Skip to content

ആത്മസഖി – ഭാഗം 24

aathmasakhi

പിന്നെയും അനൂപ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും അഭി അതൊന്നും കേട്ടില്ല..

പ്രമോദിന് ഒപ്പം ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഋതുവിനെ കാണും തോറും അഭിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. തന്റെ ഏറ്റവും പ്രിയപ്പെട്ട എന്തോ ഒന്ന് ആരോ കവർന്നെടുത്തത് പോലെ അവന്റെ മനസ്സ് പിടഞ്ഞു. പ്രമോദിനോടുള്ള കോപം അവന്റെ സിരകളിൽ ഇരച്ചു കേറി.. ഒപ്പം ഋതു തന്നെ വഞ്ചിക്കുക ആയിരുന്നു എന്ന തോന്നൽ അവനെ വല്ലാതെ തളർത്തി..

“അഭിമന്യു…. “

മഞ്ജിത്ത് സാർ ന്റെ വിളി ആണ് അവനെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.

“താൻ ഒന്ന് വന്നേ കുറച്ച് സംസാരിക്കാൻ ഉണ്ട്.. “.

അഭിമന്യുനെ നോക്കി അത്രയും പറഞ്ഞു കൊണ്ട് മഞ്ജിത്ത് സാർ നടന്നു ഒപ്പം ഒന്നും മിണ്ടാതെ അഭി അദ്ദേഹത്തെ യാന്ത്രികമായി പിന്തുടർന്നു.. അദ്ദേഹത്തിന് ഒപ്പം നടക്കുമ്പോഴും അഭിയുടെ മനസ്സ് മുഴുവൻ പ്രമോദിന് ഒപ്പം നിൽക്കുന്ന ഋതു ആയിരുന്നു..

“അഭിമന്യു താൻ ഇവിടെ പഠിപ്പിക്കാൻ തുടങ്ങിട്ട് കുറച്ച് നാൾ ആല്ലേ ആയുള്ളൂ.. അതിന് ഇടയിൽ തന്നെ ഇങ്ങനെ ഓരോന്ന് പറയാൻ മറ്റുള്ളവർക്ക് അവസരം നൽകണോ..? “

മഞ്ജിത്ത് സാർ ന്റെ ചോദ്യം കേട്ട് അവൻ ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി..

“തന്നെയും ഋതികയെയും കുറിച്ച് ഇന്നലെ സ്റ്റാഫ്‌ റൂമിൽ ഒരു സംസാരം ഉണ്ടായിരുന്നു.. താൻ എന്തിനാ ആ കുട്ടിക്ക് ഒപ്പം ഗുൽമോഹറിന്റെ ചുവട്ടിൽ ഒക്കെ പോയി ഇരിക്കുന്നത് . . അഭിമന്യു താൻ ഒരു അധ്യാപകൻ ആണെന്ന് ഉള്ളത് ഓർത്താൽ നല്ലത്.ഓരോ വിദ്യാർത്ഥിനി വിദ്യാർത്ഥിയും നമുക്ക് സ്വന്തം മക്കളെ പോലെ ആവണം..  “

മഞ്ജിത്ത് സാർ ന്റെ മുൻപിൽ കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കാനേ അഭിക്ക് ആയുള്ളൂ…

“ഞാൻ തന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല അഭി.. ഈ കാര്യം മാനേജ്‌മെന്റ് അറിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് തനിക്ക് ഊഹിക്കാലോ.. വെറുതെ നമ്മൾ ആയി മറ്റുള്ളവർക്ക് നമ്മളെ ദ്രോഹിക്കാൻ അവസരം കൊടുക്കണോ.. തന്നെ എനിക്ക് വിശ്വാസം ആണ് പക്ഷേ എല്ലാവരും തന്നെ വിശ്വസിക്കണം എന്നില്ല… “

മഞ്ജിത്ത് സാർ പറഞ്ഞതിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.. പിന്നെ മഞ്ജിത്ത് സാർ തന്നെ അവനെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് പോയി…

അവിടെ തന്നെ പരിഹാസത്തോടെ നോക്കുന്ന പല കണ്ണുകളെയും അവൻ കണ്ടെങ്കിലും അതൊന്നും കാര്യം ആക്കിയില്ല കാരണം അവന്റെ ഉള്ളിൽ അതിലും വല്യ അഗ്നിപാർവ്വതം എരിയുന്നുണ്ടായിരുന്നു..

