Skip to content

കാവൽ – 20

kaaval

അടിവാരത്തിനു ജീപ്പോടിച്ചു കൊണ്ടു പോകുന്ന വഴിക്ക്  ഡേവിഡ് ടോമിച്ചനെ നോക്കി.

“എന്താ പ്രശ്നം? ഇപ്പോൾ നമ്മളെന്തിനാ അടിവാരത്തിനു പോകുന്നത് “?

ഡേവിഡിന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞു നിന്നിരുന്നു.

“ആന്റണിച്ചന്റെ മൂത്തമകൾ ലിജിയെ, നിന്റെ ഭാവി വധുവിനെ കാണാനില്ലെന്ന്. ഉച്ചകഴിഞ്ഞു പള്ളിയിലേക്ക് പോയതാ. ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല”

ടോമിച്ചൻ പറഞ്ഞത് കേട്ടു ഡേവിഡിന്റെ  ആക്സിലേറ്ററിൽ അമർന്നിരുന്ന കാൽ പതുക്കെ അയഞ്ഞു.

“ടോമിച്ചാ..പള്ളിയിൽ പോയിട്ട് തിരിച്ചു വരുന്ന  ലിജിയെ ഞാൻ കണ്ടിരുന്നു. എന്റെ കൂടെയ അടിവാരം കവലയിലേക്ക് വന്നത്. നാലുമണി തൊട്ട് അഞ്ചരവരെ ലിജി എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നെ കവലയിലെ തയ്യൽ കടയിൽ അവൾക്കെന്തോ തയ്‌പ്പിക്കാൻ ഉണ്ടെന്നും പറഞ്ഞു കടയിലേക്ക് പോയി. ഞാൻ കുട്ടിക്കാനത്തേക്കും വന്നു.”

ഡേവിഡ് ആശങ്കയോടെ ടോമിച്ചനോട് പറഞ്ഞു.

“പിന്നെ അവളെവിടെ പോയി ഈ രാത്രിയിൽ”

ടോമിച്ചൻ ചോദിച്ചു കൊണ്ടു ഡേവിഡിനെ നോക്കി.  ഡേവിഡിന്റെ കാൽ പൂർണമായും ആക്സിലേറ്ററിൽ അമർന്നു .വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള, അഗാധമായ കൊക്കയുടെ സൈഡിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ജീപ്പ് പാഞ്ഞു പോയി കൊണ്ടിരുന്നു.

“ലിജിക്കെന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു ടോമിച്ചാ. എന്തോ കുഴപ്പമുണ്ട് “

ഡേവിഡിന്റെ സ്വരത്തിൽ പതർച്ച അനുഭവപ്പെട്ടിരുന്നു.

“ഉം “ഒന്ന് മൂളിയിട്ടു ടോമിച്ചൻ  ആലോചിച്ചു കൊണ്ടു ഒരു ബീഡിക്കു തീ കൊളുത്തി.

“ഡേവിടേ അഞ്ചര വരെ ലിജി നിന്റെ കൂടെ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് “

ടോമിച്ചൻ കത്തിച്ച ബീഡിയിൽ നിന്നും ഒരു പുക എടുത്തു കൊണ്ടു ചോദിച്ചു.

“അതേ  മഴ പെയ്തത് കൊണ്ടു ഞങ്ങൾ കവലയിൽ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ വരാന്തയിൽ കേറി നിന്നു. അഞ്ചര ആയപ്പോഴേക്കും മഴ തോർന്നു.”

ഡേവിഡ് പറഞ്ഞു.

“അതെങ്ങനെയാ കൃത്യം അഞ്ചര ആയപ്പോൾ മഴ തോർന്നു എന്ന് നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റുന്നത് “?

ചോദ്യഭാവത്തിൽ ടോമിച്ചൻ ഡേവിഡിനെ നോക്കി.

“മഴ തോർന്നു നിൽക്കുന്ന സമയത്തു ഷാപ്പിൽ നിന്നും പാപ്പി വിളിച്ചിരുന്നു. കള്ള് തീർന്നു. ഷാപ്പ് നേരത്തെ അടക്കട്ടെ എന്ന് ചോദിക്കാൻ. അപ്പോ തന്നെ കളക്ഷൻ എടുക്കാൻ ഞാൻ അങ്ങോട്ട്‌ പോയി. ആ ഫോൺ വന്നത് ഏകദേശം അഞ്ചരക്കാണ്. ഫോണിൽ ഇൻകമിങ് കാൾ വന്നതിന്റെ സമയം ഉണ്ട് “

ഡേവിഡ് ഗിയർ ചേഞ്ച്‌ ചെയ്തു കൊണ്ടു ടോമിച്ചനെ നോക്കി.

“ആ തയ്യൽ കടയിൽ അന്വേഷിക്കാമെന്നു വച്ചാൽ കട അടച്ചു കാണില്ലേ ഇപ്പോൾ. നമ്മൾ അവിടെ എത്താൻ തന്നെ ഇനിയും സമയം എടുക്കും.അവളെവിടെ പോയി. അതാണ് മനസ്സിലാകാത്തത്.”

അപ്പോഴേക്കും ജീപ്പ് ഈരാറ്റുപേട്ട അടുത്തിരുന്നു.

“ഡേവിടേ, നീ വണ്ടി പോലിസ് സ്റ്റേഷനിലേക്ക് വിട്. അവിടെ ഒരു പരാതി കൊടുക്കാം. അവർക്കാകുമ്പോൾ ഈ രാത്രിയിൽ എല്ലായിടത്തേക്കും വിളിച്ചു വിവരം കൈമാറാൻ പറ്റും.”

ടോമിച്ചൻ പറഞ്ഞത് കേട്ടു ഡേവിഡ് പോലിസ് സ്റ്റേഷനിലേക്ക് ജീപ്പ് തിരിച്ചു.

സ്റ്റേഷന് മുൻപിൽ ജീപ്പ് നിൽക്കുന്നത് കണ്ടു അകത്ത് നിന്നും രണ്ട് പോലീസുകാർ ഇറങ്ങി വന്നു നോക്കി.

ജീപ്പിൽ നിന്നുമിറങ്ങി വന്ന ടോമിച്ചനെ പോലീസുകാർ സൂക്ഷിച്ചു നോക്കി.

“എന്താ സാറുമ്മാര് എന്നെ സൂക്ഷിച്ചു നോക്കുന്നത്. ഒരിക്കൽ ഇവിടെ വന്നിട്ടുള്ള ആ ആളുത്തന്നെയാ ഞാൻ ടോമിച്ചൻ. ഫിലിപ്പോസ് സാറ് അകത്തുണ്ടോ “

ടോമിച്ചൻ പോലീസുകാരെ നോക്കി ചോദിച്ചു.

“ഒരു സ്ത്രി പരാതി തന്നിട്ട് ഒരോട്ടോക്കാരനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുവാ.പറയാം. എന്താ കാര്യം”

പോലീസുകാരൻ ടോമിച്ചനെ സംശയത്തോടെ നോക്കി.ടോമിച്ചൻ വന്ന  കാര്യം പറഞ്ഞു. പോലീസുകാരൻ

ടോമിച്ചനോട് നിൽക്കാൻ പറഞ്ഞിട്ട്  സി ഐ യുടെ ക്യാബിനിലേക്ക് പോയി. പെട്ടന്ന് തിരിച്ചു വന്നു.

