Skip to content

ഒരു മാനിക്വിൻ കഥ 4 – രാത്രി ജോലിയുടെ വിശേഷങ്ങൾ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ

4 – രാത്രി ജോലിയുടെ വിശേഷങ്ങൾ

ടൗണിലെ ATM മെഷീന്റെ രാത്രി കാവൽക്കാരനായി സുകു മാറി.

രാത്രി ഒൻപതു മുതൽ രാവിലെ എട്ടുവരെ. ഒന്ന് മുട്ട് മടക്കാൻ കസേരയുണ്ട്. ATM മെഷിൻ ഉപയോഗിക്കുന്നവരുടെ റിപ്പോർട്ട് എഴുതണം.

ലിംഗം

ഉദ്ദേശ പ്രായം

വന്ന സമയം

പോയ സമയം

സെക്യൂരിറ്റി ഇരുന്നുറങ്ങാതിരിക്കാൻ ബാങ്കർ കണ്ടെത്തിയ നടപടിക്രമമായിരുന്നു അത്.

പട്ടാളത്തിലെ ജോലി ഓർക്കുമ്പോൾ ഇതെന്തു ജോലി? അവിടെ കമാന്റിങ് ഓഫിസർ അടക്കം എത്ര പേരെ പേടിക്കണം. ഇവിടെ തന്നെ നോക്കാനും ഭരിക്കാനും ആരുമില്ല.

സുകു, തന്റെ ആഴ്ചപ്പതിപ്പുകളിലൂടെ കണ്ണ് പായിച്ചു കസേരയിൽ ഇരിക്കും. ഇടക്ക് എഴുനേറ്റു തൊട്ടടുത്ത റെഡിമേഡ് ഷോറൂമിന്റെ മുന്നിലേക്ക് നടക്കും.തിരിച്ചു ATM മെഷീൻന്റെ അടുത്ത് വരും.പിന്നെ അപ്പുറത്തെ പാത്രക്കടയുടെ തിണ്ണയിൽ ഉറങ്ങാൻ തക്കം പാർത്തിരിക്കുന്നവരെ നോക്കും. വീണ്ടും തിരിച്ചു നടക്കും.

രാത്രിയിൽ ഈ നടപ്പും ഇരുപ്പും സുകു തുടർന്ന് കൊണ്ടേയിരുന്നു .

എല്ലാവരും സുഖമായി ഉറങ്ങുന്നതിനുവേണ്ടി കുറച്ചാളുകൾ ഉറങ്ങാതെ ഇരിക്കണ്ടേ?

നേരത്തെ അടച്ചുപോകുന്ന പാത്രക്കടയുമായി സുകുവിന് വലിയ ബന്ധങ്ങൾ ഉണ്ടായില്ല.

പക്ഷെ റെഡിമേഡ് ഷോപ്പ് രാത്രി പത്തു മണി വരെ തുറന്നു വച്ചിരുന്നത് കൊണ്ട് അവിടുത്തെ പീതംബരൻ ചേട്ടനും, സുഗണനും പിന്നെ ജോലിക്കാരുമൊക്കെ സുകുവുമായി നല്ല പരിചയത്തിലായി.

പീതാംബരൻ ചേട്ടൻ ഗൾഫിലെ തൊഴിൽ നിർത്തി നാട്ടിൽ തുടങ്ങിയ സ്ഥാപനമായിരുന്നു ‘സ്വപ്ന റെഡിമേഡ് ഷോറൂം’.

സഹോദരിയുടെ മകൻ സുഗുണനെ സഹായത്തിനു കൂട്ടി.

ഗൾഫിലെ ഒറ്റയാൻ ജീവിതം മടുത്ത ഒട്ടനവധിപ്പേരെപ്പോലെ പീതാംബരനും ഒരു കുടുംബജീവിതം ആഗ്രഹിച്ചു. ബിസിനസ്സിന്റെ ഏറ്റക്കുറച്ചിലുകൾ അയാളുടെ നെറ്റിയിൽ രേഖകളായി. പുരികങ്ങളിൽ വിരലമർത്തി, ചെവിത്തടത്തിൽ നുള്ളി അയാൾ തന്റെ ആശങ്കകളുടെ ലോകം കുറെയൊക്കെ സുകുവിനോട് പറയാറുണ്ട്.

