Skip to content

രക്തരക്ഷസ്സ് – ഭാഗം 9

രക്തരക്ഷസ്സ് Novel

ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം.

മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്.

ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി.

കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ.

ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി.

എന്നാൽ അഭിയുടെ ചിന്ത തലേന്ന് കേട്ട അശരീരിയിൽ തന്നെ വട്ടം കറങ്ങി.

കൃഷ്ണ മേനോൻ അദ്ദേഹം ഇല്ലേ. ആഗതൻ കുമാരനെ നോക്കി. ഊവ്വ്.കയറി വരൂ.

മൂവരും അകത്തേക്ക് കയറി.ആരാ കുമാരാ എന്ന ചോദ്യവുമായി കൃഷ്ണ മേനോൻ അപ്പോഴേക്കും റൂമിൽ നിന്നും പുറത്തേക്ക് വന്നു.

നമസ്കാരം,വിശേഷങ്ങൾ അറിഞ്ഞു വരാൻ തക്ക സാഹചര്യം അല്ലാത്തതിനാലാണ് വരാതിരുന്നത്. ആഗതൻ കൃഷ്ണ മേനോനോടായി പറഞ്ഞു.

ഹാ എല്ലാം കഴിഞ്ഞു.ന്റെ ഒരു ഭാഗം നഷ്ട്ടമായി.ഇരിക്കൂ.അയാൾ സെറ്റിയിലേക്ക് കൈ ചൂണ്ടി.

മ്മ്മ്.ഞാൻ ആരാണ് എന്ന സംശയം എല്ലാവരിലും ഉണ്ട് ല്ലേ.എനിക്ക് നിങ്ങളെ എല്ലാവരെയും അറിയുന്ന സ്ഥിതിക്ക് ഞാൻ എന്നെ പരിചയപ്പെടുത്താം.

ഞാൻ ഉണ്ണി.ഉണ്ണീന്ന് പറയുമ്പോൾ അത് പേരല്ല.വിളിപ്പേരാണ് ചിലർ രുദ്രൻ എന്നും വിളിക്കും.ഹാ താനും ഒരുണ്ണി ആണ് ല്ല്യേ.

അഭിക്ക് അത്ഭുതം അടക്കാൻ സാധിച്ചില്ല.അയാൾ അർദ്ധശങ്കയോടെ തല കുലുക്കി.

ആ അപ്പോൾ പറഞ്ഞു വന്നത്.ശരിയായ പേര് രുദ്ര ശങ്കരൻ.

രുദ്ര ശങ്കരൻ,ഉണ്ണിയെന്ന രുദ്ര ശങ്കരൻ.ആർക്കും ആ പേര് മുൻപെവിടെയും കേട്ടതായി ഓർമ്മയിൽ വന്നില്ല.

ഹേ.ആലോചിച്ചു തല പെരുക്കേണ്ട. നിങ്ങൾക്ക് എന്നെ അറിയില്ല.ഈ പേര് പോലും.

പക്ഷേ.എന്റെ അച്ഛനെ പറഞ്ഞാൽ അറിയും.ശങ്കര നാരായണ തന്ത്രി.
ഇടി വെട്ടിയത് പോലെ കൃഷ്ണ മേനോൻ ചാടിയെഴുന്നേറ്റു.

അഭിയും കുമാരനും സമാന അവസ്ഥയിൽ തന്നെയായിരുന്നു.

കാളകെട്ടിയിലെ മഹാമാന്ത്രികന്റെ മകൻ,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല്യാ.

തൊഴുതു കൊണ്ട് ആ കാലിലേക്ക് സാഷ്ട്ടാംഗം പ്രണമിച്ചു കൃഷ്ണ മേനോൻ.

ഹേ.എന്താണിത്.എന്നേക്കാൾ എത്രയോ മൂത്ത അങ്ങ് എന്റെ കാല് പിടിക്കുകയെ ശിവ ശിവ.

എഴുന്നേൽക്കൂ.ആദി അയാളെ പിടിച്ചെഴുന്നേല്പിച്ചു.

രക്ഷിക്കണം ഞങ്ങളെ രക്ഷിക്കണം.തന്ത്രിയദ്ദേഹം പറഞ്ഞിരുന്നു ഉണ്ണിത്തിരുമേനിക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കൂ എന്ന്.

മ്മ്മ്.നോക്കട്ടെ.ഇയാളാണ് വില്ലൻ ല്ലേ. രുദ്രൻ അഭിയെ നോക്കി.അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു.

