Skip to content

മേഘരാഗം – ഭാഗം 6

  • by
Megharagam Novel Aksharathalukal

ശ്രീഹരി നോക്കിയപ്പോൾ അവൾ ഉറങ്ങുക ആണ്.

അവൻ റൂമിൽ കയറി പതിയെ വാതിൽ അടച്ചു.

ഒരു കുളി ഒക്കെ പാസാക്കി വന്നപ്പോൾ മേഘ്‌ന എഴുനേറ്റ് ഇരുപ്പുണ്ട്.

മേഘ്‌ന.. ആർ യൂ ഓക്കേ… ശ്രീഹരി അവളോട് ചോദിച്ചു.

മ്… ഓക്കേ… അവൾ പതിയെ പറഞ്ഞു.

ഇയാളുടെ ഹസ്ബൻഡ് എന്ത് പറയുന്നു… ശ്രീഹരി വീണ്ടും അവളെ നോക്കി.

വിളിച്ചിരുന്നു… അവൾ അത്രമാത്രം പറഞ്ഞു കൊണ്ട് എഴുനേറ്റു.

ശരി… ഞാൻ പോയി അത്താഴം കഴിച്ചിട്ട് ഇപ്പോൾ വരാം.. അവൻ അതും പറഞ്ഞു ഇറങ്ങി പോയി.

പുളിശ്ശേരിയും, കായ ഉപ്പേരിയും, അച്ചിങ്ങ മെഴുക്കുവരട്ടിയതും, പിന്നെ ഒരു ഉപ്പിലിട്ടതും… ഇതാണ് വിഭവങ്ങൾ..

അവൻ അത്താഴം കഴിച്ചിട്ട് പതിവുപോലെ മേഘ്‌നയ്ക്ക് ഉള്ളതും ആയിട്ട് മുറിയിലേക്ക് വന്നു.

അവൻ നോക്കിയപ്പോൾ

മേഘ്‌ന ആസ്വദിച്ചു ഇരുന്നു കഴിക്കുക ആണ്.

പെട്ടന്ന് തന്നെ അവൾ ഭക്ഷണം കഴിച്ചു എഴുനേറ്റു. നല്ല വിശപ്പുണ്ടായിരുന്നു അവൾക്ക്.

ശ്രീഹരി ഫോണിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ട് ഇരിക്കുക ആണ്.

വാതിൽ മുട്ടുന്ന ശബ്ദം കേട്ടതും അവൻ വേഗം ചെന്നു തുറന്നു.

നോക്കിയപ്പോൾ മുത്തശ്ശി ആണ്.

ദാ… ഈ വെള്ളം കുടിച്ചോ… ഉലുവ ഇട്ട് തിളപ്പിച്ചത് ആണ്… വേദന ഒക്കെ മാറും… മുത്തശ്ശി മേഘ്‌നയ്ക്ക് വെള്ളം കൊടുത്തു കൊണ്ട് പറഞ്ഞു.

അവൾ അവരെ നന്ദിയോടെ നോക്കി.

വേഗം കുടിക്ക്… ചൂടറിയാൽ പിന്നെ ഒരു ചവർപ്പ് ആണ്.. മുത്തശ്ശി പറഞ്ഞു.

അവൾ ഒറ്റവലിക്ക് അത് മുഴുവനും കുടിച്ചു തീർത്തു.

ഗ്ലാസ് കഴുകി കൊണ്ട് വന്നു മുത്തശ്ശി കൊടുത്തു 

മുത്തശ്ശി…. അവൾ വിളിച്ചു.

എന്താ കുട്ട്യേ… അവർ വാത്സല്യത്തോടെ അവളെ നോക്കി.

ഒരുപാട് നന്ദി…. അത് പറയുമ്പോൾ മേഘ്‌നയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

പെട്ടന്ന് അവൾ അവരുടെ കാലിൽ തൊട്ടു തൊഴുതു..

എന്താ… കുട്ടി…എഴുന്നേൽക്കു… അവർ അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു.

നന്നായി വരും.. അവർ അവളുടെ നെറുകയിൽ തലോടി.

അമ്മ,  ഇപ്പോൾ തൈലം തേച്ചു കൊണ്ട് ഇരുന്നതാ…ഇതെവിടെ പോയി … അമ്മേ… ഗിരിജ ഉറക്കെ വിളിച്ചു.

ആഹ്.. ഞാൻ ഇവിടെ ഉണ്ട്. പ്രഭാവതിയമ്മ പതിയെ സ്‌റ്റെപ്സ് ഇറങ്ങി വരുന്നുണ്ട്.

നോക്കിയപ്പോൾ താഴെ പ്രതാപനും ഗിരിജയും നിൽക്കുന്നു.

അമ്മേ… അമ്മ ഇത് എവിടെ പോയതാ.. ഗിരിജ രൂക്ഷമായി അവരെ നോക്കി.

ഞാൻ ശ്രീഹരിയോട് ഒരു കാര്യം പറയുവാൻ വന്നത് ആണ്.

പ്രഭാവതിയമ്മ താഴേക്ക് ഇറങ്ങി വരുന്നതിനിടയിൽ പറഞ്ഞു.

അവർ മകനെ ഒന്നു നോക്കിയിട്ട് അവരുടെ മുറിയിലേക്ക് പോയി.

