Skip to content

ദേവരാഗം – 10

read malayalam novel devaragam

അച്ഛൻ ഫോൺ ചെയ്യാനായി പോയി. ഞാൻ സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്നു വല്ലാതെ തളർന്നു പോയി മനസ്സും ശരീരവും. അമ്മ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ കണ്ണടച്ച് ആ സെറ്റിയിലേക്ക് തലചായ്ച്ചു .ആ ഇരുപ്പിൽ ഒന്ന് മയങ്ങിപ്പോയി.

എന്തൊക്കെയോ ബഹളം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ അച്ഛൻ വളരെ സന്തോഷത്തിൽ സംസാരിക്കുന്നു. എന്താണെന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നു.

“എന്താ ഇത്ര സന്തോഷം? അച്ഛന്പാതിരാത്രി ലോട്ടറി അടിച്ചോ ?”

“പോടി കാന്താരി, ഹാ അല്ലേൽ നീ പറഞ്ഞത് ശരിയാ ലോട്ടറി അടിച്ചു ”

ഇത്തവണ ഞെട്ടിയത് ഞാനാണ്

“ലോട്ടറിയോ?”

“അതെ ലോട്ടറി തന്നെ മോൾക്ക് ഗീതാന്റിയെ അറിയുമോ?”

“ഗീതയാന്റി ?”

“നിനക്ക് ഓർമ്മയില്ലേ പണ്ടൊക്കെ അച്ഛൻ സ്ഥിരം പറയുമായിരുന്നു ഗീതയെക്കുറിച്ച്..”

“ഉം… ഓർമ്മയുണ്ട്. അമേരിക്കയിലുള്ള — ”

“അതു തന്നെ ” അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞു

“ഗീതയാ വിളിച്ചത് എത്ര നാളുകൾക്ക് ശേഷമാണെന്നോ? “അച്ഛന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു

ഗീതയാന്റി അച്ഛന്റെ വകയിലെ പെങ്ങളാണ്.അച്ഛനെപ്പോലെ മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ഗീതയാന്റിയും പഠിച്ചത്. പഠനം പൂർത്തിയാക്കാൻ പറ്റിയില്ല അമേരിക്കയിൽ ജോലിയുള്ള രവിയങ്കിൾ വിവാഹം ചെയ്തു. അങ്കിളിന്റെ രണ്ടാം വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞ് ഗീതയാന്റി അങ്കിളിനൊപ്പം അമേരിക്കയിലേക്ക് പോയി. അതും കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞായിരുന്നു എന്റെ അമ്മയുടേയും അച്ഛന്റേയും കല്യാണം അതോടെ നാടുമായുള്ള ബന്ധം അറ്റു.പിന്നെ ഇപ്പോഴാണ് ഫോൺ ചെയ്യുന്നത്

“രവി ഇപ്പോൾ എന്തു ചെയ്യുന്നു ശ്യാമേട്ടാ?” അമ്മയുടെ വക ചോദ്യം

“അവിടെ ഏതോ കമ്പനിയിൽ ജോലിയായിരുന്നു ഇപ്പോൾ റിട്ടെയർ ചെയ്തു”

“മക്കളൊക്കെ?”

“രണ്ട് ആൺകുട്ടികളാണ് ‘രണ്ടാളും എഞ്ചിനീയേഴ്സാണ് ”

“ആഹാ പിന്നെന്തു വേണം ”

“അവർ ഉടനെ ഇങ്ങോട്ട് വരുന്നെന്ന് പറഞ്ഞു. ”

അതു പറയുമ്പോൾ അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. എനിക്കറിയാം അച്ഛന്റെ വിഷമം’ ഇതുവരെ ഞങ്ങളുടെ ബന്ധുക്കൾ എന്ന് പറഞ്ഞ് ആരും ഞങ്ങളുടെ വീടിന്റെ പടി ചവിട്ടിയിട്ടില്ല: രക്തബന്ധത്തേക്കാൾ വലിയ ഹൃദയബന്ധവുമായി ബാലനങ്കിളും ഫാമിലിയും ഉള്ളതാണ് ആകെ സന്തോഷം.ഇതിപ്പോൾ ആദ്യമായി ഒരാൾ ഞങ്ങളുടെ ബന്ധുവായി വരാൻ പോകുന്നു കേട്ടപ്പോൾ എനിക്കും സന്തോഷം തോന്നി

” ഉടനെ വരുമോ അച്ഛാ ?”