അല്ലാ.തിരുമേനിക്ക് കുടിക്കാൻ എന്താ,സംഭാരമോ അതോ പാലോ?കുമാരൻ പെട്ടന്ന് വിഷയം മാറ്റി.

ആ അതിപ്പോ അല്പം ക്ഷീരം ആവാം.ഇളം ചൂടുണ്ടെങ്കിൽ സന്തോഷം.

അമ്മാളൂ കാര്യസ്ഥൻ അകത്തേക്ക് നോക്കി വിളിച്ചു.ലക്ഷ്മിയുടെ പ്രായമുള്ള ഒരു പെൺകുട്ടി വാതിൽക്കൽ വന്നെത്തി നോക്കി.

തിരുമേനിക്ക് കുടിക്കാൻ ഇളം ചൂടിൽ അൽപ്പം പാൽ എടുക്കൂ.അവൾ തല കുലുക്കിക്കൊണ്ട് അകത്തേക്ക് പോയി.

ആരാ അത് രുദ്രൻ കൃഷ്ണ മേനോനെ നോക്കി.അത് മോൾക്ക്‌ ഒരു സഹായത്തിന്,ദേവകിയമ്മ പോയപ്പോൾ…. മറുപടി പറഞ്ഞത് കുമാരനാണ്.

മ്മ്മ്.രുദ്രൻ ഒന്നിരുത്തി മൂളി.എപ്പോൾ മുതലാണ് അവളിവിടെ.

അധികം ആയിട്ടില്ലാ,ഒരു അഞ്ച് ദിവസം കഴിഞ്ഞു.

അഞ്ച്,മ്മ്മ്.അയാൾ കൈവിരൽ മടക്കി എന്തോ കണക്ക് കൂട്ടി.

അപ്പോഴേക്കും വെള്ളോട്ട് മുരടയിൽ പാലുമായി അമ്മാളു അങ്ങോട്ടേക്ക് എത്തി.

പാലിനായി രുദ്രൻ കൈ നീട്ടിയെങ്കിലും അവൾ മുരട അയാളുടെ മുൻപിൽ ഇട്ടിരുന്ന ചെറിയ ടേബിളിൽ വച്ചിട്ട് മാറി നിന്നു.

ചെറിയൊരു ചിരിയോടെ രുദ്രൻ മുരട കൈയ്യിലെടുത്തു.പെട്ടന്ന് അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.

ന്തേ തിരുമേനി.എന്ത് പറ്റി.രുദ്രന്റെ മുഖത്തെ ഗൗരവം കണ്ട കൃഷ്ണ മേനോൻ ചോദിച്ചു.

ഹേ,ഒന്നുല്ല്യ.ഈ ക്ഷീരം തണുത്തതാണല്ലോ.കൃഷ്ണ മേനോൻ അമ്മാളുവിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.

യ്യോ,വല്ല്യമ്പ്രാ ഞാൻ ഇളം ചൂടിൽ തന്നെയാ പാലെടുത്തത്.ദാ ഇപ്പോൾ ചൂടാക്കിയതാണ്.

ഓഹോ.ന്നിട്ട് ഇത് ഇത്ര പെട്ടന്ന് തണുത്തു ല്ലേ.മ്മ്മ് കടന്ന് പോവൂ. മേനോൻ സ്വരം കടുപ്പിച്ചുകൊണ്ട് പാൽ നിറച്ച മുരട കൈയ്യിലെടുത്തു.

പെട്ടന്ന് അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.യ്യോ തിരുമേനി ക്ഷമിക്കണം ഇതിന് ചൂട് ഉണ്ടല്ലോ.

രുദ്രന്റെ നെറ്റി ചുളിഞ്ഞു.അയാൾ മേനോന്റെ കൈയ്യിൽ നിന്നും അത് തിരിച്ചു വാങ്ങി.

ശരിയാണ് മുരടയ്ക്ക് പുറത്ത് ചൂട് അനുഭവപ്പെടുന്നു.അപ്പോൾ ആദ്യം തണുപ്പ് അനുഭവപ്പെട്ടത്.അയാൾ ചിന്തിതനായി.

പെട്ടന്ന് തന്റെ കൈയ്യിൽ വല്ലാതെ ചൂട് അനുഭപ്പെടുന്നത് രുദ്രൻ അറിഞ്ഞു.

മുരട ചുട്ടു പൊള്ളുന്നു.രുദ്രൻ പാത്രത്തിന്റെ ഉള്ളിലേക്ക് നോക്കി.കനത്ത ചൂടിൽ പാൽ തിളച്ചു തുടങ്ങി.

പെട്ടെന്ന് തന്നെ അയാൾ കണ്ണടച്ച് ഒരു കൈ കൊണ്ട് മുരട അടച്ചു പിടിച്ച് വരുണ മന്ത്രം ചൊല്ലി.

