Skip to content

ദുര്യോധന – 3

duryodhana-novel

ഒറ്റ തന്തക്കു പിറന്നവനെങ്കിൽ ചെയ്തു നോക്കടാ……

സിംഹഗർജനം പോലെ അലറികൊണ്ടവൻ വണ്ടിയുടെ ബോണറ്റിലേക്കു ആഞ്ഞടിച്ചു…..

ബലരാമനെതിരെ ആണൊരുത്തന്റെ ശബ്ദം ഇടിമുഴക്കം പോലെ വടയമ്പാടിയിൽ ഉയർന്നു കേട്ടു…. ആ ശബ്ദത്തിൽ വടയമ്പാടി വിറങ്ങലിച്ചു നിന്നു…..

     *****************************

അവിടെ കൂടിനിന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തബ്ധരായി പോയി…..

പലർക്കും നടന്നത് വിശ്വസിക്കാൻ തന്നെ പ്രയാസമുള്ളതായി തോന്നി…. ഒറ്റക്കൊറ്റക്ക് ചില പ്രേതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും…. ഇതാദ്യമായാണ്…. ഇത്ര കരുത്തോടെ ഒരു ശബ്ദം വടയമ്പാടിയിൽ ഉയരുന്നത്…. അതും ബലരാമന്റെ വലം കൈ ആയ ബഷീറിന്റെ നേർക്ക് നേർ നിന്നുകൊണ്ട്….

ബഷീർ മെല്ലെ എഴുന്നേറ്റു…. നിവർന്നു നിന്നു….. കേദാർ ബഷീറിനെ കണ്ണുകൾ കൊണ്ട് അളന്നു…..

നീ ഏതാടാ മോനെ…..? ഷോ കാണിക്കാൻ ഇറങ്ങിയതാണോ…. സ്ഥലം മാറിപോയി…. സാരമില്ല അറിയാതെ പറ്റിയതല്ലേ…. പോ… പൊയ്ക്കോ…. ബഷീറിക്കാ ക്ഷമിച്ചിരിക്കുന്നു…..

കേദാറിനെ നോക്കി അത്രയും പറഞ്ഞിട്ട് ബഷീർ വീണ്ടും ദാസപ്പന്റെ നേരെ തിരിഞ്ഞു…..

തൊട്ടടുത്ത നിമിഷം ദാസപ്പനും ബഷീറിനും നടുവിലായി…. ബഷീറിന്റെ തൊട്ട് മുൻപിലായി കേദാർ വന്ന് നിന്നു….

ഞാൻ ഏതാണെന്നല്ലേ താൻ ചോദിച്ചത്……?

ബഷീറിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞിട്ട് കേദാർ എളിക്ക് കൈ കൊടുത്തുകൊണ്ട് തല ഉയർത്തി ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി….

നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ആ ചോദ്യം ഉണ്ടാകും എന്ന് എനിക്കറിയാം….. വടയമ്പാടിയിൽ ഇവനെന്താ കാര്യം എന്നൊരു സംശയവും……?

കേദാറിന്റെ നോട്ടം വീണ്ടും ബഷീറിലെക്കായി…..

തൊടുപുഴ മച്ചിങ്ങൽ വീട്ടിൽ മേജർ വിശ്വംഭരന്റെയും പരേതയായ രുക്മിണിയുടെയും മകൻ……

കേദാർ…..

കേദാർനാഥ് വിശ്വംഭരൻ…. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്….. വടയമ്പാടി പോലീസ് സ്റ്റേഷൻ…..

ഇപ്പോൾ മനസിലായോടാ ഞാൻ ആരാണെന്നു….. പോലീസ്…… ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാർ ശമ്പളം തന്ന് നിയോഗിചയച്ചവൻ…. അങ്ങനെയുള്ള എന്റെ മുൻപിൽ വെച്ച് ഇങ്ങനെയൊരു ഷോ വേണോ മച്ചാനെ… വിട്ട് പിടി…. അല്ലെങ്കിൽ നമ്മുക്ക് രണ്ട് പേർക്കും ബുദ്ധിമുട്ട് ആകുവേ….

കേദാർ അത്രയും പറഞ്ഞത് ബഷീറിന്റെ കണ്ണിൽ തന്നെ നോക്കികൊണ്ടാണ്…. അവന്റെ പൂച്ച കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്ന ബഷീറിന് തരിമ്പു പോലും ഭയം ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞില്ല….

ഞാൻ അല്പം ബുദ്ധിമുട്ടാൻ തയ്യാറായി തന്നെയാണ് വന്നേക്കുന്നതു…തടസ്സം നില്കാതെ മാറട ചെക്കാ…..

ബഷീറിന്റെ ഇടത് കൈ കേദാറിന്റെ തോളത്ത് പതിഞ്ഞു….. കേദാർ ആ കൈയിലേക്കും… അതിന് ശേഷം ബഷീറിന്റെ മുഖത്തേക്കും നോക്കി….

കൈ എടുക്കെടാ…..

എന്തോ… എങ്ങനെ……? ബഷീർ കൈ വെച്ചാൽ അത് വെച്ചത് തന്നെയാണ്….. തിരിച്ചെടുക്കാൻ കുറച്ചു പാടാണ്….

ബഷീർ പറഞ്ഞതും….. കേദാറിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…..

ചെകുത്താന്റെ ചിരി…..

ആളും തരവും നോക്കാതെ കൈ വെക്കാമോ ചേട്ടാ…..

പറഞ്ഞു തീർന്നതും കേദാറിന്റെ വലത് കൈ ബഷീറിന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു…..

ബഷീർ എന്ന് പറയുന്ന ബലരാമന്റെ വലംകൈക്ക് കൊടുത്തേ ശീലമുള്ളൂ… കൊണ്ട് ശീലമില്ല… അത് കൊണ്ട് തന്നെ കേദാർനാഥ് എന്ന ഒറ്റയാന്റെ അടിയിൽ ബഷീർ ഒരു നിമിഷത്തേക്ക് പകച്ചു പോയി…. ബഷീർ എന്നല്ല… അക്ഷരാർത്ഥത്തിൽ വടയമ്പാടി മുഴുവനും പകച്ചു പോയി….

