Skip to content

ആത്മസഖി – ഭാഗം 13

aathmasakhi

“ആത്മഹത്യാ ചെയ്തതോ…? “

ഋതു അത്ഭുതത്തോടെ ചോദിച്ചു…

“അതെ… “

ജാനവ് തന്റെ മറുപടി ഒറ്റ വാക്കിൽ ഒതുക്കി..

“എന്തിന്..? “

അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു…

“ജീവിച്ചിരുന്നിട്ടും കാര്യം ഇല്ല എന്ന് തോന്നി… “

ജാനവ് അലസമായി പറഞ്ഞു…

“മാഷേ, ചുമ്മാ കളി പറയല്ലേ…”

എപ്പോഴും പോസിറ്റീവ് ആയിട്ട് മാത്രം ചിന്തിക്കുന്ന ഒരാൾ ആത്മഹത്യാ ചെയ്യുമെന്ന് അവൾക്ക് ഉൾകൊള്ളാൻ ആയില്ല…

“ഞാൻ കാര്യം ആയിട്ടാണ് പറഞ്ഞത് ഋതു… ഞാനും ലച്ചു ചെയ്തത് പോലെ ഞരമ്പ് മുറിച്ചായിരുന്നു .. “

ജാനവ് ഋതുവിന്റെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു   ….

“മാഷിനെ പോലെ  ഒരാൾ എന്തിനാ ആത്മഹത്യ ചെയ്തത്…? “

ഋതു കേട്ടത് വിശ്വസിക്കാൻ ആവാതെ ചോദിച്ചു…

“എന്നെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ് താൻ ഇങ്ങനെ ചോദിക്കുന്നത് .. “

ജാനവ് അത് പറഞ്ഞു കൊണ്ട് വീണ്ടും മുൻപോട്ട് നടന്നു…

“എനിക്ക് അറിയണം എന്താ മാഷിന്റെ ലൈഫിൽ നടന്നത് പ്ലീസ് ഒന്ന് പറ… “

ആദ്യമായി അവൾക്ക് ജാനവിനെ കുറിച്ച് അറിയാൻ വല്ലാത്ത ആകാംഷ തോന്നി…

“നമുക്ക് വീട്ടിൽ പോയി സംസാരിക്കാം… “

അത്രയും പറഞ്ഞു കൊണ്ട് ജാനവ് നടന്നു… ആ മറുപടി അവൾക്കും സ്വീകര്യം ആയിരുന്നു…

അത്കൊണ്ട് തന്നെ എത്രയും പെട്ടെന്ന് വീട്ടിൽ എത്താൻ അവൾ തിടുക്കം കൂട്ടി…

വീട്ടിൽ എത്തുന്ന സമയം വരെയും അവളുടെ ചിന്തകൾ മുഴുവൻ ജാനവ് എന്തിന് അങ്ങനെ ചെയ്തു എന്നായിരുന്നു….

“ഋതു, ലച്ചുന് ഇപ്പോൾ എങ്ങനെ ഉണ്ട്… “

വീട്ടിൽ എത്തിയതും രാധിക അവളോട് ലച്ചുവിന്റെ കാര്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി…

“അവൾക്ക് കുഴപ്പം ഒന്നുല്ല അമ്മേ ഞാൻ ഒന്ന് കുളിച്ചിട്ട് ഉറങ്ങട്ടെ… “

അധികം ചോദ്യങ്ങൾക്ക് ഇടം കൊടുക്കാതെ അവൾ നേരെ മുറിയിലേക്ക് നടന്നു…

“നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ.. കഴിച്ചിട്ട് പോ ഋതു.. “

മുറിയിലേക്ക് പോകുന്ന ഋതു നെ നോക്കി രാധിക പറഞ്ഞു…

“ഒന്നും വേണ്ട.. ഞാൻ ഉറങ്ങി എഴുന്നേറ്റിട്ട് കഴിച്ചോളാം.. “

അത്രയും പറഞ്ഞ് കൊണ്ട് ഋതു അതിവിധക്തമായി മുറിയിൽ കേറി കതക് അടച്ചു…

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മേ ചേച്ചിക്ക് എന്തോ മാറ്റങ്ങൾ ഉണ്ടെന്ന് .. “

ഉണ്ണി തന്റെ പതിവ് ശൈലിയിൽ പറഞ്ഞു..

