Skip to content

ദുര്യോധന – 22

duryodhana-novel

നീട്ടി പിടിച്ച തോക്കിൻ മുനയുടെ പിന്നിലുള്ള കേദാറിന്റെ കണ്ണുകളിൽ അപ്പോൾ കണ്ണുനീർ ഉണ്ടായിരുന്നില്ല… അഗ്നിയായിരുന്നു…. ബഷീറിനെയും റാമിനെയും അടക്കം പച്ചക്ക് കൊളുത്താനുള്ള അഗ്നി….

നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങികഴിഞ്ഞില്ലേ രാമേട്ടാ…. ഇനി എന്നെ നിയന്ത്രിക്കാൻ വരരുത്….. മുൻപിൽ തടസ്സം നിൽക്കുന്നത് ആരായാലും കത്തിക്കും ഞാൻ….

കടുവ മുരളുന്നത് പോലെ കേദാർ അതു പറഞ്ഞപ്പോൾ അവന്റെ മുഖഭാവം കണ്ട ബലരാമന് ഒന്നുറപ്പായി കഴിഞ്ഞിരുന്നു….

കഥയുടെ ക്ലൈമാക്സിലേക്ക് ഇനി അധികം ദൂരമില്ല….

       *********** ************

പരിയാരം മെഡിക്കൽ കോളേജിന്റെ മോർച്ചറിക്ക് മുൻപിൽ വിങ്ങിപൊട്ടുന്ന മനസ്സുമായി ബലരാമൻ നിന്നു…. കൂടെ ഡേവിഡ് ജോണും ബാലഭാസ്കറും….. അവന്തിക വണ്ടിക്കുള്ളിൽ തന്നെയിരുന്നു…. കേദാർ വണ്ടിയിൽ ചാരി അകലേക്ക്‌ നോക്കി നിന്നു….

ജീവിതം ഇരുളടഞ്ഞത് പോലെ അവനു തോന്നി….. അമ്മയെ കണ്ട ഓർമ പോലുമില്ല…. ചെറുപ്പം മുതലേ ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ…. ഒരു മാസമോ രണ്ട് മാസമോ മാത്രം നീണ്ടു നിൽക്കുന്ന വെക്കേഷൻ സമയങ്ങളിൽ ഓടിയെത്തുന്ന അച്ഛൻ… പിന്നെ പറക്കലാണ്…. അച്ഛനും മകനും മാത്രമായുള്ള ദിവസങ്ങൾ…. മനസ്സിൽ ഒതുക്കി കൂട്ടി വെച്ചിരിക്കുന്ന സ്നേഹം മുഴുവൻ വാരിക്കോരി തരും…. ഒരു പട്ടാളക്കാരന്റെ കാർക്കശ്യം അച്ഛൻ ഒരിക്കലും തന്നോട് കാണിച്ചിട്ടില്ല…. കേണൽ വിശ്വംഭരൻ തനിക്കെന്നും നല്ലൊരു ഫ്രണ്ട് ആയിരുന്നു… വളരെ സിംപിൾ ആയിട്ടുള്ള ഫ്രണ്ട്….

എല്ലാ കാര്യങ്ങൾക്കും തന്റെ ഇഷ്ടങ്ങളായിരുന്നു അച്ഛന്റെയും ഇഷ്ടങ്ങൾ… ആ മനുഷ്യൻ ആണിപ്പോൾ…..

കേദാർ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി തന്റെ മുഖം വണ്ടിയോട് ചേർത്ത് വെച്ചു കരഞ്ഞു…..

തന്റെ തോളത്ത് ഒരു കൈ അമർന്നപ്പോഴാണ് കേദാർ മുഖമുയർത്തി നോക്കിയത്…..

എസ് പി ആന്റണി വർഗീസ് ആയിരുന്നു…..

കോഴിക്കോട്…. ബംഗ്ലാദേശ് കോളനിയിൽ ഉണ്ട് റാമും കൂട്ടരും….

ആന്റണി പറഞ്ഞത് കേട്ട് കേദാർ മുഖമുയർത്തി…

നീരാളി ചന്ദ്രന്റെ കൈയിലാണ് ഇപ്പോൾ കോളനി… അവൻ അറിയാതെ അവിടെ ഒരു ഈച്ച പോലും അനങ്ങില്ല….. അവിടെ കേറി അവരെ പൊക്കുക എന്ന് പറഞ്ഞാൽ….?

അകത്തു തണുത്ത് മരവിച്ചു കിടക്കുന്നത് എന്റെ അച്ഛനാണ് സാറെ….. ആ തന്തക്ക് പിറന്നവനാണു ഞാനെങ്കിൽ…. ബംഗ്ലാദേശ് കോളനിയെന്നല്ല…. കോഴിക്കോട് സിറ്റി മുഴുവൻ ഇളക്കി മറിച്ചിട്ടാണെങ്കിലും അവന്മാരെ പൊക്കിയിരിക്കും….