ഒരു നിമിഷത്തെ പകപ്പിനു ശേഷം എല്ലാവരും യാഥാർഥ്യത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു….

ബഷീറിന് അടി കിട്ടിയിരിക്കുന്നു…. അതും വടയമ്പാടിയുടെ മണ്ണിൽ വെച്ച് തന്നെ…. അടി കിട്ടിയത് ബഷീറിന് ആണെങ്കിലും അത് കൊണ്ടത് ബലരാമന്റെ മുഖത്താണ്….

കൂടി നിന്നവർ ഒന്നടങ്കം കേദാറിന്റെ നേർക്ക് തിരിഞ്ഞു…. പക്ഷെ ബഷീർ കൈ ഉയർത്തി തടഞ്ഞു….

ബഷീർ…. നിവർന്നു നിന്നു… തല ഇരു തോളിനോടും ചേർത്ത് അമർത്തി… അഗ്നി എരിയുന്ന കണ്ണുകളുമായി കേദാറിന് നേർക്ക് ഒരു നോട്ടമെറിഞ്ഞു…..

വടയമ്പാടിയിൽ വന്ന് ബഷീറിന് നേരെ കൈ ഓങ്ങിയിരിക്കുന്നു…. എനിക്ക് നിന്നെ ഇഷ്ടായി കേട്ടാ… പെരുത്ത് ഇഷ്ടായി…. നീ ആൺകുട്ടിയാണ്…. പക്ഷെ ആയുസ്സ് അധികം ഇല്ലല്ലോ കുട്ടിയെ….?

ബഷീർ അത് പറയുമ്പോഴും കേദാറിന്റെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു….. ക്രൂരത നിറഞ്ഞ ചിരി…..

ആയുസ്സ് എത്താതെ ഒടുങ്ങി എന്ന് കരുതി…. എനിക്ക് വേണ്ടി കരയാനോ സങ്കടപെടാനോ ആരുമില്ല ബോസ്സ്…. ഞാൻ ഒറ്റക്കാണ്… എന്നും എപ്പോഴും…

അത്രയും പറഞ്ഞിട്ട് തന്റെ ശരീരത്തിന്റെ പുറകിൽ നിന്നും റിവോൾവർ എടുത്ത് ബൊലേറോയുടെ ബോണറ്റിലേക്ക് വെച്ചു കേദാർ…. കേദാറിന്റെ പ്രവർത്തി ബഷീർ കൗതകത്തോടെ നോക്കി….

ആഹാ…. അത്‌ ഇക്കാക്ക് ഇഷ്ടായി…. തോക്കെ…. ഓരോ ഉണ്ടക്കും കണക്ക് ബോധിപ്പിക്കണം ല്ലേ മാഷേ… പക്ഷെ ബഷീറിന് അത് വേണ്ടാട്ടാ…. ന്നാലും… എനിക്കും വേണ്ട…. അതാണല്ലോ അതിന്റെ ഒരു ബ്യൂട്ടി….?

തന്റെ അരക്കെട്ടിൽ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ…. ബഷീറും അവിടെ നിന്ന് എടുത്ത്  കൂട്ടത്തിൽ നിന്നിരുന്ന ഒരുത്തന് എറിഞ്ഞു കൊടുത്തു…

ന്നാൽ തുടങ്ങുവല്ലേ…..?

പരസ്പരം പോരടിക്കാൻ നിൽക്കുന്ന രണ്ട് സിംഹകുട്ടികളെ പോലെ കേദാറും ബഷീറും നിന്നു….

തൊട്ടടുത്ത നിമിഷം… പൊടി പറത്തി കൊണ്ട് നാലഞ്ചു വണ്ടികൾ അവിടെ വന്ന് നിന്നു….

അതിലൊന്ന് ബെൻസ് ആയിരുന്നു… തൂവെള്ള കളറുള്ള ബെൻസ് കാറിന്റെ മുൻപിലത്തെ രണ്ട് ഡോറും അതിവേഗം തുറക്കപ്പെട്ടു….

ചന്ദന കളർ ഷർട്ടും മുണ്ടും ധരിച്ചു രണ്ട് പേർ പുറത്തിറങ്ങി… ഒറ്റ നോട്ടത്തിൽ ഒരേ പോലെ ഇരിക്കുന്ന രണ്ട് പേർ… പക്ഷെ കണ്ടാൽ രണ്ട് പേർക്കും രണ്ട് പ്രായം പറയും…

ആദ്യത്തെ ആൾക്ക് ഏകദേശം അൻപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കും…. പകുതിയിലേറെ മുടി നരച്ച അയാളുടെ ഉറച്ച ശരീരം കണ്ടാൽ അറിയാം ഈ പ്രായത്തിലും ചോർന്നു പോകാത്ത കരുത്ത്…. രണ്ടാമത്തെ ആൾക്ക് ഒരു നാല്പത് വയസ്സ് തോന്നിക്കും… കണ്ണുകളിൽ കുറുക്കന്റെ കൗശലം ഒളിപ്പിച്ചു വെച്ച അയാളുടെ ശരീരവും ഉറച്ചതായിരുന്നു…..

ഭാസിയേട്ടൻ…..

ആൾക്കാരിൽ നിന്നും ഉയർന്ന മുറുമുറുപ്പ് കേദാർ വ്യക്തമായി കേട്ടു….

ചെറുതോട്ടത്തിൽ ബാലഭാസ്കറും അനിയൻ ബാലചന്ദ്രനും…. വടയമ്പാടിയിലെ ഇളയമ്പ്രാക്കൾ…

ബഷീറേ…. വേണ്ട…..

ബാലഭാസ്കർ വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ബഷീറിനെ വിലക്കി കൊണ്ട് വിളിച്ചു പറഞ്ഞു…

ഭാസി…. നീ ഇതിൽ ഇടപെണ്ടടാ….. ഈ കണക്ക് ബഷീറിന് വ്യക്തിപരമാണ്…

അയാളുടെ വിലക്ക് വകവെക്കാതെ ബഷീർ കേദാറിന്റെ നേർക്ക് തിരിഞ്ഞു….

