Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 7

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

7

രാവിലെ പിന്നാമ്പുറത്തേക്കിറങ്ങിയ സാറാമ്മക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വായിൽ പുളിരസം.. ഓക്കാനിക്കാൻ വരുന്നു. അവൾ വാഴച്ചോട്ടിലേക്കോടി. നാത്തൂൻ വാഴച്ചോട്ടിൽ ശർദിക്കുന്നതു കണ്ടു അമ്മിണി പേടിച്ചു നിലവിളിച്ചു.
“അമ്മേ.. അമ്മേ..”
അന്നമ്മ ഓടിവന്നു. പിന്നാലെ ലീലാമ്മയും.
“പേടിക്കേണ്ട മോളെ..” അന്നമ്മ മുതുകിൽ തിരുമ്മി. തണുത്ത വെള്ളത്തിൽ വായും മുഖവും കഴുകിച്ചു സാറാമ്മയെ അകത്തേക്ക് കൂട്ടികൊണ്ടു വന്നു.
ആശങ്കകൾ പെട്ടെന്ന് മാറി എല്ലാവരുടെയും മുഖത്ത് പാൽചിരി..
ഇഞ്ചിനീരിന്റെയും, പഥ്യത്തിന്റേയും, വിശ്രമത്തിന്റെയും ദിവസങ്ങളായി പിന്നീട്..
വൈക്കത്തിനെന്നു പറഞ്ഞു പോയ പത്രോസ് തിരിച്ചുവന്നില്ല.. ഇന്നുവരും നാളെവരും എന്ന് കരുതി എല്ലാവരും കാത്തിരുന്നു.
ആഴ്ചകൾ കടന്നുപോയി. വയറ്റിലെ ചലനങ്ങളിൽ ശ്രദ്ധയൂന്നി രാത്രിയിൽ ഉറങ്ങാതെ കിടക്കുമ്പോൾ സാറ പത്രോസിനെ ഓർത്തു കരഞ്ഞു. ഒരു പുതുജീവന്റെ വരവ് അറിയാതെ അയാൾ ഏതു നാട്ടിലാണ് പോയിക്കിടക്കുന്നത്!
“ഗുണം പിടിക്കാത്തവൻ.. പുകഞ്ഞ കൊള്ളി പുറത്ത്.. അവനു നല്ല മനസ്സുള്ളപ്പോൾ തിരിച്ചു വരട്ടെ..” കുഞ്ഞച്ചൻ വീടുവിട്ടുപോയ മകനെ ഓർത്തു മനഃസ്ഥാപിച്ചു.
പത്രോസ് വീടുവിട്ടു പോയിട്ട് ആഴ്ച മൂന്നായി. ഒരു വിവരവും ഇല്ല. ആരോടും വിളിച്ചു ചോദിക്കാനുമില്ല. അന്നമ്മ ഒരുദിവസം അമ്മിണിയോട് പറഞ്ഞു.
“എന്റെ മോളെനിക്കൊരു ഉപകാരം ചെയ്യുവോ?”
“എന്താ ചേച്ചി?”
“തപാൽ ആഫീസിൽ പോയി ഒരു ഇൻലൻഡ്‌ മേടിച്ചു തരുവോ?”
“ഓ.. അതിനെന്താ?”
രാത്രിയിൽ എല്ലാരും ഉറങ്ങാൻകിടന്നപ്പോൾ, സാറാമ്മ മാത്രം മുട്ടവിളക്കിന്റെ വെളിച്ചത്തിൽ ഇൻലൻഡുമായി കുത്തിയിരുന്നു.
“ദൈവത്തിനു സ്തുതി..” പിന്നെ കുരിശിന്റെ അടയാളം.
“എന്റെ ഏറ്റവും പ്രിയപ്പെട്ട അച്ചായൻ അറിയുന്നതിന്..”