അമ്മക്ക് വല്യ കാര്യമാണ് ആ പെൺകുട്ടിയെ. എപ്പോൾ നോക്കിയാലും അവളോട് ചങ്ങാത്തം കൂടുവാൻ പോകുന്നത് കാണാം.

ഞാൻ പറഞ്ഞത്  ഒക്കെ സത്യം ആണെന്ന് ഇപ്പോൾ മനസിലായില്ലേ. ഗിരിജ ഭർത്താവിനെ നോക്കി.

മ്… നീ വരൂ…. പ്രതാപൻ ഭാര്യയുമായി അവരുടെ റൂമിലേക്ക് നടന്നു.

കുറച്ചു അരി കൂടി അരച്ച് വെയ്ക്കാൻ ഉണ്ട്…ഞാൻ ഇപ്പോൾ വരാം. ഗിരിജ ഭർത്താവിനോട് പറഞ്ഞു.

ശരി… എന്ന് പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് പോയി.

പ്രഭാവതിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോൾ അവർ കട്ടിലിൽ ഇരിക്കുനത് ആണ് അയാൾ കണ്ടത്.

അമ്മേ….. അയാൾ അകത്തേക്ക് കയറി.

എന്താ മോനേ…. അവർ മകനെ നോക്കി.

കാലിനു വേദന എങ്ങനെ ഉണ്ട്.. അയാൾ അമ്മയുടെ കട്ടിലിന്റെ ഓരത്തായി ഇരുന്ന്.

ശ്രീക്കുട്ടൻ തൈലം മേടിച്ചു കൊണ്ട് വന്നു. അത് ഞാൻ തേയ്ക്കുക ആയിരുന്നു. വേദന ഇടയ്ക്കു ഒക്കെ ഉണ്ട്… ആഹ്… പ്രായം ഇത്രയും ആയില്ലേ മോനേ.. പ്രഭാവതിയമ്മ ചിരിച്ചു.

ആഹ് പെൺകുട്ടിയെ അമ്മക്ക് ഇഷ്ടായോ… പ്രതാപൻ അമ്മയുടെ കാലിൽ തഴുകി..

ആരെ… ശ്രീകുട്ടന്റെ വേളിയെയോ…? അവർ മകനെ നോക്കി.

അല്ലാതെ വേറെ പെൺകുട്ടി ഉണ്ടോ ഇവിടെ… അയാൾക്ക് ചെറിയ നീരസം അനുഭവപ്പെട്ടു.

ഉണ്ടല്ലോ… എനിക്ക് ഒരു ചെറുമകൾ ഉണ്ട്… അവളും പെൺകുട്ടി ആണ്..

അമ്മ അത് പറയുകയും,  അയാൾക്ക് ചെറിയ ദേഷ്യം വന്നു.

ആഹ്… അത് എനിക്ക് അറിയില്ലായിരുന്നു…  മകൻ  അമ്മയെ  പരിഹസിച്ചു..

അമ്മേ…. എനിക്ക് കാലത്തെ കോടതിയിൽ പോകേണ്ടതാണ്… ഞാൻ ചോദിച്ചതിന് ഉത്തരം പറയു.. അയാൾ വീണ്ടും അമ്മയെ നോക്കി കൊണ്ട് പറഞ്ഞു.

നിനക്ക് ഇപ്പോൾ എന്താ അറിയേണ്ടത്… എനിക്ക് ആ കുട്ട്യേ ഇഷ്ടമാണോ എന്നല്ലേ….

പ്രഭാവതിയമ്മ തൈലം എടുത്തു മുറുക്കി അടച്ചു മേശമേൽ വെച്ചു കൊണ്ട് മകനോട് ചോദിച്ചു.

അതല്ലേ ഞാൻ അമ്മയോട് ചോദിച്ചത്… അയാൾ കട്ടിലിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു.

നീ ഇരിക്ക്…. അവർ മകനെ കട്ടിലിൽ പിടിച്ചു ഇരുത്തി.

എനിക്ക് മേഘ്‌നയെ വളരെ ഇഷ്ടമാണ് മോനേ… എന്താണെന്ന് അറിയില്ല ആ കുട്ടിയോട് എനിക്ക് മനസുകൊണ്ട് വളരെ അടുപ്പം ആണ്..

ഇവിടെ ആരും അവളോട് ഒരു വാക്ക് ഉരിയാടുന്നില്ല, അതുകൊണ്ട് ഒക്കെ ആണ് ഞാൻ അവളോട് സംസാരിക്കുന്നത്,നിന്റെ ഭാര്യക്ക് അത് അത്ര പിടിക്കുന്നില്ല, അതാണ് കാര്യം.. പ്രഭാവതിയമ്മ മകനോട് പറയുകയാണ്.

ശ്രീക്കുട്ടൻ വിവാഹം കഴിച്ച കുട്ടിയാണ് അവൾ, എനിക്ക് അവളെ അങ്ങനെ കാണാനെ പറ്റൂ. ഞാൻ മനസുകൊണ്ട് അവളെ അംഗീകരിച്ചു കഴിഞ്ഞു. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, ഇനി എല്ലാവരും ആ കുട്ട്യേ സ്വീകരിക്കുക, അത്രയും ഒള്ളു എനിക്ക് പറയുവാൻ… പ്രഭാവതിയമ്മ കിടക്കുവാനുള്ള തയ്യാറെടുപ്പിൽ ആണ്.

