Skip to content

ആദിരുദ്രം – പാർട്ട്‌ 10

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ബീച്ചിൽ എത്തി കുറച്ചായിട്ടും രുദ്രനെ കാണാതായപ്പോൾ അവൾ ഫോണെടുത്ത് അവനെ വിളിച്ചു.

ആദി ഞാൻ ദേ എത്തി.
അവളെ ഒരു ഹലോ പോലും പറയാൻ അനുവദിക്കാതെ അവൻ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

അവൾ ചെവിയിൽ നിന്ന് ഫോണെടുത്തതും ഒരാൾ അവളുടെ അരികിൽ വന്നു നിന്നു.
തന്റെ അടുത്ത് ചിരിയോടെ നിൽക്കുന്ന അവനെ കണ്ടവൾ പുഞ്ചിരിച്ചു.

ഞാൻ വന്നപ്പോഴേ നിന്നെ കണ്ടിരുന്നു കാർ പാർക്ക്‌ ചെയ്തു ഇങ്ങോട്ട് വരുമ്പോഴാണ് കാൾ വരുന്നത്.

അത് കേട്ടവളൊന്ന് ചിരിച്ചു.

അല്ല ഇവിടെ നിൽക്കാനാണോ പ്ലാൻ????
വാ നമുക്കിത്തിരി നേരം നടക്കാം.
കടലിലേക്ക് നോക്കി നിൽക്കുന്ന അവളോടായി പറഞ്ഞു.

അവൾ അവനോടൊപ്പം മുന്നോട്ട് നടന്നു.

ഞാൻ പറഞ്ഞപ്പോൾ തന്നെ താൻ വരാൻ സമ്മതിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
തനിക്കൊപ്പം നടക്കുന്ന അവളോട് ഒന്നുകൂടി ചേർന്നവൻ പറഞ്ഞു.

ഇതെന്റെ ഫേവറേറ്റ് പ്ലേസ് ആണ് ദുഃഖം വന്നാലും സന്തോഷം വന്നാലും ഞാനിവിടെ വരാറുണ്ട്. വല്ലാത്തൊരു ഇഷ്ടമാണ് ഇങ്ങനെ കടലിലേക്ക് നോക്കി നിൽക്കുന്നത്.
മനസ്സിൽ ഒരുപാട് വിഷമം വരുമ്പോൾ ആ തിരയിലേക്ക് ഇറങ്ങി നിൽക്കും. തിരമാലകൾ തിരികെ പോവുമ്പോൾ കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോവും ആ കൂടെ നമ്മുടെ ദുഖങ്ങളും.

അവളുടെ ഓരോ വാക്കുകളും അവൻ ശ്രദ്ധിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷം ഇതൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല ചെന്നൈയിൽ പിജി ചെയ്യാൻ പോയിരുന്നു.
പിന്നെ ഇന്ന് വരാം എന്ന് പറഞ്ഞതിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്.

അവൻ നടപ്പ് നിർത്തി അവളെ നോക്കി.

എന്ത് ഉദ്ദേശം??????
അവളെ നോക്കി ഒറ്റ പിരികം പൊക്കി.

ഒരാൾക്ക് രുദ്രനെ പരിചയപ്പെടണം എന്ന് പറഞ്ഞു.
അവൾ നടത്തം നിർത്തി അവന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

ആർക്ക്????
അവൻ സംശയത്തോടെ ചോദിച്ചു.

എന്റെ കസിനാ ലെച്ചു. ഞാൻ രുദ്രനെ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോൾ അവൾക്കൊന്ന് കാണണമെന്നും പരിചയപ്പെടുത്തി കൊടുക്കണമെന്നും ഒക്കെ പറഞ്ഞത്. അവളെയും കൂട്ടി വരാം എന്നാ കരുതിയത് പക്ഷെ അവൾക്ക് വയ്യാതായി അതുകൊണ്ടാ ഞാൻ മാത്രം വന്നത്.

എന്നിട്ടിപ്പൊ ആൾക്ക് എങ്ങനുണ്ട്?????