അഭിമന്യുവിനെ കാണാത്തത്തിൽ ഋതു ന്റെ ഉള്ളിൽ ഒരു നിരാശ പടർന്നു പിടിച്ചു. സ്റ്റാഫ് റൂമിൽ പോയി നോക്കണം എന്ന് ആഗ്രഹിച്ചെങ്കിലും ലച്ചു കൂടെ ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് അത് സാധിച്ചിരുന്നില്ല. ഉച്ചക്ക് കൈകഴുകാൻ പോയപ്പോൾ കണ്ടെങ്കിലും അവൻ മുഖം തിരിച്ചു നടന്നു പോയത് അവളെ വല്ലാതെ വേദനിപ്പിച്ചു. 

എന്തിനാവും അദ്ദേഹം തന്നെ അവഗണിക്കുന്നത് എന്ന ചിന്ത അവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു . അന്ന് പഠിപ്പിച്ച ഒരു വിഷയം പോലും അവൾ ശ്രദ്ധിച്ചില്ല അവളുടെ ഹൃദയം മുഴുവൻ അഭിയിൽ ആയിരുന്നു.

അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ അവഗണന എത്രത്തോളം നമ്മളിൽ ആഴ്ന്നു ഇറങ്ങി നോവിക്കും എന്ന് അവൾ ആദ്യം ആയി അറിഞ്ഞു. ഇതുവരെ അനുഭവിക്കാത്ത ഒരു ശുന്യത അവൾ അനുഭവിച്ചു. ഒരുപാട് പേരുടെ നടുവിൽ നില്കുമ്പോഴും പ്രിയപ്പെട്ട ഒരാളുടെ അസാന്നിധ്യം കൊണ്ട് ഒറ്റപ്പെടലിന്റെ തീ ചുളയിലേക്ക് വലിച്ചു ഏറിയപ്പെടുന്ന വേദന അവൾ അറിഞ്ഞു.

അന്ന് മനഃപൂർവം അഭി ഋതുന്റെ ക്ലാസ്സിൽ പഠിപ്പിക്കാൻ കേറിയില്ല. അവൻ ക്ലാസ്സിൽ വരാത്തത് കൊണ്ട് അവരെ നേരത്തെ വീട്ടിലേക്ക് വിട്ടു. ഋതു ക്ലാസ്സിൽ നിന്നും ഇറങ്ങും മുൻപ് തന്നെ അഭി ബൈക്ക് എടുത്ത് കോളേജിൽ നിന്നും പോയിരുന്നു..

അവൾ എത്തും മുൻപ് അവൻ പോയി എന്ന അറിവ് അവളെ വല്ലാതെ കുത്തി നോവിച്ചു.

“ഋതു,. നിനക്ക് എന്താ പറ്റിയത്…? കുറച്ച് നേരം ആയി ഞാൻ ശ്രദ്ധിക്കുന്നു .. “

ലച്ചു ഋതുവിന്റെ തോളിൽ കൈവച്ചു കൊണ്ട് ചോദിച്ചു   ..

ഋതു ലച്ചുവിനോട് എല്ലാം പറഞ്ഞു. ആദ്യത്തെ ഫോൺ കാൾ മുതൽ ഈ നിമിഷം വരെ ഉള്ളത് എല്ലാം… അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങി നിന്ന പ്രണയം ലെച്ചു കൗതുകത്തോടെ വീക്ഷിച്ചു . ആദ്യം ആയാണ് ഋതുവിൽ പ്രണയവർണങ്ങൾ എന്ന് അവൾ ഓർത്തു. ഏറ്റവും ഒടുവിൽ അഭിയുടെ അവഗണയെ കുറിച്ച് പറഞ്ഞ് വിതുമ്പുന്ന ഋതുനെ കണ്ടതും ലച്ചുവിനും സങ്കടം തോന്നി.

