Skip to content

നീ൪മാതള൦ – ഭാഗം 2

nirmathalam aksharathalukal novel

” സാമ്പത്തികമായി അൽപം പിന്നിലാ .. എങ്കിലും കുട്ടി IAS അല്ലേ … തറവാടികളും …. നിന്റെ രാജമാമ കൊണ്ടുവന്ന പ്രപ്പോസലാ ….”

നിലത്തു നിന്നു ഫോട്ടോ കുനിഞ്ഞെടുത്തു കൊണ്ട് രാജലക്ഷ്മി പറഞ്ഞു ….

ആദർശ് നിലത്തേക്ക് നോക്കി ഇരുന്നതേയുള്ളു …

അവൻ ഗായത്രിയെക്കുറിച്ചാണ് ഓർത്തത് .. പാവം അവളിന്ന് സംശയം പ്രകടിപ്പിച്ചതേയുള്ളു ..

”നീയെന്താ മോനേ ഒന്നും പറയാത്തെ  ….” ജഗനാഥൻ ചോദിച്ചു …

“ഇപ്പോ വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലച്ഛാ  …. സമയമുണ്ടല്ലോ ….” ആദർശ് പറഞ്ഞു ..

” ഇപ്പോ നിനക്ക് 29 കഴിഞ്ഞില്ലേ മോനേ … ഇനിയും താമസിക്കാൻ പറ്റില്ല …. നിന്റെ കാര്യം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് സമാധാനമായി …. അച്ചുവിനോടും ഞാൻ ഈ കുട്ടിയെ കുറിച്ചു പറഞ്ഞു … അവൾക്ക് നല്ല താത്പര്യമുണ്ട് …… നിന്നെക്കൊണ്ട് സമ്മതിപ്പിക്കണമെന്നാ അവളുടെ ഓർഡർ … ” 

ആദർശിന്റെ ശിരസിൽ തലോടിക്കൊണ്ട് രാജലക്ഷ്മി  പറഞ്ഞു ….

” ഇതു നടക്കില്ലമ്മേ ……” പറഞ്ഞു കൊണ്ട് അവനെഴുന്നേറ്റ് മുകളിലേക്കുള്ള പടവുകൾ കയറി …

” ആദി …..” രാജലക്ഷ്മി പിന്നിൽ നിന്ന് വിളിച്ചെങ്കിലും അവൻ കേട്ട ഭാവം നടിച്ചില്ല ……

ജഗനാഥനും എഴുന്നേറ്റു ….

* * * * * * * * *    * * * * * * * * *  * * * *

ബാൽക്കണിയിൽ ഇറങ്ങി ഫോണും നോക്കി അവനിരുന്നു ….

ഗായത്രിയെ വിളിച്ചറിയിക്കണോ ….

വേണ്ട വെറുതെ അവളുടെ സമാധാനം കൂടി കളയണ്ട…

ഇതിങ്ങനെയങ്ങ് ഒഴിഞ്ഞു പോകുകയാണെങ്കിൽ പോകട്ടെ …

തൊട്ടുപിന്നിൽ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ജഗനാഥനാണ് …..

”മോൻ ഫ്രീയാണോ …” അയാൾ ചോദിച്ചു …

”യാ … എന്താ അച്ഛാ ….”

ജഗനാഥൻ ചെയർ വലിച്ചിട്ട് അവനരികിൽ ഇരുന്നു ….

”മോനേ ….. അച്ഛനോട് പറയാത്ത എന്തോ ഒന്ന് നിന്റെ മനസിലുണ്ടെന്ന് തോന്നുന്നു …. “

ആദർശ് ഒന്ന് ഞെട്ടി …

“ഏയ് … ഇല്ലച്ഛാ …..”

ജഗനാഥൻ ചിരിച്ചു …..

“എനിക്കറിയാം ….. ആദീ…. ഒരു കാരണവുമില്ലാതെ നീയാ പ്രപ്പോസൽ വേണ്ടെന്നു പറയില്ല …..”

”അത് … അച്ഛാ ….”

” പറയടാ …. മോനേ ….. നീ ആരെയെങ്കിലും ….” അയാൾ അർഥോക്തിയിൽ നിർത്തി …

അച്ഛനോട് തുറന്നു പറയുന്നതാണ് നല്ലതെന്ന് അവന് തോന്നി ….

