Skip to content

പകർന്നാട്ടം: ഭാഗം-15

പകർന്നാട്ടം Novel

എല്ലാവരും ജീവന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.

ജീവൻ സത്യപാലന്റെ തോളിൽ കൈയിട്ട് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.

അല്പ സമയം എന്തൊക്കെയോ ചോദിച്ചറിഞ്ഞ ശേഷം അയാൾ സത്യപാലനെ പുറത്തേക്ക് അയച്ചു.

തിരികെ ഐ.ജിയെ സമീപിച്ച ജീവൻ ബാലമുരളിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

ഐ.ജിയുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമാഞ്ഞു.അല്പ സമയം ചിന്തിച്ചിരുന്ന ശേഷം അയാൾ ജീവനെ നോക്കി തല കുലുക്കി.

ജീവൻ പതിയെ ഹെഡ് കോൺസ്റ്റബിൾ വില്ല്യംസിനെ സമീപിച്ചു.

ജീവൻ അടുത്ത് എത്തിയതും വില്ല്യംസ് എഴുന്നേൽക്കാൻ ശ്രമിച്ചു.

ഹേ,വില്ല്യംസ് ഇരിക്കൂ.ജീവൻ അയാളെ പിടിച്ചിരുത്തി. വില്ല്യംസിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.

ഭാര്യയും രണ്ട് കുട്ടികളും,എന്റെയും അവളുടെയും അപ്പനും അമ്മയും. വില്ല്യംസിന്റെ ഒച്ച പതറി.

മുഖത്ത് ചാലിട്ടൊഴുകിയ വിയർപ്പ് തുള്ളികൾ തുടയ്ക്കാൻ പോലും അയാൾ ഭയന്നു.

ന്താ വില്ല്യംസെ തന്നെ ഇങ്ങനെ വിയർക്കുന്നത്.ജീവൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ഒന്നൂല്ല സർ,ചൂട്,ഭയങ്കര ചൂടല്ലേ. അയാൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചെങ്കിലും മുഖം കോടിപ്പോയി.

ഓ,ചൂട്..മ്മ്.Ok.Ok.മനസ്സിലായെന്ന മട്ടിൽ ജീവൻ തല കുലുക്കി.

താനടക്കം എട്ട് അംഗങ്ങൾക്ക് ഒരു മാസം കഴിഞ്ഞു പോകാനുള്ള വകയൊക്കെ കിട്ടുന്നുണ്ടോ ഈ ജോലി കൊണ്ട്?ഇല്ലാ അല്ലേ?

അല്ല സർ,ബുദ്ധിമുട്ട് കൂടാതെ കഴിഞ്ഞു പോകാൻ പറ്റുന്നുണ്ട്. വില്ല്യംസ് പെട്ടന്ന് മറുപടി പറഞ്ഞു.

എന്തിനാ വില്ല്യംസെ വെറുതെ കള്ളം പറഞ്ഞ് വിയർക്കുന്നത്. ജീവൻ അയാളുടെ യൂണീഫോമിന്റെ കോളർ പിടിച്ച് നേരെ ആക്കി.

പറ വില്ല്യംസെ താൻ ആർക്കാ ആ നമ്പർ പ്ലേറ്റ് അഴിച്ച് കൊടുത്തത്.

ഞാനോ,സാറെന്നാ വർത്താനാ ഈ പറയുന്നേ.എനിക്കൊന്നും അറിയില്ല.

ജീവന്റെ മുഖത്തേക്ക് രക്തം ഇരച്ച് കയറി.കലി കൊണ്ട് അയാളുടെ കണ്ണുകൾ ചുരുങ്ങി.

ഇരച്ച് കയറിയ ദേഷ്യം മുഷ്ഠി ചുരുട്ടി ബലം പിടിച്ച് അടക്കിക്കൊണ്ട് ജീവൻ മുഖത്ത് ചിരി വരുത്തി.

വില്ല്യംസെ താനിനി എന്തൊക്കെ കളവ് പറഞ്ഞിട്ടും കാര്യമില്ല. തെളിവുകൾ എല്ലാം തനിക്ക് എതിരാണ്.

ഇപ്പോൾ സത്യം പറഞ്ഞാൽ ശിക്ഷ ഒരു സസ്പെൻഷനിൽ നിൽക്കും.