ഇപ്പൊ കുഴപ്പമൊന്നുമില്ല അവൾക്ക് വയ്യഞ്ഞത് കൊണ്ട് മടിച്ചു നിന്ന എന്നെ അവളാ നിർബന്ധിച്ചു പറഞ്ഞു വിട്ടത്. അവളെനിക്കെന്റെ കൂടെപ്പിറപ്പും ബെസ്റ്റ് ഫ്രണ്ടും ഒക്കെയാണ്. അവളില്ലാതെ എനിക്കും ഞാനില്ലാതെ അവൾക്കും പറ്റില്ല. ഈ ഒരേ പത്രത്തിലുണ്ട് ഒരേ പായിൽ ഉറങ്ങി എന്നൊക്കെ പറയില്ലേ ഏകദേശം അതുപോലെയാ ഞങ്ങൾ.
ഒരാത്മാവും രണ്ടു ശരീരവും.

അവളുടെ വാക്കുകളിൽ നിന്നവൻ മനസ്സിലാക്കുകയായിരുന്നു ലെച്ചു അവൾക്കാരായിരുന്നുവെന്ന്.

എനിക്കൊന്ന് വേദനിച്ചാൽ നിറയുന്നത് അവളുടെ കണ്ണുകളായിരിക്കും ഞാൻ മൂഡോഫ് ആയി ഇരിക്കാൻ അവൾ സമ്മതിക്കില്ല ഫുൾ ടൈം ചളിയടിച്ച് എന്റെ കൂടെ കാണും. ഒരു പാവം പൊട്ടിപ്പെണ്ണ്.
അത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ സ്നേഹവും വാത്സല്യവും കലർന്നിരുന്നു.

അവൾ പുഞ്ചിയോടെ മുന്നോട്ട് നടന്നു.
അവളുടെ ഓരോ ഭാവവും ആസ്വദിച്ചവൻ അവൾക്കൊപ്പം നടന്നു.

രുദ്രന് എന്നോട് ഒട്ടും ദേഷ്യമില്ലേ??????
അവളുടെ ചോദ്യം കേട്ടവൻ ഞെട്ടി അവളെ നോക്കി.

ദേഷ്യമോ??????? എന്തിന്???????

അത് പിന്നെ ഞാൻ പാലാഴിയിലെ അല്ലെ????? അതുപോലെ എന്റെ അച്ഛ………………

മതി.
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവൻ അവളെ തടഞ്ഞു.

നോക്ക് ആദി ഞാൻ നിന്നോട് സൗഹൃദം കാണിക്കുന്നതും സംസാരിക്കുന്നതും എല്ലാം നീ പാലാഴിയിലെ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ്. നമ്മുടെ ഫാമിലിയിലെ ചിലർ തമ്മിൽ ശത്രുതയുണ്ടെന്ന് കരുതി അത് നമ്മൾ തമ്മിലും വേണമെന്നാണോ അർത്ഥം????
എങ്കിൽ അതെന്റെ അപ്പനും നന്ദനങ്കിളിനും മുന്നേ ആവാമായിരുന്നല്ലോ അവർ തമ്മിൽ കൂട്ട് കൂടുമ്പോൾ നമ്മുടെ തറവാട്ടിലുള്ളവർ ഇതിലും വലിയ ശത്രുതയിലായിരുന്നു എന്നിട്ടും അതവരുടെ സൗഹൃദത്തെ ബാധിക്കാത്ത രീതിയിൽ അവർ മുന്നോട്ട് പോയി. അതുപോലെ ആയിരിക്കണം നമ്മളും.
ഒരു കാര്യം ഞാൻ നിനക്കുറപ്പ് തരാം ആദി എന്തൊക്കെ പ്രശ്നം വന്നാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ സൗഹൃദം ഞാൻ വേണ്ടെന്ന് വെക്കില്ല. ഒരിക്കലും നമ്മുടെ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയുടെ പേരിൽ നിന്നെ ഞാൻ വേദനിപ്പിക്കില്ല.

അവളുടെ വിരലുകളിൽ കോർത്തു പിടിച്ച് ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു നിർത്തി.

അവൾ നിറഞ്ഞ സന്തോഷത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു.

പിന്നീട് അവരുടെ ഇടയിൽ മൗനം നിറഞ്ഞു നിന്നു. എങ്കിലും അവളുടെ കൈയിൽ നിന്നവൻ പിടി വിട്ടിരുന്നില്ല.
കൈ കോർത്തു പിടിച്ചവർ മുന്നോട്ട് നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രൻ പോയ ശേഷം ദേവു അസ്വസ്ഥതമായ മനസ്സോടെ സോഫയിൽ ഇരുന്നു.

അവനിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഉടമയെ തിരയുകയായിരുന്നു അവളുടെ മനസ്സ്. എത്ര ആലോചിച്ചിട്ടും അവൾക്ക് അതാരാണെന്ന് മനസ്സിലായില്ല.
ആരാണ് ആദി എന്നറിയാൻ അവളുടെ മനസ്സ് വെമ്പി.

അവൾ ജേക്കബിനരികിലേക്ക് നടന്നു. എന്നാൽ ഓഫീസ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന ശങ്കരനെയും ജേക്കബിനെയും കണ്ടപ്പോൾ അത് ആദി ആരാണെന്ന് ചോദിക്കാൻ പറ്റിയ സന്ദർഭമല്ല എന്നവൾക്ക് മനസ്സിലായി.
അവൾ നേരെ അടുക്കളയിലേക്ക് നടന്നു.
അവിടെ ഗൗരി എല്ലാവർക്കുമായുള്ള ചായ ഉണ്ടാക്കുകയായിരുന്നു.
അവളെ കണ്ടതും അവർ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

ആന്റി ചായ ഇടുവായിരുന്നോ??????
അവൾ ഗൗരിക്കടുത്തേക്ക് നിന്ന് ചോദിച്ചു.

അതേ.
അവളെയൊന്ന് നോക്കി അവർ മറുപടി കൊടുത്തു.

ആന്റിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?????

ദേവുവിന്റെ ചോദ്യം കേട്ടവർ അവളെ നോക്കി.

അതെന്താ മോളങ്ങനെ ചോദിച്ചത്?????

എനിക്കങ്ങനെ തോന്നി. ഞാനിവിടെ വരുമ്പോൾ മുതൽ ആന്റിയുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നു എന്തോ ഒരിഷ്ടക്കേട്‌ പോലെ.

ഏയ്‌ അങ്ങനെ ഒന്നുല്ല മോൾക്ക് തോന്നിയതാവും.
ഗൗരി സ്റ്റവ് ഓഫ് ചെയ്തവളെ നോക്കി പറഞ്ഞു.

അതാന്റി വെറുതെ പറയുന്നതാ ഇവിടേക്ക് ഞാൻ വരുന്നത് ആന്റിക്കൊ രുദ്രേട്ടനോ ഇഷ്ടമല്ല. അതല്ലേ എന്നെ കാണുമ്പോൾ നിങ്ങൾ രണ്ടുപേരും ഒഴിഞ്ഞു മാറുന്നത്. നിങ്ങൾക്കൊക്കെ എന്നോട് വെറുപ്പായിരിക്കും അല്ലെ????
അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏയ്‌ എന്തായിത് മോളെ ഞാൻ…… ഞാനങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല. പിന്നെ മോൾ രുദ്രന്റെ പുറകെ നടക്കുന്നത് കാണുമ്പോൾ ചെറിയൊരു ഇഷ്ടക്കേട് തോന്നിയിരുന്നു. അവനിഷ്ടമല്ലാഞ്ഞിട്ടും മോളവന് വിളമ്പി കൊടുക്കാനൊക്കെ ശ്രമിക്കുമ്പോൾ അവൻ ഒന്നും കഴിക്കാതെ എഴുന്നേറ്റു പോവുന്നത് കാണുമ്പോൾ എന്റെ നെഞ്ച് പിടക്കും. അവനെന്റെ മോനല്ലേ ഒന്നും കഴിക്കാതെ വിശന്നിരിക്കുമ്പോൾ എനിക്കെങ്ങനാ ആഹാരം കഴിക്കാനാവുന്നത്?????? അതൊക്കെ കാണുമ്പോൾ ദേഷ്യം തോന്നാറുണ്ട് എന്ന് കരുതി മോളെ ഞങ്ങൾക്ക് വെറുപ്പാണെന്നല്ല അർത്ഥം. എനിക്ക് കുട്ടിയെ ഒരുപാട് ഇഷ്ടാ പക്ഷെ രുദ്രൻ അവനെന്റെ കുഞ്ഞല്ലേ?????? അവന് നിന്നെ അംഗീകരിക്കാൻ കഴിയാത്തത് അവന്റെ കുഴപ്പമല്ലല്ലോ ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളല്ലേ?????? മോളത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇപ്പൊ അവനുള്ള ഇഷ്ടക്കേട് പോലും ഇല്ലാതാവും.
ഗൗരി വാത്സല്യത്തോടെ അവളെ തലോടി അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.