അവളുടെ നാടും വീടും ഒക്കെ എവിടെ ആണ്.. അമ്മ ചോദിച്ചോ.. മകൻ വാതിലിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾ കരയുവാൻ തുടങ്ങി. അതുകൊണ്ട് പിന്നീട് ഞാൻ അവളെ വേദനിപ്പിക്കാനായി കൂടുതലൊന്നും ചോദിച്ചില്ല.

പ്രതാപൻ പുറത്തേക്ക് നടന്നു.

അയാൾ തന്റെ  മകന്റെ മുറിയിലേക്ക് നോക്കി.

എന്നിട്ട് ഒന്നു ദീർഘനിശ്വാസപ്പെട്ടു.

***************************

അടുത്ത ദിവസം കാലത്തെ പ്രതാപൻ വീണ്ടും ശ്രീഹരിയെ തന്റെ റൂമിലേക്ക് വിളിപ്പിച്ചു.

എന്താ അച്ഛാ… അവൻ വിനയത്തോടെ അച്ഛനോട് ചോദിച്ചു.

നാളെ അവൾ വന്നിട്ട് 6ദിവസo ആകും. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അയാൾ മകനോട് പറഞ്ഞു.

എനിക്കറിയാം അച്ഛാ… ഞാൻ എന്തെങ്കിലും വഴി കാണാം.. അവൻ അയാൾക്ക് മറുപടി കൊടുത്തു.

ശരി നീ പൊയ്ക്കോളൂ… അയാൾ പറഞ്ഞപ്പോൾ അവൻ അവിടെ നിന്നും പിൻവാങ്ങി.

ശ്രീഹരി തിരികെ റൂമിലെത്തിയപ്പോൾ മേഘ്‌ന കുളി ഒക്കെ കഴിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു.

മേഘ്‌ന… അവൻ വിളിച്ചപ്പോൾ അവൾ കസേരയിൽ നിന്നും വേഗം എഴുനേറ്റു.

എന്താ… അവൾ ചോദിച്ചു.

എന്താണെന്നോ…. തനിക്കു ഇവിടെ താമസിക്കുവാൻ അനുവദിച്ച സമയം നാളെ കഴിയും. അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നു പകച്ചു.

ഞാൻ പറഞ്ഞത് മനസിലായില്ലന്നു ഉണ്ടോ…?. ശ്രീഹരി അല്പം ഗൗരവത്തിൽ അവളെ നോക്കി.

മനസിലായി… അവൾ പറഞ്ഞു.

മ്… ഹസ്ബൻഡ് വിളിച്ചോ ഇയാളെ… അയാൾ നാളെ എവിടെ വരും.. ശ്രീഹരി അവന്റെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് അവളേ നോക്കി.

അത്… ആൾ… നാളെ വരും.. അവൾ അവന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്.

അവളിൽ എന്തോ ഒരു കള്ളത്തരം അവനു തോന്നി എങ്കിലും അവൻ അത് കണ്ടില്ലെന്ന് വെച്ചു.

കാരണം എവിടെയോ ഉള്ള പെണ്ണ്, അവൾക്ക് രണ്ട് ദിവസത്തെ താമസം ആണ് ആദ്യം ചോദിച്ചത്, വളർത്തി വലുതാക്കിയ വീട്ടുകാരെ മറന്നു അവൾ ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണ്.

എന്നിട്ട് അവൻ അവളെ കാര്യം കണ്ടതിനു ശേഷം ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണോ എന്ന് പോലും അറിയില്ല.

തന്റെ വീട്ടിൽ എല്ലാവരും ഓർത്തിരിക്കുന്നത് ഇവൾ തന്റെ വേളി ആണെന്ന് ആണ്.

ശ്രീഹരിക്ക് തലക്ക് ഭ്രാന്ത്‌ പിടിക്കുന്നതായി  അനുഭവപെട്ടു.

ശരി.. . നാളെ അയാൾ എവിടെ ആണ് വരുന്നത് എന്ന് ചോദിച്ചു മനസിലാക്കി വെയ്ക്കുക.

ഞാൻ ഇയാളെ ഡ്രോപ്പ് ചെയാം… ശ്രീഹരി അവളുടെ മറുപടി കാക്കാതെ ഇറങ്ങി വെളിയിലേക്ക് പോയി.

അവൻ ബൈക്കിൽ കയറിയപ്പോൾ ആര്യ ഉമ്മറത്തേക്ക് വന്നു. കൈയിൽ ഒരു കവറും ഉണ്ട് 

നീ എവിടെ പോകുന്നു… അവൻ സഹോദരിയെ നോക്കി 

കമലയുടെ വീട്ടിൽ… അവൾ മറുപടി നൽകി. അവൾ തയ്യ്ക്കാൻ കൊടുക്കാൻ പോകുക ആണെന്ന് അവനു മനസിലായി .

മ്… കയറിക്കോളൂ… ഞാൻ അവിടെ ഇറക്കാം.. ശ്രീഹരി പറഞ്ഞു.

മറുത്തൊന്നും പറയാതെ അവൾ ബൈക്കിൽ കയറി 

നീയും എന്നോട് പിണക്കം ആണോ.. ശ്രീഹരി അവളോട് ചോദിച്ചു.

.

എനിക്ക് പിണക്കം ഒന്നുമില്ല ഏട്ടാ… പിന്നെ… ഏട്ടൻ ഈ പണി കാണിച്ചത് കൊണ്ട് ഒരു വിഷമം.. അത്രമാത്രം.. അവൾ പറഞ്ഞു.