“നീ വീണ്ടും തുടങ്ങിയോ…? “

രാധിക അവനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു..

“എന്റെ അമ്മേ, ചേച്ചി സാധാരണ എവിടെ പോയിട്ട് വന്നാലും ഉടനെ വിശപ്പ് എന്നൊക്കെ പറഞ്ഞു ഫുഡ്‌ കഴിക്കും പക്ഷെ ഇപ്പോൾ കണ്ടോ ആകെ ഒരു മാറ്റം… “

ഉണ്ണി തന്റെ കൂർമ ബുദ്ധിയിൽ തെളിഞ്ഞത് രാധികയോട് പങ്ക് വച്ചു ..

“അവൾക്ക് നല്ല ക്ഷീണം കാണും അതാ കഴിക്കാതെ…, പിന്നെ നിനക്ക് സ്കൂൾ അവധി തന്നത് അവളുടെ കുറ്റം കണ്ട് പിടിക്കാൻ അല്ല പഠിക്കാൻ ആണ്… പോയി പഠിക്കടാ… “

രാധിക അത് പറഞ്ഞതും ഉണ്ണി മുഖം വീർപ്പിച്ചു കൊണ്ട് പഠിക്കാനായി പോയി… തന്റെ സംശയങ്ങൾ ഒന്നും അമ്മ മുഖവരക്ക് എടുക്കാത്തത്തിൽ ഉണ്ണി ആസ്വസ്ഥൻ ആയിരുന്നു….

“മാഷേ.. ഇനി പറ എന്താ ഉണ്ടായത് എന്തിനാ ആത്മഹത്യാ ചെയ്തത്… “

ഋതു മുറിയിൽ കേറി കതക് അടച്ചതും ജാനവിനോട് ചോദിച്ചു…

“താൻ ആദ്യം പോയി ഫ്രഷ് ആയിട്ട് വാ… എന്നിട്ട് നമുക്ക് സംസാരിക്കാം… “

ജാനവ് അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു…

“അതൊക്കെ പിന്നെ ആവാം പ്ലീസ് ഇത് പറ… “

അവൾ ഒരു കൊച്ച് കുട്ടിയെ പോലെ പറഞ്ഞു…

“താൻ ഫ്രഷ് ആയിട്ട് വാ എന്നിട്ടേ ഞാൻ പറയുന്നോള്ളൂ… “

ജാനവ് അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി…

“ഓക്കേ ഞാൻ കുളിച്ചിട്ട് വരാം പക്ഷേ മാഷ് പിന്നെ ഒഴിഞ്ഞു മാറരുത്… സത്യം ചെയ്യ്.. “

അവൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ അവനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ട് കുളിക്കാൻ പോയി…

ഋതു കുളിക്കാൻ പോയപ്പോൾ മുഴുവൻ ജാനവ് ചിന്തിച്ചത് അവളെ കുറിച്ചാണ്..

പത്തൊമ്പത് വയസുണ്ടെങ്കിലും അതിന്റെ പക്വത ഒന്നും ഋതുവിന് ഇല്ലെന്ന് അവൻ ഓർത്തു… ഒരു കൊച്ചു കുഞ്ഞിനെ പോലെ എത്ര നിഷ്കളങ്ക ആണവൾ…

അവളുടെ നിഷ്കളങ്കതയെ മുതലെടുക്കാൻ പലരും ശ്രമിക്കും എന്നവൻ ചിന്തിച്ചു…

അവന്റെ ചിന്തകളിൽ മുഴുവൻ നിറഞ്ഞത് ഋതുവും അവളുടെ നിഷ്കളങ്ക സ്വഭാവവും ആയിരുന്നു..

അവൻ ഇങ്ങനെ ഓരോന്നും ചിന്തിക്കുന്നതിനിടയിൽ ഋതു കുളിച്ചു റെഡി ആയിട്ട് വന്നു…

കുളിച്ചു ഫ്രഷ് ആയിട്ട് വന്ന ശേഷം അവൾ കഥ കേൾക്കാനുള്ള ആകാംഷയിൽ അവന്റെ അടുത്ത് വന്നിരുന്നു…

“ഇനി പറ മാഷിന്റെ ലൈഫിനെ കുറിച്ച്… “

ഋതു ഒരു കൊച്ച് കുഞ്ഞിന്റെ ആകാംഷയോടെ പറഞ്ഞു…

“പറയാം… നമുക്ക് ബാൽക്കണിയിൽ പോയി ഇരുന്നാലോ…? “

ജാനവ് ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു..

