടാണ്  അവര്‍ ചോദിച്ചത്..

” ഇന്ദു  സാധനങ്ങള്‍  വാങ്ങാനുണ്ടെങ്കില്‍   വാങ്ങി  വരു.. ഞാന്‍ വെയ്റ്റ് ചെയ്യാം.. ” എങ്ങനെയെങ്കിലും  അവരുടെ  മുന്നില്‍ നിന്നുഃ ഓടി രക്ഷപെട്ടാല്‍ മതിയെന്നു  കരുതി ഞാന്‍  പറഞ്ഞു..

 ”ഞാന്‍  എല്ലാം വാങ്ങി.. ഊര്‍മ്മിള വരൂ….”

 അവരില്‍  നിന്നും   രക്ഷപെട്ടു പോകാന്‍ കഴിയില്ലെന്നു  മനസ്സിലാക്കി    അനുസരണയോടെ   അവരോടോപ്പം  നടന്നു..  അടുത്തു  കണ്ട ഒരു റെസ്റ്റൊറന്‍റിലേക്കാണ്  അവര്‍ പോയത്..    അവിടെ  ഫാമിലി  റൂമില്‍ കയറി  രണ്ടു ചായയും ഓര്‍ഡര്‍ ചെയ്തു  ഞങ്ങള്‍  മുഖത്തോട്  മുഖം  നോക്കി ഇരുന്നു..

”  ഞാന്‍ നിങ്ങള്‍  താമസിക്കുന്നിടത്ത്  അന്വേഷിച്ചു  വന്നിരുന്നു …തന്നിരുന്ന നമ്പരിലും  വിളിച്ചു…   ആ  വീട്   പൂട്ടി കിടക്കുകയായിരുന്നു…  അത്  വില്‍ക്കാന്‍  ഇട്ടേക്കുകയാണേന്ന്  അയലത്തുകാരന്‍  പറഞ്ഞു.. ഫോണില്‍   വിളിച്ചപ്പോള്‍  കിട്ടിയതുമില്ല.. ” അവര്‍ പറഞ്ഞു തുടങ്ങി..

ആ  വീട്  ഉണ്ണിയേട്ടന്‍  വില്‍ക്കാന്‍  പോകുകയാണെന്ന  വിവരം ചെറിയ നൊമ്പരം  ഉണര്‍ത്തി… എന്തെല്ലാം  സ്വപ്നങ്ങളോടെ  വാങ്ങിയ   വീടായിരുന്നു .. ചുറ്റും മരങ്ങളും തണലൂമായി  ഉണ്ണിയേട്ടന്  ഒരുപാട്  ഇഷ്ടമായ   വീട്… 

 അതൊടൊപ്പം  ഇവര്‍ എന്തിനു  എന്നെ തിരക്കി  വരണം  എന്ന ചിന്തയും  ഉണര്‍ന്നു…

” ഇന്ദൂ  എന്തിനാണ് എന്നെ തിരഞ്ഞു  വന്നത് ”  ആകാംക്ഷയോടെ ആണ്  ഞാന്‍  ചോദിച്ചത്….

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!