നാളെ കൊണ്ട് എല്ലാവരുടെയും പിണക്കം മാറ്റാമല്ലോ എന്ന് ശ്രീഹരി ചിന്തിച്ചു, അതുകൊണ്ട് അവൻ കൂടുതൽ ഒന്നു അവളോട് സംസാരിച്ചില്ല.

ശരി നീ തയ്യ്ക്കാൻ കൊടുത്തിട്ട് വരൂ, ഞാൻ വീട്ടിൽ കൊണ്ട് ചെന്നു വിട്ടിട്ട് പോയ്കോളാം… അവൻ ആര്യയോട് പറഞ്ഞു.

ദേവികചിറ്റയുടെ നാത്തൂന്റെ മകളുടെ വിവാഹത്തിനായി ഇടുവാൻ ഉള്ള ഡ്രസ്സ്‌ തയ്യ്ക്കാൻ കൊടുക്കാൻ വന്നതായിരുന്നു ആര്യ.

അളവും ഫാഷനും എല്ലാം കൊടുത്തതിനു ശേഷം ആര്യ ശ്രീഹരിയോടൊപ്പം വേഗം തന്നെ തിരിച്ചു ഇല്ലത്തേക്ക് മടങ്ങി.

പാവം ഏട്ടൻ… അവൻ തിരികെ പോയപ്പോൾ അവൾ ഓർത്തു.

അല്ലെങ്കിലും എന്റെ മോൻ പാവം ആണ്, ഇവൾ എന്തോ കൈവിഷം കൊടുത്ത് മയക്കിയതാണ്… ഗിരിജ മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞു.

അമ്മ ഈ കണ്ണീർ എല്ലാം ഒന്നു തുടക്കു… എന്തെങ്കിലും ഒന്നു പറഞ്ഞാൽ അപ്പോൾ തന്നെ കരയാൻ തുടങ്ങുo..ആര്യ അമ്മയെ വഴക്ക് പറഞ്ഞു.

എങ്ങനെ കരയാതിരിക്കും.. ഇവനും ആയുള്ള വിവാഹം സ്വപ്നം കണ്ടു ഒരു പെൺകുട്ടി കഴിയുന്നുണ്ട്. രേവതിയോട് എന്താ പറയുന്നത് ഞാൻ.. ഗിരിജ ആണെങ്കിൽ അവിയലിനുള്ള കഷ്ണങ്ങൾ എടുത്തു വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് കരയുകയാണ്.

അമ്മേ… അമ്മ കാര്യം പറയണം… എല്ലാം ഇത്രയും ആയില്ലേ.. ഇനി വൈകിക്കേണ്ട.. അല്ലതെ നമ്മൾ എന്താ ചെയ്ക. ആര്യ അമ്മയെ നോക്കി.

എന്ത് മാത്രം സ്വത്ത്‌ കിട്ടിയേനെ.. ഒറ്റ മോൾ ആയിരുന്നു.. ഗിരിജ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് നിന്നു.

ഏടത്തി പാവം ആണെന്ന് തോന്നുന്നു അല്ലെ അമ്മേ… ആര്യ അതു പറയുകയും “എഴുനേറ്റ് പോടീ അസത്തെ “എന്ന് പറഞ്ഞു കൊണ്ട് ഗിരിജ അവളെ ഓടിച്ചു.

ഈശ്വരാ…. നാളെ ആകുമ്പോൾ 7ദിവസം ആകും… ഒരു വഴിയും കാണുന്നില്ലാലോ… മേഘ്‌നക്ക് ആണെങ്കിൽ ഒരു പിടിത്തവും ഇല്ല..

ഫോൺ എടുത്തു നോക്കി അവൾ…

കണ്ണുകൾ നിറഞ്ഞു ഒഴുകി..

എന്തെങ്കിലും ഒരു പോംവഴി നീ കാട്ടണേ… അവൾ ശബ്‌ദം ഇല്ലാതെ കരഞ്ഞു.

*************************

ആര്യയെ കൊണ്ട് പോയി വീട്ടിൽ ആക്കിയിട്ടു ശ്രീഹരി മിഥുനെ കാണുവാൻ ആയി വന്നതായിരുന്നു. പക്ഷെ അവൻ സ്ഥലത്തു ഇല്ലായിരുന്നു.

അതുകൊണ്ട് അവൻ വെറുതെ ബൈക്ക് ഓടിച്ചു മഹദേവക്ഷേത്രത്തിലേക്ക്.

ആൽത്തറയിൽ ഇരിക്കുക ആണ് അവൻ…

നാളെ അവൾ പോകും.. അയാൾ സേഫ് ആയിട്ട് അവളെ വന്നു കൊണ്ടുപോയാൽ മതി ആയിരുന്നു. പാവം കുട്ടി… സന്തോഷം ആയിരിക്കട്ടെ..

ഭഗവാനെ നീ കാത്തു രക്ഷിക്കണേ അവളെ…

ശ്രീഹരി മഹാദേവനോട് പ്രാർത്ഥിച്ചു.

75വയസ് കഴിഞ്ഞ ഒരു അമ്മുമ്മയും ഒരു 5വയസ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും കൂടി അമ്പലത്തിൽ നിന്നു ഇറങ്ങി വരുന്നുണ്ടായിരുന്നു.