തൊട്ടടുത്ത നിമിഷം ബഷീറിന്റെ ഫോൺ ശബ്‌ദിച്ചു…. ഒരു നിമിഷം ഒന്ന് മടിച്ചു നിന്ന ബഷീർ മടികുത്തിൽ നിന്നും ഫോൺ എടുത്ത് നോക്കി…

രാമേട്ടൻ കാളിങ്…..

ബഷീർ ഫോൺ അറ്റൻഡ് ചെയ്തു….

ബഷീറേ….. അവനെ എനിക്ക് കാണണം…. ഒരു പോറൽ പോലും ഏൽക്കാതെ… ഒരു തുള്ളി ചോര പൊടിയാതെ…. അവനെ എനിക്കൊന്നു നേരിൽ കാണണം….

മരണത്തിന്റെ തണുപ്പുള്ള ശബ്ദം ബഷീറിന്റെ കാതുകളിലേക്ക് എത്തി….

രാമേട്ടാ…. ഇവൻ….. !

ബഷീർ…. നമ്മുക്ക് രണ്ട് പേർക്കും വ്യക്തിപരമായ കണക്കുകൾ ഉണ്ടെന്നു നിനക്ക് തോന്നുന്നെണ്ടെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം…. അല്ലെങ്കിൽ ഞാൻ ഇപ്പോൾ പറയുന്നത് നീ അനുസരിക്കണം…..

രാമേട്ടാ…. ഇവൻ…..

ബഷീർ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു….

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു ബഷീറേ…..

അപ്പുറത്ത് കാൾ കട്ട്‌ ആയി….. ബഷീർ കേദാർനാഥിനെ ഒന്ന് നോക്കി…. അവൻ എന്തും നേരിടാൻ തയ്യാറെന്ന പോലെ നില്കുകയായാണ്…. ബഷീർ മെല്ലെ തിരിഞ്ഞു നടന്നു….

ഹലോ…. ചേട്ടാ പോകുകയാണോ…. തരിപ്പിക്കെ മാറിയോ….? ഇല്ലെങ്കിൽ വാ നമുക്കൊന്ന് മുട്ടി നോക്കാമെന്നേ…..

കേദാർ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു…. ബഷീർ അത് കേൾക്കാത്ത മട്ടിൽ തല കുനിച്ചു മുന്പോട്ട് നടന്നു….

ബാലഭാസ്കർ മുൻപോട്ട് വന്ന് ബഷീറിന്റെ തോളിൽ കൈ വെച്ചു…..

അവനെയങ്ങു തീർത്തേക്ക് ബഷീറേ…. രാമേട്ടനോട് ഞാൻ പറഞ്ഞോളാം….

ബലരാമൻ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു എല്ലാം തീർത്തു തിരികെ നടന്ന ബഷീറിന്റെ മുൻപിൽ കേദാർ പിന്നെയും ഷോ കാണിക്കുന്നത് കണ്ട ബാലഭാസ്കറിന് അത്‌ ഒട്ടും രസിച്ചില്ല…. അത് കൊണ്ട് തന്നെയാണ് ബലരാമനെ ധിക്കരിക്കാൻ ബഷിറിനോട് ബാലഭാസ്കർ പറഞ്ഞതും….

വേണ്ട ഭാസി….. അവൻ പുളക്കട്ടെ…. അണയാൻ പോകുന്ന തീയുടെ ആളിക്കത്തലാണ് അത്‌….

കുനിഞ്ഞ ശിരസ്സോടെ തന്നെ അത് പറഞ്ഞിട്ട് ബഷീർ ജീപ്പിലേക്ക് കയറി…. അപമാനം കൊണ്ട് ബഷീറിന്റെ ഉള്ളം നീറി….. വടയമ്പാടിയുടെ മണ്ണിൽ ആദ്യമായി ബഷീർ എന്ന കരുത്തൻ പരാജയപ്പെട്ടവനായിരിക്കുന്നു… ആ തിരിച്ചറിവ് ബഷീറിന്റെ ഉള്ളിൽ വീണ്ടും വീണ്ടും അഗ്നിയായി ആളിപ്പടർന്നു….

അതെ സമയം വിജയിച്ചവന്റെ ഭാവത്തോടെ നിൽക്കുന്ന കേദാറിന്റെ അടുത്തേക്ക് ബാലഭാസ്കർ മെല്ലെ നടന്നടുത്തു…. തന്റെ മുൻപിൽ ആറടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ആണൊരുത്തനെ കേദാർ അടിമുടി നോക്കി….

തീക്കൊള്ളി കൊണ്ടാണ് നീ തല ചൊറിഞ്ഞതു…. രാമേട്ടന്റെ വാക്കിന്റെ പുറത്തു നിന്റെ ആയുസ്സിന് അല്പം കൂടി നീളം കൂട്ടിക്കിട്ടി…. അല്ലെങ്കിൽ നിന്നെ വെട്ടി നുറുക്കി വടയമ്പാടിയിലെ പട്ടികൾക്ക് തിന്നാൻ കൊടുത്തേനെ…. കേട്ടോടാ….. നാറി…..

ഉറച്ച ശബ്ദത്തിൽ കേദാറിനെ നോക്കി മുരണ്ടിട്ട് ബാലഭാസ്കർ തിരിച്ചു നടന്നു…. കേദാർ ഒന്ന് രണ്ട് നിമിഷം അനങ്ങാതെ നിന്നു…. ശേഷം കൈ കൊട്ടി ബാലഭാസ്‌കറെ വിളിച്ചു….

ബാലഭാസ്കർ തിരിഞ്ഞു നിന്നു….. കേദാർ മെല്ലെ ബാലഭാസ്കറിന്റെ മുൻപിലെത്തി….

കേദാർനാഥിന്റെ ഇറച്ചി തിന്നാൻ മാത്രം പല്ലിനു ബലമുള്ള നായിന്റെ മക്കളാരും വടയമ്പാടിയിൽ ജനിച്ചിട്ടില്ല….. മനസിലായൊടാ…. നായെ……

ഡാ…..

കേദാർ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ബാലചന്ദ്രൻ കേദാറിന് നേരെ കുതിച്ചു…..