പറഞ്ഞു തീർന്നതും കേദാർ വണ്ടിക്കുള്ളിലേക്കു കയറി… നിന്ന നില്പിൽ സഫാരി വെട്ടി തിരിഞ്ഞു പുറത്തേക്ക് കുതിച്ചു…

ഡേവിഡ് സഫാരിയുടെ പോക്ക് കണ്ട് അന്തം വിട്ടു….

രാമേട്ടാ….

ഡേവിഡ് ബലരാമനെ വിളിച്ചു…

ഭാസി ബോഡിയൊന്നും ഇപ്പോൾ വിട്ട് തരണ്ട…. ഫ്രീസറിൽ കേറ്റിയേക്കാൻ പറ…. അവൻ തിരിച്ചു വന്നിട്ട് മതി….

ബലരാമൻ ബാലഭാസ്‌കറോട് പറഞ്ഞിട്ട് തിരികെ നടക്കാൻ തുടങ്ങി….

ഏതാണ്ട് അതെ സമയത്ത് തന്നെ ഡി ജി പി ശ്രീകലയുടെ ഒദ്യോഗിക വാഹനം ഗേറ്റ് കടന്നു അങ്ങോട്ടേക്ക് കടന്നു വന്നു….

വാഹനം നടന്നു വരുന്ന ബലരാമന്റെ അടുത്തായി വന്നു നിന്നു…

ആന്റണിയും പോലീസുകാരും അങ്ങോട്ടേക്ക് ഓടിവന്നു…. ശ്രീകലയെ സല്യൂട്ട് ചെയ്തു….

വാഹനത്തിൽ നിന്നും ഇറങ്ങിയ ശ്രീകല ബലരാമന്റെ കുറുകെ കേറി നിന്നു….

ബലരാമൻ ശ്രീകലയെ നോക്കി….

ചോര കുടിച്ചു മതിയായെങ്കിൽ നിർത്തികൂടെ ബലരാമൻ ഈ തീക്കളി…?

24 മണിക്കൂർ സമയം തരാം…. അകത്ത് കിടക്കുന്ന 3 ശവങ്ങൾ വീഴ്ത്തിയവരെ നിങ്ങൾക്ക് കസ്റ്റഡിയിൽ എടുക്കാമോ….? ഞാൻ എല്ലാം നിർത്താം മാഡം പറയുന്നത് എന്തും അനുസരിക്കാം….

ശ്രീകല ചോദിച്ച ചോദ്യത്തിന് ബലരാമൻ മറുപടി നൽകി… ശ്രീകല ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…..

ഞാൻ മുൻപേ മാഡത്തോട് പറഞ്ഞതാണ്…. ഈ കളി തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ പറ്റില്ല….. അവസാനം കണ്ടേ നിർത്താൻ പറ്റു….

അത്രയും പറഞ്ഞു മുൻപോട്ട് നടന്ന ബലരാമൻ പെട്ടെന്ന് നിന്നു….

മുന്നും പിന്നും നോക്കാതെയുള്ള അവസാന കളിക്കിറങ്ങുകയായാണ്…. എന്റെ പുറകെ വരരുത്…. ഒരു സ്ത്രീയെന്ന പരിഗണന പോലും ഞാൻ നൽകിയില്ല എന്ന് വരും…. ഇത്രയും നാൾ നിങ്ങൾക്ക് ചുറ്റും ഇരുട്ടല്ലായിരുന്നോ… ഇനിയും അങ്ങനെ തന്നെ ആവട്ടെ….

തിരിഞ്ഞു പോലും നോക്കാതെയാണ് ബലരാമൻ അതു പറഞ്ഞതെങ്കിലും… ആ ശബ്ദത്തിലെ ദൃഡത ശ്രീകലക്കു മനസിലായി…. അവസാന മുന്നറിയിപ്പ് ആണത്….

ബലരാമൻ മുൻപോട്ട് നടന്നു… ശ്രീകല നിരാശയോടെ തന്റെ വാഹനത്തിലേക്ക് ചാരികൊണ്ട് ആന്റണിയെ നോക്കി…

കേദാർ എവിടെടോ….?

അവനെ തപ്പണ്ട മാഡം… രണ്ട് ആഴ്ച  കൂടി കഴിഞ്ഞ് അവൻ തിരിച്ചു ഡ്യൂട്ടിക്ക് കയറിക്കോളും…

ആന്റണി പറഞ്ഞത് കേട്ട് ശ്രീകല ആത്മനിന്ദയോടെ ചിരിച്ചു….

അവൻ കോഴിക്കോടിന് പറന്നു അല്ലെ….? ജീവനോടെ തന്നെ തിരികെ വരുമെന്ന് എന്താടോ ഉറപ്പ്…?

ആ പോയേക്കുന്നവന്റെ പേര് കേദാർ എന്നാണ് മാഡം… കേദാർനാഥ്… അതു തന്നെ ഉറപ്പു….

ആന്റണി അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അസാമാന്യമായ ഒരു തിളക്കം മിന്നി മാഞ്ഞത് പോലെ ശ്രീകലക്ക് തോന്നി….