പട്ടു പാവാടയൂം ബ്ലൗസും ഇട്ടു, മുല്ലപ്പൂ ഒക്കെ ചൂടി ആണ് ആ കുഞ്ഞിന്റെ വരവ്.. എന്തൊക്കെയോ കലുപില് അവൾ പറയുന്നുണ്ട്.

ശ്രീഹരിയുടെ അടുത്തു വന്നതും അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.

അവനും ചിരിച്ചു.

*************************

അവൻ ഉച്ചക്കു വീട്ടിൽ എത്തിയപ്പോൾ, മേഘ്‌ന  അപ്പോളും അവന്റെ മുറിയിൽ തന്നെ ആണ്.

ഹാവു… എങ്ങനെ ആണ് ഈ കുട്ടി ഈ മുറിയിൽ കഴിച്ചു കുട്ടണത്.. അവൻ ഓർത്തു.

എന്തെടുക്കുക ആണ്..,?  അവൻ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.

ഞാൻ വെറുതെ… അവൾ പറഞ്ഞു.

അപ്പോളാണ് അവൻ അത് ശ്രദ്ധിച്ചത്..

മുത്തശ്ശി കൊണ്ട് പോയി കൊടുത്ത ഇടിയപ്പവും കിഴങ്ങ്കറിയും അതുപോലെ മേശമേൽ ഇരിക്കുന്നു.

എന്താണ് ഇയാൾ ഫുഡ്‌ കഴിക്കാഞ്ഞത്… അവൻ ചോദിച്ചപ്പോൾ ആണ് അവളും ആ കാര്യം ശ്രദ്ധിച്ചത്.

കഴിക്കാൻ മറന്നു പോയി… അവൾ പറഞ്ഞു.

.എന്താ… മറന്നു പോയെന്നോ… ഫുഡ്‌ കഴിക്കുവാനോ.. അതെന്താ.. അവൻ അവളുടെ അടുത്തേക്ക് വന്നു.

അത്… അത്… ഞാൻ കഴിച്ചോളാം.. അവൾ പെട്ടന്ന് തന്നെ കൈ കഴുകി വന്നു.

ഒരു ഇടിയപ്പം എടുത്തു കഴിക്കുവാൻ തുടങ്ങിയതും, എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

മേഘ്‌ന…. അവൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.

ഇപ്പോൾ പൊട്ടിപോകുന്ന അവസ്ഥയിൽ ആണ് അവൾ..

എടോ… തന്റെ പ്രശ്നം എന്താ.. അവൻ ചോദിച്ചു..

അവൾ അപ്പോൾ തല താഴ്ത്തി.

എടോ… താൻ കാര്യം പറയു.. എന്താ തന്റെ പ്രശ്നം… അവൻ വീണ്ടും അവളോട് ചോദിച്ചു എങ്കിലും അവൾ മറുപടി പറഞ്ഞില്ല.

അയാൾ വിളിച്ചില്ലേ? അവൻ ചോദിച്ചു.

അപ്പോളും അവൾ ഒന്നും പറഞ്ഞില്ല.

സത്യം പറയു…അവൻ വീണ്ടും അവളോട് ചോദിച്ചു.

ഇല്ല… അത് പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.

ഇനി എന്താ ചെയ്ക… അവൻ ചോദിച്ചു.

എനിക്ക് അറിയില്ല… അവൾ കരഞ്ഞു..

ശരി ശരി… ഭക്ഷണം കഴിക്കു. എന്നിട്ടി  സംസാരിക്കാം… ശ്രീഹരി പറഞ്ഞു.

അവൾ ഒരു തരത്തിൽ ഭക്ഷണം കഴിച്ചു .

കൂടുതൽ ഒന്നും ചോദിക്കാതിരുന്നാൽ മതി ആയിരുന്നു. ഇനി പുലിവാൽ ആകുമോ…. അവൻ ഓർത്തു.

വേണ്ട… ഇനി ഒന്നും ചോദിക്കേണ്ട.. അവൾ കാലത്തെ പോകട്ടെ..കാരണം തന്റെ ജീവിതം ആണ് ഇട്ടു കളിക്കുന്നത്.  ശ്രീഹരി പിന്നീട് ഒന്നുo ഇതിനെ പറ്റി അവളോട് ഒരക്ഷരം പോലും പറഞ്ഞില്ല.

രാത്രിയിൽ രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചില്ല.

നാളെ കാലത്തെ പോകാൻ റെഡി ആയിക്കൊള്ളൂ… ശ്രീഹരി പറഞ്ഞു.

പതിവ് പോലെ നിലത്തു ബെഡ്ഷീറ്റ് വിരിച്ചു അവൾ കിടന്നു.

ഈ ഏഴു ദിവസം… ദൈവദൂതൻ ആയി ആണ് ഇയാൾ വന്നത്… മേഘ്‌ന ഓർത്തു.

എന്തായാലും നാളെ മടങ്ങണം.. അവൾ തീർച്ചപ്പെടുത്തി.

പക്ഷേ.. പക്ഷെ… എങ്ങോട്ട്…????? അവൾക്ക് ഉത്തരം ഇല്ലായിരുന്നു.

കാലത്തെ ശ്രീഹരി എഴുന്നേറ്റപ്പോൾ മേഘ്‌ന കുളി ഒക്കെ കഴിഞ്ഞിരുന്നു.

ഹോ.. ഇന്ന് ഇവൾ പോകുമല്ലോ.. അവനു സമാധാനം ആയി. കാരണം അമ്മയെ എല്ലാം പറഞ്ഞു മനസിലാക്കണം.. എന്നിട്ട് അമ്മയോട് പിണങ്ങി ഇരിക്കണം… പെട്ടന്ന് വാതിലിൽ ആരോ കൊട്ടി.