ഞാൻ രുദ്രേട്ടന്റെ പെണ്ണാണെന്ന് അച്ഛനും ഇവിടുത്തെ ഗൗതം അങ്കിളും ഒക്കെ പറയുന്നത് കേട്ട് വളർന്നതുകൊണ്ടാ ഞാൻ രുദ്രേട്ടന്റെ അടുത്ത് കുറച്ചു സ്വാതന്ത്ര്യവും അടുപ്പവും അധികാരവും ഒക്കെ കാണിച്ചത്.
ഇപ്പൊ എനിക്കെല്ലാം മനസ്സിലാവുന്നുണ്ടാന്റി ഇനി ഞാൻ ആവശ്യമില്ലാതെ രുദ്രേട്ടന്റെ കാര്യത്തിൽ അധികാരം കാണിക്കില്ല.
അതുപോലെ ആന്റിയും ഇനി എന്നോട് അകൽച്ച കാണിക്കല്ലേ എനിക്കത് സഹിക്കാൻ പറ്റില്ല.

അവളുടെ വാക്കുകളിൽ അവരിൽ വാത്സല്യവും സ്നേഹവും ഉടലെടുത്തു.

ഒരിക്കലുമില്ല മോളെ ഇനി ഒരിക്കലും നിന്നെ ഞാൻ അകറ്റി നിർത്തില്ല.
ഗൗരി അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി…………….
മൗനം വെടിഞ്ഞു കൊണ്ടവൻ അവളെ വിളിച്ചു.

എന്താ രുദ്രാ??????

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം നമുക്ക് എവിടെ എങ്കിലും ഒന്നിരുന്നാലോ?????

അവന്റെ ചോദ്യത്തിനവൾ അതെയെന്ന് തലയാട്ടി.
അവൻ അവളെയും കൊണ്ട് കുറച്ചു മാറി മണലിൽ ഇരുന്നു.
അവളുടെ കയ്യിലെ പിടി വിടാതെ തന്നെ അവൻ തന്റെ രണ്ടു കൈക്കുള്ളിലേക്ക് പൊതിഞ്ഞവന്റെ മടിയിലേക്ക് പിടിച്ചു.

ആദി നീ വിചാരിക്കുന്നത് പോലെ സന്തോഷം നിറഞ്ഞ ജീവിതം ഒന്നുമല്ല എന്റേത്. ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചവനാണ് ഞാൻ. ഇപ്പോഴും ഒരുപാട് ദുഃഖങ്ങൾ എന്നെ അലട്ടുന്നുണ്ട്. നെഞ്ചിൽ ഇപ്പോഴും അണയാതെ ഒരു അഗ്നി എരിയുന്നുണ്ട്.
അതെല്ലാം ഞാൻ നിന്നോടൊരിക്കൽ പറയാം ഇപ്പോഴല്ല പിന്നെ.
അന്നേ രുദ്രൻ ആരാണെന്ന് നീയറിയൂ.
ഞാൻ നിനക്ക് തന്നത് പോലെ നീയെനിക്കും വാക്ക് തരണം എന്തൊക്കെ വന്നാലും എന്റെ സൗഹൃദം ഉപേക്ഷിച്ചു പോവില്ലെന്ന്. കാരണം ഇപ്പോൾ മറ്റെന്തിനേക്കാളും വില ഞാൻ നമ്മുടെ സൗഹൃദത്തിന് കല്പിക്കുന്നുണ്ട്. നിന്നെ കണ്ടതിനു ശേഷമാണ് ഞാനൊന്ന് മനസ്സ് തുറന്ന് ചിരിക്കാൻ പോലും തുടങ്ങിയത്. നിന്നോട് സംസാരിക്കുമ്പോൾ ഞാനെല്ലാം മറക്കുന്നുണ്ട് നിന്നോടൊത്ത് ചിലവഴിക്കുന്ന ഓരോ നിമിഷവും ഞാനൊരുപാട് ആസ്വദിക്കുന്നുണ്ട് അതുകൊണ്ട് പറയുവാ എല്ലാം അറിയുമ്പോൾ നീ എന്നിൽ നിന്ന് അകലില്ലല്ലോ അല്ലെ???????