വിട്ടേക്ക് മാഡം…. നമ്മളെ കൊണ്ട് ഒന്നിനും ആകില്ലന്ന് നമ്മുക്ക് തന്നെ ബോധ്യമുള്ളതല്ലേ….? ഈ കളിയിൽ ഇനി നമ്മൾ ഇല്ല… കളിക്ക് ശേഷം റിപ്പോർട് എഴുതി അയക്കുക എന്നത് മാത്രമാണ് നമ്മുടെ ജോലി….

ആന്റണി ശ്രീകലയോട് അങ്ങനെ പറയുമ്പോൾ ശ്രീകലയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..

അവൾ ആന്റണിയെ നോക്കി പുഞ്ചിരിച്ചു….

         ************* ***********

കോഴിക്കോട് ബംഗ്ലാദേശ് കോളനി……

കടലിരമ്പി കയറുന്നത് പോലെയാണ് കോളനിക്കുള്ളിലേക്ക് സഫാരി ഇരമ്പി കയറിയത്….. ആ സഫാരിക്ക് കഷ്ടിച്ച് കടന്നു പോകാൻ തക്ക വീതിയുള്ള റോഡിലൂടെ സഫാരി മുക്രയിട്ട് കൊണ്ട് കുതിച്ചു….

ഒരു ചെറിയ ഗോഡൗൺ പോലെ തോന്നുന്ന കെട്ടിടത്തിന്റെ മുൻപിൽ സഫാരി ബ്രെക്കിട്ട് നിന്നു….

കേദാർ ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടേറ്റ് അവൻ മുൻപിലേക്ക് വീണു പോയി….

കിടന്ന കിടപ്പിൽ കേദാർ തിരിഞ്ഞു നോക്കി…

വായിൽ കിടക്കുന്ന മുറുക്കാൻ ചവച്ചു തുപ്പിക്കൊണ്ട് ഒരുത്തൻ കേദാറിന്റെ നേർക്ക് നടന്നടുത്തു…..

കേറി വരുമ്പോൾ ബോർഡ് ശ്രദ്ധിക്കണ്ടേ മോനെ… എന്നാലല്ലേ സ്ഥലം മനസിലാകത്തുള്ളൂ….

അവൻ കേദാറിന്റെ തൊട്ട് മുൻപിൽ എത്തി നിന്നു…

കേദാർ മെല്ലെ എഴുന്നേറ്റു…..

സ്ഥലം തെറ്റി കയറിയത് ഒന്നുമല്ല ഭായി… എനിക്ക് ആവശ്യമുള്ള കുറച്ചു പിള്ളേർ ഇവിടെ ഉണ്ട്…. അവരെ കിട്ടിയാൽ ഞാൻ അങ്ങ് പോയ്കോളാം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല…. അവരെ കിട്ടിയാലേ ഞാൻ പോകു…..

കേദാർ തന്റെ മുന്നിൽ നിൽക്കുന്നവന്റെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു….

മൊടയാണോ ചങ്ങായി…..?

മോടെയെങ്കിൽ മൊട…. അങ്ങനെ തന്നെ ആയിക്കോട്ടെ….

പറഞ്ഞു തീർന്നതും തന്നെ പിന്നിൽ നിന്നും റിവോൾവർ എടുത്ത് മുന്നിൽ നിൽക്കുന്നവന്റെ നെഞ്ചിൽ തന്നെ പൊട്ടിച്ചു കേദാർ…..

ചുറ്റും ഉണ്ടായിരുന്ന ആൾക്കാരൊക്കെ ഒരു നിമിഷം പകച്ചു പോയി….  വെടിയേറ്റവൻ നിലത്ത് കിടന്ന് പിടഞ്ഞു…

എനിക്ക് ഒട്ടും സമയമില്ല ഗയ്‌സ്…. പ്ലീസ്….. സഹകരിക്കണം….. എവിടെ അവന്മാർ….

തൊട്ടടുത്ത് നിന്നവന്റെ നെറ്റിക്ക് നേരെ തോക്ക് ചൂണ്ടി കൊണ്ടാണ് കേദാറിന്റെ ചോദ്യം…..

അവന്റെ തൊട്ടുമുന്പിലാണ് ഒരുത്തൻ വെടിയേറ്റ് പിടഞ്ഞത്…. അതെ തോക്ക് തന്നെയാണ് ഇപ്പോൾ തന്റെ നെറ്റിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്….. അടിമുടി വിറച്ചു പോയി അവൻ….

അവിടെ….. അവിടെ….

അവൻ വലത് വശത്തേക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു…. 

കേദാർ ഉറച്ച ചുവടുകളോടെ അങ്ങോട്ട് നടന്നു….. ചുറ്റുമുള്ള വീടുകളിൽ നിന്നും ഭീതി നിറഞ്ഞ കണ്ണുകൾ അവനെ തേടിയെത്തി….

