Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 14

Malayalam Novel Chandranudikkunna Dikkil

” അതുലേട്ടന് വിരോധമില്ലെങ്കിൽ ഞാൻ കൂടി വരാം .. നമ്മൾ രണ്ടാളും മതി .. അവരെ കണ്ട് വേണ്ട രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞാൽ .. ” അംല അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..

അതാണ് നല്ലതെന്ന് അതുലിനും തോന്നി .. അംലയാണ് കൂടെ വരുന്നതെങ്കിൽ നിയമത്തിന്റെ പഴുതുകളും മറ്റും യുക്തി പോലെ പറഞ്ഞു മനസിലാക്കി കേസ് കൊടുപ്പിക്കാൻ സാധിച്ചേക്കും ….

” മതി .. നമുക്ക് ഒന്നിച്ച് പോകാം .. ” അവൻ സമ്മതമറിയിച്ചു …

” എങ്കിൽ നാളെ തന്നെ പോകാം .. എത്രയും പെട്ടന്ന് വേണം കാര്യങ്ങൾ നീക്കാൻ. .. ” അവൾ പറഞ്ഞു ..

” അംല രാവിലെ റെഡിയായി നിന്നോളു .. ഞാൻ വന്ന് പിക് ചെയ്തോളാം ….”

അവൾ തലയാട്ടി …

* * * * * * * * * * * * * * * *

പിറ്റേന്ന് രാവിലെ 8 മണിയായപ്പോൾ അതുൽ അംലയുടെ വീട്ടുപടിക്കൽ എത്തി .. ശിവരാജൻ ഉപയോഗിച്ചിരുന്ന കാറിലാണ് അവൻ വന്നത് …

മരങ്ങൾക്കിടയിലൂടെ അരിച്ചു വന്ന നേർത്ത ഇളവെയിലിലൂടെ അവൾ പടിയിറങ്ങി വന്നു ..മയിൽപ്പീലി വർണത്തിലുള്ള ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു .. അവന്റെ നയനങ്ങൾ അറിയാതെ അവളെ തഴുകി …

മുഖത്തേക്ക് വീണ നേർത്ത മുടിയിഴകൾ മാടിയൊതുക്കി അവൾ മന്ദഹസിച്ചു …

അവന്റെ മനസിലേക്ക് രശ്മിയുടെ ഓർമകൾ കടന്നു വന്നു .. ചില നേരങ്ങളിൽ അംലയുടെ ചില ചേഷ്ടകൾ തന്നെ രശ്മിയെ ഓർമിപ്പിക്കാറുണ്ടെന്ന് അവനോർത്തു ..

മുൻവശത്തെ ഡോർ അവൻ അവൾക്ക് വേണ്ടി തുറന്നുകൊടുത്തു …

കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ സ്റ്റീരിയോ മുഴങ്ങുന്നുണ്ടായിരുന്നു …

എ ആർ റഹ്മാന്റെ മാസ്മരിക സംഗീതം .. ” പുതുവെള്ളൈ മഴൈ ഇങ്ക് …” എന്ന അവൾക്കൊരുപാട് ഇഷ്ടമുള്ള പാട്ട് … ആ തണുത്ത പകലിൽ ആ പാട്ട് അവളെ എങ്ങോ കൊണ്ട് പോയി … അവൾ മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു …

അവളുടെ മനസിൽ ഹർഷിന്റെ മുഖം തെളിഞ്ഞു .. അടഞ്ഞ കണ്ണിന്റെ കോണിൽ ഒരു തുള്ളി മിഴിനീർ പെയ്യാതെ കാത്ത് നിന്നു …

കാർ ഡ്രൈവിലായിരുന്നു … അവളോട് എന്ത് സംസാരിച്ച് തുടങ്ങണമെന്ന ചിന്തയിലായിരുന്നു അതുൽ ..

തികട്ടിവന്നൊരേങ്ങൽ നെഞ്ചിലൊതുക്കി , അവൾ നിശബ്ദയായി കരഞ്ഞു .. മറക്കാൻ ശ്രമിക്കുന്തോറും അവളെ വരിഞ്ഞുമുറുക്കുന്ന നാഗമായി അവന്റെ ഓർമകൾ മാറുകയായിരുന്നു ..

* * * * * * * * * * * * * *

ഉച്ചയോടെയാണ് അവരാ വീട് കണ്ടു പിടിച്ചത് … രത്നാകര കുറുപ്പ് താമസിച്ചിരുന്നിടത്തും മറ്റും അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ അയാളുടെ മൂത്ത മകൾ താമസിക്കുന്ന വീട് അവർ കണ്ടു പിടിച്ചു …

നാട്ടുകാരിൽ പലർക്കും അയാളെ കുറിച്ച് കാര്യമായി ഒന്നും അറിയുമായിരുന്നില്ല എന്നത് അംലയിൽ സംശയം ജനിപ്പിച്ചു .. മകളുടെ വീട് കണ്ടെത്താൻ തന്നെ ഏറെ പണിപ്പെട്ടു ..

