Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 7 : കാർഡിഫും ബോംബെയും

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 7 : കാർഡിഫും ബോംബെയും

നിശ്ശബ്ദമായ സ്റ്റേഷനിൽ ഒരു ട്രെയിൻ വന്നതുപോലെയായിരുന്നു കെന്നഡിയുടെ വരവ്.

നല്ല ഉയരവും ആരോഗ്യവുമുള്ള ചെറുപ്പക്കാരൻ.

ഒറ്റക്കായിരുന്നില്ല. കൂടെ ഒരു യുവതികൂടി ഉണ്ടായിരുന്നു

“ഹാലോ.. ഐ എം കെന്നഡി… “

ഇംഗ്ലീഷ് അക്‌സെന്റ് പ്രകടമായും ഇംഗ്ലണ്ടിന്റേതായിരുന്നു

ദൃഢമായ ഹസ്‌ത ദാനത്തിന് ശേഷം കെന്നഡി കൂടെ വന്ന യുവതിയെ പരിചയപ്പെടുത്തി

“ദിസ് സ് എലൻ .. മൈ ഫ്രണ്ട്..”

എലൻ ഒരു ബ്രിട്ടീഷ് വെള്ളക്കാരിയാണ്. കൃത്യമായി പറഞ്ഞാൽ എലെൻ വെയിൽസിൽ നിന്നാണ്. കോളജിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയതും കൂട്ടുകാരായതും. ഇപ്പോൾ ഇവർ സട്ടനിൽ ഒരുമിച്ചു താമസിക്കുന്നു

എലൻ മരിയെയും  പീറ്ററിനെയും ആലിംഗനം ചെയ്തു ചുംബിച്ചു

ഞാൻ കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ എലൻ ആവേശപൂർവം പറഞ്ഞു

“ആർ  ഫംലി  ഡോക്  ഈസ്  ഫ്രം  കേരള.. ഡോക്ടർ ജോസഫ്..  ഞങ്ങൾ രണ്ടു വര്ഷം മുൻപ് ഡിസംബറിൽ കേരളത്തിൽ വന്നിട്ടുണ്ട്.

“വി സ്റ്റേയ്ഡ് വിത്ത് ഡോക്ടർ അറ്റ് മല്ലപ്പള്ളി .. വൗ….വാട്ട് എ ബ്യൂട്ടിഫുൾ കട്രിസൈഡ്…”

എലൻ സംസാരിക്കുമ്പോൾ, സാധാരണ ഇംഗ്ലീഷിൽ നിന്ന് വ്യത്യസ്തമായി ഒരു സംഗീതത്തിന്റെ ഒഴുക്കുണ്ടായിരുന്നു.

“ എലൻ .. നിന്റെ ഇംഗ്ലീഷ് വ്യത്യസ്‌തമാണ്‌ .. “

ഞാൻ പറഞ്ഞു

അവൾ ചിരിച്ചു. മുകളിലെ ബട്ടണുകൾ തുറന്നിട്ട അവളുടെ മാറി ടം ഇളകിത്തുടിച്ചു

“ഞാൻ കാർഡിഫിൽ നിന്നാണ്..  ഐ   മീൻ   വെയിൽസ് .. ഞങ്ങളുടെ സംസാരത്തിലെ വെൽഷ് അക്‌സെന്റ് ഇംഗ്ലണ്ടു കാരെപോലെയല്ല”

എലൻ സുന്ദരിയായിരുന്നു. അവരുടെ ഇടപെടലുകളിൽ നമ്മുടെ നാട്ടിൻറെതു പോലുള്ള ഭയമോ,സംശയമോ, നാണമോ കപട ബഹുമാനമോ ഒന്നുമില്ല

“എലൻ .. നിനക്ക് വൈൻ വേണോ?” കെന്നഡി ചോദിച്ചു

“വേണ്ട കെൻ .. നമ്മൾ പബ്ബിൽ പോവുകയല്ലേ?”