“വരുമെന്നാണ് പറഞ്ഞത് ”

“രണ്ട് ഏട്ടൻമാരുണ്ടെന്നല്ലേ പറഞ്ഞത് ”

“ഏട്ടനല്ല മുറച്ചെറുക്കൻ ” അത് പറഞ്ഞത് കാർത്തിയേട്ടനായിരുന്നു

“അതെ മുറച്ചെറുക്കൻ തന്നെ വെറും മുറച്ചെറുക്കൻ അല്ല മുറച്ചെറുക്കൻമാർ ചോയിസ് ഉണ്ട് മോനേ ….”

“ഉവ്വ് ഉവ്വേ നിന്റെ സ്വഭാവം അറിയുമ്പോൾ അവൻമാര് വന്ന വഴിയേ ഓടിക്കോളും ”

“നമുക്ക് കാണാം ” –

അതും പറഞ്ഞ് ഞാൻ ബാഗുമെടുത്ത് റൂമിലേക്ക് പോയി. റൂമിൽ ലൈറ്റ് ഇട്ടതേ ഉള്ളൂ. തുടങ്ങി .. അപ്പുറത്ത് ദെപ്പാംകൂത്ത് തുടങ്ങി.

ഹൊ എനിക്ക് വയ്യ. ഒന്നാമതേ ക്ഷീണം അതിനിടയ്ക്കാ ആ പണ്ടാരക്കാലന്റെ ദപ്പാംകൂത്ത്. ഞാൻ ബാഗെടുത്ത് കട്ടിലിലോട്ട് എറിഞ്ഞ് വാഷ് റൂമിലേക്ക് പോയി. കുളിച്ചു വൃത്തിയായി വന്നപ്പോഴും ദപ്പാംകൂത്ത് പൂർവ്വാധികം ശക്തിയായി തന്നെ കേൾക്കുന്നുണ്ട്. ഈ പോക്ക് പോയാൽ മിക്കവാറും അസുര നിഗ്രഹം എന്റെ കൈ കൊണ്ട് തന്നെ നടക്കും

.ഹൊ എന്തൊരു കഷ്ടമാണിത്. എല്ലാം ഒന്ന് മറന്ന് വന്നതായിരുന്നു ദേ വീണ്ടും ഓരോന്നായി ഓർമ്മ വരാൻ തുടങ്ങി. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ ദേവുസാണ്. ഞാൻ ഫോണുമായി ഹാളിലേക്ക് ഇറങ്ങി.റൂമിലിരുന്നാൽ കേൾക്കാൻ പറ്റില്ല.

“ടീ നീ അമ്പലത്തിൽ വരുന്നുണ്ടോ?”

“ഈ പാതിരാത്രിക്കോ നിയെന്താ വിഗ്രഹമോഷണം തുടങ്ങിയോ “?

“പോടി അതൊന്നുമല്ല നാളെ രാവിലെ പോകാനാ”

“എന്താ ഇപ്പോ നാളത്തെ പ്രത്യേകത ?”

”നാളെ എന്റെ പക്കനാളാണ്. നീ വരുന്നോ? ”

“ശരി വരാം.”

“കൃത്യം 5 മണിക്ക് അലാറം വയ്ക്കണേ6.30 ആകുമ്പോഴേക്കും പോകണം.”

“അലാറം വെയ്ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ”

“അതെന്താ?”

“നിന്റെ ചേട്ടൻ ആ അസുരൻ ദപ്പാംകുത്ത് നിർത്തിയാലല്ലേ എനിക്ക് ഉറങ്ങാൻ പറ്റൂ.”

മറുതലയ്ക്കൽ അവളുടെ ചിരി കേട്ടു .

ഞാൻ ഫോൺ കട്ട് ചെയ്ത് റൂമിലേക്ക് പോയി.പാട്ടിന്റെ ശബ്ദം കുറച്ചു കൂടി കൂടിയോ എന്നൊരു സംശയം.