ഇനിയെന്തെഴുതണമെന്നറിയാതെ കുറെ നേരം സാറാമ്മ പേനയും കടിച്ചു സമയം പൊക്കി. മുട്ടവിളക്കിന്റെ തിരി കരിയും പുകയുമായി കത്തികൊണ്ടിരുന്നു.
“ഈ കത്ത് അവിടെ കിട്ടുമോയെന്നു അറിയത്തില്ല.. ഒരുദ്ദേശത്തിനു വിലാസമെഴുതി അയക്കുകയാണ്. പോയിട്ട് ഇത്ര ദിവസമായിട്ട് ഒരു വിവരവും അറിഞ്ഞില്ല.. ഒരു കാർഡ് അയച്ചിരുന്നെങ്കിൽപോലും ഇവിടെ ഒരു സമാധാനമുണ്ടാകുമായിരുന്നു. അച്ചായനില്ലാതെ ഇവിടെ ആകെപ്പാടെ ഒരു മൂകതയാണ്. അച്ചായൻ പോയതിന് എന്നെയും അമ്മച്ചി കുറ്റം പറയുന്നുണ്ട്.. ഞാനെന്താണ് ചെയ്യുക..
ഈയ്യിടെയായി ആകെ എനിക്കൊരു ക്ഷീണം പോലെ.. ഇന്നലെ രാവിലെ ഞാൻ ഛർദിച്ചു. അമ്മച്ചി തന്ന ഇഞ്ചിനീരും കുടിച്ചു വിശ്രമിക്കുകയാണ്. ഈ സമയത്തു അച്ചായൻ അടുത്തുണ്ടായിരുന്നെങ്കിൽ എനിക്ക് വലിയ ആശ്വാസമായേനെ..
പെട്ടെന്ന് തിരിച്ചുവരണം. ഇവിടെ ആർക്കും വഴക്കില്ല. ഞാൻ പറയാതെ അറിയാവല്ലോ, അപ്പച്ചന്റെ ഉള്ളിലെ സ്‌നേഹംകൊണ്ടാണ് ഒച്ചവെക്കുന്നത്.
ആയിരം സ്നേഹചുംബനം
സ്വന്തം
സാറാമ്മ”
സാറാമ്മ കുറേനേരം ആലോചിച്ചിട്ട് വിലാസമെഴുതി:
ശ്രീമാൻ പത്രോസ് കെ
സത്യാഗ്രഹപ്പന്തൽ
മഹാദേവക്ഷേത്രത്തിനടുത്ത്
വൈക്കം
തിരുവിതാംകൂർ.
കത്തുകിട്ടികാണുമെന്നും, ഒരു മറുപടി ഉടനെ ലഭിക്കുമെന്നുമൊക്കെ സാറാമ്മ പ്രതീക്ഷിച്ചു. പക്ഷെ, അഞ്ചൽ ഓട്ടക്കാരൻ ആ വഴിയൊന്നും വന്നില്ല.
അമ്മിണിയായിരുന്നു സാറാമ്മയുടെ കൂട്ട്. പറമ്പിലേക്കിറങ്ങാനും അടുക്കളയിൽ കയറാനും അനുവാദമില്ല. ഇരിക്കുകയോ, കിടക്കുകയോ, അൽപനേരം പിന്നാമ്പുറത്തു നടക്കുകയോ ആവാം.
ശുദ്ധ വെളിച്ചെണ്ണയിൽ വീട്ടിൽ വറത്തെടുത്ത വാഴക്കാ ഉപ്പേരി ഒരു ഗ്ലാസ് ഭരണിയിൽ നിറച്ചു കട്ടിലിനരികിൽതന്നെ വച്ചിട്ടുണ്ട്. രാവിലെ ഉണരുമ്പോഴേ അഞ്ചാറ് കഷണം ഉപ്പേരി കഴിക്കുന്നത് നല്ലതാണെന്നാണ് അന്നമ്മ പറഞ്ഞത്. കൂടാതെ വയറ് കാലിയാക്കരുത്. ആദ്യത്തെ മൂന്നു മാസം ശ്രദ്ധിക്കണം. ചെടിയും ഓക്കാനവുമൊക്കെ രണ്ടുമൂന്നു മാസങ്ങൾ ഉണ്ടാവും. അത് കാര്യമാക്കാനില്ല.