“പബ്ബിലോ ? “

മരിയ ചോദിച്ചു

“അതെ മമ്മി .. ഇന്ന്  ലിവർപൂൾ  മാഞ്ചസ്റ്ററിന്റെ കളിയുണ്ട് .. “

കെന്നഡി വിശദീകരിച്ചു

“നിക്‌സൺ വന്നില്ലല്ലോ.. “

മരിയ ക്ലോക്കിൽ നോക്കി….

“വഴിയിലായിരിക്കും “

“മിസ്റ്റർ എബി .. “ എലൻ എന്നെ ക്ഷണിച്ചു ..

“വരൂ.. ഞങ്ങളുടെ കൂടെ ഒരു ബിയറിനു  കൂടൂ …നടന്നു പോകാനുള്ള ദൂരമേ ഉള്ളു ..  വളരെ അടുത്താണ്”

“പ്ളീസ് ജോയിൻ ..  “ കെന്നഡി പിന്താങ്ങി

“നോ താങ്ക്സ് …” ഞാൻ പിൻവലിഞ്ഞു..

“ ഐ   ആം ഫയിൻ ഹിയർ.. യു ബോത്ത്  ക്യാരി ഓൺ ..”

കെന്നഡിയും എലനും പബ്ബിലേക്കു പോയി.

എലന്റെ കഴുത്തിന് പിന്നിലെ  ചിത്രശലഭത്തിന്റെ  ടാറ്റൂ ഞാൻ ശ്രദ്ധിച്ചു. അതിന്റെ ഇരു ചിറകുകളും മനുഷ്യ മുഖങ്ങളായിരുന്നു. കെന്നഡിയുടെ കൈത്തണ്ടയിലെ കറുത്ത ടാറ്റൂ എന്തിന്റെ ചിത്രമാണെന്ന് എനിക്ക് മനസ്സിലായില്ല.

“ഈ കുട്ടികൾ.. “  മരിയ കറി ഇളക്കിക്കൊണ്ട് പറഞ്ഞു..

“ഇവരാണ് ജീവിതം ആഘോഷിക്കുന്നത് .. ഒരാഴ്ചയുടെ പ്രശ്നങ്ങൾ ഒരു വീക്കെൻഡിൽ കുടിച്ചും കളിച്ചും തീർക്കും”

ചിക്കൻ കറി  തിളച്ചു തുടങ്ങിയിരുന്നു. മരിയ എന്റെ അടുത്ത കസേരയിൽ ഇരുന്നു.

“ഒരുപാടൊന്നും കൂട്ടിവക്കാൻ പറ്റാത്ത ഒരു നഗരമാണ് ലണ്ടൺ .. കാര്യങ്ങളൊക്ക നടക്കും.

“ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ .. ഇത് രണ്ടിലും അടിപ്പെടാതെ പോയാൽ രക്ഷപെടാം. പഠിച്ചാൽ നല്ലൊരു ജോലിയും നേടാം.

“നാട്ടിലെവിടെയാണ് അവസരങ്ങൾ? നാട് ഭരിക്കുന്നവർ അടുത്ത ഇലെക്ഷനു വേണ്ടി പണമുണ്ടാക്കുന്ന തിരക്കിലാണ് .

“ജാതിയും മതവും കൊണ്ട് പട്ടിണി മറക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ..എല്ലാവരും പഠിച്ചു ഇന്ത്യക്കു പുറത്തു എവിടെയെങ്കിലും പോവാനാണ് ശ്രമിക്കുന്നത്

“ശരിയാണ് ..”  ഞാൻ തലയാട്ടി ..

“ രാഷ്ട്രീയം മാത്രം തൊഴിലാക്കിയ ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടിൽ.”

മരിയ നിശബ്ദയായി എന്തോ ഓർത്തിരുന്നു. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു..