ഡേയ്……

അതൊരു അലർച്ചയായിരുന്നു….. കാട്ടിൽ ഒരു കടുവ അടക്കി വെച്ചിരിക്കുന്ന അവന്റെ സാമ്രാജ്യത്തിൽ കടന്ന് കയറി അവനെ വെല്ലുവിളിക്കുന്ന സിംഹകുട്ടിയുടെ അലർച്ച….

ഒരു നിമിഷം ബാലഭാസ്കർ പോലും ആ അലർച്ചയിൽ വിറങ്ങലിച്ചു പോയി…. കേദാറിന്റെ നേരെ കുതിച്ചു വന്ന ബാലചന്ദ്രൻ അറിയാതെ നിശ്ചലനായി പോയി…..

ഇത്രയും കാലം ചെറുതോട്ടത്തിൽ ബലരാമൻ എന്നാ പക്കാ ആന്റി സോഷ്യൽ ഗുണ്ടയുടെ നീതിയും നിയമവും ആയിരിക്കാം ഇവിടെ അരങ്ങു വാണത്…. ഇന്ന്…. ഇപ്പോൾ മുതൽ…. ഇവിടെ വടയമ്പാടിയുടെ മണ്ണിൽ…. നീതിയും നിയമവും നടപ്പാക്കുന്നത്…. അതിന് കടമപ്പെട്ടവർ തന്നെയാണ്…. പോലീസ്…..

അവിടെ കൂടി നിന്നവരോടെല്ലാമായി കേദാർ വിളിച്ചു പറഞ്ഞു…. ശേഷം ബാലഭാസ്‌കറെ നോക്കി…..

ചെന്ന് പറയെടോ ചെറുതോട്ടത്തിൽ കോവിലകത്ത് വാഴുന്ന വടയമ്പാടിയുടെ പൊന്നു തമ്പുരാനോട്…. കൊല്ലാനും ചാവാനും മടിയില്ലാത്ത ഒരുത്തൻ കാക്കിയും ഇട്ട് നിയമം നടപ്പാക്കാൻ വന്നിട്ടുണ്ടെന്ന്…. എന്റെ കളി തുടങ്ങാൻ പോകുന്നേയുള്ളു മോനെ ബാലഭാസ്‌കരാ….എന്റെ  പേര് മറക്കണ്ട… കേദാർ…..

കേദാർനാഥ്…..

ഇടിമുഴക്കം പോലെ പറഞ്ഞിട്ട്…. കേദാർ വന്ന് ബൊലേറോയിൽ കയറി….. നിന്ന നില്പിൽ വണ്ടി ഒന്ന് വട്ടം കറങ്ങിയിട്ട് പൊടി പറത്തി അത്‌ കുതിച്ചു പാഞ്ഞു….

മുഖത്ത് അടിയേറ്റവരെ പോലെ ചെറുതോട്ടത്തിലെ ഇളയമ്പ്രാക്കൾ നിന്നു…. പകയുടെ കനൽ ഇരുവരുടെയും കണ്ണുകളിൽ എരിഞ്ഞു….

ഒരു കൊടുംകാറ്റ് പോലെയാണ് കേദാറിന്റെ ബൊലേറോ വടയമ്പാടി പോലീസ് സ്റ്റേഷൻ മുറ്റത്തേക്ക് ഇരച്ചെത്തിയത്ത്….

അകത്ത് നിന്നും ജയറാമിന്റെ നേതൃത്വത്തിൽ പോലീസുകാർ എല്ലാം പുറത്തേക്ക് കുതിച്ചെത്തി….

കേദാർ മെല്ലെ പുറത്തേക്കിറങ്ങി ചുറ്റും നോക്കി…. ജഗ്‌ഷനിൽ നടന്ന സംഭവം അപ്പോഴേക്കും സ്റ്റേഷനിൽ അറിഞ്ഞിരുന്നു…. അത് കൊണ്ട് തന്നെ പോലീസുകാർക്കെല്ലാം കേദാറിന്റെ സ്വാഭാവത്തെ പറ്റി മനസ്സിൽ ഒരു ധാരണയും ഉണ്ടായി കഴിഞ്ഞിരുന്നു…..

ആരാ… ഈ ASI ജയറാം…. സ്റ്റേഷൻ ചാർജ്….

സാർ…..

ജയറാം മുൻപോട്ട് വന്ന് കേദാറിന് സല്യൂട്ട് നൽകി…. ശേഷം…. ഹസ്തദാനത്തിനായി കൈ നീട്ടി…. കേദാർ തിരിച്ചും കൈ കൊടുത്തു….

വെൽകം ടു വടയമ്പാടി പോലീസ് സ്റ്റേഷൻ….

ഞാൻ ആരാണെന്നും കരുതിയാണ് നിങ്ങൾ ഈ സല്യൂട്ടും  സ്വീകരണവും ഒക്കെ തരുന്നത്….?

കേദാർ എല്ലാവരോടുമായി ചോദിച്ചു….

കവലയിൽ നടന്ന സംഭവം ഞങ്ങൾ അറിഞ്ഞിരുന്നു സാർ… ഇന്നാണ് സാർ എത്തുന്ന വിവരം ഇവിടെ അറിഞ്ഞത്…. നാളെയെ ചാർജ് എടുക്കു എന്നാണ് അറിയിച്ചത്… പക്ഷെ….

ജയറാം പകുതിക്ക് നിർത്തി….

ഞാൻ വരുന്നതും വരാതിരിക്കുന്നതും അല്ല ജയറാം സാറെ പ്രശ്നം…. കവലയിൽ പ്രശ്നം നടന്നു എന്ന് അറിഞ്ഞിട്ട് നിങ്ങൾ ആരും അങ്ങോട്ടേക്ക് വന്നില്ല…. എന്ത് പറ്റി… ജീപ്പ് പഞ്ചറായോ…..?