എനിക്കൊന്നും അറിയത്തില്ല സർ,അല്ലെങ്കിൽ തന്നെ ജോൺ സാറിനെ കൊല്ലാൻ മാത്രം എനിക്കെന്ത് ആവശ്യം ഉണ്ടായിട്ടാ.

അപ്പോൾ താൻ സത്യം പറയില്ല. ജീവൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ആ നോട്ടം താങ്ങാനാവാതെ വില്ല്യംസ് തല താഴ്ത്തി. ആരെങ്കിലും ഒരാശ്രയമുണ്ടോ എന്ന് അയാൾ പതറി നോക്കി.

വില്ല്യംസ്.താനെന്റെ ക്ഷമ പരീക്ഷിക്കരുത്.ജീവൻ നിലത്ത് ആഞ്ഞു ചവിട്ടി.

എനിക്കൊന്നും അറിയില്ല സർ,ഞാൻ സത്യം ആണ് പറയുന്നത്.വില്ല്യംസിന്റെ കണ്ണുകൾ നിറഞ്ഞു.

ടോ,താൻ…ജീവൻ അയാൾക്ക് നേരെ കൈ ഓങ്ങി.പക്ഷേ അപ്പോഴേക്കും വാതിൽക്കൽ നിന്ന് സത്യപാലൻ അയാളെ വിളിച്ചു.

ആ,ഇങ്ങ് കൊണ്ട് വാ സത്യ.ജീവൻ അയാളെ കൈ മാടി വിളിച്ചു.

അകത്തേക്ക് കയറിയ സത്യപാലന്റെ കൈയ്യിൽ ഒരു യൂണീഫോം ഷർട്ട് കൂടി ഉണ്ടായിരുന്നു.

അത് ജീവനെ ഏൽപ്പിച്ച ശേഷം അയാൾ വീണ്ടും പുറത്തേക്ക് പോയി.

സത്യപാലൻ ജീവന് നൽകിയ യൂണീഫോം തന്റേതാണ് എന്ന് ഒരു ഞെട്ടലോടെ വില്ല്യംസ് മനസ്സിലാക്കി.

ജീവൻ വീണ്ടും അയാൾക്ക് നേരെ തിരിഞ്ഞു.ഇത് തന്റെ അല്ലേ.

അ..അത്..അ..തേ,സർ.അയാൾ വിക്കി വിക്കി മറുപടി പറഞ്ഞു.

Ok.ടീം ഇയാൾ ഒഴികെ ബാക്കി എല്ലാവർക്കും പുറത്ത് പോകാം.

ജീവന്റെ അനുവാദം കിട്ടിയതും എല്ലാവരും എഴുന്നേറ്റ് സല്യൂട്ട് നൽകിയ ശേഷം പുറത്തേക്ക് പോയി.

തനിക്ക് മുൻപിലൂടെ അവസാന ആളും കടന്ന് പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ വില്ല്യംസിന് സാധിച്ചുള്ളൂ.

സീ മിസ്റ്റർ ഈ ഷർട്ടിൽ തുരുമ്പും മണ്ണും പറ്റിയിട്ടുണ്ട്.ഇത് ഇന്നലെ താൻ ധരിച്ചിരുന്ന ഷർട്ട് ആണ്.

ഇതിൽ നിന്നും കിട്ടിയ സാമ്പിളും ആ ലോറിയിൽ ഉള്ളതും മാച്ച് ആണ്.

ഇനിയും കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാം എന്ന് കരുതേണ്ട,സത്യം പറയുന്നതാണ് നല്ലത്.ജീവന്റെ സ്വരം കടുത്തു.

ഞാൻ സമ്മതിക്കുന്നു സർ,അത് ചെയ്തത് ഞാനാണ്.പക്ഷേ അത് ജോൺ സാറിനെ അപായപ്പെടുത്താൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.

വില്ല്യംസ് കുറ്റബോധത്തിന്റെ ഭാരവും പേറി തല താഴ്ത്തി നിന്നു.

ജീവൻ ഒരു ദീർഘനിശ്വാസത്തോടെ ഇനി എന്ത് എന്ന ഭാവത്തിൽ ഐ.ജി ബാല മുരളിയെ നോക്കി.