“ചെല്ല്, കുറച്ച് കലിപ്പിലാണ് . പെട്ടന്ന് കാര്യങ്ങൾ പറഞ്ഞോ “

പോലീസുകാരൻ അനുവാദം കൊടുത്തതും ടോമിച്ചനും ഡേവിഡും കൂടി സി ഐ യുടെ റൂമിലേക്ക്‌ ചെന്നു.ഒരുത്തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തെറി പറഞ്ഞു കൊണ്ടു നിന്ന  ഫിലിപ്പോസ് ടോമിച്ചനെ ഒന്ന് നോക്കി.

“സാറേ, എന്റെ പേര് ടോമിച്ചൻ, എനിക്കൊരു പരാതി…..”

ടോമിച്ചൻ അത്രയും പറഞ്ഞപ്പോഴേക്കും ഫിലിപ്പോസ് കയ്യുയർത്തി തടഞ്ഞു .

“മനസ്സിലായി. കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടണ്ട.എനിക്ക് കുറച്ച് തിരക്കുണ്ട്.ഒരു പെൺകുട്ടിയെ കാണാതായ കാര്യമാണെന്ന് കോൺസ്റ്റബിൾ ഇപ്പോൾ പറഞ്ഞിരുന്നു. ഒരു പരാതി എഴുതി കൊടുക്ക്. രാവിലെ തന്നെ അന്വേഷിക്കാം. ഞാനിപ്പോൾ പുറത്തോട്ടു പോകുകയാ. എഴുതി എസ് ഐ യുടെ കയ്യിൽ കൊടുത്തേക്ക് “

ഫിലിപ്പോസ് മുൻപിൽ നിൽക്കുന്നവന്റെ കോളറിൽ നിന്നും കയ്യെടുത്തു കൊണ്ടു പറഞ്ഞു.

“സാറെ രാവിലെ വരെ വെയിറ്റ് ചെയ്യണോ, ഒരു പെൺകുട്ടിയെയാ കാണാതായിരിക്കുന്നത്.അതും കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന പെണ്ണ്. പാവങ്ങള. സഹായത്തിന് ആ വീട്ടിൽ ഒരാൺന്തുണ പോലുമില്ല. സാറ് ഇപ്പൊ തന്നെ കുറച്ച് പോലീസുകാരെ വിട്ടു ഒന്നന്വേഷിക്കണം.”

ടോമിച്ചൻ ഭാവ്യതയോടെ പറഞ്ഞു.

അത് കേട്ടു ഫിലിപ്പോസ് രൂക്ഷമായി ഒന്ന് നോക്കി.

“എന്നെ നീ അന്വേഷണം ഒന്നും പഠിപ്പിക്കണ്ട. എനിക്കറിയാം എന്ത്‌ ചെയ്യണം, എങ്ങനെ അന്വേഷിക്കണം എന്നൊക്കെ. ആ പെണ്ണ് ആരുടെയെങ്കിലും കൂടെ ചാടി പോയതായിരിക്കും, നിയത്രിക്കാൻ പറ്റാതെ. കാര്യം കഴിഞ്ഞു രാവിലെ വീട്ടിൽ തിരിച്ചെത്തിക്കോളും.രാവിലെ എത്തിയില്ലെങ്കിൽ അപ്പോ നോക്കാം. ആള് മിസ്സായി ഇരുപതിനാലു മണിക്കൂർ കഴിഞ്ഞാലേ മിസ്സിംഗ്‌ കേസ് രജിസ്റ്റർ ചെയ്യത്തൊള്ളൂ. നിയമം വളച്ചൊടിക്കാൻ എനിക്ക് പറ്റത്തില്ല.”

പറഞ്ഞിട്ട് ഫിലിപ്പോസ് പുറത്തേക്കു പോയി.

“ഡേവിടേ, ആന്റണിച്ചനെ വിളിച്ചു ഫിലിപ്പോസിനെ ഒന്ന് വിളിക്കാൻ പറ. കാര്യം എന്താണെന്നു പറയണ്ട. അയാൾ വിഷമിക്കും. നമ്മൾ ആവശ്യപ്പെട്ടത് എന്താണെങ്കിലും അത് ചെയ്തു കൊടുക്കാൻ പറഞ്ഞു ഒന്ന് ഭീക്ഷണി പെടുത്താൻ പറ “

ടോമിച്ചൻ പറഞ്ഞത് കേട്ടു ഡേവിഡ് ഫോണെടുത്തു ആന്റണിച്ചനെ വിളിച്ചു ടോമിച്ചൻ പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു.

ഫിലിപ്പോസ് ജീപ്പിൽ കയറാൻ തുടങ്ങുമ്പോൾ ആണ് ഫോൺ വന്നത്. ഫിലിപ്പോസ് എടുത്തു ചെവിയിൽ വച്ചു.

“ഫിലിപ്പോസല്ലേ, ഞാനാ നിന്റെ അപ്പൻ ചത്തു പോയ കൊച്ചുവർക്കി. നീനക്ക്  ഇനിയും നന്നാകാൻ ആഗ്രഹമില്ലെടാ തലതെറിച്ച മകനെ. അവിടെ ഇപ്പോൾ വന്നിരിക്കുന്ന ആ രണ്ടുപേർ ആവശ്യപ്പെട്ട കാര്യം എന്താണെങ്കിലും ചെയ്തു കൊടുക്കണം. അതിന് അമാന്തമൊന്നും വേണ്ട. നേരും നെറിയുമായി ജീവിക്കട്ടെ എന്നോർത്ത കൊലക്കുറ്റത്തിൽ നിന്ന് അന്ന് നിന്നെ മാറ്റി നിർത്തിയത്. ഒരുത്തൻ പുറത്താ. ആ കള്ള പാസ്റ്റർ. അതോർത്തോ.ഇപ്പോഴും നീ അപകടമേഖല തരണം ചെയ്തിട്ടില്ല. പറഞ്ഞത് മര്യാദക്ക് കേട്ടാൽ നിനക്ക് കൊള്ളാം കേട്ടോടാ കഴുവേറിച്ച മോനെ “

ആന്റണി പറഞ്ഞിട്ട് ഫോൺ വച്ചു.

ചെവിയിൽ നിന്നും ഫോണെടുത്തു ഫിലിപ്പോസ് ടോമിച്ചനെയും ഡേവിഡിനെയും നോക്കി കൊണ്ടു ജീപ്പിൽ നിന്നും ഇറങ്ങി വന്നു.

“ആ ഫോൺ വിളിച്ചു കുന്തളിക്കുന്നവനെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും. അന്ന് അവൻ തീരും. ഇപ്പൊ പന്ത് അവന്റെ കോർട്ടില. അതുകൊണ്ട് ഞാൻ അടങ്ങുവാ. നാലഞ്ചു പോലീസുകാരെ ഇപ്പൊ തന്നെ അന്വേഷിക്കാൻ വിടാം. നിങ്ങളും നിങ്ങടെ രീതിയിൽ അന്വേഷിക്ക് “

നീരസത്തോടെ പറഞ്ഞിട്ട് സി ഐ ഫിലിപ്പോസ് ജീപ്പിൽ തിരിച്ചു കയറി.