അച്ഛന്റെ മുഖത്തേക്ക് നോക്കി അവൻ മെല്ലെ പറഞ്ഞു …

”ഗായത്രി ……”

* * * * * *  * * * * * * * *    * * * * * * * * *

പിറ്റേന്ന് വൈകുന്നേരം …

രാജലക്ഷ്മി കോളേജിൽ നിന്ന് എത്തുമ്പോൾ ജഗനാഥൻ സിറ്റൗട്ടിലെ ചെയറിൽ ഇരുപ്പുണ്ട് ….

മുഖം ഒട്ടും പ്രസന്നമല്ല …

രാജലക്ഷ്മി ജഗനരികിൽ വന്നിരുന്നു …

” എന്തു പറ്റി ജഗാ …. ആദർശ് ഇന്നലെ പറഞ്ഞ കുട്ടിയെ കുറിച്ച് അന്വേഷിച്ചോ …? “

” ഉം …..” ജഗനാഥൻ മൂളി …

രാജലക്ഷ്മി ജഗനാഥനെ സൂക്ഷിച്ചു നോക്കി …

”അത്ര പന്തിയല്ല രാജി … ആ കുട്ടിയുടെ ബാക്ക് ഗ്രൗണ്ട് …. സുധാകരൻ നെല്ലനാട്ടിൽ നന്നായി തന്നെ അന്വേഷിച്ചു …. “

”എന്താ … ജഗാ …. വിശദമായി പറയൂ …”

സുധാകരനിൽ നിന്നറിഞ്ഞ കാര്യങ്ങൾ മുഴുവൻ ജഗനാഥൻ രാജലക്ഷ്മിയോട് പറഞ്ഞു …

” പക്ഷെ ഇതൊക്കെ നമ്മുടെ മകനെ പറഞ്ഞു മനസിലാക്കുവാനാണ് ബുദ്ധിമുട്ട് …. അവനാക്കുട്ടി മതിയെന്ന നിർബന്ധത്തിലാ ….”

രാജലക്ഷ്മിയുടെ മുഖം മുറുകി …

”ജഗൻ കാറിറക്ക് … നമുക്കൊരിടം വരെ പോകണം ….”

“ഇപ്പഴോ … എങ്ങോട്ടാ ധൃതി പിടിച്ച് …”

ജഗനാഥൻ അമ്പരന്നു …

” നെല്ലനാട്ടേക്ക് …. ആ പെണ്ണിന്റെ വീട്ടിലേക്ക് …”

“എന്താ രാജി …. അവൻ വന്നൊന്നു സംസാരിച്ചിട്ട് …”

” ജഗൻ വാ ….” ഉറച്ചതായിരുന്നു ആ ശബ്ദം …

രാജലക്ഷ്മി ഒന്നു തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല എന്ന് ജഗനാഥനറിയാം ….

കോളേജിൽ നിന്നെത്തിയ വസ്ത്രം പോലും മാറാതെയാണ് രാജലക്ഷ്മി യാത്രക്കിറങ്ങിയത് ….

സമയം ആറിനോടടുത്തു …

നഗര വീഥി വിട്ട് കാർ ഗ്രാമ പാതയിലേക്കിറങ്ങി ….

നെല്ലനാടു നിന്നും ഇടതു തിരിഞ്ഞു ചെറിയൊരു മൺവഴിയിലൂടെ കാറോടി ….

ഏകദേശം സുധാകരൻ പറഞ്ഞു കൊടുത്ത സ്ഥലം കണക്കാക്കി ജഗനാഥൻ കാർ നിർത്തി ….

കാറിൽ നിന്നിറങ്ങി … ചുറ്റിനും നോക്കി …

ഗ്രാമത്തിന്റെ നന്മ വിളിച്ചോതുന്ന , നീർമാതളവും തെറ്റിയും ചെമ്പകവും മുറ്റം കയ്യടക്കിയ അനേകം വീടുകൾ നോക്കത്ത ദൂരത്തോളം ഉണ്ടായിരുന്നു …

ദൂരെ ഏതോ ക്ഷേത്രത്തിലെ സദ്ധ്യാ വന്ദനവും ….മൊത്തത്തിൽ ഒരു ആശ്രമം പോലെ തോന്നിച്ചു അവിടം …

പണി കഴിഞ്ഞു വരുന്ന ഒരു സ്ത്രീയോട് ജഗനാഥൻ ചോദിച്ചു ..

” ഈ ഭാനുമതിയുടെ വീട് ….”

” ആ കാണുന്നത് തന്നെയാ …. ” ആ സ്ത്രീ മുന്നിലേക്ക് കൈ ചൂണ്ടി …

അൽപ്പം കൂടി മുന്നിലായി ഒരു ഓടിട്ട വീട് ജഗനാഥൻ കണ്ടു …

സ്ത്രീക്കു നന്ദി പറഞ്ഞു കൊണ്ട് ജഗനാഥൻ കാറിലേക്ക് കയറി …

കാർ ആ വീടിന്റെ മുന്നിലായി നിർത്തി ….

