Skip to content

നീ൪മാതള൦ – ഭാഗം 3

nirmathalam aksharathalukal novel

വീട്ടിലെത്തുമ്പോൾ ആദർശ് ആകെ അസ്വസ്ഥനായിരുന്നു …

ഗായത്രിക്കെന്താണ് പറ്റിയത് …?

പെട്ടെന്നുള്ള ഈ ഭാവമാറ്റത്തിന് എന്താണ് കാരണം ..?

അങ്ങനെ നാനാവിധ ചോദ്യങ്ങൾ അവന്റെ മനസിനെ മധിച്ചു കൊണ്ടിരുന്നു …

വന്നു കയറുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊന്നും അവൻ ആരോടും സംസാരിച്ചില്ല ..

രാജലക്ഷ്മിയും ജഗനാഥനും അതു ശ്രദ്ധിച്ചിരുന്നു …

ഭക്ഷണം കഴിച്ച് നേരെ മുകളിലേക്കു പോകാൻ പടവുകൾ കയറുമ്പോൾ രാജലക്ഷ്മി പിന്നിൽ നിന്ന് വിളിച്ചു …

“ആദി ….. ഞായറാഴ്ച നമ്മളാ കുട്ടിയെ കാണാൻ പോകുന്നു … “

“ഏതു കുട്ടിയെ …..” ആദർശ് മുഖം തിരിച്ചു ..

” അനാമികയെ …….” ജഗനാഥനാണ് മറുപടി പറഞ്ഞത് …

” അച്ഛാ ഞാനിന്നലെ പറഞ്ഞതൊക്കെ അച്ഛൻ മറന്നോ ….? “

” ആ ബന്ധം നടക്കില്ല മോനേ …. നമുക്ക് പറ്റിയ ബന്ധമല്ലത് …..”

” എന്തുകൊണ്ട് …? അച്ഛനോ അമ്മയോ അവരെ കണ്ടിരുന്നോ ….?”

അവൻ തന്റെ മനസിലുണ്ടായിരുന്ന സംശയം ചോദിച്ചു ….

” ഉം ….. ഞങ്ങൾ അന്വേഷിച്ചു … കണ്ട് ബോധിച്ചു ….” ജഗനാഥൻ പറഞ്ഞു …

” എന്ത് അന്വേഷിച്ചു എന്നാണ് ? എന്ത് ബോധിച്ചു …? ” ആദർശ് കയറിയ പടവുകൾ തിരിച്ചിറങ്ങിക്കൊണ്ട് ചോദിച്ചു …

” നിനക്കറിയാമല്ലോ മോനേ … നിന്റെ ഇഷ്ടങ്ങൾക്കൊന്നും ഞങ്ങൾ എതിരു നിന്നിട്ടില്ല ..  പക്ഷെ … “

“എന്താണൊരു പക്ഷെ …. പിന്നെന്താണച്ഛാ ഇക്കാര്യം മാത്രം സമ്മതിച്ചാൽ … “

” ഇതുവരെ നീയെടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നു … പക്ഷെ സ്വന്തം ജീവിതത്തിന്റെ കാര്യം വന്നപ്പോൾ മാത്രം മോന് തെറ്റിപ്പോയി … “

” ഒരു തെറ്റും പറ്റിയിട്ടില്ലച്ഛാ … ഗായത്രി നല്ല പെൺകുട്ടിയാണ് … അവളെ ഞാനെന്റെ ഭാര്യയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു പോയി … ഇനി മാറ്റമില്ല … “

” നടക്കില്ല .. എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ ആ ഒരുമ്പെട്ടവളെ എന്റെ വീട്ടിൽ കെട്ടിലമ്മയായി വാഴിക്കില്ല …. “

അതുവരെ മിണ്ടാതെ നിന്ന രാജലക്ഷ്മി പ്രതികരിച്ചു …

” രാജി … മിണ്ടാതിരിക്ക് … അവനെ ഞാൻ പറഞ്ഞു മനസിലാക്കാം … ” ജഗനാഥൻ പറഞ്ഞു …

“എന്തു മനസിലാക്കിക്കാനാ അച്ഛാ … ഗായത്രിയെ വിട്ട് മറ്റൊരു പെണ്ണിനെയും ഞാൻ സ്വീകരിക്കില്ല … “

”കണ്ടില്ലേ…. ജഗാ … ഇവനെയാണോ പറഞ്ഞു മനസിലാക്കുന്നേ … ആ അഴിഞ്ഞാട്ടക്കാരി ഇവനെന്തോ കൈവിഷം കൊടുത്ത് മയക്കിയിരിക്കുകയാ …. “

രാജലക്ഷ്മി കോപം കൊണ്ട് വിറച്ചു …

” ഛെ…… അമ്മയിത്രക്ക് ചീപ്പാകരുത് …..”