” കോട്ടും സൂട്ടുമിട്ട ഒരു ദരിദ്രനാണ് ഞാൻ. വഴിയിൽ നിന്ന് നോക്കിയാൽ, പത്തു പന്ത്രണ്ടാളെ ജോലിക്കു വെച്ച് കാശുണ്ടാക്കുന്ന മുതലാളി … പക്ഷെ ഓരോ ദിവസവും ഞാൻ കൂട്ടി വെക്കുന്നത് വാങ്ങിച്ച സ്റ്റോക്കിന്റെ പണം കൊടുക്കാനും, മാസാദ്യത്തിലെ ശമ്പളം, കറണ്ട്, വാടക ഇതൊക്കെ കൊടുക്കാനാണ്. ഗൾഫിലായിരുന്നതുകൊണ്ടു നാട്ടിലെ രീതികളൊക്കെ പഠിച്ചു വരുന്നതേയുള്ളു. ഇതിനിടയിലാണ് പിരിവുകാർ…”

സുകു ശുഭാപ്തി വിശ്വാസിയായി സംസാരിക്കും

“ചേട്ടാ..കട തുടങ്ങീട്ട് അധികകാലമായില്ലല്ലോ.. ശ്രദ്ധിച്ചു നോക്കിയാൽ ഇതൊക്കെ വല്യ സ്ഥാപനങ്ങളാവും.. വലിയ വലിയ മരങ്ങൾ വളരാൻ കൂടുതൽ സമയം വേണ്ടി വരുന്നതു പോലെ..”

“അത് തന്നെയാണ് പ്രതീക്ഷ.. പക്ഷേ ദിവസം ചെല്ലും തോറും താഴോട്ടെന്നൊരു തോന്നൽ..”

പീതാംബരൻ നെറ്റി തിരുമ്മി കടയിലേക്ക് കയറിപ്പോയി

ഇപ്പോൾ കലുങ്കിലിരിക്കാൻ സുകുവിന് സമയം കിട്ടുന്നില്ല; കണ്ടത്തിലെ വാഴകൾക്കിടയിലേക്കും പോകാറില്ല. യാതൊരു വിനോദോപാദികളും ഇല്ലാത്ത ഗ്രാമത്തിലെ ചെറുകൂട്ടായ്മകളായിരുന്നു വാഴകൾക്കിടയിലെ ഒത്തുകൂടൽ.

ചിലർ അതിനെയും ഒറ്റികൊടുത്തതു കൊണ്ട് പോലീസ് രണ്ടുവട്ടം കണ്ടത്തിലൂടെ ചെറിയ ഓട്ടങ്ങളൊക്കെ നടത്തിയത് സുകു കേട്ടിരുന്നു. ഒരു പട്ടാളക്കാരനായ താൻ പോലീസിനെ കണ്ടു ഓടുന്നത് ചിന്തിക്കാൻ പോലും സുകുവിന് സാധിക്കുമായിരുന്നില്ല.

രാത്രിയിൽ വീട്ടിലില്ലെന്നതൊഴിച്ചാൽ, ജാനകിയുടെ പരാതികളൊന്നും ഇപ്പോൾ കേൾക്കാറില്ല. അജയനും രഘുവും സ്കൂളിൽ നിന്ന് വരുമ്പോൾ സുകുവേട്ടൻ വീട്ടിലുണ്ട്. പിള്ളേരെ കൊണ്ട് പുസ്തകങ്ങൾ എടുപ്പിച്ചു ഓരോ ദിവസം എന്തൊക്കെ പഠിപ്പിച്ചു എന്നൊക്കെ ചോദിക്കും. കാര്യങ്ങൾക്കൊക്കെ ഒരു ചിട്ട വന്നിട്ടുണ്ട്

റെഡിമേഡ് ഷോപ് അടക്കുന്നത് വരെ സുകുവിന് ബോറടിയില്ല. തിരക്കില്ലെങ്കിൽ പീതാംബരൻ ചേട്ടനോ, സുഗുണനോ കുശലം പറയാൻ കടത്തിണ്ണയിലേക്കു വരും.