ജഗനും രാജലക്ഷ്മിയും കാറിൽ നിന്നിറങ്ങി ….

ഒതുക്കുകൾ കയറി അവർ മുറ്റത്തെത്തുമ്പോൾ , പച്ച പട്ടു പാവാട ധരിച്ച വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി ഉമ്മറത്ത് വിളക്കു വക്കുകയായിരുന്നു …

തൊണ്ടി പഴം പോലുള്ള അവളുടെ അധരങ്ങൾക്കിടയിൽ നാമജപമുണ്ട്…

വിളക്കു വച്ച് മുഖം ഉയർത്തി നോക്കുമ്പോൾ മുറ്റത്തു നിൽക്കുന്ന അപരിചിതരിലേക്ക് അവളുടെ വിടർന്ന കണ്ണുകൾ വന്നു പതിച്ചു …

” ആരാ ….” ചുണ്ടിലൊരു നേർത്ത ചിരിയോടെ അവൾ ചോദിച്ചു … –

രാജലക്ഷ്മിയും ജഗനാഥനും പരസ്പരം നോക്കി ….

”വരൂ ….” അപരിചിതത്വം മാറാതെ തന്നെ അവൾ അവരെ ക്ഷണിച്ചു …

രാജലക്ഷ്മി മുന്നിലും ജഗനാഥൻ പിന്നിലുമായി ഉമ്മറത്തേക്ക് കയറി …

കുളിച്ച് മുടി വിതിർത്തിട്ടു കൊണ്ട് ഭാനുമതിയും ഉമ്മറത്തേക്ക് വന്നു …

അഥിതികളെ അവർക്കും പരിചയമില്ലായിരുന്നു …

നിശബ്ദതയെ രാജലക്ഷ്മി ഭേദിച്ചു …

”ഞങ്ങൾ ആദർശിന്റെ പാരൻസ് ആണ് …”

ഭാനുമതിയിലും ഗായത്രിയിലും അത്ഭുതവും സന്ദേഹവും ഒരുമിച്ചുണ്ടായി …

എന്തു പറയണമെന്ന് ഇരുവർക്കും കിട്ടിയില്ല ….

” ഇരിക്കൂ ….. ” പെട്ടെന്ന് ഭാനുമതി പറഞ്ഞു ….

ഗായത്രിയുടെ ചുണ്ടുകളും ഉടലും അപ്പോഴും വിറ കൊള്ളുകയായിരുന്നു ….

ഉമ്മറത്ത് ഒരു കസേരയേ ഉണ്ടായിരുന്നുള്ളു….

ഭാനുമതി പെട്ടെന്ന് തന്നെ അകത്ത് കയറി മറ്റൊരു കസേര കൂടി എടുത്തു കൊണ്ട് വന്നു …

ഇരുവരും ഇരുന്നു ….

“ഇതാ … മോൾ …. ഗായത്രി ….” ഭാനുമതി പറഞ്ഞു …

രാജലക്ഷ്മിയുടെയും ജഗനാഥന്റെയും മുഖം തിളങ്ങി ..

ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണവൾക്ക് …

വെറുതെയല്ല ഇവൾ തന്റെ മകന്റെ മനസ് കീഴടക്കിയതെന്ന് രാജലക്ഷ്മിക്കു തോന്നി …

“ചായയെടുക്ക് മോളേ … ” ഭാനുമതി ഗായത്രിയോട് പറഞ്ഞു …

രാജലക്ഷ്മിയോ ജഗനാഥനോ എതിർത്തു പറഞ്ഞില്ല …

അവൾ മിടിക്കുന്ന ഹൃദയത്തോടെ അകത്തേക്ക് നടന്നു ….

“ആദർശ് ഗായത്രിയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞു …. 

ഭാനുമതിക്ക് എത്ര കുട്ടികളാ ….” രാജലക്ഷ്മി ചോദിച്ചു …

“രണ്ട് …. പെൺകുട്ടികളാ …”

“മറ്റേ കുട്ടി ….?”

“ഇവിടെയുണ്ട് … അവൾക്കൽപം സുഖമില്ലാത്തതാ ….”

” ഉം …. എന്താ അസുഖം …? “

ഭാനുമതിയുടെ മുഖത്ത് വിഷാദം നിഴലിച്ചു ….