” അതേടാ…… ഞാ …” രാജലക്ഷ്മിയെ മുഴുമിപ്പിക്കാൻ ജഗനാഥൻ അനുവദിച്ചില്ല ….

” ആദി ……  ഞായറാഴ്ച നമ്മൾ അനാമികയെ കാണാൻ പോകുന്നു … ഇതെന്റെ തീരുമാനമാണ് …. മറുത്തൊരു തീരുമാനം നിനക്കുണ്ടെങ്കിൽ അതീ പടിക്കു പുറത്ത് …”

ജഗനാഥൻ വെട്ടി തിരിഞ്ഞ് മുറിയിലേക്ക് പോയി ….

” വീടുവിട്ടിറങ്ങി അവൾക്കൊപ്പം ജീവിക്കാനാ തീരുമാനമെങ്കിൽ എന്റെ മോൻ ഒരു കർമം കൂടി ചെയ്തിട്ട് പോകണം … അമ്മയുടെ ചിതക്ക്‌ കൊള്ളി വച്ചിട്ട്…”

ഗദ്ഗദത്തോടെ പറഞ്ഞിട്ട് ജഗനു പിന്നാലെ രാജലക്ഷ്മിയും നടന്നു ….

ആദർശിന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു …

ഗായത്രിക്കൊപ്പം ഒരു ജീവിതം ഈ പടിക്കു പുറത്തെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് ….

അച്ഛൻ വെറും വാക്ക് പറയാറില്ല ..

അച്ഛൻ തനിക്കൊപ്പം നിൽക്കുമെന്നാണ് കരുതിയത് … പക്ഷെ ഇപ്പോൾ…

അച്ഛനെന്താണ് പറ്റിയത് ….

അവൻ മുഖം അമർത്തി തുടച്ചു..

മുറിയിൽ വന്ന് ഗായത്രിയുടെ നമ്പർ കോളിംഗിലിട്ട് കാത്തുനിന്നെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന അറിയിപ്പ് ലഭിച്ചു …

സ്നേഹിച്ച പെണ്ണിന്റെ കൈ പിടിക്കാൻ അച്ഛനെയും അമ്മയെയും തള്ളിക്കളയാൻ തനിക്കു കഴിയുമോ ..?

ഗായത്രിയുടെ ഭാവമാറ്റത്തിന് പിന്നിൽ കാര്യമായെന്തോ ഉണ്ട് …

പാവം പെണ്ണ് ….. തുളസിക്കതിർ പോലെ പരിശുദ്ധയാണവൾ … സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ ….

നൂറായിരം ചിന്തകളോടെ അവൻ ബെഡിലേക്ക് കിടന്നു …

* * * * * * * * *   * * * * * * * * * *

പുലർച്ചെ ആറു മണി …

സൊസൈറ്റിയിൽ കൊടുക്കാനുള്ള പാലെടുത്തു വച്ച് , ധൃതിയിൽ പോകാൻ ഒരുങ്ങുകയാണ് ഭാനുമതി …

അടുക്കളയിൽ ഗായത്രിയുണ്ട്…

അവൾ ദോശ ചുടുകയാണ് … തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു അവൾക്ക് ..

കഴിഞ്ഞ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല അവൾ ….

കണ്ണുനീർ തോരാത്ത ഭീകര രാത്രിയായിരുന്നു കടന്നു പോയത് …

ഇനിയങ്ങോട്ടുള്ള എല്ലാ രാത്രികളും ഇങ്ങനെയായിരിക്കും …

അവൾ ആദർശിനെ കുറിച്ച് ഓർത്തു …

പാവമാണവൻ ….

അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ഒരു പുകച്ചിൽ അനുഭവപ്പെട്ടു ..

ഒതുക്കു കയറി ആരോ വരുന്നത് ഭാനുമതി ജനാലയിലൂടെ കണ്ടു …

അവർ സ്തംബധയായി ….

ആദർശ്…..

ഇവനെന്താ ഇത്ര രാവിലെ …..

ഭാനുമതി വേഗം ഉമ്മറത്തേക്ക് വന്നു ….

ആദർശ് ഭാനുമതിയെ കണ്ട് ചുണ്ടിലൊരു ചിരി വരുത്തി ….

ഭാനുമതിക്ക് പക്ഷെ ആശങ്കയായിരുന്നു …

അവൻ ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്നു …

“എന്താ .. ആദർശ് …. ആദർശ് എന്തിനാ വന്നത് …. എന്റെ മോളെ ഉപദ്രവിക്കരുത് …”

ഭാനുമതിയുടെ കണ്ഠമിടറി …

“എന്താ അമ്മേ ഇത് …. ഇതിനു മാത്രം എന്താ ഉണ്ടായത് … ഞാനെന്തു തെറ്റ് ചെയ്തിട്ടാ അവളെന്നെ അകറ്റുന്നത് ..?”