മേഘ്‌ന പോയി വാതിൽ തുറന്നപ്പോൾ പ്രതാപൻ ആയിരുന്നു.

അയാൾ അകത്തേക്ക് പ്രവേശിച്ചു. പിറകെ ഗിരിജയും.

ശ്രീഹരി… നീ എഴുന്നേറ്റില്ലേ.. അയാൾ ചോദിച്ചു..

എഴുനേറ്റു അച്ഛാ.. അവൻ വേഗം കിടക്കയിൽ നിന്നു എഴുനേറ്റു.

മ്… അയാൾ അവനെ അടിമുടി ഒന്നു നോക്കി.

മേഘ്‌ന… ഇവിടെ വരൂ… അയാൾ വിളിച്ചു.

അവൾ  വിറയ്ക്കുന്ന കാലടികളോടെ അവരുടെ മുൻപിലേക്ക് വന്നു.

ഏത് വരെ പഠിച്ചു.. പ്രതാപൻ അവളോട് ചോദിച്ചു.

ബിഎസ് സി കെമിസ്ട്രി കംപ്ലീറ്റ് ചെയ്തു… അവൾ പറഞ്ഞു.

മ്.. എത്ര വയസ് ഉണ്ട്..? അയാൾ വീണ്ടും ചോദിച്ചു.

ഇരുപത്… അവൾ അതിനും മറുപടി നൽകി.

ശ്രീഹരിയും ആയിട്ടുള്ളു ബന്ധം വീട്ടിൽ അറിഞ്ഞോ..

അവൾ അതിനു മറുപടി പറഞ്ഞില്ല.

വീട്ടുകാർ നിന്നെ ഇനി മകളായി സ്വീകരിക്കുമോ… അയാൾ വീണ്ടും ചോദിച്ചു.

ഇല്ലെന്നു അവൾ ചുമൽ അനക്കി കാണിച്ചു.

വീട്ടിലെ അഡ്രെസ്സ് പറയു… ഞാൻ വിളിക്കാം.. പ്രതാപൻ അവളേ നോക്കി.

കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ തരാം… എല്ലാം ഒന്നു ആറിത്തണുക്കുന്നത് വരെ… മേഘ്‌ന അത് പറയുമ്പോൾ ശ്രീഹരിയുടെ ചങ്ക് തകർന്നു പോയി.

ശരി… എത്ര നാൾ… വേണം.. അയാൾ ചോദിച്ചു..

ഒരു… ഒരു… അവൾ അയാളെ നോക്കി.

നാല് മാസം മതിയോ… അയാൾ ചോദിച്ചു.

മതി എന്നവൾ തലയാട്ടി.

ശരി… പ്രതാപൻ എഴുനേറ്റു..

പെട്ടന്നവൾ അയാളുടെ കാലിൽ തൊട്ട് വന്ദിച്ചു.

അയാൾ അവളുടെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു.

അവൾ ഗിരിജയുടെ കാലിലും തൊട്ട് വന്ദിച്ചു.

അവർ പക്ഷെ അവളെ അനുഗ്രഹിച്ചില്ല.

അവൾ തനിയെ എഴുന്നേറ്റു 

പതിയെ അവർ രണ്ടാളും പുറത്തേക്ക് പോയി.

പ്രഭാവതിയമ്മ വേഗം വന്നു അവളെ കെട്ടിപിടിച്ചു.

എന്റെ മോൾക്ക് സന്തോഷം ആയോ… അവർ ചോദിച്ചു.

അവൾ തലയാട്ടി.

സന്തോഷം ആയിരിക്കണo കെട്ടോ… അവർ പറഞ്ഞു.

പ്രഭാവതിയമ്മയും പുറത്തേക്ക് പോയി.

എന്ത് വേണമെങ്കിലും ഇപ്പോൾ സംഭവിക്കും എന്നവൾക്ക് തോന്നി.

ഒരു തണുത്ത കരസ്പർശം അവളുടെ ചുമലിൽ പതിഞ്ഞതും അവൾ തിരിഞ്ഞു നോക്കി.

എരിയുന്ന കണ്ണുകളോടെ നിന്ന ശ്രീഹരിയെ നോക്കുവാൻ അവൾക്ക് വല്ലാത്ത ഭയം തോന്നി.

ഞാൻ ഇപ്പോൾ ഇവിടെ നിന്നു ഇറങ്ങുക ആണ്.

തിരിച്ചു ഞാൻ ഈ ഇല്ലത്തു വരുമ്പോൾ നീ ഇവിടെ ഉണ്ടാകരുത്… കൂടുതലൊന്നും പറയാതെ അവൻ ബാത്റൂമിലേക്ക് കുളിക്കുവാനായി പോയി.

അവൻ ഇറങ്ങി വന്നതും അവളോട് ഒരക്ഷരം മറുത്തു പറഞ്ഞില്ല.

അവൻ വേഗം ഡ്രസ്സ്‌ മാറി പുറത്തേക്ക് നടന്നു.

പറഞ്ഞത് ഓർമ ഉണ്ടല്ലോ, ഞാൻ തിരിച്ചു വരുമ്പോൾ ഇയാൾ ഇവിടെ കാണരുത്….

