Skip to content

മേഘരാഗം – ഭാഗം 7

  • by
Megharagam Novel Aksharathalukal

മുത്തശ്ശി വാതിൽ കടന്നു പോയതോന്നും ശ്രീഹരി അറിഞ്ഞിരുന്നില്ല.

ദൈവമേ…. താൻ എന്താണ് കേട്ടത്.. അവളെ വിഷം തീണ്ടി എന്നാണോ.. അതുകൊണ്ട് ആവും അവൾ തന്റെ കട്ടിലിൽ കിടന്നത് എന്ന് അവൻ ഓർത്തു.

വാഷ്‌റൂമിന്റെ വാതിൽ തുറക്കുന്നതായി അവൻ കേട്ടു.

മുടന്തി മുടന്തി വരുന്ന മേഘ്‌നയെ ആണ് അവൻ കണ്ടത്.

അവളുടെ കണ്ണുകളിൽ അപ്പോളും ഈറൻ മഴ പെയ്യുന്നുണ്ടായിരുന്നു.

വേച്ചു വീഴുവാൻ പോയ അവളെ ശ്രീഹരി വേഗം പിടിച്ചു കട്ടിലിൽ ഇരുത്തി.

ഇതാ… ഇത് കാലിൽ തടവാൻ തന്നതാണ് മുത്തശ്ശി . അവൻ മരുന്നെടുത്തു അവൾക്ക് കൊടുത്തു.

പച്ചമഞ്ഞളും തുളസി ഇലയും ഒക്കെ ആണെന്ന് തോന്നുന്നു എന്ന് അവനു തോന്നി.

അവൾ അത് മേടിച്ചു അവളുടെ കൈയിൽ വെച്ചു.

മേഘ്‌ന…. ആം സോറി…. അവൻ അവളുടെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്.

.

അവൾ പക്ഷെ ഒന്നും സംസാരിച്ചില്ല.

രണ്ട് ദിവസം എന്ന് പറഞ്ഞു വന്നിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. എന്റെ വേളി ആണ് താൻ എന്നാണ് എന്റെ കുടുംബത്തിന്റെ ധാരണ. ന്റെ വിവാഹം വാക്കാൽ പറഞ്ഞു ഉറപ്പിച്ചതാണ്… ഇതൊക്കെ അറിയാമായിരുന്നിട്ടും… താൻ… താൻ… ഇവിടെ നിന്ന് പോകാതെ.. വീണ്ടും എന്നേ കബളിപ്പിക്കുവാൻ തുടങ്ങിയപ്പോൾ… ശ്രീഹരി വിശദീകരിച്ചു.

പോകുവാൻ തുടങ്ങിയതാണ്… അപ്പോൾ ഞാൻ നനച്ചിട്ടിരുന്ന എന്റെ ചുരിദാർ എടുക്കുവാനായി പോയതാണ്.. അവിടെ വെച്ചു ആണ്.. അവളുടെ വാക്കുകൾ മുറിഞ്ഞു.

സാരമില്ല.. പോട്ടെ… അവൻ ആശ്വസിപ്പിച്ചു.

മേഘ്‌ന…. അവൻ കട്ടിലിന്റെ ഓരത്തു വന്നു ഇരുന്നു കൊണ്ട് അവളെ നോക്കി.

ഇയാളുടെ പ്രശ്നം എന്താണ്… തന്നെ വിവാഹം കഴിച്ച ആൾ ഇനി വരില്ലേ… അവൻ ചോദിച്ചു.

ഇല്ല സാർ…. അയാൾ ഇനി വരില്ല. അയാൾ എന്നെ ചതിച്ചു കടന്നു കളഞ്ഞു.. അത് പറയുമ്പോൾ അവൾ കരഞ്ഞിരുന്നില്ല..

എന്താണ് താൻ പറഞ്ഞു വരുന്നത്… അവൻ വീണ്ടും ചോദിച്ചു.

സാർ…. അയാൾ വരുമെന്ന് കരുതി അയാളെ കാത്തു ഇരിക്കുന്നതല്ലാ ഞാൻ…

എന്റെ… ന്റെ… അമ്മ പറഞ്ഞ ഒരാളെ അന്വേഷിച്ചു വന്നതാണ് ഞാൻ.

ഇവിടെ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത് അവർ ഇപ്പോൾ സ്ഥലത്ത് ഇല്ലന്ന്… അവളുടെ ശബ്ദം വിറച്ചു.