കേദാർ ഒരു ഇടവഴി പാസ്സ് ചെയ്തതും ഇടത് സൈഡിൽ വായുവിൽ സീൽക്കാരം ഉയർത്തി തന്നെ ലക്ഷ്യമാക്കി വരുന്ന ലോഹത്തിന്റെ ശബ്ദം കേദാർ വ്യക്തമായും കേട്ടു….

നിന്ന നില്പിൽ താഴേക്ക് ഇരുന്ന കേദാറിന്റെ തലമുടിനാരിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ വാൾ മൂളി പറന്നു…. ഇരുന്ന ഇരുപ്പിൽ തന്നെ ഇടം കാൽ നിലത്തു കുത്തികൊണ്ട് വലം കാൽ ചുഴറ്റി തന്റെ കഴുത്ത് ലക്ഷ്യമാക്കി വാൾ വീശിയവന്റെ മുട്ടുകാലിന്റെ താഴെ തന്നെ കൊടുത്തു ഒരെണ്ണം….

മുട്ട് മടങ്ങി താഴേക്ക് ഇരുന്ന അവൻ കണ്ണടച്ചു തുറക്കും മുൻപ് കേദാറിന്റെ ചുരുട്ടി പിടിച്ച വലത് മുഷ്ടി അവന്റെ മുൻനിരയിലെ നാല് പല്ലുകളും മൂക്കിന്റെ പാലവും തകർത്തു…..

മുഖം പൊത്തികൊണ്ട് താഴേക്ക് ഇരുന്നുപോയി അവൻ… ചാടി എഴുന്നേറ്റ കേദാർ ഇടത് വശത്ത് നിന്നും തന്റെ കഴുത്ത് ലക്ഷ്യമാക്കി വന്ന വാളിന്റെ പിടിയിൽ പിടുത്തമിട്ടു കൊണ്ട് ആ കൈ മുന്പിലെക്ക് പിടിച്ചു തിരിച്ചു…. ശേഷം അവന്റെ തലക്കിട്ടു മുട്ട് കൈ മടക്കി മൂന്ന് പ്രാവിശ്യം ഇടിച്ചു…. തന്റെ ശക്തി മുഴുവൻ എടുത്തു കൊണ്ട് കേദാർ കൊടുത്ത ആ ഇടിയിൽ അവൻ ചോര ഛർദിച്ചു താഴേക്കു കുഴഞ്ഞു വീണു…

പിന്നെ കേദാറിന്റെ നരനായാട്ട് ആയിരുന്നു അവിടെ… കണ്മുൻപിൽ വന്നവനൊക്കെ കേദാറിന്റെ കൈക്കരുത്ത് അറിഞ്ഞു…. കൈയിൽ കിട്ടയത്തൊക്കെ അവൻ ആയുധമാക്കി…. അക്ഷരാർത്ഥത്തിൽ കേദാർനാഥ് എന്ന ഒറ്റയാൻ അവിടെ അർമാദിക്കുകയായിരുന്നു….

പെട്ടെന്നാണ് ഒരു വാട്ടർ ടാങ്കിന്റെ പിന്നിൽ നിന്നും റാം പുറത്തേക്ക് വന്നത്…. അവൻ നീട്ടി പിടിച്ച തോക്കിന്റെ കാഞ്ചി വലിക്കാനുള്ള തീരുമാനം അവന്റെ തലച്ചോറിൽ നിന്നും വലത് കൈയിലേക്ക് എത്തിയ സമയം കൊണ്ട്… ചീറി വന്ന ഇരുമ്പ് ദണ്ഡ് റാമിന്റെ വലത് കരം ചതച്ചു കഴിഞ്ഞിരുന്നു….

തെറിച്ചു പോയ തോക്കിലേക്ക് ഒന്ന് നോക്കി തിരിച്ചു കണ്ണുകൾ എടുക്കമ്പോഴേക്കും റാമിന്റെ നെഞ്ചകം തകർത്തു കൊണ്ട് കേദാറിന്റെ കാൽ പതിച്ചു കഴിഞ്ഞിരുന്നു….

കൂടം കൊണ്ട് നെഞ്ചിൽ അടിയേറ്റത് പോലെയാണ് റാമിന് തോന്നിയത്…. അവന്റെ ശ്വാസം വിലങ്ങി പോയി….

അതെ അവസ്ഥയിൽ തന്നെയായിരുന്നു കേദാറിനെ നേരിടാൻ വന്നവരൊക്കെ…. അസാമാന്യ കരുത്തും അപ്രവചനീയമായ വേഗതയും…. എതിരാളികൾ അടുത്തത് എന്ത് എന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേക്കും കേദാർ പ്രവർത്തിച്ചിരിക്കും….ഒറ്റ വാക്കിൽ പറഞ്ഞാൽ കേദാർ ഷോ….

ഭ്രാന്ത് പിടിച്ചത് പോലെ മുൻപിൽ വന്നവരെയൊക്കെ കേദാർ തല്ലിചതച്ചു…. റാമിന്റെ കണ്ണുകളിൽ ഭയം തിങ്ങി നിറഞ്ഞു…

കേദാർ അവനെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു…. മുഖം റാമിന്റെ മുഖത്തോട് ചേർത്ത് പിടിച്ചു….

