Skip to content

ദേവരാഗം – 13

read malayalam novel devaragam

എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ആ തല്ല്. തല്ലും തല്ലും എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അമ്മ ഇതുവരെ എന്നെ തല്ലിയിട്ടില്ല. അച്ഛൻ പിന്നെ വഴക്കു പോലും പറഞ്ഞിട്ടില്ല. കിട്ടിയ എന്നെക്കാൾ വലിയ ഷോക്കായിരുന്നു കണ്ടോ ണ്ടു നിന്ന ഓരോരുത്തർക്കും .കുറച്ചു നിമിഷങ്ങളെടുത്തു ഓരോരുത്തർക്കും ഒന്ന് നോർമലാകാൻ.

ജീനയാന്റിയും അമ്മയും കൂടി എന്നെ റൂമിലേക്ക് കൊണ്ടുപോയി. ബാലനങ്കിളിനെ അച്ഛൻ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.അസുരനെ എങ്ങും കണ്ടില്ല. ഏതാണ്ട് അവാർഡ് പടം പോലെയായി കാര്യങ്ങൾ. ഇനിയും കരഞ്ഞോണ്ടിരുന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് തോന്നിയതുകൊണ്ട് ഞാൻ തന്നെ മുന്നിട്ടിറങ്ങി.

“അല്ല ജീനയാന്റി ,ആന്റി വല്ല അമ്മിക്കല്ലുമാണോ അങ്ങേർക്ക് ദിവസവും പുഴുങ്ങി കൊടുക്കുന്നത് “?

എന്റെ ചോദ്യം കേട്ടതും ജീനയാന്റി എന്നെ നോക്കി. ഞാൻ കട്ടിലിൽ നിന്ന് ചാടിയിറങ്ങി. നോക്കുമ്പോൾ അമ്മയുടെ കണ്ണും കലങ്ങിയിരിക്കുന്നു

“ഓ മാലതിയമ്മയ്ക്ക് കരയാനൊക്കെ അറിയ്യോ?” ഞാനതും പറഞ്ഞ് അമ്മയുടെ കവിളിൽ പിടിച്ചു.
പതുക്കെ പതുക്കെ അന്തരീക്ഷത്തിനൊരു അയവു വന്നു. അപ്പോഴും എന്റെ കണ്ണുകൾ തേടി നടന്ന ആളെ മാത്രം കണ്ടില്ല.

“എനിക്ക് വിശക്കുന്നു. ഒന്നാമതേ അടി കൊണ്ട് ഒരു പരുവമായി ഇനി പട്ടിണിയും കൂടി താങ്ങില്ല ”

എന്റെ ആ ഡയലോഗ് കേട്ടതും എല്ലാരും ഊണ് കഴിക്കാൻ വന്നു, ദേവു എന്റെ അടുത്താണ് ഇരുന്നത്.കണ്ണൊക്കെ ചുവന്നിട്ടുണ്ട്.

” ആ കാലൻ എന്തിയേടി?”

ഞാൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.

“ഏട്ടൻ പോയി ”

എന്തോ അതു കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ തോന്നി.
പിന്നെയും എന്തൊക്കെയോ പറഞ്ഞ് ഞാൻ ചിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. വൈകുന്നേരമായപ്പോഴേക്കു എല്ലാർക്കും മടുത്തു.മുൻപാണെങ്കിൻ പാട്ടും, നാടകവും, അന്താക്ഷരിയുമായി ആകെ ബഹളമായിരുന്നു .ഇതിപ്പോൾ എന്റെ മുഖത്തിന്റെ ഒരു വശം മതിലു കെട്ടിയ പോലെ നീരുവന്നു.അതു കാണുമ്പോൾ ആർക്കും സന്തോഷിക്കാൻ തോന്നുന്നില്ല. ഒടുവിൽ മടങ്ങിപ്പോകാമെന്ന തീരുമാനത്തിലെത്തി.