“വണ്ടി എടുക്കടോ “

ഫിലിപ്പോസ് ദേഷ്യത്തിൽ കോൺസ്റ്റബിളിനോട് പറഞ്ഞിട്ട് സീറ്റിൽ ചാരി ഇരുന്നു.ജീപ്പ് പുറത്തേക്കു പോയി.

ആ സമയത്തു ഡേവിഡ് ലിഷയെ വിളിച്ചു കാര്യങ്ങൾ തിരക്കി.ലില്ലികുട്ടി കരഞ്ഞു തളർന്നു കിടക്കുകയാണ്. ലിഷയും കരച്ചിലോടു കരച്ചിൽ ആണ്.

ടോമിച്ചൻ ഡേവിഡിന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ചു.

“മോള് കരയാതെ ഇരിക്ക്. ചേച്ചിക്ക് ഒന്നും പറ്റാതെ നമുക്ക് കണ്ടു പിടിക്കാം. ഞങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. അമ്മയോടും സമാധാനത്തോടെ ഇരിക്കാൻ പറ “

ടോമിച്ചൻ ഫോൺ തിരികെ ഡേവിഡിന് കൊടുത്തു.

“ഈ സമയത്തു നമ്മൾ എവിടെപ്പോയി അന്വേഷിക്കും.”

ഡേവിഡ് തലയ്ക്കു കൈകൊടുത്തു കൊണ്ടു ജീപ്പിലേക്കു ചാരി നിന്നു. ടോമിച്ചനും എവിടെ തുടങ്ങണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.

എസ് ഐ രാജുവും മൂന്നുനാല് കോൺസ്റ്റബിൾമാരും സ്റ്റേഷനിൽ നിന്നും ഇറങ്ങി മറ്റൊരു ജീപ്പിൽ കയറി. ടോമിച്ചൻ നിൽക്കുന്നതിന്റെ അടുത്ത് കൊണ്ടു നിർത്തി. ഡേവിഡ് കാര്യങ്ങൾ ഒരിക്കൽക്കൂടി എസ് ഐ രാജുവിനെ ധരിപ്പിച്ചു.

“ഞങ്ങൾ അടിവാരത്തിനു പോകുവാ. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം “

ഡേവിഡിന്റെ കയ്യിൽ നിന്നും ഫോൺ നമ്പറും വാങ്ങി എസ് ഐ രാജു, കോൺസ്റ്റബ്ൾസ്സുമായി അടിവാരത്തേക്ക് പോയി.

“നമുക്കും അടിവാരത്തേക്ക് ചെല്ലാം.അവരവിടെ വിഷമിച്ചിരിക്കുകയല്ലെ, ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരുമില്ല”

ഡേവിഡ് പറഞ്ഞു കൊണ്ടു ജീപ്പിലേക്കു കയറി. ടോമിച്ചൻ ജീപ്പിലേക്കു കയറാൻ തുടങ്ങുമ്പോൾ ആണ് പോലിസ് സ്റ്റേഷന്റെ വരാന്തയിൽ നിന്നും ഒരു  പോലീസുകാരൻ കൈകൊട്ടി വിളിച്ചത്.ടോമിച്ചൻ കൈകൊട്ടി വിളിച്ച പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.

“ടോമിച്ചാ, എനിക്കൊരു കാര്യം പറയാനുണ്ട്. ഒരു പെങ്കൊച്ചിന്റെ  കാര്യമല്യോ. എനിക്കും രണ്ട് പെണ്മക്കളാ. അതുകൊണ്ട് എനിക്കൊരു സംശയം തോന്നിയത്  പറയുകയാ. ചിലപ്പോ ശരിയാകാം. ചിലപ്പോ തെറ്റാകാം. എന്തായാലും എല്ലാവഴിക്കും അന്വേഷിക്കണ്ടേ “

ആ പോലീസുകാരൻ പറഞ്ഞത് കേട്ടു ടോമിച്ചൻ ചോദ്യഭാവത്തിൽ നോക്കി.

“എന്താ സാറെ, സാറിന്റെ സംശയം എന്താ . എന്തായാലും പറ “

പോലീസുകാരൻ ടോമിച്ചന്റെ അടുത്തേക്ക് ചേർന്നു നിന്നു.

“പൂഞ്ഞാറു കഴിഞ്ഞു അടിവാരത്തിനു പോകുന്ന വഴിയിൽ കുറച്ചകത്തേക്ക് കയറി ചുങ്കിപ്പാറ സൈമണിനു ഒരു രഹസ്യസങ്കേതം ഉണ്ട്. അവിടെ ചില രാഷ്ട്രീയനേതാക്കന്മാരൊക്കെ വന്നു പോകുന്നുണ്ട്. ഇപ്പോൾ ഇലക്ഷന്റെ നേരമല്ലേ.സൈമൺ ജയിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുവാ അയാളുടെ  പാർട്ടിക്കാര്. അപ്പോ ജയിച്ചു കഴിയുമ്പോൾ ഒരു മന്ത്രി സ്ഥാനം എങ്കിലും വേണമെങ്കിൽ തലപ്പത്തുള്ളവരെ സുഖിപ്പിച്ചു നിർത്തണ്ടേ.അയാളും ഒരു സ്ത്രിലാബടനാ, മകനാണെങ്കിൽ ഈ സ്ത്രി വിഷയത്തിൽ ഉസ്ദാതും. അതുകൊണ്ട് ഇനി രണ്ട് ദിവസം കഴിഞ്ഞാൽ ഇലക്ഷൻ അല്ലെ. അപ്പോ നിങ്ങളവിടെ ഒന്ന് നോക്കുന്നത് നല്ലതാ. കാരണം പെൺകൊച്ചു കാണാതെ പോയിരിക്കുന്നതു അടിവാരത്തുന്നു തന്നെയല്ലേ? മാത്രമല്ല സൈമണിന്റെ മകൻ ഷെബിക്ക് എതിരെ ഈ കാണാതായ പെൺകൊച്ചു കുറച്ച് നാൾ മുൻപ് ഒരു പരാതി തന്നിരുന്നതോർക്കുന്നുണ്ട് ഞാൻ.അന്വേഷണം ഒന്നും നടന്നില്ല. കാരണം സൈമണിനെതിരെ ഇവിടെ ആര് അന്വേഷിക്കാൻ. അതിനൊള്ള ധൈര്യമുള്ളവർ ആരും ഈ സ്റ്റേഷനിൽ ഇല്ല “

പോലീസുകാരൻ പറഞ്ഞതും തലക്കകത്തൂടെ എന്തൊക്കെയോ മിന്നിമറഞ്ഞത് പോലെ ടോമിച്ചന് തോന്നി.

“നിങ്ങള് കൂട്ടിയാൽ കൂടത്തില്ല. അല്ലെങ്കിൽ അയാളുടെ എതിരെ നിൽക്കുന്ന മലയോര കോണ്ഗ്രസ്സിന്റെ പാർട്ടിക്കാരുടെ സപ്പോർട്ട് വേണം. വളരെ സൂക്ഷിക്കണം. അവിടെ എങ്ങാനും ഉണ്ടെങ്കിൽ ആ പെങ്കൊച്ചിനെ എങ്ങനെ എങ്കിലും രക്ഷിക്ക്. ആ ആന്റണി ചത്തത് കൊണ്ടാ. അല്ലെങ്കിൽ ഇങ്ങനെ ഒന്നും വരത്തില്ല “

പോലീസുകാരൻ പറഞ്ഞിട്ട് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി.