അവർ വരുവാൻ കുറച്ചു താമസം ഉണ്ട്.. ഈശ്വരാനുഗ്രഹത്താൽ അവർ വേഗം വരിക ആണെങ്കിൽ ആ നിമിഷം ഞാൻ ഇവിടെ നിന്ന് പോകും.

അതിനു മുൻപ് ഞാൻ ഈ കാര്യങ്ങൾ എല്ലാം ഇവിടെ എല്ലാവരോടും പറഞ്ഞോളാം. സാറിന്റെ ഭാവിവധുവും ആയിട്ടുള്ള വിവാഹവും പറഞ്ഞുറപ്പിച്ചത് പോലെ നടക്കും… ഉറപ്പ്..

അതുവരെ… അതുവരെ… എനിക്ക് പോകുവാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണ്… അവൾ പറഞ്ഞു നിറുത്തി.

എന്തെങ്കിലും താൻ ചോദിക്കുമ്പോൾ കരഞ്ഞു തുടങ്ങുന്ന പെൺകുട്ടിയെ അല്ല ഇപ്പോൾ ശ്രീഹരി കണ്ടത്.

എന്തൊക്കെയോ ഉറച്ച തീരുമാനങ്ങളും ആയി വന്ന ഒരു പെണ്ണാണ് അവൾ എന്ന് അവനു തോന്നി.

തന്റെ നാട് ശരിക്കും എവിടെ ആണ്… അവൻ ചോദിച്ചു

നാസിക് ആണ് സാർ… മഹാരാഷ്ട്ര… അവൾ പറഞ്ഞപ്പോൾ ശ്രീഹരി അന്താളിച്ചു..

വാട്ട്‌…. അവിടെ നിന്നും ഇത്രയും ദൂരമോ… ഇയാൾ പറയുന്നത് എല്ലാം സത്യം ആണോ… പെട്ടന്ന് അവൻ ചോദിച്ചു.

അതേ സാർ… എന്റെ നാട് നാസിക് ആണ്.. ഞാൻ ജനിച്ചതും വളർന്നതും എല്ലാം അവിടെ ആണ്. അവൾ പറഞ്ഞു.

ഇതൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും… അവൻ ചോദിച്ചു.

അവൾ പതിയെ അലമാര തുറന്ന്.

അതിൽ നിന്നും ഒരു ആൽബം എടുത്തു.

ഇത് ഞാനും എന്റെ ഡാഡിയും അമ്മയും ആണ്… അവൾ അത് അവനു കൈമാറി.

അവൻ ഓരോരോ പേജുകൾ ആയി മറിച്ചു നോക്കി.

അവളുടെ കൂടെ നിൽക്കുന്ന സ്ത്രീയെ കണ്ടാൽ അവളുടെ അമ്മ ആണെന്ന് പറയു. കാരണം അവർ തമ്മിൽ നല്ലതായിട്ട് മുഖ സാമ്യം ഉണ്ടായിരുന്നു.

അവളുടെ ചെറുപ്പം മുതൽ ഉള്ള ഫോട്ടോസ് ആണ് അതിൽ മുഴുവനും.

ഏതോ ഒരു കല്യാണത്തിന് ഒരുങ്ങിയ ഒരു ഫോട്ടോ കണ്ടാൽ തന്റെ അടുത്തിരിക്കുന്ന മേഘ്‌ന ആണെന്ന് പറയില്ല, അത്രക്ക് സുന്ദരി ആയിരുന്നു അവൾ ഫോട്ടോയിൽ.

ഇവൾ പറയുന്നത് സത്യം ആണെന്ന് അവനു മനസിലായി.

എടോ… താൻ ഒറ്റക്ക് ആണോ വന്നത്… അവൻ അവളെ നോക്കി.

അതേ സാർ.. … ഞാൻ ഒറ്റക്ക് ആണ് വന്നത്. അവൾ മറുപടി നൽകി.

താൻ ഒറ്റക്ക്… അതും ഇത്രയും ദൂരം.. അവനിൽ പിന്നെയും സംശയം ഉയർന്നു.

ഞാൻ ഒറ്റക്കാണ് വന്നത്.. എന്റെ സാഹചര്യം അങ്ങനെ ആയി പോയി.

അവൾ നിലത്തു മിഴികൾ ഊന്നി.