പാതിരാത്രിയോടെ എല്ലാരും അവരവരുടെ വീട്ടിലെത്തി. ഞാൻ ഓടി റൂമിൽ ചെന്ന് ജനൽ തുറന്നു നോക്കി.അസുരന്റെ മുറിയിൽ വെട്ടമുണ്ട്. ജനൽ അടച്ചിരിക്കുന്നു. എനിക്കെന്തോ വലിയ നിരാശ തോന്നി ഒന്ന് കാണാൻ ഒരു മോഹം.

പതുക്കെ ജനൽ അടച്ച് കിടന്നു. മനസ്സിൽ അസുരൻ നിറഞ്ഞ് നിന്നു.രാവിലെ നീര് കുറെക്കൂടി കൂടി .ദേവു രാവിലെ എത്തിയിരുന്നു. എന്നെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു

“എന്താടി ”

“നിനക്ക് വേദന ഉണ്ടോ?”

“ഒരിക്കലുമില്ല വളരെ നല്ല സുഖം. നിന്റെ ചേട്ടനെ ഞാൻ പ്രത്യേകം തിരക്കിയതായി പറയണേ ഹും”

– “ഏട്ടൻ ബാംഗ്ലൂർക്ക് പോയി ”

“എന്തിന്?”

അച്ഛൻ ഇന്നലെ ഒരു പാട് വഴക്ക് പറഞ്ഞു.

“ഇനി എന്ന് വരും?”

അവൾ അറിയില്ലെന്ന് തലയാട്ടി –

ആ സംഭവം കഴിഞ്ഞതിൽപ്പിന്നെ അസുരനെ ഞാൻ കണ്ടില്ല. അരുണേട്ടനും വരുണേട്ടനും ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്നു. ഞങ്ങൾ നല്ല കട്ട കമ്പിനിയായി.അരുണേട്ടനു നാട്ടിൽ ഒരു കമ്പിനിയിൽ ജോലിക്ക് കയറി.

ഒരു ഞായറാഴ്ച. ഞാനും ദേവുവും വീടിന്റെ പടിയിലിരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാർ വന്നത്. അരുണേട്ടൻ കാറിൽ നിന്നിറങ്ങി ഗീതയപ്പച്ചിയും കൂടെ ഒരു പെൺകുട്ടിയും. ഞാനും ദേവുവും അവളെത്തന്നെ നോക്കുവായിരുന്നു. മുട്ടറ്റം മുടി നല്ല ഗോതമ്പിന്റെ നിറം സുന്ദരി എന്ന് പറഞ്ഞാൽ പോര അതിസുന്ദരി .ഞാനും ദേവുവും വായും തുറന്ന് നോക്കുവാ

“ടീ ദേവൂ അരുണേട്ടൻ കെട്ടാൻ പോണ പെണ്ണാണോ അത്.?”

”അറിയില്ലെടി.. ”

“ഈ പ്രേമത്തിന് കണ്ണില്ലെന്നൊക്കെ പറയുന്നത് ശരിയാല്ലേ?”

“അതെന്താടി നീ അങ്ങനെ പറഞ്ഞത്?”

“അല്ല നീയൊന്നു നോക്കിയേ അരുണേട്ടന് കട്ടത്താടിയുണ്ടോ സിക്സ് പാക്കുണ്ടോ, പോട്ട് നല്ലൊരു മീശയെങ്കിലും ഉണ്ടോ എന്നിട്ടും….”

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എന്റെ വീട്ടിലെ സിക്സ് പാക്ക് ,ദ ഗ്രേറ്റ് ശ്രീരാമൻ, ദേ അഭിനവ ശ്രീകൃഷ്ണനായി പൂത്തുലഞ്ഞ് ആ പെണ്ണിനെ അക്രാന്തപ്പെട്ട് നോക്കുന്നു: പിന്നൊന്നും നോക്കീല്ല ദേവൂ നോട് പറഞ്ഞു

” ടീ നോക്കിയേ കാർത്തിയേട്ടന് ആ പെണ്ണിനെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു”