ഋതുവിന്റെ മുറി മുകളിലത്തെ നിലയിൽ ബാൽക്കണിയോട് ചേർന്നത് ആയിരുന്നു.. മുറിയിൽ നിന്നും ഉള്ള ഒരു ഡോർ തുറന്നാൽ നേരെ ബാൽക്കണിൽ എത്താം…

അവിടെ നിന്നും നോക്കിയാൽ അതി മനോഹരമായ പൂന്തോട്ടവും അപ്പുറത്തെ സൈഡിലെ പാടവും ഒക്കെ കാണാം…

പകലും രാത്രിയും എല്ലാം അവിടെ ഇരുന്നാൽ നല്ല കാറ്റാണ്.. അത്കൊണ്ട് തന്നെ ഋതുവിന് അവിടെ ഭയങ്കര ഇഷ്ടം ആണ്…

ജാനവ് അത് പറഞ്ഞതും കേൾക്കാൻ കാത്തിരുന്നത് പോലെ ഋതു ബാൽക്കണിയിലേക്ക് പോയി..

അവിടെ ഉണ്ടായിരുന്ന ഒരു ചൂരൽ ഊഞ്ഞാലിൽ ഋതു ഇരുന്നു അതിന് അടുത്തുള്ള ഒരു കുട്ടകസേരയിൽ ജാനവും ഇരുന്നു…

“ഇനി പറ മാഷേ… “

അവൾ അത്യധികം ആകാംഷയോടെ പറഞ്ഞു…

“വൈഷ്ണവിയുടെയും ദേവന്റെയും ഒരേ ഒരു മകൻ ആയിട്ടായിരുന്നു എന്റെ ജനനം… “

ജാനവ് അവനെ കുറിച്ച് പറഞ്ഞു തുടങ്ങി…

“അമ്മ വൈഷ്ണവി ഒരു സ്കൂൾ മാഷിന്റെ മകൾ ആയിരുന്നു… അമ്മക്ക് രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു.. പക്ഷേ അച്ഛനെ പ്രണയിച്ചു അമ്മ അച്ഛന് ഒപ്പം ഇറങ്ങി വന്നപ്പോൾ അവരൊക്കെ ശത്രുക്കൾ ആയി…

അച്ഛന്  ഒരു ഫാക്ടറി ഉണ്ടായിരുന്നു.. പക്ഷേ അത് പൊളിഞ്ഞതോടെ അച്ഛൻ ഭയങ്കര കുടി ആയി.. അതുവരെ സ്വർഗം ആയിരുന്ന ഞങ്ങളുടെ കുടുംബം പെട്ടെന്ന് നരകമായി മാറി…

എനിക്ക് മൂന്നര വയസുള്ളപ്പോൾ എന്തോ ആണ് ആ ഫാക്ടറി പൊലിഞ്ഞത്.. അതിന് ശേഷം ചിരിച്ച മുഖത്തോട് കൂടി അച്ഛനെ കണ്ടിട്ടില്ല എന്ന് അമ്മ എപ്പോഴും പറയും…

അതുവരെ സ്നേഹം മാത്രം നിറഞ്ഞായിരുന്ന അവർക്ക് ഇടയിൽ മദ്യം ഒരു വില്ലൻ ആയി.. അച്ഛൻ മദ്യത്തിന്റെ പുറത്ത് അമ്മയെ സംശയിക്കാനും തല്ലാനുമൊക്കെ തുടങ്ങി…

ഇടക്ക് എന്നെയും ഉപദ്രവിക്കുമായിരുന്നു.. അച്ഛൻ കുടിച്ചിട്ട് വരുന്ന രാത്രികൾ എല്ലാം തന്നെ എനിക്ക് അച്ഛനെ ഭയം ആയിരുന്നു..

എന്റെ പ്രായത്തിലുള്ള കുട്ടികൾ അവരുടെ അച്ഛന്റെ വിരലിൽ തൂങ്ങി സ്കൂളിൽ വരുമ്പോൾ എനിക്ക് എന്റെ അച്ഛന്റെ നിഴലു പോലും പേടി ആയിരുന്നു…

അച്ഛൻ മുഴുകുടി ആയപ്പോൾ അമ്മ അടുത്തുള്ള കുട്ടികൾക്ക് ഉടുപ്പ് തുന്നിയും വീട്ടുജോലിക്ക് പോയും ഒക്കെ ആണ് കുടുംബം നോക്കിയത്…

അമ്മ ജോലിക്ക് പോകുന്ന ഇടങ്ങളിൽ പോയും അച്ഛൻ വഴക്ക് ഉണ്ടാക്കുമായിരുന്നു..