“മനുഷ്യ ജീവിതത്തിനു ഇത്ര വില കൊടുക്കാത്ത ഒരു രാജ്യം വേറെ  ഞാൻ കണ്ടിട്ടില്ല. പതിനായിരം പേരല്ല, ലക്ഷങ്ങൾ തൊഴിലില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വന്നപ്പോൾ ഒരു ഗവണ്മെന്റും ചോദിച്ചില്ല ഇവർ എവിടെ പോകുമെന്ന്.

“പണമുള്ളവർ മില്ലുകൾ പൂട്ടി ഷോപ്പിംഗ് മാളുകൾ പണിതു ഇപ്പോഴും സുഖിക്കുന്നു. അവിടുന്നു ഇറങ്ങിപ്പോയ മനുഷ്യരെ എല്ലാവരും മറന്നു കളഞ്ഞു ..

“ബോംബെ എനിക്ക് തന്ന സങ്കടങ്ങൾക്കു കണക്കില്ല. എനിക്കെന്റെ കൂട്ടുകാരിലൊരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാ കുടുംബങ്ങളും അവിടെ തകർന്നു നാലു വഴിക്കായി”

മരിയയുടെ ശബ്ദത്തിൽ ഒരു വേദനയുണ്ടായിരുന്നു. ഓർത്തെടുത്തതു പോലെ അവൾ തുടർന്നു

“ഒരു ചാലിലെ  ഒരു കുഞ്ഞു കോലിയിൽ  വളർന്നതാണ്  ഞാൻ.  ആ കോലിക്ക് ഇടയില്ലെന്നു എനിക്കൊരിക്കലും തോന്നിയിരുന്നില്ല.

“പുറത്തെ വലിയ വരാന്ത ഞങ്ങളുടെ കളി സ്ഥലമായിരുന്നു.   അടുത്ത കോലിയിലെ എന്റെ  കൂട്ടുകാരും കൂടി ക്കൂടിയാൽ ഒച്ചയും ബഹളവും ഓട്ടവും.

“എന്റെ ഒർമ്മയിലെ ഏറ്റവും  നല്ല സമയങ്ങളായിരുന്നു അത്.

“ഖുഷി , മീന , ആയിഷ.. അങ്ങിനെ എനിക്ക് കുറെ കൂട്ടുകാരുണ്ടായിരുന്നു..ഗീതാലി ..അനഘ ..തേജൽ .. ഒക്കെ എവിടെയൊക്കെയോ പോയി ..

“ഞങ്ങൾ പെണ്ണുങ്ങൾ കോറിഡോറിൽ കളിക്കും.

“ആൺകുട്ടികൾ താഴേക്കു പോകും.. താഴെ ചാലുകൾക്കിടയിലെ സ്ഥലമാണ് അവരുടെ  ക്രിക്കറ് ഗ്രൗണ്ട്

“സില്ലു .. എന്റെ അനുജൻ  സിൽവസ്റ്റർ .. അവനൊരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു .  എപ്പോഴും ബാറ്റുമായെ അവനെ കാണാൻ പറ്റൂ. താഴെ അവന്റെ ഒച്ച കൂടുമ്പോൾ ‘അമ്മ വരാന്തയിൽ നിന്ന് ഒച്ചയിടും .. സില്ലു .. സില്ലു…

“ഫീനിക്സ് മില്ലിലായിരുന്നു ഡാഡിക്കു ജോലി. ഞാൻ ജനിക്കുന്നതിനു മുൻപേ അവിടെ കയറിയതാണ് .   രാത്രിയും പകലും, ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്ന ഒരു കൂറ്റൻ മിൽ. ഏഴായിരത്തിനു മേലാണ് ജോലിക്കാർ ..