പ്രതീക്ഷയോടെ അവൻ അവളെ നോക്കി.
അവന്റെ കണ്ണിലെ ദൈന്യത അവളെ പിടിച്ചുലച്ചു.
അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

ഒന്നിന്റെ പേരിലും ഞാൻ ഈ സൗഹൃദം വേണ്ടെന്ന് വെക്കില്ല രുദ്രാ. കാരണം നീ പറഞ്ഞത് പോലെ ഇപ്പോൾ ഞാനും ഈ സൗഹൃദത്തിന് ഒരുപാട് വില കൊടുക്കുന്നുണ്ട്.
ഒരുപാട് നാളത്തെ പരിചയം ഒന്നുമില്ലെങ്കിൽ പോലും രുദ്രൻ എന്റെ ആരെല്ലാമോ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നിന്നോടൊത്തുള്ള ഈ നിമിഷങ്ങൾ പോലും ഞാനൊരുപാടിഷ്ടപ്പെടുന്നുണ്ട്. ഒരിക്കലും ഞാൻ നിന്നെ വിട്ട് പോവില്ല രുദ്രാ കാരണം എനിക്കതിന് കഴിയില്ല.

അവന്റെ കണ്ണിലേക്ക് നോക്കി സ്വയം മറന്നിരുന്നവൾ പറഞ്ഞു നിർത്തി.
അവൾ പോലുമറിയാതെ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്ന് പുറത്ത് വന്നു.

അവൻ അതീവ സന്തോഷത്തോടെ അതിനപ്പുറം വിസ്മയത്തോടെ അവളെ തന്നെ നോക്കി.
തന്റെ ലോകം അവളിലേക്ക് മാത്രം ചുരുങ്ങുന്നത് അവനറിഞ്ഞു.
വീശിയടിക്കുന്ന കാറ്റിൽ അലസമായി പറക്കുന്ന അവളുടെ മുടിയിഴകൾ അവൻ തന്റെ കയ്യാൽ ഒതുക്കി വെച്ചു.

അവൾ പെട്ടെന്ന് ഞെട്ടി സ്വബോധം വീണ്ടെടുത്തു. അവൾ ജാള്യതയോടെ അവനിൽ നിന്ന് നോട്ടം മാറ്റി തീരത്തെ പുൽകാൻ വെമ്പൽ കൊള്ളുന്ന തിരയിലേക്ക് കണ്ണ് നട്ടിരുന്നു.
അത് കണ്ട് ചിരിയോടെ അവൻ അവളുടെ കയ്യിൽ കോർത്തു പിടിച്ചു അവളോട് ചേർന്നിരുന്ന് കടലിലേക്ക് കണ്ണുകൾ പായിച്ചു.

കുങ്കുമചുവപ്പുള്ള സായാഹ്നത്തെ വരവേൽക്കാൻ തയ്യാറെടുത്തവർ ഇരുന്നു.
നിശബ്ദമായ ആ സന്ധ്യ അവരിൽ ആനന്ദം നിറച്ചു.
ഇരുട്ടിന്റെ രശ്മികൾ അസ്തമയ സൂര്യനെ പൊതിയുന്നതും ആർത്തിരുമ്പുന്ന സാഗരത്തിലേക്ക് മുങ്ങിത്താഴുന്നതും നോക്കി അവരിക്കുന്നു.

ആദി……………
ആർദ്രമായവൻ വിളിച്ചു.

മ്മ്മ്മ്…………….
അവൾ മൂളി.

പോവണ്ടേ നേരം വൈകി.
അവന്റെ ചോദ്യം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്.

ഈശ്വരാ നേരം ഇത്രയും വൈകിയല്ലേ?????????
അവൾ നെറ്റിയിൽ കൈ അടിച്ചവന്റെ അടുത്ത് നിന്ന് എഴുന്നേറ്റു.

ഏയ്‌ ആദി നീ ടെൻഷൻ ആവണ്ട. നന്ദങ്കിൾ വഴക്ക് പറയും എന്നതാണ് പേടിയെങ്കിൽ ഞാൻ നന്ദൻ അങ്കിളിനോട് പറയാം.

ഏയ്‌ അതൊന്നുമല്ല എന്റെ സ്വഭാവം എല്ലാവർക്കുമറിയാം ബീച്ചിൽ പോയാൽ പിന്നെ താമസിച്ചേ വീട്ടിലെത്തൂ അതുകൊണ്ട് ആരും വഴക്ക് പറയില്ല. ഇത്രയും വൈകിയില്ലേ അതാ ഞാൻ…….
അവൾ പൂർത്തിയാക്കാതെ നിർത്തി.