” അത് … ചില അനിഷ്ഠ സംഭവങ്ങൾ നടന്നു ഞങ്ങളുടെ ജീവിതത്തിൽ … അതിനെ തുടർന്ന് ഒരു പേടി തട്ടിയതാ ..” ഭാനുമതി വിങ്ങലടക്കി …

രാജലക്ഷ്മി പുഞ്ചത്തോടെ ചിരിച്ചു ….

“പേടി ….. ഭ്രാന്തല്ലേ അവൾക്ക് ….. ?” രാജലക്ഷ്മി മൂർഛയോടെ ചോദിച്ചു …

ഭാനുമതി ഞെട്ടലോടെ രാജലക്ഷ്മിയെ നോക്കി ….

ട്രേയിൽ ചായയുമായി വന്ന ഗായത്രി വാതിൽക്കൽ തറഞ്ഞു നിന്നു ….

രാജലക്ഷ്മി കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു …

” എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞങ്ങൾ വന്നത് … നിന്റെ ഭർത്താവിനെ ആരോ പാതിരാത്രി വിളിച്ചിറക്കി മുറ്റത്തിട്ട് കുത്തി കൊന്നത് കണ്ട് ഭ്രാന്തു പിടിച്ചതല്ലേ ആ പെണ്ണിന് … കൊലപാതകി നിന്റെ രഹസ്യക്കാരനാണെന്നാ നാട്ടിൽ പാട്ട് “

ജഗനാഥനും എഴുന്നേറ്റു ..

രാജലക്ഷ്മി കോപം കൊണ്ട് വിറക്കുകയായിരുന്നു ..

” നിന്റെ മോളെ പെണ്ണു ചോതിക്കാനല്ല ഞങ്ങൾ വന്നത് …. ഇനി മേലിൽ നിന്റെ മോളുടെ നിഴൽ പോലും എന്റെ മകന്റെ മുന്നിൽ വീഴരുതെന്ന് പറയാനാ …”

”രാജീ ….” ജഗൻ വിളിച്ചു … ബഹളം വേണ്ട .. കാര്യം പറഞ്ഞാൽ മതി എന്നൊരു താക്കീത് ആ ശബ്ദത്തിലുണ്ടായിരുന്നു …

ഗായത്രിയുടെ കയ്യിൽ നിന്ന് ട്രേ നിലത്ത് വീണു …. അവൾ വാ പൊത്തി കരഞ്ഞു ….

രാജലക്ഷ്മി നിർത്താൻ ഒരുക്കമായിരുന്നില്ല …

” അവന് നല്ലൊരു പ്രപ്പോസൽ വന്നിരിക്കുകയാണ് …. ഒരു IAS കാരിയുടെ … “

രാജലക്ഷ്മി ഗർവ്വോടെ തുടർന്നു …

” അവന്റെ ജീവിതം നശിപ്പിക്കാൻ നിന്റെ ഈ പുന്നാരമോളെ കെട്ടിയൊരുക്കി അവന്റെ മുന്നിലേക്ക് മേലിൽ വിടരുത് .. നിന്നെ പോലെ കുറേ അവളുമാരുണ്ട് നല്ല കുടുംബങ്ങളിലെ ആൺകുട്ടികളെ ..”

” നിർത്ത് ….”

രാജലക്ഷ്മി പൂർത്തിയാക്കും മുൻപേ ഭാനുമതിയുടെ ശബ്ദം ഉയർന്നു …

” ഇറങ്ങിക്കോ എന്റെ വീട്ടിൽ നിന്ന് .. ” ഭാനുമതി അലറി …

”അമ്മേ ……” ഗായത്രി കരഞ്ഞുകൊണ്ട് ഭാനുമതിയ ചുറ്റിപ്പിടിച്ചു …

” നീ മാറ് …..” ഭാനുമതി അവളെ തള്ളി മാറ്റി …..

ഭാനുമതിയുടെ ഭാവമാറ്റം രാജലക്ഷ്മിയെയും ജഗനാഥനെയും തെല്ലൊന്നു പിടിച്ചു കുലുക്കി ..

“എന്റെ മകൾക്ക് നിങ്ങളുടെ മകനെ വേണ്ട …. പണത്തിനേ കുറവുള്ളു ..  അഭിമാനത്തിനു ഞങ്ങൾക്ക് കുറവില്ല..  ഇറങ്ങിപ്പോണം ഈ നിമിഷം ഈ വീട്ടിൽ നിന്ന്  “

രാജലക്ഷ്മിയുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത് …

“അഭിമാനം …….” രാജലക്ഷ്മി പുശ്ചിച്ചു …

പിന്നെ ധൃതിയിൽ മുറ്റത്തേക്കിറങ്ങി നടന്നു ….