തന്റെ ഭർത്താവ് എവിടെ… അവൻ വീണ്ടും ചോദിച്ചു.

അയാൾ…. അയാൾ…. അതു പറയുമ്പോളേക്കും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

സാർ,, ആ കാര്യത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുവാൻ ഇപ്പോൾ സാധിക്കില്ല… താമസിയാതെ ഞാൻ പറഞ്ഞു കൊള്ളാം… അവൾ അവനോട് പറഞ്ഞു 

ശരി ശരി… അവൻ ആ ആൽബവും ആയി എഴുനേറ്റു.

അവൾ അത് മേടിച്ചു വീണ്ടും അവളുടെ ബാഗിൽ കൊണ്ടുപോയി വെച്ചു.

കാലിൽ നല്ല നീരുണ്ട്.വേദനയും.. ശ്രീഹരി അവളെ സഹതാപത്തോടെ നോക്കി.

കിടന്നോളു…. അവൻ പറഞ്ഞു.

അവൾ നിലത്തു ബെഡ്ഷീറ്റ് എടുത്തു വിരിക്കാൻ തുടങ്ങിയതും ശ്രീഹരി അവളേ തടഞ്ഞു.

വയ്യാണ്ടിരിക്കുവല്ലേ…. ഇവിടെ കിടന്നോളു… അവൻ പറഞ്ഞു.

വേണ്ട സാർ… എനിക്ക് കുഴപ്പമില്ല… അവൾ അവനെ നോക്കാതെ അത് വിരിച്ചു.

നിലത്തു കിടക്കേണ്ട…. താൻ കട്ടിലിൽ കിടന്നോടോ… അവൻ കുറച്ചു കൂടി നിർബന്ധിച്ചപ്പോൾ അവൾ കട്ടിലിൽ കിടന്നു. കാരണം അവൾ അത്രക്ക് ക്ഷീണിതയും ആയിരുന്നു.

ഉറങ്ങാൻ പാടില്ല കെട്ടോ… കുറച്ചു സമയം കഴിഞ്ഞേ ഉറങ്ങാവു…. ശ്രീഹരി പറഞ്ഞു.

അവൾ പക്ഷേ ഇടക്ക് ഇടയ്ക്കു കോട്ടുവാ ഇടുന്നുണ്ടായിരുന്നു.

മേഘ്‌ന…. മേഘ്‌ന… എന്നവൻ അപ്പോൾ എല്ലാം വിളിക്കും.

അങ്ങനെ അവർ രണ്ടാളും അന്ന് രാത്രിയിൽ ഉറങ്ങിയിരുന്നില്ല..

ശ്രീഹരിക്ക് മനസിന്‌ കുറച്ചു ശാന്തത അനുഭവപെട്ടു…

ഇവൾ കള്ളി അല്ല….

എന്നാലും കുറച്ചു നിഗൂഢതകൾ ബാക്കി ആകുന്നു എന്നവൻ ഓർത്തു.

കാലത്തെ മുത്തശ്ശി വന്നു കൊട്ടി വിളിച്ചപ്പോൾ ആണ് രണ്ടാളും ഉണർന്നത്.

എന്റെ കുട്ട്യേ…. നേരം കുറച്ചു ആയിട്ടോ…. മുത്തശ്ശി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.

മേഘ്‌ന കുറച്ചു പാട് പെട്ടാണ് എഴുന്നേറ്റത്.

എടോ… പതുക്കെ… ശ്രീഹരി ഓടിവന്നു അവളെ പിടിച്ചത് നോക്കി നിൽക്കുക ആണ് മുത്തശ്ശി.

പെട്ടന്നാണ് അവർ അവരുടെ കവിൾത്തടത്തിലെ പാട് കണ്ടത്..

ഇത് എന്താണ് ഇത്… അവർ അന്താളിച്ചു.

അത്… അത്… ഇന്നലെ ഞാൻ മുറ്റത്തു വീണപ്പോൾ പറ്റിയതാണ് മുത്തശ്ശി…. അവളുടെ മറുപടി കേട്ടപ്പോൾ ശ്രീഹരിക്ക് ശരിക്കും വിഷമം ആയിരുന്നു…

മുത്തശ്ശി വാത്സല്യത്തോടെ അവളുടെ കവിൾതടത്തിൽ തഴുകി.

മോളേ…. എങ്ങനെ ഉണ്ട് ഇപ്പോൾ.. അവർ മേഘ്‌നയെ നോക്കി.