“ഋതു, നീ വിഷമിക്കാതെ നമുക്ക് വഴി ഉണ്ടാക്കാം… ആദ്യം സാർ എന്താ ഇങ്ങനെ പെരുമാറുന്നത് എന്ന് അറിയണം.. “

ലച്ചു അത് പറഞ്ഞതും ഋതു അവളെ കെട്ടിപിടിച്ചു കുറച്ച് നേരം കരഞ്ഞു…

ലച്ചു അവളെ ഓരോന്നും പറഞ്ഞു അശ്വസിപ്പിച്ചു വീട്ടിലേക്ക് അയച്ചു.

വീട്ടിൽ എത്തിയ ഉടനെ തന്നെ അവൾ അഭിയെ വിളിച്ചെങ്കിലും അവൻ കാൾ കട്ട്‌ ചെയ്തു കളഞ്ഞു. അവൾ വേദനയോടെ തലയണയിൽ മുഖംപൂഴ്ത്തി കിടന്നു.. തലയണയിൽ അവളുടെ നോവാൽ നനവ് പടർന്നു..

“ഋതു … “

ജാനവ് ന്റെ സ്നേഹർദ്രമായ വിളി കേട്ടാണ് അവൾ തല ഉയർത്തിയത്. അപ്പോഴേക്കും അവളുടെ കണ്ണുകൾ രണ്ടും ചുവന്നു കലങ്ങിയിരുന്നു.

“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നോട് ഇങ്ങനെ…? “

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഇടറിയ സ്വരത്തിൽ ചോദിച്ചു.

“ഞാൻ അന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ ഋതു, കീർത്തിക്ക് നീ കൊടുക്കുന്ന വാക്ക് നിനക്ക് വിന ആയി തീരും എന്ന്… “

ജാനവിന്റെ വാക്കുകൾ കേട്ടതും ഋതു സംശയത്തോടെ തല ഉയർത്തി നോക്കി.

“നീയും പ്രമോദും തമ്മിൽ അടുപ്പത്തിൽ ആണെന്ന് അഭിമന്യു തെറ്റിദ്ധരിച്ചു അതാണ് അവൻ നിന്നെ ഒഴിവാക്കുന്നത്.. “

അത് കേട്ടതും ഋതുന്റെ ഹൃദയം ഒന്നുടെ പിടഞ്ഞു . കീർത്തിക്ക് സഹായം ചെയ്യാൻ ശ്രമിച്ചു എന്ന് അല്ലാതെ താൻ ഒരു തെറ്റും ചെയ്തില്ലല്ലോ എന്നവൾ ഓർത്തു.

“ഇനി എന്ത് ചെയ്യും… “

അവൾ ഇടറിയ സ്വരത്തിൽ ജാനവിനോട് ചോദിച്ചു.

“അഭിമന്യുവിനെ എങ്ങനെ യും സത്യം ബോധിപ്പിക്കണം.. ലച്ചു ആണ് അതിന് പറ്റിയ ആൾ.. നീ ലച്ചുവിനെ വിളിച്ചു കാര്യം പറ..

പിന്നെ ഇതാണ് കാരണം എന്ന് എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ നീയും പ്രമോദും സംസാരിക്കുന്നത് അഭിമന്യു കണ്ടത് മുതൽ ആണ് പ്രശ്നം എന്ന് പറഞ്ഞാൽ മതി.. “

ഋതു അതിന് മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു. ജാനവ് തന്നെ ഫോൺ എടുത്ത് ലച്ചുനെ വിളിച്ചു ഋതുവിന്റെ കൈയിൽ ഫോൺ കൊടുത്തു.

ഋതു അവളോട് കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു.