ഉമ്മറത്തെ സംസാരം കേട്ട് സ്റ്റൗ അണച്ചിട്ട് ഗായത്രിയും വന്നു …

അവിടെയുള്ള ആളെ കണ്ട് അവൾ ഞെട്ടി ..

ആദർശ് ….

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ….

വാതിൽക്കലെത്തിയ ഗായത്രിയെ അവനും കണ്ടു ….

അവൻ ഓടി അവൾക്കടുത്തേക്ക് വന്നു …

” ഗായത്രി … എന്താ മോളെ .. എന്തിനാ നീയെന്നെ … “

“ആദർശിന്റെ അച്ഛനും അമ്മയും ഇവിടെ വന്നിരുന്നു ഇന്നലെ ..” ഭാനുമതി പറഞ്ഞു …

നടന്ന സംഭവങ്ങൾ അവർ അവനോട് വിവരിച്ചു ….

” ഇനി… ഇനി ആദർശ് എന്റെ മകളെ കാണരുത് ….”

‘നിങ്ങളുടെ വാശിക്കു തീർക്കാനുള്ളതല്ലമ്മേ ഞങ്ങളുടെ ജീവിതം …. ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് … “

പറഞ്ഞിട്ട് അവൻ ഗായത്രിയുടെ അരികിലേക്ക് വന്നു …

“വൈകുന്നേരം നീ റെഡിയായ് നിൽക്കണം …. ഞാൻ വരും … എന്റെ കൂടെ വരണം നീ .. നമുക്ക് ഒരുമിച്ചു ജീവിക്കാം … ആരും തടയില്ല … “

അവൻ പ്രതീക്ഷയോടെ നോക്കി ….

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

ആ ശബ്ദം ഉറച്ചതാണെന്ന് അവൾക്ക് മനസിലായി …

” വേണ്ട ആദർശ് … എന്റെ മോളെ കൊലക്കു കൊടുക്കരുത് …. ഇനിയൊരു പരീക്ഷണത്തിനു ഞങ്ങളില്ല … ” ഭാനുമതി ഇടക്കു കയറി പറഞ്ഞു ..

‘അമ്മേ … ഞാൻ പറയുന്നതൊന്ന് മനസിലാക്കു …”

” വേണ്ട .. ആദർശ് ….”

ഗായത്രിയുടെതായിരുന്നു ആ ശബ്ദം …

ആദർശ് ഞെട്ടലോടെ അവളെ നോക്കി ..

”ഞാൻ വരില്ല …. ആദർശ് എന്നെ മറന്നേ പറ്റൂ …. ഇനിയൊരിക്കലും ആദർശ് എന്നെ തേടി വരരുത് … എനിക്ക് എന്റെ അമ്മയും ചേച്ചിയുമാണ് വലുത് … എന്റെ ലോകമിതാണ് … എല്ലാവരും അനുവദിച്ചാൽ ആദർശിന്റെയൊപ്പം ഒരു ജീവിതം ..അതാണ് ഞാനാഗ്രഹിച്ചത് .. പക്ഷെ ഇനിയത് സാത്യമല്ല … എനിക്ക് ജീവിക്കണം എന്റെ കുടുംബത്തിനു വേണ്ടി … ആദർശിന്റെ അച്ഛനും അമ്മക്കും ആദർശും ഒരു നല്ല മകനാകണം …

അല്ലാതെ പൈങ്കിളി കഥകളിലെ പോലെ പ്രേമവും ഒളിച്ചോട്ടവും … ആദർശിത്ര ബാലിശമായി ചിന്തിക്കുമെന്നു ഞാൻ കരുതിയില്ല …

ആദർശിനു മനസിലായെങ്കിൽ പോകാം … “

ആദർശിന്റെ മുഖം വിളറി ….

”ഗായത്രി … ഞാൻ ….”

അവൾ കയ്യെടുത്ത് വിലക്കി…

”നീ പൊക്കോ മാനേ … ചേരേണ്ടതേ ചേരൂ ….ഈ ജന്മത്തിൽ കണ്ടുമുട്ടാൻ മാത്രമേ നിങ്ങൾക്ക് വിധിയുണ്ടായിരുന്നുള്ളു …. ” ഭാനുമതി കൂട്ടി ചേർത്തു …

അപമാനഭാരത്തോടെ തല കുനിച്ച് അവനാ പടി ഇറങ്ങേണ്ടി വന്നു …

ആ പോക്കു കണ്ട് ഗായത്രിയുടെ നെഞ്ച് പൊട്ടി …

അവൾ കരച്ചിലടക്കി പിടിച്ചു … അവളുടെ ഹൃദയം പറിച്ചെറിയുന്ന വേദനയായിരുന്നു …

ആദർശ് കണ്ണിൽ നിന്ന് മറഞ്ഞതും അതുവരെ അടക്കിപിടിച്ചതൊക്കെയും ഒരു പേമാരി പോലെ ആർത്തലച്ചു പെയ്തു ….