ഡാ പാരാനാറി പോ…… മോനെ…. നിനക്ക് പേടി തോന്നുന്നുണ്ടോ…. മുള്ളൻ മുട്ടുന്നുണ്ടോ…. ഉണ്ടോടാ…

കലികൊണ്ട് നിൽക്കുന്ന രൗദ്രഭീമനെ പോലെ ആയിരുന്നു കേദാറിന്റെ മുഖം…. അവന്റെ അലർച്ചയും കൂടി ആയപ്പോൾ റാം മനോഹർ എന്ന ഏറ്റവും വിലകൂടിയ വാടക കൊലയാളിയുടെ പാതി ജീവൻ പോയിരുന്നു…

എന്റെ അച്ഛൻ… എന്റെ അച്ഛനെ നീ…..

അലറി കൊണ്ട് കേദാർ അവനെ ശക്തമായി തള്ളി താഴെയിട്ടു കൊണ്ട് സമനില തെറ്റിയവനെ പോലെ ചുറ്റും നോക്കി….

അടിയുടെ ഇടക്ക് തകർന്ന ഒരു പെട്ടിക്കടയുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ കിടന്ന നിറയെ ആണി തറച്ച പട്ടിക കഷ്ണം കേദാറിന്റെ കണ്ണിൽ പതിഞ്ഞു… ഒരൊറ്റ കുതിപ്പിന് അവൻ അത് കൈക്കലാക്കി…

അവൻ അത് വലത് കൈയിൽ പിടിച്ചു കൊണ്ട് റാമിനെ നോക്കി…. കേദാറിന്റെ മുഖത്ത് അപ്പോൾ ക്രൂരമായ ആ പുഞ്ചിരി ഉണ്ടായിരുന്നില്ല…. പകരം അവൻ കരയുകയായിരുന്നു….

എന്റെ അച്ഛനെ നീ…. നിനക്ക് അറിയാമോടാ പട്ടി… നീ കൊന്ന് തള്ളിയ ആ മനുഷ്യൻ ആരായിരുന്നു എന്ന്… എന്റെ അച്ഛൻ… എന്റെ അച്ഛൻ….

പറഞ്ഞു തീർന്നതും പട്ടിക കഷ്ണം കൊണ്ട് മുഖമടച്ചു ഒന്ന് കൊടുത്തു കേദാർ….

അതിശക്തമായ അടിയിൽ റാമിന്റെ മുഖത്ത് ആണികൾ തുളഞ്ഞു കയറി… കേദാർ പട്ടിക വലിച്ചപ്പോൾ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കി അതു കടന്നു പോയി….

കൊല്ലല്ലേടാ.. പറ്റിപ്പോയി… പറ്റിപ്പോയതാടാ… കൊല്ലല്ലേ…

കിടന്ന കിടപ്പിൽ തൊഴുതുകൊണ്ട് റാം കരഞ്ഞ് പറഞ്ഞു…

കരയുന്നോടാ നായെ…. നിന്റെ പുഴുത്ത നാവു ഞാൻ പിഴുതെടുക്കുമെടാ പട്ടിടെ മോനെ….

അലറി കൊണ്ട് കേദാർ റാമിന്റെ നെഞ്ചിൽ മുട്ടുകാൽ അമർത്തി ഇരുന്ന്…. ശ്വാസം കിട്ടാതെ റാം വാ തുറന്നു….

ചുറ്റും കൂടി നിന്ന ആൾക്കൂട്ടം ആ കാഴ്ച കണ്ട് അന്തംവിട്ട് നിന്നു…. കുപ്രസിദ്ധമായ കോളനി കേദാറിന്റെ പ്രകടനം കണ്ട് വിറങ്ങലിച്ചു നിന്നു പോയി….

ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും ഒരു തോക്കിൻ മുന കേദാറിന്റെ തലക്ക് തന്നെ ലക്ഷ്യം ഉറപ്പിച്ചു…

ആ തോക്കിന്റെ പിന്നിൽ പിഴക്കാത്ത ഉന്നവും പതറാത്ത മനസ്സുമായി അയാളുണ്ടായിരുന്നു…

ചതിയുടെ അപ്പോസ്തലൻ…

ബഷീർ….

ബഷീറിന്റെ ചൂണ്ട് വിരൽ കാഞ്ചിയിൽ തൊട്ടതും പിന്നിൽ നിന്നും ശക്തമായ ചവിട്ടേറ്റ് അയാൾ മുന്പോട്ട് വീണുപോയി….

