Skip to content

പുനർജ്ജന്മം ഭാഗം 4

  • by
പുനർജ്ജന്മം Malayalam novel

“അമ്മു… അമ്മു അറിഞ്ഞുവോ, വല്യമ്മാമ കിച്ചനെ ദൂരേ ഒരിടത്തു കളരി പഠിക്കാൻ ആക്കാ”
“എവിടെ? ആരു പറഞ്ഞു കിച്ചനോട് ഇത്? ”
“വല്യമ്മാമ തന്ന്യാ പറഞ്ഞെ. കിച്ചനോട് ഇത് പറയുമ്പോൾ കിച്ചന്റെ അമ്മയും ഉണ്ടാർന്നൂല്ലോ. കളരി മാത്രല്ലാട്ടോ അമ്മു കളരി ചികിത്സയും പടിപ്പിക്കുംത്രെ ”
“മ്മ്. അങ്ങനെ ആവുമ്പോൾ അവിടെ നിൽക്കേണ്ടി വരില്ല്യേ? ”
“ഉവ്വ് ”
“അപ്പൊ എങ്ങിനെയാ നമ്മൾ കാണാ? ”
“മ്മ്. നിക്ക് ഇഷ്ടം ഇണ്ടായിട്ടല്ല, ന്റെ അമ്മേം അമ്മുനേം വിട്ടു പോകാൻ. പോയില്യച്ചാൽ അമ്മുന്റെ അച്ഛ, ന്റെ വല്യമ്മാമ ന്നെ തല്ലില്ല്യേ? ”
അമ്മു ഒന്നും മിണ്ടാണ്ട് മുഖം താഴ്ത്തി നിന്നു. അവൾക്കു നന്നേ സങ്കടം ഇണ്ട് അവൻ പോകുന്നതിൽ. പക്ഷെ എന്ത് ചെയ്യാനാ, അവളുടെ അച്ഛയുടെ സ്വഭാവം അവൾക്കു നന്നായി അറിയാം.
“അമ്മു സങ്കടപെടണ്ടാട്ടോ കിച്ചൻ പഠിച്ചു വല്യ കുട്ടി ആയി വേഗം വരാംട്ടോ ന്റെ അമ്മുന്റെ അടുത്തേക്ക്”
“മ്മ് ”
അമ്മുവുമായി സംസാരിച്ചു നിൽക്കുമ്പോഴാ ഉമ്മറത്ത് വല്യമ്മാമയുടെ ഗർജനം
“കഴിഞ്ഞില്ല്യേ ഇതുവരെ ഒരുക്കം? എത്ര നേരായി നാം കാത്തിരിക്കുന്നു? പെങ്കുട്ട്യോൾക്ക് പോകും ഉണ്ടാവില്യ ഇത്ര ഒരുക്കം . നാഴിക ഒന്ന് കഴിഞ്ഞിരിക്കുണു ഒരുങ്ങാൻ കയറിയിട്ട്. ”
“ദേ വരുന്നു വല്യമ്മാമേ, ”
അകത്തു നിന്നു കിച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു. ശേഷം അവൻ പെട്ടെന്ന് തയാറായി മുൻവശം എത്തി.
അമ്മയോടും, സാവിത്രിയോടും, അമ്മുനോടും ഒക്കെ യാത്ര പറഞ്ഞു കിച്ചൻ വല്യമ്മാമക്കൊപ്പം ഇറങ്ങി.
യാത്രയിൽ ഉടനീളം വല്യമ്മാമേടെ വക ഉപദേശവും ശകാരവും ആയിരുന്നു.
സന്ധ്യയോടു കൂടി അവർ മേൽപ്പത്തൂർ മനയിൽ എത്തി. അവിടെ ആവുമ്പോൾ വേദങ്ങൾ മാത്രല്ല അല്പം കളരിയും, ആയുർവേദ ചികിത്സയും ഒക്കെ പഠിപ്പിക്കും. അതുകൊണ്ട് തന്നെയാണ് അദ്ദേഹം അനന്തിരവനെ വിദ്യാഭ്യാസത്തിനു ഇവിടെ കൊണ്ട് വിടാൻ തീരുമാനിച്ചതും.