ഒരിക്കൽ എല്ലാവരുടെയും വാക്ക് ധിക്കരിച്ചു അച്ഛനോപ്പം ഇറങ്ങി വന്നത് കൊണ്ട് തന്നെ അമ്മക്ക് തിരികെ അമ്മയുടെ വീട്ടിലേക്ക് പോകാൻ ആകുമായിരുന്നില്ല…

അച്ഛന്റെ ബന്ധുക്കളും ഞങ്ങളെ അനേഷിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ അമ്മ എല്ലാം സഹിച്ചാണ് എന്നെ വളർത്തിയത്…

താൻ എന്നോട് ചോദിച്ചിട്ടില്ലേ ഞാൻ പഠിപ്പി ആയിരുന്നോ എന്ന്… പഠിപ്പി ആയത് അല്ലടോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് അങ്ങനെ ആയത് ആണ്…

എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഉഴപ്പി നടക്കാനൊക്ക പക്ഷേ അമ്മയുടെ അവസ്ഥ ഓർക്കുമ്പോൾ പഠിച്ചു പോകും.. ഞാൻ പഠിച്ചു വല്യ ആളായിട്ട് വേണം അമ്മയെ ആ നരകത്തിൽ നിന്നും രക്ഷിക്കാൻ എന്നൊക്കെ എപ്പോഴും ചിന്തിക്കുമായിരുന്നു..

എനിക്ക് പതിനാല് വയസുള്ളപ്പോൾ അച്ഛൻ കരൾ രോഗം ബാധിച്ചു മരിച്ചു… അച്ഛന്റെ മരണത്തെക്കാൾ ഏറെ അമ്മയെ തളർത്തിയത് അമ്മക്ക് വില ഇടാൻ വരുന്ന അച്ഛന്റെ കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമായിരുന്നു…

പക്ഷേ അമ്മ തോൽക്കാൻ തയാർ അല്ലായിരുന്നു.. പഴയതിനേക്കാൾ വീറോടെയും വാശിയോടെയും ജീവിച്ചു കാണിച്ചു…

അമ്മയെ സഹായിക്കാൻ ആയിട്ട് പഠിത്തത്തിനിടയിൽ തന്നെ ഞാനും ജോലിക്ക് പോയി തുടങ്ങി… ആദ്യം ഒക്കെ അമ്മ  എതിർത്തെങ്കിലും പിന്നെ എന്റെ വാശിക്ക് മുൻപിൽ അമ്മ അത് സമ്മതിച്ചു തന്നു…

രാവിലെ അടുത്തുള്ള വീടുകളിൽ പത്രവും പാലും എത്തിച്ചും വൈകുന്നേരങ്ങളിൽ ചായ തട്ടിൽ ജോലി ചെയ്തും ഞാൻ അമ്മയെ സഹായിച്ചു…

പക്ഷേ എനിക്ക് പതിനാറു വയസുള്ളപ്പോൾ എന്റെ അമ്മയെയും എനിക്ക് നഷ്ടമായി..

ആക്‌സിഡന്റ് ആയിരുന്നു,  പനിച്ചു കിടന്ന എനിക്ക് മരുന്ന് വാങ്ങാൻ വേണ്ടി ആ മഴയത്ത് പോയതായിരുന്നു.. ഏതോ വണ്ടി ഇടിച്ചു ഇട്ടിട്ട് പോയി..

പിന്നെ ഞാൻ കാണുന്നത് എന്റെ അമ്മയുടെ ജീവനില്ലാത്ത ശരീരം ആയിരുന്നു… “

അത് പറയുമ്പോൾ ജാനവിന്റെ സ്വരം ഇടറിയിരുന്നു കണ്ണുകൾ രണ്ടും നിറഞ്ഞു..

ഋതുവും ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു….