കുഴപ്പമില്ല മുത്തശി… ഇപ്പോൾ എല്ലാം കുറവ് ആയി… അവൾ അവരെ നോക്കി.

മ്… അനങ്ങാതെ കിടന്നോളു കെട്ടോ. അവർ കുറച്ചു സമയം കൂടി സംസാരിച്ചിട്ട് ഇറങ്ങി പോയി.

ആ കുട്ടിക്ക് എങ്ങനെ ഉണ്ട് അമ്മേ… അവരുടെ മുറിയിൽ നിന്നു ഇറങ്ങി വരുന്ന അമ്മയെ കണ്ടപ്പോൾ പ്രതാപൻ അവരുടെ അടുത്തേക്ക് നടന്നു വന്നു.

നീര് വലിയാൻ തുടങ്ങിയിട്ടുണ്ട് മോനേ.. എന്നാലും ആ കുട്ടീടെ മുഖം ഒക്കെ വല്ലാണ്ട് വിളറി ഇരിക്കുന്നു.. അവർ പറഞ്ഞു.

ഒന്നുകൂടി വൈദ്യന്റെ അടുത്ത് കൊണ്ട് പോകണോ അമ്മേ… അയാൾ അമ്മയുടെ അഭിപ്രായം ചോദിച്ചു.

വരട്ടെ… നോക്കാം… അവർ മറുപടിയും നൽകി..

************:***********

ഇതാ മോനേ… ചായ കുടിക്ക്…. മിഥുന്റെ അമ്മ കൊടുത്ത ചായ മേടിച്ചു കൊണ്ട് ശ്രീഹരി പുഞ്ചിരിച്ചു.

മിഥുനോട് ശ്രീഹരി സംഭവങ്ങൾ ഓരോന്നായി വിശദീകരിച്ചു.

എന്റെ കൃഷ്ണാ… ആ പെണ്ണ് തട്ടി പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി. മിഥുൻ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ മിഴിഞ്ഞിരുന്നു.

പോടാ… അങ്ങനെ ഒന്നു പറയാതെ… ശ്രീഹരി അവനെ വഴക്ക് പറഞ്ഞു.

നീ എന്നാലും അടിച്ചത് മോശമായി പോയി. അത് അത്രയും വേണ്ടിയിരുന്നില്ല. മിഥുൻ അവനെ കുറ്റപ്പെടുത്തി….

ശരിയാണ്… അത്രയും ദേഷ്യം വന്നതുകൊണ്ടാണ്… ഇതുവരെ ആയിട്ടും തന്റെ അനുജത്തിയെ പോലും അവൻ നുള്ളി നോവിച്ചിട്ടില്ലലോ എന്ന് ഓർത്തു.

എന്നിട്ടും ഇന്ന് കാലത്തെ മുത്തശ്ശി ചോദിച്ചപ്പോൾ….. ആ…. പാവം….

എടാ…. നീ ഇവിടെ ഒന്നും ഇല്ലേ…. മിഥുൻ അവന്റെ തോളിൽ തട്ടി 

ശ്രീഹരി ഓർമ്മകളിൽ നിന്നും ഞെട്ടി എഴുനേറ്റു.

***************************

അന്ന് രണ്ടാംശനി ആയതിനാൽ പ്രതാപൻ കോടതിയിൽ പോയിരുന്നില്ല.

അയാളും ആര്യയും കൂടി എന്തൊക്കെയോ ചെടികൾ പറിച്ചു നടുകയും കളകൾ ഒക്കെ മാറ്റുകയും ആണ്…

അവർ ചെയുന്ന ഓരോ പ്രവർത്തിയും ജനാലയിൽ നോക്കി നിൽക്കുകയാണ് മേഘ്‌ന.

കാലുകൾ കുഴയുന്നത് പോലെ തോന്നി അവൾക്ക്..

അവൾ പതിയെ കട്ടിലിൽ പോയി കിടന്നു.

ഇന്നലെ ഉറങ്ങാഞ്ഞത് കൊണ്ട് കണ്ണുകൾ അടഞ്ഞു പോയത് അവൾ അറിഞ്ഞില്ലാ.