“നീ വിഷമിക്കണ്ട ഋതു.. നാളെ രാവിലെ തന്നെ ഞാൻ സാർ നെ കണ്ട് സംസാരിക്കാം… “

ലച്ചു ഋതു നെ സമാധാനിപ്പിച്ച ശേഷം ഫോൺ വച്ചു. പിന്നെ ജാനവിന്റെ മടിയിൽ തല വച്ച് കിടന്നു.അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

“ഋതു, പ്രണയം എത്രത്തോളം മാസ്മരികം ആണോ അത്രത്തോളം വേദനയും തരുന്ന ഒന്നാണ്. പ്രണയിക്കുമ്പോൾ നാം സ്വയം മറക്കുന്നതും പ്രണയതകർച്ച ഉണ്ടാകുമ്പോൾ നാം അത്ര ഏറെ വേദനിക്കുന്നതും അത് കൊണ്ട് ആണ്.. “

ജാനവ് പറയുന്നത് ഓരോന്നും കേട്ട് കൊണ്ടവൾ അവന്റെ മടിയിൽ കിടന്നു.

ഇടക് രാധിക വന്നു എന്തൊക്കെയോ ചോദിച്ചെങ്കിലും വയ്യ അത്കൊണ്ടാണ് കിടക്കുന്നത് എന്ന് പറഞ്ഞു ഋതു അവളെ ഒഴിവാക്കി. അന്ന് ഉച്ചക്ക് ശേഷം അവൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അല്ലെങ്കിലും അത്രമേൽ വിഷമത്തിൽ ഇരിക്കുമ്പോൾ നാം വിശപ്പും ദാഹവും ഒന്നും അറിയുക ഇല്ലല്ലോ. ജാനവിന്റെ അരികിൽ അവൾ സമാധാനം കണ്ടെത്തുക ആയിരുന്നു. അവൻ അവൾക്ക് അച്ഛനും അമ്മയും സുഹൃത്തും കാമുകനും അങ്ങനെ ആരൊക്കെയോ ആയി മാറുക ആയിരുന്നു.

അഭി കോളേജിൽ നിന്നും നേരെ പോയത് ആര്യന്റെ അരികിലേക്ക് ആണ്.. താൻ ഇന്ന് അറിഞ്ഞ ഓരോ കാര്യങ്ങളും അവനോട് തുറന്ന് പറഞ്ഞു കൊണ്ട് അഭി ഒരു കൊച്ച് കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞു.

അഭിയെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് അറിയാതെ ആര്യനും കുഴഞ്ഞു. മൂന്നര വർഷം മുൻപാണ് ഇത് പോലെ ഒരു അഭിയെ താൻ അവസാനം ആയി കണ്ടത് എന്നവൻ ഓർത്തു. ഇപ്പോൾ എല്ലാം വീണ്ടും ആവർത്തിക്കുക ആണോ എന്ന ഭയം ആര്യനിൽ ഉടലെടുത്തു.

ഒരിക്കൽ ഉണ്ടായ മുറിവ് ഒന്ന് ഉണങ്ങി വരുമ്പോൾ വീണ്ടും അതിൽ തന്നെ പ്രഹരം ഏറ്റത് പോലെ ആയിരുന്നു അഭിയുടെ അവസ്ഥ. ആദ്യം കുറെ നേരം കരഞ്ഞ ശേഷം പിന്നെ ഒന്നും മിണ്ടാതെ അവൻ ആര്യന്റെ അരികിൽ ഇരുന്നു. അഭിയുടെ മനസ്സിൽ എന്താണെന്ന് എത്ര ചിന്തിച്ചിട്ടും ആര്യന് മനസിലാക്കാൻ ആയില്ല.

ഇതിനിടയിൽ പല തവണ അഭിയുടെ ഫോണിലേക്ക് ഋതു വിളിച്ചെങ്കിലും അവൻ അറ്റൻഡ് ചെയ്തില്ല. ആര്യൻ അഭിയുടെ അമ്മയെ വിളിച്ച് അവൻ ഇന്ന് ഇവിടെ ആണെന്നും വീട്ടിലേക്ക് വരുന്നില്ല എന്നും അറിയിച്ചു.