ചോദിച്ചു കൊണ്ട് കേദാർ ജീപ്പുകൾ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു….. ഒരു ബൊലേറോയും ഒരു ഇൻവെഡറും ആണ് വടയമ്പാടി സ്റ്റേഷനിലെ വണ്ടികൾ…. രണ്ട് വണ്ടിയും സ്റ്റേഷൻ മുറ്റത് കിടപ്പുണ്ടായിരുന്നു…. കേദാർ വണ്ടികൾക്ക് ചുറ്റും നടന്നു….

ഇല്ല… രണ്ടും പഞ്ചറല്ലല്ലോ…? പിന്നെ എന്തായിരുന്നു പ്രശ്നം….?

സാർ….ഞങ്ങൾ ഇപ്പോഴാണ് വിവരം അറിഞ്ഞത്… പുറത്തേക്കിറങ്ങൻ തുടങ്ങിയതും സാർ വന്നു…

ഓ അങ്ങനെ…. അല്ലാതെ ബലരാമനെ പേടിച്ചല്ല….? ഒക്കെ…. എന്തായാലും ഇത് പിടി…. എന്നിട്ട് നമ്മുക്ക് അകത്തേക്ക് കയറാം….

കേദാർ തന്റെ കൈയിലിരുന്ന എൻവലപ്പ് ജയറാമിന്റെ നേർക്ക് നീട്ടി….

ജയറാം അത് വാങ്ങി….

സാർ… അകത്തേക്ക് കയറാം…

ഒക്കെ…

സ്റ്റേഷന്റെ ഉള്ളിൽ ചെന്ന കേദാർ പൊലീസുകാരെ എല്ലാവരെയും നോക്കി….

പതിവ് പരിപാടിയൊക്കെ നാളെയാകാം…. ഇന്ന് നിങ്ങൾ ആരും എന്നെ പ്രതിക്ഷിച്ചില്ല… അത്‌ കൊണ്ട് തന്നെ പ്രീപെയ്‌ഡും അല്ല എന്നെനിക്കറിയാം…ഈ അറുബോറൻ സ്വീകരണപരിപാടി ഒഴിവാക്കാനാണ് ഇന്ന് തന്നെ ഞാൻ പോന്നത്…. എനിവേ…. എന്റെ പേര് കേദാർനാഥ്…. ഫുൾ നെയിം കേദാർനാഥ് വിശ്വംഭരൻ…. ഇതിൽ ഈ വിശ്വംഭരൻ അച്ഛന്റെ പേരാണ്…. സബ് ഇൻസ്‌പെക്ടർ ആണ്….. ഇനി മുതൽ ഇവിടെ ഉണ്ടാകും…. എത്ര നാൾ ഉണ്ടാകും എന്ന് എനിക്ക് അറിയില്ല…. ഉള്ളടത്തോളം കാലം…. നമ്മുക്ക് ഒരുമിച്ചു സഹകരിച്ചു പോകാം…. പോകണം…

സാർ….

എല്ലാവരും ഒരുമിച്ച് കേദാറിന് വീണ്ടും സല്യൂട്ട് കൊടുത്തു…. ഓരോരുത്തരായി വന്ന് ഹസ്തദാനം കൊടുത്തു കേദാറിനെ സ്വയം പരിചയപ്പെടുത്തി….

ഒക്കെ താങ്ക്സ് ഗയ്‌സ്….. ബാക്കി പരിപാടിയൊക്കെ നാളെ…. ജയറാം സാറേ… എന്റെ ഓഫീസ്…?

സാർ… ഇതാണ്….. !

ഇടത് വശത്തെ മുറി ചൂണ്ടി കാണിച്ചു കൊണ്ട് ജയറാം പറഞ്ഞു….

ആഹാ… വാ….

കേദാറും ജയറാമും റൂമിലേക്ക് കയറി… കേദാർ ചെയറിലേക്ക് ഇരുന്നു….

സാർ പുറത്തേ ബോർഡിലും മറ്റും സാറിന്റെ പേരെഴുതി ചേർക്കാൻ ഇന്ന് വൈകിട്ടെ ആളെത്തുകയുള്ളു….

ഒക്കെ ഒക്കെ…. അതൊന്നുമല്ല ഇവിടുത്തെ പ്രധാന  പ്രശ്നം…. എന്റെ താമസം…. ഭക്ഷണം…. ഒറ്റാംതടിയാണെ… പെണ്ണ് കെട്ടാനുള്ള പ്രായം ആയിട്ടില്ല….

സാർ താമസം മിക്കവാറും എസ് ഐ മാരും താമസിക്കുന്നത് മാരാർ സാറിന്റെ വീട്ടിലാണ്…. നല്ല വീടാണ് സാർ…. ചെറിയ വാടകയും… അത് ഞാൻ നേരത്തെ പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ട്… ഉച്ച കഴിയുമ്പോഴേക്കും വീട് വൃത്തിയാക്കി കഴിയും…. പിന്നെ ഭക്ഷണം… അത് പുറത്തു നിന്ന് തന്നെ കഴിക്കേണ്ടി വരും….

മ്മ്….

ജയറാം സാറേ…. ഞാൻ വന്ന വരവ് തന്നെ ആകെ അലമ്പായി പോയല്ലോ….? വീണു കിടക്കുന്ന ഒരുത്തന്റെ നേർക്ക് വാളുമായി വേറെ ഒരുത്തൻ…. കണ്ടപ്പോൾ ചോര തിളച്ചു നമ്മുടെ സ്വഭാവത്തിനു കേറി ഇടപ്പെട്ടു പോയി… സംഗതി മനസിലായി വന്നപ്പോഴേക്കും കാര്യങ്ങൾ കൈ വിട്ടു പോയി…. പിന്നെ നാണം കെടാനും വയ്യ… എന്തക്കയോ ഡയലോഗ് കീച്ചി… ഒരുത്തനിട്ടു ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു…. അവനാണെങ്കിൽ ബലരാമന്റെ ഏതോ ഒരു എർത്തും… എന്റെ സ്വാഭാവത്തിനു അങ്ങേരുമായി ഞാൻ കോർക്കും എന്ന കാര്യം ഉറപ്പായിരുന്നു…. പക്ഷെ കാലെടുത്ത് കുത്തും മുൻപ് തന്നെ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല…. എന്താകുമെടോ കുഴപ്പവുമോ…?