വാതിൽക്കൽ എത്തിയതും അവൻ പറഞ്ഞു… അതിനു ശേഷം വേഗം പുറത്തേക്ക് പോയി.

ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം മേഘ്‌ന കേട്ടു.

എടാ…. ഇവൾ പഠിച്ച കള്ളി ആണ്… നീ ഇവളെ ഒന്നെങ്കിൽ കൈയോടെ പോലീസിനെ ഏൽപ്പിക്കുക അല്ലെങ്കിൽ നീ നിന്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങൾ പറയുക.. മിഥുൻ പറഞ്ഞത് ശരിയാണെന്നു ശ്രീഹരിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.

അതേടാ… ഇന്ന് ഞാൻ ചെല്ലുമ്പോൾ അവൾ അവിടെ നിന്നും പോയില്ലെങ്കിൽ അവളെ ഞാൻ…. ശ്രീഹരി പല്ലിറുമ്മി.

എന്നാലും അവളെ മനസിലാകുന്നില്ലലോ.. മിഥുൻ അവനെ നോക്കി.

എന്ത് മനസിലാക്കുവാൻ… പക്കാ ഫ്രോഡ് ആണെടാ… അല്ലാതെന്താ.. അവളെ എപ്പോൾ ആണോ കണ്ടുമുട്ടിയത്… ശ്രീഹരിക്ക് ശരിക്കും വിഷമം വരുന്നുണ്ടായിരുന്നു.

അന്ന് മുഴുവൻ ശ്രീഹരിയും മിഥുനും ഒരുമിച്ചു ആയിരുന്നു  അവർ ഇടയ്ക്കു കോഫി ഷോപ്പിൽ കയറി.

അവരുടെ എതിർ വശത്തു ഇരുന്നത് അതീവ സുന്ദരി ആയ ഒരു പെൺകുട്ടി ആയിരുന്നു. കുറച്ചു കഴിഞ്ഞതും അവളുടെ അടുത്തേക്ക് വന്ന പയ്യനെ കണ്ട അവർ അന്താളിച്ചു. ഒറ്റ നോട്ടത്തിൽ ഒരു കഞ്ചാവ് ലുക്ക്‌ ആണ് അവനു.

എന്റെടാ നോക്കിക്കേ അവനെ… ഈ പെൺകുട്ടികൾക്ക് ഒക്കെ എന്താ പറ്റിയത്.. മിഥുൻ അവനെ നോക്കി.

ആർക്കറിയാം… അവളേ നോക്കിക്കേ.. ഏതോ നല്ല കുടുംബത്തിലെ പെണ്ണാണ് എന്ന് തോന്നുന്നു.. ശ്രീഹരിയും പറഞ്ഞു.

ഇതുപോലെ ആണോടാ ആ പെണ്ണും… മിഥുൻ പറഞ്ഞപ്പോൾ ശ്രീഹരിയുo ഓർത്തു അത് ചിലപ്പോൾ ശരിയായിരിക്കും എന്ന്.

പിന്നീട് കുറച്ചു സമയം അവർ അമ്പലത്തിൽ പോയി…

അങ്ങനെ അങ്ങനെ ശ്രീഹരി സമയം ചിലവഴിച്ചു.

ഇടയ്ക്കു ആര്യ അവന്റെ ഫോണിൽ വിളിച്ചു.

എടാ.. അവൾ പോയോ ആവോ.. അത് പറയുവാൻ ആണോ അവൾ ഫോൺ വിളിച്ചത്. മിഥുൻ അവനോട് ചോദിച്ചു.

ശ്രീഹരി മനപ്പൂർവം ഫോൺ എടുത്തില്ല.

എടുത്താൽ ശരിയാകില്ല എന്ന് മിഥുനും പറഞ്ഞു.

ഏട്ടൻ ഇത് എവിടെ ആണ്…??  ഇടയ്ക്കു

മെസേജ് വന്നു. അതിനും ശ്രീഹരി മറുപടി കൊടുത്തില്ല.

നാലഞ്ചു പ്രാവശ്യം അവൾ വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല.

എടാ സമയം ആറു മണി ആയി..ഇനി പോയാലോ… മിഥുൻ ചോദിച്ചു.

ആം… പോകാം… ശ്രീഹരിയും എഴുനേറ്റ്..

ശ്രീഹരി വീട്ടിൽ ചെന്നപ്പോൾ മേഘ്‌ന ഒഴികെ എല്ലാവരും ഉമ്മറത്തു ഉണ്ട്..

നീ ഇതെവിടെ ആയിരുന്നു.. എന്റെ ദൈവമേ ഈ ചെക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ… അമ്മയും മുത്തശ്ശിയും കൂടി ഓടി അവന്റെ അടുത്തേക്ക് വന്നു.

നീ ഇത് എവിടെ ആയിരുന്നു..

ഞാൻ രാഹുലിനെ കാണാൻ പോയതാ… റേഞ്ച് കുറവായിരുന്നു… അവൻ പറഞ്ഞു.

ആരും കൂടുതലൊന്നും പറഞ്ഞില്ല..

ഇന്ന് ഇവിടെ എന്തൊക്ക ആണ് സംഭവിച്ചത് എന്നോ മോനെ .. മുത്തശ്ശി അവന്റെ കൈയിൽ പിടിച്ചു.

മുത്തശ്ശി കരയുകയാണെന്നു അവനു മനസിലായി.. അവൾ പോയി… അവൻ ഉറപ്പിച്ചു.