വെടി പൊട്ടിയെങ്കിലും ചവിട്ടിന്റെ ആഘാതത്തിൽ വീണുപോയ ബഷീറിന്റെ ഉന്നം തെറ്റി പോയിരുന്നു…

ബഷീർ തിരിഞ്ഞു കിടന്നു കൊണ്ട് തന്നെ ചവിട്ടിയവന്റെ മുഖത്തേക്ക് നോക്കി…. അവിടെ കണ്ട കാഴ്ചയിൽ ഭൂമി പിളർന്നു താൻ അപ്പാടെ താഴേക്കു പോയാൽ മതിയായിരുന്നു എന്ന് ബഷീറിന് തോന്നി…

മുണ്ട് മടക്കികുത്തി  തന്റെ നരച്ച മീശ പിരിച്ചു വെക്കുന്ന കാലഭൈരവന്റെ മുഖം കണ്ട ബഷീർ അങ്ങനെയല്ലാതെ പിന്നെ എങ്ങനെ ചിന്തിക്കാൻ….

രാമേട്ടൻ….

പ്ഫാ….. നായെ…. വിളിക്കരുത് നീ അങ്ങനെ….. സ്വന്തം അനിയനെ പോലെ കൂടെ കൊണ്ട് നടന്ന നിന്നെ എപ്പോഴും ഞാൻ പിന്നിലേക്ക് മാറ്റി നിർത്തിയത് നിനക്കൊന്നും വരാതിരിക്കാൻ വേണ്ടിയായിരുന്നെടാ… എന്റെ കണ്ണടയും വരെ നീ എന്റെ ഒപ്പം വേണമെന്ന ആഗ്രഹം കൊണ്ട്… എല്ലാത്തിനേക്കാളും കൂടുതൽ ഞാൻ നിന്നെ സ്നേഹിച്ചു… എന്നിട്ട് നീ…. കൂടെ നിന്ന് ചതിച്ചല്ലെടാ കഴുവർടെ മോനെ…. എന്റെ ചന്തു… എന്റെ ബാല…. എന്റെ അനന്തു….

ബഷീറിനെ ബലരാമൻ കുത്തിന് പിടിച്ചു പൊക്കിയെടുത്തു….

ഒക്കെ ഞാൻ ക്ഷമിക്കും… പക്ഷെ… എന്റെ… എന്റെ അരവിന്ദനെ നീ…..

ചുവന്നു തുടുത്ത കണ്ണിൽ നിന്നും ഉത്ഭവിച്ച അഗ്നിയിൽ താൻ പച്ച ജീവനോടെ കത്തി ചാമ്പലാകുമോ എന്ന് ബഷീർ ഭയന്നു….

ഇതേ സമയം റാമിന്റെ തുറന്നു പിടിച്ച വായിൽ നിന്നും പുറത്തേക്ക് തള്ളി വന്ന നാവു കേദാർ കൈ കൊണ്ട് വലിച്ചു പിഴുതെടുത്തു… റാം അലമുറയിട്ട് കരഞ്ഞു…. ദേഷ്യം തീരാതെ തന്റെ വിരലുകൾ കേദാർ അവന്റെ കണ്ണുകളുടെ നേരെ കൊണ്ട് ചെന്നു….

ബഷീറിന്റെ നെഞ്ചിൽ തന്നെ ബലരാമന്റെ വലത് മുഷ്ടി പതിഞ്ഞു…. ശ്വാസം വിലങ്ങി ഒന്ന് കരയാൻ പോലും കഴിയാതെ ബഷീർ പുറത്തേക്ക് തള്ളിയ കണ്ണുകളുമായി നിലത്തേക്ക് മലർന്നടിച്ചു വീണു…

അലറി കരയുന്ന റാമിന്റെ ദേഹത്ത് നിന്നും  കേദാർ എഴുന്നേറ്റു… അവന്റെ വലതു കൈയുടെ ചൂണ്ട് വിരലിലും നടുവിരലിലും രക്തം പറ്റിപിടിച്ചിരുപ്പണ്ടായിരുന്നു….

കേദാർ തന്റെ ശരീരത്തിന്റെ പിന്നിൽ ചേടി വെച്ചിരുന്ന ഗൺ എടുത്ത് റാമിനെ ആ മരണവേദനയിൽ നിന്നും മോചിപ്പിച്ചു…..

ഇതേ സമയം നീരാളി ചന്ദ്രൻ എന്ന കോഴിക്കോടൻ കരുത്തൻ തന്റെ സർവ്വ സന്നാഹവുമായി കോളനിക്ക് അകത്തേക്ക് കുതിച്ചെത്തി…. എന്നാൽ അവിടെ കണ്ട കാഴ്ചയിൽ അയാൾ വിറങ്ങലിച്ചു പോയി…

ചെറുതോട്ടത്തിൽ ബലരാമന്റെ എന്തിനും പോന്ന സൈന്യം അവിടമാകെ നിയന്ത്രണത്തിൽ ആക്കി കഴിഞ്ഞിരുന്നു….. അവരോട് ഏറ്റുമുട്ടി ഒരു വിജയം… അത് അത്യാഗ്രഹം മാത്രമാണെന്ന് ചന്ദ്രന് മനസിലായി….

വീണു കിടക്കുന്ന ബഷീറിന്റെ നെറ്റിയിൽ കേദാർ പിസ്റ്റൾ മുട്ടിച്ചു…. ബലരാമന്റെ കാൽ ബഷീറിന്റെ നെഞ്ചിൽ പതിഞ്ഞു….