കേദാർ പറഞ്ഞത് മുഴുവൻ കേട്ടുകൊണ്ടിരുന്ന ജയറാം ഒന്ന് ചിരിച്ചു….

അപ്പോൾ പെട്ടു പോയതാണല്ലേ…. ഞാൻ ഓർത്തു ബലരാമന്റെ തകർച്ചയുടെ മാസ്സ് എൻട്രി ആയിരിക്കുമെന്ന്… എന്തായാലും സാർ കീച്ചിയത് ബഷീറിനിട്ടാണ്…. പേടിക്കണം…. ബലരാമനെ…. പേടിച്ചേ പറ്റു…. സാർ…. സൗത്ത് ഇന്ത്യ മുഴുവൻ വ്യപിച്ചു കിടക്കുന്ന ബലരാമന്റെ സ്വന്തം മണ്ണാണ് വടയമ്പാടി… ഇന്നാട്ടിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം പേരും അയാളോട് കൂറുള്ള ആൾക്കാരാണ്…. അത് കൊണ്ട് തന്നെ പേടിക്കണം….

പറ്റിയത് പറ്റി….. ഇനി വരുന്നിടത്തു വെച്ച് കാണാം…. പിന്നെ ഈ ബലരാമന് ഒരു വിഷപ്പല്ലു ഉണ്ടെങ്കിൽ അതൊന്നു പറിക്കാനും ശ്രമിക്കാം….

തീരുമാനം എടുത്തത് പോലെ കേദാർ പറഞ്ഞു….. ജയറാം സഹതാപം നിറഞ്ഞ ഒരു നോട്ടം കേദാറിന് നേരെ നോക്കി….

താൻ എന്താടോ ഒരുമാതിരി നേർച്ച കോഴിയെ നോക്കുന്ന പോലെ എന്നെ നോക്കുന്നെ….? അത്ര പെട്ടെന്ന് ഒന്നും ബലരാമന് എന്നെ ജയിക്കാനാവില്ലെടോ…. അത്‌ എനിക്ക് ഉറപ്പ് ആണ്….

കേദാർ ഒരു നിമിഷം നിർത്തി….

ജീവിതത്തിൽ ഇത് വരെ നേരിട്ട് കാണാത്ത ഒരാൾ ശത്രുവാണെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു…. അല്ല എന്നെകൊണ്ട് ആരെയൊക്കെയോ അങ്ങനെ തീരുമാനം എടുപ്പിച്ചു….

ഒരു ദീർഘനിശ്വാസത്തോടെ കേദാർ പറഞ്ഞു….

അല്ല സാർ….. ബലരാമൻ ശത്രു തന്നെയാണ്…. എന്റെയോ സാറിന്റെയോ അല്ല…. നിയമത്തിന്റെയും … നീതിയുടെയും ….ശത്രു…..

ജയറാം അത് പറയുമ്പോൾ അയാൾ ചിന്തിച്ചു കാണില്ല…. നിയമവും നീതിയും ആർക്കും എങ്ങനെയും വ്യഖാനിക്കാവുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന്….

ജയറാം സാറേ എനിക്കറിയണം…. വടയമ്പാടിയെ പറ്റി… ബലരാമനെ പറ്റി….. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം…..

കേദാർ ആകാംക്ഷയോടെ ജയറാമിന്റെ മുഖത്തേക്ക് നോക്കി…..

    ********** ******** **********

വിയർത്തു ഒട്ടിയ തന്റെ നഗ്നമായ മാറിടത്തിൽ നിന്നും സിദ്ധാർത്ഥിന്റെ മുഖം ബലമായി പിടിച്ചു മാറ്റി തങ്കച്ചി….

ചെക്കൻ കൊള്ളാമല്ലോ…. ഒരു തളർച്ചയും ഇല്ല…. ഞാൻ ക്ഷീണിച്ചു മോനെ…. ആരാലും തളക്കാൻ കഴിയാത്ത ഒരു കുതിരയാണ് ഞാൻ എന്ന് സ്വയം ഒരു അഹങ്കാരം ഉണ്ടായിരുന്നു എനിക്ക്… അതാണ് നീ മാറ്റി തന്നത്…. നീ ശരിക്കും എന്നെ കീഴ്പെടുത്തി കളഞ്ഞു…..

പിന്നെ…. വെറുതെ പറയല്ലേ…. എന്നെക്കാളും പരാക്രമികളായ എത്രയോ ആണുങ്ങൾ കിടന്നിട്ടുണ്ടാകും ഈ കട്ടിലിൽ….?

സിദ്ധാർഥ് തങ്കച്ചിയോട് ചോദിച്ചു….

അവരൊക്കെ മറ്റു പല കാര്യത്തിലും പരാക്രമികളായിരിക്കും… പക്ഷെ മിത്രതങ്കച്ചിയെന്ന ഈ പെണ്ണ് പറയുന്നു…. കൂടെ കിടന്ന ആണുങ്ങളിൽ നിന്നെ പോലെ എന്നെ തൃപ്തിപെടുത്തിയ മറ്റൊരാൾ ഇല്ല…. ആരും കൊതിക്കും ഇങ്ങനെ ഒരു ചെക്കനെ കിട്ടാൻ…..

തങ്കച്ചിയുടെ വാക്കുകൾ സിദ്ധാർത്ഥിൽ അഭിമാനം നിറച്ചു….

അന്യനാട്ടിലെ പെണ്ണുങ്ങൾ അല്ല സ്വന്തം നാട്ടിലെ പെണ്ണുങ്ങൾ വേണം നിന്റെ കരുത്ത് തിരിച്ചറിഞ്ഞു അത് ആസ്വദിക്കാൻ….നിന്റെ മനസ്സ് കവർന്ന ഒരു സുന്ദരിയെങ്കിലും നാട്ടിൽ ഉണ്ടാകില്ലേ….?

തങ്കച്ചി അത് പറഞ്ഞതും….. വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള…. മാൻപേട കണ്ണുകൾ ഉള്ള…. സുന്ദരികുട്ടിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു…..

മേഘ……

സിദ്ധാർത്ഥിന്റെ സ്വപ്നസുന്ദരി…..