ടോമിച്ചൻ വേഗം പോയി ജീപ്പിൽ കേറി.

“വിട്ടോ, അടിവാരത്തിന്. ഒരു സൂചന കിട്ടിയിട്ടുണ്ട്. ഒരു അപകടം പിടിച്ച പണിയാ. നീ ആ ഫ്രഡ്‌ഡിയെ വിളിച്ചു ഇവിടെ ഉള്ള അവന്റെ കുറച്ച് പാർട്ടികരോട് റെഡിയായി നിൽക്കാൻ പറ.അതവർക്ക് ഗുണം ചെയ്യുമെന്നും പറഞ്ഞേക്ക്. രാജേഷിനെ വിളിച്ചു അവന്റെ  ഇവിടെയുള്ള ചാനെലുകാരോടും  പറയാൻ പറ . ജീപ്പ് ഞാനോടിക്കാം “

ടോമിച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു വെട്ടി തിരിച്ചു അടിവാരത്തിന് പാഞ്ഞു. പൂഞ്ഞാറത്തി. അടിവാരത്തിനുള്ള വഴിയേ നീങ്ങി. അടിവാരം എത്തുന്നതിനു രണ്ട് കിലോമീറ്റർ മുൻപ് അകത്തേക്ക് കിടക്കുന്ന മൺ വഴിയിലേക്ക് തിരിഞ്ഞു. കുറച്ച് മുൻപോട്ടു പോയി കാട്ടു മരങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു, അകത്തേക്ക് കയറ്റി പെട്ടന്നാരും ശ്രെദ്ധിക്കാത്ത രീതിയിൽ ജീപ്പ് നിർത്തി ഇറങ്ങി. ജീപ്പിൽ നിന്നും ഒരു ടോർച്ചും ജാക്കി ലിവറും എടുത്തു. മെല്ലെ മരങ്ങളുടെ മറപറ്റി മുൻപോട്ടു നടന്നു. നേർത്ത നിലാവെളിച്ചം ഉള്ളതിനാൽ ചുറ്റുപാടുകളും ഏകദേശം കാണാമായിരുന്നു. കുറച്ച് മുൻപിലായി ഒരു കെട്ടിടം കാണുന്നുണ്ട്. മുൻപോട്ടു പോയതും പെട്ടന്ന് ഒരു കാറിന്റെ ശബ്‌ദം കേട്ടു. ടോമിച്ചനും ഡേവിഡും ഒരു വലിയ ഈട്ടി മരത്തിന്റെ പിന്നിലേക്ക് മാറി.താഴെ വഴിയിൽ നിന്നും കയറി വന്ന  ഒരു കറുത്ത കാർ കെട്ടിടം ലക്ഷ്യമാക്കി പാഞ്ഞു പോയി.ടോമിച്ചനും ഡേവിഡും ഇരുട്ടിലൂടെ  വേഗത്തിൽ കെട്ടിടത്തിന്റെ മുൻവശത്തേക്ക് നീങ്ങി.കെട്ടിടത്തിന്റെ മുൻവശത്തു രണ്ടുമൂന്നു കാറുകൾ കിടക്കുന്നു . ഭിത്തിയിൽ  പിടിപ്പിച്ചിരിക്കുന്ന ബൾബിൽ നിന്നുമുള്ള പ്രകാശം മുറ്റത്തുണ്ട്.

നിർത്തിയ കാറിൽ നിന്നും തടിച്ച പൊക്കം കുറഞ്ഞ ഒരാൾ ഇറങ്ങി. പുറകെ ഒരു സ്ത്രിയും. ഒറ്റനോട്ടത്തിൽ അയാളുടെ ഭാര്യ ആണെന്ന് തോന്നും.

“അതാണ് സൈമണും ഭാര്യ ഗ്രേസിയും”

ഡേവിഡ് അടക്കിയ ശബ്ദത്തിൽ ടോമിച്ചനോട് പറഞ്ഞു.

കെട്ടിടത്തിനുള്ളിൽ നിന്നും ഒരാൾ കൂടി ഇറങ്ങി വന്നു.കാറിന്റെ ഡിക്കി തുറന്നു

അതിൽ നിന്നും മൂന്നുപേരും കൂടി പിടിച്ചു എന്തോ ഒന്ന് പുറത്തേക്കെടുത്തു.കാലും കയ്യും ബെന്ധിച്ച നിലയിൽ, വായിൽ സെലോടേപ്പ് ചുറ്റിയ നിലയിൽ ഒരു സ്ത്രി ആയിരുന്നു അത് എന്ന് ടോമിച്ചനും ഡേവിഡിനും കണ്ടു .

“ടോമിച്ചാ, അതവള ലിജി.”

പറഞ്ഞിട്ട് അങ്ങോട്ട്‌ കുതിക്കാൻ തുടങ്ങിയ ഡേവിഡിനെ ടോമിച്ചൻ പിടിച്ചു നിർത്തി.

“നീ എന്ത്‌ വിവരക്കേട കാണിക്കാൻ പോകുന്നത്. അവളെ രക്ഷപ്പെടുത്താന നമ്മൾ വന്നത്. അല്ലാതെ പ്രശ്നം ഉണ്ടാക്കാനല്ല “

ടോമിച്ചൻ പറഞ്ഞിട്ട് ഫോണെടുത്തു രാജേഷിനെ വിളിച്ചു.

“നിന്റെ ആളുകളോട് പോരാൻ പറ.രാത്രി മുതൽ ലൈവ് ആയിട്ടു കൊടുത്തോണം. ഉദേശിച്ചപോലെ നടന്നാൽ ഒരു വെടിക്ക് രണ്ട് പക്ഷിയാ “

ടോമിച്ചൻ കൃത്യം വഴിപറഞ്ഞു കൊടുത്തു.

കെട്ടിടത്തിനു പുറത്ത് ആരുമില്ലെന്നു ഉറപ്പ് വരുത്തി ടോമിച്ചനും, ഡേവിഡും മുൻപോട്ടു നീങ്ങി കെട്ടിടത്തിനു മുൻപിലെത്തി. കാറുകളുടെ മറപറ്റി നടന്നു ചുറ്റും നോക്കി.കെട്ടിടത്തിന്റെ പുറകു വശത്തു ഒരു ജനാലയുടെ മുകളിലുള്ള വെന്റിലേഷൻ വഴി പ്രെകാശം പുറത്തേക്കു വീണു കിടക്കുന്നുണ്ട്.ടോമിച്ചനും ഡേവിഡും കൂടി ജനാലയുടെ അടുത്തെത്തി.

“നീ എന്നെ ചവുട്ടി കേറി നിന്ന് നോക്ക്, മുറിക്കുള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന്”

ടോമിച്ചൻ കുനിഞ്ഞു നിന്നു.

ഡേവിഡ് ടോമിച്ചന്റെ തോളിൽ ചവുട്ടി ഭിത്തിയിൽ അള്ളിപിടിച്ചു കേറി വെന്റിലേഷനിലൂടെ മുറിക്കുള്ളിലേക്ക് എത്തി നോക്കി.