6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നു.ഓർഡർ ഓഫീസിൽ എത്തിയ ശേഷം ഫാക്സ് ചെയ്യാം.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം റിപ്പോർട്ട് തരിക.ok.

Ok.സർ ജീവൻ അറ്റൻഷനായി മറുപടി പറഞ്ഞു.

എല്ലാം കേട്ട് നിന്ന വില്ല്യംസിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഐജിക്ക് മുൻപിലെത്തി സല്യൂട്ട് ചെയ്ത ശേഷം അയാൾ തൊപ്പി എടുത്ത് ടേബിളിൽ വച്ചു.

അയാളുടെ കവിളിൽ കൈ വീശി ഒരെണ്ണം കൊടുത്ത ശേഷം ബാലമുരളി ജീവനെ കണ്ണ് കാണിച്ചു.

ജീവൻ അയാളെ പുറത്തേക്ക് നടത്തി.കഴുത്തിൽ കുരുക്ക് ഇട്ട മാടിനെപ്പോലെ വില്ല്യംസ് തല കുനിച്ച് ജീവന് പിന്നാലെ നടന്നു.

തന്റെ ഓഫീസ് മുറിയിൽ അയാളെ ഇരുത്തിയ ശേഷം ജീവൻ ഐജിയെ സമീപിച്ചു.

സത്യത്തിൽ അയാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.താൻ എങ്ങനെയാടോ അയാളിലേക്ക് എത്തിയത്?

സർ,ഏതൊരു കുറ്റവാളിയും ഒരു തെളിവ് എങ്കിലും അവശേഷിപ്പിക്കും.
ഇവിടെ നിസ്സാരമെന്ന് തോന്നുന്ന എന്നാൽ നിസ്സാരമല്ലാത്ത ചിലതാണ് തെളിവായത്.

സർ ഞാൻ വരുമ്പോൾ വില്ല്യംസ് ഉറങ്ങുകയായിരുന്നു.അയാളുടെ യൂണീഫോമിൽ കൃത്യമായി പറഞ്ഞാൽ ഷോൾഡർ ഭാഗത്ത് കണ്ട ആ പൊടി അന്നേരം തന്നെ ഞാൻ നോട്ട് ചെയ്തിരുന്നു.

ASI.ഭാസ്കരനും ടീമും പതിവ് പട്രോളിംഗിന് പോയതിന് ശേഷം സത്യപാലനെ ഒഴിവാക്കുക എന്നതായിരുന്നു വില്ല്യംസിന് മുൻപിൽ ഉണ്ടായിരുന്ന കടമ്പ.

ഉർവ്വശീ ശാപം ഉപകാരം എന്ന പോലെ സത്യപാലന് കാൽ വേദന അല്പം കൂടി.

വീണ് കിട്ടിയ അവസരം മുതലാക്കാൻ വില്ല്യംസ് തീരുമാനിച്ചു,അയാൾ സത്യപാലനെ നിർബന്ധപൂർവ്വം വീട്ടിൽ പറഞ്ഞയച്ചു.

ഭാസ്കരനോട്‌ ഞാൻ ഷൗട്ട് ചെയ്യുമ്പോഴും സത്യപാലനെ ഞാൻ കൂട്ടിക്കൊണ്ട് പോയ സമയത്തും വില്ല്യംസിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചിരുന്നു.

സത്യപാലനെ ഞാൻ കൂട്ടിക്കൊണ്ട് പോയത് ഇന്നലെ രാത്രിയിൽ എന്തിനാണ് വീട്ടിൽ പോയത് എന്ന് അറിയാൻ വേണ്ടിയാണ്.

കാര്യങ്ങൾ അറിഞ്ഞപ്പോൾ സത്യനോട് അയാളുടെ ഷർട്ട് എടുത്ത് വരാൻ പറഞ്ഞ് പുറത്ത് വിടുകയാണ് ചെയ്തത്.

അതൊക്കെ ശരി തന്നെ,പക്ഷേ യൂണീഫോമിൽ അല്പം പൊടി കണ്ടതും സത്യപാലനെ വീട്ടിൽ വിട്ടതും മാത്രം ഒരു തെളിവായി കാണാൻ പറ്റുമോ?