മേഘ…. കൊള്ളാല്ലോ നല്ല പേര്…. നീ സീരിയസ് ആയിട്ടാണോ….?

മ്മ്….

അവൻ വെറുതെ മൂളി….

അവൾ ഭാഗ്യം ചെയ്തവളാണ്…. നിന്റെ കരുത്ത് സ്വന്തമാക്കാൻ ഭാഗ്യമുള്ളവൾ…. ആദ്യം നീ അവളെ അതൊന്ന് അറിയിക്ക്…. നിന്റെ കരുത്ത് അറിഞ്ഞു കഴിഞ്ഞാൽ അവൾ നിന്നെ വിട്ട് പോകില്ല സിദ്ധു….

അല്ലെങ്കിലും അവൾ എന്നെ വിട്ട് പോകില്ല….

അതൊക്കെ തോന്നലാണ് മോനെ… പെണ്ണാണ് വർഗം… ഞാനും ഒരു പെണ്ണാണ്…. അവളോട്‌ വിശുദ്ധ പ്രണയവും ഉള്ളിൽ വെച്ചുകൊണ്ട് നാടായ നാടൊക്കെ ചെറ്റ പൊക്കാൻ നടക്കുമ്പോൾ… നാട്ടിലും വേറെ ആണ്പിള്ളേര് ഉണ്ടെന്നു നീ ഓർക്കണം…. ഈ ലോകത്ത് ഒരിക്കലും മനസിലാക്കാൻ കഴിയാത്ത ഒന്നേയുള്ളു… അത് പെണ്ണിനെയാണ്… അവളുടെ മനസ്സും വികാരവുമാണ്….

തങ്കച്ചിയെന്ന വിഷസർപ്പം സിദ്ധാർഥ് എന്നാ പത്തൊന്പതുകാരന്റെ ഉള്ളിലേക്ക് അതിവിദഗ്ധമായി വിഷം കേറ്റി തുടങ്ങിയിരുന്നു… അവളുടെ വാക്കുകൾ കേട്ട സിദ്ധാർഥ് തങ്കച്ചിക്ക് നേരെ പകച്ച ഒരു നോട്ടമെറിഞ്ഞു….

തങ്കച്ചി ഇരു കൈകൾ കൊണ്ടും അവന്റെ മുഖം ചേർത്ത് പിടിച്ചു…

നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ല…. നിന്നെ അറിഞ്ഞു കഴിഞ്ഞാൽ അവൾ നിന്നെ വിട്ട് പോകില്ല…. ഈ ലോകത്തെ ഉശിരുള്ള ആൺപിള്ളേരിൽ ഒരുത്തനാണ് നീ…. അവളെ അതൊന്ന് അറിയിച്ചു കൊടുത്താൽ മതി…..

അത്രയും പറഞ്ഞു കൊണ്ട് തങ്കച്ചി അവനെ വീണ്ടും തന്റെ ശരീരത്തിലേക്ക് ചേർത്തു….

ഇപ്പോൾ ഒരിക്കൽ കൂടി എന്നെയും….. !

സിദ്ധാർഥ് തങ്കച്ചിയുടെ മേൽ വീണ്ടും പടർന്നു കയറി…..

യുദ്ധം കഴിഞ്ഞതും എല്ലാം കഴിഞ്ഞു തളർന്നുറങ്ങുന്ന സിദ്ധാർത്ഥിനെ തങ്കച്ചി ഒന്ന് നോക്കി….. ശേഷം ഫോൺ എടുത്ത് വാട്സ്ആപ്പ് എടുത്തു….കോൺടാക്ട് ലിസ്റ്റിൽ ഇബ്രാഹിം ഹസ്സനാർ എന്നാ പേര് സെലക്ട്‌ ചെയ്തിട്ട് അവൾ അതിലേക്ക് ഒരു മെസ്സേജ് അയച്ചു….

ആ മെസ്സേജിൽ ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു…..

മേഘ…..

മെസേജ് സീൻ ചെയ്തത് കാണിച്ചതും തങ്കച്ചി ആ മെസേജ് ഡിലീറ്റ് ചെയ്തു….

വേറൊരു മുറിയിൽ രണ്ട് തായ്‌ലൻഡ് സുന്ദരികളുടെ കൂടെ കിടക്കുകയായിരുന്ന ഫസലിന്റെ ഫോൺ റിങ് ചെയ്തു…. ഫസൽ കാൾ എടുത്തു നോക്കി….

ഇബ്രാഹിം ഹസ്സനാർ…..

അവൻ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു…

ഫസൽ…. ഒരു പേര് നിന്റെ ഓർമ്മയിൽ സൂക്ഷിക്കാൻ പറയാൻ വേണ്ടി വിളിച്ചതാണ്….. വടയമ്പാടിയിലെ ഒരു തുളസികതിർ….. പേര്…മേഘ….

അത്രയും പറഞ്ഞതോടെ അപ്പുറത്ത് കാൾ കട്ട്‌ ആയി…. ഒന്നും മനസിലാകാതെ ഫസൽ ഇരുന്നു….

  ********* ******* *********

വടയമ്പാടി……

കഥകളും ചരിത്രങ്ങളും ഒക്കെ പറഞ്ഞു പറഞ്ഞു സമയം പോയത് കേദാറും ജയറാമും അറിഞ്ഞിരുന്നില്ല….. അത് കൊണ്ട് തന്നെ ഇരുവരും ഉച്ചഭക്ഷണവും അത്താഴവും കഴിഞ്ഞിട്ടാണ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്….

കേദാറിന്റെ വണ്ടിയിലാണ് ഇരുവരും മടങ്ങിയത്…. പിറ്റേ ദിവസം രാവിലെ മുതൽ ഡിപ്പാർട്മെന്റ് ജീപ്പ് ഉപയോഗിച്ച് തുടങ്ങാമെന്ന് കേദാർ തീരുമാനിക്കുകയായിരുന്നു…..

ഇനിയും കുറെ പോകാനുണ്ടോ…. ജയറാം സാറേ….?