ആ നൊമ്പരം കണ്ടു നിൽക്കാനെ ഭാനുമതിക്കായുള്ളു ….

* * * * * * * * *   * * * * * * * * * * * * * *

അവൻ വീട്ടിലെത്തുമ്പോൾ സിറ്റൗട്ടിൽ ജഗനാഥനും രാജലക്ഷ്മിയുമുണ്ട് …

ജഗനാഥൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു …

അവന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോൾ ജഗനാഥൻ നടത്തം നിർത്തി …

രാജലക്ഷ്മിയുടെ മുഖത്തും തെല്ലൊരു ആശ്വാസം പടർന്നു …

കാറിൽ നിന്നിറങ്ങി അകത്തേക്കു വരുമ്പോഴേ ഇരുവരും കണ്ടു .. അവന്റെ മുഖം ഒട്ടും പ്രസന്നമല്ല …

”നീ രാവിലെ എങ്ങോട്ടാ പോയത് …” രാജലക്ഷ്മി അവന്റെയടുത്തേക്ക് വന്നു ..

അവൻ മറുപടിയൊന്നും പറഞ്ഞില്ല …

” നിനക്കിന്ന് ഡ്യൂട്ടിയില്ലെ … ” ജഗനാഥൻ ചോദിച്ചു ..

” ഉണ്ട് …..”

” അച്ചു വിളിച്ചിരുന്നു … നാളെ ഞായറാഴ്ചയാണ് … അനാമികയെ പോയി കണ്ട് , വിവാഹ തീയതി എത്രയും പെട്ടെന്ന് കുറിച്ചിട്ട് അറിയിക്കാൻ അവൾ പറഞ്ഞു …

എങ്കിലേ അവൾക്കും വിവേകിനും ലീവിന് അപ്ലേ ചെയ്ത് എത്താൻ പറ്റൂ ..”

അവൻ ഒന്നും മിണ്ടിയില്ല …

“അവളാകെ ത്രില്ലിലാ … ഇവിടുത്തെ സംഭവങ്ങളൊന്നും ഞങ്ങളവളെ അറിയിച്ചിട്ടില്ല … ” രാജലക്ഷമി  പറഞ്ഞു ..

” ഇനിയുള്ള കാലവും നമ്മളൊരുമിച്ച് സന്തോഷമായി ജീവിക്കണോ അതോ എല്ലാം തകർക്കണോ എന്ന് നീ തീരുമാനിക്ക് … രണ്ടായാലും ഉത്തരം ഇന്ന് വൈകിട്ട് എനിക്ക് കിട്ടണം … “

പറഞ്ഞിട്ട് ജഗനാഥൻ ടീപ്പോയിൽ നിന്ന് പത്രമെടുത്ത് നിവർത്തി , ചെയറിലേക്കിരുന്നു …

* * * * * * * * *   * * * * * * * *   * * * * *

ശനിയാഴ്ചയായതിനാൽ വൈകുന്നേരത്തെ ഒ. പി ഇല്ലായിരുന്നു ..

വാർഡിലെയും ഐ.സി.യു വിലേയും റൗണ്ട്സ് കഴിഞ്ഞ് അഞ്ച് മണിക്കു തന്നെ അവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി …

വീട്ടിലെത്തി സ്വന്തം മുറിയിൽ കയറി കതകടച്ച് ഏറെ നേരം അവൻ കിടന്നു …

കണ്ണിൽ വെള്ളം നിറയുന്നുണ്ടായിരുന്നു ..

ഗായത്രിയെക്കുറിച്ചാണ് അവൻ ഏറെയും ചിന്തിച്ചത് ….

ഏറെ നേരം അവനാ കിടപ്പ് കിടന്നു ..

പിന്നെ എഴുന്നേറ്റ് മുഖം കഴുകി .. താഴെ വന്നു ….

അവന്റെ മനസിൽ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു …

ഹാളിൽ അച്ഛനും അമ്മയും ടി വി കണ്ടിരുപ്പുണ്ട് …

അവൻ വന്ന് സോഫയിൽ ഇരുന്നു …

അര നിമിഷത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു ..

“പോകാം ….. നിങ്ങൾ പറഞ്ഞ പെൺകുട്ടിയെ കാണാൻ … “

അവന്റെ ശബ്ദത്തിലെ വികാരമെന്തെന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ജഗനാഥന്റെയും രാജലക്ഷ്മിയുടെയും മുഖം വിടർന്നു …

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!