ഇല്ല,സർ..അത് മാത്രമല്ല തെളിവുകൾ.

സർ വണ്ടികൾ സൂക്ഷിച്ച ഗ്രൗണ്ടിൽ പതിഞ്ഞ ബൂട്ട് പ്രിന്റ് പൊലീസ് ബൂട്ട് ആണ് എന്ന് പറഞ്ഞല്ലോ.

അത് 8 ഇഞ്ച് ബൂട്ട് ആണ്.മാത്രമല്ല അതിൽ ഇടത് ബൂട്ടിനേക്കാൾ ആഴത്തിൽ വലത് ബൂട്ട് പതിഞ്ഞിട്ടുണ്ട്.

വില്ല്യംസ് രണ്ട് ദിവസം മുൻപ് ബൂട്ടിന്റെ ലാടം മാറ്റുന്ന കാര്യം സൂചിപ്പിച്ചു എന്ന് സത്യപാലന്റെ മൊഴിയുണ്ട്.

സർ,ലാടം തേഞ്ഞത് കൊണ്ടാണ് ഇടത് ബൂട്ടിന്റെ പ്രിന്റ് അധികം പതിയാതെ പോയത്.

തെളിവുകൾ ഇനിയും ബാക്കിയാണ്, ഗ്രൗണ്ടിലേക്കുള്ള വഴി കാട് മൂടിയിരുന്നു,എന്നാൽ ഒരാൾക്ക് കടന്ന് പോകാൻ പറ്റുന്ന രീതിയിൽ കാട് വകഞ്ഞു മാറ്റിയിട്ടുണ്ട്.

ചില ഇടങ്ങളിൽ കമ്യൂണിസ്റ്റ് പച്ചകൾ ഓടിച്ചതായും ശ്രദ്ധയിൽ പെട്ടു.അഞ്ചര അടിക്ക് മുകളിൽ ഉള്ള പാഴ്ചെടികളുടെ തലപ്പാണ് ഓടിച്ചത്.

സർ,നമ്മുടെ മുഖത്തിന് നേരെ വരുന്ന വസ്തുക്കൾ,അല്ലെങ്കിൽ ചെടികൾ ആണ് നാം ഓടിച്ച് മാറ്റുന്നത്.

അങ്ങനെ നോക്കുമ്പോൾ അഞ്ചര അടി ഉയരം ഉള്ള ആളാണ് ഇതിന് പിന്നിൽ എന്ന് എനിക്ക് വ്യക്തമായിരുന്നു.

സത്യപാലനും മറ്റ് മൂന്ന് പേരും അഞ്ച് മുക്കാൽ ആറ് അടി ഉയരം ഉള്ളവരാണ്.പിന്നെ ബാക്കി ഉള്ള വില്ല്യംസ് മാത്രം അഞ്ചര അടി.

അവിടെ നിന്നും തിരികെ എത്തിയ ഞാൻ വില്ല്യംസിനോട് ഒരു സിഗരറ്റ് മേടിച്ചു.

ബ്ലാക്കിന്റെ ഒരു പായ്ക്കറ്റ് ആണ് അയാൾ എനിക്ക് നൽകിയത്. അതോടെ അയാളാണ് പ്രതിയെന്ന് എനിക്ക് ഉറപ്പായി.

അതെങ്ങനെ.ബാലമുരളിയുടെ നെറ്റി ചുളിഞ്ഞു.

സർ ആ ലോറിക്ക് അടുത്ത് കിടന്ന് പാതി കത്തിയ ഒരു ലൈറ്റ്സ് എനിക്ക് കിട്ടിയിരുന്നു.അതും ബ്ലാക്ക്.

Well-done മിസ്റ്റർ ജീവൻ.നിങ്ങൾ ഡിപ്പാർട്ട്മെന്റിന് ഒരു മുതൽക്കൂട്ടാണ്.

എനിവേ,കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം വിശദമായ റിപ്പോർട്ടുമായി വരൂ.

Ok.സർ,ജീവൻ ഐജിക്ക് സല്യൂട്ട് നൽകി യാത്രയാക്കി.

ബാലമുരളിയുടെ കാർ കണ്ണിൽ നിന്ന് മാഞ്ഞതും ജീവൻ തിരികെ സ്റ്റേഷനിലേക്ക് കയറി.