രണ്ട് മിനിട്ട് കഴിഞ്ഞില്ല കാർത്തിയേട്ടൻ വേഗം അകത്തേക്ക് കയറി പോകുന്നതു കണ്ടു. ഞാൻ ചിരിയടക്കാൻ പാടുപെട്ടു .അപ്പോ എന്റെ നാത്തൂൻ കൊള്ളാം ഞാൻ മനസ്സിൽ പറഞ്ഞു

അപ്പോഴേക്കും കാറിന്റെ ശബ്ദം കേട്ട് അമ്മ അവിടെ എത്തി

” മാലതിക്കറിയോ ഇതാരാണെന്ന് ” അപ്പച്ചി ആ കുട്ടിയെ ചേർത്തു പിടിച്ച് അമ്മയോടു ചോദിച്ചു

അമ്മ മിഴിച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണ് കാറിൽ നിന്ന് അല്പം പ്രായംചെന്ന ഒരാൾ ഇറങ്ങിയത്.ആളെ കണ്ടതും അമ്മ ഏട്ടാ എന്ന് വിളിച്ചോണ്ട് കരഞ്ഞുകൊണ്ട് ആ മനുഷ്യന്റെ മാറിലേക്ക് വീണു.

പിന്നെ അവിടെ ഒരു ബഹളമായിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ കൊടുക്കലും ആകെ ബഹളം. ശബ്ദം കേട്ട് കാർത്തിയേട്ടൻ പുറത്തിറങ്ങി വന്നെങ്കിലും സുന്ദരിയുടെ ഭാഗത്തേക്കേ നോക്കുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾക്കൊരു വ്യക്തത വന്നത്. അമ്മയുടെ ഏട്ടനാണ് വന്നത്.മാധവനങ്കിൾ. കൂടെ വന്നത് മകളാണ് പാറു എന്ന പാർവ്വതി. എന്നു വെച്ചാൽ ശ്രീരാമന്റെ മുറപ്പെണ്ണ് ആ പ്രയോഗം ദേവൂന് അത്ര പിടിച്ചിട്ടില്ല കേട്ടോ. അരുണേട്ടന്റെ ഓഫീസിൽ ജോലിക്ക് കയറിയിട്ട് 2 ദിവസമേ ആയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോഴാണ് അമ്മയുടെ ഏട്ടന്റെ മകളാണെന്നറിഞ്ഞത്.അങ്ങനെയാണ് ഈ പുന സമാഗമത്തിന് വഴിയൊരുങ്ങിയത്.പിന്നെയും ഉണ്ട് കാര്യങ്ങൾ എനിക്ക് പേര് സമ്മാനിച്ച പ്രിയപ്പെട്ട മുത്തശ്ശി മരിച്ചു. മുത്തശ്ശി മാത്രമല്ല മാധവനങ്കിളിന്റെ ഭാര്യയും മരിച്ചു. ഇപ്പോൾ തറവാട്ടിൽ അങ്കിളും മോളും മാത്രമെ ഉള്ളൂ.

പാർവ്വതി ആളൊരു പാവമായിരുന്നു. ഞങ്ങളോട് പെട്ടെന്ന് കൂട്ടായി – ഞങ്ങളോടെന്ന് പറഞ്ഞാൽ എന്നോട് ദേവൂന് ഓളെ അത്ര പിടിച്ചിട്ടില്ല. ഒരു പ്രാവശ്യം പാർവ്വതി കാർത്തിയേട്ടാ എന്ന് ഏട്ടനെ വിളിക്കുന്നത് കേട്ടു അതിൽപ്പിന്നെ പുള്ളിയെ ആ പരിസരത്ത് കണ്ടിട്ടില്ല.സത്യം പറഞ്ഞാൽ ദേവു നോടൊരു ബഹുമാനം തോന്നിപ്പോയി.

ബാലനങ്കിളും ജീനയാന്റിയും അച്ഛനുമെല്ലാം വൈകുന്നേരമായപ്പോഴേക്കും എത്തി.മാധവനങ്കിൾ അച്ഛനെ കെട്ടിപ്പിടിച്ചു. ഒരു പാട് കാലത്തെ പിണക്കത്തിന്റെ മഞ്ഞ് ഉരുകുകയായിരുന്നു.