മോളേ…. ഇതെന്താ കുട്ടി നിനക്ക് പറ്റിയത്, ന്റെ മോൾക്ക് കുഴപ്പം ഒന്നുമില്ലലോ..അമ്മ തന്നെ കെട്ടിപിടിച്ചു ഇരുന്നു കരയുകയാണ്

അമ്മേ…. അവൾ അലറി വിളിച്ചു കൊണ്ട് ചാടി എഴുനേറ്റു.

അവൾ വിങ്ങി കരയുവാൻ തുടങ്ങി.

എത്ര നിയന്ത്രിച്ചിട്ടും അവളുടെ സങ്കടം അണപൊട്ടി ഒഴുകി.

എന്തിനാണ് അമ്മേ എനിക്ക് ദൈവം ഇങ്ങനെ ഒരു വിധി തന്നത് .അവൾ വിങ്ങി പൊട്ടുകയാണ്.

അമ്മയും താനും ഡാഡിയും ആയി നിൽക്കുന്ന ഓരോ ഫോട്ടോസ് എടുത്തു അവൾ നോക്കി.

അതും നെഞ്ചിൽ ചേർത്തു അവൾ കരഞ്ഞു.

മേഘ്‌ന……. മുത്തശ്ശി തൊട്ടു പിന്നിൽ നിൽക്കുന്നു.

എന്താ കുട്ടി…. അവർ അവളുടെ കൈയിൽ പിടിച്ചു.

എന്തിനാണ് മോൾ കരയുന്നത്.

മുത്തശ്ശിയെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

ഉണ്ടായ സംഭവങ്ങൾ എല്ലാം അവൾ മുത്തശ്ശിയോട് പറഞ്ഞു.

ശ്രീഹരി…. ശ്രീഹരി… പാവം ആണ്. അയാൾ ഒരു തെറ്റും ഈ കുടുംബത്തോട് കാണിച്ചിട്ടില്ല മുത്തശ്ശി…. അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

എന്റെ കുട്ടി….. ഞാൻ എന്തൊക്കെ ആണ് ഈ കേൾക്കണത്…

നിന്നെ അവൻ വേളി കഴിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് നീ പൂജമുറിയിൽ വെച്ച് ഗിരിജയോട് സത്യം ചെയ്തത്..

പ്രഭാവതിയമ്മ ചോദിച്ചപ്പോൾ അവൾ തല കുനിച്ചു.

പാവം… ശ്രീക്കുട്ടൻ… ന്റെ കുട്ടി ഒരു നിഷ്കളങ്കൻ ആണ്. അവർ പറഞ്ഞു.

മോളേ…. നീ അന്വഷിച്ചു വന്ന ആൾ എവിടെ ഉള്ളത്..

അവർ എറണാകുളത്ത് ആണ് മുത്തശ്ശി.

അവർ വന്നു എന്നറിഞ്ഞാൽ ആ നിമിഷം ഞാൻ ഇവിടെ നിന്നു പോകും. അതുവരെ…. അതുവരെ… ഞാൻ ഇവിടെ നിന്നോട്ടെ… അവൾ അത് ചോദിച്ചപ്പോൾ മുത്തശ്ശിക്ക് ഒന്നും പറയുവാൻ കഴിഞ്ഞിരുന്നില്ല.

ഇതെല്ലാം ശ്രീകുട്ടന് അറിയാമോ.. അവർ ചോദിച്ചു.

എല്ലാം അറിയാം മുത്തശ്ശി…. അവൾ പറഞ്ഞു.

അപ്പോൾ നിന്റെ ഭർത്താവ് എവിടെ..? അവർക്ക് വീണ്ടും സംശയം ആയി.

അയാളെ കുറിച്ച് എല്ലാം ഞാൻ പിന്നിട് പറയാം… അവൾ മുത്തശ്ശിക്ക് വാക്ക് കൊടുത്തു.

മോളേ…. നിന്നെ ഞാൻ ഇവിടെ നിർത്താം…. പക്ഷെ… നീ എന്നോട് സത്യം ചെയ്തു പറയണം, നീ നിന്റെ അമ്മ പറഞ്ഞ ആളെ അന്വഷിച്ചു വന്നതാണോ എന്ന്.. അതോ നീ ഇനിയും നിന്റെ നിലനിൽപ്പിനു വേണ്ടി കളവ് പറയുന്നതാണോ… പ്രഭാവതിയമ്മ മേഘ്‌നയുടെ മുഖത്ത് നിന്നും കണ്ണെടുക്കത്തെ ആണ് ചോദിച്ചത്.