അമ്മ മിണ്ടാതിരിക്ക്… ശ്രീക്കുട്ടാ നീ അകത്തോട്ടു ചെല്ല്.. പ്രതാപൻ അത് പറഞ്ഞപ്പോൾ മുത്തശ്ശി കൂടുതലൊന്നും സംസാരിച്ചില്ല.

അവൾ അങ്ങനെ പോയിരിക്കുന്നു . അവന്റെ മനസിൽ സന്തോഷം തിരതല്ലി..

മിടിക്കുന്ന ഹൃദയത്തോടെ അവൻ ഓരോരോ സ്റ്റെപ്പുകൾ കയറി.

വാതിൽ തുറന്ന ശ്രീഹരി നോക്കിയപ്പോൾ മേഘ്‌ന അവന്റെ കട്ടിലിൽ കിടക്കുന്നു.

റൂമിൽ കയറി വാതിൽ അടച്ചതും, അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു.

എടി… അവൻ അലറി.

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ മേഘ്‌നയുടെ കരണം പൊട്ടുമാറ് അവൻ ഒന്നു കൊടുത്തു.

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ വീണ്ടും കട്ടിലിലേക്ക് വേച്ചു പോയി.

അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ വലിച്ചു പൊക്കി.

നിന്നോട് ഞാൻ എന്താടി പറഞ്ഞത്… ശ്രീഹരി അവളുടെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുക ആണ്.

ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

എന്റെ ജീവിതം നശിപ്പിക്കാൻ വന്നതല്ലേ നിയ്..

ഈ നിമിഷം ഇറങ്ങണം, അവൻ അവളുടെ കൈയിൽ പിടിച്ചു വാതിലിന്റെ അടുത്തേക്ക് വലിച്ചിഴച്ചു..

തലങ്ങും വിലങ്ങും അവൻ അവൾക്കിട്ട് അടിച്ചു.

വിട്… വിട്… എന്നെ.. അവൾ വേദന കൊണ്ട് പുളഞ്ഞു.

പെട്ടന്ന് വാതിലിന്റെ പുറത്ത് നിന്നും മുത്തശ്ശി വിളിച്ചു.

ശ്രീഹരി അവളുടെ കൈയിലെ പിടിത്തം വിട്ടു.

അവൾ ഒന്നും പറയാതെ വാഷ്‌റൂമിലേക്ക് ഓടി.

അവൻ വാതിൽ തുറന്നതും മുത്തശ്ശി അകത്തേക്ക് കയറി. കൈയിൽ എന്തോ ഇരിപ്പുണ്ടായിരുന്നു.

മോളെവിടെ…. അവർ ചുറ്റിലും നോക്കി 

അവൾ വാഷ്‌റൂമിൽ ആണ്.

മോനേ… കുട്ടിയോട് ഇത് കാലിൽ പുരട്ടി കിടക്കാൻ പറയണം..

അവർ കൊണ്ടുവന്നു മേശമേൽ വെച്ചത് ചൂണ്ടി കാണിച്ചു.

എന്ത് ആണ് മുത്തശ്ശി അത്..

അവൻ അവരെ നോക്കി..

വൈദ്യൻ പറഞ്ഞത് തോരെ തോരെ ഇന്ന് ഇത് ഇടണം എന്നാണ്. മുത്തശ്ശി പറഞ്ഞു.

മോനേ രാത്രിയിൽ ആ കുട്ടിയോട് ഉറങ്ങരുത് എന്ന് പ്രേത്യേകം പറയണേ… മുത്തശ്ശി വീണ്ടും പറഞ്ഞു..

നീ പേടിക്കേണ്ട… കൃത്യസമയത് നമ്മൾ വൈദ്യന്റെ അടുത്ത് കൊണ്ടുപോയില്ലേ… അവർ അവന്റെ കൈയിൽ പിടിച്ചു.

എന്തായിരുന്നു മുത്തശ്ശി സംഭവം…? അവൻ ചോദിച്ചു.

അപ്പോൾ നീ ഒന്നു അറിഞ്ഞില്ലേ.. അവർ അമ്പരന്നു.

ഇല്ലാ… അവൻ പറഞ്ഞു.

ന്റെ മോനേ… നീ പോയ പിറകെ ആ കുട്ടി തുണിയും എടുത്തു കൊണ്ട് നനച്ചിടുവാനായി പിന്നാമ്പുറത് പോയതാ..

ആര്യ കുറച്ചു കഴിഞ്ഞു പോയി നോക്കിയപ്പോൾ കുട്ടി ബോധം ഇല്ലാണ്ട് കിടക്കുകയാ…

ഏതോ കൂടിയ വിഷം ആയിരുന്നു, കുറച്ചു കൂടി താമസിച്ചിരുന്നു എങ്കിൽ പിന്നീട് ഇങ്ങോട്ട് കൊണ്ടുവരേണ്ടിയിരുന്നില്ല എന്നാണ് വൈദ്യൻ പറഞ്ഞത് … എന്റെ കുഞ്ഞിനെ ദൈവം കാത്തു..

മുത്തശ്ശി പറഞ്ഞത് കേൾക്കുകയും ശ്രീഹരി തരിച്ചു നിൽക്കുക ആണ്.

തുടരും..

(ബോർ ആകുന്നുണ്ടോ കുട്ടുകാരേ 

…comment ചെയ്യണേ.. )

ഉല്ലാസ് o.s

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!