കടയിൽ പുതുതായി വാങ്ങിവെച്ച ബൊമ്മകളെപ്പറ്റി സുഗുണൻ വിശദീകരിച്ചു.

“ഫൈബർ ഗ്ലാസ്സിലുണ്ടാക്കിയ ബൊമ്മകൾ ഇപ്പോഴും കടക്കൊരു അലങ്കാരമാണ് .”

“അമ്മാവനു തുക കൂടിപ്പോയി എന്നാണഭിപ്രായം .. എന്നാലും ഇതൊക്കെയല്ലേ കടക്കൊരു എടുപ്പ് നൽകുന്നത്”

ഒന്പതാവുമ്പോഴേക്ക് കടയിലെ സ്ത്രീകൾ വീട്ടിൽ പോവും. ഷേർളി, ചിന്നമ്മ, ജെസ്സി, രാജി, അമ്മിണി .. എല്ലാവരും എന്തെങ്കിലും കുശലം പറഞ്ഞിട്ടേ പോവാറുള്ളു. കുറഞ്ഞ പക്ഷം ഒരു ചിരിയെങ്കിലും പാസ്സാക്കും.

പത്തുമണിയാവുമ്പോൾ മെയിൻ ഷട്ടർ താഴ്ത്തി കടയടക്കും. ഗ്ലാസ്സിനുള്ളിൽ നിന്ന് വഴിയാത്രക്കാരെ നോക്കി ചിരിക്കാൻ ബൊമ്മകൾ നിരന്നു നിൽക്കുന്നേടത്തു ലൈറ്റ് കെടുത്താറില്ല.

ബൈക്ക് തിരിയാൻനേരം, പിറകിലിരുന്നു പതിവുപോലെ പീതാംബരൻ ചേട്ടൻ സുകുവിനെ വിളിക്കും.

“സുകുവേ.. ഞങ്ങൾ പോവാ .. രാത്രി നമ്മുടെ കടേം കൂടി നോക്കിയേക്കണേ…”

ബൊമ്മകൾ അഞ്ചു സുന്ദരികളായിരുന്നു. ആഴ്ചയിൽ രണ്ടുതവണ പുതിയ ഉടുപ്പുകളിടാൻ ഇവർക്ക് യോഗമുണ്ട്…. തിങ്കളും വ്യാഴവും അവർ വ്യത്യസ്തങ്ങളായ വേഷങ്ങളിൽ അവരിലേക്കു തിരിച്ചുവച്ചിരിക്കുന്ന സ്പോട്ട് ലൈറ്റിൽ തിളങ്ങി.

സാരി

സൽവാർ കമ്മീസ്

ഹാഫ് സ്കേർട്

ഫോർമൽ ട്രൗസർ ആൻഡ് ടോപ്

മുട്ട് കീറിയ ജീൻസ് ആൻഡ് റ്റിഷർട്

അവരുടെ കണ്ണുകളിലെ ഭാവമെന്തെന്നു സുകു സൂക്ഷിച്ചു നോക്കി. സാരിയിലും, സൽവാറിലും പ്രകടമായ സൗഹൃദവും സ്നേഹവും കാണാം. .. മറ്റു മൂന്നു പേരിൽ ലാസ്യം..കുസൃതി.. പ്രത്യേകിച്ചും, ജീന്സിട്ട് ഒരു കാൽ അല്പം മുന്നോട്ടു നീക്കി , ഉപ്പൂറ്റി ഉയർത്തി നില്കുന്ന മെലിഞ്ഞ കറുത്ത പെൺകുട്ടി.

ATM ക്യാബിനിലേക്ക് ഒരാൾ കയറുന്നതു കണ്ടു, സുകു ബൊമ്മകളെ ഉപേക്ഷിച്ചു അങ്ങോട്ടേക്ക് പോയി.

(തുടരും)

 

എബി ചാക്സ്

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Maniquin Kadha written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!