ഞാൻ വിശ്വസിക്കുന്ന എല്ലാ ഈശ്വരൻമാരെയും സാക്ഷി ആക്കി ഞാൻ പറയുക ആണ്…. എന്റെ അമ്മ പറഞ്ഞ ആളുടെ അടുത്തേക്ക് വന്നതാണ് മുത്തശ്ശി ഞാൻ… മേഘ്‌നയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

സാരമില്ല…. എല്ലാം നേരെ ആകും. അതുവരെ നീ ഇവിടെ കഴിഞ്ഞോളു.. മുത്തശ്ശി അവൾക്ക് സമ്മതം നൽകി.

മേഘ്‌ന പറയുന്നത് മുഴുവൻ കേട്ടുകൊണ്ട് പുറത്തു ഒരാൾ നിൽപ്പുണ്ടായിരുന്നു..

പ്രതാപൻ…

മേഘ്‌നയുടെ കരച്ചിൽ കേട്ടുകൊണ്ട് വന്നതാണ് അയാൾ.

അമ്മ ഇറങ്ങി വരും മുൻപ് അയാൾ വേഗം താഴേക്ക് ഇറങ്ങി പോയി.

***************************

.

അന്ന് ശ്രീഹരി വന്നപ്പോൾ മുത്തശ്ശി ഉമ്മറത്തിരുപ്പുണ്ട്.

അവനെ കണ്ടതും അവർക്ക് എന്തോ വല്ലാഴിക തോന്നി.

പാവം കുട്ടി…

എന്താണ് പ്രഭാവതി തമ്പുരാട്ടി ഇത്രയും ആലോചന…

കിണ്ടിയിൽ ഇരുന്ന വെള്ളം എടുത്തു കാലുകൾ കഴുകിയിട്ടു അവൻ അകത്തേക്ക് കയറി.

ഒന്നുല്ല കുട്ട്യേ…. എന്താണ് ഇപ്പോൾ ഈ മുത്തശ്ശിക്ക് വയസാനം കാലത്തു ഇനി ആലോചിക്കേണ്ടത്.. അവർ ചിരിച്ചു.

മുത്തശ്ശി…. മേഘ്‌നയ്ക്ക് കുഴപ്പമില്ലല്ലോ അല്ലെ… അവൻ പതിയെ ചോദിച്ചു.

ഇല്ലാ കുട്ട്യേ… നീ ചെല്ല്… അതും പറഞ്ഞു അവർ എഴുനേറ്റു.

അവൻ അകത്തേക്ക് കയറിയപ്പോൾ ഗിരിജയും ആര്യയും കൂടി എവിടെയോ പോകുവാൻ റെഡി ആയി ഇറങ്ങി വരുന്നത് കണ്ടു.

എവിടെക്കാ…. അവൻ ആര്യയോട് തിരക്കി.

കല്യാണത്തിന് ഉടുക്കാൻ അമ്മക്ക് സാരീ എടുക്കുവാൻ പോകുവാ… ആര്യ പറഞ്ഞു.

മ്…. ശ്രീഹരീ മൂളിയിട്ട് മുറിയിലേക്ക് പോയി.

.

എങ്ങനെ ഉണ്ട് ഇപ്പോൾ… അവൻ ചോദിച്ചു.

കുറവുണ്ട് സാർ. … അവൾ പറഞ്ഞു.

അതേയ് ഇനി എന്നെ സാർ എന്ന് വിളിക്കേണ്ട കെട്ടോ, എന്റെ പേര് വിളിച്ചോളൂ, അതും പറഞ്ഞു അവൻ ഫോൺ ബാറ്ററി ചാർജ് ചെയ്യാനായി

തുടങ്ങുന്നത് അവൾ കണ്ടു

അവന്റെ ബെഡ്ഷീറ്റിൽ എല്ലാം മഞ്ഞളിന്റെ നിറം ആണ്.

എല്ലാം ഒന്നു കുറഞ്ഞിട്ടു വേണം ഇതൊക്ക നനയ്ക്കുവാൻ എന്ന് അവൾ ഓർത്തു.

***********************

മിഥുൻ പറഞ്ഞ സംഭവങ്ങൾ എല്ലാം കേട്ടു കൊണ്ട് ഞെട്ടി ഇരിക്കുക ആണ് അവന്റെ അമ്മ മായ…

ശോ… കഷ്ടം ആയല്ലോ…

എന്ത് ആണ് ഇപ്പോൾ ചെയ്ക അല്ലെ മോനേ… അവർ മിഥുനെ നോക്കി.