കയ്യും കാലും കെട്ടിയ നിലയിൽ കട്ടിലിൽ  കിടക്കുകയാണ് ലിജി. തൊട്ടടുത്ത് തന്നെ സൈമണിന്റെ ഭാര്യ ഗ്രേസി. അവൾ ലിജിയെ നോക്കി പരുഷമായി എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.പെട്ടന്ന് ഡോർ തുറന്നു സൈമൺ കയറി വന്നു.

“ഇവളെന്താ സഹകരിക്കാമെന്നു സമ്മതിച്ചോ “

സൈമൺ ഗ്രേസിയോട്  ചോദിക്കുന്നു.

“ഇല്ല, അങ്ങനെ ഒന്നും വഴങ്ങുന്ന സ്വഭാവക്കാരിയല്ല ഇവൾ.ആ മന്ത്രി കിളവൻ  അനുസരിപ്പിച്ചോളും. നമുക്ക് നമ്മുടെ കാര്യം നടന്നാൽ പോരെ “ഗ്രേസി പറഞ്ഞിട്ട്  സൈമണിന്റെ  കൂടെ മുറിക്കു പുറത്തേക്കിറങ്ങി..

“ലിജി…. ഡേവിഡ് അടക്കിയ ശബ്ദത്തിൽ വിളിച്ചു നോക്കി. ഒന്നുരണ്ടു പ്രാവശ്യം വിളിച്ചു കഴിഞ്ഞപ്പോൾ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ ലിജി തലതിരിച്ചു നോക്കി. പക്ഷെ ലിജിക്ക് ഡേവിഡിനെ കാണുവാൻ സാധിച്ചില്ല. പക്ഷെ ഡേവിഡ് താനാണെന്നും പേടിക്കണ്ട, എന്ന് പറഞ്ഞതും കേട്ടു.സൈമണിന്റെ ഭാര്യ അകത്തേക്ക് വന്നു.അത് കണ്ടു

ഡേവിഡ് താഴെക്കിറങ്ങി നിന്നു ടോമിച്ചനോട് കാര്യങ്ങൾ പറഞ്ഞു.

പെട്ടന്നാണ് പുറകിലേക്കൊരാൾ നടന്നു വന്നത്. അവിടെ നിന്നു അയാൾ മൂത്രമൊഴിച്ചു തിരിഞ്ഞതും മുഖമടച്ചു ടോമിച്ചൻ ഒരടി കൊടുത്തതും ഒരുപോലെ ആയിരുന്നു. ഒച്ച പുറത്തേക്കു വരാതിരിക്കാൻ ഡേവിഡ് വായ പൊത്തി പിടിച്ചു.

“ഞങ്ങളെ തുണിപൊക്കി കാണിക്കുന്നോടാ പുല്ലേ. ചവിട്ടി നിന്റെ എല്ലു ഊരും ഞാൻ. ചോദിക്കുന്ന കാര്യങ്ങൾ മണി മണി പോലെ പറഞ്ഞില്ലെങ്കിൽ നിന്റെ ശവമടക്ക് ഇവിടെ വച്ചു നടത്തും.”

ടോമിച്ചൻ ശബ്‌ദം താഴ്ത്തി മുരണ്ടു കൊണ്ടു പൊത്തി പിടിച്ചിരുന്ന കൈ അയച്ചു. അയാൾ ഇരുട്ടിൽ നിൽക്കുന്ന ടോമിച്ചനെയും ഡേവിഡിനെയും ഭയത്തോടെ നോക്കി.

“നിങ്ങളൊക്കെ ആരാ. എന്താ വേണ്ടത്”?

അയാളുടെ ചോദ്യം കേട്ടു ടോമിച്ചൻ അയാളെ വലിച്ചു പൊക്കി ഭിത്തിയിൽ ചേർത്തു നിർത്തി.

“ഞങ്ങൾ ആരെങ്കിലും ആകട്ടെ. ഇവിടെ എന്തൊക്കെയാ നടക്കുന്നത്. ഇ കെട്ടിടത്തിനുള്ളിൽ ആരൊക്കെയാ ഉള്ളത്.” ടോമിച്ചന്റെ ചോദ്യം കേട്ടു അയാൾ തുറിച്ചു നോക്കിയതും ടോമിച്ചൻ കൈ ചുരുട്ടി മുഖത്തു ഇടിക്കുന്നപോലെ നിന്നു.

“ചോദിച്ചത് കേട്ടില്ലേടാ. അതോ നിന്റെ പല്ലിന്റെ എണ്ണം കുറക്കണോ “?

ടോമിച്ചൻ പറഞ്ഞു കൊണ്ടു അവന്റെ തടിക്കു ഒരു തട്ട് കൊടുത്തു.

“പറയാം. എന്നെ ഒന്നും ചെയ്യരുത്, ഞാൻ    വ്യവസായമന്ത്രി വർഗീസ് കുര്യന്റെ ഡ്രൈവറാ. വർഗീസ് സാറ് അകത്തുണ്ട്. പിന്നെ സൈമൺ സാറും ഭാര്യ ഗ്രേസിയും, മകൻ ഷബിയും, മൂന്നു ഗാർഡുകളും ഉണ്ട്. പിന്നെ…..”

പൂർത്തിയാക്കാതെ അയാൾ ടോമിച്ചനെ ദയനീയമായി നോക്കി.

“എന്താടാ പിന്നെ…. പിന്നെ ആരാ ഉള്ളത്”?

ഡേവിഡ് അയാളുടെ കഴുത്തിനു കുത്തി പിടിച്ചു.

“പിന്നെ… ഒരു പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ട്. വർഗീസ് സാറിന് വേണ്ടി. അയാളെ സന്തോഷിപ്പിച്ചാലേ സൈമൺ സാറിന് ഇലക്ഷന് വിജയിച്ചാൽ ഒരു മന്ത്രിപദം നേടിയെടുക്കാൻ പറ്റത്തൊള്ളൂ. അതിനുള്ള പരിപാടിയ.മുകൾ നിലയിലെ ആദ്യത്തെ മുറിയിൽ മന്ത്രി ഉണ്ട്  “

അതുകേട്ടു ഡേവിഡ് ടോമിച്ചനെ നോക്കി.

“അകത്ത് ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്. അതുവരെ ഇവിടെ അങ്ങാതെ കിടന്നോണം. ഇല്ലങ്കിൽ നിന്നെ ജീവനോടെ ഞാൻ നരകത്തിലോട്ടു കെട്ടി എടുപ്പിക്കും.”

ഡേവിഡ് അയാളുടെ ഷർട്ട്‌ വലിച്ചു കീറിയെടുത്തു കയ്യും കാലും പുറകോട്ടാക്കി കെട്ടി.അടുത്ത് കിടന്ന ചെറിയ ഒരു ഉരുളൻകല്ല് എടുത്തു അയാളുടെ വായിക്കുള്ളിലേക്ക് തള്ളിക്കേറ്റി വച്ചു.അയാളെ അവിടെ ഉപേക്ഷിച്ചു ടോമിച്ചനും ഡേവിഡും ഭിത്തിയുടെ മറപറ്റി മുൻഭാഗത്തേക്ക് ചെന്നു. കാറിനടുത്തായി രണ്ട് പേർ നിൽപ്പുണ്ട്. ഒരാൾ മാറി നിന്നു ബീഡി വലിക്കുകയാണ്.