ആര്യൻ പലതും പറഞ്ഞു അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അഭി കരയുക ആയിരുന്നു ആ രാത്രി മുഴുവൻ ഒരു തുള്ളി കണ്ണീർ പോലും പുറത്ത് വരാതെ അവൻ കരയുക ആയിരുന്നു.

ആ സമയം എല്ലാം അഭിയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്തിൽ ദുഖിച്ചു ജാനവിന്റെ മടിയിൽ തലവച്ചവൾ തേങ്ങുക ആയിരുന്നു.ജാനവ് തന്നാൽ കഴിയും പോലെ അവളെ സമാധാനിപ്പിച്ചു.

അടുത്ത ദിവസം ഋതു കോളേജിൽ എത്തിയെങ്കിലും അഭി വന്നിട്ടില്ലായിരുന്നു. അവൾ അവന് വേണ്ടി ഗുൽമോഹറിന്റെ ചുവട്ടിൽ കാത്തിരുന്നു. ആ സമയം മുഴുവൻ അവനൊപ്പം അന്ന് മൗനമായി അവിടെ ഇരുന്ന ഓർമ്മകൾ അവളിൽ തികട്ടി വന്നു ഒപ്പം അവളുടെ മിഴികളും ഈറൻ അണിഞ്ഞു.

ആദ്യമായി കണ്ടതും, അവൻ ശകാരിച്ചതും, പിന്നെ കൂട്ടായതും എല്ലാം അവളുടെ ഓർമയിൽ ഓടി എത്തി. അവസാനം കാണുമ്പോൾ അവന്റെ കണ്ണുകളിൽ കണ്ട വികാരം എന്താണെന്ന് എത്ര ഓർത്തിട്ടും അവൾക്ക് മനസിലായില്ല.

സാർ  തന്നെ ഒരുപാട് വെറുത്ത് കാണും അത്കൊണ്ട് അല്ലേ അവഗണിക്കുന്നത്..

അവളുടെ ചിന്തകൾ കാട് കേറിയതിനൊപ്പം അവളുടെ വേദനയും അധികരിച്ചു. ഒരുപരിധി വരെ നാം ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ ആവും യാഥാർത്തിയത്തെക്കാൾ   നമ്മളെ വേദനിപ്പിക്കുക..

എന്നും എത്തുന്ന സമയം കഴിഞ്ഞും അവൻ വരാതെ ആയപ്പോൾ ഋതു കോളേജിൽ നിന്നും പുറത്തേക്ക് നടന്നു.

“ഋതു നീ എങ്ങോട്ടേക്കാ പോകുന്നെ…? “

ജാനവ് അവളുടെ മുൻപിൽ കേറി നിന്ന് കൊണ്ട് ചോദിച്ചു..

“എനിക്ക് ഒന്ന് കാണണം… “

അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“വേണ്ട മോളെ… “

അവൻ അവളുടെ കണ്ണുകളിൽ നിന്നും പ്രയാണം ആരംഭിച്ച കണ്ണീർ തുള്ളികളെ തുടച്ചു കളഞ്ഞ് കൊണ്ട് പറഞ്ഞു.

“ഇല്ലെങ്കിൽ ഞാൻ ചത്ത്‌ പോകും ജാനവ്…. “

അവൾ അതും പറഞ്ഞ് പൊട്ടി കരഞ്ഞതും അവൾക്ക് മുൻപിൽ ഒരു ബൈക്ക് വന്ന് നിന്നു..

(തുടരും…. )

എനിക്ക് ഇതിൽ കൂടുതൽ സെന്റി എഴുതാൻ അറിയില്ല… അടുത്ത ഭാഗം നാളെ തന്നെ പോസ്റ്റ്‌ ചെയ്യാട്ടോ…

സ്നേഹത്തോടെ,

രേവതി ജയമോഹൻ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!