വല്ല ഉറക്കഗുളികയും എടുത്ത് പാലിൽ കലക്കി അവന്റെ അണ്ണാക്കിൽ കുത്തിക്കയറ്റണം അതാ വേണ്ടത് അതും പറഞ്ഞ് ഞാൻ കുറച്ച് പഞ്ഞി ചെവിയിൽ വച്ച് കണ്ണടച്ച് കിടന്നു.

അലാറം അടിച്ചപ്പോഴാണ് കണ്ണു തുറന്നത്. ഹോ ഇന്നലെയും 3 മണിക്കോ മറ്റോ ആണ് ഉറങ്ങിയത്. വേഗം എഴുന്നേറ്റ് കുളിച്ച് വൃത്തിയായി. യാർഡ് ലി മാറ്റി വേറൊരു സ്പ്രേ അടിച്ച് ഒരു ലോങ് സ്കേർട്ടും ടോപ്പും ഇട്ട് ഇറങ്ങി.

അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു –
”ആഹാ കൊളളാലോ. എങ്ങോട്ടാ..”

“അമ്പലത്തിലേക്കാ ഞാൻ ജീനയാന്റിയുടെ വീട്ടിൽ നിന്ന് ഫുഡ് കഴിച്ചിട്ടേ വരൂ ”

”ഓ അല്ലേലും നിനക്ക് ഞാൻ ഉണ്ടാക്കുന്നതൊന്നും പിടിക്കില്ലല്ലോ”

:അതിന് എനിക്ക് പിടിക്കുന്നതൊന്നും അമ്മ ഉണ്ടാക്കാറുമില്ലല്ലോ”

രാവിലെ ചൊറിയാൻ വന്നതാ. നല്ലത് കിട്ടിയപ്പോൾ മതിയായി ഹി ഹി.

ജീനയാന്റിയുടെ വീട്ടിൽ ചെന്നപ്പോൾ ആന്റി ഓടി വന്ന് കെട്ടിപ്പിടിച്ചു ‘സുന്ദരിയേ :” എന്ന് പറഞ്ഞ് എന്റെ താടി പിടിച്ച് കുലുക്കി.ഞാൻ ചിരിച്ചോണ്ട് “ദേവു എവിടെ എന്ന് ചോദിച്ചു.

” അവൾ മുറിയിലുണ്ട് മോൾ ചെല്ല് ”

ഞാൻ സ്റ്റപ്പ് കയറി മുകളിലേക്ക് ചെന്നു ഹാളിലെത്തിയപ്പോൾ ദേ അസുരൻ കസവുമുണ്ടും മെറൂൺ കളർ ഷർട്ടൊക്കെ ഇട്ട് നിൽക്കുന്നു. മുടിഞ്ഞ ലുക്ക് തന്നെ. ഞാൻ അടുത്തെത്തിയതും കമന്റ് വന്നു

” ദൈവത്തെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ?”

ഞാനങ്ങേരെ കൂർപ്പിച്ചൊന്നു നോക്കി.

“അല്ല നിന്റെ ഈ മൂങ്ങയുടെ പോലത്തെ മുഖം കണ്ടാലേ ചിലപ്പോൾ ദൈവം പേടിച്ചു കണ്ണടയ്ക്കും അതുകൊണ്ട് ചോദിച്ചതാ”

മൂങ്ങ തന്റെ കുഞ്ഞമ്മടെ മോള് മനസ്സിലാണ് പറഞ്ഞത്. ഇതങ്ങനെ വിട്ടാൽ പറ്റില്ല.ഞാൻ ചോദിച്ചു

” ചേട്ടൻ വരുന്നുണ്ടോ അമ്പലത്തിലേക്ക് ‘?

“ഉം .. ”

“അപ്പോപ്പിന്നെ കുഴപ്പമില്ല ദൂരെ വെച്ച് കാണുമ്പോഴേ ദൈവം ശ്രീകോവിലീന്ന് ഇറങ്ങി വന്ന് സ്വീകരിച്ചോളും”.