വരട്ടെ അമ്മേ… നമ്മൾക്ക് കാണാം.. മിഥുൻ പറഞ്ഞു.

അമ്മ ഇനി ഇതൊന്നും അവനോട് ചോദിക്കാൻ നിൽക്കരുത് കെട്ടോ.. മിഥുൻ അമ്മക്ക് താക്കിതും നൽകി.

*********-************-**********

നമ്മൾക്ക് ഇന്ന് അമ്പലത്തിൽ ഒന്നു ദീപാരാധന തൊഴാൻ പോയാലോ ശ്രീകുട്ടാ…. പ്രഭാവതിയമ്മ ശ്രീഹരിയെ നോക്കി.

പോകാം മുത്തശ്ശി… അതിനെന്താ… ഞാൻ റെഡി ആകാം… ശ്രീഹരി പറഞ്ഞപ്പോൾ അവർക്ക് സന്തോഷം ആയി.

ഒരു കസവു മുണ്ടും കരിനീലനിറം ഉള്ള ഷർട്ടും ഇട്ടുകൊണ്ട് അവൻ റെഡി ആയി വന്നു.

വൈകാതെ ശ്രീഹരിയും മുത്തശ്ശിയും.

കൂടി അമ്പലത്തിലേക്ക് പോയി.

മേഘ്ന വെറുതെ മുറിയിൽ ഇരിക്കുകയാണ്.

ആരോ വാതിലിൽ തട്ടി.

ആരാണിത്…അവൾ വാതിൽ തുറന്നു.

പ്രതാപൻ ആയിരുന്നു പുറത്ത്.

അവൾ ഒന്നു പകച്ചു..

കുട്ടി…. അയാൾ വിളിച്ചു.

കുട്ടിയുടെ അമ്മയുടെ പേര് മേനക എന്നാണോ… പ്രതാപൻ ചോദിച്ചതും മേഘ്‌ന ഞെട്ടി..

അവൾ ആദ്യം കാണുന്നത് പോലെ  ര അയാളെ നോക്കി.

തുടരും.

(ഹായ്…. ഫ്രണ്ട്സ്…. ഇന്നലെ 6ത് പാർട്ട്‌ ഇട്ടപ്പോൾ ഒരുപാട് കമന്റ്‌ വന്നു interesting അല്ല, വലിച്ചു നീട്ടുന്നു, വായിക്കാൻ ബോർ ആണ് etc..ശരിക്കും പറഞ്ഞാൽ എന്റെ ഒരു കഥ പോലും ഞാൻ വലിച്ചു നീട്ടിയിട്ടില്ല, മുൻപത്തെ കഥകൾ വായിച്ചവർക്ക് നന്നായി അറിയാം, ഇതുo അത് പോലെ തികച്ചും വ്യത്യസ്തമായ ഒരു സ്റ്റോറി ആണ്, അത് നിങ്ങൾക്ക് ഇത് പൂർണ്ണമായും വായിച്ചു കഴിയുമ്പോൾ മനസിലാകും. പിന്നെ ഇത് ഒരിടത്തും നടക്കാത്ത ഒരു സംഭവം ആണെന്ന് പലരും പറഞ്ഞു, പക്ഷേ ഇത് ശ്രീഹരിയുടെ സാഹചര്യം കൊണ്ട് ആണ്, അയാളുടെ കൂടെ അവൾ ആ ബസിൽ കയറിയപ്പോൾ മുതൽ ഉണ്ടായ സാഹചര്യം നിങ്ങൾ വായിച്ചു നോക്കുമ്പോൾ മനസിലാകും, പിന്നെ അവൻ ഒന്നും ചോദിക്കുന്നില്ല എന്ന് കമന്റ്‌ വന്നു, അവൻ ശരിക്കും ഓർത്തത് അവൾ പോകും എന്നാണ്, അതുകൊണ്ട്  അവളോട് ഇനി കൂടുതൽ ഒന്നും അന്വഷിച്ചു പുലിവാൽ ആകാതെ ഇരിക്കുവാൻ ആണ് അവൻ നോക്കിയത്…. എന്തായാലും ഇത് വലിച്ചു നീട്ടില്ല കെട്ടോ.. അത് ഉറപ്പ്… )

ഉല്ലാസ് OS

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!