സാറാമ്മ അടുക്കളയിലോ പുറത്തോ സഹായിക്കാമെന്നു വാശി പിടിച്ചാൽ, അന്നമ്മ ശാസിക്കും.
“നോക്ക് കൊച്ചേ.. നിന്റെ അമ്മയിലിവിടെ.. നിന്റെ അമ്മക്കു സുഖമില്ലാതിരിക്കുവല്ലേ? ഇപ്പോൾ ഞാൻ പറയുന്നത് നീ കേട്ടോണം. നീ ഇപ്പോൾ ഒരാളല്ല.. രണ്ടു പേരാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അതോർമ വേണം.”
അന്നമ്മ വീട്ടിലെ കോഴിയുടെ മുട്ട പൊരിച്ചു കൊടുക്കും.. “കഴിച്ചോ.. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്നത് നല്ലതാ..”
കുഞ്ഞച്ചൻ പട്ടണത്തിൽ പോയി വരുമ്പോൾ ഓറഞ്ചും മുന്തിരിയും കൊണ്ടുവരുന്നത് പതിവാക്കി. കറുത്ത മുന്തിരിയിൽ ഈച്ച പൊതിഞ്ഞു നിൽക്കുന്നതുകൊണ്ട്, എപ്പോഴും പച്ചമുന്തിരിയെ വാങ്ങാറുള്ളു.
അന്നമ്മ അമ്മിണിയെ ചട്ടം കെട്ടി
“എടീ അമ്മിണീ, നീ നോക്കിക്കോണം, നാത്തൂൻ ഭക്ഷണം കഴിക്കുന്നോന്നു നോക്കണം.. ആവശ്യമില്ലാത്ത എന്തെങ്കിലും പണിക്ക് ചാടിവരുന്നോന്നു നോക്കിക്കോണം..”
അമ്മച്ചി പോയപ്പോൾ, സാറാമ്മ അമ്മിണിയുടെ തോളിൽ കുത്തി പറഞ്ഞു..
“എന്തിനാ, നിന്നെ എന്റെ കൂടെ നിർത്തുന്നതെന്നറിയോ?”
“ഇല്ല..”
“ഇനി കെട്ടിച്ചു വിടാൻ പോകുന്നത് നിന്നെയാ.. വയറ്റിലുണ്ടാവുമ്പോൾ എന്താ സംഭവിക്കുന്നതെന്നൊക്കെ നിനക്ക് കണ്ടു പഠിക്കാനാ ..”
“പോ ചേച്ചീ ..”
അമ്മിണി അടുക്കളയിൽ ചീരയും, പച്ചപ്പയറും, കുമ്പളങ്ങയും ഒരുക്കി സാറാമ്മക്കു കൊടുത്തു. പണികാരിസ്ത്രീകളുടെ കണ്ണുതട്ടി ദഹനക്കേട് ഉണ്ടാവാതിരിക്കാനായി സാറാമ്മയുടെ ഭക്ഷണം ഉള്ളിലെ മുറിയിലേയ്ക്കാക്കി.
ഇടയ്ക്കിടെ എവിടുന്നോ കിട്ടിയ അറിവുകളുമായി അമ്മിണി വന്നു.
“അറിയ്യോ ചേച്ചീ.. പച്ച പപ്പായ ഭയങ്കര കുഴപ്പമാണ്.. ഗർഭിണികൾ അത് തൊടാന്പോലും പാടില്ല..”
“ചേച്ചീ .. മുരിങ്ങക്ക പാടില്ല.. കഴിച്ചാൽ കുഞ്ഞിന് കേടാണ്..”
അവൾ പാല് ഒരു നുള്ള് കുങ്കുമപ്പൂവിട്ട് തിളപ്പിച്ച്, കണക്കിന് പഞ്ചസാരയുമിട്ടു സാറാമ്മക്കു കൊടുക്കും.