അതും ശരിയാ ഞാനും സമയം വൈകുന്നതിനെ പറ്റി ചിന്തിച്ചില്ല.
ഒരു കാര്യം ചെയ്യാം നീ സ്കൂട്ടി എടുത്തു മുന്നേ പൊക്കോ ഞാൻ കാറിൽ നിന്നെ ഫോളോ ചെയ്യാം.

ഏയ്‌ അത് വേണ്ട രുദ്രന് ബുദ്ധിമുട്ടാവും.
അവൾ അവനെ തടഞ്ഞു.

നീ മറുത്തൊന്നും പറയണ്ട എനിക്കൊരു ബുദ്ധിമുട്ടും ഈ കാര്യത്തിലില്ല നിന്നെ ഒറ്റക്ക് വിട്ടിട്ട് പോയാൽ എനിക്ക് സമാധാനമുണ്ടാവില്ല. അതുകൊണ്ട് നല്ല കുട്ടിയായി പോയി വണ്ടിയെടുക്ക് ചെല്ല്.
അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.

അത് കേട്ട് ചിരിയോടെ അവൾ സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു.
അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തപ്പോൾ തന്നെ രുദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്തവളെ ഫോളോ ചെയ്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദേവു ഗൗരിയുടെ കൂടെ കുറേ നേരം ചിലവിട്ടു. ഗൗരിക്ക് ആദ്യം അവളോടുണ്ടായിരുന്ന ഇഷ്ടക്കേടെല്ലാം മാറി അവളോട് സംസാരിക്കാൻ തുടങ്ങി.

ആദിയുടെ കാര്യം കളിയായി അവൾ ഗൗരിയോട് ചോദിച്ചെങ്കിലും ആരാണെന്നുള്ളതിന് വ്യക്തമായ ഒരു സൂചനയും അവൾക്ക് കിട്ടിയില്ല.

പക്ഷെ പിന്മാറാൻ അവൾ തയ്യാറായില്ല അതാരാണെന്ന് കണ്ടെത്താൻ തന്നെ അവൾ തീരുമാനിച്ചു.
രുദ്രന്റെ റൂമിൽ നോക്കിയാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല എന്നവൾക്ക് തോന്നി.
ഗൗരിയുടെ ശ്രദ്ധ മാറിയ തക്കം നോക്കി അവൾ അവന്റെ മുറിയിലേക്ക് വെച്ച് പിടിച്ചു.

ഇതുവരെ അവൾക്ക് കയറാൻ കഴിയാത്ത അവന്റെ മുറിയിൽ അവൾ ഒരുവിധം കയറി പറ്റി.
മുറിയിൽ കയറിയതും ആകമാനം ഒന്ന് നോക്കിയതിനു ശേഷം അവൾ അവിടെയെല്ലാം പരിശോധിക്കാൻ തുടങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അപ്പൊ ശരി രുദ്രാ പിന്നെ ഒരിക്കൽ ഇതുപോലെ കാണാം.
പാലാഴി തറവാടിന്റെ ഗേറ്റിന് മുന്നിൽ സ്കൂട്ടി നിർത്തി അവൾ കാറിൽ ഇരുന്ന അവനോട് പറഞ്ഞു.

ശരി. ഞാൻ രാത്രി വിളിക്കാം
ബൈ………….
അവൻ യാത്ര പറഞ്ഞു.

ബൈ………

അവളുടെ സ്കൂട്ടി അകത്തേക്ക് പോവുന്നതും നോക്കി അവനിരുന്നു.
ശേഷം പാലാഴി എന്ന് സ്വർണ്ണലിപികളാൽ പുറത്ത് കൊത്തി വെച്ചിരിക്കുന്ന തറവാട്ട് പേരിലേക്ക് ഒന്ന് നോക്കിയവൻ കാർ മുന്നോട്ടെടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രന്റെ മുറിയുടെ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും ഉപയോഗശേഷം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളുമല്ലാതെ അവൾക്കൊന്നും കണ്ടെത്താനായില്ല.

നിരാശയോടെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ അവൾ റൂമിലേക്ക്‌ കയറാൻ വരുന്ന രുദ്രനെ കണ്ട് ഭയത്തോടെ നിന്നു.

തുടരും…………………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!