അവൾ മെല്ലെ എഴുന്നേറ്റ് ചെന്ന് അവന്റെ തോളിൽ കൈവച്ചു…

“കുഴപ്പമില്ലെടോ… അമ്മയെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഇടക്ക് ഇങ്ങനെ ഇമോഷണൽ ആയി പോകും… താൻ ചെന്ന് ഇരിക്ക് ഞാൻ ബാക്കി പറയാം .  “

അവൻ ഒരു ദീർഘാനിശ്വാസത്തോടെ പറഞ്ഞു.. അവൾ അനുസരണയുള്ള കുട്ടിയെ പോലെ ഊഞ്ഞാലിൽ വന്നിരുന്നു…

“അമ്മയും കൂടെ പോയതോടെ ഞാൻ ഒറ്റക്ക് ആയി… എങ്കിലും ഞാൻ തളർന്നില്ല എന്റെ അമ്മ കൂടെ ഉണ്ടെന്ന് കരുതി തന്നെ ഞാൻ മുൻപോട്ട് പോയി…

വാശിയോട് പഠിച്ചും ജോലിക്ക് പോയും ഒക്കെ ഞാൻ ജീവിച്ചു.   അമ്മയുടെ മരണം അറിഞ്ഞിട്ട് പോലും അമ്മ വീട്ടുകാർ വന്നില്ല.. അത്കൊണ്ട് തന്നെ അവരോട് ആരോടും സഹായം ചോദിക്കാൻ എനിക്ക് തോന്നില്ല..

കോളേജിൽ ചേർന്നതോടെ വൈകുന്നേരം ചായത്തട്ടിൽ പോകുന്നത് നിർത്തി പകരം കുട്ടികൾക്ക് ട്യൂഷൻ എടുത്തു… രാത്രി ഒരു ചെറിയ തട്ടുകട ഞാൻ തന്നെ തുടങ്ങി…

ജീവിതം അങ്ങനെ ഒരു രസവും ഇല്ലാതെ മുൻപോട്ട് പോകുന്നതിന് ഇടയിലാണ് അവളെ ഞാൻ ആദ്യം ആയി കണ്ടത്…. “

ജാനവ് ഒരു കള്ള ചിരിയോടെ പറഞ്ഞു…

“ആരെ…? “

ഋതു ആകാംഷയോടെ ചോദിച്ചു…

“ഞാൻ തന്നോട് പറഞ്ഞില്ലേ എനിക്ക് ഒരു പെൺകുട്ടിയോട് പ്രണയം ഉണ്ടെന്ന് അവളെ… “

ജാനവ് തന്റെ നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ..

“ആഹാ ആദ്യം എവിടെ വച്ചാ കണ്ടത്…? “

ഋതു തന്റെ കണ്ണുകൾ ഒന്നുടെ വിടർത്തി കൊണ്ട് ചോദിച്ചു  .

“. അന്ന് അവൾ പ്ലസ് വണ്ണിൽ പഠിക്കുവായിരുന്നു.. ഒരു ഓണക്കാലത്ത്.. കോളേജിലെ ഓണം സെലിബ്രേഷൻ കഴിഞ്ഞ് ഞങ്ങൾ പയ്യന്മാർ അടുത്ത സ്കൂളിലെ പെൺപിള്ളേരെ ഒരു രസത്തിന് വായിനോക്കാൻ പോയി.. 

കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ഒക്കെ ഓരോരുത്തരും അവരുടെ പെയർ ആയിട്ട് തിരഞ്ഞു എടുത്തു.. അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്.. അധികം ആരോടും മിണ്ടാതെ മാറി നിൽക്കുന്ന പെണ്ണ്…

ഒറ്റ നോട്ടത്തിൽ അവളിൽ എന്തൊക്കെയോ പ്രതേകതകൾ എനിക്ക് തോന്നി.. ആദ്യം ഞാൻ കരുതി അത് വെറും ക്രഷ് തോന്നിയത് ആവും എന്ന്…

പക്ഷേ അന്നത്തെ ദിവസത്തിന് ശേഷവും അവൾ എന്റെ ചിന്തകളിൽ നിറഞ്ഞു… എന്ത് ചെയ്താലും ചിന്തിച്ചാലും എല്ലാം എത്തി നില്കുന്നത് അവളിൽ തന്നെ…

പേര് പോലും അറിയാത്ത അവൾ എന്റെ ഹൃദയത്തിൽ നിറഞ്ഞു..

എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് രാഹുൽ അവനോട് മാത്രം ഞാൻ അവളെ കുറിച്ച് പറഞ്ഞു…

അവന്റെ സഹായത്തോടെ അവൾ ആരാണ് എന്താണെന്നൊക്കെ കണ്ടെത്തി… “

ജാനവ് അത് പറയുമ്പോൾ അവന്റെ മുഖത്ത് പ്രണയം മിന്നിമറയുന്നത് ഋതു കണ്ടു..

“എന്നിട്ട് അവൾ ആരായിരുന്നു… അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞോ…? “

ഋതു ആകാംഷ സഹിക്കാൻ ആകാതെ ചോദിച്ചു…

“ഇല്ല പറഞ്ഞില്ല… അവൾ അന്ന് കുട്ടി അല്ലെടോ.. അത് മാത്രം അല്ല ടീനേജിൽ ഒക്കെ പെൺകുട്ടികൾ പ്രണയത്തിൽ പെട്ടാൽ അവർ അതിന് ഭയങ്കര അഡിക്ട് ആയത് പോലെ ആണ് ആൺകുട്ടികളെക്കാൾ അവർ കൂടുതൽ പേർസണൽ ആയിട്ട് എടുക്കും…

പിന്നെ എന്റെ അമ്മയും പറഞ്ഞിട്ടുണ്ട് ഒരിക്കലും കരയിക്കില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഒരു പെണ്ണിനെ കൂടെ കൂട്ടാവ് എന്ന്.. വെറുതെ സ്വപ്നങ്ങൾ നൽകി ഒരാളെ ഉപേക്ഷിക്കാൻ പാടില്ല.. ചേർത്ത് നിർത്താം എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രേ അവൾക്ക് ചായാൻ തോൾ നൽകാവു…

അത്കൊണ്ട് തന്നെ ഞാൻ പഠിച്ചു ഒരു ജോലി ഒക്കെ കിട്ടിയിട്ട് പറയാമെന്നു കരുതി…

അതുവരെ അവൾ പോലും അറിയാതെ ഞാൻ അവളെ പ്രണയിക്കുക ആയിരുന്നു..

അവൾക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു… അവളുടെ പേര് ബെഞ്ചിൽ കൊത്തി വച്ച ദിനങ്ങൾ.. ഏതെങ്കിലും ഒരു മൂളിപ്പാട്ട് പോലും അവളുടെ ഓർമ്മകൾ എന്നിൽ നിറച്ചു കൊണ്ടേ ഇരുന്നു…

ആദ്യ പ്രണയത്തിന് ഒരു മാജിക്കൽ ഫീൽ ആണ്..

അവളെ ജീവിതത്തിൽ കൂട്ടുന്ന ദിവസം മുതൽ അവളുടെ ജീവിതം വർണങ്ങളാൽ നിറക്കാൻ ഞാൻ കൊതിച്ചു ..

എന്റെ അച്ഛൻ അമ്മക്ക് നൽകാതെ പോയ സ്നേഹവും പരിഗണനയും കരുതലും എല്ലാം അവൾക്ക് ആയി നൽകണം എന്ന് ഞാൻ തീരുമാനിച്ചു … എനിക്ക് ഉറപ്പായിരുന്നു എന്റെ അമ്മ അത് കണ്ടു സന്തോഷിക്കും എന്ന്…

ഇതിനിടയിൽ രാഹുലിന്റെ നിർബന്ധത്തിന് വഴങ്ങി അവളെ ഇഷ്ടം ആണെന്ന് പറയാൻ ഞാൻ തീരുമാനിച്ചു…

കോളേജിലെ അവസാനനാളുകളിൽ ഒന്നിൽ അത് അവളോട് തുറന്ന് പറയാൻ ഞാൻ തയാറെടുത്തു…

സാധാരണ ഒന്നിനെയും പേടിക്കാത്ത എനിക്ക് അവളോട് ഇഷ്ടം ആണെന്ന് പറയാൻ മാത്രം ധൈര്യം ഇല്ലായിരുന്നു…

രാഹുൽ തന്ന ധൈര്യത്തിൽ അത് പറയാം എന്ന് ഞാൻ ഉറച്ചു…

പക്ഷേ അന്ന്…. “

ജാനവ് എന്തോ എന്ന് ഓർത്തപോലെ പറഞ്ഞു കൊണ്ടിരുന്നത് നിർത്തി….

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!