അവിടുത്തെ പ്രധാന ഗുരുവായ മേല്പത്തൂരിനോട് കാര്യങ്ങൾ ധരിപ്പിച്ചു കിച്ചനെ ഏല്പിച്ച ശേഷം അദ്ദേഹം മടങ്ങാൻ തയാറെടുക്കുമ്പോഴാ കിച്ചന്റെ ചോദ്യം
“നമ്മൾ അല്പം മുൻപ് എത്തിയതല്ലേ ഉള്ളു വല്യമ്മാമേ? കിച്ചനെ ഒന്നും അഭ്യസിപ്പിച്ചില്ല്യല്ലോ ഇവർ. ന്നിട്ട് ഉടനെ തന്നെ മടങ്ങാണോ നമ്മൾ? ”
“ഉവ്വ്. മടങ്ങാ,
നമ്മൾ ഒരുമിച്ചല്ല മടക്കം. നാം മാത്രം. മനസ്സിലായോ ഉണ്ണിക്കു? ”
“വല്യമ്മാമ ഇല്ല്യാണ്ട് കിച്ചൻ ഒറ്റയ്ക്ക് നിൽക്കില്യ ഇവിടെ. ഇല്യാച്ചാൽ കിച്ചന്റെ അമ്മേ കൂടെ കൂട്ടികൊണ്ട് വരൂ വല്യമ്മാമേ. ആരും ഇല്ല്യാണ്ട് കിച്ചൻ തനിയെ നിൽക്കില്യ ഇവിടെ. ”
“ഹയ്യ് അമ്മേ മാത്രാക്കണ്ട, കോലോത്തു രണ്ടു പെൺകുട്ട്യോൾ ഉണ്ടെല്ലോ അവരെ കൂടെ കൂട്ടാം. പിന്നെ ആ കാര്യസ്ഥൻ നാരായണനെ കൂടെ ആയാലോ?. ഓരോരോ ദൂർശാഠ്യങ്ങളെ…
മുന്നിൽ നിന്നു മാറാ, നാം ഇറങ്ങട്ടെ. നിന്റെ കുട്ടിക്കളി കേട്ടു നിന്നാൽ നാം അസമയത്താവും കോലോത്തു എത്താ ”
വല്യമ്മാമേടെ വാക്കുകൾ കിച്ചന് സങ്കടമുണ്ടാക്കി. അവൻ കരുതിയിരുന്നത് തന്റെ കൂടെ അദ്ദേഹവും നിൽക്കുമെന്നാണ്. ജനിച്ചു ഈ നാൾ വരെയും അവൻ അവന്റെ അമ്മയെയും ആ കോവിലകവും വിട്ടു നിന്നിട്ടില്ല. അവന് അത് ചിന്ദിക്കാൻ പോലും കഴിയില്ല ആരും ഇല്ലാണ്ട് അന്യദേശത്തു പാർക്കുക എന്നത്. അവന്റെ ലോകം എന്ന് പറയുന്നത് തന്നെ ആ കോവിലകവും അവന്റെ അമ്മയും അമ്മു ഉം സാവിത്രികുട്ടിയുമൊക്കെയാണ്.
കിച്ചനെ അവിടെ ഏൽപ്പിച്ചു വല്യമ്മാമ മടങ്ങി. അദ്ദേഹം തിരികെ കോവിലകത്തു എത്തിയതും കിച്ചന്റെ അമ്മ അടുത്തേക്ക് വന്നു മകന്റെ വിശേഷങ്ങൾ അറിയാനായി,
“ഏട്ടാ… ”
“മ്മ്? എന്താ? ”
“കിച്ചന് മടിയൊന്നും ഉണ്ടാരുന്നില്ലല്ലോല്ലേ? ന്റെ കുട്ടി ഇതുവരെ ന്നെ വിട്ടു നിന്നിട്ടില്ല്യ ”
“നിന്റെ കുട്ട്യേ പോലെ തന്നെ അവിടെ വേറെയും കുട്ട്യോൾ ഉണ്ട്. അവരൊക്കെ നിൽക്കുന്നില്ല്യേ? അപ്പൊ നിന്റെ കുട്ടിക്കും നിൽക്കാം ”
ഏട്ടന്റെ മറുപടി കേട്ട ശേഷം ഗായത്രി അന്തർജ്ജനം ഒന്നും മിണ്ടിയില്ല. അവർക്കൊപ്പം സാവിത്രിയും അമ്മു ഉം ഉണ്ടായിരുന്നു.