“അതിന്റെ ചിമ്മിനിക്കു വെളുത്ത നിറമാണ്.. അത് ആകാശം മുട്ടെ പൊങ്ങിനിൽകും .. അതിന്റെ നിഴൽ രാവിലെ മുതൽ വൈകിട്ട് വരെ  പടിഞ്ഞാറു നിന്ന് കിഴക്കോട്ടു ഞങ്ങളുടെ ചാലിന്റെ മുകളിലൂടെ സഞ്ചരിക്കും,

“എന്റെ   സ്‌കൂളൊക്കെ കഴിഞ്ഞപ്പോഴേക്കും പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. മുതലാളിയും തൊഴിലാളിയും ഒരേ പോലെ ആവലാതികൾ പറയാൻ തുടങ്ങി.

“നഷ്ടക്കച്ചവടത്തിന്റെ കണക്കു ഒരു വശത്തു..

“ശമ്പളം കൂട്ടാൻ  യൂണിയൻ വേറൊരു വശത്തു ..

“റുയ്യ കുടുംബത്തിന്റേതായിരുന്നു മില്ല് . അവർക്കു മില്ല്  നടത്തിക്കൊണ്ടു പോകാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

‘കോലിയിൽ  മീറ്റിംഗുകൾ കൂടുമ്പോൾ ഞാൻ കേൾക്കുന്നതാണ്.

‘ഡോക്ടർ സാഹേബ്..

‘തൊഴിലാളികളുടെ അവകാശങ്ങൾ..

“ബോണസ്

“മെഡിക്കൽ

“ലെനിൻ

“ഫാക്ടറിക്ക് പുറത്തെ ഗുണ്ടകളുടെ അക്രമം

പഠിത്തം കഴിഞ്ഞ പാടെ ഞാൻ ജോലി തിരക്കിത്തുടങ്ങി. വീട്ടിൽ സഹായിക്കാം എന്നതിലുപരി, പുറത്തു കറങ്ങാൻ സ്വാതന്ത്ര്യം കിട്ടുമല്ലോ എന്നതായിരുന്നു എന്റെ നോട്ടം.

“സില്ലുവും ഞാനും ബോംബെയിലെ എല്ലാ കുട്ടികളെയും പോലെ ബോളിവുഡിന്റെ പിറകെ ആയിരുന്നു

“ഓർമയിൽ ഇപ്പോഴുമുള്ള  ഋഷി കപൂറിന്റെ കഴ്സ്,  ശ്രീദേവിയുടെ മിസ്റ്റർ ഇന്ത്യ, ഫിറോസ് ഖാന്റെ കുർബാനി അങ്ങിനെ എത്ര സിനിമകൾ..

“മറാത്താ മന്ദിർ തീയേറ്ററിൽ പുറത്തു എത്ര തവണ ക്യൂ നിന്നിട്ടുണ്ട്..എനിക്ക് ലവ്‌ സ്റ്റോറീസ് .. കോമഡി ഒക്കെ ആയിരുന്നു ഇഷ്ടം. സില്ലു വിന് ഫൈറ്റ്സ്    ഉള്ള മൂവിസിന് പോകണം..

“പിന്നെ പിന്നെ ഞാൻ എന്റെ കൂട്ടുകാരുമായി പോകും . ഖുഷിയും, മീനയും ആയിഷയുമായിരുന്നു    മിക്കപ്പോഴും കൂട്ട്. പുറം ലോകത്തെ ഒന്നും ഞങ്ങളെ ബാധിച്ചില്ല.. ചാലിലെ തൊഴിലാളി പ്രശ്നങ്ങളോ, വെള്ളത്തിനുള്ള    ക്യു വോ ഒന്നും ഞങ്ങളുടെ ലോകത്തിലില്ലായിരുന്നു.

“സിനിമകളിലെ റൊമാൻസും,  പാട്ടും, ഡാൻസും  ഞങ്ങളെ ദൂരെ ഓരോരോ  സ്വപ്ന ലോകങ്ങളിലാണ് എത്തിച്ചിരുന്നത്.