ചെറിയൊരു ഷീറ്റിട്ട വീടായിരുന്നു അത് … അതുലും അംലയും ഒതുക്കുകൾ കയറി മുറ്റത്തേക്ക് ചെന്നു .. മഴ പെയ്ത് ചെളി നിറഞ്ഞ മുറ്റം .. അവരെ കണ്ടതും മുറ്റത്തിന്റെ ഒരറ്റത്ത് കെട്ടിയിട്ടിരുന്ന നായ ഉച്ചത്തിൽ കുരക്കാൻ തുടങ്ങി …

അകത്ത് നിന്ന് ഒരു സ്ത്രീ കുഞ്ഞിനെയും ഒക്കത്തെടുത്ത് പുറത്തേക്കിറങ്ങി വന്നു ..

അയയിൽ കഴുകി വിരിച്ചിരുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും സ്കൂൾ യൂണിഫോമുകൾ അംല ശ്രദ്ധിച്ചു …

” ആരാ …….. ” ആ സ്ത്രീ ചോദ്യമെറിഞ്ഞു ..

” രത്നാകര കുറുപ്പിന്റെ മകളല്ലെ . . Mrs. രജ്ജിനി …..”

ആ സ്ത്രീയൊന്നു നിശബ്ദയായി … പിന്നെ നെറ്റി ചുളിച്ച് അംലയെ നോക്കി ….

” ആണെങ്കിൽ ……….” ആ ശബ്ദത്തിന് യാതൊരു മയവുമില്ലായിരുന്നു …

” ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു …. ” അംല വിനയത്തോടെ തന്നെ പറഞ്ഞു …

” എന്ത് കാര്യം … ? നിങ്ങളാരാന്ന് പറഞ്ഞില്ലല്ലോ ……..” അവൾ ചോദിച്ചു ..

” ഞാൻ അഡ്വ: അംല .. ഇത് ഡോ . അതുൽ … “

” ഡോക്ടറിനും വക്കീലിനുമൊക്കെ ഇവിടെയെന്താ കാര്യം …. ” അവൾ ഇഷ്ടക്കേടോടെ ചോദിച്ചു …

ആ സ്ത്രീക്ക് തീരെ സംസ്കാരമില്ലെന്ന് അംലക്ക് തോന്നി .. അതുലും അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ..

” നമുക്ക് ഒന്നിരുന്ന് സംസാരിക്കാൻ കഴിഞ്ഞാൽ …. കുറച്ച് വിശദമായി സംസാരിക്കാനുണ്ട് ….”

” എന്താന്ന് വച്ചാൽ പറഞ്ഞിട്ട് പൊക്കോ .. സൽക്കരിച്ചിരുത്താനൊന്നും ഇവിടെ സ്ഥലമില്ല .. ” അവൾ അറുത്തുമുറിച്ച് പറഞ്ഞു ..

അംലക്ക് നാണക്കേട് തോന്നി .. ഒപ്പം പന്തികേടും ..

” ഞങ്ങൾ നിങ്ങളുടെ അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കാൻ വന്നതാണ് … ആ മരണത്തിൽ ചില ദുരൂഹതകളുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു …. അദ്ദേഹത്തിന് …”

അംല പറഞ്ഞു കൊണ്ട് വന്നത് മുഴുപ്പിക്കാനനുവദിക്കാതെ രഞ്ജിനി തടഞ്ഞു …

” നോക്കു .. അതിനെ കുറിച്ചൊന്നും എനിക്കറിയേണ്ട കാര്യമില്ല .. കഴിഞ്ഞ 11 വർഷമായി എനിക്ക് അച്ഛനുമായി യാതൊരു ബന്ധവുമില്ല .. ഞാനൊരാളെ സ്നേഹിച്ച് രജിസ്റ്റർ വിവാഹം കഴിച്ചതാണ് .. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും അച്ഛനെന്നെ കാണാൻ വന്നിട്ടില്ല .. ഇപ്പോ എവിടെയോ കിടന്ന് മരിച്ചു കഴിഞ്ഞപ്പോൾ എന്റെ സ്വസ്തത കളയാൻ ഓരോ മാരണങ്ങൾ ഇങ്ങോട്ടു കെട്ടിയെടുക്കുന്നതെന്തിനാണ് … രണ്ട് ദിവസം മുൻപും നിങ്ങടെയാരോ വന്നിട്ട് പോയതല്ലേ …. അപ്പോഴെ പറഞ്ഞതല്ലേ എനിക്ക് ഒന്നുമറിയില്ലാന്ന് ….” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ..

അംലയും അതുലും പരസ്പരം നോക്കി ..

” രണ്ട് ദിവസം മുൻപ് കമ്പനിയിൽ നിന്നല്ലേ വന്നത് ..ബിൽഡേർസ് ഗ്രൂപ്പിൽ നിന്ന് …” അംല പെട്ടന്ന് ചോദിച്ചു ..