എന്നാൽ മേൽപ്പത്തൂർ മനയിലാട്ടെ, കിച്ചൻ കഴിവതും മറ്റുള്ളവരിൽ നിന്നു ഒറ്റപ്പെട്ടു ഇരിക്കാൻ ആണ് ആഗ്രഹിച്ചത്. ഗുരുജി അവനെ അടുത്തേക്ക് വിളിച്ചു മറ്റുള്ള കുട്ടികൾക്ക് പരിജയടുത്തി. എന്നിട്ട് അവനോടു പറഞ്ഞു,
” ഇവരൊക്കെ ഉണ്ണീടെ സുഹൃത്തുക്കൾ ആണ്. ഉണ്ണിയെ പോലെ തന്നെ വിദ്യ അഭ്യസിക്കാൻ വന്നവർ. ഇന്ന് മുതൽ ഉണ്ണിയും അവരിൽ ഒരാളായി അവരോടൊപ്പം ഉണ്ടാവണം. ഒക്കെ കൃത്യമായും വെടിപ്പായും അഭ്യസിച്ചാൽ ഉണ്ണിക്കു എത്രയും വേഗം കോലോത്തെക്കു മടങ്ങാല്ലോ. അമ്മയോടൊപ്പം കഴിയാല്ലോ ”
“മ്മ് ”
“ഇന്നത്തെ വന്ദനം കിച്ചൻ ചൊല്ലട്ടെ. എല്ലാപേരും ആനുകാരിക്ക്യ ”
“മ്മ് ”
കിച്ചൻ സമ്മതം മൂളി
“ഓം ധ്യേയ സാദാ സവിതൃമണ്ഡല മധ്യവർത്തി
നാരായണ സരസിജ സൻസംഇവിഷ്ട
കേയൂരവാന മകരകുണ്ഡലവാന കിരീടി
ഹാരി ഹിരണ്മയ വാ പുതൃത്ശംഖചക്ര “

ദിവസങ്ങൾ കടന്നു, കിച്ചൻ അവിടവുമായി ഇഴുകി ചേർന്ന് തുടങ്ങി. അവന് പുതിയ കൂട്ടുകാരെ കിട്ടി. അവരുമായി നല്ല സൗഹൃദത്തിലായി. പഠനത്തിന്റെ ഇടവേളകളിൽ സംഗീതവും കാവ്യങ്ങളുംഒക്കെ ആയി അവൻ അവരുടെയൊക്കെ പ്രിയങ്കരനായി.
കിച്ചന്റെ വാക്കുകളിലൂടെ അവന്റെ കോവിലകവും, അമ്മയും, അമ്മുവും, സാവിത്രികുട്ടിയെയും ഒക്കെ അവർക്കു പരിചിതമായി. ഗുരുനാഥനും അവൻ പ്രിയപ്പെട്ട ശിഷ്യനായി. അവന്റെ കുട്ടിത്വം മാറാത്ത പ്രാകൃതം ആണ് അവൻ എല്ലാപേരുടെയും മനസ്സിൽ ഇടംനേടാനുള്ള കാരണവും.
എന്നാൽ കോലോത്തെ സ്ഥിതി നേരെ മറിച്ചാർന്നു. ഓരോ ദിവസങ്ങളും അവൾക്കു തള്ളിനീക്കാൻ പാടായിരുന്നു. അവൾ ചിന്തിച്ചു,
“കിച്ചൻ കോലോത്തുന്നു പോകുമ്പോൾ 16 ആർന്നു പ്രായം. ഇപ്പോൾ ചിലപ്പോൾ അവൻ കുറച്ചുകൂടെ വലുതായിട്ടുണ്ടാവും. വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു വരുമ്പോൾ തന്നോട് പഴയതു പോലെ കൂട്ട് കൂടുമോ? ആ പഴയ ഇഷ്ടം ഇണ്ടാവോ? ”
അമ്മു തല പുകഞ്ഞാലോചിച്ചു. എത്രയൊക്കെ ആലോചിച്ചിട്ടും അവൾക്കു ഒരു ഉത്തരം കിട്ടിയില്ല. അപ്പോഴാണ് ഉമ്മറത്ത് വല്യമ്മാമയും കിച്ചന്റെ അമ്മയുടെയും സംസാരം കേട്ടത്.