ഞാൻ നോക്കിയപ്പോൾ അസുരൻ ചമ്മി നിൽക്കുന്നു .ആഹാ എന്തൊരു സന്തോഷം. നല്ലത് കൊടുത്തൂന്ന് മനസ്സിനും ഒരു തൃപ്തി.

അമ്പലത്തിൽ പോകുന്ന വഴിയിൽ അസുരൻ ഞങ്ങൾക്ക് മുമ്പേ നടന്നു ഞാനും ദേവുവും പിറകിലും. ഞങ്ങൾ ഓരോ തമാശകളാക്കെ പറഞ്ഞ് ചിരിച്ചോണ്ടാണ് നടപ്പ്. ചിരി കുറച്ച് ഉച്ചത്തിലായാൽ അസുരൻ തിരിഞ്ഞ് നോക്കും.
നാശം തിന്നത്തുമില്ല തീറ്റിക്കത്തുമില്ല ഞാൻ മനസ്സിൽ പറഞ്ഞു .അമ്പലത്തിൽ ചെന്ന് പ്രാർത്ഥിച്ചു.ദേവു എന്തൊക്കെയോ പൂജകൾക്കൊക്കെ പേര് കൊടുക്കുന്നുണ്ടായിരുന്നു.

പ്രാർത്ഥിച്ച് കഴിഞ്ഞ് ഞങ്ങളിറങ്ങി. ജീനയാന്റിയുടെ വീട്ടിലെത്തിയപ്പോഴേ ഇലയടയുടെ മണം വന്നു.ഞാൻ വേഗം ഓടി അടുക്കളയിൽ കയറി പിന്നെ ആകെ ഒരു ബഹളമായിരുന്നു. ജീനയാന്റിയോട് ഗീത അപ്പച്ചി വിളിച്ച കാര്യമൊക്കെ പറഞ്ഞു അപ്പോഴാ അസുരൻ പത്രമെടുത്ത് ഡൈനിംഗ് ടേബിളിൽ വന്നിരുന്ന് വായിക്കുന്നത് കണ്ടത്.പിന്നൊന്നും നോക്കിയില്ല തകർത്തു

” ആൻറി ,ഗീതയാന്റിക്ക് രണ്ട് ആൺമക്കളാ”

:ആഹാ എന്ത് ചെയ്യുവാ രണ്ടാളും?”

“എഞ്ചിനീയേഴ്സാ അമേരിക്കയിൽ ”

“മോള് കണ്ടിട്ടുണ്ടോ?”

“പിന്നെ ഞങ്ങൾ നല്ല കമ്പിനിയാ വീഡിയോ കോളൊക്കെ ചെയ്യാറുണ്ട് നല്ല അടിപൊളി ലുക്കാ രണ്ടാളും കട്ടി മീശയൊക്കെ ആയിട്ട്”

“ആഹാ അപ്പോൾ കാര്യമായി നോക്കിയിട്ടുണ്ടല്ലോ?”

“പിന്നെ നോക്കാണ്ടിരിക്കാൻ പറ്റോ എന്റെ മുറച്ചെറുക്കൻമാരല്ലേ – ”

“അതു ശരിയാണല്ലോ എന്താ കാർത്തൂസേ ഒരു സദ്യ പ്രതീക്ഷിക്കാ വോ?”

:ഒന്നും പറയാൻ പറ്റില്ല .രണ്ട് പേരില്ലേ. ഏതിനെ സെലക്ട് ചെയ്യണമെന്ന കൺഫ്യൂഷനിലാ”

അതു പറഞ്ഞിട്ട് ഞാൻ ഡൈനിംഗ് ടേബിളിലോട്ട് നോക്കി അവിടെ ആള് ഉണ്ടായിരുന്നില്ല. ഇത്ര വേഗം പത്രവായന തീർന്നോ?

പിന്നെയും കുറേ നേരം ജീനയാന്റിയോട് കത്തിവെച്ച് ഇലയടയും കഴിച്ച് ഞാൻ വീട്ടിലേക്ക് പോയി. അവിടെ അപ്പോഴും ഗീതയാന്റിയെക്കുറിച്ച് തന്നെ ചർച്ച. അച്ഛൻ നിലത്തെങ്ങും അല്ലെന്ന് തോന്നിപ്പോയി

(തുടരും….. )

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!