പെട്ടന്നാണ് അയാളുടെ ഫോൺ ശബ്‌ദിച്ചത്.ഡിസ്പ്ലേയിൽ ആറക്കമുള്ള ഒരു നെറ്റ് നമ്പർ തെളിഞ്ഞു.

ഹലോ സിഐ ജീവൻ.സ്പീക്കിങ്.

ഹലോ…മിസ്റ്റർ സി.ഐ.അങ്ങേ തലയ്ക്കൽ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെ പതിഞ്ഞ ഒരു ശബ്ദം ഉയർന്നു.

ജോൺ വർഗ്ഗീസിന് പറ്റിയ അപകടത്തിൽ എത്ര പെട്ടന്നാണ് താങ്കളുടെ നീക്കം.

പാവം വില്ല്യംസ് അയാൾ ഈ കളിയിൽ ഒരു കാലാൾ മാത്രമായിരുന്നു.വേട്ടയ്ക്ക് മുൻപിൽ നിൽക്കാനുള്ള കാലാൾ.

ചെറിയ മീനിനെ ഇട്ട് വലിയ മീനിനെ പിടിക്കും പോലെ വില്ല്യംസ് എന്ന കാലാളിനെ കൊണ്ട് ജോൺ വർഗ്ഗീസ്‌ എന്ന തന്റെ മന്ത്രിയെ ഞാൻ എടുത്തത് കണ്ടില്ലെ?

Who are you??ജീവൻ പല്ല് കടിച്ചു.

കൂൾ…കൂൾ ഡൗൺ മിസ്റ്റർ ജീവൻ..
നീ കൂട്ടിയാൽ കൂടുന്ന കരുക്കൾ അല്ല കളത്തിൽ ഉള്ളത്.

ജോൺ വർഗ്ഗീസിന് പറ്റിയ പോലെ ഒരു ആക്‌സിഡന്റ്.അല്ലെങ്കിൽ ഒരു തീപ്പൊരി.ഭും…ചാരമാകും നീ ഒരുപിടി ചാരം.

ചത്ത് മലച്ചവൾക്ക് നീതി തേടിയുള്ള യാത്ര ഇവിടെ നിർത്തുന്നതാണ് നിനക്ക് നല്ലത്.

ഇല്ലെങ്കിൽ….ജീവൻ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അടുത്ത് കിടന്ന കസേരയിലേക്ക് അമർന്നു.

ഇല്ലെങ്കിൽ…ഇല്ലെങ്കിൽ മറ്റൊന്നുമില്ല…ഞാൻ മുൻപേ പറഞ്ഞില്ലേ തീപ്പൊരി,ചാരം…

വിശ്വാസം വരുന്നില്ല അല്ലേ… ok..ഒരു നിമിഷം ഒരൊറ്റ നിമിഷം ഒന്ന് പുറത്തിറങ്ങി നോക്കൂ മിസ്റ്റർ.

അവിടെ നിങ്ങളെ കാത്ത് ഒരു ഗിഫ്റ്റുണ്ട്.നിങ്ങൾക്ക് മാത്രമായൊരു ഗിഫ്റ്റ്.

ജീവൻ വീണ്ടും എന്തോ ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും കാൾ കട്ട്‌ ആയി.

ഫോൺ മേശയിലേക്ക് വലിച്ചെറിഞ്ഞ ജീവൻ അരയിൽ ഉറപ്പിച്ചിരുന്ന റിവോൾവർ കൈയ്യിൽ എടുത്ത് കൊണ്ട് പുറത്തേക്ക് നടന്നു.

പുറത്ത് അസ്വാഭാവികമായി ഒന്നും തന്നെ അയാളുടെ ശ്രദ്ധയിൽ പെട്ടില്ല.

ഒരിക്കൽ കൂടി ചുറ്റും നോക്കുമ്പോഴാണ് ഗേറ്റിൽ നിന്നും ഒരു കറുത്ത ഓമ്‌നി വാൻ പാഞ്ഞു പോകുന്നത് ജീവൻ കണ്ടത്.

അയാൾ ഗേറ്റിനടുത്തേക്ക് പാഞ്ഞടുത്തതും അതിശക്തമായ ഒരു പൊട്ടിത്തെറി ഉണ്ടായി.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!