അമ്മ പാറുവിനെ തന്നെ തലോടിക്കൊണ്ട് നിൽക്കുവായിരുന്നു.അത് കാണുമ്പോൾ ദേവൂന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എനിക്കും .ഇടയ്ക്ക് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു

“ഇങ്ങനെ തടവല്ലേ ആ കൊച്ച് തേഞ്ഞു പോകും”

‘നീ പോടി എന്റെ മരുമോളാ അത് ‘”

പൂർത്തിയായി.ദേവൂ ന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു.അമ്മ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എനിക്കറിയാം പക്ഷേ എന്തു ചെയ്യാനൊക്കും.

“ഞാൻ പോട്ടെ നല്ല തലവേദന ” എന്നു പറഞ്ഞ് അവൾ പോയി.
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞ് കാണും ശ്രീരാമചന്ദ്രൻ ഫോണും കൊണ്ട് അന്തം വിട്ട് ഓടുന്നതു കണ്ടു. ഈ അമ്മ പറയണ പൊട്ടത്തരങ്ങൾക്കെല്ലാം മാപ്പു പറയേണ്ടി വരുന്നത് എന്റെ ഏട്ടനാണെല്ലോ ഈശ്വരാ ഞാൻ അറിയാതെ പറഞ്ഞു പോയി.

ഞങ്ങളെ അമ്മയുടെ തറവാട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അവർ മടങ്ങിയത്.പിന്നീട് മിക്ക ദിവസങ്ങളിലും പാറു ഞങ്ങളുടെ വീട്ടിൽ വരും വന്നില്ലെങ്കിൽ ഫോൺ ചെയ്യും.

പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ പാറു വരുമ്പോഴെല്ലാം കാർത്തിയേട്ടന് ഓഫീസിൽ നിന്നുള്ള അർജന്റ് കാൾ ഉണ്ടാവും. പുള്ളി ഉടനെ ഓഫീസിലേക്ക് പോകും പിന്നെ അവൾ പോയിട്ടേ മടങ്ങിയെത്തു.

ദിവസങ്ങൾ അങ്ങനെ കടന്നു പൊയ്ക്കൊണ്ടിരുന്നു.എല്ലാ ദിവസവും കിടക്കാൻ നേരം ഞാൻ അസുരന്റെ മുറിയിലേക്ക് ഒന്ന് നോക്കും -ജനലുകൾ ഒരിക്കലെങ്കിലും ഒന്ന് തുറന്നിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ വല്ലാതെ ആഗ്രഹിക്കും.

ഒരു വൈകുന്നേരം ഞാനും പാറുവും ദേ വുവും കൂടി അന്താക്ഷരി കളിച്ചു കൊണ്ടിരിക്കുകയാണ്.കാർത്തിയേട്ടൻ ഓഫീസ് അവശ്യത്തിന്ബാംഗ്ലൂർ പോയിട്ട് മടങ്ങി വന്നിട്ടില്ല. ഇന്നോ നാളയോ എത്തും എന്നേ പറഞ്ഞിരുന്നുള്ളൂ.

മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടു . മാധവനങ്കിൾ ആണെന്നാണ് കരുതിയത്.പാറു വരുന്ന ദിവസങ്ങളിൽ അങ്കിൾ വന്ന് കൂട്ടിക്കൊണ്ട് പോകാറാണ് പതിവ്. ഞങ്ങൾ അന്താക്ഷരി നിർത്തി മുറ്റത്തേക്ക് ചെന്നു. ഡോർ തുറന്ന് ഇറങ്ങിയത് കാർത്തിയേട്ടനാണ് കൂടെ ഇറങ്ങിയ ആളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു അറിയാതെ ഞാൻ പറഞ്ഞു പോയി
:
”അസുരൻ ”

അപ്പോൾ അവിടെ മറ്റൊരാളും വിടർന്ന കണ്ണുകളിൽ നിറഞ്ഞ കൗതുകത്തോടെ അസുരനെ നോക്കുന്നുണ്ടായിരുന്നു മറ്റാരുമല്ല പാറു ::

(തുടരും)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!