“ കാശ്മീരിലെ ഗുൽമാർഗ് മിക്ക പാട്ടു രംഗങ്ങളിലും ഉണ്ടാവും. അവിടെ പോകാൻ പറ്റിയിട്ടില്ല. പക്ഷെ ഞങ്ങൾ കൂട്ടുകൂടി    ജൂഹു ബീച്ചിലും, ചൗപ്പാട്ടിയിലും കടലയും കൊറിച്ചു സിനിമ കഥകളും അതിലെ ചില ഡയലോഗുകളും പറഞ്ഞു നടക്കുമായിരുന്നു.

“ഒരു ജോലി കിട്ടാൻവേണ്ടി ആറ്റൂർ പള്ളിയിൽ നേർച്ചയിടാനും  സെൻറ് ലോറെൻസിനോട് പ്രാർത്ഥിക്കാനും എന്നെ പഠിപ്പിച്ചത് എന്റെ മമ്മിയാണ്

“ജോലി കിട്ടിയപ്പോൾ വീട്ടിൽ നിന്ന് രക്ഷാപെടാമെന്നേ ചിന്തിച്ചുള്ളൂ. നല്ല വേഷമിട്ടു ഒരുങ്ങി   ബാഗിൽ  ടിഫിൻ ബോക്സും  എടുത്ത് രാവിലെ   ബസ് കയറി   പോകാം. എന്തൊരു   ഉത്സാഹമായിരുന്നു   അന്ന്.

“താർദേവിലാണ് ജോലി കിട്ടിയത്. ബസ് നമ്പർ 57 .. അതിൽ കയറി ഒരു മണിക്കൂർ യാത്ര .. പുറത്തേക്കു നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. ബസ് വർലിയിലെത്തുമ്പോൾ കടൽ കണ്ടു തുടങ്ങും.പിന്നീട് ഹാജി അലി ദർഗ .. അതിനു ശേഷം  ജസ് ലോക് ഹോസ്പിറ്റൽ..

“അങ്ങിനെയൊരു ദിവസമാണ് എന്റെ അടുത്ത സീറ്റിൽ ബുൾഗാൻ  താടി വെച്ച ഒരു ചെറുപ്പക്കാരൻ  ഒരു ബാഗും പിടിച്ചു വന്നിരുന്നത്. അയാൾ എന്നെ ശ്രദ്ധിച്ചു നോക്കുന്നുവെന്നു എനിക്ക് അറിയാമായിരുന്നു.

“ഒരു കൗതുകം തോന്നി ഞാൻ അയാളെ നോക്കി

“എസ്ക്യൂസ് മി .. ഈ പുസ്‌തകം എന്താണ്?..

“എന്റെ മടിയിലിരുന്ന പ്രാർത്ഥന പുസ്‌തകത്തെ നോക്കി അയാൾ ചോദിച്ചു. എന്തെങ്കിലും സംസാരിക്കാൻ അതൊരു കാരണമാക്കിയതാണെന്നു എനിക്കപ്പോഴേ തോന്നി.

“ഏതായാലും ഞാൻ സന്തോഷപൂർവം വിശദീകരിച്ചു കൊടുത്തു.

“ഇത് സെൻറ് ലോറൻസിന്റെ പ്രാർത്ഥനയാണ് .. ആറ്റൂർ പള്ളിയുടെ

“അയാൾ തലയാട്ടി .. പക്ഷെ അയാൾക്കു അതിനെപ്പറ്റി വലിയ വിവരമൊന്നുമില്ലെന്നു അയാളുടെ മുഖത്തു എഴുതി വെച്ചിട്ടുണ്ടായിരുന്നു.

“ആറ്റൂർ പള്ളി കാർലയിലാണ് . സെൻറ് ലോറൻസ്‌ മൈനർ ബസിലിക്ക .. ഈ സെന്റിനോട് പ്രാർത്ഥിച്ചാൽ നടക്കാത്തതൊന്നുമില്ല..അത്ര അത്ഭുതങ്ങൾ നടക്കുന്ന പള്ളിയാണ്..