പെട്ടന്ന് ടോമിച്ചന്റെ വൈബ്രേറ്ററിൽ കിടന്ന ഫോണിന്റെ ഡിസ്പ്ലേ തെളിഞ്ഞു. ടോമിച്ചൻ ഫോണെടുത്തു.

“ഞങ്ങൾ ചാനെലു കാരാണ്.എന്റെ പേര് പ്രമോദ്. ടോമിച്ചൻ പറഞ്ഞ ആ കെട്ടിടത്തിനടുത്തു ഉണ്ട്. മലയോരകോൺഗ്രസ്സിന്റെ ആളുകളും എത്തിയിട്ടുണ്ട്.”

ഒരാൾ ഫോണിൽ ടോമിച്ചനോട് പറഞ്ഞു.

“ഞാൻ വിളിക്കാം ഈ നമ്പറിലേക്ക്. അപ്പോൾ ചാടി കേറി വന്നു പണി നടത്തിക്കോണം “

ടോമിച്ചൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

“ഡേവിടേ ഈ പുറത്ത് നിൽക്കുന്ന ഇവന്മാരായിരിക്കും മറ്റവൻ പറഞ്ഞ ഗാർഡുകൾ. ആദ്യം ഇവന്മാരെ ശരിയാക്കാം. ഒച്ചപുറത്തു വരാത്ത രീതിയിൽ തുണിയിട്ടു വേണം മുഖം പൊത്തി പിടിക്കാൻ. ബീഡി വലിക്കുന്നവൻ വരുന്നതിനു മുൻപ് ഇവന്മാരെ പർച്ചേസ് ചെയ്യണം “

ടോമിച്ചൻ പറഞ്ഞിട്ട് കാറിന്റെ മറപറ്റി മുൻപോട്ടു ചെന്നു. ഡേവിഡും മറുഭാഗത്തു കൂടി നീങ്ങി. കാറിൽ ചാരി നിന്നു സംസാരിച്ചു കൊണ്ടു നിന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുൻപ് അവരുടെ തല തുണികൊണ്ടു മൂടി , വീടിന്റെ പുറകിലേക്ക് വലിച്ചിഴക്കപ്പെട്ടു.മറവിൽ എത്തിയതും ടോമിച്ചനും ഡേവിഡും കൂടി അവരെ വലിച്ചു പൊക്കി ഭിത്തിയിൽ ചാരി നാഭിനോക്കി മുട്ടുകാൽ മടക്കി ഇടിച്ചു. നിലത്തേക്ക് കുനിഞ്ഞു പോയ അവരുടെ വായ പൊത്തിപിടിച്ചു ചവുട്ടി നിലത്തിരുത്തി മുട്ടുകാൽ കൊണ്ടു അവരുടെ മുഖത്തു ഒന്നുകൂടി കൊടുത്തു. അതോടെ അവരുടെ ബോധം പകുതി  പോയതുപോലെ  നിലത്തു വീണു. ഡേവിഡ് അതിൽ ഒരുത്തന്റെ ഡ്രെസ്സ് മുഴുവൻ അഴിച്ചെടുത്തു കീറി  അവരുടെ കയ്യും കാലും കൂട്ടി കെട്ടി, ബാക്കി അവരുടെ വായിക്കുള്ളിലും തള്ളിക്കേറ്റി വച്ചു.

“ചെറ്റത്തരത്തിനു കുട പിടിക്കുന്നോടാ കഴു &*%@ മക്കളെ. കുറച്ചു നേരം അനങ്ങാതെ ഇവിടെ കിടന്നോണം.”

അപ്പോൾ  മുറ്റത്തു നിന്നും ആരെയോ വിളിക്കുന്ന ശബ്‌ദം കേട്ടു. ബീഡി വലിച്ചു കൊണ്ടു നിന്നവൻ കൂടെയുള്ളവരെ കാണാഞ്ഞിട്ട് അന്വേഷിക്കുന്നതാണെന്നു ടോമിച്ചന് മനസ്സിലായി. അവന്റെ ശബ്‌ദം അടുത്തടുത്തു വരുന്നത് മനസ്സിലാക്കിയ ടോമിച്ചൻ കരുതലോടെ നിന്നു.അടുത്തെത്തിയ അവൻ ഇരുട്ടിൽ താഴെകിടന്നു പിടക്കുന്നവരെ കണ്ടു. ആ നിമിഷം ടോമിച്ചൻ  അവന്റെയും തല വഴി തുണിയിട്ടു  വരിഞ്ഞു മുറുക്കി കറക്കി ഭിത്തിയിൽ ഒരിടി. തിരിച്ചു കറക്കി മൂക്കിന്റെ പാലം തകരുന്ന പാകത്തിൽ ഒരിടി കൂടി കൊടുത്തു ചുറ്റി കെട്ടി നിലത്തിട്ടു.ശേഷിച്ച രണ്ടുപേരുടെ സെക്യൂരിറ്റി യൂണിഫോം  ഡ്രെസ്സുകൾ അഴിച്ചെടുത്തു ടോമിച്ചനും ഡേവിഡും ധരിച്ചു.

ടോമിച്ചൻ പതുക്കെ തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് ചെന്നു.പുറകെ ഡേവിഡും. ഹാളിൽ കിടന്ന സെറ്റിയുടെ മറവിൽ ഇരുന്നു ചുറ്റും വീക്ഷിച്ചു.തങ്ങൾ ഇരിക്കുന്നതിനു പുറകിൽ ഭിത്തിയിൽ  മെയിൻസ്വിച്ച് ഉള്ളത് ടോമിച്ചൻ കണ്ടു.

പെട്ടന്ന് മുകളിൽ നിന്നും സ്റ്റൈയർകേസ്‌ ഇറങ്ങി ഷെബി  ഹാളിലേക്ക് വന്നു.

“പപ്പാ, അയാള് മുകളിൽ കുടിയും കഴിഞ്ഞു പെണ്ണ് വന്നില്ലെന്നു പറഞ്ഞു ബഹളം വയ്ക്കുവാ. പെട്ടന്നു കൊണ്ടു ചെല്ല്. കിളവന്റെ ആർത്തി കണ്ടിട്ട് ഇവിടം മുഴുവൻ എടുത്തു വിഴുങ്ങുമെന്ന തോന്നുന്നത് “

ഹാളിനടുത്തുള്ള മുറിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഷെബി സോഫയിൽ വന്നിരുന്നു

പുറകിലെന്തോ അനങ്ങുന്നത് പോലെ തോന്നിയ ഷെബി തല തിരിച്ചതും മൂക്കിന് കൂടം കൊണ്ടുള്ള പോലെ  ഇടി കിട്ടി തലമരവിച്ചു പോയതും ഒരുപോലെ ആയിരുന്നു. മൂക്കിൽ നിന്നും ചോര ഒഴുകിയിറങ്ങി. ഷെബിയെ വലിച്ചു സോഫയുടെ തങ്ങളിരിക്കുന്ന ഭാഗത്തേക്ക്‌ മറിച്ചിട്ടു ടോമിച്ചൻ.

ഡേവിഡ് ഷെബിയുടെ മുഖമടച്ചു ഒരിടി കൂടി കൊടുത്തു.

അതേ സമയം  സൈമണും ഗ്രേസിയും  കൂടി ലിജിയെ വലിച്ചിഴച്ചു കൊണ്ടു ഹാളിലേക്ക് വന്നു.