എന്തു വേണ്ടു എന്ന് ഗായത്രിക്ക് അറിയില്ലായിരുന്നു …

ഭാനുമതിയുടെ ശരീരം അപ്പോഴും വിറക്കുകയായിരുന്നു ….

ഉമ്മറത്ത് നിലവിളക്ക് അപ്പോഴും എരിയുന്നുണ്ട് … ..

ഭാനുമതി ഗായത്രിയുടെ കൈപിടിച്ച് വലിച്ച് വിളക്കിനരികിലേക്ക് കൊണ്ടുവന്നു ….

അവൾ അമ്മയെ പേടിയോടെ നോക്കി …

“സത്യം ചെയ് …. വിളക്കിനെ സാക്ഷിയാക്കി അമ്മയെ തൊട്ട് , മേച്ചിറ ഭഗവതിയെ തൊട്ട് സത്യം ചെയ്യ് .. ഇനി മേലിൽ നീയവന്റെ ജീവിതത്തിൽ ചെല്ലില്ല എന്ന് …”

“അമ്മേ ….” അവളൊരു നിലവിളിയോടെ അവരെ നോക്കി ….

” അനുസരിച്ചില്ലെങ്കിൽ നീയിനി നിന്റെ അമ്മയെ കാണില്ല …. “

ഗായത്രിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു ….

ആ ത്രിസന്ധ്യയെ സാക്ഷിയാക്കി അഗ്നിയെ സാക്ഷിയാക്കി അമ്മയെ സാക്ഷിയാക്കി സർവ്വ ചരാ ചരങ്ങളെയും സാക്ഷിയാക്കി അവൾ സത്യം ചെയ്തു തന്റെ പ്രിയപ്പെട്ടവനെ എന്നെന്നേക്കുമായി മറക്കാമെന്ന് …

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി ….

ഭാനുമതി തളർന്ന് ചാരുപടിയിൽ ഇരുന്നു …

* * * * * *   * * * * * * * *   * * * * * * * *

രാത്രി 8 മണി ..

ഡ്യൂട്ടിക്കിടയിൽ തിരക്കൊഴിഞ്ഞപ്പോൾ ആദർശ് ഫോണെടുത്ത് ഗായത്രിയുടെ നമ്പർ കാളിംഗിലിട്ടു …

രണ്ടുവട്ടം ബെല്ലടിച്ചിട്ടും അവൾ ഫോണെടുത്തില്ല …

അവനു നേർത്തൊരു ഭയം തോന്നി … ഇനി ചേച്ചിക്കെന്തെങ്കിലും …

ഏയ് എങ്കിലവൾ തന്നെ വിളിക്കേണ്ടതാണ് …

അവൻ വീണ്ടും അവളുടെ  നമ്പർ കോളിംഗിലിട്ടു …

ബെല്ലടിച്ച് തീരാറായപ്പോൾ മറുവശത്ത് കോളെടുത്തു …..

“ഹലോ ….” പതിഞ്ഞ ശബ്ദത്തിൽ നിർവികാരതയോടെ അവൾ മന്ത്രിച്ചു …

ആദർശിനു വല്ലായ്മ തോന്നി …

കാര്യമായെന്തോ ഉണ്ട് …. സാധാരണ കേൾക്കാറുള്ള ഉത്സാഹമുള്ള അവളുടെ സ്വരമല്ല ഇത് …

” എന്തു പറ്റി ഗായത്രി …ശബ്ദം വല്ലാതിരിക്കുന്നെ … “

” ആദർശിന് എന്തു വേണം …? “

അവൻ ഞെട്ടിപ്പോയി …

“നീയെന്താ ഇങ്ങനെ സംസാരിക്കുന്നേ …….”

“ഇനി മുതൽ ഇങ്ങനെയാണ് … എനിക്ക് ആദർശിനെ ഇഷ്ടമല്ല … ഇനി മേലിൽ എന്നെ വിളിക്കരുത് … ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണില്ല …. “

അവനെന്തെങ്കിലും പറയും മുൻപേ മറുവശത്ത് കോൾ കട്ടായി …..

അവൻ വീണ്ടും ആ നമ്പരിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന അറിയിപ്പ് കിട്ടി ….

ഫോൺ ബെഡിലേക്കെറിഞ്ഞ് കിടക്കയിൽ വീണ് ഹൃദയം പൊട്ടി കരയുകയായിരുന്നു ഗായത്രി അപ്പോൾ …

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!