 

“അയാൾക്കു കാർല എവിടെയെന്നും നിശ്ചയമില്ലായിരുന്നു. എന്തായാലും എനിക്കെന്തോ ഇഷ്ടം തോന്നി. കണ്ണിൽ ഒരു കുസൃതിയും, പിന്നെ സ്നേഹമുള്ള ഒരു ചിരിയും..

“പിരിഞ്ഞു പോകുമ്പോൾ പീറ്ററിനെ പിന്നെ കാണുമെന്നു കരുതിയില്ല. ബോംബെയുടെ തിരക്കിൽ നമ്മളെത്ര പേരെ ഒരിക്കൽ മാത്രം കാണുന്നു.

“പക്ഷെ എന്റെ റൂട്ടിൽ ഞാൻ പീറ്ററെ കാണാൻ തുടങ്ങി. അവിചാരിതമാണെന്ന് പീറ്റർ അഭിനയിച്ചു കാണിക്കും.

“ഓഹ് .. വാട്ട് എ സർപ്രൈസ്.. എന്നൊക്കെ പറയും.

“അയാൾ  ജാസ്ലോകിന്റെ മുന്നിൽ അഞ്ചു മണി മുതൽ നിൽക്കുന്നതും,   കൃത്യമായി ബസ് നമ്പർ 57 ൽ കയറുന്നതും എന്നെ കാണാൻ തന്നെയാണെന്ന്  എനിക്ക് തീർച്ച യായിരുന്നു

“ഇതൊക്കെ   ഊഹിച്ചെടുക്കാൻ എന്താണ് പ്രയാസം?   ആഫ്റ്റർ ഓൾ വി ആർ ബോംബെ ഗേൾസ്  ..

“അന്ന് ബസിൽ കൂടെക്കേറി യിരുന്ന ആൾ ഇപ്പോഴും കൂടെയുണ്ട്..                                    31 വര്ഷങ്ങളായി ..”

മരിയ അത് പറഞ്ഞു   ഉറക്കെ ചിരിച്ചു.

“വൗ .. മരിയ,  ഇട്സ് എ നൈസ് സ്റ്റോറി. ദൈവം നിങ്ങളെ രണ്ടാളെയും ഒരുപാടു കാലം ഒരുമിച്ചു നിർത്തട്ടെ.”

“താങ്ക് യു എബി .. “

പീറ്ററും മരിയയും എന്നെ നോക്കി സ്നേഹപ്പൂർവം മന്ദഹസിച്ചു.

മരിയയുടെ കൺ തടങ്ങൾക്കു താഴെ പ്രായത്തിന്റെ ചെറിയ നിഴലുകൾ വീണു തുടങ്ങിയിരുന്നു. എങ്കിലും മരിയയുടെ പ്രസരിപ്പ് പ്രായത്തെ ഒളിപ്പിച്ചു വെച്ചു.

പീറ്ററിന്റെ താടിയും മുടിയും,  കറുപ്പിനേക്കാൾ കൂടുതൽ വെളുത്തു കാണപ്പെട്ടു. നെറ്റി വളർന്നു മുടിയെ പിന്നോട്ട് തള്ളിയിരുന്നു.

ഞാൻ പീറ്ററോട് പറഞ്ഞു

“പീറ്റർ നിങ്ങളുടെ ബസ് യാത്ര എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ആ യാത്രയിലൂടെ നിങ്ങൾ കണ്ടെത്തിയ ആ യാത്രക്കാരിയെയും .. കോൺഗ്രാറ്റ്ലഷൻസ് .. വെൽഡൺ”

“ഓ. എബി ..”

രണ്ടാളും അന്യോന്യം നോക്കി ചിരിച്ചു.. അവരുടെ നോട്ടത്തിൽ ഇനിയും ബാക്കിനിൽക്കുന്ന ഒരുപാടു സ്നേഹമുണ്ടെന്നു എനിക്ക് തോന്നി.

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

(തുടരും ….)   അടുത്ത ലക്കം :  അമ്മയുടെ ദുഃഖം

എബി  ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!