ഇവനുള്ള ശിക്ഷ നടപ്പാക്കൽ ഇവിടെയല്ല… വടയമ്പാടിയിൽ… ഇവന്റെ തലതൊട്ടപ്പന്മാരുടെ ഒപ്പം….

മുരണ്ടു കൊണ്ട് കേദാർ ബഷീറിനെ വലിച്ചു പൊക്കി…. സഫാരിയുടെ ഡോർ ഡേവിഡ് തുറന്നു പിടിച്ചിരുന്നു…. ബഷീറിനെ ചുരുട്ടികൂട്ടി കേദാർ അതിന്റെ ഉള്ളിലേക്ക് തട്ടി… പിന്നാലെ അവർ മൂവരും കയറി…. സഫാരി പൊടികാറ്റുയർത്തി കോളനിക്ക് പുറത്തേക്ക് കുതിച്ചു… വടയമ്പാടിക്ക്…. സഫാരിയുടെ പുറകെ ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ പുറത്തേക്ക് ഒഴുകി….

അവസാനയുദ്ധത്തിനായി…. വടയമ്പാടിയുടെ മണ്ണിലേക്ക്….

       ******** ********* ********

ഭുവനേശ്വറിൽ നിന്നും മംഗലാപുരത്ത് ലാൻഡ് ചെയ്ത ഇൻഡിഗോ എയർലൈൻസിന്റെ ഫ്ലൈറ്റിൽ നിന്നും രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെ ഇബ്രാഹിം പുറത്തേക്ക് വന്നു….

സർവ്വതും നഷ്ടപ്പെട്ടു…. ഇനി നഷ്ടപ്പെടാൻ ബാക്കിയുള്ളത് തന്റെ കുടുംബം മാത്രമാണെന്ന സത്യം അയാളെ വെറി പിടിപ്പിച്ചു…

തന്റെ എല്ലാമായ സുനുവും കുട്ടികളും… അവർ…. ഇപ്പോൾ…

വടയമ്പാടിയിൽ…. ബലരാമന്റെ മണ്ണിൽ….

24 മണിക്കൂർ… 24 മണിക്കൂർ സമയം മാത്രമാണ് ബലരാമൻ നൽകിയത്… എയർപോർട്ടിൽ നിന്നും ടാക്സി പിടിച്ചു കുതിക്കുക ആയിരുന്നു ഇബ്രാഹിം….

എന്നാൽ വില്യം…. ചതിയുടെ അവസാനപഴുതിന് വേണ്ടി അയാൾ തല പുകഞ്ഞു ആലോചിച്ചുകൊണ്ടേയിരുന്നു…..

ഇബ്രാഹിം വടയമ്പാടിയിൽ എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു…..കറുത്ത വാവ് ദിനത്തിൽ ഇരുട്ടിന്റെ കരിമ്പടം പുതച്ചു കലിയുഗ കുരുക്ഷേത്ര ഭൂമിക… അയാൾക്ക് മുന്നിൽ കണ്ണെത്താ ദൂരത്തോളം പടർന്നു കിടന്നു…

വഴിക്ക് വെച്ചു കുറച്ചു പേര് വണ്ടി കൈ കാണിച്ചു തടഞ്ഞു നിർത്തി….

വണ്ടി ഇവിടെ വരെ… ബാക്കി ദൂരം മുതലാളി നടന്നു പോകണം….

ഭയം മൂലം സംസാരിക്കാൻ പോലും ആവാതെ ഇബ്രാഹിം കാറിൽ നിന്നും ഇറങ്ങി….. അയാൾ ടാക്സി സെറ്റിൽ ചെയ്തു മുൻപോട്ട് നടന്നു…

ഒരു വൈദ്യുതി വിളക്ക് പോലും തെളിഞ്ഞു കണ്ടില്ല ആ പ്രദേശത്തെങ്ങും…. ഒരു വിറയലോടെ… ഏതു സമയത്തും തന്റെ നേർക്കൊരു വെടിയുണ്ടയോ…കത്തി മുനയൊ പാഞ്ഞു വരുമെന്ന് അയാൾ ഭയന്നു….

ഇരുളിൻ മറവിൽ തന്റെ രക്തത്തിനായി ദാഹിച്ചു നിൽക്കുന്ന ചെറുതോട്ടത്തിൽ ബലരാമൻ എന്ന അതികായൻ ഒളിഞ്ഞിരിക്കുന്നതായി അയാൾക്ക്‌ തോന്നി….

ഭയവും ദാഹവും മൂലം ഇബ്രാഹിം കുഴഞ്ഞു പോയി…. അപ്പോഴാണ് ദൂരെ… അങ്ങ് ദൂരെ… ഒരു പ്രകാശത്തിന്റെ കിരണം ഇബ്രാഹിം കണ്ടു….