“നോക്ക്.. കുങ്കുമപ്പൂ ഇപ്പോൾ കഴിച്ചാൽ കുഞ്ഞിന് നിറം വെക്കും..”
“പാവയ്ക്കാ കഴിക്കല്ലേ ചേച്ചീ .. കയ്പുള്ള ഒരു സാധനോം കഴിക്കല്ലേ..കുഞ്ഞു പെണ്ണായിപോകുമെന്ന്..”
“പെണ്ണിനെന്താ കുഴപ്പം.. എനിക്ക് പെൺകുഞ്ഞു മതി..”
“എന്നാലും പാവയ്ക്കാ കഴിക്കണ്ട..”
പതിയെ പതിയെ ഓക്കാനമൊക്കെ നിന്നു. ഓക്കാനിച്ചാൽ ഉടനെ വായ് കഴുകി, മോന്തയിൽ മൂടിവച്ചിരിക്കുന്ന നാരങ്ങാ വെള്ളം കുടിക്കണമെന്നതാണ് അമ്മിണിയുടെ നിയമം. അടുക്കളയിലെ ഉരുളക്കിഴങ്ങു അമ്മിണി തൊടിയിലേക്ക് എറിഞ്ഞു കളഞ്ഞു. ചില ഉരുളക്കിഴങ്ങുകൾ മുളപൊട്ടിയിരിക്കുന്നു.. അത് ഗർഭിണികൾക്ക്‌ കൊള്ളില്ല..
ചിലപ്പോൾ അമ്മിണിയെ കെട്ടിപ്പിടിച്ചിട്ടു സാറാമ്മ ഒരുമ്മ കൊടുത്തു പറഞ്ഞു “നീ എന്റെ നാത്തൂനല്ല, എന്റെ കൂടെപ്പിറന്ന അനിയത്തിയാണ്, എന്റെ കൂടപ്പിറപ്പാണ്..”
ഉച്ചയുറക്കം പാടില്ല; അത് ഗർഭിണികൾക്ക് നല്ലതല്ലെന്നാണ് അന്നാമ്മ പറയുന്നത്. അധികം രാത്രിയാവാൻ നില്കാതെ പ്രാർത്ഥനയും ചൊല്ലി, വിളക്കിന്റെ തിരി താഴ്ത്തിവെച്ചു ഉറങ്ങാൻ കിടക്കണം. സാറാമ്മയോ, ഉറക്കം വരാതെ മണിക്കൂറുകളോളം ഓരോന്ന് ചിന്തിച്ച് പ്രയാസപ്പെട്ട് ഒരു വശം ചെരിഞ്ഞു കിടന്നു.
രാത്രിയുടെ ഏകാന്തതയിൽ സാറാമ്മ പത്രോസിനെ ഓർത്തു ദുഃഖിച്ചു. ഞാനെഴുതിയ കത്ത് കിട്ടിക്കാണുകയില്ലേ? അഞ്ചൽ പെട്ടിയിൽ നിന്ന് അത് എടുത്തിട്ടുണ്ടാവില്ലേ? അത് നഷ്ടപ്പെട്ടോ? വീണ്ടും എഴുതിയാലോ?.. അച്ചായൻ വരാൻ പറ്റാതെ എവിടെയെങ്കിലും വല്ല അപകടങ്ങളിലും പെട്ടുപോയോ?
സാറാമ്മ പിന്നെയും മൂന്നു നാലു തവണ കത്തുകളെഴുതി. ഓരോ തവണയും, വിലാസത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിനോക്കി.
“ഗാന്ധി സത്യാഗ്രഹ ആശ്രമം”
“ക്ഷേത്ര സമര പന്തൽ”
“വഴിനടപ്പു സമര പന്തൽ”
എന്തുകൊണ്ടോ ഒരു മറുപടിയും അന്നമ്മയെ തേടി എത്തിയില്ല.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!