നിമിഷ നേരം കൊണ്ട് പാത്രത്തിന്റെ ചൂട് കുറഞ്ഞു.രുദ്രൻ പതിയെ മുരട ചുണ്ടോട് ചേർത്തു.

പക്ഷേ അതിൽ പാൽ ഇല്ലായിരുന്നു.അയാളുടെ കണ്ണുകൾ ചുരുങ്ങി.

കൃഷ്ണ മേനോനും കൂട്ടർക്കും കാര്യങ്ങൾ വ്യക്തമായില്ല.ദാഹമകറ്റും മുൻപുള്ള എന്തോ പതിവ് മന്ത്ര ജപം എന്നേ അവർ കരുതിയുള്ളൂ.

രുദ്രൻ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷ മാലയിൽ കൈ ചേർത്ത് പുറത്തേക്ക് നോക്കി.

പടിപ്പുരയിലിരുന്ന് ഒരു കരിമ്പൂച്ച തന്നെ സൂക്ഷിച്ചു നോക്കുന്നത് അയാൾ കണ്ടു.

ഓഹോ അപ്പോൾ ഇത് നിന്റെ കളിയാണ് ല്ല്യേ.മ്മ്മ്. ആവട്ടെ നമുക്ക് നോക്കാം ആർക്കാണ് ജയമെന്ന്. അയാൾ മനസ്സിൽ പറഞ്ഞു.

പടിപ്പുരയിലിരുന്ന കരിമ്പൂച്ച പൊടുന്നനെ അവിടെ നിന്നും അപ്രക്തിക്ഷമായി.

എന്തേ തിരുമേനി പാൽ കുടിച്ചില്ല്യാ.മേനോൻ ഓർമ്മിപ്പിച്ചു.

ഓ അതോ അതൊരു പൂച്ച കുടിച്ചല്ലോ മേനോൻ അദ്ദേഹം.രുദ്രൻ ചിരിച്ചു കൊണ്ട് മുരട കൈയ്യിലിട്ട് അമ്മാനമാടി.

പൂച്ചയോ മൂവരും ഒരു പോലെയാണ് ചോദിച്ചത്.ആ ഒരു കള്ളിപ്പൂച്ച.പോട്ടെ സാരമില്ല.

നേരം ശ്ശി ആയിരിക്കുന്നു.എനിക്കിനി ഒരാളെക്കൂടി കാണാനുണ്ട്.മേനോൻ അദ്ദേഹം പേടിക്കണ്ട.അവളെ ഞാൻ ബന്ധിക്കും.

തത്കാലം എല്ലാവർക്കും ഓരോ രക്ഷ തരാം.അത് ധരിക്കുക. പ്രത്യേകം ശ്രെദ്ധ വേണം.

രുദ്രൻ കൈയ്യിൽ കരുതിയ രക്ഷ ഓരോരുത്തർക്കും നൽകി.

രജസ്വല ആയിരുന്നതിനാൽ ലക്ഷ്മിക്കുള്ള രക്ഷ അമ്മാളുവിനെ ഏൽപ്പിച്ചു.

താൻ പ്രത്യേകിച്ചു ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.അയാൾ അഭിമന്യുവിനെ നോക്കി.

ആ രക്ഷസ്സ് പലതും പറഞ്ഞു തന്നെ സമീപിക്കും.തന്റെ പ്രീതി പിടിച്ചു പറ്റി തന്നിലൂടെ പകരം വീട്ടാനാണ് അവളുടെ ശ്രമം.സൂക്ഷിക്കുക.

രക്ഷ ഒരു രീതിയിലും അശുദ്ധമാവാനും കൈ മോശം വരാനും പാടില്ല.

ഇതുള്ളപ്പോൾ അവൾക്ക് നിങ്ങളെ ആരെയും ഒന്നും ചെയ്യാൻ സാധിക്കില്ല്യ.

ഏവരോടും യാത്ര പറഞ്ഞ് രുദ്രൻ മംഗലത്ത് വീടിന്റെ പടിയിറങ്ങി.

അയാൾ നേരെ പോയത് വള്ളക്കടത്ത് ഗ്രാമത്തിലെ പൊളിഞ്ഞു കിടക്കുന്ന ദേവീ ക്ഷേത്രത്തിലേക്കാണ്.

അതേ സമയം അമ്മാളു രക്ഷകളുമായി ലക്ഷ്മിയുടെ സമീപമെത്തി.