“ഡേവിഡേ, മെയിൻ സ്വിച്ച് ഓഫാക്കും. എന്നിട്ട്  നമ്മൾ ഇവരുടെ അടുത്തേക്ക് ചെല്ലുന്നു. സൈമണെ ഞാൻ പിടിച്ചു മാറ്റുന്ന സമയത്തു നീ അയാളുടെ ഭാര്യയെയും കൊണ്ടു മുകളിലേക്കു പൊക്കോണം . ഇരുട്ടത് സൈമൺ ആണെന്ന് അവർ കരുതിക്കൊള്ളും.ഇനി സമ്മതിച്ചില്ലെങ്കിൽ ബലമായി കൊണ്ടുപോയി  ആ മന്ത്രിയുടെ മുറിയിൽ  ഇട്ടു കതകടച്ചേക്ക്. ആ സമയത്തു സൈമണിനെ ഒതുക്കി ലിജിയെയും കൊണ്ടു ഞാൻ പുറത്ത് കടന്നോളാം. അപ്പോ പറഞ്ഞത് പോലെ”

ആ സമയം   സൈമണും ഗ്രേസിയും  കൂടി ലിജിയെ വലിച്ചിഴച്ചു സ്റ്റൈയർകേസ് കയറാൻ തുടങ്ങുകയായിരുന്നു.

പെട്ടന്ന് കറണ്ട് പോയി. ടോമിച്ഛനും ഡേവിഡും സ്റ്റൈയർകേസിനു നേരെ പാഞ്ഞു. സ്റ്റൈയർകാസിൽ പകച്ചു നിന്ന സൈമണിന്റെ ദേഹത്ത് പിടിച്ചു ടോമിച്ചൻ താഴേക്കു വലിച്ചു. സൈമണും ഭാര്യയും,ലിജിയെയും കൊണ്ടു താഴേക്കു മറിഞ്ഞു. സൈമണിനെ ടോമിച്ചൻ വലിച്ചു സ്റ്റൈയർകേസിന്റെ അടിയിലേക്ക് കൊണ്ടുവന്നു നിലത്തിട്ടു വായ പൊത്തി  മുഖത്തു ആഞ്ഞു ഒരിടി. ഇരുട്ടത് എന്താണ് സംഭവിക്കുന്നതെന്നറിയാതെ താഴെ നിന്നും എഴുനേൽക്കാൻ തുടങ്ങിയ ഗ്രേസിയുടെ  മുഖത്തേക്ക് ഒരു പെൻ ടോർച്ചിന്റെ വെട്ടം വീണു. ടോർച്ചു കെടുത്തി ഡേവിഡ് അവരുടെ കയ്യിൽ പിടിച്ചെഴുനേൽപ്പിച്ചു.

“ഇച്ചായ, ആരോ ഇവിടുണ്ട് “

അവർ ഡേവിഡിനെ സൈമൺ ആണെന്ന് തെറ്റിദ്ധരിച്ചു പറഞ്ഞു.

ഡേവിഡ് അവരുടെ കയ്യിൽ പിടിച്ചു പൊക്കി എടുത്തു  സ്റ്റൈയർകേസ്‌ കേറി മുകളിൽ എത്തി.നിലത്തു നിർത്തി.

“ഞാൻ നിന്റെ കൂട്ടികൊടുപ്പുകാരൻ ഭർത്താവ് അല്ല “

ഗ്രേസിയെ  നോക്കി ഡേവിഡ് മുരണ്ടു.

“നിങ്ങൾ ആരാ… സത്യം പറഞ്ഞോ ഇല്ലെങ്കിൽ നീയൊന്നും ഇവിടെനിന്നും പുറത്ത് പോകില്ല “

ഭയന്ന് ഒച്ചവയ്ക്കുവാൻ അവർ  വാ തുറന്നു.

“നിന്റെ തന്ത, വായടക്കടി പുല്ലേ “

കോപത്തോടെ ഡേവിഡ്, ഗ്രേസിയുടെ  വാ പൊത്തിപിടിച്ചു  കയ്യിലിരുന്ന തോർത്തെടുത്തു വായിക്കുള്ളിലേക്ക് തള്ളി കയറ്റി.

അവരുടെ ഷാൾ കീറി  എടുത്തു കയ്യും കാലും കെട്ടി.

“നീയൊക്കെ ഇതല്ല ഇതിനപ്പുറം അനുഭവിക്കണം ” ഡേവിഡ് പറഞ്ഞു കൊണ്ടു ആദ്യത്തെ മുറിയുടെ മുൻപിലെത്തി മുട്ടിവിളിച്ചു.

അല്പസമയത്തിനുള്ളിൽ കതകു തുറക്കപ്പെട്ടു.

“പെണ്ണെവിടെ, കുറച്ച് നേരമായി ഞാനിവിടെ പട്ടി കുത്തിയിരിക്കുന്നതുപോലെ ഇരിക്കുന്നു. എനിക്കിപ്പോ കിട്ടണം “

മദ്യലഹരിയിൽ മന്ത്രി വർഗീസ്  മുരണ്ടു.

“സാറെ ദേ കൊണ്ടുവന്നിട്ടുണ്ട്.കറണ്ട് വരാൻ നോക്കിയിരിക്കണ്ട, കുറച്ച് സമയമെടുക്കും. എത്രയും പെട്ടന്ന് കാര്യത്തിലേക്കു കടന്നോ.. പിന്നെ കയ്യും കാലും കെട്ടിയിട്ടുണ്ട്. മെരുങ്ങാത്ത ഇനമാ.  വായിക്കുള്ളിലെ തുണി എടുത്തേക്കരുത്. ചിലപ്പോ ഒച്ച വയ്ക്കും.നല്ല കടിയും കിട്ടും. സാറിന് വേണ്ടി കൊണ്ടുവന്ന ഫ്രഷ് സാധനമാ  …”

പതിഞ്ഞ സ്വരത്തിൽ ഡേവിഡ് പറഞ്ഞു.

“ങ്ങാ കൊണ്ടുപോയി ബെഡിൽ കിടത്തിയിട്ടു പൊക്കോ. പിന്നെ  കാര്യം കഴിഞ്ഞു ജീവനില്ലെങ്കിൽ അവളെ കൊണ്ടുപോയി കുഴിച്ചിട്ടോണം. എനിക്ക് കുറച്ച് ആക്രാന്തം കൂടുതൽ ഉള്ള കൂട്ടത്തിലാ. പോരാത്തതിന് ഇരുട്ടും “

ഡേവിഡ് അവരെ പൊക്കിയെടുത്തു ബെഡിൽ കൊണ്ടിട്ടു.

“അപ്പോ സാറ് കൊല്ലുകയോ തിന്നുകയോ എന്ത്‌ വേണമെങ്കിലും ആയിക്കോ. ജീവൻപോയാൽ കൊണ്ടുപോയി കളയുന്ന കാര്യം സൈമൺ സാറ് ഏറ്റോളും. സാറിന്റെ വിശ്വസ്ഥരാ ഞങ്ങള്. അപ്പോ ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌..”