“ഏട്ടാ… ഇക്ക് കിച്ചനെ ഒന്ന് കാണാൻ മോഹണ്ട്. ഏട്ടൻ എന്നെ അത്രടംവരെ ഒന്ന് കൊണ്ട് പോകാമോ, ന്റെ കുട്ട്യേ കണ്ടിട്ട് എത്ര നാളായി ”
“എന്തിനെ? അതിന്റെ ആവശ്യമില്ല്യ. പഠിപ്പൊക്കെ പൂർത്തിയാകുമ്പോൾ അയാൾ ഇങ്ങട് മടങ്ങിയെത്തിക്കോളും. അപ്പൊ കാണാം. ഇപ്പോൾ ഏതായാലും പോകേണ്ട. ഗായത്രിക്ക് മനസ്സിലായോ നാം പറഞ്ഞതു ”
“ഉവ്വ് ”
ഗായത്രി മനസ്സില്ലാമനസ്സോടെ സമ്മദം മൂളി.
കിച്ചൻ പോയിട്ട് വർഷം നാലായി. വിദ്യാഭ്യാസം പൂർത്തിയാക്കി കിച്ചൻ തറവാട്ടിലേക്ക് മടങ്ങാൻ നേരായി. അവിടെ അവന് ഒരു ഉറ്റ സുഹൃത്തുണ്ട് ഹരിനാരായണൻ. ഹരി എന്ന് വിളിക്കും. സുഹൃത്തുക്കളിൽ വെച്ചു അവന് ഏറ്റവും പ്രിയപ്പെട്ടവൻ ആണ് ഹരി. ഹരിക്കു സംഗീതത്തിൽ നല്ല കമ്പം ഉണ്ട്. അവൻ എപ്പോഴും കിച്ചനോട് പാടാൻ ആവശ്യപ്പെടും ഒഴിവു സമയത്തു
“കിച്ചാ, നമുക്ക് തന്റെ സ്വരമാധുര്യം നന്നേ ബോധിച്ചിരിക്കുന്നു. അതുകൊണ്ടാട്ടോ ഇടയ്ക്കിടെ പാടാൻ ആവശ്യപ്പെടുന്നതും. തനിക്കു വിരോധമില്ല്യല്ലോ ല്ല്യേ? ”
“എയ് നിക്ക് ന്തു വിരോധാ ഹരി? സംഗീതം അല്ലേ അത് പകർന്നു നൽകുംതോറും കൂടി കൂടി വരുന്ന ഒരു പ്രതിഭാസം ല്ല്യേ? ആ അനന്ത സാഗരത്തിൽ മുങ്ങി ഒരു കൈക്കുമ്പിൾ ജലമെന്ന പോലെ ല്ല്യേ ന്നിലെ സംഗീതവും. അത് എത്ര ഞാൻ പകർന്നു നല്കുന്നുവോ അത്രത്തോളം പ്രാവശ്യം നമുക്ക് വീണ്ടും വീണ്ടും കോരിയെടുക്കലോ ”
“ഹയ്യ്… കേമായിരിക്കുന്നു ഉപമ. ന്നാ ഒരു കാര്യം ചെയ്യാ നമ്മുടെ സുഹൃത്തു. നമുക്കും മറ്റു സുഹൃത്തുക്കൾക്കും വേണ്ടി ഒരു കൃതി അങ്ങട് പാടാ ”
“ആയ്ക്കോട്ടെ
“എന്ന തവം സൈദനെ യശോദാ
ഇംകും നിറയ് പരബ്രഹ്മം അമ്മ എൻട്രഴൈക്കു
എന്ന തവം സൈദനെ
ഈരേഴു ഭുവനങ്ങൾ പടൈതവനെ
കയ്യിലേന്തി സീരാട്ടി പാലൂട്ടി താലാട്ട നീ
എന്ന തവം സൈദനെ
ബിരമനും ഇന്ദിരനും മനതിൽ പോരാമൈ കൊള്ള
ഉരലിൽ കെട്ടി വായ് പൊത്തി കെഞ്ചാവെയ്‌തായി തായേ
സനകാടിയാർത്തവ യോഗം സൈദ്
വരുന്തി സാടിതതൈ പുനിതമാതെ എലിതിൽപേര
എന്ന തവം സൈദനെ യശോദാ
എന്ന തവം സൈദനെ “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!