ഇല്ല സാറേ…. ദേ… ആ വളവു തിരിഞ്ഞാൽ നാനാർകുടി ഗ്രൗണ്ട്…. അതിന്റെ തൊട്ടപ്പുറത്ത് കാണുന്നതാ മാരാർ സാറിന്റെ വീട്…. പുള്ളി എസ് ഐ ആയി റിട്ടയർ ചെയ്തിട്ട് ഇപ്പോൾ ഒൻപതു വർഷം ആകാൻ പോകുന്നു…ഒരു വളപ്പിൽ രണ്ട് വീടാണ്… ഒന്നിൽ  മാരാർസാറുംമകളും താമസിക്കുന്നു…. ഒഴിഞ്ഞു കിടക്കുന്ന വീട് വാടകക്ക് കൊടുക്കുന്നു….

ജയറാം അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വണ്ടി ഒരു വളവു കഴിഞ്ഞിരുന്നു….

ആ സാറെ ദേ ഇടത് വശത്ത് കാണുന്നതാണ് ഗ്രൗണ്ട്…. അതിലെ ഗ്രൗണ്ട് ചുറ്റി റോഡ് ഉണ്ട്…. എന്നാലും ഗ്രൗണ്ടിൽ കയറി പോകുന്നതാണ് കുറച്ചു കൂടി എളുപ്പം….

ജയറാം പറഞ്ഞു തീർന്നതും കേദാർ ഇടത്തേക്ക് വണ്ടി തിരിച്ചു… അതി വിശാലമായ ഒരു ഗ്രൗണ്ട് ആയിരുന്നു അത്….അതിന് നടുവിലൂടെ വണ്ടി ഓടിയപ്പോൾ നല്ല തണുത്ത കാറ്റ് തന്നെ തഴുകി കടന്ന് പോകുന്നത് കേദാർ അറിഞ്ഞു…..

അവൻ ഒരു നിമിഷം ആ കുളിർമയിൽ മയങ്ങിയിട്ടെന്ന പോലെ തന്റെ കണ്ണുകൾ അടച്ചു….

തൊട്ടടുത്ത നിമിഷം…..

കേദാർ കണ്ണ് തുറന്നതും…. ശക്തമായ പ്രകാശരശ്മികൾ സൂചി പോലെ തന്റെ കണ്ണിലേക്കു തറഞ്ഞു കയറുന്നതു അവൻ തിരിച്ചറിഞ്ഞു…

ഒരു നിമിഷം പകച്ചു പോയ കേദാർ ബ്രെക്കിൽ കാൽ അമർത്തി കൊണ്ട് വണ്ടി വലത്തേക്ക് വെട്ടിച്ചു….

ടയറുകൾ നിലത്ത് ഉരഞ്ഞു പൊടി പറത്തി വലിയ ശബ്ദത്തോടെ വണ്ടി വലത്തേക്ക് തെന്നി നിന്നു….

സാർ….. !

ജയറാമിന്റെ ഭയന്ന് വിറച്ച വിളിയാണ് അവനെ സ്വാബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്…. പറന്നുയരുന്ന പൊടിപടലങ്ങൾക്കിടയിൽ കേദാർ കണ്ടു…. ഗ്രൗണ്ടിൽ വലയം തിർത്തിരിക്കുന്ന നൂറു കണക്കിന് വാഹനങ്ങൾ….

അവയിൽ നിന്നുള്ള ഹെഡ്‌ലൈറ്റ്കളുടെ പ്രകാശത്തിൽ ഗ്രൗണ്ട് പ്രഭപൂരിതമായിരുന്നു….

പൊടിപടലങ്ങൾ തെല്ലൊന്നു അടങ്ങിയപ്പോൾ കേദാറും ജയറാമും വ്യക്തമായി കണ്ടു….

കാറ്റിൽ പാറി പറക്കുന്ന മുണ്ടിന്റെ ഒരു തുമ്പു വലതു കൈ കൊണ്ട് ഉയർത്തി ഇരു കൈകളും പിന്നിലേക്ക് കൂട്ടി പിടിച്ചു വെളുത്ത ഷർട്ട് ധരിച്ച ഒരു രൂപം….

ഒത്ത പൊക്കവും അതിനൊത്ത വണ്ണവും ഉള്ള അയാളുടെ കഴുത്തിലെ രുദ്രാക്ഷമാലയുടെ അറ്റത് സ്വർണത്തിൽ തീർത്ത കടുവയുടെ മുഖമുള്ള ലോക്കറ്റിലെ വജ്രം പതിപ്പിച്ച കണ്ണുകൾ പ്രകാശം ഏറ്റു വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…..

പൂർണമായും നരച്ച താടിയും മുടിയും…. പിരിച്ചു വെച്ചിരിക്കുന്ന കൊമ്പൻ മീശ…. നിർവികാരമായിരുന്നു മുഖം…. പക്ഷെ ആ കണ്ണുകളിൽ ഭയം പോലും ഭയപ്പെടുന്ന ക്രൂരത തളം കെട്ടി നിന്നിരുന്നു….

തന്റെ മരണം തൊട്ട് മുൻപിൽ കണ്ടവനെ പോലെ ജയറാമിന്റെ മുഖം വിളറി വെളുത്തു…..

ബലരാമൻ….. ചെറുതോട്ടത്തിൽ ബലരാമൻ……. !

ജയറാം ആ പേര് ഉച്ചരിച്ചതും കേദാറിന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു…. അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…..

ഒന്ന് കണ്ണ് പോലും ചിമ്മാതെ തന്നെ മാത്രം നോക്കി നിൽക്കുന്ന ബലരാമനെ കണ്ടപ്പോൾ നട്ടെല്ലിലൂടെ ഒരു തരിപ്പ് ഇറങ്ങി പോകുന്നത് കേദാർ അറിഞ്ഞു…..

അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം….

ഭയം എന്നൊരു വികാരം….

കാരണം എതിരെ നിൽക്കുന്നയാളുടെ പേര് ബലരാമൻ എന്നാണ്….

ചെറുതോട്ടത്തിൽ ബലരാമൻ….

നൂറ്റിയൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസൈന്യാധിപനായ സാക്ഷാൽ ദുര്യോധനൻ……

                                  തുടരും…..

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!