ഡേവിഡ് പുറത്തിറങ്ങി. ഇരുട്ടിൽ മുന്പിലെ വാതിലടഞ്ഞു കുറ്റി വീഴുന്ന ശബ്‌ദം ഡേവിഡ് കേട്ടു കൊണ്ടു താഴേക്കു നടന്നു.

ഡേവിഡ് ജീപ്പ് നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ ടോമിച്ചനും ലിജിയും അവിടെയുണ്ടായിരുന്നു.

“ആ മന്ത്രി വർഗീസ് കുര്യൻ സൈമണിന്റെ ഭാര്യക്ക് ഇന്ന് അന്ത്യകൂദാശ കൊടുക്കുമെന്ന എനിക്ക് തോന്നുന്നത്. ഒരു കാമഭ്രാന്തൻ ആണ് “

ഡേവിഡ് ടോമിച്ചനോട് പറഞ്ഞു കൊണ്ടു  ജീപ്പിന്റെ പുറകിൽ ഇരിക്കുന്ന ലിജിയെ നോക്കി.അവൾ വല്ലാതെ ഭയന്ന് പോയിരിക്കുന്നു എന്ന് മനസിലായി.

ടോമിച്ചൻ ഫോൺ വിളിച്ചു ചാനെലിലെ  ആളുകളോടും മലയോരകോൺഗ്രസ്സിന്റെ ആളുകളോടും കെട്ടിടത്തിന്റെ അകത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. അതിനുള്ളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന്  വിശദീകരിച്ചു കൊടുത്തു.ചാനലിന്റെ ആളുകളും പാർട്ടിക്കാരും കെട്ടിടത്തുള്ളിലേക്ക് പാഞ്ഞു. പ്രമോദ് മെയിൻ സ്വിച്ച് ഓൺ ആക്കി.ഹാളിൽ വെളിച്ചം വീണു. സ്റ്റൈയർകേസിനു അടിയിൽ നിന്നും എഴുനേറ്റു വന്ന സൈമൺ നോക്കുമ്പോൾ ഹാളിൽ നിറയെ ആളുകൾ. പുറത്തേക്കു ഓടാൻ തുടങ്ങിയ സൈമണിനെ അവിടെ വന്നവർ ഓടിച്ചിട്ട് പിടിച്ചു അകത്തേക്ക് കൊണ്ടുവന്നു. ഫ്ലാഷുകൾ മിന്നിമറഞ്ഞു, അപ്പോഴേക്കും സോഫയുടെ അടിയിൽ നിന്നും ഷെബിയും എഴുനേറ്റു വന്നു. പ്രമോദ് കൂടെയുള്ളവരെയും കൂട്ടി വീഡിയോ എടുത്തു കൊണ്ടു  സ്റ്റൈയർകേസിലൂടെ മുകളിലേക്കു ചെന്നു. ആദ്യം കണ്ട റൂമിന്റെ വാതിലിൽ തട്ടി വിളിച്ചു. അപ്പോഴേക്കും താഴെയുള്ളവരും മുകളിൽ എത്തിയിരുന്നു.  കുറച്ച് സമയത്തിനുള്ളിൽ വാതിൽ തുറക്കപ്പെട്ടു.

“ആരാടാ ഈ സമയത്തു വന്നു വിളിച്ചത്”

അണ്ടർവെയറിൽ നിൽക്കുന്ന മന്ത്രി    വർഗീസ് മുറിക്കു പുറത്ത് നിൽക്കുന്നവരെ നോക്കി മുരണ്ടു.ക്യാമെറകളുമായി ചാനെലുകാർ  റൂമിനുള്ളിലേക്ക് കയറി ലൈറ്റ് ഇട്ടു. കട്ടിലിൽ വിവസ്ത്രയായി കിടക്കുന്ന ആളെ കണ്ടു എല്ലാവരും അമ്പരന്നു.ആളുകൾ പരസ്പരം നോക്കി ചിരിക്കുവാൻ തുടങ്ങി.മുറിക്കു പുറത്തുനിന്നും ആരോ സൈമണിനെയും ഷെബിയേയും പിടിച്ചു മുറിക്കുള്ളിലേക്ക് തള്ളി. മുറിക്കുള്ളിൽ വീണ അവർ എഴുനേറ്റു കാട്ടിലിലേക്ക് നോക്കിയതും  ഞെട്ടിത്തരിച്ചു.

“ഗ്രേസി… നീ…”

കട്ടിലിൽ നഗ്നയായി ചോരയൊലിപ്പിച്ചു കിടക്കുന്ന തന്റെ ഭാര്യ ഗ്രേസിയെ  നോക്കി സൈമൺ  ദയനീയമായി വിളിച്ചു.

അതേ നിമിഷം കെട്ടിടത്തിനു മുൻപിൽ ഒരു പോലിസ് ജീപ്പ് വന്നു നിന്നു. പുറകെ പല ചാനലുകളുടെയും പത്രക്കാരുടെയും വാഹനങ്ങളും. വാർത്ത പരന്നത്തോടെ സമീപപ്രേദേശങ്ങളിൽ ഉള്ളവരും കൂട്ടമായും ഒറ്റക്കും വന്നുകൊണ്ടിരുന്നു!!

********************************************

ആന്റണിയുടെ വീടിന് മുൻപിൽ ജീപ്പ് വന്നു നിന്നതും വരാന്തയിൽ ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്ന ലില്ലിക്കുട്ടി മടിയിൽ കിടക്കുന്ന ലിഷയെ എഴുനേൽപ്പിച്ചു. ടോമിച്ചനും ഡേവിഡും ഇറങ്ങി വരുന്നത് കണ്ടു ലില്ലിക്കുട്ടി എഴുനേറ്റു മുറ്റത്തേക്കു ഇറങ്ങി.

“എന്റെ മോള്, അവളെവിടെ “?

ലില്ലിക്കുട്ടി കരഞ്ഞു കൊണ്ടു അവരെ നോക്കി. ജീപ്പിന്റെ പുറകിലിരുന്ന ലിജി ഇറങ്ങി വന്നു ലില്ലിക്കുട്ടിയുടെ അടുത്തെത്തി കെട്ടി പിടിച്ചു ഒറ്റക്കരച്ചിൽ!!

“ഒരു കുഴപ്പവുമില്ല. ലിജിയെയും കൊണ്ടു ചേടത്തി അകത്തേക്ക് പൊക്കോ. അവള് പേടിച്ചിരിക്കുവാ. അതിന്റെയ “

ടോമിച്ചൻ പറഞ്ഞത് കേട്ടു ലില്ലിക്കുട്ടി ലിജിയെയും കൊണ്ടു അകത്തേക്ക് പോയി. ടോമിച്ചൻ വരാന്തയിൽ ഇരുന്ന കരയുന്ന ലിഷയുടെ അടുത്ത് ചെന്നിരുന്നു.

“മോള് എന്തിനാ കരയുന്നത്. ചേച്ചി പേടിച്ച് പോയി അതുകൊണ്ടാ. അകത്ത് പോയി കിടന്നുറങ്ങിക്കോ. ഞങ്ങള് പുറത്ത് കാണും “

ലിഷയെ എഴുനേൽപ്പിച്ചു ടോമിച്ചൻ അകത്തേക്ക് വിട്ടു.ഡേവിഡും ടോമിച്ചനൊപ്പം വരാന്തയിൽ വന്നിരുന്നു.

                      ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 20”

Leave a Reply

Don`t copy text!