ലക്ഷ്മി എല്ലാരും സൂക്ഷിക്കണം എന്നാ തിരുമേനി പറഞ്ഞത്.ദാ രക്ഷയും തന്നു.നിനക്കുള്ളതും ഉണ്ട്.

അവൾ രക്ഷകൾ ലക്ഷ്മിയെ നീട്ടി കാണിച്ചു.അഗ്നി കണ്ട പെരുച്ചാഴിയെപ്പോലെ അവൾ പിന്നോട്ട് മാറി.

നിനക്ക് വട്ടുണ്ടോ,ഒരു രക്ഷയും കൊണ്ട് വന്നിരിക്കുന്നു.കള അത്, കളയാൻ അവൾ അമ്മാളുവിന്റെ നേരെ ചീറി.

ലക്ഷ്മിയിലുണ്ടായ ഭാവ വ്യത്യാസം അമ്മാളുവിനെ ഭയപ്പെടുത്തി.അവൾ പേടിച്ച് രക്ഷകൾ തൊടിയിലേക്ക് വലിച്ചറിഞ്ഞു.അവ കാട്ടിലേക്ക് മറഞ്ഞു.

അതേ സമയം രുദ്ര ശങ്കരൻ ക്ഷേത്രത്തിന്റെ സമീപമെത്തിയിരുന്നു.
പെട്ടെന്ന് പിടിച്ചു നിർത്തിയ പോലെ അയാളവിടെ നിന്നു.

എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ രുദ്രൻ വലതു കൈ മുൻപോട്ട് നീട്ടി.

അമ്മാളു വലിച്ചെറിഞ്ഞ രക്ഷകൾ അയാളുടെ കൈയ്യിൽ വീണു. അയാൾ രക്ഷകൾ നെഞ്ചോട് ചേർത്ത് കണ്ണടച്ച് നരസിംഹ മന്ത്രം ചൊല്ലി.

“ഉഗ്ര വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യുമ് നമാമ്യഹം”

ശേഷം കണ്ണ് തുറന്ന് രക്ഷകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അവ മുകളിലേക്ക് എറിഞ്ഞു.

അന്തരീക്ഷത്തിൽ ഉയർന്ന രക്ഷകൾ രണ്ട് കൃഷ്ണ പരുന്തുകളായി രൂപം മാറി മംഗലത്ത് തറവാടുള്ള ദിക്കിലേക്ക് പറന്നു.

ശ്രീപാർവ്വതി ഞാൻ ഇങ്ങോട്ട് വന്നപ്പോൾ നീ അങ്ങോട്ട്‌ പോയി ല്ലേ.

ആവട്ടെ നമുക്ക് കാണാൻ സമയമായില്ല എന്ന് കൂട്ടിക്കോളാം. അയാൾ തന്റെ മീശ ഒന്ന് കൂടി പിരിച്ചു കൊണ്ട് പറഞ്ഞു.

ഉച്ചയോട് കൂടി രുദ്ര ശങ്കരൻ കാളകെട്ടിയിലേക്ക് മടങ്ങിയെത്തി. അവിടെ അയാളെക്കാത്ത് അഭിമന്യു നിൽക്കുന്നുണ്ടായിരുന്നു.

ആളെ കണ്ടതും രുദ്രന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. എനിക്കറിയാമായിരുന്നു താനിവിടെ വരുമെന്ന്.വരാതെ പറ്റില്ല്യലോ ല്ലേ.

മ്മ്മ് അകത്തേക്ക് വരിക.അഭിമന്യു രുദ്രനൊപ്പം അകത്തേക്ക് കടന്നു.മ്മ്മ് ഇരിക്കൂ.രുദ്രൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അഭിയിരുന്നു.

അയാൾക്ക്‌ എതിർ വശത്തായി രുദ്രശങ്കരനും.പറയൂ അഭിക്ക് ന്താണ് അറിയേണ്ടത്.അയാൾ അഭിമന്യുവിനെ നോക്കി.

എനിക്കറിയേണ്ടത് ശ്രീപാർവ്വതിയെക്കുറിച്ചാണ്. എനിക്കത് പറഞ്ഞു തരണം.എന്താണ് സത്യത്തിൽ സംഭവിച്ചത് പറയൂ.

മ്മ്മ്.ശ്രീ പാർവ്വതി നിർത്തിയിടത്തു നിന്നും ഞാൻ ആരംഭിക്കാം ന്താ മതിയോ.

രുദ്രന്റെ ചോദ്യത്തിന് പൂർണ്ണ സമ്മതം മൂളിക്കൊണ്ട് അഭിമന്യു അയാളുടെ വാക്കുകൾക്ക് കാതോർത്തു.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!