മരണമായാലും അത് എത്രയും പെട്ടെന്നാകണം എന്നൊരു ആഗ്രഹം പോലും ഇബ്രാഹിമിന് അപ്പോൾ ഉണ്ടായി….

അയാൾ അതിവേഗം… ആ വെളിച്ചം കണ്ട ഭാഗത്തേക്ക് നടന്നു…. അടുത്ത് ചെല്ലും തോറും അതൊരു പന്തമാണെന്നു അയാൾക്ക് മനസിലായി… നിലത്ത് കുത്തി വെച്ചിരിക്കുന്ന ഒരു പന്തം… പക്ഷെ അതിന് അടുത്ത് ആരും ഉണ്ടായിരുന്നില്ല….

അയാൾ ആ പന്തത്തിന്റെ അടുത്ത് എത്തി നിന്നുകൊണ്ട് ചുറ്റും നോക്കി… ജീവനുള്ള ഒന്നും തന്നെ അവിടെ ഉള്ളതായി അയാൾക്ക് തോന്നിയില്ല….

ഇബ്രാഹിമിന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടി… ഭയം കൊണ്ട് തന്റെ നെഞ്ച് പൊട്ടി പോകുമോ എന്ന് പോലും അയാൾ ഭയന്നു….

പെട്ടെന്നാണ് കൊഴുത്ത എന്തോ ദ്രാവകം ഇബ്രാഹിമിന്റെ കവിളിൽ വന്നു വീണത്…. അയാൾ ഞെട്ടിd പോയി…. മെല്ലെ കൈ കൊണ്ട് അയാൾ തന്റെ കവിളിൽ തൊട്ട് നോക്കി….  ചെറു ചൂടുള്ള എന്തോ ദ്രാവകം…. അയാൾ അത് മെല്ലെ മൂക്കിന്റെ അടുത്തേക്ക് കൊണ്ട് വന്നു….

ഞെട്ടി പോയി ഇബ്രാഹിം… ചോര… ചൂട് ചോരയാണ് കവിളിൽ വീണത്… അയാൾ ഭയത്തോടെ മുകളിലേക്ക് നോക്കി….

തലകീഴായി കെട്ടി തൂക്കിയിട്ടിരിക്കുന്ന ബഷീർ…. കൈകൾ രണ്ടും മുറിച്ചു മാറ്റിയിരുന്നു… രക്തം വാർന്നു… ഇഞ്ചിഞ്ചായി ഒരു മരണം….

പക്ഷെ ആ കാഴ്ച ഇബ്രാഹിമിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. അയാളുടെ സകല നിയന്ത്രണവും തെറ്റി… അലറി കരഞ്ഞു കൊണ്ട് ഇബ്രാഹിം എങ്ങോട്ട് എന്നില്ലാതെ ഓടി…

എന്നാൽ അധികദൂരം ഓടാൻ അയാൾക്ക് സാധിച്ചില്ല…. കരുത്തുറ്റ ഒരു ശരീരത്തിൽ ഇടിച്ചു അയാൾ താഴെ വീണു….

താഴെ വീണ ഇബ്രാഹിം പേടിയോടെ മുഖമുയർത്തി നോക്കി…

കട്ട പിടിച്ച ഇരുളിലും ജ്വലിക്കുന്ന മിഴികൾ മാത്രം മതിയായിരുന്നു ഇബ്രാഹിമിന് ആളെ മനസിലാക്കാൻ….

ബലരാമൻ… ചെറുതോട്ടത്തിൽ ബലരാമൻ….

എന്റെ സിദ്ധു മരിച്ചന്ന് അവനെ കാണാൻ നീ വന്നത് ഓർക്കുന്നുണ്ടോ ഇബ്രാഹിം….? അതെ മണ്ണിൽ ഭയന്ന് വിറച്ചു… ജീവന് വേണ്ടി യാചിച്ചു നീ വന്നു.. വരുത്തി…. സത്യവും നീതിയും നോക്കി യുദ്ധം ചെയ്യാൻ ദേവാംശം ഉള്ള ധർമ്മപുത്രൻ അല്ല ഞാൻ…. അസുരംശം നിറഞ്ഞ ദുര്യോധനാണ്‌… ദുര്യോധനൻ…..

ബലരാമൻ മുരണ്ടു…. വേട്ടക്കാരന്റെ മുൻപിൽ പെട്ട ഇരയെ പോലെ ഇബ്രാഹിം കണ്ണുകൾ ഇറുക്കിയടച്ചു….

എന്നാൽ ബലരാമന്റെ വലത് ഭാഗത്ത് അവനുണ്ടായിരുന്നില്ല….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ….

അവസാനക്കളിക്കായി അവൻ പറന്നിരുന്നു….

കണ്ണുകളിൽ കൗശലം ഒളിപ്പിച്ച… ചെകുത്താന്റെ തലതൊട്ടപ്പനായ നികൃഷ്ടജീവിയെ തേടി….

ഇനി ഒരൊറ്റ കളി മാത്രം…. ഒടുക്കത്തെ കളി…..

                              തുടരും……

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!