” അതൊന്നും എനിക്കറിയില്ല .. അച്ഛന്റെയെന്തോ സാധനങ്ങളന്വേഷിച്ചാ വന്നത് … ഒള്ളത് പറയാല്ലോ മരിച്ചിട്ട് പോലും ഞാൻ പോയില്ല .. ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് ഞാനോടിച്ചു വിട്ടു .. “

അംല അവളുടെ മുഖത്ത് തന്നെ ശ്രദ്ധിച്ച് നിന്നു ..

” നിങ്ങൾ പോകാൻ നോക്ക് .. എനിക്ക് യാതൊന്നുമറിയണ്ട ….” പറഞ്ഞിട്ട് ആ സ്ത്രീ അകത്തേക്ക് പോകാനായി തിരിഞ്ഞു ..

അംല അതുലിനെ നോക്കി …

നിന്നിട്ട് കാര്യമില്ലെന്ന് അവളുടെ നോട്ടത്തിൽ നിന്ന് അതുൽ വായിച്ചെടുത്തു ..

അവർ പോകാനായി തിരിഞ്ഞു .. പെട്ടന്ന് ഓർത്ത പോലെ അംല നിന്നു .. പിന്നെ രഞ്ജിനിയുടെ നേർക്ക് നോക്കി ..

” .. വൺ മിനിട്ട് രഞ്ജിനി …..”

കുഞ്ഞിനെയും ഒക്കത്ത് വച്ച് അകത്തേക്ക് കയറുകയായിരുന്ന രഞ്ജിനി തിരിഞ്ഞ് നിന്നു …

” നിങ്ങൾക്ക് കൂടപ്പിറപ്പുകൾ ആരെങ്കിലുമുണ്ടോ .. ഐ മീൻ ബ്രദർ സിസ്റ്റർ അങ്ങനെയാരെങ്കിലും …..”

രഞ്ജിനിയുടെ കണ്ണൊന്ന് പിടഞ്ഞു …

” ഉണ്ടായിരുന്നു …….” അവളുടെ ശബ്ദം ചെറുതായി ചിലമ്പി …

” ആരാ …. എവിടെയാ ഉള്ളത് …”

” .. അനുജനായിരുന്നു .. പത്ത് വയസുള്ളപ്പോൾ അവൻ മരിച്ചു പോയി … “

അവർ തിരിച്ചിറങ്ങാൻ തുടങ്ങിയതും താഴെയൊരു ഓട്ടോറിക്ഷ വന്നു നിന്നു .. അതിൽ നിന്ന് ഒരു ചെറുപ്പക്കാരനിറങ്ങി .. അയാളുടെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല .. അഴിഞ്ഞുലഞ്ഞ മുണ്ട് വാരി എളിയിൽ മുറുക്കി കെട്ടാൻ ശ്രമിച്ചു കൊണ്ട് അയാൾ നിന്നു ..

അയാളുടെ നോട്ടം വീടിനു നേർക്ക് വന്നു .. ഒതുക്കിലൂടെ ഇറങ്ങാൻ ശ്രമിക്കുന്ന അംലയെ കൈ കൊടുത്തു സഹായിക്കുന്ന അതുലിന്റെ നേർക്ക് അയാളുടെ തുറിച്ച നോട്ടം വീണു…..

” പ്ഫാ ……… എടീ ഒരുമ്പെട്ടോളെ നീ പകലും തുടങ്ങിയോ വിളിച്ച് കേറ്റല് … കൊല്ലുമെടി നായെ യിന്ന് നിന്നേം ഇവനേം…. “

ഒതുക്കിന് താഴെ അതിർ തിരിച്ച് കയർ കെട്ടി വച്ചിരുന്ന ഒരു ഇരുമ്പ് കുറ്റി പൊടുന്നനെ വലിച്ചൂരി അലറി കൊണ്ടയാൾ അവർക്കു നേരെ പാഞ്ഞടുത്തു ….

* * * * * * * * * * * * * * * * * * *

ഉച്ചതിരിഞ്ഞ് പണികളൊതുക്കിയ ശേഷം അഹല്ല്യ കുളിച്ചു വന്നു .. ഇപ്പോൾ വീട്ടുജോലികളെല്ലാം തന്നെ അക്കുവും അനുവും കൂടിയാണ് ചെയ്ത് തീർക്കുന്നത് .. അമ്മക്ക് തീരെ വയ്യ .. ബിപി കൂടുതലാണ് .. അമ്മയെ കൊണ്ട് പണിയെടുപ്പിക്കരുതെന്ന് അതുൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് …

ഈറൻ മുടി വിതിർത്തിട്ട് , ഫാൻ ഓൺ ചെയ്ത് അവൾ അതിനു കീഴെ നിന്നു .. മേശയിലിരുന്ന് അവളുടെ ഫോൺ ചിലക്കാൻ തുടങ്ങി …

അവൾ ഫോണെടുത്തു നോക്കി … അതിൽ തെളിഞ്ഞ പേര് കണ്ട് അവളുടെ പാദം  മുതൽ വിറക്കാൻ തുടങ്ങി …..

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!